ഒരു വേനൽച്ചൂടിൽ നേർത്ത മഴക്കൊഞ്ചലായ് എന്നിലേക്ക് പെയ്തിറങ്ങിയവൾ. വേനൽമഴക്ക് ശേഷം ഉരുകുന്ന ചൂടേറുമെന്നും വേവുതുമെന്നും അറിഞ്ഞിട്ടും എന്തുകൊണ്ടോ ആ മഴ ഞാൻ നനഞ്ഞു.
അതേ… അവൾ അങ്ങനെയാണ്. ഒരിക്കൽ സമ്മതം പോലും ചോദിക്കാതെ എന്നിലേക്ക് പെയ്തിറങ്ങിയിട്ട് നോവിന്റെ ഒരു പെരുമഴക്കാലം ബാക്കിയാക്കി യാത്രയായവൾ!
ഇന്നവൾ എവിടെയെന്നോ… എന്ത് ചെയ്യുന്നുവെന്നോ… ആരോടൊപ്പം ജീവിക്കുന്നുവെന്നോ…. ഒന്നും… ഒന്നുമറിയില്ലെനിക്ക്.
ഒന്നു മാത്രമറിയാം… ഇന്നും ഒരു നോവായ് അവളെന്റെ ഹൃദയത്തിന്റെ കോണില്‍ ഉണ്ടെന്ന്. ഇക്കണ്ട കാലമത്രയും അവൾക്കായ് കാത്തിരിക്കുക ആയിരുന്നുവെന്നും, ഒരു വരിയെങ്കിലും അവൾ എനിക്കായ് കുറിച്ചിട്ടുണ്ടോ എന്ന് നോക്കിയിരിക്കുക ആയിരുന്നുവെന്നും.
———————@@@@@
ഒരിക്കൽ മുഖപുസ്തകത്തിൽ വന്ന ഒരു മത്സരത്തിന്റെ റിസൽട്ട് പബ്ലിഷ് ചെയ്ത ദിവസമാണ് ഞാന്‍ അവളെ ആദ്യമായി ശ്രദ്ധിച്ചത്.
മനശാസ്ത്രപരമായ കുറച്ച് ചോദ്യങ്ങള്‍ ആയിരുന്നു അന്നാ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. നമ്മുടെ ചിന്താഗതിക്ക് അനുസൃതമായി ഉത്തരം നല്‍കണം. ഏറ്റവും കൂടുതല്‍ അനുയോജ്യമായ ശരിയുത്തരം നല്‍കുന്നവരെ ആയിരിക്കും വിജയിയായി തിരഞ്ഞെടുക്കുക.
അന്ന് ഒന്നാം സമ്മാനം രണ്ടുപേര്‍ക്കായിരുന്നു എനിക്കും അവൾക്കും. ആ പേരാണ് എന്നെയാദ്യം ആകര്‍ഷിച്ചത് “കബനി”, പിന്നെ മത്സരത്തില്‍ ഞങ്ങൾക്കു കിട്ടിയ മാര്‍ക്കും പത്തില്‍ എട്ട്. അതിശയമെന്തെന്നാല്‍ ഞങ്ങളുടെ തെറ്റുത്തരങ്ങളും ഒരുപോലെ ആയിരുന്നു എന്നതാണ്.
എന്നെ പോലെ തന്നെ ചിന്തിക്കുന്ന ഒരാളെ കണ്ടപ്പോള്‍ തോന്നിയ കൗതുകം, പിന്നെ ആ പേരിനോടുള്ള ഇഷ്ടവും ആവാം ഫ്രണ്ട് റിക്വസ്റ്റ് അയക്കാൻ പ്രേരിപ്പിച്ചത്. ചെറുപ്പം മുതലേ കബനി നദിയോട് അടങ്ങാത്ത സ്നേഹമായിരുന്നു. ബാല്യകാലം കൂടുതല്‍ ചെലവിട്ടതും കൂട്ടുകാര്‍ക്കൊപ്പം അവിടെ തന്നെയായിരുന്നു. കൗമാരത്തിലേക്ക് കടന്നപ്പോള്‍ കവിതകള്‍ കുറിച്ച് തുടങ്ങിയപ്പോഴും സ്വസ്ഥമായി ഇരുന്ന് എഴുതാന്‍ ആഗ്രഹിച്ചതും ഈ കബനീ നദിക്കരയില്‍ തന്നെയാണ്.
