മാനം കാർമേഘത്താൽ കറുത്തിരുണ്ടു, അന്തരീക്ഷത്തിൽ ബാഷ്പകണങ്ങൾ നിറഞ്ഞതിനാൽ കൊമ്പൻ വിയർത്തൊഴുകി. എത്രയും പെട്ടെന്ന് ആറ് കടന്നു വീട്ടിലെത്തണം. കയ്യിലിരുന്ന അരിയും കപ്പയും നിറഞ്ഞ ചണ ചാക്ക് കൊമ്പൻ നെഞ്ചോടു ചേർത്ത് പിടിച്ചു. ഒക്കെ നനയാതെ വീട്ടിലെത്തിയ്ക്കണം. കുടിയിൽ അരി തീർന്നെന്നു നഞ്ചിയമ്മ പറഞ്ഞിട്ട് മൂന്ന് നാല് ദിവസമായി, ഇന്നാണ് ഒരു ജോലി ഒത്തു കിട്ടിയത്.
എല്ലാ ദിവസവും രാവിലെ ജോലി തേടി അടിവാരത്തെ പട്ടണത്തിൽ പോകും. ചുമട്ടു തൊഴിലാണ് കിട്ടിയാൽ കിട്ടിയെന്ന് പറഞ്ഞാൽ മതി. ഇന്ന് തമിഴ്നാട്ടിൽ നിന്നും ഒരു അരി ലോറി വന്നത് കൊണ്ട് കീശ നിറയെ കാശും കിട്ടി.
വൈകുന്നേരമായപ്പോൾ കൊമ്പൻ സന്തോഷത്തോടെ അരിയും കപ്പയും പിന്നെ പളനിച്ചാമിയുടെ കയ്യിൽ നിന്നും റാക്കും വാങ്ങി ആറ് കടന്നു മറുകരയെത്തി മല കയറി തുടങ്ങിയതാണ്. രണ്ടു മണിക്കൂർ മുകളിലേയ്ക്ക് നടക്കണം. ചാക്ക് സഞ്ചി നിലത്തു വച്ച്, കൊമ്പൻ ഉടുത്തിരുന്ന ലുങ്കി നല്ലത് പോലെ മുറുക്കി കുത്തി. മദ്യക്കുപ്പി അരഭാഗത്തു താഴ്ത്തി സുരക്ഷിതമാക്കി വച്ചു. പിന്നെ ഒരു കുതിപ്പായിരുന്നു. ഇടിഞ്ഞു വീണ മലം ചെരിവിലൂടെ കുടിയിലേയ്ക്ക് നടന്നു കയറി.
കുടിയുടെ മുന്നിലിരുന്ന് സെൽവനും മല്ലിയും ചക്കകുരുവിന്റെ തൊലി കളയുകയായിരുന്നു. അരി തീരുമ്പോൾ റാഗിയും ചക്കകുരുവുമൊക്കെയാണ് സാധാരണ അത്താഴം. രാത്രിയിൽ വയർ ഉരുണ്ടു കയറി പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ നഞ്ചിയമ്മയെ, കൊമ്പൻ റാക്കിന്റെ ലഹരിയിൽ നല്ല തെറിയും പറയും.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
”മൂധേവി, എന്നമോ സമച്ചു സാപ്പിട്ടേൻ.”
അപ്പന്റെ കയ്യിലെ അരി ചാക്ക് കണ്ടപ്പോഴേ മല്ലി ചാടി എഴുന്നേറ്റു.
”അമ്മാ, അപ്പാ വന്തിട്ടെൻ”
നഞ്ചിയമ്മയും കുട്ടികളും സന്തോഷത്തോടെ കപ്പയുടെ തോല് കളഞ്ഞു വൃത്തിയാക്കി. കൊമ്പൻ പഴയ തോക്കെടുത്തു വെടിമരുന്ന് നിറച്ചു. കപ്പയുടെ കൂടെ കഴിക്കാൻ എന്തെങ്കിലും കിട്ടുമോയെന്നു നോക്കണം. വല്ല കാട്ട് മുയലോ, മലയണ്ണാണോ മതി.
”ഡേയ് സെൽവാ, അപ്പാ കൂടെ വരുന്നോ.”
”എതുക്ക് അപ്പാ, മഴ പൊലിയ പോകിറത്.”
അതൊന്നും ശ്രദ്ധിക്കാതെ കൊമ്പൻ തോക്കുമായി ഇറങ്ങി. ചെറുക്കൻ ഒരു പാവമാണ്, പെണ്ണായി ജനിയ്ക്കേണ്ടിയിരുന്നവൻ, ആരെയും സങ്കടപെടുത്തില്ല. അഹിംസാവാദിയാണവൻ.
