അമ്മാമ്മേടെ വീടിന്റെ അരമതിലിന്മേൽ പെരുമഴ പെയ്യുമ്പോൾ എന്തൊരു ഭംഗി ആണെന്നോ, രാത്രികളിൽ. കൊങ്ങിണി വീടിന്റെ മുറ്റത്ത് കത്തുന്ന മഞ്ഞബൾബിന്റെ പ്രകാശത്തിൽ ഓട്ടിലൂടെ നൂണ് ഇറങ്ങുന്ന മഴച്ചാലുകൾ മിന്നും. അരപ്പാവാടക്ക് താഴേ മെല്ലിച്ച കാലുകളിലെ രോമങ്ങൾക്ക് മുകളിൽ മഴച്ചാറലുകൾ കുഞ്ഞു കുഞ്ഞു വജ്രഗോളങ്ങൾ പോലെ ചിമ്മിണിവിളക്കിലെ തിരിക്കൊത്ത് തിളങ്ങിക്കൊണ്ടേയിരിക്കും.
അമ്മമ്മക്കഥകൾക്ക് എന്ത് മഴയും തണുപ്പും.
കർക്കിടകം തുടങ്ങിയാൽ….
കർക്കിടങ്ങൾക്ക് എന്തെന്ത് കഥകൾ ഉണ്ടെന്ന് അറിയുമോ.
കാക്ക കണ്ണു തുറക്കാത്ത കർക്കിടകത്തിൽ ആണ് കുഞ്ഞുങ്ങളുടെ കനം നോക്കാൻ കൂളി വരുന്നത്. ആത്മാക്കൾ പിണ്ഡച്ചോറ് ഉണ്ണുവാനായി കാകന്മാരായി പറന്നു വരുന്നതും കർക്കിടകത്തിൽ തന്നെ.
കറുകറുത്ത കർക്കിടകം വലിയ ശബ്ദത്തോടെ കൊങ്ങിണി വീടിന്റെ ടെറസിന് മുകളിലൂടെ ആഞ്ഞടിക്കും. കനത്തിൽ, കാറ്റിൽ, കരിമേഘത്തിൽ അതിങ്ങനെ നമ്മുടെ ഓടും കടന്ന് മമ്മിയുടെ വീട്ടിലൂടെ കിഴക്കോട്ടു പറന്നു പോകും. ഉമ്മട്ടന്റെ വീടിന്റെ മോളിൽ മേഘം കറുത്താൽ പെയ്യുന്ന മഴയും, കാറ്റടിച്ചാൽ പോകുന്ന കറന്റും, അമ്മാമയുടെ വീടിന്റെ അടുക്കളപുറത്തെ ഒടിഞ്ഞ പോലെ ആടുന്ന തെങ്ങും ഒന്നും നമ്മളെ പേടിപ്പിക്കാത്ത കാലം.
അമ്മാമകഥകളിലൂടെ ആണ് ആടിയും വേടനും ആദ്യമായി കേൾക്കുന്നത്. പൂരം കഴിഞ്ഞ പിറ്റേന്ന് ശ്യാമളമ്മേന്റെ വീട്ടിലെ വലിയ പ്ലാവിന്റെ ചുവട്ടിൽ മീനമാസത്തിലെ കൊടുംചൂടിൽ ചെരുപ്പ് ധരിക്കാതെ ടാറിട്ട റോഡിലൂടെ ഓടി വരുന്ന ചെമ്പട്ടണിഞ കയ്യിൽ വാളേന്തിയ വിരലിന്റെ അഗ്രങ്ങളിൽ മഞ്ഞക്കുറി പുരണ്ട, വല്യച്ഛൻ നനച്ചിട്ട പൂഴി മണ്ണിലേക്ക് ഓടി വന്നു നിന്ന് ആശ്വാസം കൊള്ളുന്ന പോതിയും മുച്ചിലോട്ട് അറയിൽ നിന്ന് മണികിലുക്കി പോകുന്ന ഏളത്തും പഴനിയിലേക് പോകുന്നവഴിക്ക് വീട് വീടാനന്തരം കേറി ഭസ്മ തരുന്ന കാവടിയും മാത്രേ നമ്മള് കണ്ടിട്ടുള്ളു.
ആടിയും വേടനും. ആടിവേടൻ. ആടീംവേടനും
തെയ്യം ആണ് പോലും.
