രണ്ടു പേർക്കിടയിൽ മൗനം കൂടു കൂട്ടുന്നത് എപ്പോഴാണ്?
ഭ്രാന്തമായി പ്രണയിക്കുമ്പോൾ…
*****
അവൻ വരും, വരാതിരിക്കില്ല. മനസ് വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടിരുന്നു. എറണാകുളത്തു നിന്നും അതിരാവിലെ പുറപ്പെട്ടിട്ടുണ്ടെങ്കിൽ, അരമണിക്കൂറിനകം ഇവിടെ എത്തിച്ചേരേണ്ടതാണ്.
ഇതു എത്രാമത്തെ തവണയാണ് ഞാനിങ്ങനെ സമയം കണക്കു കൂട്ടുന്നത്? എന്റെ മെസ്സേജ് കണ്ടതായി നീല ടിക്ക് വന്നതല്ലാതെ അവൻ വരുമെന്നോ ഇല്ലെന്നോ പറഞ്ഞതോ, മെസ്സേജിന് റിപ്ലൈ ചെയ്തതോ ഇല്ല. ഇനി അവൻ ഉച്ചകഴിഞ്ഞാണ് പുറപ്പെടുന്നതെങ്കിൽ… എന്റെ ഈ കണക്കുക്കൂട്ടലുകൾ വെറുതെയാവും.
ഒരു പക്ഷെ എന്റെ കുട്ടിക്കളികൾ അവനും ഒടുവിൽ മടുത്തു കാണും. കാണും എന്നല്ല, മടുത്തു. അതുകൊണ്ടാണല്ലോ രണ്ടു വര്ഷമായിട്ട് ഒന്ന് വിളിക്കുകയോ, മെസ്സേജ് അയക്കുകയോ ചെയ്യാതിരുന്നത്. അപ്പോൾ തന്നെ ഞാൻ എന്നെ തിരുത്തി. ഒരു തരത്തിലും കോൺടാക്ട് ചെയ്യാൻ പറ്റാത്ത വിധം അവനെ എല്ലായിടവും ഞാൻ ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നല്ലോ.
എന്നെപ്പോലെ അവനും തമ്മിൽ കാണാനുള്ള ആവേശം ഉണ്ടാകുമോ? അതും ഇത്ര വർഷങ്ങള്ക്കു ശേഷം… അറിയില്ല. അതോ ഇന്നലത്തെ തന്റെ മെസ്സേജ് എന്നത്തേയും പോലെ ഭ്രാന്തായി തന്നെ വിലയിരുത്തുമോ?
സെന്റ് അലോഷ്യസ് കോളേജിലെ ഡിഗ്രി കാലം. അവിടെ വെച്ചാണ് വിനീത് കൃഷ്ണനെ പരിചയപ്പെടുന്നത്. ഒരു പഞ്ച പാവം പയ്യൻ എന്നാണ് ആദ്യത്തെ നോട്ടത്തിൽ അവനെ വിലയിരുത്തിയത്. കോളേജിലെ പെൺകുട്ടികളിൽ അത്യാവശ്യം ചട്ടമ്പിയെന്ന പേരുള്ളതിനാലാവാം അവൻ എന്നെ തീരെ മൈൻഡ് ചെയ്തതേയില്ല. പിന്നെ, വിവാഹമെന്ന പ്രസ്ഥാനത്തോട് തീരെ താല്പര്യമില്ലാത്ത ഒരു താന്തോന്നി പെണ്ണെന്ന മേൽവിലാസം ആരോ എന്റെ മേൽ ചാർത്തി തന്നിരുന്നു. അതിനാൽ തന്നെ പുരുഷ പ്രജകൾക്ക് പലർക്കും എന്നെ കാണുന്നത് തന്നെ ചതുർത്ഥിയായിരുന്നു.
പഠിക്കാൻ മിടുക്കനായ അവന്റെ അടുക്കൽ പലപ്പോഴും കണക്കിലെ സംശയങ്ങൾ ചോദിച്ചു ചെന്നിരുന്നു. അപ്പോഴൊന്നും അവനോടുള്ള വികാരം കണ്ണുകളിൽ ഒളിപ്പിച്ചിരുന്നുമില്ല. എന്നിട്ടും അവൻ കണ്ടതായി ഭാവിച്ചില്ല, ഒരിക്കൽ പോലും. ഒരു ചിരി പോലും വെറുതെ സമ്മാനിച്ചിട്ടുമില്ല.
