‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..മനസ്സിലൊരു..’
സൈക്കിളിൽ ബെല്ലടിച്ചോണ്ട് വരുന്നുണ്ട് തൊട്ടപ്പുറത്തെ വീട്ടിലെ ശാരദാമ്മയുടെ മോൻ അപ്പുവേട്ടൻ.
അല്ലേലും അങ്ങേർക്കുള്ളതാ എന്നെ കാണുമ്പോ ഒരു പാട്ടും ആക്കിയൊരു നോട്ടവും.
ഇന്നാണെങ്കിൽ ഞാനൊരു മഞ്ഞ നിറത്തിലുള്ള ചുരിദാർ ആണ് ഇട്ടേക്കുന്നത്. അതിന്റെ പാട്ടാണ് ആ കേട്ടത്. ഇടുന്ന ഡ്രെസ്സിന്റെ നിറത്തിനനുസരിച്ചും നിൽക്കുന്ന ചുറ്റുപാട് അനുസരിച്ചും പാട്ടുകൾ പാടാനും പുതിയത് ഉണ്ടാക്കി പാടാനും ഒരു കഴിവ് തന്നെയാണ് അപ്പുവേട്ടന്. പക്ഷേ അങ്ങേരെ കാണുമ്പോ വല്ലാതെ ദേഷ്യം തോന്നും.എന്താണെന്നറിയില്ല. ആ ദേഷ്യം ശാരദാമ്മയോടും ശങ്കരൻ അച്ഛനോടും തോന്നാറില്ല എന്നത് മറ്റൊരു സത്യം.
സ്നേഹിച്ച പെണ്ണിനേയും കൂട്ടി രായ്ക്കുരാമാനം നാട് വിടുമ്പോൾ അച്ഛന് ഒരെത്തും പിടിയും ഉണ്ടായിരുന്നില്ല. ഈ നാട്ടിൽ എത്തി ശങ്കരനച്ഛന്റെ മുന്നിലെത്തും വരെ എങ്ങനെ ജീവിക്കുമെന്നോ എങ്ങനെ മുന്നോട്ട് പോകുമെന്നോ അച്ഛന് അറിയില്ലാരുന്നത്രേ. ഗർഭിണിയായിരുന്ന ശാരദാമ്മ നിറഞ്ഞ മനസ്സോടെയാണ് അമ്മയെ വീട്ടിലേക്ക് വിളിച്ചു കയറ്റിയത്.കഠിനധ്വാനി യായിരുന്ന അച്ഛൻ നിരന്തര പരിശ്രമത്തിനൊടുവിൽ ഒരു കുഞ്ഞ് വീടും അതിനോട് ചേർന്ന് കിടക്കുന്ന സ്ഥലവും സ്വന്തമാക്കി.അതിനൊക്കെയും അവരുടെ സഹായവും ഉണ്ടായിരുന്നു.
രണ്ട് വർഷത്തിനു ശേഷം ഞാൻ ഉണ്ടായപ്പോൾ അപ്പുവേട്ടനെക്കാളും സ്നേഹത്തോടെയാണ് എന്നെ നോക്കിയിരുന്നത്. ഇപ്പോഴും. അപ്പുവേട്ടന് എന്ന് മുതലാണ് മാറ്റം സംഭവിച്ചതെന്ന് അറിയില്ല.ഒരു സഹോദരനെ പോലെയേ കണ്ടിട്ടുള്ളൂ.പക്ഷേ അങ്ങേർക്ക് എപ്പോഴോ എന്നോടുള്ള സ്നേഹത്തിന്റെ നിറം മാറി തുടങ്ങി.
അപ്പുവേട്ടന്റെ അച്ഛനോടും അമ്മയോടുമുള്ള നന്ദിയും കടപ്പാടും കാരണം എനിക്കങ്ങോട്ട് ഒന്നും പറയാനും വയ്യാത്ത സ്ഥിതി.
പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും അപ്പുവേട്ടന്റെ ആഗ്രഹം അറിയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധിക്കാത്ത രീതിയിൽ ഒഴിഞ്ഞു നടക്കുകയായിരുന്നു.
എന്നിട്ടും പുള്ളിക്ക് ഒരു മാറ്റവുമില്ല.