തുലാം മാസത്തിൽ തുടങ്ങി വേനലോടെ പൂർത്തിയാക്കപ്പെടുന്ന തെയ്യത്തിനു കർക്കിടകത്തിൽ എന്ത് പ്രസക്തി. കാണാത്തത് വിശ്വസിക്കരുത്, അമ്മാമക്കഥകളെ വിശ്വസിക്കാം. അമ്മാമ സങ്കൽപകഥകൾ പറയാറില്ല. അമ്മാമക്കഥകൾ ഏറെയും സ്വാനുഭവങ്ങളാണ്. അതിൽ മാക്കവും മക്കളും പറയിയുടെ മക്കളും പാടിക്കുറ്റിയുടെ പൊന്നുമകൻ പറശിനിമുത്തപ്പൻ അടക്കം ഉണ്ടാകും.
“അതെന്താ അമ്മാമ്മേ ആടിവേടൻ.?”
സന്ധ്യ കഴിഞ്ഞ് അന്നന്നത്തെ പഠിത്തം കഴിഞ്ഞ് ചോറ് കഴിക്ക്കുന്നതിന് ഇടയിൽ വരുന്ന ഇടവേളകളിൽ ആണീ കഥകൾ ഒക്കെയും. ഇറയത്തെ മേശപ്പുറത്ത് ചിമ്മിനി വിളക്ക് കത്തും. പ്ലാസ്റ്റിക് വയർ മെടഞ്ഞ വട്ടകസേരയിൽ കാലിന്റെ മുകളിൽ കാലെടുത്തു വെച്ച് ചാരി അമ്മാമയുടെ ഒരു ഇരുത്തം ഉണ്ട്. സന്ധ്യക്കത്തെ കുളി കഴിഞ്ഞാൽ കോട്ടൻ ലുങ്കിയും ബ്ലൗസും ആണ് അമ്മാമ ധരിക്കുക. അല്ലാത്തപ്പോൾ വോയൽ സാരിയും അതിനു മാച്ച് ആയ ബ്ലൗസും. നീണ്ട കോലൻ മുടി അഴിച്ചിട്ടത് കുരുക്ക് മാറ്റിക്കൊണ്ടൊ മെടഞ്ഞു കൊണ്ടോ ആകും അമ്മാമയുടെ കഥകൾ ഒക്കെയും. ചിമ്മിണിക്കൂടിന്റെ എതിർവശത്തു ഞാനും. പലപ്പോഴും അരമതിലിൽ എനിക്ക് എതിരെയുള്ള ഭാഗത്തു കുട്ടുവും കാണും.
കർക്കിടകത്തിൽ വീടിനകത്തു വസിക്കുന്ന ജ്യേഷ്ഠായേ ഒഴിപ്പിച്ച് ഐശ്വര്യത്തിനെ കുടിയിരുത്തുന്നതിന് വരുന്നതാണ് ആടി വേടൻ. കുഞ്ഞുകുട്ടികളാണ് തെയ്യം കെട്ടുക. വേടൻ പാട്ടിന്റെ താളത്തിൽ തെയ്യം താളം ചവിട്ടും. ചെണ്ടയാണ് വാദ്യം.
അർജുനൻ പാശുപതാസ്ത്രം കരസ്ഥമാക്കാൻ ശിവപ്രീതിക്കായി പൂജ തുടങ്ങി. കിരാത വേഷത്തിൽ ശിവനും മഹേശ്വരിയും എത്തി. പൂജക്കിടെ മുന്നിലേക്ക് വന്ന ഒരു പന്നിയെ അർജുനൻ അമ്പെയ്ത് വീഴ്ത്തി. അതെ സമയം തന്നെ കിരാത വേഷധാരിയായ ശിവനും പന്നിയെ അമ്പെയ്തു. അമ്പേറ്റ് മരിച്ച പന്നിയുടെ ഉടമസ്ഥതയേ ചൊല്ലി ശിവനും അർജുനനും വഴക്ക് തുടങ്ങി. വഴക്കിനിടയിൽ കിരാതൻറെ അമ്പേറ്റ് അർജുനൻ ബോധരഹിതനായി. പിന്നീട് ബോധം വന്നപ്പോൾ വെറുമൊരു കിരാതനാൽ ഏറ്റുമുട്ടി വീണത് അർജുനനിൽ നാണക്കേട് ഉളവാക്കി. കൂടുതൽ ശക്തിക്ക് വേണ്ടി അർജുനൻ ശിവലിംഗം ഉണ്ടാക്കി പ്രാർത്ഥന തുടങ്ങി. ശിവലിംഗത്തിൽ അർപ്പിക്കുന്ന പൂക്കൾ മുഴുവൻ കിരാതന്റെ ദേഹത്തേക്ക് വന്നു വീണു. കിരാതൻ തന്നെയാണ് പരമശിവൻ എന്ന് മനസിലാക്കിയ അർജുനൻ ശിവനെയും പാർവതിയെയും തൊഴുതു മാപ്പ് പറഞ്ഞു. അർജുനൻനെ അനുഗ്രഹിച് പാശുപതാസ്ത്രം സമ്മാനിച് രണ്ടു പേരും തിരികെ കൈലാസത്തിലേക്ക് മടങ്ങി. കിരാതരൂപം പ്രാപിച്ച ശിവപാർവതിമാർ ആണത്രേ ആടിയും വേടനും.
