ബാല്യത്തിന്റെ ഓർമ്മകളിൽ ഏറിയ പങ്കും ചുറ്റു പിണഞ്ഞു കിടക്കുന്നത് തൊടീക്കളം എന്ന ഗ്രാമത്തിന്റെ ഈ പച്ചപ്പിലും ഈ കുളത്തിലുമാണ്. (നോക്കൂ, ഇപ്പോഴും എന്ത് മനോഹരമാണ് ഞങ്ങളുടെ ഗ്രാമം!) കുഞ്ഞായിരുന്നപ്പോൾ ഓരോ ഓണം വെക്കേഷനും, ഞങ്ങൾ താമസിച്ചിരുന്ന ടൗണിൽ നിന്നും ഓടിയെത്താൻ മനസ്സ് കൊതിച്ചിരുന്ന ഇടം. അന്നൊക്കെ, തൊടീക്കളത്ത് ആദ്യത്തെ മഴ പെയ്യുമ്പോൾ നിറഞ്ഞിരുന്നത് ഞങ്ങൾ കുട്ടികളുടെ മനസ്സായിരുന്നു. ഈ വർഷം നല്ല മഴ കിട്ടി എത്രയും പെട്ടെന്ന് കുളം നിറഞ്ഞൊഴുകണേ എന്നായിരുന്നു അന്നത്തെ പ്രാർത്ഥന. എന്നിട്ട് വേണം വെക്കേഷന് ഓടിയെത്തി കുളത്തിൽ ചാടാൻ.
അഞ്ചാറ് വയസ്സാവുമ്പോഴേയ്ക്കും നീന്താൻ പഠിക്കുക എന്നുള്ളത് ഞങ്ങളുടെ തറവാട്ടിൽ പണ്ട് മുതലേ തുടർന്ന് വന്നിരുന്ന, ഇന്നും നില നിൽക്കുന്ന ഒരേ ഒരു ആചാരമാണ്. അന്നൊക്കെ, സ്‌കൂളിൽ പഠിക്കുമ്പോൾ പല കുട്ടികൾക്കും നീന്തൽ അറിയില്ല എന്ന് പറയുമ്പോൾ, ഞങ്ങളുടെ നാട്ടിലെ കുളത്തിനെപ്പറ്റിയും അതിലുള്ള അഭ്യാസങ്ങളെപ്പറ്റിയും തള്ളുക എന്നുള്ളത് അന്നത്തെ അഭിമാനം ആയിരുന്നു. ഇന്നും അതിന് ഒട്ടും കുറവില്ല.
വെക്കേഷന് പുറമെ, അന്ന് മഴക്കാലമായാൽ, ഞങ്ങളുടെ വീട്ടിൽ താമസിച്ച് പഠിച്ചിരുന്ന, അച്ഛന്റെ മരുമക്കളായ സാജേട്ടനും ബിനുവേട്ടനും ഒക്കെ നാട്ടിൽ പോവുമ്പോൾ, അവരുടെ പുറകേ ചാടിത്തുള്ളി നാട്ടിലേക്ക് പുറപ്പെടാനുള്ള കാരണങ്ങളിൽ ഒന്നും കുളം ആയിരുന്നു. വൈകുന്നേരം നാട്ടിലെത്തി, പിറ്റേന്ന് നേരം വെളുക്കാനുള്ള കാത്തിരിപ്പിന്റത്രയൊന്നും കാഞ്ചന മാല മൊയ്തീന് വേണ്ടി പോലും കാത്തിരുന്നിട്ടുണ്ടാവില്ല. അതൊക്കെയായിരുന്നു കാത്തിരിപ്പ്.. അല്ലാതെ ഇന്നത്തെ പിള്ളേരെ പോലെ.. (സോറി, വഴി മാറി ഇത്തിരി തള്ള വൈബ് കേറിപ്പോയി)
ആ.. എവിടെയാണ് നിർത്തിയത്? കാത്തിരിപ്പ്. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് നേരം വെളുത്താൽ പിന്നെയും കാത്തിരിപ്പാണ്, വല്യമ്മമാരുടെ അടുക്കളപ്പണിയൊക്കെ കഴിഞ്ഞ് ഞങ്ങൾ ചില്ലറപ്പൈസകളെ കുളത്തിൽ കൊണ്ടു പോവാൻ. വലിയവർ ആരെങ്കിലും ഇല്ലാതെ കുളത്തിലേയ്ക്ക് പോവാൻ ഞങ്ങൾ ചിമിട്ടുകൾക്ക് അനുവാദമില്ലായിരുന്നു. (അന്നത്തെ ആ ക്ഷമയൊക്കെ, ഇന്നുണ്ടായിരുന്നെങ്കിൽ ഞാനൊക്കെ ക്ഷമയ്ക്കുള്ള നോബൽ പ്രൈസ് വരെ മേടിച്ചേനെ.) ഇടയ്ക്കിടെ, അടുക്കളയിൽ എത്തി നോക്കി, ‘വെല്യമ്മേ കൊളത്തിൽ പോവാ’ എന്ന് പറയുന്നതായിരുന്നു അന്നത്തെ പ്രധാന ഹോബി. ഇന്നത്തെ ജനറേഷനും അതിൽ വല്യ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് എന്റെ അറിവ്. എത്ര വട്ടം ചോദിച്ചാലും, ദേഷ്യം പിടിക്കാതെ ‘ഈ പണി തീർത്തിട്ട് പോവേ, കൊറച്ച് നേരം കൂടെ’ എന്ന് പറഞ്ഞിരുന്ന വല്യമ്മമാരാണ് ഞങ്ങളുടെ ഹീറോസ്. ഞാനൊക്കെ ആണ് ആ സ്ഥാനത്തെങ്കിൽ രണ്ടാമത്തെ ചോദ്യത്തിന്, ചോദിച്ചവനെ ചീത്ത പറഞ്ഞ് കണ്ടം വഴി നാല് റൌണ്ട് ഓടിച്ചേനെ എന്നുള്ളത് വേറെ കാര്യം.
അങ്ങനെ വെല്യമ്മമാരുടെ, എന്റമ്മയുടെ, ബാക്കിയുള്ള സ്ത്രീജനങ്ങളുടെ വീട്ടു പണി ഒക്കെ കഴിഞ്ഞ് ജാഥയായി, അലക്കാനുള്ള തുണിക്കെട്ടുമായി ഞങ്ങൾ ചില്ലറപ്പയ്സകളെയും ഒക്കെ കൂട്ടി യാത്രയാവുകയായി കുളത്തിലേക്ക്. അതൊരു ആഘോഷം തന്നെ ആയിരുന്നു. രാവിലെ പോയാൽ ഉച്ച കഴിയും വരെ നീന്തി തിമിർത്ത്, വിറച്ച് വിറച്ച് കുളത്തിൽ സമയം ചിലവിട്ടിരുന്നതോർക്കുമ്പോൾ ഇപ്പോഴും മനസ്സ് കുളിരുന്നു.
എന്നെ നീന്താൻ പഠിപ്പിച്ചത് ലീല വല്യമ്മ ആണ്. എന്നെ മാത്രമല്ല, ഞങ്ങളിൽ മിക്കവരെയും വല്യമ്മ തന്നെയാണ് പഠിപ്പിച്ചത് എന്നാണെന്റെ ഓർമ്മ. ആദ്യം കയ്യിൽ കിടത്തിയും, പിന്നെ ഒരു തോർത്ത് അരയിൽ ചുറ്റി അതിൽ പിടിച്ചും ആയിരുന്നു നീന്തൽ പഠനം. ഒരാളെ നിർത്തി അടുത്ത ആളെ പഠിപ്പിക്കുമ്പോഴേയ്ക്കും, ആദ്യത്തെ ആൾ, കൽപ്പടവിൽ പിടിച്ച്, വെള്ളത്തിൽ കിടന്ന് കാലിട്ടടിച്ച് പ്രാക്ടീസ് ചെയ്യണം. അതാണ് അതിന്റെ രീതി. രണ്ട് മൂന്ന് ദിവസങ്ങൾ കഴിയുമ്പോഴേയ്ക്കും, വെള്ളത്തിൽ കിടന്നാലും കയ്യും കാലും അടിച്ച് മുങ്ങാതെ കിടക്കാനുള്ളത്രയും പരിജ്ഞാനം നമ്മൾക്ക് സിദ്ധിച്ചിരിക്കും. പിന്നെ മെല്ലെ മെല്ലെ നമ്മൾ അറിയാതെ വല്യമ്മ നമ്മളുടെ മേലുള്ള പിടി വിടും. ഇതറിയാതെ, നീന്തി നീന്തി നമ്മൾ ചെറിയക്കര പിടിക്കും. അതാണ് നമ്മുടെ ആദ്യത്തെ നീന്തൽ വിജയം. പിന്നീടങ്ങോട്ട് അഹങ്കാരമാണ്. ‘ഞാൻ ചെറിയക്കര ഒറ്റയ്ക്ക് നീന്തിപിടിച്ചേ’ എന്നും പറഞ്ഞ് ആഘോഷ തിമിർപ്പാണ്. ആ അഹങ്കാരത്തിൽ അടുത്ത തവണ ഒറ്റയ്ക്ക് നീന്താൻ തുടങ്ങുമ്പോഴേയ്ക്കും മുങ്ങി വെള്ളം കുടിച്ച് മൂക്കിലും വെള്ളം കയറി പണ്ടാരമടങ്ങും. അതോടെ അഹങ്കാരവും ഇത്തിരി അടങ്ങിക്കോളും.