റോഡരികിലൂടെ നടന്നിട്ടും ഇടിക്കാനെന്ന പോലെ അടുത്തൂടെ സൈക്കിൾ കൊണ്ട് വന്നിട്ട് പെട്ടെന്ന് വെട്ടിച്ചു കൊണ്ട് പോയി. എന്നിട്ട് തിരിഞ്ഞു നോക്കി ഒരു കണ്ണിറുക്കലും.
ഇങ്ങേരെ ഇന്ന് ഞാൻ…
വിറക് അടുപ്പിലേക്ക് കയറ്റി വച്ച് കുനിഞ്ഞു ഊതി കൊണ്ടിരുന്ന അമ്മയെ വട്ടം ചുറ്റി പിടിച്ച് മുതുകത്ത് മുഖം ചേർത്ത് കൊണ്ട് ചോദിച്ചു.
“അമ്മേ.. അച്ഛനെവിടെ?”
“ആ തോട്ടത്തിൽ കാണും. വളമൊക്കെ എടുത്തോണ്ട് പോകുന്നത് കണ്ടായിരുന്നു.”
“ലാ..ലാ..ലാ..”
യോദ്ധയിലെ ഉർവശി പാട്ടും പാടി നടക്കുന്നത് പോലെയാണ് അച്ഛന്റെ കൃഷി തോട്ടത്തിലേക്ക് ചെന്നത്.
പടർന്ന് കയറുന്ന പടവല വള്ളിയിലെ പഴുത്ത ഇലകൾ നുള്ളി കളയുകയാണ് അച്ഛൻ.
“മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..”
ഏഹ്?
അച്ഛന്റെ പാട്ടാണ്. പെട്ടെന്ന് നിന്നു.അപ്പുവേട്ടനെയാണ് ഓർമ്മ വന്നത്.
സങ്കടമാണോ ദേഷ്യമാണോ വന്നതെന്ന് അറിയില്ല. അച്ഛനെ കാണാൻ കൂട്ടാക്കാതെ
തിരിഞ്ഞു നടന്നു.
അച്ഛനപ്പോഴും ഒന്നും അറിയാതെ പാടുന്നുണ്ട്.
“മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..
മനസ്സിനുള്ളില്‍ മാരിക്കാവടി
ചിന്തും ചിന്തുണ്ടേ
തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ
ചിരിക്കുമ്പോള്‍ ചിലമ്പുന്ന
ചിലങ്കയുണ്ടേ
വലം കൈയ്യില്‍ കുസൃതിയ്ക്ക്
വളകളുണ്ടേ..”
മിറ്റത്ത് നിന്ന് തേങ്ങ പൊതിക്കുന്ന അമ്മ എന്തോ ചോദിച്ചിട്ടും ശ്രദ്ധിക്കാതെ മുറിയിൽ പോയി കിടക്കയിൽ കമിഴ്ന്നടിച്ച് ഒറ്റ കിടപ്പ്.
പിറ്റേന്ന് കോളേജിലേക്ക് പോകുമ്പോൾ ഒറ്റയ്ക്കായിരുന്നു. കൂട്ടുകാരി സുഖമില്ലാത്തത് കൊണ്ട് ലീവ് ആക്കിയിരുന്നു. ദൂരെ നിന്നേ കണ്ടു തന്നെ നോക്കി എന്തോ പാടനായി തയ്യാറെടുക്കുന്ന അപ്പുവേട്ടൻ ബസ് സ്റ്റോപ്പിൽ നിൽപ്പുണ്ട്.
തല താഴ്ത്തി മുന്നോട്ട് നടക്കുന്നതിനിടയിൽ പെട്ടെന്നാണ് അപ്പുവേട്ടൻ ഓടി വന്ന് പൂണ്ടടക്കം കെട്ടി പിടിച്ചതും പിറകിലോട്ട് മാറിയതും.
പെട്ടെന്നുണ്ടായ ഞെട്ടലിൽ നിന്ന് മുക്തയായതും അപ്പുവേട്ടനെ കുടഞ്ഞെറിഞ്ഞു ചെകിടത്ത് നോക്കിയാണ് പൊട്ടിച്ചത്.
ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി. കവിളത്ത് കൈ വച്ച് അപ്പുവേട്ടൻ അമ്പരന്ന് നോക്കുന്നത് കണ്ടു.
ഓടി വന്ന നാട്ടുകാർ പക്ഷേ എന്നെയാണ് വഴക്ക് പറഞ്ഞത്.
