കൂടെ പിറന്നവരുടെ എണ്ണം പറയുമ്പോൾ പുതിയ തലമുറയിൽ പിള്ളേർക്ക് മിക്കവാറും ഒറ്റവിരൽ, കൂടി പോയാൽ രണ്ടു വിരൽ, ഉയർത്താനെ സാധിക്കൂ. ചുങ്ങിച്ചുരുങ്ങിയ ഇന്നത്തെ അണുകുടുംബങ്ങളിൽ ചിലർക്ക് കളം ശൂന്യവും. എന്നാൽ ഞങ്ങളുടെ തലമുറ ആ കാര്യത്തിൽ സമ്പന്നമായിരുന്നു. കൂടെ കളിച്ചും കലഹിച്ചും ഇളയവരെ സംരക്ഷിച്ചും കുടുംബബന്ധങ്ങളുടെ ബാലപാഠം അവരറിയാതെ ഓരോ കുട്ടികളിലും ഒഴുകിയെത്തിയിരുന്നു.
എനിക്ക് കൂടെപ്പിറപ്പുകളിൽ നിന്നും സ്നേഹവും വാത്സല്യവും ഏറെ കിട്ടിയിരുന്നു. ബാല്യത്തിൽ എന്നിലെ വാശികാരിയും കുസൃതികാരിയും മുട്ടുമടക്കാതെ നിൽക്കുമ്പോളും രക്തബന്ധത്തിന്റെ അദൃശ്യമായ നൂലിഴകൾകൊണ്ടാകാം സഹോദരങ്ങൾ അതിനെല്ലാം കൂട്ടുനിന്നു.
നിങ്ങൾക്ക് ഇഷ്ടം, ചേട്ടനോ ചേച്ചിയോ എന്നു ചർച്ച ചെയ്യുന്ന കൂട്ടുകാരുടെ ഇടയിൽ ഗമയിൽ ഞാൻ പറയും, എനിക്ക് ചേട്ടനും ചേച്ചിയും ഉണ്ട്. എന്റെ മൂത്ത സഹോദരങ്ങൾ ഇരട്ടകളാണ്. ഒരു ചേട്ടനും ഒരു ചേച്ചിയും. അവരെ ഒരുമിച്ച് സമ്മാനിച്ച് അമ്മയെന്നെ അപൂർവ്വഭാഗ്യവതിയാക്കി.
എന്നേക്കാൾ ഏഴു വയസ്സിനധികം മുകളിലായിരുന്നതുകൊണ്ട് അവർക്കെന്നോട് പിതൃ- മാതൃ വാത്സല്യമായിരുന്നു. എന്നേക്കാൾ അഞ്ചു വയസ്സിനു മൂപ്പുള്ള രണ്ടാമത്തെ ചേട്ടൻ, എനിക്കൊത്തിരി നല്ല രസികൻ ഓർമ്മകൾ സമ്മാനിക്കുന്നു.
എന്റെ കുഞ്ഞുവിരലുകൾ, മൂത്തചേട്ടന്റെ കൈത്തലത്തിൽ സുരക്ഷിതമാക്കിയായിരുന്നു, വീടിനു പുറത്തേക്കുള്ള എന്റെ യാത്രകളിൽ. അടുത്തുള്ള ബന്ധുവീടുകളിലേയ്ക്കും തറവാട്ടിലേക്കും തുന്നൽക്കടയിലേക്കും ഗ്രാമത്തിലെ കടകളിലേക്കും ചെയ്ത സവാരികൾ, വർഷങ്ങൾക്കിപ്പുറവും നനുത്ത പച്ചപ്പമായി മനസ്സിലുണ്ട്.
ഇലക്ട്രിക്ക് ലൈനിൽ ഇരിക്കുന്ന കാക്കയ്ക്കു എന്തുകൊണ്ടാണ് ഷോക്കടിക്കാത്തതെന്നും മണ്ണിൽ പുതഞ്ഞ ലില്ലിച്ചെടിയുടെ കിഴങ്ങുകളിൽ നിന്നും ലില്ലി മുളയ്ക്കുന്നത് എങ്ങനെയെന്നും മഴ, കുഴികൾ നിറക്കുന്ന പെയ്തുവെള്ളം എങ്ങോട്ടു പോകുന്നുവെന്നും തുടങ്ങി സൂര്യനു കീഴിലുള്ള എന്തിനെപ്പറ്റിയുമുള്ള എന്റെ എല്ലാ ചോദ്യങ്ങളും സംശയങ്ങളും ചെറിയ ഉത്തരങ്ങളിൽ കുരുക്കിയിട്ട ചേട്ടൻ എനിക്കൊരു മഹാഗുരുവായിരുന്നു.
മഴവെള്ളത്തിൽ കാൽ ചവിട്ടി ചാടാൻ മുന്നേയോടുന്ന എന്നെ വിലക്കാതെ, ഒറ്റ പ്രാവശ്യം ചാടിക്കോയെന്നു പറഞ്ഞിരുന്ന ചേട്ടൻ, എന്റെ ബാല്യകുതൂഹലങ്ങൾ തിരിച്ചറിഞ്ഞിരുന്നു. ചേട്ടൻ ഒന്നു എന്നു പറഞ്ഞാൽ ഒരു മൂന്നുനാലു ചാട്ടം ചാടി നനഞ്ഞുകുതിരുന്ന എന്നെ ചേർത്തുനിർത്തി തലമുടി തോർത്തി വീണ്ടും കൂടെകൂട്ടുന്ന ചേട്ടൻ. ഇന്ന് ഞാൻ ഭാര്യയും അമ്മയും വിദേശിയുമായി. എന്റെ അവധികാലയാത്രകളിൽ എനിക്കിഷ്ടമുള്ള പലഹാരവും കറികളും ഉണ്ടാക്കി വിരുന്നുണ്ണാൻ വിളിക്കുമ്പോഴും എനിക്ക് തന്നയക്കാനുള്ള പൊതികൾ ഒരുക്കുമ്പോഴും ചേട്ടന്റെ കരുതൽ ആവോളം കിട്ടിയ അനിയത്തിക്കുട്ടിയുടെ ചിറകുകളിൽ, കാലം പിറകോട്ടു പറക്കുന്നു.
