പ്രഭയുടെ മോന്റെ കല്യാണത്തിന് പോയപ്പോഴാണ് വനജയെ കണ്ടത്. മോൻ പുതിയ വീട് വെച്ചു ഇങ്ങോട്ട് മാറിയതിന്റെ ശേഷം അവരെ ആരെയും കാണാറില്ല. ഒന്നിച്ചു
അടുത്തടുത്ത വീടുകളിൽ കുറേക്കാലം താമസിച്ചവരല്ലേ ഞങ്ങൾ. ഒരു പാടു വിശേഷങ്ങൾ പറയുവാനുണ്ടായിരുന്നു. അങ്ങനെ പറയുന്ന കൂട്ടത്തിലാണ് അവൾ
തങ്കേച്ചിയുടെ കാര്യം പറഞ്ഞത്. തങ്കേച്ചി ഇപ്പോൾ മോളുടെ കൂടെ ദുബായിൽ ആണത്രെ.
തങ്കേച്ചിയെ കുറിച്ചു ഓർക്കുമ്പോഴൊക്കെ എന്റെ കണ്ണുകൾ നനയും. തീർന്നു പോവാൻ തുടങ്ങുന്ന എന്റെ ജീവിതത്തിനു ഒരു പുനർജന്മം തന്നതു അവരാണ്. ആ
കഥ പറയണമെങ്കിൽ എന്റെ കഥ കൂടി പറയേണ്ടി വരും.
നല്ല തറവാട്ടുമഹിമയും അത്യാവശ്യം സാമ്പത്തികവും ഒക്കെ ഉള്ള ഒരു കുടുംബം തന്നെയായിരുന്നു എന്റേത്. എന്തു കൊണ്ടും ഞങ്ങളെക്കാൾ പിന്നിലായിരുന്ന രാമേട്ടനെ പ്രണയിച്ചു വിവാഹം ചെയ്തതോടെ ഞാൻ വിട്ടുകാർക്ക് അന്യയായി.
എന്റെ മോൾ മരിച്ചുപോയി എന്നു അച്ഛനും അവൾ എന്റെ ആരുമല്ല എന്നു ഏട്ടനും തള്ളിപ്പറഞ്ഞപ്പോൾ മനസ്സ് മുറിയുന്ന വേദനയായിരുന്നു. എങ്കിലും രാമേട്ടൻ തരുന്ന ആ സ്നേഹക്കൂളിരിൽ എല്ലാറ്റിനും ആശ്വാസം കണ്ടെത്തി.
ഒരു പലചരക്ക്കട നടത്തുകയായിരുന്നു രാമേട്ടൻ. സുഖം തന്നെയായിരുന്നു ജീവിതം.
മോൻ കൂടി ഞങ്ങളിലേക്ക് എത്തിയതോടെ രാമേട്ടൻ ഒരു പാടു സ്വപ്‌നങ്ങൾ കണ്ടു തുടങ്ങി. ഒരു ലോൺ എടുത്തു തുടങ്ങിയ കട നന്നായിത്തന്നെ മുന്നോട്ടു പോവുന്നുണ്ടായിരുന്നു. അതു കൊണ്ടു തന്നെ ഈ വാടക വീട്ടിൽ നിന്നും സ്വന്തമായി ഒരു വീട്ടിലേക്കു മാറണം എന്നു ഞങ്ങൾ ആഗ്രഹിക്കാൻ തുടങ്ങി.
ഞങ്ങൾ താമസിച്ച വീട്ടിന്റെ അടുത്തു തന്നെയായിരുന്നു തങ്കേച്ചി താമസിച്ചിരുന്നത്. വലിയ പരിചയം ഒന്നുമില്ല. വഴിയിലോ അമ്പലത്തിലോ വച്ചു കണ്ടാൽ ഒന്നു ചിരിക്കും. പിന്നെ മോനെ ഒന്നു കൊഞ്ചിക്കും. അത്ര ഉള്ളു ഞങ്ങൾ തമ്മിലുള്ള ബന്ധം.