ലക്കും ലഗാനും ഇല്ലാതെ നടക്കുന്നതിനിടയ്ക്ക് മത്സരഓട്ടം നടത്തിയ പ്രൈവറ്റ് ബസുകൾക്ക് ഇടയിൽ നിന്നെന്നെ രക്ഷപെടുത്തുകയായിരുന്നത്രേ അപ്പുവേട്ടൻ.
പശ്ചാത്താപം കൊണ്ട് കണ്ണ് നിറഞ്ഞു പോയ ഞാൻ വേദനയോടെ അപ്പുവേട്ടനെ നോക്കി. പുള്ളി ഒന്നും മിണ്ടാതെ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ മുന്നോട്ട് പോകുന്നത് കണ്ട് കണ്ണ് കലങ്ങി നിൽക്കാനേ എനിക്കായുള്ളൂ.
വീട്ടിൽ തിരിച്ചെത്തും മുന്നേ നാട്ടിലെ ആകാശവാണി മൂലം വീട്ടിലും സംഭവമറിഞ്ഞിരുന്നു.
അമ്മയുടെയും അച്ഛന്റെയും വക ശകാരം കേട്ട് സഹിക്കാൻ വയ്യാതെയാണ് മാപ്പ് പറയാനായി അപ്പുവേട്ടന്റെ വീട്ടിലേക്ക് കയറി ചെന്നത്.
എന്റെ കണ്ണ് ചുമന്നിരിക്കുന്നത് കണ്ടപ്പോൾ തന്നെ ശാരദാ മ്മയ്ക്ക് കാര്യം മനസ്സിലായി.
എന്നെ പുണർന്ന് നെറുകയിൽ ചുംബിച്ച് കൊണ്ട് അവർ പറഞ്ഞു.
“ന്റെ പാറൂട്ടി കരഞ്ഞോ? ന്തിന്? കാര്യം അറിയാതെ ആണെങ്കിലും സ്വന്തം ശരീരത്ത് തൊട്ടവന്റെ ചെകിടടിച്ച് പൊളിക്കാനുള്ള ധൈര്യം ഉണ്ടായില്ലേ ന്റെ മോൾക്ക്?അങ്ങനല്ലേ പെൺകുട്ട്യോള് വേണ്ടതും?”
കേട്ടു കൊണ്ട് വന്ന ശങ്കരനും അത് പിന്താങ്ങി.
“ഇന്നത്തെ കാലത്ത് തന്നെ തൊടുന്നവനെ എതിർക്കാനുള്ള ധൈര്യാ പെൺകുഞ്ഞുങ്ങൾക്ക് വേണ്ടത്. സ്വന്താഭിപ്രായോം സ്വയബുദ്ധിയും ഉള്ള പെമ്പിള്ളേർക്കേ ഇന്ന് ഈ നാട്ടിൽ ജീവിക്കാൻ പറ്റുള്ളൂ.
ആസിഡ് എറിഞ്ഞും കഴുത്തറുത്തും പെമ്പിള്ളേരെ കൊല്ലുന്നവന്മാരുടെ മുന്നിൽ തല ഉയർത്തി വേണം പെൺകുട്ടികൾ നിൽക്കാൻ. വേണ്ടാത്ത ബന്ധം വേണ്ടെന്ന് പറയാനും പറ്റാത്ത വിവാഹബന്ധത്തിൽ നിന്നോ മറ്റേതെങ്കിലും ബന്ധത്തിൽ നിന്നോ ഇറങ്ങി പോകാനും, ആത്മഹത്യ അല്ല മുന്നിലുള്ള വഴി എന്നും ഇനിയും ജീവിക്കണമെന്ന ബോധവും പെണ്ണുങ്ങൾക്ക് ഉണ്ടാകണം.”
ശങ്കരനച്ഛൻ മുന്നോട്ട് വന്ന് നിറഞ്ഞൊഴുകിയിരുന്ന എന്റെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.
“എന്നോട് അപ്പുവേട്ടന് ദേഷ്യായി കാണുമല്ലേ അച്ഛാ..?”
മറുപടി പറഞ്ഞത് ശാരദാമ്മയാണ്.
“അവനങ്ങനെ നിന്നോട് ദേഷ്യപ്പെടാൻ പറ്റ്വോ? പാറൂട്ടി.. നീയെന്ന് വച്ചാ ജീവനാ അവന്”
അവരുടെ ചുണ്ടിൽ ഒരു കള്ള പുഞ്ചിരി ഉണ്ടായിരുന്നുവോ?
