ഇത്ര മനോഹരമായ ജീവിതത്തിൽ നിന്നും പൊടുന്നനേ, ഒരു വാക്ക് പോലും പറയാതെ എങ്ങോട്ടാണ് നമുക്കേറെ പ്രിയപ്പെട്ടവർ ഇറങ്ങി പോകുന്നത്? ആ യാത്രയിൽ അയാളിരിക്കേണ്ട സീറ്റിൽ എനിക്കരികിൽ എഴുപത് കഴിഞ്ഞ ഒരു വൃദ്ധനായിരുന്നു. ആ വൃദ്ധനെ നോക്കുമ്പോഴും ഞാൻ ഓർത്തിരുന്നത് അയാളെ കുറിച്ചായിരുന്നു. ഇടക്കിടെ ഞാൻ ആ വൃദ്ധനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഡൈ ഒന്നും പുരട്ടാതെ തൂവെള്ള മുടി കാറ്റിൽ ഉലയുന്നത് കാണാൻ പ്രത്യേക ഭംഗി. നീണ്ട താടി വൃദ്ധന്റെ മുഖത്തിന് ശാന്തത നൽകി. കണ്ണുകൾ വൃദ്ധനു ചുറ്റും പറന്ന് നടന്നെങ്കിലും ഞാൻ ഓർത്തിരുന്നത് മുഴുവൻ അയാളെ കുറിച്ചായിരുന്നു. ഈ യാത്രയിൽ എന്നല്ല, എല്ലാ യാത്രകളിലും എനിക്കരികെ ഇരിക്കേണ്ടയാൾ. എങ്ങോട്ടാണ് ഒന്നും പറയാതെ അയാൾ പോയിരിക്കുക? അതിനെ കുറിച്ച് ആലോചിച്ചു കഴിഞ്ഞ രണ്ടാഴ്ചകളായി ഞാൻ ഏതാണ്ട് ഭ്രാന്തിന്റെ വക്കിലാണ്. അത് കൊണ്ട് തന്നെ ഈ യാത്രയിൽ, എഴുപത് അടുക്കുമ്പോൾ അയാൾ എങ്ങനെയിരിക്കും എന്ന് ഞാൻ വെറുതെ ഓർത്തുകൊണ്ടിരുന്നു. തനിയെ ചിരിച്ചു കൊണ്ടിരുന്നു അപ്പോഴും അയാൾ…
Author: Sany Mary John
രണ്ടു പേർക്കിടയിൽ മൗനം കൂടു കൂട്ടുന്നത് എപ്പോഴാണ്? ഭ്രാന്തമായി പ്രണയിക്കുമ്പോൾ… ***** അവൻ വരും, വരാതിരിക്കില്ല. മനസ് വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടിരുന്നു. എറണാകുളത്തു നിന്നും അതിരാവിലെ പുറപ്പെട്ടിട്ടുണ്ടെങ്കിൽ, അരമണിക്കൂറിനകം ഇവിടെ എത്തിച്ചേരേണ്ടതാണ്. ഇതു എത്രാമത്തെ തവണയാണ് ഞാനിങ്ങനെ സമയം കണക്കു കൂട്ടുന്നത്? എന്റെ മെസ്സേജ് കണ്ടതായി നീല ടിക്ക് വന്നതല്ലാതെ അവൻ വരുമെന്നോ ഇല്ലെന്നോ പറഞ്ഞതോ, മെസ്സേജിന് റിപ്ലൈ ചെയ്തതോ ഇല്ല. ഇനി അവൻ ഉച്ചകഴിഞ്ഞാണ് പുറപ്പെടുന്നതെങ്കിൽ… എന്റെ ഈ കണക്കുക്കൂട്ടലുകൾ വെറുതെയാവും. ഒരു പക്ഷെ എന്റെ കുട്ടിക്കളികൾ അവനും ഒടുവിൽ മടുത്തു