വണ്ണാൻ, മലയൻ എന്നിങ്ങനെ സമുദായങ്ങൾ ആണ് ആടി വേടനെ കെട്ടുന്നത്. ചെണ്ടയുടെ അകമ്പടിയോടെ വീട്ടിലേക്ക് വരുന്ന ആടിവേടൻ സംസാരിക്കില്ല. വീടുകളിലെത്തിയാൽ ചെണ്ടക്കാരനോ സഹായിയോ എല്ലാരുമോ പാട്ട് പാടുന്നു. അർജുനൻ പരീക്ഷിക്കാനായി വന്ന പരമശിവന്റെ കഥയാണ് പട്ടിൽ. പാർവതീരൂപമായ ആടിത്തെയ്യത്തെ കർക്കിടോത്തിഎന്നും വിളിക്കും
തെയ്യവും കൂട്ടരും വീട്ടിൽ എത്തി പാട്ട് പാടുമ്പോൾ മലയന്റെ വേടനാണെങ്കിൽ കിണ്ണത്തിൽ കറുത്ത ഗുരുസി കലക്കിയത് തെക്കോട്ടും, വണ്ണാന്റെ വേടനാണെങ്കിൽ ചുവന്ന ഗുരുസി കലക്കിയത് വടക്കോട്ടും ഉഴിഞ്ഞ് മറിക്കണം. കറുത്ത ഗുരുസി കരിക്കട്ട കലക്കിയും ചുവന്ന ഗുരുസി
മഞ്ഞളും നൂറുംകലക്കിയതുമാണു. ഗുരുസി കലക്കി മറിക്കുന്നത്തോടെ വീടും പരിസരവും പരിശുദ്ധമായി എന്ന് വിശ്വാസം.
തെയ്യം കെട്ടാൻ അവകാശം ഉള്ള സമുദായക്കാർ മറ്റു ജോലികളിൽ വ്യാപൃതർ ആയതും, ഗ്രാമങ്ങൾ പട്ടണങ്ങളായി രൂപമാറ്റം സംഭവിച്ചതും കൃഷി കുറഞ്ഞു വരുന്നതും അങ്ങനെ നിരവധി കാരണങ്ങളാൽ ആടിവേടൻ എന്ന ആചാരത്തിനു നാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ്.
പലപ്പോഴും പത്രങ്ങളിലെ വാർത്തകളിലൂടെയും അമ്മാമയുടെ കഥകളിലൂടെയും മാത്രം അറിഞ്ഞ ആടിവേടനെ ഞാൻ കാണാൻ കാത്തിരുന്നത് വർഷങ്ങളോളം ആണ്, ഇരുപത്തിയഞ്ചോളം വർഷങ്ങൾ. കാസർകോട് ജീവിതത്തിൽ പലപ്പോഴും മണിയൊച്ചകളാൽ പ്രതീക്ഷ നൽകുമെങ്കിലും ‘കുഞ്ഞിത്തെയ്യത്തിനെ’ നേരിൽ കണ്ടത് രണ്ടേ രണ്ട് തവണ. അതിൽ ഒരു തവണ വീട്ടിൽ ആരും തന്നെ ഇല്ലാത്തതിനാൽ അറിയില്ലെങ്കിലും തെയ്യക്കാർ പറഞ്ഞു തന്ന പ്രകാരം വിളക്ക് കത്തിച്ചു ഗുരുസി കലക്കി ഒരു തിരി അതിലേക്ക് കത്തിച്ചു ആചാര പ്രകാരം ചടങ്ങ് ചെയ്യാനുള്ള ഭാഗ്യവും ഉണ്ടായിരുന്നു.
മഴയും മാരിയും മാറ്റിവെച്ചാൽ മനോഹരമാണീ മഴമാസം. ആചാരങ്ങളുടെ, വിശ്വാസങ്ങളുടെ മാസം.
വീണ്ടും ഒന്നോർത്തു നോക്കട്ടെ, ഇനിയുമേറെയുണ്ട് എന്റെ അമ്മമ്മക്കഥകൾ
1 Comment
ഏറെ മനോഹരം aamama കഥകൾ . വിമിയുടെ എഴുത്ത് ഏറെ ഇഷ്ട്ടം ♥️♥️👍👍വടക്കൻ നാട്ടിലെ ആചാരങ്ങളെക്കുറിച്ചു ഏറെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് വിമിയുടെ എഴുതിലൂടെ ❤️