എനിക്ക് തോന്നിയതാണോ?
ആ പറച്ചിലിൽ ഏതാണ്ട് ഇല്ലേ?ഉണ്ടോ?
ഞാൻ കണ്ണ് ചിമ്മി.
“അവനാ പിൻവശത്തുണ്ട് പോയി കണ്ട് കോംപ്രമൈസ് ആക്കിയേച്ചും വാ. ശാരദാമ്മ നല്ലസ്സല് മാങ്ങാ പുളിശ്ശേരി ഉണ്ടാക്കീട്ട്ണ്ട്. പപ്പടോം കൂട്ടി ഒരു പിടിയങ്ങ് പിടിക്കാം.”
“അരേ വാഹ്.. പൊളിച്ച്.ദോ എപ്പോ വന്നൂന്ന് ചോയ്ച്ചാ പോരേ.”
ചോറും മാങ്ങാക്കറിയും പണ്ടേ എന്റെ വീക്ക്നെസ് ആണ്.
പഴുത്ത മാങ്ങയില് പച്ചമുളകും കീറിയിട്ട് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചതിലേക്ക് അരപ്പും ചേർത്ത് കുറച്ച് പുളിയുള്ള കട്ട തൈരും ചേർത്ത് വറ്റൽ മുളകും കൊച്ചുള്ളിയും കറിവേപ്പിലയും ചേർത്ത് കടുക് താളിച്ച് ഇട്ട മാങ്ങ പുളിശ്ശേരി ഉണ്ടെങ്കിൽ ന്റെ സാറെ..
ഓർത്തപ്പോഴേ വായിൽ വെള്ളമൂറി.
അതിൽ കേറി ഓടാൻ വന്ന കപ്പലിനെ ഒരു ഹാർബറിലേക്ക് കെട്ടിയിട്ടേച്ച് നേരെ പിന്നാമ്പുറത്തേക്ക് ഇറങ്ങി.
പശു തൊഴുത്തിന്റെ അടുത്ത് പൂവാലിക്ക് പുല്ലോ വയ്ക്കോലോ എന്തോ ഇട്ട് കൊടുക്കുവാണ് അപ്പുവേട്ടൻ.
തിരിഞ്ഞു നോക്കിയപ്പോൾ എന്നെ കണ്ടതും മുഖം വെട്ടിച്ച് ഒറ്റപ്പോക്ക്.
അത്രയ്ക്കായോ..?
പിറകേ ചെന്നു. ഒന്നും മിണ്ടാതെ അവിടുത്തെ ചായ്പ്പിലേക്ക് മടക്കി കുത്തിയിരുന്ന ലുങ്കി അഴിച്ചൊതുക്കി കേറി ഇരുന്നു.
ഞാൻ മുന്നോട്ട് ചെന്ന് നിന്നു.
“അപ്പുവേട്ടാ..”
മെല്ലെ മുഖം ഉയർത്തി.
ഈശ്വരാ ആ വെളുത്ത മുഖത്ത് എന്റെ വിരൽപ്പാടുകൾ ചുവന്ന് തിണത്ത് കിടക്കുന്നു.
എന്റെ ചുള്ളിക്കമ്പ് പോലെ ഇരിക്കുന്ന ഈ കൈയ്ക്ക് ഇത്രേം ശക്തിയോ?
എന്തോ സങ്കടം വന്നു.
“സോറി അപ്പുവേട്ടാ.. ഞാൻ അറിയാണ്ടാ..”
അനക്കമില്ല പുള്ളിക്ക്. ശരിക്കും കണ്ണൊക്കെ നിറഞ്ഞു വന്നു എനിക്ക്.
“അപ്പുവേട്ടാ.. എന്നെ ഒന്ന് നോക്കിയേ. ഞാൻ സോറി പറഞ്ഞില്ലേ. ഞാൻ അറിയാതെ ചെയ്തതല്ലേ. എന്നോട് ക്ഷമിക്ക്.”
അപ്പുവേട്ടൻ എന്നെ നോക്കി. പുള്ളിയുടെയും കണ്ണ് നിറയുന്നുണ്ട്.
“നിനക്ക് എന്നെ ഇഷ്ടമല്ലേ പാറൂട്ടി?”
ഞാൻ ഒന്ന് ഞെട്ടി.