പി ജി കഴിഞ്ഞു ജോലിയിൽ പ്രവേശിച്ച കാലത്തെ നീണ്ട ഇടവേളകളിൽ ഡിഗ്രിക്കാലം ഓർക്കുമ്പോഴെല്ലാം വിനീത് ഒരു ചാറ്റൽ മഴയായി മനസ് കുളിർപ്പിച്ചിരുന്നു. ഇത്ര വായാടിയും തന്റേടിയായ താൻ എന്തുകൊണ്ട് ഉള്ളിലെ പ്രണയം അവനോടു പറഞ്ഞില്ലെന്ന് പലവട്ടം സ്വയം ചോദിച്ചു നോക്കിയിട്ടുണ്ട്. ഇനിയും അതിനുത്തരം കിട്ടിയിട്ടില്ല. പ്രണയം അവൻ പറയട്ടെയെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതും അറിയില്ല. പറഞ്ഞിരുന്നെങ്കിൽ, അവനത് സ്വീകരിച്ചില്ലെങ്കിൽ, അത് താങ്ങാൻ കഴിയുമായിരുന്നില്ല എന്നതാണ് സത്യം.
എഫ് ബി യിൽ ആക്ടിവായിരുന്ന സമയത്താണ് വിനീത് കൃഷ്ണൻ എന്ന പ്രൊഫൈൽ വീണ്ടും ശ്രദ്ധയിൽ പെട്ടത്. ഒന്നും ആലോചിക്കാതെ ഇന്ബോക്സിൽ ചെന്ന് ചോദിച്ചു.
” സെന്റ് അലോഷ്യസില്ലേ വിനീതല്ലേ?”
“പ്രൊഫൈലിൽ എഴുതിയിട്ടുണ്ടല്ലോ?” ആ മുരടൻ മറുപടി ശ്രദ്ധിക്കാതെ ഫോൺ നമ്പർ അയച്ചു കൊടുത്തു. വാട്ട്സ് ആപ്പിൽ അവൻ വരുമെന്ന് ഒട്ടും പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷെ നിമിഷങ്ങൾക്കുളിൽ അവൻ വിളിച്ചു. അന്ന് വന്ന സന്തോഷം. അങ്ങനെ ഒരു ദിവസം ജീവിതത്തിൽ അതിനു മൂന്നോ പിമ്പോ ഉണ്ടായിട്ടില്ല.
” രാവണി എനിക്ക് നിന്നെ മനസിലായി. ഇതൊരു rare പേരാണല്ലോ? rare പീസും.. ”
അവനതു കാര്യമായി പറഞ്ഞതാണെന്ന് അറിയാമായിരുന്നെങ്കിലും തമാശ കേട്ടത് പോലെ പൊട്ടിച്ചിരിച്ചു. അവന്റെ ശബ്ദം വര്ഷങ്ങള്ക്കു ശേഷം കേട്ടപ്പോഴുള്ള സന്തോഷമാണതെന്ന കാര്യം എനിക്കുമാത്രമറിയുന്ന രഹസ്യമായി.
രാവേറെ ആകുന്ന വരെ എന്തെല്ലാം വിശേഷങ്ങളാണ് കൈ മാറിയത്. എന്നെ കണ്ടതിന്റെ സന്തോഷം അവന്റെ ശബ്ദത്തിലും പ്രകടമായിരുന്നു.
“വിനു.. നീ ആളാകെ മാറി. പഴയ പഞ്ച പാവം പയ്യനല്ല ഇപ്പോൾ.. ” എന്ന് പറഞ്ഞപ്പോഴേക്കും മറുപടി വന്നു.
“നീയും പഴയ ചട്ടമ്പി രാവണി അല്ല. ഇപ്പോൾ നല്ല തങ്കക്കട്ടി സ്വഭാവം.. ”
പിന്നെയുള്ള ദിനങ്ങളിൽ അവന്റെ “ഗുഡ് മോർണിംഗ്” സന്ദേശം കണ്ടുണരുക പതിവായി. ” ഗുഡ് നൈറ്റ് “എന്റെ വകയും.
പരസ്പരം കാണണമെന്ന് തോന്നിയതേയില്ല. വീഡിയോ കോളിലൂടെ ദിവസവും കണ്ടു കൊണ്ടിരുന്നു. പ്രണയം പതുക്കെ ഞങ്ങൾക്കിടയിലേക്കു പറന്നിറങ്ങി. അല്ലെങ്കിൽ എനിക്ക് മാത്രം തോന്നിയത് ആവുമോ? അല്ല.. കോളേജ് കാലഘട്ടങ്ങളിൽ അവന്റെ അടുക്കൽ സംശയം ചോദിച്ചു ചെല്ലുമ്പോഴുള്ള ഭാവങ്ങളൊന്നുമായിരുന്നില്ല അപ്പോൾ അവനിൽ കണ്ടിരുന്നത്. അവനും പ്രണയമുണ്ടായിരുന്നു എന്നത് അവന്റെ വാക്കുകളിലും കണ്ണുകളിലും പ്രകടമായിരുന്നു. എന്നാൽ ഒരിക്കലും അത് വാക്കുകളായി അവൻ പുറത്തെക്ക് വിട്ടതേയില്ല.
