രാവിലെ മുതൽ ആരതി എന്തൊക്കെയോ പെറുക്കി കൂട്ടി ഒതുക്കി വയ്ക്കുന്നുണ്ട്. കുഞ്ഞന്റെ കളിപ്പാട്ടങ്ങളും ഉടുപ്പുകളും ഉപയോഗിക്കാത്ത നിറക്കൂട്ടുകളുമൊക്കെ. എന്തിനെന്ന് ചോദിച്ചിട്ട് അവളൊട്ട് മിണ്ടുന്നുമില്ല. സഹികെട്ട് അവളുടെ കൈ പിടിച്ചു വലിച്ചു തന്റെ മുഖത്തിനുനേരെ അവളെ നിർത്തി അരവിന്ദ് ചോദിച്ചു.
“എന്താ ആരതി? നീ കുഞ്ഞന്റെ സാധനങ്ങളൊക്കെ എവിടെ കൊണ്ട് കളയാൻ പോവ്വാ..?”
ആരതി അവനെ നോക്കി നിശ്ചലമായി നിന്നു. പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘം പോലെ അവളുടെ മിഴികൾ തുളുമ്പി നിന്നു. അവളുടെ മാനസികാവസ്ഥയെ പറ്റി ബോധമുണ്ടായിരുന്ന അരവിന്ദ് ശബ്ദം മയപ്പെടുത്തി അവളുടെ ചുമലിൽ കൈ വച്ചു.
“എന്താടാ… ആരൊക്കെ പോയാലും നിനക്ക് ഞാനില്ലേ? ഇത്രേം നാളും നമ്മൾ അങ്ങനല്ലേ ജീവിച്ചത്? പാതി വഴിയിൽ കേറി വന്നോരൊക്കെ പാതി വഴിയിൽ തന്നെ ഇറങ്ങി പോയെന്ന് കരുതിയാൽ മതി.”
ആ വാക്കുകൾ തനിക്ക് കൂടി ആശ്വസിക്കാനാണെന്ന് അരവിന്ദ് ഓർത്തു. ആരതി ഒന്നും മിണ്ടാതെ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ച് അവനെ ഇറുകെ ചുറ്റിപ്പിടിച്ച് നിന്നു. എത്ര നേരം അങ്ങനെ നിന്നുവെന്ന് അവർക്ക് തന്നെയോർമയില്ല.
അവരുടെ മനസ്സപ്പോൾ രണ്ടുമാസം മുന്നേ വരെയുള്ള അവരുടെ സന്തുഷ്ട കുടുംബത്തിന്റെ നനുത്ത സ്മൃതികളിലായിരുന്നു.
എട്ടു വർഷമായിട്ടും കുട്ടികൾ ഇല്ലാതിരുന്ന ദമ്പതികളായിരുന്നു അരവിന്ദും ആരതിയും. കാണാത്ത ഡോക്ടർമാരും ചെയ്യാത്ത നേർച്ചകളും സന്ദർശിക്കാത്ത ആരാധനാലയങ്ങളുമില്ല. പരിശോധനയിൽ രണ്ടുപേർക്കും കുഴപ്പങ്ങളൊന്നുമില്ല. എന്നിട്ടും എന്താണിങ്ങനെ എന്ന് ഇരുവരും ആശങ്കപെട്ടുകൊണ്ടിരുന്ന കാലം.
സർപ്പദോഷമാണെന്ന് വിധിയെഴുതിയ ജ്യോത്സ്യനു വേണ്ടിയാണ് അരവിന്ദിന്റെ അമ്മ ആദ്യമായി ആരതിയോട് മുഷിവ് കാട്ടിയത്. സർപ്പദോഷം ഉള്ളവൾ തന്റെ മകന്റെ ജീവിതവും സന്തതി പരമ്പരയെയും മുടിക്കാൻ എത്തിയവളെന്ന് അവർ വിധിയെഴുതി.
മാതൃക അധ്യാപികയ്ക്കുള്ള ഗവർണറുടെ മെഡൽ വാങ്ങിയ ആ അമ്മയെ എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ആ ജ്യോത്സൻ തന്റെ വാക്ചാതുരിയിൽ കൈയ്യിലെടുത്തു. രണ്ടാം വിവാഹം മാത്രം ഒരു പ്രതിവിധി എന്ന് തീർപ്പ് കല്പിച്ചു. ചെറിയ അസ്വാരസ്യങ്ങൾ മാത്രമായി തുടങ്ങിയ അമ്മയുടെ വിയോജിപ്പ് ആരതിയെ വല്ലാതെ കഷ്ടപ്പെടുത്തുന്നു എന്ന് മനസ്സിലായത് മുതലാണ് അരവിന്ദ് അമ്മയോട് എതിർത്ത് തുടങ്ങിയത്.