കാണും. കാണും എന്നല്ല, മടുത്തു. അതുകൊണ്ടാണല്ലോ രണ്ടു വര്ഷമായിട്ട് ഒന്ന് വിളിക്കുകയോ, മെസ്സേജ് അയക്കുകയോ ചെയ്യാതിരുന്നത്. അപ്പോൾ തന്നെ ഞാൻ എന്നെ തിരുത്തി. ഒരു തരത്തിലും കോൺടാക്ട് ചെയ്യാൻ പറ്റാത്ത വിധം അവനെ എല്ലായിടവും ഞാൻ ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നല്ലോ. എന്നെപ്പോലെ അവനും തമ്മിൽ കാണാനുള്ള ആവേശം ഉണ്ടാകുമോ? അതും ഇത്ര വർഷങ്ങള്ക്കു ശേഷം… അറിയില്ല. അതോ…
” കലാമന്ദിറി”ൻ്റ മുൻവാതിൽ തുറക്കാൻ സമയം വൈകുന്തോറും കൗമുദിക്ക് ആശങ്കയേറി. രണ്ട് തവണ അമ്മുവിൻ്റെ സന്ദർശനത്തിനുള്ള അപേക്ഷ നിഷ്ക്കരുണം തിരസ്കരിച്ചയിടമാണ്. കേരളത്തിൻ്റെ തനത് കലകളെക്കുറിച്ചുള്ള അവളുടെ പഠനത്തിൻ്റെ ഭാഗമായാണ് സന്ദർശനം. കലാമന്ദിറിൻ്റെ പേര് അവളോട് നിർദ്ദേശിച്ചത് കൗമുദി തന്നെയായിരുന്നു. കലാമന്ദിറിൽ പോവുമ്പോൾ കൗമുദിയെ കൂടെ കൂട്ടണമെന്ന് അമ്മുവിനെ നിർബ്ബന്ധിച്ചത് കൗമുദിയുടെ ഭർത്താവാണ്. അപ്പൂപ്പനും കൊച്ചു മോളും തമ്മിലുള്ള അടുപ്പം കാണുമ്പോൾ സ്വന്തം അച്ഛനുമായി തനിക്കുണ്ടായിരുന്ന അടുപ്പം കൗമുദിയോർക്കും. ചില ബന്ധങ്ങളൂട്ടിയുറപ്പിക്കാൻ പ്രാണൻ പകുത്ത് നൽകേണ്ടി വരും. ഒരു മാസം മുമ്പ് പത്രത്തിൽ വന്ന ഒരു ചരമക്കുറിപ്പുമായി അമ്മു അവരുടെ അടുക്കലേക്ക് ചെന്നു. ” അമ്മമ്മേ… നോക്കൂ.. കലാമന്ദിറിൻ്റെ ആ വയസൻ നടത്തിപ്പുകാരൻ വടിയായി. ” പത്രത്തിൽ കണ്ട മുഖം കൗമുദിക്ക് അപരിചിതമായിരുന്നു. ” ഇയാളാണ് ആശാനെ കാണാനെന്നെ സമ്മതിക്കാതിരുന്നത്. ഇനി നല്ല മനുഷ്യർ ആരെങ്കിലുമവിടെ വന്നാൽ മതിയായിരുന്നു. ” മറ്റൊരു വൈകുന്നേരം ചെടി നനച്ചു, കൗമുദി തോട്ടത്തിൽ നിൽക്കുമ്പോൾ അമ്മു അവരുടെ…