അവനതു ആദ്യം പറയട്ടെയെന്ന് ഞാൻ കരുതി. ആ ഒരു കാര്യത്തിൽ ഞാൻ വെറുമൊരു പഴഞ്ചനായി. എങ്ങനെയാണ് ഒരു പുരുഷനോട് എനിക്ക് നിങ്ങളെ ഇഷ്ടമെന്ന് പറയുന്നത്.
അവനോടുള്ള ഇഷ്ടം വല്ലാതെ കൂടുമ്പോൾ പിണങ്ങിയിരിക്കും. മിണ്ടിപ്പോയാൽ ഉള്ളിലുള്ളത് വെളിയിലേക്കു വന്നാലോ?അതവന് ഇഷ്ടമായില്ലെങ്കിൽ.. പിന്നെ ഒരിക്കലും മിണ്ടിയില്ലെങ്കിൽ..
ചിന്തകൾ ഇത്തരത്തിൽ ഭ്രാന്തമായി അലഞ്ഞു തുടങ്ങും. ഒടുവിൽ മെസ്സെൻജെറിലും വാട്ട് സ് ആപ്പിലും ബ്ലോക്ക് ചെയ്യും, ചിലപ്പോൾ മാസങ്ങളോളം.
ശരിക്കും ഭ്രാന്ത് പിടിച്ച കാലം തന്നെയായിരുന്നു അത്.. ആ കാലത്താണ്
വിചിത്രമായ സത്യം ഞാൻ കണ്ടുപിടിച്ചതും. മൗനം രണ്ടുപേർക്കിടയിൽ കൂടു കൂട്ടുന്നത് ഭ്രാന്തമായി പ്രണയിക്കുമ്പോഴാണെന്ന സത്യം. മൗനം.. എത്ര സുന്ദരമാണ് എന്ന സത്യം. ഒന്നും മിണ്ടാതെ, തമ്മിൽ കാണാതെ മൗനമായി ഒരാളെ പ്രണയിക്കുക എന്നതിൽ കൂടുതൽ സുന്ദരമായി എന്താണ് ഈ ഭൂമിയിൽ ഉള്ളത്? അങ്ങനെ അവനറിയാതെ അവനെ പ്രണയിച്ചു പ്രണയിച്ചു ജീവിക്കുക.
ഒടുവിൽ അവന്റെ സ്വരം കേൾക്കാൻ തോന്നുമ്പോൾ, മുഖം കാണാൻ തോന്നുമ്പോൾ പിണക്കം കളഞ്ഞു ഓടിച്ചെല്ലും. അപ്പോഴെല്ലാം ഒന്നും സംഭവിക്കാത്ത മട്ടിൽ അവൻ പെരുമാറും. എന്തിനു പിണങ്ങിയെന്നുള്ള ചോദ്യമില്ല, ഇനി പിണങ്ങരുതെന്നുള്ള നിബന്ധനകൾ ഇല്ല.. ഒന്നും സംഭവിക്കാത്ത മട്ടിൽ വീണ്ടും ഞങ്ങൾ..
ഒരു ഞായറാഴ്ച വ്യക്തമായി ഓർക്കുന്നു. ഉച്ചക്ക് മയങ്ങുന്ന നേരത്താണവൻ വിളിക്കുന്നത്. കുളി കഴിഞ്ഞു നീണ്ട മുടി തലയണ മൂടി കിടന്നിരുന്നു. പതിവില്ലാതെ ഒരു വലിയ പൊട്ട് നെറ്റിയിൽ തൊട്ടിരുന്നു.
” ഇന്ന് സുന്ദരി ആയിരിക്കുന്നല്ലോ?” എന്ന് പറഞ്ഞ അവൻ നോക്കിയ നോട്ടം ഇപ്പോഴും കണ്ണിലുണ്ട്. എന്തൊരു തിളക്കമായിരുന്നു ആ മിഴികൾക്ക്. ഇന്നെങ്കിലും അവൻ എന്തെങ്കിലും പറയുമെന്ന് കരുതി.
“നീയിങ്ങനെ നോക്കുമ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോകുന്നു. ” ആയിരം വട്ടം ഈ വാക്കുകൾ എന്റെ നാവിൻ തുമ്പിൽ എത്തി. എന്നിട്ടും ഒന്നും പറഞ്ഞില്ല. നീണ്ട രണ്ടു മണിക്കൂർ എന്തെല്ലാമോ സംസാരിച്ചു സമയം കളഞ്ഞു. അതിന്റെ സങ്കടത്തിൽ വീണ്ടും അവനെ ബ്ലോക്ക് ചെയ്തു. എത്ര വർഷങ്ങൾ? നീണ്ട 2 വർഷങ്ങൾ… ഈ വർഷങ്ങൾക്കിടയിൽ ഒരു ദിവസം പോലും അവനെ ഓർക്കാതെ ഇരുന്നിട്ടില്ല.
