നാട്ടിൻപുറത്തെ ഒരു ചെറിയ ചായപ്പീടികയിലെ രുചികരമായ ചായയ്ക്ക് സഹായിക്കുന്ന സമോവറാണ് ഞാൻ. ഞാൻ മാത്രമല്ല ഇടതു വശത്തായി കണ്ണാടി അലമാരയ്ക്കുള്ളിൽ വാഴയിലയിൽ നിരത്തിയ പഴംപൊരിയും, ഉഴുന്നുവടയും കാരവടയുമൊക്കെ നിരന്നിരിപ്പുണ്ട്. അവർക്കൊക്കെ സ്ഥാനഭ്രംശം സംഭവിച്ച് ആരുടെയെങ്കിലും വയറ്റിലെത്തും. പക്ഷേ ഞാനിവിടെ തിളച്ചു പതം വന്ന ചായകൾക്കായി.. ചൂടായി ചൂടായിങ്ങനെ ഇരിക്കുന്നു.
ഇവിടുത്തെ ബഞ്ചിലിരുന്ന് ചായ കുടിച്ച് വർത്തമാനം പറയുന്ന, എത്രയെത്ര മനുഷ്യരെയാണ് ദിവസവും ഞാൻ കാണുന്നത് എന്നറിയാമോ ?
ചിലരുടെ നന്മ, മറ്റു ചിലരുടെ അസൂയ, ഇനി ചിലരുടെ പരിഹാസം. ഇതൊക്കെ കേട്ടാലും ഒരക്ഷരം പോലും തിരികെ മിണ്ടാതെ, ചിരിയോടെ ഭക്ഷണം വിളമ്പുന്ന പാവം രാഘവേട്ടനെ സമ്മതിക്കണം. ചിലരുടെ സംസാരം കേൾക്കുമ്പോൾ എനിക്കു തന്നെ പ്രതികരിക്കാൻ തോന്നിപ്പോകും.
“ഭക്ഷണം കഴിക്കാൻ വരുന്നവരുടെ വയറും മനസ്സും നിറയണം. അതിനിടയിൽ അനാവശ്യ കാര്യങ്ങളിൽ തലയിട്ട് പ്രശ്നമുണ്ടാക്കാനൊന്നും ഞാനില്ല”. ഇതാണ് രാഘവേട്ടന്റെ നയം.
ഭക്ഷണത്തിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല രാഘവേട്ടൻ. അദ്ദേഹത്തിന്റെ ഭാര്യ നളിനിയേടത്തിയും മറ്റൊരു സ്ത്രീയും അടുക്കളയിൽ സഹായത്തിനായുണ്ട്. കൈയ്യിൽ കാശില്ലാതെ വരുന്നവർക്കും രാഘവേട്ടൻ സ്നേഹത്തോടെ ഭക്ഷണം വിളമ്പും. ആരും കാശില്ലാത്തതിന്റെ പേരിൽ കടയിൽ വന്നിട്ട് സങ്കടപ്പെട്ടു പോകരുതെന്നാണ് അദ്ദേഹം പറയുന്നത്.
രാഘവേട്ടനെപൊലെ, പീടികയ്ക്ക് തൊട്ടടുത്തുള്ള പോസ്റ്റിൽ തെളിയുന്ന വെളിച്ചം പോലെ, മറ്റുള്ളവർക്ക് വഴിവിളക്കാകുന്ന മനുഷ്യരുമുണ്ട്. അതാണ് ഇന്നത്തെ കാലത്ത് ഒരുപാട് സന്തോഷം തരുന്നത്.
ഇവിടെ സ്ഥിരമായി വരുന്ന ഒരപ്പൂപ്പനുണ്ട്.
” രാഘവാ, വേറെ എവിടുന്ന് ചായ കുടിച്ചാലും, നിന്റെ സമോവറിൽ നിന്നുള്ള ചായയുടെ രുചി കിട്ടില്ല”.. അപ്പൂപ്പന്റെ പുകഴ്ത്തലിൽ ഞാനലിഞ്ഞു പോകും.