അന്നു ഇന്നും ശാന്തയും മിതഭാഷിയുമാണെന്റെ ചേച്ചി . ഞങ്ങളുടെ സംസാരത്തിനിടയിൽ പുഞ്ചിരിച്ചും ഇടയ്ക്കു മാത്രം അഭിപ്രായം പറഞ്ഞു മാറിനിൽക്കുന്ന നിരുപദ്രവിയായ ചേച്ചി, അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ അവാർഡ് സിനിമകളിലെ കഥാപാത്രങ്ങളെപ്പോലെ മിതഭാഷിയായിരുന്നു. വെറുതെ ഒച്ച വെച്ചു കലപില കൂട്ടുന്ന ഞങ്ങളിൽ നിന്നും വളരെ വ്യത്യസ്തയായിരുന്നു, ചേച്ചി.
അംബികയും ഉണ്ണിമേരിയും മുടിച്ചുരുൾ വെട്ടിയിട്ട് സിനിമകളിൽ വരാൻ തുടങ്ങിയ കാലം. കട്ടിയുള്ള എന്റെ മുടി വീട്ടിലെ മൂർച്ചയില്ലാത്ത കത്രികകൊണ്ട് നെറ്റിയിലേക്ക് വെട്ടിയിട്ട് സ്റ്റെലാക്കിത്തരും. വേഗം വളർന്ന് നെറ്റി മൂടുന്ന മുടി മാടിയൊതുക്കി പിൻ കുത്തിയുറപ്പിക്കുന്നതും ചേച്ചി തന്നെ.
തീപ്പെട്ടിക്കോലിൽ മുക്കിയ കൺമഷികൊണ്ട് പുരികം കറുപ്പിച്ചും വാലിട്ടു കണ്ണെഴുതിയും കൂട്ടത്തിൽ ഒരു ചെറിയ പൊട്ടു തൊടുവിച്ചു ക്യൂട്ടിക്യൂറാ പൗഡറും തൂവി എന്നെ സുന്ദരിയാക്കും. എന്റെ ലോക്കൽ ബ്യൂട്ടീഷ്യൻ എന്റെ ലളിതമായ ചമയങ്ങളിൽ എന്നേക്കാളധികം സന്തോഷിച്ചിരുന്നു.
കാലവർഷവും തുലാവർഷവും തകർത്തു പെയ്യുമ്പോൾ, ചില്ലു ജനാലക്കരികെ ഇടിമിന്നൽ കാണാൻ നിൽക്കുന്ന എന്റെ കൈയിൽ പിടിച്ചുവലിച്ച് ദൂരെ മാററിക്കൊണ്ടുപോകുന്ന ചേച്ചി. അന്നു ചേച്ചിയുടെ കണ്ണിൽ കണ്ട പേടി എന്നെക്കുറിച്ചായിരുന്നില്ലെ?
പിന്നെ ഇരട്ടകൾക്ക് കൂട്ടായി പിറന്ന രണ്ടാമത്തെ ചേട്ടൻ. സാമാന്യം നല്ല കുറുമ്പനായ ചേട്ടൻ എന്നെ കളിപ്പിച്ചും പറ്റിച്ചും രസിപ്പിച്ചിരുന്നു. ഞാനെന്തു ചോദിച്ചാലും ഏതറ്റം വരെ പോയാലും സാധിപ്പിച്ചുത്തരും. അതിന്റെ കൂട്ടത്തിൽ , ഇരുട്ട് പേടിച്ച്, വിളക്കിന്റെ വെട്ടത്തിൽ നോക്കിയിരിക്കുന്ന എന്റെയടുത്ത് അപശബ്ദങ്ങൾ ഉണ്ടാക്കി പേടിപ്പിക്കുക, വിളക്കിന്റെ തിരി ഊതിക്കെടുത്തി മുറി മുഴുവനും ഇരുട്ടിലാക്കുക എന്നിങ്ങനെയുള്ള വിക്രിയകളുമുണ്ട്. ഇല്ലാത്ത കാര്യങ്ങൾ, സൊയമ്പൻ കഥകളായി പെരുപ്പിച്ച് പറഞ്ഞ് വിശ്വസിപ്പിച്ചു എന്നെ പറ്റിയ്ക്കലും സ്ഥിരം പരിപാടിയാണ്.
ദാ… കേട്ടോ, ഒരു സാമ്പിൾ.
ഭക്ഷണം കഴിക്കാൻ മടിയുള്ള ഞാൻ നന്നെ മെലിഞ്ഞിരുന്നു. ആധിക്കയറിയ അച്ഛനുമമ്മയും, ഈ കുട്ടിയുടെ ശരീരം നന്നാക്കിയെടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ട കാലം. വീട്ടിൽ അയേൺ ടോണിക്ക്, ബോൺവിറ്റ ഇതൊക്കെ എക്സ്ക്യൂസീവ് ആയി എനിക്ക് മാത്രം കിട്ടിക്കൊണ്ടിരുന്നു. നല്ല മധുരമുള്ള അയേൺ ടോണിക്ക് ഞാൻ ദിവസവും രസംപ്പിടിച്ചു നുണഞ്ഞു. നാവു വളച്ചു മേൽച്ചുണ്ടു നക്കി ഞാൻ ഞെളിഞ്ഞു നടക്കുന്നു.