മൃഗങ്ങളെ ഉപദ്രവിക്കാൻ അവനു തീരെ ഇഷ്ടമല്ല. മല്ലി അങ്ങനെയല്ല. അവളുടെ അമ്മയുടെ സ്വഭാവമാണ്. നല്ല ധൈര്യം ഉണ്ട്.
കൊമ്പൻ നഞ്ചിയമ്മയെ ആദ്യമായി കാണുന്നത് തമിഴ്നാട്ടിലെ ഒരു വനത്തിൽ വച്ചാണ്. അവളൊരു മാവോയിസ്ററ് ഗ്യാങിലെ അംഗമായിരുന്നു. ഒരു എൻകൗണ്ടറിൽ ബാക്കി എല്ലാവരുടെയും ജീവൻ പോയപ്പോൾ മൃതാവശേഷയായ നഞ്ചിയമ്മയെ കൊമ്പൻ തോളിലിട്ട് ഏതോ ദിക്കിലേക്ക് ഓടുകയായിരുന്നു. ഓടി കയറി ചെന്നത് ബോഡി മൂന്നാറിനടുത്തുള്ള വലിയൊരു കാട്ടിൽ.
പിന്നെ കൊമ്പന്റെ ജീവിതം അവൾക്കു വേണ്ടിയായിരുന്നു. അവളെ സ്നേഹിച്ചു പരിചരിച്ചു പഴയ പോലെ ആരോഗ്യവതിയാക്കി.. പഴയ അപകടം അവളെ ഒരു വികലാംഗയാക്കി മാറ്റിയിരുന്നു. പക്ഷെ അവളുടെ മനസിലെ കനൽ അണയാതെ അവൾ കാത്ത് സൂക്ഷിച്ചിരുന്നു.
കൊമ്പൻ കാടിറങ്ങി നാട്ടിൽ പണിക്കു പോയി. ചുമട്ട് തൊഴിലാളി സംഘടനയിൽ അംഗമായി ചേർന്നു. പുതിയ പേര് സ്വീകരിച്ചു,അങ്ങനെ മാരിയപ്പൻ കൊമ്പനായി മാറി, തമിഴ്ക്കനി നഞ്ചിയമ്മയായി മാറി
കുടുംബമായി, കുട്ടികളായി. ജീവിതത്തിന് അർത്ഥം വന്നു, അതിൽ നിറങ്ങൾ നിറഞ്ഞു. കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം കൊടുക്കാതെ നഞ്ചിയമ്മ തന്നെ അവരുടെ അദ്ധ്യാപികയായി മാറി. കാട്ടിൽ നിന്ന് പുറംലോകത്തേക്കു വരാൻ അവളിപ്പോഴും ധൈര്യപ്പെട്ടില്ല.
മഴയും മഞ്ഞും ജീവിതത്തിനു വിലങ്ങു തടിയായി നിന്നു. കാട്ടിലെ ജീവിതം ആ സമയങ്ങളിൽ ദുരിതമായി മാറി. നാളത്തേയ്ക്ക് ഒന്നും മാറ്റി വയ്ക്കാൻ കൊമ്പന്റെ മദ്യപാനം അയാളെ അനുവദിച്ചതുമില്ല. അത് കാരണം മഴക്കാലത്ത് പല ദിവസങ്ങളിലും അവർ പട്ടിണിയാകും. ആ ദിവസങ്ങളിൽ സെൽവൻ പോറ്റി വളർത്തുന്ന ആടുകളും കോഴികളും അവർക്ക് തുണയാകും. ആ സമയത്ത് പാലും മുട്ടയും കാട്ട് കിഴങ്ങുകളും ഭക്ഷിച്ചു.
ഇന്നെന്തായാലും നല്ല കപ്പ കറി വച്ചു കഴിക്കാം. മുറ്റത്തു കാട്ടുമുയലിനെ വൃത്തിയാക്കുന്ന കൊമ്പനൊപ്പം മല്ലിയും സഹായിയായി കൂടി. അപ്പന് ഇറച്ചി ചുട്ടെടുക്കാനുള്ള കനലും, ഇറച്ചി കോർത്ത് ചുട്ടെടുക്കാനുള്ള ഇരുമ്പു കമ്പിയും മസാലകളും അവൾ തയാറാക്കി വച്ചു. സെൽവൻ ആട്ടിൻ കൂട്ടിലാണ്, പോയ വഴി കാട്ടിൽ നിന്നും ശേഖരിച്ച് കൊണ്ട് വന്ന പച്ചിലക്കെട്ടുകൾ അവൻ അടുക്കി വച്ചു. അതിൽ നിന്നും നല്ല ഇലകൾ തെരഞ്ഞു പിടിച്ചു അവൻ അവന്റെ സുന്ദരിയാടിന് കൊടുക്കുകയാണ്. അവൾ ഗർഭിണിയാണ്, രണ്ടു ദിവസത്തിനകം പ്രസവം നടക്കുമെന്നാണ് നഞ്ചിയമ്മയുടെ കണക്കു കൂട്ടൽ.