ആയിടക്കാണ് രാമേട്ടന് കടയിൽ വച്ചൊരു തലകറക്കം വന്നത്. വിശ്രമം ഇല്ലാത്ത ജോലി കൊണ്ടായിരിക്കും എന്നായിരുന്നു എല്ലാവരുംപറഞ്ഞത്. ഹോസ്പിറ്റലിൽ പോവാനൊന്നും രാമേട്ടൻ കൂട്ടാക്കില്ല. പിന്നെ തുടരെത്തുടരേ ഇങ്ങിനെ രണ്ടുതവണ വന്നപ്പോൾ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി.
വിശദമായ പരിശോധനകളായിരുന്നു. ഒടുവിൽ ഡോക്ടറിൽ നിന്നു ആ സത്യം കേട്ടപ്പോൾ ഞാൻ കരയാൻപോലും ആവാതെ തളർന്നു ഇരുന്നു പോയി. രാമേട്ടന്
കാൻസർ ആയിരുന്നു. അതും ഒരുപാടു വൈകി എന്നാണ് ഡോക്ടർമാർ പറഞ്ഞത്. രണ്ടുമാസത്തിനുള്ളിൽ അദ്ദേഹം ഞങ്ങളെ വിട്ടു പോവുകയും ചെയ്തു.
പിന്നെ ജീവിതം ഒരുചോദ്യചിഹ്നമായി മുന്നിൽ. എട്ടു വയസ്സുള്ള മോനും ഞാനും മാത്രം. പലചരക്കുക്കട വിറ്റു ബാങ്കിലെ ലോൺ തീർത്തു. പിന്നെയും ഉണ്ടായിരുന്നു കടങ്ങൾ. രാമേട്ടന്റെ ചികിത്സക്കു വേണ്ടി കടം വാങ്ങിയതുക. വീട്ടുവാടക. അങ്ങനെ
രണ്ടു ലക്ഷം രൂപ. ശരിക്കും അനാഥരായിപോയിരുന്നു ഞങ്ങൾ. രാമേട്ടൻ മരിച്ച സമയത്തു എന്റെ വിട്ടുകാർ വന്നു ഒന്നു മുഖം കാണിച്ചു എന്നല്ലാതെ കാര്യങ്ങൾ
ഒന്നും ഏറ്റെടുക്കാൻ അവർ തയ്യാറായില്ല.
വീട്ടു വാടകയുടെ കുടിശ്ശികക്ക് നിരന്തരം വിളിക്കുന്ന വീട്ടുടമ ഒരു ദിവസം ഉച്ചക്ക് കുറെ ആൾക്കാരെയും കൂട്ടി വീട്ടിലെത്തി. വീട്ടിനുള്ളിലേക്ക് പാഞ്ഞുകയറി എല്ലാ സാധനങ്ങളും വലിച്ചു പുറത്തേക്കു ഇടാൻ തുടങ്ങി. ഇപ്പോൾ തന്നെ മുഴുവൻ പൈസയും കൊടുത്തു ഇറങ്ങണം എന്നു തീർത്തു പറഞ്ഞു. ബഹളം കേട്ടു ആളുകൾ ഓടിക്കൂടി. പക്ഷേ ഒരു സഹായത്തിനു ആരും ഉണ്ടായിരുന്നില്ല.
ആകെ തളർന്ന ഞാൻ ആ വീട്ടിൽ നിന്നു ഇറങ്ങാൻ തന്നെ തീരുമാനിച്ചു. ഒരു തരത്തിലും മുന്നോട്ടു പോവാൻ പറ്റാത്ത ആ അവസ്ഥയിൽ മരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. രാമേട്ടന്റെ ഒരു ചെറിയ ഫോട്ടോ കൈയിലെടുത്തു മോന്റെ കയ്യും പിടിച്ചു ആ ആൾക്കുട്ടത്തിൻ ഇടയിലൂടെ ഞാൻ മുറ്റത്തേക്ക് ഇറങ്ങി.