ഒരു ദിവസം ചേട്ടൻ എന്നോട് ചോദിച്ചു, ഈ ടോണിക്ക് എന്തിനാണ് എന്നറിയ്വോ?
” ഉം… തടിവെക്കാൻ, ശക്തിണ്ടാവാൻ, അമ്മ പറഞ്ഞല്ലോ ” , ഞാൻ നിഷ്ക്കു മറുപടി പറഞ്ഞു .
‘ങാ… അതാ പറഞ്ഞത്, ആ ടോണിക്ക് കുപ്പിയുടെ മുകളിലെ പടം നോക്ക്യേ.”
ഞാൻ കുപ്പിയെടുത്തു നോക്കി. തല പൊക്കി, കഴുത്ത് ഒന്നു കൂടി നീട്ടി നിൽക്കുന്ന ഒരു ജിറാഫ്. ദേഹം മുഴുവൻ ഓറഞ്ച് നിറമുള്ള ചതുരങ്ങളുള്ള സുന്ദരൻ. ഈ ജിറാഫിന്റെ കഴുത്തിന്റെ നീളം മുമ്പും ഞാൻ നോക്കി നിന്നിട്ടുണ്ട്. “അതൊരു ജിറാഫാണല്ലോ,
അതിനെന്താ?, ഞാൻ ചോദിച്ചു.
” കാട്ടിലെ എല്ലാ മൃഗങ്ങളുടേയും ചോരയാണ് മധുരം ചേർത്ത് ഇതിലൊഴിച്ചിരിക്കണത്”, ചേട്ടൻ ഒരു പരമരഹസ്യം കാതിൽ പറഞ്ഞു.
” യ്യോ…കെട്ടഴിഞ്ഞ ഭയാനകസത്യം കേട്ട് ഞാൻ ഞെട്ടി വിറച്ചു. വൻകുടൽവരെ തികട്ടി വരുന്ന ശർദ്ദിൽ തൊണ്ടയിൽ ഇരച്ചെത്തി.
കണ്ണുതുറിച്ച് വായ പൊത്തിപ്പിടിച്ച എന്നോട് സത്യമൊന്നു കൂടി ഊട്ടിയുറപ്പിക്കാൻ ചേട്ടൻ പറഞ്ഞു, വേറെ ഒരു മരുന്നുകുപ്പിയിലും കാട്ടിലെ മൃഗങ്ങളുടെ പടമില്ലല്ലോ?
” ഉം… ഉം… ഇല്ല, ഞാൻ പേടിച്ച് കണ്ണുചിമ്മിത്തുറന്നു.
പിറ്റേന്ന് ടോണിക്ക് സ്പൂണിൽ ഒഴിച്ച്, അമ്മയുടെ പണിത്തിരക്കുകൾക്കിടയിൽ എന്നെ വിളിച്ചു. ദിവസവും എന്നെ ചോര കുടിപ്പിക്കുന്ന അമ്മയിൽ നിന്നും രക്ഷപ്പെടാൻ ഞാൻ വാ തുറക്കാതെ മണിച്ചിത്രത്താഴിട്ടു പൂട്ടി.
“ഇതെന്താ… വേഗം കുടിക്ക്, എനിക്ക് വേറെ പണിയുണ്ട്”, അമ്മ തിടുക്കം കാണിച്ചു.
” ഇതു കാട്ടിലെ മൃഗങ്ങളുടെ ചോരയല്ലെ, എനിക്കു വേണ്ട, കരച്ചിലിനിടയിൽ ഞാൻ വിക്കിപ്പറഞ്ഞു.
ഇത്തിരി ദൂരെ മാറി നിന്ന് ചിരിക്കുന്ന ചേട്ടനെ കണ്ടപ്പോൾ അമ്മയ്ക്കു കാര്യം പിടി കിട്ടി.അമ്മയും ചേട്ടനും ചിരിയോടു ചിരി. ഇതെന്താണ് സംഭവിക്കുന്നതെന്നറിയാതെ ആറു വയസ്സുകാരി കുഴങ്ങി.
” അതു ചേട്ടൻ നിന്നെ പറ്റിയ്ക്കുന്നതല്ലെ?, മോളിത് കഴിക്ക്, അമ്മ സ്പൂൺ നീട്ടി.
“എന്തിനാടാ. കുട്ടിയെ ഇങ്ങനെ പറ്റിക്ക്യണേ? “, അമ്മ ചേട്ടനെ കടുപ്പിച്ചൊന്ന് നോക്കി.
ഇനി സ്ക്കൂട്ടാവുന്നതാണ് ബുദ്ധി, ചേട്ടൻ ഇറയം കടന്ന് തിണ്ണയിൽ ചാടി, മുററത്തേയ്ക്കോടി. ഇതുപ്പോലെ ഒത്തിരി പറ്റിക്കൽസിന് ഇരയായിട്ടുണ്ടെങ്കിലും എനിക്ക് അമ്പിളിമാമനെ വേണമെന്ന് പറഞ്ഞാൽ ആകാശത്തെത്താൻ കോണിവെച്ചു കയറാനും റെഡിയായിരുന്നു എന്റെ ചേട്ടൻ.