വെന്ത കപ്പയുമായി നഞ്ചിയമ്മ കുടിലിനു മുന്നിലെത്തി. പരിസരത്തെല്ലാം ചുട്ട വെടിയിറച്ചിയുടെ മസാലമണം പരന്നു. കൊതിപ്പിക്കുന്ന മണം, കൊമ്പൻ ഇറച്ചി തിരിച്ചും മറിച്ചുമിട്ടു ചുട്ടെടുത്തു.
വലിയൊരു തുള്ളി വെള്ളം നെറ്റിയിൽ വീണപ്പോൾ അയാൾ മാനത്തേക്ക് നോക്കി. മഴ വരവായി. കുടിലിനു നടുവിൽ നിരത്തി വച്ച പാത്രങ്ങളിൽ ഭക്ഷണം വിളമ്പി, അവർ കഴിക്കാനിരുന്നു.
”ചെക്കൻ എന്തിയേടി?”
”അണ്ണൻ സുന്ദരിയ്ക്കൊപ്പമാകും. ആടിന്റെ പ്രസവം കഴിഞ്ഞേ ഇനി കൂടീ വരൂ.”
മല്ലി അപ്പനോട് തമാശ പറഞ്ഞു.
സെൽവൻ വന്നു ഭക്ഷണം കഴിച്ചു തുടങ്ങിയതേയുള്ളു, അപ്പോഴേക്ക് തുള്ളിക്ക് ഒരു കുടം പോലെ മഴ പെയ്തു. കുടിലിനു നാലു ചുറ്റും വെള്ളം കയറാൻ അധിക സമയം വേണ്ടി വന്നില്ല. മഴ കനത്തു. ഇനി നോക്കി നിന്നിട്ടു കാര്യമില്ല. വെള്ളം മുകളിൽ നിന്ന് കുത്തിയൊലിച്ചാൽ കുടിൽ കാണില്ല. രാത്രി ഇവിടെ കഴിച്ചു കൂട്ടുന്നത് അപകടമാണ്.
കൊമ്പൻ കുറെ നേരം അലോചിച്ചു. എന്താ ഇനി ചെയ്യുക. എങ്ങോട്ടെങ്കിലും മാറണം. മദ്യത്തിന്റെ ലഹരിയൊക്കെ പെട്ടെന്ന് നഷ്ടപെട്ടത് പോലെ.
”എടുക്കേണ്ടതൊക്കെ എടുക്കമ്മാ,പെട്ടെന്ന് താഴ്വാരത്തിലേയ്ക്ക് പോകണം. ഇനി ഇവിടെ നിന്നാൽ അപകടമാണ്.”
നഞ്ചിയമ്മയും മല്ലിയും തുണിയും അങ്ങാടിയിൽ നിന്നും മേടിച്ചു കൊണ്ട് വന്ന പലചരക്കും കെട്ടി പൊതിഞ്ഞു. എടുക്കാവുന്നതൊക്കെ എടുത്തും കൊണ്ടു കുടിലിൽ നിന്നുമിറങ്ങി. സെൽവൻ നേരെ സുന്ദരിയുടെ കൂട്ടിലേക്കോടി.
”സെൽവാ, വേണ്ട,ആടും കോഴിയുമൊന്നും വേണ്ട. അവരെ ഇപ്പോൾ കൂട്ടികൊണ്ടു പോകാൻ പറ്റില്ല. നീ അവരെ കെട്ടഴിച്ചു വിട്ടേരെ. പാവങ്ങൾ രക്ഷപ്പെട്ടോട്ടെ.”
”അപ്പാ സുന്ദരി, അവളെ കൂടെ കൂട്ടാം.”
”നമുക്ക് ഉടനെ രക്ഷപ്പെടണം, ചങ്ങാടത്തിൽ. ആറ്റിൽ വെള്ളം നിറഞ്ഞാൽ, ഡാമിന്റെ ഷട്ടറുകൾ തുറക്കും. പിന്നെ മറുകരയിൽ എത്തില്ല. നമ്മൾ വെള്ളപ്പാച്ചിലിൽ പെട്ട് പോകും.”