ഇന്നലെയും ഒരു ഞായറാഴ്ചയായിരുന്നു. അന്നും ഉച്ചക്ക് മയങ്ങാൻ കിടന്നപ്പോൾ, എല്ലാ അവധി ദിവസങ്ങളിലും ഉള്ള പോലെ തന്നെ അവന്റെ ആ വീഡിയോ കാൾ ഓർമ്മ വന്നു. അവന്റെ കണ്ണുകൾ ഓര്മ വന്നു. അങ്ങനെയാണ് ഫോണിലെ ബ്ലോക്ക് മാറ്റി ആ മെസ്സേജ് അയയ്ക്കുന്നത്.
നമ്പർ മാറിയിട്ടില്ലായിരുന്നു എന്നത് തന്നെ വലിയ അനുഗ്രഹമായി.
എന്റെ ഈ ഭ്രാന്തുകൾക്കു അവൻ കൂട്ട് നിൽക്കുമോ? അവൻ വരുമോ? വരുമെന്ന് മനസ് പറഞ്ഞു കൊണ്ടിരുന്നു.
ആലപ്പുഴയിൽ എത്തിയാൽ “റിവർ ഡെയ്ൽ “ഹോസ്റ്റൽ കണ്ടു പിടിക്കാൻ വലിയ പ്രയാസമില്ല. ഇപ്പോൾ അവൻ ഹോസ്റ്റലിന്റെ ഗേറ്റ് കടക്കുകയാവും.
ഞാൻ റൂമിന്റെ ജനലരികിൽ ചെന്ന് നിന്നതും, ഒരു കറുത്ത കാർ ഗേറ്റിലേക്ക് കടന്നു വന്നതും ഒരുമിച്ചായിരുന്നു.
അതവൻ തന്നെ.. എന്റെ വിനു.
കരുതി വെച്ചിരുന്ന ചെറിയ ബാഗുമായാണ് താഴേക്കു ചെന്നത്.
“ഞാൻ നിന്റെ കൂടെ വരുന്നു… ”
പതിവ് പോലെ, പിണക്കം മാറുമ്പോൾ ചോദ്യങ്ങളില്ലാത്ത, പരിഭവങ്ങളില്ലാത്ത വിനു.. ഒരു മാറ്റവും ഇല്ല. കൈയിൽ നിന്നും ബാഗ് വാങ്ങി അവൻ മുന്നേ നടന്നു.
കാറിൽ ഞങ്ങൾ നിശ്ശബ്ദരായിരുന്നു. ഞങ്ങൾ കണ്ടു മുട്ടിയിട്ടു വർഷങ്ങളിലേറേയായി. എന്നിട്ടും ഒന്നും മിണ്ടാതെ അവൻ ഡ്രൈവിങ്ങിൽ മുഴുകിയും ഞാൻ പുറത്തേക്കു നോക്കിയുമിരുന്നു. ഒളി കണ്ണിട്ടു നോക്കുമ്പോഴെല്ലാം ഇങ്ങനെ ഒരാൾ അടുത്തുണ്ടെന്ന ഭാവമില്ലാതെ അവൻ ഡ്രൈവ് ചെയ്യുകയാണ്. ഇതായിരിക്കും രണ്ടു വർഷത്തെ എന്റെ മൗനത്തിനുള്ള അവന്റെ ശിക്ഷ. എങ്കിൽ സന്തോഷപൂർവം അതേറ്റെടുക്കാം. മൗനം, പ്രണയിക്കുന്നവർക്കിടയിൽ സംഭവിക്കുന്ന മധുരമായൊരു നൊമ്പരം മാത്രമാണ്, അല്പ നേരത്തേക്ക് മാത്രമുള്ള നൊമ്പരം.
വിനു എങ്ങോട്ടാവും എന്നെ കൊണ്ടുപോവുന്നത്? അവന്റെ വീട്ടിലേക്കു ആവുമോ?അതോ പണ്ട് പറയാറുള്ളത് പോലെ ഞങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ടമുളള ഏതെങ്കിലും ഒരിടത്തേക്ക്.. ഞങ്ങൾക്ക് മാത്രമായുള ഒരിടം. എന്തിനും തയ്യാറായി വന്നിട്ട് എങ്ങോട്ടെന്ന് ചോദിക്കേണ്ട ആവശ്യം ഇല്ലല്ലോ? അത് കൊണ്ട് തന്നെ ഞാൻ ചോദിച്ചത് മറ്റൊന്നാണ്. അതും, യാത്ര തുടങ്ങിയിട്ട് ഒരു മണിക്കൂറിലേറെയായപ്പോൾ.