എനിക്ക് താഴെ അനിയത്തി വന്നു, അതും അഞ്ചര വർഷത്തിനു ശേഷം. സകല ലാളനയും പറ്റി നടന്ന ‘കടശി കുട്ടി ‘ ഒരു ദിവസം ചേച്ചിയായി. എനിക്കു മുമ്പിൽ ഉണ്ണി തുറന്നിട്ടത്, ഒരു വലിയ കൗതുകലോകമായിരുന്നു. ഒരിക്കലും താഴെയുള്ള കുഞ്ഞിനോട് അസൂയ, ‘കടശി സിൻഡോം ‘ ഇതൊന്നും എനിക്ക് തോന്നിയിട്ടില്ല. അതിനു കാരണം എന്നെ ചേർത്തുപ്പിടിച്ച ചേട്ടന്മാരും ചേച്ചിയുമായിരിക്കാം. അവർ എനിക്കു ചുറ്റും തീർത്ത കരുതലിന്റെ കവചം ശക്തമായിരുന്നു.
അധികം വാശിയില്ലാതെ നന്നായി കളിച്ചു നടക്കുന്ന അനിയത്തി വീട്ടിൽ ഒട്ടും പ്രശ്നക്കാരിയായിരുന്നില്ല. ആരേയും കൂസാത്ത ഒരു പേടിയുമില്ലാത്ത ജന്മം, ഓരോ ദിവസവും കളിച്ചും രസിച്ചും ചെറിയ കുസൃതികൾ ഒപ്പിച്ചും വീട്ടിനകം ഊഷ്മളമാക്കി.
പെട്ടെന്ന് സന്തോഷവും സങ്കടവും കീഴടക്കുന്ന വളരെ സെൻസിറ്റീവായ എന്റെ സ്വഭാവത്തിൽ നിന്നും വളരെ വ്യത്യസ്തയായിരുന്നു അവൾ. പിണക്കവും കരച്ചിലും പരിഭവവുമില്ലാതെ ഒരു ബിസി ബോഡി സ്വന്തം ലോകത്തിൽ സന്തോഷം കണ്ടെത്തും.
ഞങ്ങൾ രണ്ടുപ്പേരും പരീക്ഷ കഴിഞ്ഞാൽ ക്വസ്റ്റൻ പേപ്പർ നോക്കി മാർക്കു കൂട്ടും. ഞാൻ പറഞ്ഞ നമ്പറിനേക്കാൾ ഒരഞ്ചുമാർക്കു എന്തായാലും എനിക്ക് കൂടുതൽ കിട്ടും. അനിയത്തി, ഇത്ര മാർക്കെന്ന് പ്രവചിച്ചാൽ അവൾക്ക് കൃത്യം അത്ര തന്നെ മാർക്കുവരും. ഈ കൃത്യതയുടെ ടെക്നിക് ഒരിക്കൽ അവൾ എന്നോട് വിശദീകരിച്ചു. “ശരിയുത്തരത്തിന് ഫുൾ മാർക്ക്, ബാക്കി മാർക്ക് ഇങ്ങനെ വരും, ഉത്തരം തെറ്റാണെങ്കിലും ഈ കുട്ടി ഇത്രയെഴുതിയല്ലോ, അപ്പോൾ ടീച്ചർക്ക് അനുകമ്പ തോന്നി ഒരു അരമാർക്ക് കോറിയിടും”,
ടീച്ചറുടെ മനശാസ്ത്രം വരെ കണക്കിലെടുത്താണ് മാർക്ക് കൂട്ടുന്നത്. എല്ലാ കാര്യങ്ങളിലും
അത്ര റിയലിസ്റ്റിക്ക് അപ്രോച്ചാണ് കക്ഷിക്ക്.
മലയാള മനോരമയിലെ സൺഡേ സപ്ലിമെന്റിലെ ഫാന്റം കോമിക്ക് ആദ്യം വായിക്കാൻ, അവൾ പേപ്പറെടുത്ത് ഒളിച്ചുവെക്കും. പേപ്പർ തിരഞ്ഞു നടക്കുന്ന എന്നോട്, എന്താണ് നോക്കുന്നതെന്ന് ചോദിച്ച് പേസ്റ്റുപതപ്പിച്ച് പല്ലുതേച്ചു നിൽക്കുന്ന അഭിനയപാടവം അപാരമായിരുന്നു. അവൾ ചായ കുടി കഴിഞ്ഞ് കൂളായി പത്രമെടുത്ത് നിവർത്തി കോമിക്ക് വായിച്ച്, അവളേക്കാൾ മുമ്പ് എഴുന്നേററയെന്നെ ശശിയാക്കും.
‘കളി എന്നോടാണോ ബാലാ… എന്നൊരു ഭാവം മുഖത്തു തെളിയും.
ബാല്യം പിന്നിട്ട് സ്ക്കൂൾ, കോളേജ് കാലഘട്ടത്തിലും കൂടെപിറപ്പുകളുടെ നിർലോഭ സഹകരണത്തിൽ ഞാൻ തിളങ്ങി. ഹൈസ്ക്കൂൾ വർക്ക് എക്സ്പീരിയൻസ് ക്ലാസ്സിലെ എന്റെ പ്ലാസ്റ്റിക്ക് ബാഗ് തുന്നൽ, ചേച്ചിയുടെ പണിയായിരുന്നു. അതിവേഗം കെട്ടിക്കയറിയ ബാഗ് തുന്നലിന്റെ വേഗത കണ്ട് ക്ലാസ്സിൽ പിള്ളേരുടെ കണ്ണു തള്ളി. ഞാനല്ല, ഇതു ചെയ്യുന്നത്, ചേച്ചിയാണെന്ന് അടുത്ത കൂട്ടുകാരോടു മാത്രം പറഞ്ഞ്, ഞാൻ അർഹതയില്ലാത്ത അഭിനന്ദനത്തിന്റെ പിരിമുറുക്കം കുറച്ചു.