”എന്നങ്കേ മറുകരയിൽ പോകണോ. അപകടമല്ലേ.”
”വർഷം എത്ര കഴിഞ്ഞു. പ്രായമായ നിന്നെ ഇനിയാര് തിരിച്ചറിയാനാണ്. ഇനിയിപ്പോൾ ഒന്നിച്ച് ചാകാനാണേൽ ഇവിടെ കിടക്കാം.”
നഞ്ചിയമ്മ മല്ലിയുടെ കൈ പിടിച്ച് മുന്നിൽ നടന്നു. കൊമ്പനാകട്ടെ സുന്ദരിയെ നോക്കി കരഞ്ഞ് നിന്ന് സെൽവനെ ഉന്തിയും തള്ളിയും ആറ്റിൽ കരയിലെത്തിച്ചു.
കെട്ടിയിട്ട ചങ്ങാടത്തിൽ മറുകരയെത്തുമ്പോൾ ആറ്റിൽ വെള്ളം നിറഞ്ഞു കര കവിഞ്ഞിരുന്നു. ചങ്ങാടം മരത്തിൽ ബന്ധിച്ചു നിർത്തി, കുടുംബവുമായി മുന്നോട്ട് നടന്നു.
കൂടെ ജോലി ചെയ്യുന്ന ജോസഫിന്റെ വീടാണ് ലക്ഷ്യം. 2018 ൽ പ്രളയം ഉണ്ടായപ്പോഴും അത്താണിയായത് ജോസഫാണ്.
ജോസഫിന്റെ ഭാര്യ നല്കിയ കട്ടൻ ചായ കുടിച്ചു വീടിന്റെ വരാന്തയിൽ പായ വിരിച്ച് കൊമ്പനും കുടുംബവും വിശ്രമിച്ചു.
നേരം വെളുത്തപ്പോൾ മഴ ശമിച്ചെങ്കിലും ആറ്റിൽ വെള്ളം പൊങ്ങി. പലയിടത്തും ഉരുൾ പൊട്ടലുണ്ടായി. പഞ്ചായത്ത് ഉദ്യോഗസ്ഥർ ജാഗ്രതാ നിർദ്ദേശങ്ങൾ മൈക്കിലൂടെ നൽകുന്നുണ്ട്.
പ്രഭാതഭക്ഷണം കഴിക്കാൻ എല്ലാവരും ഒത്തു ചേർന്നപ്പോഴാണ് സെൽവനെ കാൺമാനില്ല. നഞ്ചിയമ്മ കരഞ്ഞും കൊണ്ട് എല്ലായിടത്തും ഓടി നടന്നു. ആൾക്കാരൊക്കെ നാനാപാടും അന്വേഷിച്ചിട്ടും ഒരു വിവരവും ലഭിച്ചില്ല.
ചോദ്യം ചെയ്തപ്പോൾ അണ്ണൻ രാത്രി മുഴുവൻ സുന്ദരിയെ ഓർത്ത് കരയുകയായിരുന്നുവെന്ന് മല്ലി പറഞ്ഞു. ആറ്റിലും കരയിലും അന്വേഷണം നടത്തി.
ഉച്ച കഴിഞ്ഞപ്പോൾ വീണ്ടും മഴ തുടങ്ങി. കൊമ്പനെ ആശ്വസിപ്പിക്കാൻ കഴിയാതെ ജോസഫും കൂട്ടുകാരും വിഷമിച്ചു. സെൽവൻ്റെ തിരോധാനം അറിഞ്ഞത് മുതൽ കൊമ്പൻ ഒരേ കുടിയാണ്. അയാൾ ആറ്റിൽ കരയിലെ ചാരായക്കടയിൽ കിടപ്പായി.
നഞ്ചിയമ്മയെ ആശ്വസിപ്പിക്കാൻ കഴിയാതെ ജോസഫിന്റെ ഭാര്യയും അമ്മയും വിഷമിച്ചു. നഞ്ചിയമ്മയ്ക്ക് മല്ലിയേക്കാൾ സ്നേഹം ചെക്കനോടായിരുന്നു.
”ഇനി ആർക്ക് വേണ്ടി ജീവിയ്ക്കണം.”