” വിനു, നീയെന്താ വിവാഹം കഴിക്കാതിരുന്നത്?”
ഒരു ചെറുചിരിയോടെ പെട്ടെന്ന് തന്നെ മറുപടി വന്നു.
” എന്റെ വിവാഹം കഴിഞ്ഞ വര്ഷം കഴിഞ്ഞു. കൂടെ ജോലി ചെയുന്ന രേഷ്മ.. അവളിപ്പോൾ പ്രെഗ്നനന്റ് ആണ്. ”
മുഖം പൊടുന്നനെ വിളറിയത് അവൻ കണ്ടു കാണില്ലെന്നത് മാത്രമായിരുന്നു ആശ്വാസം. ചങ്കു പൊടിഞ്ഞു തകരുന്ന വേദന എനിക്ക് നെഞ്ചിനകത്തനുഭവപ്പെട്ടു. വലതു കൈ കൊണ്ട് ഞാൻ നെഞ്ച് തടവി. ഹാൻഡ് ബാഗിൽ കരുതിയിരുന്ന ചെറിയ മിനറൽ വാട്ടറിന്റെ കുപ്പി തുറന്നു വായിലേക്ക് കമിഴ്ത്തി. അത് കണ്ടാവും അവൻ തുടർന്നു.
“നീ വിഷമിക്കേണ്ട. ഒന്ന് രണ്ടു ദിവസമൊക്കെ അവിടെ കഴിയാം. എന്റെയും അവളുടെയും കൂട്ടുകാർ എപ്പോഴും വീട്ടിൽ വന്നു അടിച്ചു പൊളിക്കാറുണ്ട്. കൊച്ചി അല്ലെ സ്ഥലം? വേറെ ഒരു വൈബ് ആണ്. നിന്റെ ടെൻഷൻ മാറുന്ന വരെ നിനക്കവിടെ ഒരു കുഴപ്പവുമില്ല. എനിക്കറിയാം വർക്ക് പ്ലേസിലെ പ്രശ്നങ്ങൾ. ”
അവൻ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
എന്റെ ഈ യാത്ര ജോബ് പ്രഷർ മൂലമെന്നാണ് അവൻ കരുതിയിരിക്കുന്നത്. ഭാര്യയോട് പറഞ്ഞു കാണും. എന്റെ ഒരു വട്ടത്തി കൂട്ടുകാരി രണ്ടു ദിവസം വന്നു താമസിക്കട്ടെ.. ഇല്ലെങ്കിൽ അവൾ പോയി ആത്മഹത്യ ചെയ്യും. ഭ്രാന്തിയാണെന്നു…
പിന്നീടുള്ള എന്റെ ആലോചന രേഷ്മയെ കുറിച്ചായി. രേഷ്മ സുന്ദരിയായിരിക്കുമോ?സൈഡ് മിററിലൂടെ ഞാൻ എന്നെ തന്നെ നോക്കി. നെറ്റിയിലെ വലിയ പൊട്ടു ചേരാത്ത പോലെ.. അതെന്നെ നോക്കി കളിയാക്കി ചിരിക്കുന്ന പോലെ… പതിയെ ഞാൻ അതെടുത്തു മാറ്റി.
“നന്നായി ചേരുന്നുണ്ടല്ലോ? എന്തിനാ മാറ്റിയത്?” ഡ്രൈവിങിനിടയിലും വിനു അത് ശ്രദ്ധിച്ചു.
ഞാൻ അത് ശ്രദ്ധിക്കാതെ വീണ്ടും ആലോചനയിലായി. രേഷ്മയെ കാണുമ്പോൾ എങ്ങനെയാവും എന്റെ പ്രതികരണം.
കൈയിലെ ഹാൻഡ് ബാഗ് കൊണ്ട് അവളുടെ മുഖത്ത് ഒന്ന് കൊടുക്കണോ? അതോ അടുത്ത് കിടക്കുന്ന ടീപോയ് എടുത്തു തല പൊട്ടിക്കണോ? ചിന്തകൾ ഭ്രാന്തമായി അലഞ്ഞു തുടങ്ങി. എനിക്ക് കരച്ചിൽ വന്നു. കാറിൽ നിന്നും ഇറങ്ങി ഓടാൻ തോന്നി..
എല്ലാം വെറുതെ…വെറുതെ.. ഈ യാത്ര… എങ്ങുമെത്താത്ത എന്റെ പ്രണയം.. എല്ലാം വെറുതെ. അടുത്തിരുന്നു ഡ്രൈവ് ചെയ്യുന്ന വിനീത് കൃഷ്ണൻ പോലും വെറുതെ ഒരു ടൈം പാസായി മാത്രമാണ് ഇത്രയും വർഷം എന്നെ കണ്ടിരുന്നത്. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.