സ്ക്കൂളിലെ ബയോളജി നോട്ടുബുക്കിലും കോളേജിൽ, ഫിസ്ക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, റെക്കോഡുകളിലും ഡയഗ്രം വരയൽ മൊത്തം ചേട്ടന്റെ കരവിരുതായിരുന്നു. മനോഹരമായി വരച്ച്, പെൻസിൽ ഷെയ്ഡ് കൊടുത്ത് പാറ്റയും തവളയും അട്ടയും സുവോളജി റെക്കോഡിൽ ജീവൻ വെച്ചിരിക്കും. എന്നെങ്കിലും ചേട്ടൻ പഠിപ്പിന്റെ തിരക്കിൽപ്പെട്ടാൽ, ഞാൻ തന്നെ കഷ്ടപ്പെട്ട് വരച്ചൊപ്പിക്കും. ഞാൻ വരച്ചിട്ട വാടിയ ചെടികളും ചാവാലി മൃഗങ്ങളെയും കാണുമ്പോൾ കൂട്ടുകാർ ചോദിക്കും, ഇന്ന് നീയാണ് വരച്ചത് അല്ലെ?
ചെസ് കളിയിൽ തോററുമടുത്ത് കളം വിടുമെന്ന് ഭീഷിണിപ്പെടുത്തുന്ന എന്നെ ഇടയ്ക്കൊന്ന് ജയിപ്പിച്ച് വീണ്ടും ബോർഡിനു മുമ്പിൽ പിടിച്ചിരുത്തും. പ്രായത്തിലും ബുദ്ധിയിലും എന്നേക്കാൾ വളരെ മുന്നിലുള്ള ചേട്ടന്മാർ സ്വയം തോറ്റ് എനിയ്ക്കൊരു ‘സ്പേസ് ഉണ്ടാക്കിത്തരുന്ന മോട്ടിവേഷൻ തന്ത്രം.
ഒരു വാഹനവും മെരുങ്ങാത്ത എന്നെ സൈക്കിൾ പഠിപ്പിയ്ക്കാൻ മിനക്കെട്ട്, ചേട്ടൻ സൈക്കിൾ ഉന്തിയും തള്ളിയും പിറകെ ഓടിയും വിയർക്കുന്ന സ്ക്കൂൾവേനലവധി . ചേട്ടൻ വിയർത്തോടിയതു മിച്ചം, ഞാൻ ഒരിക്കലും സൈക്കിളോടിക്കാൻ പഠിച്ചില്ല. എന്നിട്ടും ചേട്ടൻ ശ്രമമുപേക്ഷിച്ചില്ലെങ്കിലും ഞാൻ സ്വയം നിർത്തിയെന്നത് ചരിത്രം.
സ്ക്കൂളിലെ സയൻസ് എക്സിബിഷന് മോഡൽ ഉണ്ടാക്കിത്തരുന്നതും പരീക്ഷണത്തിന്റെ പ്രിൻസിപ്പൽ പറഞ്ഞു പഠിപ്പിക്കുന്നതും ടൗണിലെ സ്ക്കൂളിലേക്ക് സ്ക്കൂൾബാഗിൽ വെച്ചു തന്നയക്കുന്നതും ചേട്ടന്മാർ തന്നെ.
ക്രിസ്തുമസ്സിന് ഉഗ്രൻ പുൽക്കൂടും അലങ്കരിച്ച ക്രിസ്തുമസ് ട്രീയും ഭീമൻ നക്ഷത്രവും ചേട്ടന്മാർ ഉണ്ടാക്കും. അയൽക്കാരായ എന്റെ കൂട്ടുകാർക്കു കാണിച്ചു കൊടുക്കുമ്പോൾ, എന്റെയൊരു ഗമ!
ചെറിയ കടലാസ്സു വഞ്ചികൾ മടക്കിയെടുത്ത് മഴവെള്ളത്തിൽ ഒഴുക്കി എന്നെ കളിപ്പിച്ച അതെ മനോഭാവത്തിലാണ്, ഉഴപ്പി തട്ടിത്തിരിഞ്ഞു നിന്ന് കോളേജിൽ പോകാൻ നേരം ബസ്സ് മിസ്സാവുമ്പോൾ ടൂ വീലറിന്റെ പുറകിലിരുത്തി പാഞ്ഞുപ്പോയി, പാതിവഴിയിലെ ബസ് സ്റ്റോപ്പിൽ ചേട്ടൻ എന്നെ എത്തിക്കുന്നതും.
തൃശ്ശൂർ ടൗണിലെ തുണിക്കടകൾ മൊത്തം കറങ്ങി, ഒന്നോ രണ്ടോ ഡ്രസ്സ് വാങ്ങിക്കുന്നതിന് എസ്ക്കോർട്ട് വരുന്നതും ചേട്ടന്മാർ തന്നെ. നന്നായി ഇഷ്ടപ്പെട്ടോ? അല്ലെങ്കിൽ അടുത്ത കടയിൽ പോയി നോക്കാമെന്ന്, ഒരു മടുപ്പുമില്ലാതെ പറഞ്ഞ അവരുടെ സമയത്തിന്റെ ഉദാരത പിൽക്കാലത്ത് എനിക്കൊരിക്കലും ലഭിച്ചിട്ടില്ല. എന്റെ സന്തോഷവും സംതൃപ്തിയുമായിരുന്നു അവർക്ക് മുഖ്യം.