നഞ്ചിയമ്മ ആരും കാണാതെ മലവെള്ളം കുത്തിയൊലിക്കുന്ന ആറ്റിനടുത്തേയ്ക്ക് നടന്നു. ചെളി വെള്ളം പതഞ്ഞൊഴുകുന്ന ആറ് അവളെ മാടി വിളിച്ചു. പിന്നെയവൾ ഒന്നും ആലോചിച്ചില്ല. മുന്നിലെ ആറ്റിലേയ്ക്ക് കുതിച്ചു. പിറകിൽ നിന്നും ആരുടെയോ ഒക്കെയോ നിലവിളി കേൾക്കുന്നു.
”നഞ്ചീ ചാടല്ലേ. ദേ മറുകരയിൽ നോക്ക്.”
കണ്ണീരിൽ കുതിർന്ന അവ്യക്തമായ കാഴ്ച. വെള്ളത്തിലൂടെ ഒഴുകി വരുന്ന ചങ്ങാടം.
അവൾ സാരി കൊണ്ട് മുഖം തുടച്ചു.
വാഴപ്പിണ്ടികൾ കൂട്ടി കെട്ടിയ താൽക്കാലികമായ ചങ്ങാടം. ചങ്ങാടത്തെ ഈറൻ മുള കൊണ്ട് തുഴഞ്ഞ് കരയ്ക്കടുപ്പിയ്ക്കുന്ന സെൽവൻ. അവനൊപ്പം സുന്ദരിയും അവളുടെ മൂന്ന് കുഞ്ഞുങ്ങളും, ഒരു വെളുപ്പും രണ്ട് കറുപ്പും. കുഞ്ഞുങ്ങളുടെ സുരക്ഷയും സന്തുലനവും ഉറപ്പ് വരുത്തി ചങ്ങാടം മുന്നോട്ട്. അവനെ സ്വീകരിക്കാൻ നഞ്ചിയമ്മയും മറ്റുള്ളവരും മുന്നോട്ട് നീങ്ങി.
അമ്മയെ കണ്ട് സെൽവൻ കൈ വീശി കാട്ടി. ചങ്ങാടത്തിൽ നിന്ന് സുന്ദരിയെയും കുഞ്ഞുങ്ങളെയും ജോസഫ് മെല്ലെ കരയിലെത്തിച്ചു.
”അമ്മാ കോഴികളെല്ലാം പോയി. നമുക്ക് വേറെ വാങ്ങാം”
അവനെ തല്ലാനായി കൈ ഉയർത്തിയ നഞ്ചിയമ്മയുടെ കൈ പിറകിൽ നിന്നും ആരോ തടഞ്ഞു.
”അവനെ തല്ലണ്ട. അവൻ തിരികെ വന്നില്ലേ. അവന് സഹജീവികളോടുള്ള കാരുണ്യം കൊണ്ടല്ലേ അവനിത് ചെയ്തത്. പുണ്യമല്ലേ അവൻ ചെയ്തത്.”
കൊമ്പൻ നഞ്ചിയമ്മയെ ചേർത്ത് പിടിച്ചു. എട്ട് വയസ്സുകാരന്റെ നന്മ നാട്ടിലാകെ പാട്ടായി.
”സ്വന്തം ജീവൻ പോലും അപകടത്തിലാക്കി സെൽവൻ ചെയ്ത സൽപ്രവർത്തി നമുക്കും അനുകരണീയമാണ്. അവനെ പട്ടണത്തിലെ സ്കൂളിൽ ചേർത്തു വിദ്യാഭ്യാസം നൽകാൻ പലരും മുന്നോട്ടു വന്നിട്ടുണ്ട്. അവൻ ഈ നാടിന്റെ സ്വത്താണ്.”
പഞ്ചായത്ത് സംഘടിപ്പിച്ച യോഗത്തിൽ സെൽവനെ അനുമോദിച്ചു കൊണ്ട് പ്രസിഡന്റ് സംസാരിച്ചു.
”നഞ്ചീ അവനിവിടെ പഠിയ്ക്കട്ടെ. എല്ലാ വർഷവും ഉണ്ടാകുന്ന മഴയും ദുരിതങ്ങളും പകർച്ചപ്പനിയും, ഇവിടാകുമ്പോൾ എല്ലാത്തിനും പരിഹാരമുണ്ട്.”
പിന്നീട് അവനെ പലരും മാതൃകയാക്കി.
കാട്ടിലെ വീട് ഉപേക്ഷിച്ച് കൊമ്പനും കുടുംബവും പട്ടണത്തിൽ താമസമാക്കി.
✍️✍️നിഷാ പിള്ള
2 Comments
നല്ല രചന.👏
👌❤
❤️❤️