നീന്തി നീന്തി ചെറിയക്കര, കൈപ്പിടിയിൽ ആയിക്കഴിഞ്ഞാൽ അതിലും ഇരട്ടിയിലധികം വലിപ്പമുള്ള വല്യക്കര ആണ് ലക്ഷ്യം. അതും കൂടെ എത്തിക്കഴിഞ്ഞാൽ നമ്മൾ ഒളിമ്പിക്സിൽ പോലും മത്സരിക്കാനുള്ളത്രയും അറിവുള്ള നീന്തൽക്കാരയി മാറിയിരിക്കും. വല്യക്കരയ്ക്ക് മുന്നേ, തൊണ്ടറ എന്ന പേരിൽ അറിയപ്പെടുന്ന, രണ്ട് കൊട്ടത്തേങ്ങകൾ (ഉണങ്ങിയ തേങ്ങ) കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ആയുധം വെച്ചുള്ള കളിയാണ്. അതു വെച്ച് കുളത്തിന്റെ പകുതി വരെ പോവാനുള്ള ധൈര്യം കിട്ടിയാൽ പകുതി വിജയിച്ചു. അന്നൊക്കെ വല്യക്കര നീന്തിപ്പിടിക്കുന്നവരോടൊക്കെ വലിയ ആരാധന ആയിരുന്നു. എന്നെക്കാൾ മുതിർന്ന ചേട്ടന്മാരും ചേച്ചിമാരും ഒക്കെ ആയിരുന്നു അന്നത്തെ ആരാധനാ പാത്രങ്ങൾ. പിന്നീട് മെല്ലെ മെല്ലെ ഞങ്ങൾ ചില്ലറകളും വല്യക്കര അങ്ങോട്ടും ഇങ്ങോട്ടും പല തവണ നീന്തിപ്പിടിക്കുന്ന നീന്തൽ ചാംപ്യൻമാരായി മാറി എന്നത് കാലം തെളിയിച്ചു. എന്നെയൊക്കെ ആരെങ്കിലും അതുകണ്ട് ആരാധനയോടെ നോക്കിയിരുന്നോ ആവോ!
പിന്നീട് മലർന്ന് നീന്തൽ, കരയിൽ നിന്ന് വെള്ളത്തിലേക്ക് എടുത്തു ചാടി മുങ്ങാൻ കുഴിയിടൽ, മുങ്ങി നീന്തൽ, കുളത്തിന് നടുവിൽ പോയി അടി ഉണ്ടാക്കി അങ്ങോട്ടും ഇങ്ങോട്ടും പിടിച്ച് മുക്കൽ, മുങ്ങി നീന്തി കുളത്തിന് നടുവിൽ എത്തുമ്പോൾ കണ്ണ് തുറന്ന് പിടിച്ച് കുളത്തിന്റെ ആഴം അളക്കൽ എന്നീ ഇന്റർനാഷണൽ ലെവലിൽ ഉള്ള തല്ലുകൊള്ളിത്തരവും പഠിച്ചെടുത്ത് അറിവ് വർധിപ്പിച്ചു. അതിൽ ഏറ്റവും രസം, പെരുമഴയത്തുള്ള കുളത്തിൽ കുളി എന്ന ഭൂലോക തല്ലു കൊള്ളിത്തരം ആയിരുന്നു. മഴ പെയ്യുമ്പോൾ നീന്തി കുളത്തിന് നടുവിൽ പോയി മഴ നനയുക. ആഹാ, അന്തസ്സ്. അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആയിരുന്നു. ഇതൊക്കെ വീട്ടുകാർ എങ്ങനെ സമ്മതിച്ചോ ആവോ. ഇന്നാലോചിക്കുമ്പോൾ അത്ഭുതം തോന്നും.