കാറിൽ കയറിയതിന് ശേഷം ആദ്യമായി മൗനം എന്നെ സങ്കടകൂട്ടിലൊതുക്കി. മനസെന്ന കിളി അതിൽ കിടന്നു പിടഞ്ഞു. എനിക്ക് നൊന്തു. എന്നിട്ടും കരയാനാവാതെ ഞാനാകെ വീർപ്പുമുട്ടി.
എറണാകുളത്തു വണ്ടിയെത്തിയതൊന്നും അറിഞ്ഞതേയില്ല. കാർ നിർത്തിയത് കൊണ്ട് മാത്രമാണ് ആലോചനക്ക് വിരാമം വന്നത്. വലിയൊരു ഗേറ്റിനു മുന്നിൽ വണ്ടി നിൽക്കുന്നു.
വിനു ഗേറ്റ് തുറക്കാൻ ഇറങ്ങിയപ്പോൾ ഞാനും കാറിൽ നിന്നിറങ്ങി. എങ്ങോട്ടെങ്കിലും ഓടണം, ഇവിടെനിന്നും ദൂരേക്ക്.. ഈ ചിന്തയിലാണ് വണ്ടിയിൽ നിന്നും ഇറങ്ങിയത്. എന്നാൽ തുറന്നു കിടന്ന ഗേറ്റിലൂടെ ഞാൻ പോലും അറിയാതെ അകത്തേക്കാണ് നടന്നു കയറിയത്.
രേഷ്മയെ കാണണം. വിനുവിന്റെ സ്നേഹം മുഴുവനായി അനുഭവിക്കുന്ന അവളെ അസൂയയോടെ നോക്കണം. ഒരു പെണ്ണിന്റെ മുഖം കാണുമ്പോൾ, ചിരി കാണുമ്പോൾ അറിയാം അവൾ എത്ര ഭാഗ്യവതിയാണെന്നു. അത് അടുത്ത് നിന്ന് തന്നെ കാണണം. എന്നിട്ട് യാത്ര പറഞ്ഞു തിരികെ പോകണം.
താക്കോൽ പോക്കറ്റിൽ നിന്നെടുത്തു വാതിൽ തുറന്നതും വിനു തന്നെയാണ്. മുഖത്തെ ചോദ്യഭാവം കണ്ടു കൊണ്ടാവും അവൻ പറഞ്ഞു.
” അവൾ കിടക്കുകയാവും. ”
അവന്റെ മുഖത്ത് വാത്സല്യഭാവംഎന്നിൽ അസൂയ ഉളവാക്കി. ഈശ്വരാ, അരുതാത്തതു ഒന്നും എന്റെ പക്കൽ നിന്നുണ്ടാവരുതെന്ന പ്രാർത്ഥനയോടെ വലതു കാൽ വെച്ച് അകത്തേക്ക് കയറി.
മനോഹരമായ സ്വീകരണ മുറി.. ഒറ്റനോട്ടത്തിൽ തന്നെ ഏറെ ഇഷ്ടപ്പെട്ടു. രേഷ്മ മിടുക്കി തന്നെ..
അവളുടെ മിടുക്കു കാണാനല്ല വന്നതെന്ന് ഉള്ളിലിരുന്ന് ആരോ പറഞ്ഞു.
ഞാൻ ബാഗ് താഴെ വെച്ചു, ജനാലക്കരികിലേക്കു മാറി നിന്നു. ഒന്നും കൈ എത്താത്തിടത്തേക്കു.. എന്റെ ഭ്രാന്ത് എങ്ങോട്ടാവും എന്നെ നയിക്കുക എന്നത് എനിക്ക് തന്നെ അറിയില്ല.
രേഷ്മ ഒറ്റക്കല്ല, അവളുടെ വയറ്റിൽ ഒരു കുഞ്ഞു കൂടെയുണ്ട്. എന്നെ തന്നെ നിയന്ത്രിക്കേണ്ടത് എന്റെ മാത്രം ആവശ്യമാണ്.
പെട്ടെന്ന് കാളിങ് ബെൽ മുഴങ്ങി.
അകത്തേക്ക് പോയ വിനു വന്നു വാതിൽ തുറന്നു.
വാതിൽക്കൽ സെറ്റും മുണ്ടും ധരിച്ച മധ്യവയസ്കയായ ഒരു സ്ത്രീ. കൈയിൽ ഒരു പാക്കറ്റ്റ് പാല്.
” വിനു, നീ നേരത്തെ വന്നല്ലോ?”