ഇഷ്ടമുണ്ട്. പക്ഷേ അത് ഏത് തരത്തിൽ ഉള്ളതെന്നാണ് ഇത് വരെ മനസ്സിലാകാതെ ഇരുന്നത്. ഇന്ന് ആ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ.. എന്റെ വിരൽപ്പാട് ആ കവിളിൽ ചുവന്ന് കിടക്കുന്നത് കണ്ടപ്പോൾ ഉള്ളിൽ എവിടെയോ ഒരു പ്രേമം മുള പൊട്ടിയത് പോലെ.
എന്നെ എടുത്തോണ്ട് നടന്നവനാണ്. തോളിലിട്ട് ഉറക്കിയിട്ടുള്ളവനാണ്. തെറ്റാണോ ഈ തോന്നുന്ന സ്നേഹവും പ്രേമവുമൊക്കെ?
അറിയില്ല.
ഒന്നും മിണ്ടാതെ നിന്നു. അപ്പുവേട്ടൻ എണീറ്റ് മുന്നിൽ വന്ന് നിന്നു.
” പറയെടീ. നിനക്ക് എന്നോട് ഒട്ടും ഇഷ്ടമില്ലേ?”
എനിക്ക് നിന്നെ എന്തിഷ്ടമാണെന്ന് അറിയ്യോ നിനക്ക്?
പിറകെ നടന്നതും ഓരോന്ന് പറഞ്ഞ് കളിയാക്കുന്നതും നിന്നോടുള്ള ഇഷ്ടം കൊണ്ടാണ്.
നിന്നെ നോക്കി നിൽക്കുമ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോകും. അത്രയ്ക്ക് ഇഷ്ടാ പാറൂ എനിക്ക് നിന്നെ..
നിനക്ക് എന്നോട് ഒരു തരിമ്പ് പോലും സ്നേഹമില്ലേ?”
സങ്കടമാണ് വന്നത്. ഒരു ഏങ്ങലോടെ അപ്പുവേട്ടനെ കെട്ടി പിടിച്ചു.
“എനിക്കറിയില്ല അപ്പുവേട്ടാ. എനിക്ക് ഏട്ടനോട് എന്താണെന്ന് അറിയില്ല. പക്ഷെ അപ്പുവേട്ടനും ശാരദമ്മയും അച്ഛനും ഇല്ലാതെ എനിക്ക് പറ്റില്ല.”
അപ്പുവേട്ടൻ എന്നെ ചേർത്ത് പിടിച്ചു.
ഒരു കയ്യടി കേട്ടാണ് തിരിഞ്ഞു നോക്കിയത്.
അച്ഛനും അമ്മയും അപ്പുവേട്ടന്റെ അച്ഛനുമമ്മയും ഞങ്ങളെ നോക്കി ചിരിക്കുകയാണ്.
അമ്മയും ശാരദാമ്മയും ഓടി വന്ന് എന്നെ കെട്ടി പിടിച്ചു.
“എന്റെ ദൈവമേ. എത്ര കാലമായി കാത്തിരിക്കുന്നു ഈ ഒരു കാഴ്ച കാണാൻ?
ഞങ്ങൾക്കൊക്കെ ഇഷ്ടമായിരുന്നു നീയും അപ്പുവും ഒന്നിക്കുന്നത്. നീ അല്ലേ അവനെ കാണുമ്പോ കീറി കൊണ്ട് നടന്നിരുന്നത് ”
അമ്മ സന്തോഷത്തോടെ ചിരിച്ചു.
” ചെകിട് പൊളിഞ്ഞെങ്കിലെന്താ, ഒരു നല്ല കാര്യം നടന്നല്ലോ?”
അച്ഛന്റെ കമന്റ്.
അപ്പുവേട്ടൻ എന്നെ സ്നേഹത്തോടെ നോക്കി മെല്ലെ മൂളി.
“മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..
മനസ്സിനുള്ളില്‍ മാരിക്കാവടി
ചിന്തും ചിന്തുണ്ടേ..”
എനിക്കും ചുണ്ടിൽ ചിരി പരന്നു.
പെട്ടെന്നാണ് ഓർത്തത്.
” ശാരദാമ്മേ എന്റെ പുളിശ്ശേരി..”
ചെറുചിരി പൊട്ടിച്ചിരിയായി പിന്നെ അതൊരു കൂട്ടച്ചിരിയായി അന്തരീക്ഷത്തിൽ പടർന്നു.
#എന്റെരചന
2 Comments
👌👌👌
good…