ഫ്രണ്ട് റിക്വസ്റ്റ് അയച്ചു കഴിഞ്ഞപ്പോള്‍ വേണമായിരുന്നോ എന്നൊരു സംശയം ഉള്ളിലുണ്ടായി. ഇത്തിരി എടുത്തു ചാട്ടം കൂടിപ്പോയോ? താന്‍ ചിന്തിക്കാതെയിരുന്നില്ല. പക്ഷേ… എന്റെ ചിന്തകളെ ഭേദിച്ചു കൊണ്ട് ഉടൻ തന്നെ നോട്ടിഫിക്കേഷൻ വന്നു “കബനി താങ്കളുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചു” എന്നും പറഞ്ഞ്.
അപ്പോൾ ഒന്നെനിക്കു മനസ്സിലായി എന്നെപ്പോലെ തന്നെ അവളും എന്നെ പരിചയപ്പെടുവാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന്. അവിടെ തുടങ്ങുകയായിരുന്നു ഞങ്ങളുടെ സൗഹൃദം.
പിന്നെ പരസ്പരം അറിഞ്ഞും സ്നേഹിച്ചും കലഹിച്ചും മുന്നോട്ട് പോയി. ഭൂമിയിലുള്ള സര്‍വ്വതിനെയും സംബന്ധിച്ച് ഞങ്ങള്‍ സംസാരിക്കുമായിരുന്നു. ഇഷ്ടപ്പെട്ട എഴുത്തുകാരൻ മുതൽ സിനിമാ വാര്‍ത്തകള്‍ വരെ. എല്ലാ വിഷയത്തിലും ഞങ്ങളുടേത് ഒരേ ചിന്താഗതി ആണെന്നത് ഞങ്ങളെ വീണ്ടും വീണ്ടും കൂടുതൽ അടുപ്പിച്ചു.
പിന്നീട് തമ്മില്‍ ഫോണ്‍ നമ്പറുകള്‍ കൈമാറുകയും മണിക്കൂറുകളോളം സംസാരിക്കുകയും ചെയതു പോന്നു. ഒരിക്കലും പരസ്പരം സംസാരിക്കാന്‍ ഞങ്ങൾക്ക് ഇടയില്‍ വിഷയങ്ങള്‍ക്കു ക്ഷാമം ഇല്ലായിരുന്നു. എന്റെ പെൺരൂപമാണ് കബനീ താന്‍ എന്ന് ഞാൻ പറയുമ്പോള്‍ അവൾ ചിരിക്കുമായിരുന്നു. ആ ചിരിനാദം ഇന്നും കാതില്‍ അലയടിക്കും പോലെ.
പരസ്പരം കാണാതെ അങ്ങനെ ഞങ്ങളുടെ സൗഹൃദം വളര്‍ന്നു കൊണ്ടേയിരുന്നു. എന്നും അവളുടെ വിശേഷങ്ങൾ കേട്ടു കേട്ട് കാണാതെ തന്നെ അവളുടെ വീട്ടിലെ അമ്മിണി പശുവിനെയും നാണിതള്ള എന്ന് അവൾ വിളിക്കുന്ന അവളുടെ കോഴിയെയും അതിന്റെ അഞ്ചു കുഞ്ഞുങ്ങളേയും വരെ എനിക്കറിയാമായിരുന്നു.
തിരിച്ചും അങ്ങനെ തന്നെ എന്റെ അക്വേറിയത്തില്‍ വളരുന്ന ഡാര്‍വിന്‍ എന്ന് ഞാൻ വിളിക്കുന്ന മത്സ്യത്തെയും എന്നോട് വീട്ടില്‍ ആകെ മിണ്ടുന്ന ലില്ലിക്കുട്ടിയെയും(എന്റെ അമ്മച്ചി) വരെ അവള്‍ക്ക് നന്നായി അറിയാമായിരുന്നു.
എന്നു മുതല്‍ക്കാണ് എന്റെ മനസ്സില്‍ ആ സ്നേഹത്തെന്റെ നിറം മാറി തുടങ്ങിയത് എന്നെനിക്കറിയില്ല. പതിയെ പതിയെ എന്റെ വാക്കുകളില്‍ നിന്നും അവളും അത് തിരിച്ചറിഞ്ഞു. അതിനു ശേഷം അവളില്‍ ഒരു മാറ്റം ഞാൻ കണ്ടു. പഴയ പോലെ എന്നോട് മിണ്ടാതായി. എന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഒറ്റവാക്കില്‍ ഉത്തരം ഒതുക്കി.