ഇത്രയും പറഞ്ഞു എന്നെ നോക്കി ഒന്ന് ചിരിച്ചു അവർ പോയി. ആരാണെന്ന ചോദ്യം അവരുടെ ഭാഗത്തു നിന്നുമുണ്ടായില്ലെന്നത് ആശ്വാസമായി. വിനു പറഞ്ഞത് നേരാവും. എപ്പോഴും കൂട്ടുകാർക്കിടം കൊടുക്കുന്ന സ്ഥലമാകും ഈ വീട്.
ഞാൻ വീണ്ടും ജനാലയിലൂടെ പുറത്തേക്കു നോക്കി. കണ്ണുകൾ നിറഞ്ഞു തുടങ്ങി. എത്രയും പെട്ടെന്ന് രേഷ്മയെ കാണണം, മടങ്ങണം. മനസ് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു. സങ്കടം തിരമാല കണക്കെ അലയടിച്ചു തുടങ്ങി. എന്റെ വാശി മൂലം എനിക്ക് നഷ്ടപ്പെട്ട പ്രണയം. ഒന്ന് മനസ് തുറന്നിരുന്നെങ്കിൽ രേഷ്മക്കു പകരം ഈ വീട്ടിൽ ഞാൻ ….
വിനുവാകട്ടെ, രേഷ്മയെ വിളിക്കാനുള്ള ഒരു ഭാവവും ഇല്ല. അകത്തേക്ക് പാൽ കവറുമായി പോയതാണ്. അടുക്കളയിലേക്കു ആവും. എനിക്കാണെങ്കിൽ അകത്തേക്ക് പോകാനോ, ലിവിങ് റൂമിൽ ഇരിക്കാനോ തോന്നിയതേയില്ല. അസ്വസ്ഥമായ മനസ് എന്നെ എന്ത് ചെയ്യണമെന്ന ആശയകുഴപ്പത്തിലാക്കി. ഇത്രയുമായ സ്ഥിതിക്ക് രേഷ്മയെ കണ്ടിട്ട് തന്നെ മടക്കം.
ഒടുവിൽ ഞാൻ ഉറക്കെ വിളിച്ചു.. “വിനു.. ”
വിനു പുറത്തേക്കു വന്നു.
“വിനു.. രേഷ്മ എവിടെ? അവളെ കണ്ടിട്ട് എനിക്ക് ഇന്ന് തന്നെ ഹോസ്റ്റലിലേക്ക് മടങ്ങണം. ”
അവന്റെ മുഖത്തേക്ക് നോക്കാതെ ഞാൻ പറഞ്ഞു.
“രേഷ്മയെ കാണാനാണോ നീ ഇത്ര വർഷങ്ങൾക്ക് ശേഷം എന്നെ കാണണമെന്ന് പറഞ്ഞത്? സത്യം പറയൂ രാവണീ.. ”
അവന്റെ ചോദ്യം കേട്ട് ഞാൻ അവന്റെ മുഖത്തേക്ക് നോക്കി. കണ്ണുകളിൽ കുസൃതി തിളക്കം. അന്നത്തെ ഉച്ച നേരത്തെ വീഡിയോ കോളിൽ കണ്ട അതെ കണ്ണുകൾ. എനിക്ക് കണ്ണ് എടുക്കാനേ തോന്നിയില്ല.
ദൈവമേ.. ഇവനെ ഞാൻ എന്തിന് ഇത്ര പ്രണയിച്ചു. കണ്ണ് നിറഞ്ഞു. അത് വിനു കാണാതിരിക്കാനായി ഞാൻ മുഖം തിരിച്ചു, വീണ്ടും പുറത്തേക്കു നോക്കി.
“രേഷ്മയെ വിളിക്കൂ വിനു.. ” ഇത്തവണ എന്റെ ശബ്ദം എനിക്ക് തന്നെ തിരിച്ചറിയാനാവാത്ത വിധം ദയനീയമായിരുന്നു.
“എന്തിനു? അവളെ തല്ലാനോ കൊല്ലാനോ? എനിക്ക് നിന്റെ ഭ്രാന്ത് അറിയാമല്ലോ? നോക്കൂ.. അവൾ പൂർണ്ണ ഗർഭിണിയാണ്. ”
വിനു ഉറക്കെ ചിരിച്ചു.
സങ്കടം മാറി എനിക്കിപ്പോൾ ദേഷ്യം വന്നു തുടങ്ങി. ഞങ്ങൾ വീടിനകത്തു കടന്നിട്ട് ഏകദേശം അരമണിക്കൂർ കഴിഞ്ഞിരിക്കുന്നു. രേഷ്മ എന്ന വിനുവിന്റെ ഭാര്യ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല.