അസാധാരണമായി ഒന്നും സംഭവിക്കാതിരുന്ന എന്റെ സാധാരണ ജീവിതത്തിലേക്കാണ്, വിസ്മയകരമായ പലതുമിനിയുമുണ്ടെന്ന് പറഞ്ഞു കൊണ്ട് അയാൾ കടന്ന് വന്നത്. ചന്ദനത്തിന്റ നനവുള്ള വിരൽത്തുമ്പുകൾ കൊണ്ടെന്റെ കരം ഗ്രഹിച്ചത്. അനുവാദം ചോദിക്കാതെ അനന്തതയിലേക്ക് എന്നെ കൂട്ടി കൊണ്ട് പോയത്. അവിടെ, നക്ഷത്രങ്ങൾ കൺചിമ്മാതെ ഞങ്ങളെ കാത്തു നിന്നിരുന്നു. അയാൾ എനിക്കരികെയിരുന്നു. വിടർന്ന മിഴികളിലേക്ക് നോക്കി എന്നെ പ്രണയിക്കുന്നെന്നു പറഞ്ഞു. പിന്നെ, എന്റെ നെഞ്ചിടിപ്പുകളുടെ താളം കേട്ടരികെ കിടന്നു. അസാധാരണവും വിസ്മയകരവുമായ നിമിഷങ്ങളിലൂടെ നിമിഷനേരം ഞാൻ കടന്ന് പോയിക്കൊണ്ടിരുന്നു. എന്നെക്കാൾ ലജ്ജാവിവശയായി കാർമേഘ പാളിക്കിടയിലൂടെ ഞങ്ങളെ ഉറ്റുനോക്കുന്ന അമ്പിളിയെ കൗതുകത്തോടെ നോക്കിയിരിക്കുമ്പോഴാണ് യാത്രാ മൊഴി പോലും പറയാതെ അയാൾ നടന്നകന്നത്. അപ്പോഴാണ്, പ്രണയമാണ് ലോകത്തിലെ ഏറ്റവും വലിയ നുണയെന്ന് വീണ്ടും ഞാനറിഞ്ഞത്.
ഒന്ന് : ഒന്നിടവിട്ട ദിവസങ്ങളിൽ വീട്ടുജോലിക്ക് വരുന്ന ഡെയ്സിയാണ് 3A യിലെ അമ്മച്ചിയെ അക്കാര്യം അറിയിച്ചത്. മക്കൾ വിദേശത്തായതിനാൽ അമ്മച്ചിയും ഭർത്താവുമാണ് മൂന്നാം നിലയിലെ ആദ്യത്തെ ഫ്ളാറ്റിൽ താമസം. അമ്മച്ചിയുടെ പ്രായമായ ഭർത്താവ് ഹിയറിങ് എയ്ഡ് ഉപയോഗിക്കുന്നുണ്ടെങ്കിലും ഒരു കാര്യം തന്നെ അഞ്ചാറ് വട്ടം പറഞ്ഞാലും ആൾ കേൾക്കില്ല. അക്കാരണത്താൽ സംസാര പ്രിയയായ അമ്മച്ചി പലപ്പോഴും ആത്മ സംയമനം പാലിക്കും. എന്നാൽ ജോലിക്കാരി ഡെയ്സി വരുന്ന ദിവസം ആ സംയമനത്തിൻ്റെ എല്ലാ കെട്ടുകളും അവർ പൊട്ടിക്കും. പ്രായമേറിയതു കൊണ്ടും സ്ത്രീയായതു കൊണ്ടും നാലാളുകളുടെ വിശേഷം കേൾക്കാനും നാലിരട്ടിയായ് ആരോടെങ്കിലുമത് പറയാനും കക്ഷിക്ക് താത്പര്യം കൂടുതലാണ്. ജോലിക്കാരി ഡെയ്സിയാകട്ടെ, കലിംഗയിൽ തന്നെ അഞ്ചാറ് കുടുംബങ്ങളിൽ നിത്യേന പണിക്ക് പോകുന്നത് കൊണ്ട് പറഞ്ഞാൽ തീരാത്തത്ര വിശേഷങ്ങളുണ്ടു താനും. പകുതിയും പറഞ്ഞ് തീർക്കാതെയാണ് അവരുടെ മടക്കം. ഇനി വരുമ്പോൾ പറയാമെന്ന് വെക്കുമ്പോഴേക്കും അതിലും ചൂടുള്ള വാർത്തകൾ ഡെയ്സിക്ക് കിട്ടുകയായി.അങ്ങിനെ എണ്ണമെടുത്താൽ ആരോടും പറയാതെ, ഡെയ്സി മറന്നു…