പലപ്പോഴും എന്റെ ഇഷ്ടം അവളോട് തുറന്നു പറയുവാൻ ഞാന്‍ ഭയന്നു. കാരണം അവളെപ്പോഴും പറയുമായിരുന്നു മറ്റുള്ളവരിൽ നിന്നും നിവിനുള്ള വ്യത്യാസം ഇത്രയും നാളായിട്ടും പ്രപ്പോസ് ചെയ്യാതെ സൗഹൃദത്തിന് വിലമതിക്കുന്ന ആ സ്വഭാവം ആണെന്നാണ്. ആ എന്റെയുള്ളിലും ഇപ്പോൾ അവളോട് പ്രണയം ആണെന്ന് ഞാന്‍ എങ്ങിനെ പറയും.
പിന്നീടൊരിക്കല്‍ വീട്ടിൽ നിന്നും വിവാഹത്തിന് നിര്‍ബന്ധം എറിയപ്പോൾ ഞാനെന്റെ ഇഷ്ടം അവളോട് തുറന്നു പറഞ്ഞു. പക്ഷേ അവൾ… അവളെന്നോട് മിണ്ടാതിരുന്നു രണ്ടാഴ്ചക്കാലം. അതെനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ആ കാലയളവില്‍ ആണ് ഞാൻ തിരിച്ചറിഞ്ഞത് അവളെ എത്രമാത്രം ഞാന്‍ സ്നേഹിക്കുന്നു എന്ന സത്യം.
രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അവളുടെ ഒരു റിപ്ലൈ വന്നു, “ഈ രീതിയില്‍ തുടരുവാൻ എനിക്കാവില്ല നിവിൻ, പഴയതു പോലെയുള്ള സുഹൃത്ബന്ധം ആണെങ്കിൽ മാത്രം നമുക്ക് തുടരാം” എന്ന്.
പക്ഷേ… ഞാന്‍ എന്റെ മനസ്സിലുള്ളത് അതേപോലെ തുറന്നു പറഞ്ഞു :
“ഒരു സുഹൃത്തിനെ കാമുകി ആക്കാൻ സാധിക്കും. പക്ഷേ… കാമുകിയായ് കണ്ടവളെ വീണ്ടും സുഹൃത്തായി കാണാന്‍ കഴിയുകയില്ല. എന്റെ മനസ്സില്‍ ഞാന്‍ തന്നെ എന്റെ നല്ലപാതിയായി കണ്ടു പോയി. ഇനി അതെനിക്കു മാറ്റി ചിന്തിക്കാൻ ആവില്ലെടോ… നമുക്ക് വിവാഹം കഴിച്ചുകൂടെ കബനീ.”
“എങ്കിൽ നമുക്ക് ഈ ബന്ധം ഇവിടെ അവസാനിപ്പിക്കാം.”
“എടോ… തനിക്കൊന്നു ആലോചിച്ചു കൂടെ. എന്റെ അറിവിൽ തനിക്ക് മറ്റാരോടും പ്രണയമില്ല, എന്നോട് വെറുപ്പും ഇല്ലാ.. മറിച്ച് ഇഷ്ടം ഉണ്ടെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. തനിക്കത് തുറന്നു സമ്മതിച്ചാല്‍ എന്താണ്?”
“ഇല്ലാ നിവിൻ… ഈ കാര്യം മാത്രം നീ എന്നോട് പറയരുത്.”
“എങ്കിൽ എന്നെ ഇഷ്ടം അല്ലാ എന്ന് പറയൂ… അതിന്റെ കാരണവും.”
“എനിക്കൊന്നും പറയാനില്ല നിവീ… നമ്മുടെ സൗഹൃദം ഇവിടെ തീരുകയാണ്. ഒന്നുമാത്രം പറയാം എനിക്ക് വേറെ ഒരു പ്രണയവും ഇല്ല. വറ്റി വരണ്ടു കിടക്കുന്ന ഈ മരുഭൂമിയില്‍ ഇനിയൊരു കള്ളിമുൾചെടി പോലും തളിര്‍ക്കുകയും ഇല്ലാ. പക്ഷേ നമ്മൾ ഒരിക്കലും ഒരുമിക്കില്ല നിവീ… എന്നെ നീ അന്വേഷിച്ചു വരികയും വേണ്ട. ”
“എങ്കിലും കബനീ….”
“പ്ലീസ് നിവീ…. എന്നെ ഒന്നു മനസ്സിലാക്കൂ… ഇഷ്ടം അല്ലാത്തത് കൊണ്ടല്ലാ മറിച്ച് ഇഷ്ട കൂടുതല്‍ കൊണ്ടാണ് ഞാന്‍ അകന്നു പോകുന്നത്.”