വീട്ടുമുററത്തെ ചെറിയ പൂന്തോട്ടത്തിൽ റോസും പത്തുമണിപ്പൂക്കളും തെച്ചിയും മാങ്ങനാറിയും കൊന്തവാഴയും ലില്ലിയും സീനിയയും നിറഞ്ഞു നിന്നിരുന്നു. പിച്ചകവും മുല്ലയും മണം പരത്തി നിൽക്കും. തോട്ടം നനയ്ക്കൽ ഞാനെറ്റെടുക്കുമ്പോൾ, തടമെടുക്കലും കുഴിയെടുക്കലും വളർന്ന ശിഖിരങ്ങൾ വെട്ടിമാറ്റലും മുതിർന്നവർ ചെയ്തു തരും. ഏതു ജോലിയിലും കൂട്ടായ പരിശ്രമമുണ്ടായിരുന്നു.
വീട്ടിലെക്കാവശ്യമുള്ള പച്ചക്കറികൾ തൊടിയിൽ തന്നെ കൃഷിചെയ്തിരുന്നു. വൈകുന്നേരം വെയിൽ ചായുമ്പോൾ, ചായയും പലഹാരവും കഴിച്ച്, പയറുച്ചെടികൾക്കും കൂർക്കച്ചെടികൾക്കും പാവലിനും വെണ്ടക്കും വളം ചേർക്കുകയും അവയുടെ തടത്തിലെ പുല്ല് പറിക്കുകയും വിളവെടുക്കുകയും ഞങ്ങൾ കുട്ടികളുടെ ജോലിയായിരുന്നു. ഞങ്ങൾക്കന്ന് തിയേറ്ററിൽ കാണാൻ സാധിച്ചിരുന്ന ചുരുക്കം ചില സിനിമകളിലെ കഥകളും തമാശകളും വീണ്ടും വീണ്ടും പറഞ്ഞുചിരിച്ച സായാഹ്നങ്ങളേക്കാൾ ഭംഗിയുള്ള സമയം ജീവിതത്തിൽ വേറെയില്ല.
നല്ല വായനാശീലമുള്ളവരായിരുന്നു ഞങ്ങൾ എല്ലാവരും. വായനശാലയിൽ നിന്നും പുസ്തകങ്ങൾ ചേട്ടന്മാർ കൊണ്ടുവരും. ആ കാലത്ത് എം.ടി സാറും ഉറൂബും ബഷീറും വിലാസിനിയും വത്സലയും ഒ.വി. വിജയനും എം.മുകുന്ദനും സേതുവും തകഴിയും പാറപ്പുറത്തും പെരുമ്പടവും മാധവിക്കുട്ടിയും എസ്.കെ. പൊറ്റക്കാടും പുനത്തിൽ കുഞ്ഞബ്ദുള്ളയും കുഞ്ഞുണ്ണിമാഷും കടമ്മനിട്ടയും ടാഗോറും അന്നപൂർണ്ണാദേവിയും പിന്നേയും മറ്റു പല എഴുത്തുകാരേയും വായിക്കാൻ തരപ്പെട്ടു. ഇന്ത്യൻ മിത്തോളജിയും ഗ്രീക്ക് ഇതിഹാസങ്ങളും മറ്റു വേൾഡ് ക്ലാസ്സിക്കുകളും ബംഗാളി നോവലുകളും പരിഭാഷകളായി അതിൽപ്പെടും.
ആ എഴുത്തുകളുടെ ആസ്വാദനവും വിശകലനവുമായി വിദ്യാർത്ഥികളായിരുന്ന സഹോദരങ്ങൾ സമയം പങ്കിട്ടു.
വീട്ടുമുറ്റത്തിന്റെ അതിരിൽ മുല്ല നിറയെ പൂത്തുനിൽക്കും. പൂവിന്റെ നറുമണവും മാനത്തെ നിലാവും നക്ഷത്രങ്ങളും കണ്ട് തുറന്ന ഉമ്മറത്ത് രാത്രിയിൽ ഞങ്ങൾ ഒന്നിച്ചിരുന്നു റേഡിയോ നാടകങ്ങൾ കേൾക്കുമായിരുന്നു. ശബ്ദം മാത്രം വരച്ചിട്ട ചിത്രങ്ങൾ എത്ര നന്നായി ആസ്വദിച്ചിരുന്നു എന്നോർക്കുമ്പോൾ ഇന്ന് അത്ഭുതം തോന്നും.
ഒരു ദിവസത്തെ മുഴുവൻ സംഭവങ്ങളും ബഡായികളുമായി
അത്താഴസമയം വളരെയേറെ നീണ്ടുപോകും. വീട്ടിൽ നിന്നിറങ്ങി തിരിച്ചു വരുന്നതു വരെ കണ്ടതും കേട്ടതുമായ വിശേഷങ്ങളും മണ്ടത്തരങ്ങളും പിണഞ്ഞ അമളിയും ഇതിൽപ്പെടും. ചേട്ടന്മാരുടെ നർമ്മബോധം, പഠിത്തം പരീക്ഷ തുടങ്ങിയ പിരിമുറുക്കങ്ങളെല്ലാം
ഒഴുക്കി കളയും. ചിരിച്ചു മറിഞ്ഞ് ഭക്ഷണം ഇറങ്ങാതെ തൊണ്ടയിൽ കുടുങ്ങും. അത്ര രസകരമായിരുന്നു ഞങ്ങളുടെ അത്താഴസമയം.