നാലഞ്ച് മണിക്കൂർ കുളത്തിലുള്ള അഭ്യാസവും കഴിഞ്ഞ് കണ്ണും കലങ്ങിച്ചുവന്ന് വയലിലൂടെ നടന്ന് വീട് പിടിക്കുമ്പോഴേയ്ക്കും വയറ്റിൽ വിശപ്പിന്റെ തായമ്പക കലാശക്കൊട്ടിൽ ആയിരിക്കും. അഛമ്മ ഉണ്ടായിരുന്ന കാലത്ത്, നെയ്യിൽ കുഴച്ച ചോറുരുളകൾ വീട്ടിൽ ഞങ്ങളെ കാത്തിരിപ്പുണ്ടാവുമായിരുന്നു.❤️
ചെറുതായിരുന്നപ്പോൾ നാട്ടിൽ ഇല്ലാത്ത കാരണം നീന്തൽ പഠിക്കാൻ കഴിയാതിരുന്ന കസിൻസും, നീന്തൽ അറിയാത്ത, വീട്ടിൽ മരുമക്കൾ ആയി എത്തിയവരും ഒക്കെ പിന്നീട് ഈ കുളത്തിൽ നീന്തൽ പഠിച്ചു എന്നതും വേറൊരു കഥ.
വലുതായിക്കഴിഞ്ഞപ്പോൾ തൊടീക്കളത്ത് തന്നെ വീട് വെച്ച് സ്ഥിരതാമസമായപ്പോഴേയ്ക്കും, തുറന്ന കുളവും അതിലുള്ള കുളിയും ഒക്കെ മടിയായി. മെല്ലെ മെല്ലെ കുളത്തിൽ പോവാതെയായി. എന്നാലും, കുളത്തിനൊടുള്ള സ്നേഹത്തിനും നൊസ്റ്റൾജിയയ്ക്കും ഒട്ടും കുറവില്ല കേട്ടോ. കുളം എന്നോർക്കുമ്പോൾ തന്നെ, ഈ എഴുതിയതും എഴുതാത്തതും ഒക്കെ മനസ്സിൽ ഓടിയെത്തും.
ഇന്നും, എന്റനിയൻ പകർത്തിയ ഈ ഫോട്ടോകളും, അതിൽ അതി സുന്ദരിയായി നിറഞ്ഞൊഴുകുന്ന ഞങ്ങളുടെ കുളവും കണ്ടപ്പോൾ, ഓർമ്മകൾ വരി വരിയായി മനസ്സിൽ തിക്കുമുട്ടികൊണ്ടിരിക്കുകയാണ്. ചില ഓർമ്മകൾക്കൊക്കെ എന്തൊരു തെളിച്ചമാണ്, എന്തൊരു പച്ചപ്പാണ്. ചിലപ്പോൾ തോന്നും, ഒരു ടൈം മെഷീൻ കിട്ടുവാണെങ്കിൽ തിരിച്ചു പോയി, ആ പഴയ ജീവിതമൊക്കെ ഒന്നു കൂടെ നന്നായി ആഘോഷിച്ച് തിരിച്ചു വരാമായിരുന്നു എന്ന്.
ഈ കുളവും അതിലുള്ള നീന്തൽ എന്ന പ്രതിഭാസവും മനസ്സിൽ ഉള്ളതുകൊണ്ട്, സ്വിമ്മിങ് പൂൾ ഒരിക്കലും എനിക്ക് ആസ്വദിക്കാൻ ആവാറില്ല. എന്താണെന്നറിയില്ല, സ്വിമ്മിങ് പൂളിൽ ഇറങ്ങുമ്പോൾ, എനിക്ക്, ‘അയ്യേ, ഇതൊക്കെ എന്ത്!’ എന്ന ജാഡ കയറി വരും.😎അപ്പൊ തന്നെ ഞാൻ കേറിപ്പോരും.🤣
6 Comments
Super 😍
Thank you, Sarath❤️
മനോഹരം, ഞങ്ങളും വായനയിൽ തണുത്ത വെള്ളത്തിൽ മുങ്ങി, നീന്തി കുളിരണിഞ്ഞു.
❤👏👌
നന്ദി.. സ്നേഹം ജോയ്സ്❤️🥰
Sooo touching.. and so nice as you …
You took me through my childhood as well …
Thank you, dear😍