________________@@@@@
അതേ… അന്ന് എന്നില്‍ നിന്നും അകന്നു പോയതാണവൾ, എന്റെ കബനി!. ഒരു യാത്ര പോലും പറയാതെ… എവിടേക്കാന്നോ… എന്തിനെന്നോ…. ഒന്നും പറയാതെ.
ചില ഇഷ്ടങ്ങൾ അങ്ങനെയാണ്…. കാണാതെ… കേള്‍ക്കാതെ… ബന്ധങ്ങളുടെ പിരിമുറുക്കങ്ങളില്ലാതെ…. ആത്മാര്‍ത്ഥമായി സ്നേഹിച്ച്… ഒരു മഴയുടെ ആദ്യതുള്ളി പോലെ എവിടെയും രേഖപ്പെടുത്താതെ മണ്ണിലേക്ക് അലിഞ്ഞില്ലാതാകും.
നിനക്കറിയുമോ കബനീ….. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും നീ ഇന്നും ഒരു നോവായി എന്റെയുള്ളിലുണ്ടെന്ന്…. ഒരു മഴയായ് നീ എന്നില്‍ ലയിച്ചു ചേര്‍ന്നിട്ടുണ്ടെന്ന്… ഭൂമിയിലേക്ക് പതിക്കുന്ന ഓരോ ചെറുതുള്ളിയും മണ്ണില്‍ പതിയാതെ ഞാനെന്റെ മേനിയിൽ ഏറ്റുവാങ്ങും…. അപ്പോഴൊക്കെ നീ എന്റെ അടുത്തുണ്ടെന്ന തോന്നല്‍ എന്നില്‍ പൊതുജീവൻ നല്‍കും.
ഇന്നും നിന്റെ കണ്ണില്‍ നോക്കിയിരിക്കുമ്പോള്‍ ആണ് പ്രണയം എന്തെന്ന് ഞാന്‍ അറിയുന്നത് പെണ്ണേ… അന്ന് നീ എനിക്കയച്ചു തന്ന ആ ഫോട്ടോ ഇന്നും ഞാൻ ഒരു നിധി പോലെ കാത്തു സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അതിൽ എന്നെയേറെ ആകര്‍ഷിച്ചതും ആ നക്ഷത്രക്കണ്ണുകള്‍ ആണ്. നിന്റെയീ കണ്ണുകളില്‍ തന്നെ നോക്കിയിരിക്കുമ്പോള്‍ ഞാന്‍ എന്നെ തന്നെ മറന്നു പോകും കബനീ…. എത്ര രാത്രികളില്‍ ഞാനിങ്ങനെ ഉറങ്ങാതെ നിന്നെ തന്നെ നോക്കി ഇരുന്നിട്ടുണ്ടെന്ന് നിനക്ക് അറിയുമോ പെണ്ണേ. നീ എവിടെയാണ് കബനീ….? എന്തിനെന്നെ വിട്ടുപോയി. ഇനിയെങ്കിലും എന്നരികിലേക്ക് തിരികെ വന്നൂടെ നിനക്ക്.
കബനീ…. നീയെന്നെ വിട്ടു പോയെങ്കിലും എന്റെ പ്രണയം എന്നോടൊപ്പം തന്നെയുണ്ട്. എന്നെങ്കിലും എന്റെ പ്രണയം എന്നരികിലേക്ക് മടങ്ങിവരും എന്ന പ്രതീക്ഷയോടെ ഇന്നും കാത്തിരിക്കുകയാണ് ഞാൻ. ഒരു ചെറുമഴ പെയ്താല്‍ പോലും നനയും ഞാന്‍, ആ മഴ നീയാണെന്ന് കരുതി. നിന്റെ പ്രണയത്തെ നെഞ്ചിലേറ്റാൻ… നിന്നെ പുല്‍കാൻ… നിന്നെ ചുംബനം കൊണ്ടു മൂടാൻ.
അയന…..✍
#എന്റെരചന
# “നിന്റെ കണ്ണുകളില്‍ നോക്കി ഇരിക്കുമ്പോള്‍ ഞാന്‍ എന്നെ തന്നെ മറക്കുന്നു”
3 Comments
മനോഹരം ❤️
നിവിനോട് കാരണം ഒന്നും പറയാതെ അകന്നു പോയ കബനിയോട് എനിക്കും ദേഷ്യം തോന്നുന്നുണ്ട്.
മനോഹരം 👌
😍