കറന്റ് പോയാൽ ഉടൻ പുസ്തകമടച്ച്, പഠിത്തം നിർത്തി വിളക്കിനു ചുറ്റും കൂടി സൊറ പറഞ്ഞിരിക്കൽ പ്രിയപ്പെട്ട പരിപാടിയായിരുന്നു. ഇതിന് കളമൊരുക്കി, ആ ഗ്രാമപ്രദേശത്ത് മരച്ചില്ലകൾ ഇലക്ട്രിക്ക് ലൈനിൽ തട്ടി കറന്റ് പോയി, പല രാത്രികളിലും മഴയും കാറ്റും വേനലിലെ പവർകട്ടും ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിച്ചിരുന്നു.
മുതിർന്നവർക്ക് സ്റ്റഡി ലീവാകുന്ന ഞങ്ങൾ കുട്ടികളുടെ വേനലവധികളിൽ, അവർ പഠിച്ചും ഇടയ്ക്ക് ഞങ്ങൾക്കൊപ്പം കളിച്ചും ദിവസങ്ങൾ കടന്നുപോയി.
ഞായറാഴ്ചകളിൽ പള്ളിയും ഉച്ചയൂണും കഴിഞ്ഞാൽ മുററത്തെ വലിയ പുളിമാവിന്റെ തണലിൽ വലിച്ചിട്ട കസേരകളിലിരുന്ന് എല്ലാവരും ചേർന്നൊരു ചീട്ടുകളി. കള്ളക്കളിയും ചീട്ടു പാളിനോക്കലുമായി തല്ലിട്ടില്ലെങ്കിൽ സന്ധ്യവരെ നീളും കളി.
പഠിത്തം കഴിഞ്ഞയുടനെ വിവാഹമെന്നെ പ്രവാസിയായി നാടുകടത്തി. ആദ്യ നാളുകളിൽ എന്റെ ചുറ്റുമുണ്ടായിരുന്ന കൂടെപ്പിറപ്പുകളുടെ അഭാവം വല്ലാത്തൊരു ശൂന്യതയായി എനിക്ക് അനുഭവപ്പെട്ടു. ഞാൻ ഒററപ്പെട്ടുപ്പോയെന്ന തോന്നലായിരുന്നു. പ്രിയമുള്ളത് നഷ്ടപ്പെടുമ്പോളാണല്ലോ, നമ്മുടെയുള്ള് തേങ്ങുന്നത്. പതിയെ ഞാൻ ആ ജീവിതത്തോട് ഇണങ്ങി.
ഇന്നു ഞങ്ങളുടെ നീളുന്ന ഫോൺ വിളികളിൽ, എല്ലാ വീട്ടുവിശേഷവും നാട്ടുവിശേഷവും അപ്ഡേറ്റ് ചെയ്യപ്പെടുന്നു. ഞാനേൽപ്പിക്കുന്ന നാട്ടിലെ കാര്യങ്ങൾ, മാർക്ക് കൂട്ടുന്ന അതെ കൃത്യതയോടെ അനിയത്തി, ‘അസ്സെയ്മെൻസ് ‘ കംപ്ലീറ്റ് ചെയ്തു തരും. ഞങ്ങളിരുവരും ഭൂഗോളത്തിന്റെ കിഴക്കും പടിഞ്ഞാറുമാണെങ്കിലും ഒരു മുറിയിലിരുന്ന് പഠിക്കുകയും ഉറങ്ങുകയും ചെയ്തിരുന്ന അകലം മാത്രമെ ഇന്നും ഞങ്ങളുടെ ഇടയിലുള്ളൂ.
” എന്നാണ് നാട്ടിൽ വരുന്നത്?”, എന്ന ചോദ്യം ജോലിയും ചുരുങ്ങിയ അവധിയും പതിനേഴു മണിക്കൂർ നീളുന്ന പറക്കൽ സമയമെടുക്കുന്ന കാനഡയിൽ നിന്നുമുള്ള നെടുങ്കൻ യാത്രകളും
കൂട്ടിക്കിഴിക്കുന്ന ഞങ്ങളെപ്പോലുള്ളവർക്ക് മുന്നിലൊരു ചോദ്യചിഹ്നമാകുന്നു. കൂടുവിട്ടു പറക്കുന്ന ഓരോ മലയാളിയും അനുഭവിക്കുന്ന അവസ്ഥ.
ചുരുങ്ങിയ അവധിയിൽ ഞാൻ നാട്ടിലെത്തുപ്പോൾ എന്തെല്ലാം ഒരുക്കിവെയ്ക്കണമെന്ന് ആരായുന്ന സഹോദരങ്ങൾ, എന്നും ജീവിതത്തിൽ താങ്ങും തണലുമാണ്. എന്നോടുള്ള സ്നേഹവും കരുതലുമാണ് ഈ ചോദ്യങ്ങളെന്ന് ഞാനറിയുന്നു.
എന്റെ ജീവിതത്തിലെ ഏറ്റവും മധുരമായ കാലഘട്ടം, എന്റെ ഹൃദയത്തിൽ ഞാൻ ചേർത്തുവെച്ച കാലം ഞങ്ങൾ സഹോദരങ്ങൾ ഒന്നിച്ചുണ്ടായിരുന്ന വർഷങ്ങൾ തന്നെ. എന്റെ ചുറ്റുമുള്ള പ്രകാശവലയത്തിന്റെ അവകാശികൾ അവരാണ്.