റഷ്യയിലാണ് എന്റെ പൂർവ്വികരുടെ ജനനമെന്നും, ‘ സെൽഫ് ബോയിലർ’ എന്നാണ് സമോവർ എന്ന വാക്കിന്റെ അർത്ഥമെന്നും അപ്പൂപ്പൻ രാഘവേട്ടന് പറഞ്ഞുകൊടുത്തു. ജീവിക്കാൻ നെട്ടോട്ടമോടുന്നതിനിടയിൽ ഇതൊക്കെ ഞാനറിഞ്ഞിട്ട് എന്തിനാ എന്ന ഭാവമാണ് രാഘവേട്ടന്റെ മുഖത്ത്.
ഇവിടുന്ന് ഭക്ഷണം വാങ്ങി, അവിടെ അലഞ്ഞു തിരിയുന്ന നായ്ക്കുട്ടികൾക്കു നൽകുമായിരുന്നു അദ്ദേഹം. ഇവിടെ വരുന്നവർ നായകളെ കാണുമ്പോൾ ആട്ടിയോടിക്കുകയാണ് പതിവ്. അപ്പൂപ്പൻ മാത്രം അതിൽ നിന്നും വ്യത്യസഥനായി.
പെട്ടന്ന് ഒരു ദിവസം അപ്പൂപ്പനെ കാണാതായി. ആരോടാ ഞാനൊന്നു ചോദിക്കുക?
ആർക്കും എന്റെ മനസ്സറിയില്ലല്ലോ. ഉള്ളിലെ ചൂടിൽ തിളച്ചു മറിഞ്ഞ്, പതപ്പിച്ചെടുക്കുന്ന ചായയുടെ രുചിയല്ലേ എല്ലാവർക്കും അറിയുകയുള്ളു. ഇവിടെ സ്ഥിരം വരുന്ന ഓരോരുത്തർക്കും എന്റെ മനസ്സിൽ പ്രത്യേകം സ്ഥാനമുണ്ടെന്ന് അവരറിയുന്നില്ലോ.
” ഓഹ്…ആരുമറിയാതെ, ആരോടും ഒന്നും പറയാതെ ഇങ്ങനെ മറ്റുള്ളവരെ കേൾക്കാനും ആരെങ്കിലും വേണമല്ലോ “.
ഒരു ദിവസം ആരോ പറയുന്നതു കേട്ടു. അപ്പൂപ്പനു സുഖമില്ലാതെ കിടപ്പാണെന്ന്. അപ്പൂപ്പനെ ഓർത്തപ്പോൾ എനിയ്ക്ക് സങ്കടം വന്നു. അപ്പൂപ്പന്റെ മക്കളൊക്കെ വിദേശത്താണ്. ഭാര്യ നേരത്തേ മരിച്ചു പോയതാണ്. ഹോംനഴ്സാണത്രേ ഇപ്പോൾ നോക്കുന്നത്. അപ്പൂപ്പൻ ഭക്ഷണം നൽകിയിരുന്ന നായ്ക്കൾ, ഇടയ്ക്കിടെ വന്ന് എത്തി നോക്കി വിഷമത്തോടെ തിരികെ പോകുന്നതു കാണാം.
കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ അപ്പൂപ്പൻ പിന്നെയും വന്നു തുടങ്ങി. ഹോംനഴ്സിന്റെ പരിചരണത്തിൽ അസുഖം മാറിയതിനെ കുറിച്ചും. വിദേശത്തുള്ള മക്കൾ ദിവസവും വീഡിയോ കോൾ വിളിച്ച് പരിചരിച്ചതിനെ കുറിച്ചും പകുതി തമാശയായി പറഞ്ഞെങ്കിലും, ആ സംസാരത്തിലെ വിഷാദം തിരിച്ചറിയാൻ എനിക്കു കഴിഞ്ഞു. അപ്പൂപ്പനെ കണ്ടതിന്റെ അന്ന് ആ നായ്ക്കുട്ടികളുടെ സ്നേഹ പ്രകടനം ഒന്ന് കാണേണ്ടതു തന്നെയായിരുന്നു. അന്നം കൊടുത്തും ജീവനൂറ്റിയും പരിപാലിക്കുന്ന ചിലർക്കില്ലാത്ത സ്നേഹമാണ്, ഒരു നേരം ആഹാരം വച്ചു നീട്ടിയ ആ നായ്ക്കുട്ടികൾക്ക്. ഓന്തിനേക്കാൾ വേഗത്തിൽ നിറം മാറുന്ന ചില മനുഷ്യരെപ്പോലെയല്ല ഇവർ. വിശ്വസിച്ച് ഒപ്പം നിർത്താം. യജമാനൻ കൊടുക്കുന്ന വിഷമായാലും അമൃതിന്റെ രുചിയോടെ കഴിച്ച്, മരിക്കുവോളം കാവൽ നിൽക്കുന്നവർ.