പകലിനോട് യാത്ര പറയാൻ വെമ്പുന്ന അസ്തമയ സൂര്യനെ നോക്കി, ഒരു വൈകുന്നേരം ഉദ്യാനത്തിലെ കസേരകളിലൊന്നിൽ അയാളിരിക്കുകയായിരുന്നു. ആ ഓൾഡ് ഏജ് ഹോമിൽ അയാൾ വന്നത് ഒരു വർഷം മുൻമ്പാണ്. സാധാരണയായിയെല്ലാ വൃദ്ധൻമാർക്കും സംഭവിക്കുന്നത് തന്നെയാണയാളുടെ ജീവിതത്തിലും സംഭവിച്ചത്. അമ്പത് വയസിൽ വിഭാര്യനായി. പഠനം കഴിഞ്ഞപ്പോൾ മക്കൾ രണ്ടും വിദേശത്തു ജോലി തേടി പോയി. വിവാഹം കഴിഞ്ഞു, കുടുംബമായപ്പോൾ മക്കൾ തന്നെയാണ് അറുപത്തിയെട്ടിലെത്തിയ അയാളെയീ ഓൾഡ് ഏജ് ഹോമിലെത്തിച്ചത്. “സ്നേഹഭവൻ” എന്ന ഓൾഡ് ഏജ് ഹോം സമ്പന്നർക്ക് വേണ്ടിയുള്ളതാണ്. ഉലഹന്നാൻ എന്നയാളാണതിന്റെ ഉടമ. നല്ലൊരു തുക കൊടുത്താണ് ഒരു മുറി അയാളും സ്വന്തമാക്കിയത്. പഞ്ച നക്ഷത്ര ഹോട്ടലുകളിലെ വെല്ലുന്ന സൗകര്യങ്ങളാണ് മുറികളിലൊരുക്കിയിരിക്കുന്നതു. എപ്പോൾ വേണമെങ്കിലും എങ്ങോട്ട് വേണമെങ്കിലും അന്തേവാസികൾക്ക് യാത്ര ചെയ്യാൻ സൗകര്യത്തിനു വാഹനവും ഡ്രൈവറും ഉണ്ടാവും. പുറത്തു പോകേണ്ടവർ മുൻകൂട്ടി അറിയിക്കണമെന്ന് മാത്രം. അവിടെ വന്നതിനു ശേഷം ആ സൗകര്യം ഒരിക്കലും ഉപയോഗപ്പെടുത്താത്ത ഏക വ്യക്തി അയാളായിരുന്നു. രാവിലെയും…
എന്തോരം അവധിക്കാല ഓർമകളാണ് കുന്നിക്കുരു പോലെ കരളിൽ കുന്നുക്കൂടുന്നത്! ഇന്നും നാളേം പിന്നെ മറ്റന്നാളും സ്കൂളില്ലെന്നോർത്തു കണ്ണ് മിഴിച്ചു കിടന്നത് ആരേലും തട്ടുമ്പോൾ മാത്രമുണരുന്നത് ഉമ്മിക്കരിയിട്ടു പല്ലുതേച്ചു വേലിക്കപ്പുറം നീട്ടിതുപ്പുന്നത് അയലോക്കത്തെ മാവേൽ കൂട്ടരുമൊത്തു കല്ലെറിയുന്നത് ഉരുണ്ട് പിരണ്ട് വീണ കണ്ണിമാങ്ങാ അടുക്കള പിന്നാമ്പുറത്തിരുന്നു ഉപ്പും മുളകും കൂട്ടി തിന്നുന്നത് എന്തൊരു രുചിയെന്നു കിട്ടിയവരും എന്തൊരു പുളിയെന്ന് കിട്ടാത്തവരും നൊട്ടി നുണയുന്നത് നട്ടുച്ചക്കും കബഡി