കാലം ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ഞങ്ങളെ പലവഴിക്കു തിരിച്ചുവിട്ടെങ്കിലും ആ പ്രയാണത്തിൽ മറ്റനേകം മുഖങ്ങൾ പരിചിതമാകുമ്പോഴും അതിലും ആഴത്തിൽ വേരോടിയിരിക്കുന്ന താഴ്‌വേരായി കൂടെപിറപ്പുകളോടുള്ള ബന്ധം നിലനിൽക്കുന്നു. അതുകൊണ്ടു തന്നെ എന്തെങ്കിലും വാക്കോ ഒരു പ്രവൃത്തിയോ കൂടെപിറപ്പുകളെ വേദനിപ്പിക്കുമ്പോൾ, ഒരു ചെറിയ പോറൽ പോലും ആഴത്തിലുള്ള മുറിവായി ഹൃദയം പിച്ചിപ്പറയ്ക്കും.
രക്തബന്ധങ്ങളുടെ തീവ്രത, ചോരയുടെ നിറം പോലെ തീക്ഷ്ണമാണ്.
‘Blood is thicker than water.’
#കൂടെപ്പിറപ്പ്
24 Comments
ഭാഗ്യവതി 💃 ചോരയുടെ പവിത്രത ബന്ധങ്ങളിൽ ഉണ്ടല്ലോ? നന്നായി.
ഭംഗിയായി എഴുതിയിട്ടുണ്ട്… ഈ എഴുത്ത്കാരിയെ നേരിൽ കാണാൻ മോഹമായ്. ഒപ്പ്o കുറച്ച് അസൂയയും…. എനിക്ക് ഇങ്ങനെയൊരു ബാല്യമില്ലായിരുന്നു
മനോഹരമായ എഴുത്ത്. ഓർമ്മകൾ. എല്ലാം മുന്നിൽ കാണുന്ന പോലെ തോന്നി. ❤️❤️
നെഞ്ചിനുള്ളിൽ എന്തോ നിറയുന്നത് പോലെ. സ്നേഹം ആയിരിക്കും. 🥰🥰😘
നന്നായ് എഴുതി
Joyce,
വളരെ ഹൃദ്യമായ എഴുത്ത്. സമപ്രായക്കാരുടെയെല്ലാം ബാല്യകാലം ഏതാണ്ട് ഇതുപോലെ തന്നെയാവും. രസകരമായി എഴുതി!
ആസ്വദിച്ചു വായിച്ചു… 👌🏻👌🏻🤷🏻♀️
Thank you, സൗമ്യ 🙏😍
Thank you, Jaya. അതെ ഏറെക്കുറെ ഇങ്ങനെ തന്നെ ആയിരിക്കും.
Yes, blood is thicker than water sure…. Loved your writing dear…. പൊയ്പ്പോയ നല്ല കാലം ദീർഘനിശ്വാസങ്ങൾക്കും ഇടമേകി ❤️❤️❤️❤️
💞💞💞
അതേ… ആ ബാല്യവും ചേര്‍ത്ത് പിടിക്കലും എല്ലാം ഇന്ന് അന്യം നിന്ന് പോയി.
ഇഷ്ടം… നല്ലെഴുത്ത് … 💞🥰🥰
ഒത്തിരി നന്ദി 🙏❤
രക്തബന്ധങ്ങളുടെ തീവ്രതയും ആഴവും എഴുത്തിലുടനീളം നിറഞ്ഞുനിന്നു 😍😍😍
Thank you dear, വായനക്കും ഈ വാക്കുകൾക്കും ❤🙏
നിറഞ്ഞു തുളുമ്പുന്ന സഹോദര സ്നേഹം. ഒരു പക്ഷെ അന്നത്തെ കാലത്തെ എല്ലാ കൂടപ്പിറപ്പുകൾക്കും ഈ ഭാഗ്യം സിദ്ധിച്ചിട്ടുണ്ടാകണം.
നല്ലെഴുത്ത്💖💖
ജോ എൻറെ ബാല്യം കൂടി ഞാനോർത്തു. പതിനൊന്നു മക്കളിൽ നടുവിൽ നിൽക്കുന്നത് ഞാനാണ്. ആറു ആങ്ങളമാർ ഒരു ചേച്ചിയും മൂന്നു അനിയത്തമാരും. മക്കൾക്ക്, വീട്ടിലേക്ക് പോയി എല്ലാവരുമായി ഒത്തു കൂടാൻ എന്തിഷ്ടമാണെന്നോ. നല്ല രസാണ് ഓരോ കൂടലും.
മനോഹരമായ എഴുത്ത് 👍👍.
Thank you so much, ശോഭ 😍🙏
അതെ Sabhira, നല്ലൊരു ബാല്യം നമുക്ക് തന്നത് ഈ സഹോദരങ്ങളായിരുന്നു. അതുകൊണ്ട് തന്നെയാണ്എഴുത്തിനെ relate ചെയ്യാൻ പറ്റുന്നതും.
വായനക്ക് നന്ദി.🙏❤
ഒരു പാടിഷ്ടപ്പെട്ടു. ഒരു ചേച്ചിയും അനിയത്തിയും ഇല്ലാത്തതിൻ്റെ ദുഃഖം എന്നുമുള്ള എനിക്ക് ഈ അനുഭവങ്ങൾ ഏറ്റവും ഹൃദ്യമായി. അഭിനന്ദനങ്ങൾ👌❤️🌷
എന്തൊരു ഒഴുക്കുള്ള എഴുത്ത്… എന്റെ ബാല്യകാലം ഓർത്തു പോയി. ഒരൊറ്റ സഹോദരൻ മാത്രമാണ് എനിക്ക്
Thank you സീനത്ത് 🙏😍
സത്യം, എന്റെതും വിഭിന്നമല്ലാത്ത കുടുംബ പാശ്ചാത്തലമാണ്.
Thank you Jasna