അതും ആരതിയുടെ തലയിണ മന്ത്രമായി അവർ കരുതി. സഹികെട്ടാണ് അരവിന്ദ് ആരതിയെയും കൂട്ടി ട്രാൻസ്ഫർ വാങ്ങി സ്വന്തം നാട്ടിൽ നിന്ന് അന്യസംസ്ഥാനത്തേക്ക് പോയത്. പോകും മുന്നേ അവൻ അമ്മയോട് പറഞ്ഞു.
“അമ്മേ, ഇത്രയും പഠിപ്പും വിവരവുമുള്ള അമ്മ ഇങ്ങനെ പെരുമാറുമെന്ന് ഞാൻ കരുതിയില്ല. ഏതോ ഒരു കൗശലക്കാരന്റെ വാക്കും കേട്ട് അമ്മ നഷ്ടപെടുത്തിയത് അമ്മയെ അത്രയേറെ സ്നേഹിക്കുന്ന ഒരു മകനെയും മകളെയുമാണ്. ആരതി അമ്മയെ എങ്ങനെയാണ് സ്നേഹിച്ചിരുന്നതെന്ന് ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ. സകല ദൈവങ്ങളെയും സാക്ഷി നിർത്തി ഞാൻ താലി കെട്ടിയ പെണ്ണാണവൾ. അവളെ മരിക്കുംവരെ സംരക്ഷിക്കേണ്ട ചുമതല എനിക്കുണ്ട്. അമ്മയോടുള്ള കടമ മറന്നിട്ടല്ല. ഞാൻ ഇനീം ഇവിടെ തുടർന്നാൽ എനിക്കെന്റെ ജീവിതം നഷ്ടപെടും. ഉണ്ടും ഉറങ്ങിയും ഇഷ്ടംപോലെ ജീവിച്ചും അമ്മ ജീവിച്ച ജീവിതത്തെക്കാളും പ്രധാനമാണ് എനിക്ക് എന്റെ വയസ്സുകാലത്ത് എന്റെ കൈപിടിക്കേണ്ട അവളുടെ മനസ്. അമ്മയ്ക്ക് എപ്പോൾ വേണമെങ്കിലും അങ്ങോട്ട് വരാം. അല്ലെങ്കിൽ മനസ് മാറി പഴയതുപോലെ ആകാമെങ്കിൽ അമ്മ വിളിക്കുമ്പോൾ ഞങ്ങൾ ഓടിവരും അമ്മയുടെ അടുത്തേക്ക്. ഇപ്പോ ഞങ്ങൾ ഇറങ്ങുവാ.”
അരവിന്ദ് ആരതിയുടെ കൈ പിടിച്ച് പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ അവന്റെ അമ്മ മൊബൈലിൽ ജ്യോത്സ്യന്റെ നമ്പർ ഡയൽ ചെയ്യുന്ന തിരക്കിലായിരുന്നു.
തമിഴ്നാട്ടിലെ മണ്ണും കാറ്റും ഇരുവർക്കും പുതിയൊരു അന്തരീക്ഷം സൃഷ്ടിച്ചു കൊടുത്തു. സ്നേഹിക്കാൻ മാത്രമറിയാവുന്ന കുറേ നല്ല ആൾക്കാർ ചുറ്റിനും നിറഞ്ഞപ്പോൾ അവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെയും പ്രണയത്തിന്റെയും പുതുനാമ്പുകൾ തളിർത്തു തുടങ്ങിയിരുന്നു.
സഹപ്രവർത്തകരുടെ നിർദ്ദേശപ്രകാരമാണ് അരവിന്ദ് ആരതിയോട് ദത്തെടുക്കലിനെ പറ്റി സംസാരിച്ചത്. അത്ഭുതങ്ങൾ തന്റെ ജീവിതത്തിലും സംഭവിക്കുമെന്ന് കരുതി പ്രാർത്ഥനയോടെ കാത്തിരുന്ന അവൾക്കും മടുത്തു തുടങ്ങിയിരുന്നു. ഒരു കുഞ്ഞിക്കാലുകൾക്ക് പിന്നാലെ ഓടി നടക്കുന്ന തന്റെ തന്നെ ചിത്രം ഉറക്കത്തിലും കണ്മുന്നിൽ തെളിഞ്ഞപ്പോൾ അവളും സമ്മതം മൂളി.
