തൊണ്ണച്ചി, മൂവാണ്ടൻ, കിളിച്ചുണ്ടൻ, കർപ്പൂര മാവ്, കടുക്കാച്ചി എന്നൊക്കെ പേരിട്ട് അമ്മുമ്മ വിളിക്കുന്ന മാവുകളുടെ നടുക്കായിരുന്നു എൻ്റെ വീട്. സമപ്രായക്കാരായ കൂട്ടുകാരില്ലാതായപ്പോൾ രണ്ടാം ക്ലാസിലെ സ്കൂൾ വെക്കേഷന് എങ്ങനെയോ ഇവരൊക്കെ എൻ്റെ സുഹൃത്തുക്കളായി. ഇന്നും എന്നെ അവരോളം ആരും അറിഞ്ഞിട്ടില്ല.
പകൽ മുഴുവൻ അമ്മ മാവ് എന്ന് ഞാൻ വിളിച്ചിരുന്ന തൊണ്ണച്ചി മാവിൻ്റെ വിശാലമായ തണലിൽ കിടന്നുറങ്ങിയും, കൂട്ടത്തിൽ ചെറുതായ മൂവാണ്ടൻ്റെ കൊമ്പിൽ കയറിയും, കല്ലെറിഞ്ഞ് വീഴ്ത്തുന്ന കിളിച്ചുണ്ടൻ മാങ്ങ കുളത്തിൽ വീഴാതിരിക്കാൻ തുണി വെച്ച് പിടിച്ചും, ഞങ്ങളുടെ ദിവസങ്ങൾ പെട്ടെന്ന് നീങ്ങി.
ഉപ്പും മുളകും ഇട്ട് പച്ച മാങ്ങ തിന്നാൻ അമ്മുമ്മ കാണാതെ അടുക്കളയിൽ കയറിയപ്പോൾ പ്രതീക്ഷിക്കാതെ അപ്പൂപ്പൻ്റെ കൈ ചെവിയിൽ പതിച്ചതും, കരഞ്ഞ് ചെന്ന് കിടന്നപ്പോൾ അമ്മ മാവിൻ്റെ തണുത്ത കാറ്റേറ്റ് മയങ്ങി പോയതും വെറും ഓർമ്മകൾ മാത്രമല്ല എനിക്ക്.
പെരുമഴക്കാലത്തിൽ ആടിയുലയുന്ന അമ്മ മാവിൻ്റെ കൊമ്പ് വീടിന് മുകളിൽ പതിക്കുമോയെന്ന് വേവലാതി പൂണ്ട അച്ഛനെ കൊമ്പ് മുറിക്കുന്നത്തിൽ നിന്നും പിന്നോട്ട് വലിച്ചതും എൻ്റെ കരച്ചിൽ മാത്രമായിരുന്നു. അതിനു പ്രതിഫലമായി പിറ്റേന്ന് ഒരു ചാക്ക് നിറയെ തേനൂറുന്ന മാമ്പഴങ്ങളാണ് മുറ്റത്ത് വിരിച്ചിട്ട് തന്നത്.
ഒടുവിൽ നാലാം ക്ലാസ്സിൽ വെച്ച് അമ്മുമ്മയുടെ മരണത്തിൽ വിഷമിച്ച് നിന്ന എന്നെ സങ്കടക്കയങ്ങളിലേക്ക് കൊണ്ട് പോയത് ചിതയൊരുക്കാൻ അമ്മ മാവിനെ മുറിക്കുന്ന ദുഃഖകരമായ കാഴ്ചയായിരുന്നു. അമ്മുമ്മയെയും അമ്മയെയും ഒന്നിച്ച് നഷ്ടപ്പെട്ട … എൻ്റെ അന്നത്തെ ബാല്യം ഈ കുറിപ്പെഴുതുമ്പോൾ എന്നിലേക്ക് തികട്ടി വരുന്നു…ആരെങ്കിലും തിരികെ എൻ്റെ അമ്മ മാവിൻ ചുവട്ടിൽ കൊണ്ടാക്കു… തേന്മധുരമുള്ള മാമ്പഴങ്ങൾ വിരിച്ചിട്ടു ആ അമ്മ കാത്തിരിക്കുന്നുണ്ടാകും.