കളിച്ചോടിയത് സന്ധ്യക്കുമ്മറത്തിരുന്ന് കല്ല് കളിച്ചത് , കടം കേറുമെന്ന് പറഞ്ഞമ്മ ഓടിച്ചത് “കടലിനക്കരെ പോണോരെ “കൂകി പാടി പാതിരാവിലും അന്താക്ഷരി കളിച്ചത് പോയി കിടന്നുറങ്ങെന്ന് കേൾക്കുമ്പോൾ പായിൽ ചുരുളുന്നത് ഹോ! എന്തൊരമെന്തോരം ഓർമകളാണ് ആലി പഴം പൊഴിയും പോലെ പെയ്തിറങ്ങണത്. വെറുതെ മേല് നോവിക്കണത്
ഒരു മരചുവട്ടിൽ വെച്ചാണവരിരുവരും കണ്ടുമുട്ടിയത്. അവൻ ചോദിച്ചു .” എന്താ ഇവിടെ ?” അവൾ പറഞ്ഞു . “അവൻ പോയപ്പോൾ അവശേഷിച്ച സ്വപ്‌നങ്ങൾ സൂക്ഷിക്കാൻ ഒരിടം തേടി വന്നതാണ് .” അവൻ പറഞ്ഞു. “അവൾ പോയപ്പോൾ അവശേഷിച്ച സ്വപ്‌നങ്ങൾ സൂക്ഷിക്കുന്ന ഇടത്തിന് ഒരു കാവൽക്കാരിയെ തേടി വന്നതാണ് .” അവൾ ചിരിച്ചു, അവനും. ശേഷം അവരിരുവരും കൈ കോർത്ത് നടന്നു. അവളുടെ സ്വപ്‌നങ്ങൾ സൂക്ഷിക്കാൻ ഒരിടം ഹൃദയത്തിൽ കൊടുത്തപ്പോൾ അവന്റെ സ്വപ്ങ്ങളുടെ സൂക്ഷിപ്പുകാരിയായി അവൾ .
നിൻറെ പ്രൊഫൈലിൽ കയറുമ്പോൾ ഉടലൊരു കള്ളപ്പൂച്ചയാകും തിളങ്ങുന്ന കണ്ണുകളും പതുങ്ങിയ കാൽവെയ്പുകളുമായി അങ്ങിങ്ങ് പതുങ്ങി നടക്കും ഫ്രണ്ട് ലിസ്റ്റിൽ പരതും കുശുമ്പിന്റെ കണ്ണുകൾ ചിമ്മിയടക്കും കലി കൊണ്ട് കൈ നഖങ്ങൾ മൗസിലമരും കൂർത്ത ചുണ്ടുകളാൽ നിന്റെ സുന്ദര ചിത്രങ്ങൾ ചുംബിക്കും ആത്മാവിനെ തുരന്ന് തുരന്ന് അതിവേഗം ഒരെലിയായി മാറും ഒടുവിലവിടെ പച്ച തെളിയുമ്പോൾ മാളത്തിലൊളിക്കും ഇടക്കിടെ ഉടലീ വേഷം മാറി കളി തുടരും നീയറിയാതെ.. ഞാൻ പോലുമറിയാതെ
അന്ന് നമ്മൾ ഇരുപതുകളിലായിരുന്നു അന്ന്.. എന്റെ കണ്ണുകളിലേക്കുറ്റു നീ നോക്കിയിരിക്കേ ഞാൻ ചോദിച്ചു, ” പ്രായം അറുപതായാലും നീയെന്നെ ഇങ്ങനെ പ്രണയിക്കുമോ?” “എന്താ സംശയം ?” എത്ര പെട്ടെന്നായിരുന്നു മറുപടി! എന്നിട്ടും… നമ്മൾ കണ്ണിൽ നോക്കാതായി തമ്മിൽ മിണ്ടാതായി തൊടാതായി കൈകോർത്തു നടക്കാതായി ഒരുമിച്ചുണ്ണാതായി, ഉറങ്ങാതായി അന്ന് നമ്മൾ അറുപതുകളിലല്ലായിരുന്നു മുപ്പതുകളിൽ.. വെറും മുപ്പതുകളിൽ..