രാത്രിയിൽ തമ്മിലൊരുപാട് ചേർന്നിരുന്ന നേരങ്ങളിലെപ്പോഴോ അരവിന്ദിന്റെ നഗ്നമായ നെഞ്ചിലെ രോമരാജികളിൽ ചുണ്ടുകൾ അമർത്തി അവൾ മെല്ലെ പറഞ്ഞു.
“എനിക്ക് നിങ്ങളെ എന്റെ ഗർഭത്തിൽ ചുമക്കണമെന്നായിരുന്നു അരവിന്ദേട്ടാ. നമ്മുടെ സ്നേഹത്തിന്റെ സമ്മാനമെന്ന പോലെ നിങ്ങളുടെ രക്തത്തിൽ പിറന്ന കുഞ്ഞുങ്ങൾ. എന്നോട്.. എന്നോട് ക്ഷമിക്കണേ അരവിന്ദേട്ടാ..”
അവൻ ഒന്നും മിണ്ടാതെ അവളെ തന്നിലേക്ക് കൂടുതൽ ചേർത്ത് പിടിക്കുകയാണ് ചെയ്തത്.
പിന്നെ എല്ലാം നിയമപരമായി തന്നെ പെട്ടെന്നായിരുന്നു. അവനെ സഹായിക്കാൻ നന്മയുള്ള സുഹൃത്തുക്കൾ കൂടെ നിന്നു.
ആരും അവകാശം പറഞ്ഞു വരാൻ ഇടയില്ലാത്ത, ദത്തെടുക്കലിനു പൂർണസമ്മതം ലഭിച്ച ഒരു സുന്ദരൻ മോൻ അവരുടെ ജീവിതത്തിന്റെ ഭാഗമായതും അവന്റെ കളിച്ചിരികൾ അവരുടെ ജീവിതത്തിൽ നിറങ്ങൾ സൃഷ്ടിച്ചതും എത്ര പെട്ടെന്നാണ്.
അർണവ് എന്ന് ഔദ്യോഗികമായി പേരിട്ട അവരുടെ കുഞ്ഞന്റെ ഒന്നാം പിറന്നാളും
രണ്ടാം പിറന്നാളും വളരെ ഗംഭീരമായാണ് അവർ ആഘോഷിച്ചത്. ദൈവം പോലും അവരുടെ സന്തോഷത്തിൽ അസൂയപെട്ടിരിക്കണം.
ദത്തെടുക്കൽ വിവാദം കേരളത്തിൽ കൊടുമ്പിരി കൊള്ളുമ്പോൾ അത് ഒരിക്കലും തങ്ങളുടെ കുഞ്ഞനെ കുറിച്ചാണെന്ന് അറിയാതെ ആരതിയും അരവിന്ദും ന്യൂസ് കാണുകയും ചർച്ചകൾ ചെയ്യുകയും ചെയ്തു. പിന്നീട് പോലീസും മാധ്യമങ്ങളും അവരെ തിരക്കിപ്പിടിച്ച് എത്തിയപ്പോഴാണ് തങ്ങൾ നേരിടേണ്ടി വരുന്ന ആ ഭീകരതയും അതിനു ശേഷമുള്ള ശൂന്യതയും കുറിച്ച് അവർക്ക് ബോധ്യമുണ്ടാകുന്നത്.
ആദ്യമൊക്കെ എതിർക്കാനും നേരിടാനും ശ്രമിച്ചെങ്കിലും പോകെപ്പോകെ മറുഭാഗത്തുള്ള അമ്മയുടെ നോവിനെ പറ്റി ചിന്തിച്ച ആരതി കുഞ്ഞനെ വിട്ടു കൊടുക്കാൻ സമ്മതിച്ചു.
അവളുടെ തീരുമാനം തന്നെയായിരുന്നു അവനും.
ഹാഷ്ടാഗുകളും സമരങ്ങളും കത്തി തീർന്ന ചാരം പോലെ കാറ്റിൽ പറന്നപ്പോൾ കുഞ്ഞിനെ കിട്ടിയ അമ്മയുടെ ആത്മധൈര്യത്തെയും സ്നേഹത്തെയും സമൂഹം വാനോളം പുകഴ്ത്തിയപ്പോൾ മറ്റൊരു തീരത്ത് കുഞ്ഞിനെ നഷ്ടപെട്ട ഒരമ്മയുടെ വേദന ആരാലും ഗൗനിക്കപ്പെടാതെ വായുവിലലഞ്ഞു.