അവളെ വിളിക്കാനുള്ള ഭാവം വിനുവിൽ കാണാനുമില്ല. ഇനി അവൾ ഇവിടെ ഇല്ലേ? നുണ പറഞ്ഞു എന്നെ ഇവിടെ കൊണ്ട് വന്നതിൽ വേറെ ഉദ്ദേശ്യം വല്ലതും കാണുമോ? എത്ര തവണയാണ് ഞാൻ അവനെ കളിപ്പിച്ചിരിക്കുന്നതു?അതിനുള്ള പക വീട്ടൽ ആകുമോ?
” എന്റെ രാവണി… രേഷ്മ ഉണ്ടെങ്കിൽ അല്ലെ ഇങ്ങോട്ട് വരൂ.. ” എന്റെ മനസ് വായിച്ച പോലെ അവൻ പറഞ്ഞു.
പറഞ്ഞു തീർന്നതും വിനു അരികിലേക്ക് നടന്നടുത്തു.
കൈ കാൽ കുഴഞ്ഞു, ഞാൻ നിലത്തേക്ക് വീഴുമെന്നു തോന്നി. കണ്ണുകളിൽ ഇരുട്ടു കയറുന്ന പോലെ…
“എപ്പോഴും നീയല്ലേ രാവണി എന്നെ കളിപ്പിക്കുന്നത്. ഇത്തവണ എന്റെ ഊഴം.. ” വിനു ചിരിയോടെ തുടർന്നു.
“നീയുള്ളപ്പോൾ ഞാൻ വേറെ വിവാഹം കഴിക്കുമോ? എന്നെങ്കിലും എത്ര വർഷങ്ങൾ കഴിഞ്ഞാലും ഭ്രാന്തെല്ലാം അവസാനിപ്പിച്ച് നീഎനിക്കരികിലേക്ക് വരുമെന്ന് എനിക്കറിയാമായിരുന്നു. എത്ര കാലവും നിനക്ക് വേണ്ടി കാത്തിരിക്കാൻ ഞാൻ തയ്യാറുമാണ്. ”
ഇപ്പോൾ ഞാൻ ഒരു മായാലോകത്താണ്. എന്റെ അരികിലേക്ക് ഒരു രാജകുമാരൻ നടന്നടുക്കുന്നു. അവൻ എനിക്ക് നേരെ കൈകൾ നീട്ടുന്നു. എന്നെ പുണരുന്നു. എന്റെ മുഖം കൈക്കുമ്പിൾ കോരിയെടുത്തു, കേൾക്കാൻ കൊതിച്ചതെല്ലാം കാതിൽ മന്ത്രിക്കുന്നു.
പ്രണയം തുടരുകയാണ്.. എല്ലാ ഭ്രാന്തുകൾക്കും അപ്പുറം, പ്രണയം ഒരു ഭ്രാന്തായി എന്നിലേക്ക്, അവനിലേക്ക് പടർന്നു കയറി. ഞങ്ങൾ മെല്ലെ മെല്ലെ രണ്ട് മൗനരാഗ കിളികളായി വാനിലേക്ക് ഉയർന്നു പൊങ്ങി.
(the end)
*സാനി മേരി ജോൺ
#എന്റെരചന ബ്ലോഗ് മത്സരം
13 Comments
പ്രതീക്ഷിക്കാത്ത ക്‌ളൈമാക്സ്
Thanks ❤️
വ്യത്യസ്തമായൊരു കഥ നന്നായിരിക്കുന്നു.❤️👌💐
അഭിനന്ദനങ്ങൾ💜🌷
Thank u❤️
🥰💞💞
മനോഹരമായ ഒരു പ്രണയ കഥ.
എന്ത് ഭംഗിയാണ് എഴുതിയിരിക്കുന്നത് 💞💞💞
Thank u❤️
വളരെ നല്ലെഴുത്ത്. ഭ്രാന്തമായ പ്രണയത്തെ ചങ്ങലക്കിട്ട മൗനം.
Super 👌😍
Congrats 👏
Thank u ❤️
മനോഹരമായ ഒരു പ്രണയകഥ.
സാനി മേരി ജോണിന്റെ ഒരുപാട് കഥകൾ മുമ്പു വായിച്ചതുകൊണ്ട് അറിയാമായിരുന്നു ആ എഴുത്തിന്റെ സൗന്ദര്യം.
Thank you 👍
വ്യത്യസ്തമായൊരു പ്രണയകഥ. മൗനം വാചാലം. അസാധാരണമായ പരിസമാപ്തി. അഭിനന്ദനങ്ങൾ സാനീ🥰🥰
Thank you ❤️
മനോഹരം
രാവണിയെപ്പോലെ ഞാനുമൊരു ഭ്രാന്തിപ്പെണ്ണായി മാറി
Beautiful as always👌