അപ്പോഴാണ് ആൾക്കൂട്ടത്തിനിടയിൽ നിന്നു “രുക്മിണി “എന്നൊരു വിളിയോച്ച ഉയർന്നത്. ഞാൻ തിരിഞ്ഞുനോക്കി. അതു തങ്കേച്ചി ആയിരുന്നു. അവർ എന്റെ അടുത്തേക്ക് നടന്നു വന്നു. അവർ കഴുത്തിൽ കിടന്ന സ്വർണ്ണമാല ഊരി വീട്ടുടമയുടെ നേരെ നീട്ടി. എന്നിട്ടു പറഞ്ഞു.
” ശ്രീധരാ ഇതു നാലു പവൻ ഉണ്ട്. വിറ്റിട്ടു നിനക്കു തരാൻ ഉള്ള പൈസ എടുത്തോളൂ.”
പിന്നെ എന്റെ കൈയിൽ പിടിച്ചു കൊണ്ടു പറഞ്ഞു. “വരൂ രുക്മിണി, നമുക്ക് എന്റെ വീട്ടിലേക്കു പോവാം “.
തങ്കേച്ചി അത്ര വലിയ പണക്കാരി ഒന്നും ആയിരുന്നില്ല. എന്നിട്ടും അവർ ഞങ്ങളെ കഴിയുന്നതു പോലെ സഹായിച്ചു. അവരുടെ വീട്ടിൽ വിറക് സൂക്ഷിക്കുന്ന മുറി എനിക്കും മോനും താമസിക്കാനായി ഒരുക്കിതന്നു. തങ്കേച്ചിയുടെ വീട്ടിൽ ഉണ്ടായിരുന്ന പഴയ തയ്യൽ മിഷൻ എനിക്കു തന്നു. അങ്ങനെ പണ്ടെങ്ങോ പഠിച്ച തയ്യൽ,
പൊടി തട്ടി എടുത്തു ഞാനൊരു തയ്യൽക്കാരിയായി. കുടുംബകൂട്ടായ്മയിൽ ചേർന്നു അച്ചാറുകളും പലഹാരങ്ങളും ഉണ്ടാക്കുക പശുക്കളെയും കോഴികളെയും വളർത്തുക ഇങ്ങിനെ പലതും ഞാൻ തങ്കേച്ചിയുടെ സഹായത്തോടെ ചെയ്തു. ജീവിതം ഒന്നു പച്ച പിടിച്ചു വരുന്നുണ്ടായിരുന്നു.
മോനും പഠിക്കാൻ മിടുക്കനായിരുന്നു. ചെറിയ ചെറിയ ജോലികൾ ചെയ്തും ട്യൂഷൻ എടുത്തും അവന്റെ സഹായവും ഉണ്ടായിരുന്നു.
മോന്റെ ബി ടെക് പഠനം കഴിഞ്ഞു നല്ലൊരു കമ്പനിയിൽ ജോലിയും കിട്ടി. പിന്നെ ടൗണിൽ ചെറിയ ഒരു വീടും സ്ഥലവും വാങ്ങി. വിവാഹവും കഴിഞ്ഞു. മരുമകൾ നല്ലൊരു കുട്ടി. അവളും ജോലി ചെയ്യുന്നു. ഇപ്പോൾ രണ്ടു വയസ്സുള്ള ഒരു കുഞ്ഞസുന്ദരിയും ഉണ്ടു പേരക്കുട്ടി ആയിട്ട്.
ഇത്ര ഒക്കെ ആയാലും തങ്കേച്ചി ദാനം തന്ന ജീവിതമാണിത്. തങ്കേച്ചിയെ മറക്കാൻ ഈ ജന്മം എനിക്കു സാധിക്കില്ല.
#എന്റെരചന
#കൂടെപ്പിറപ്പ്
2 Comments
നല്ല എഴുത്ത്. ☺️👍
ഒരു പാടിഷ്ടമായി. അഭിനന്ദനങ്ങൾ❤️💐