മനസ് പാളി പോകുമെന്ന ഘട്ടത്തിൽ ആരതി തന്നെയാണ് മുൻകൈ എടുത്ത് കൗൺസിലിംഗിന് പോയത്. അരവിന്ദിന്റെ സാമീപ്യവും മെഡിക്കേഷനും ഒക്കെ കൂടി ആരതി കുറച്ചൊക്കെ ട്രോമയിൽ നിന്ന് മുക്തയായി തുടങ്ങി. ജീവിതം വിരസമെങ്കിലും പഴയത് പോലെയായി തുടങ്ങിയപ്പോൾ അരവിന്ദിനും സമാധാനം.
നഷ്ടപ്പെട്ട് പോയ ദിവസങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ മറക്കാൻ ശ്രമിച്ചു വരികെയാണ് ആരതിയുടെ ഈ പെരുമാറ്റം. അരവിന്ദ് ആരതിയുടെ മുടിയിൽ തലോടിക്കൊണ്ട് ഇരുന്നു.
ഒന്ന് ആഴത്തിൽ നിശ്വസിച്ച ശേഷം അവൾ അരവിന്ദിന്റെ മുഖത്തേക്ക് നോക്കി.
“അരവിന്ദേട്ടാ..ഇനി ഈ വസ്തുക്കളൊന്നും നമ്മുടെ വീട്ടിൽ വേണ്ടേട്ടാ. കുഞ്ഞന്റെ ഓർമകളും പേറി ശിഷ്ടകാലം ജീവിക്കാൻ എനിക്ക് വയ്യ. അവന്റെ മണവും ഓർമകളും നിറയുന്ന സാധനങ്ങൾ ഇവിടുള്ളിടത്തോളം എനിക്ക് അവനിൽ നിന്ന് ഇറങ്ങി പോരാൻ പറ്റില്ല. എനിക്ക് സമാധാനം വേണം. എനിക്ക് ഉറങ്ങണം.”
അവന് മനസ്സിലാകുന്നുണ്ടായിരുന്നു.
“ഏതെങ്കിലും അനാഥാലയത്തിൽ ഏൽപ്പിക്കാം മോളെ ഇതൊക്കെ.”
“വേണ്ടാ. അവന് വേണ്ടി ഓരോന്നും നോക്കിനോക്കി മേടിച്ചതാ. ഇത് അവനുള്ളതാ.
ഇത് ഏട്ടൻ കോഴിക്കോട്ടേക്ക് അയച്ചേക്ക്. അഭിരാമിയുടെ പേരിൽ, കുഞ്ഞന്റെ അമ്മയ്ക്ക്.”
അരവിന്ദ് വേദനയോടെ അവളെ നോക്കി. പിന്നെ സ്നേഹത്തോടെ അവളെ ഇറുകെ പുണർന്നു.
ആ സ്നേഹച്ചൂടിൽ സുരക്ഷിതയായി അവൾ അവനോട് ചേർന്ന് നിന്നു.
*******************************************************************************************
പാർസൽ ഒപ്പിട്ട് മേടിക്കുമ്പോൾ അഭിരാമി കൗതുകത്തോടെയാണ് അത് നോക്കിയത്.
കത്രിക കൊണ്ട് ആ ഭാരമേറിയ പാർസൽ പൊട്ടിച്ച് അതിലെ സാധനങ്ങൾ ഓരോന്നായി പുറത്തേക്ക് വയ്ക്കുമ്പോൾ എന്ത് കൊണ്ടോ അവൾക്ക് കരച്ചിലും ദേഷ്യവും വന്നു.
ഇഴഞ്ഞു അതിനടുത്തേക്ക് വന്ന കുഞ്ഞൻ കളിപ്പാട്ടങ്ങളെ സന്തോഷത്തോടെ തൊട്ടും തലോടിയും കടിച്ചും പൊട്ടിച്ചിരിക്കുമ്പോൾ നിസഹായതോടെ അഭിരാമി ആ കുഞ്ഞിനെ നോക്കി.
ലോകം മുഴുവൻ ജയിച്ച സന്തോഷത്തോടെ കുഞ്ഞിനെ ഏറ്റുവാങ്ങുമ്പോൾ അവരുടെ കണ്ണിലെ കണ്ണീർ താൻ കണ്ടില്ലല്ലോ എന്ന് സങ്കടപ്പെട്ട് അവൾ ഭിത്തിയിലേക്ക് ചാരിയിരുന്നു.
കുഞ്ഞൻ അസ്പഷ്ടമായി എന്തോ പറയുന്നുണ്ടാരുന്നു. എങ്കിലും അത് അമ്മ എന്നാണെന്ന് അവൾ തിരിച്ചറിഞ്ഞു. കണ്ണിലൂറിക്കൂടിയ നനവൊപ്പി അവൾ അവനെ വാരിയെടുത്തു.
**********************************************************************************
പരിഭ്രാന്തിയോടെയാണ് അരവിന്ദ് വീട്ടിലേക്ക് ഓടിയെത്തിയത്. ബൈക്ക് നിലത്ത് വീഴുന്നത് പോലും ശ്രദ്ധിക്കാതെ അവനോടി വീട്ടിലേക്ക് കയറി. ഒട്ടും വയ്യെന്ന് പറഞ്ഞു ആരതി ഫോൺ വിളിച്ചപ്പോഴാണ് ജോലി പാതിയിൽ ഉപേക്ഷിച്ച് അവൻ വന്നത്. സെറ്റിയിൽ അവൾക്കൊപ്പം തന്റെ അമ്മയെ കൂടി കണ്ടപ്പോൾ ആണവന് സമാധാനമായത്.
” എന്റെ പെണ്ണേ, നീ മനുഷ്യനെ പേടിപ്പിച്ച് കളഞ്ഞല്ലോ. അമ്മ വന്നെന്ന് സർപ്രൈസ് തരാനാണോ നീ എന്നെ ഇങ്ങനെ വിഷമിപ്പിച്ചത്.?”
അമ്മയും ആരതിയും ചിരിയോടെ എഴുന്നേറ്റു.
“നീ അവളെ ഒന്നും പറയണ്ടെടാ. ഞാൻ വന്ന് കേറുമ്പോ വയ്യാതെ കിടക്കുവാരുന്നു മോൾ.
ഞാനാ നിർബന്ധിച്ച് ആശുപത്രിയിൽ കൊണ്ട് പോയത്. ഇപ്പോ വന്നതേ ഉള്ളൂ.”
തന്നെ കെട്ടിപ്പിടിച്ച അരവിന്ദിന്റെ ശിരസ്സിൽ തലോടി അമ്മ പറഞ്ഞു.
“എന്താ, എന്താ നിനക്ക് പറ്റിയെ? ബിപി ലോ ആയതാണോ? അതെങ്ങനാ നേരത്തും കാലത്തും വല്ലതും കഴിക്കണ്ടേ?”
അമ്മയും ആരതിയും പരസ്പരം നോക്കി ചിരിച്ചു.
ആരതി മുന്നോട്ട് വന്ന് ഒരു ചെറിയ സമ്മാനപ്പൊതി അവന്റെ കയ്യിൽ കൊടുത്തു. സംശയത്തോടെ ഇരുവരെയും നോക്കിക്കൊണ്ട് അവനത് തുറന്നു. അതിൽ ഒരു പ്രെഗ്നൻസി കിറ്റ്.
അതിൽ തെളിഞ്ഞു നിന്ന രണ്ട് ചുവന്ന വരകൾ കണ്ട് ശ്വാസം വിലങ്ങി നിന്നു അവൻ.
അവളെ നോക്കി. അവൾ ചിരിയോടെ കണ്ണുകൾ അടച്ചു കാണിച്ചു.
അവന് ചിരിക്കണോ കരയണോ എന്നറിയാൻ വയ്യാതെയായി.
കാലുകൾ നിശ്ചലമായി നിന്നു. ആരതി മുന്നോട്ടാഞ്ഞ് അവനെ കെട്ടിപ്പിടിച്ചു.
അവൻ അവളെ ചുറ്റി പിടിച്ചു. ഇരുവരും കരയുകയായിരുന്നു.
അവരെ നോക്കി നിന്ന അമ്മ കണ്ണീരിനിടയിലൂടെ പുഞ്ചിരിച്ചു.
പിന്നെ തിരിഞ്ഞ് ഫോണടുത്ത് ജ്യോത്സ്യന്റെ നമ്പർ തിരഞ്ഞു.
ഒന്നാലോചിച്ച് നിന്നിട്ട് അവരാ നമ്പർ ഡിലീറ്റ് ചെയ്തു.
പിന്നെ തന്റെ മക്കൾക്ക് അരികിലേക്ക് നടന്നു.
🍁🍁
2 Comments
ദത്തെടുക്കൽ വിവാദത്തിൽ ദത്തെടുത്ത അമ്മയോട് മാത്രമാണ് അനുതാപം തോന്നിയത്
ഹൃദയസ്പര്‍ശിയായി എഴുതി Anju😍😍👌👌