” രാഘവാ..ഒരു സ്ട്രോങ്ങ് ടീ ” സുകുമാരൻ ചേട്ടനാണ്. റിട്ടയേർഡ് പട്ടാളക്കാരൻ.
അദ്ദേഹം കാലുകൾക്ക് ബലം പോയ ബെഞ്ചിൽ അമർന്നിരിക്കവെ, ബെഞ്ചൊന്നു കുലുങ്ങി. അതുകണ്ട് ചിലർ കളിയാക്കി ചിരിച്ചു.
കപടാമീശയോ, പട്ടാളക്കാരെ ചിലർ കളിയാക്കുന്ന തരത്തിൽ വീരസ്യം പറച്ചിലോ ഒന്നുമില്ല അദ്ദേഹത്തിന്. മിതമായ സംസാരം. അപ്പൂപ്പനോട് ചിലപ്പോൾ കാര്യങ്ങൾ പറയും. അതിൽ പട്ടാളക്കാരുടെ ജീവിതങ്ങളുണ്ടാകും, കേട്ടു നിൽക്കുന്നവരുടെ മനസ്സു പിടയുന്ന സംഭവങ്ങളുണ്ടാകും, പട്ടാളക്കാരനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ
കേട്ടിട്ട്..
” രക്തമുറഞ്ഞുപോകുന്ന വേദനയാണല്ലോ ” ഇതെന്ന് അപ്പൂപ്പനൊരിക്കൽ പറഞ്ഞു.
മുമ്പ് സുകുമാരൻ ചേട്ടനും ഭാര്യയും ഒരുമിച്ച് നടക്കാൻ പോകുമായിരുന്നു. കുറേ നാൾ മുമ്പ് എന്തോ അസുഖം വന്ന് ഭാര്യ മരിച്ചു പോയി. പിന്നീട് ഒരുപാട് നാൾ അദ്ദേഹം ഇങ്ങോട്ടേക്ക് വന്നതേയില്ല.
ഒരു ദിവസം സുകുമാരൻ ചേട്ടൻ പറയുന്നതു കേട്ടു
” മകന്, വിദേശത്ത് ജോലി കിട്ടി പോയി. മരുമകളും പേരക്കുട്ടിയും താമസിയാതെ മകന്റെ അടുത്തേക്ക് പോകും. കൂടെപോകാൻ അവർ നിർബന്ധിക്കുന്നുണ്ട്. പക്ഷേ അവൾ ജീവിച്ചു മരിച്ച ആ വീടു വിട്ട് എങ്ങോട്ടും പോകാൻ എനിക്ക് വയ്യ “.
മരിക്കുവോളം അവരുടെ ഓർമ്മകളുമായി ആ വീട്ടിൽ കഴിയണമത്രേ. എത്ര ഭാഗ്യവതിയായ ഭാര്യയെന്ന് ഞാൻ ചിന്തിച്ചു പോയി.
നാളുകൾ കടന്നു പോയപ്പോൾ അപ്പൂപ്പനും സുകുമാരൻ ചേട്ടനും, പതിയെ പതിയെ ഒറ്റപ്പെടലിന്റെ ആഴം മനസ്സിലാക്കിയ മറ്റു ചിലരും, രാഘവേട്ടന്റെ ചായക്കടയിലെ സ്ഥിരം ആളുകളായപ്പോഴാണ്, അപ്പൂപ്പൻ ഒരു ആശയം മുന്നോട്ട് വച്ചത്.
” ഒറ്റക്കായ നമുക്കെല്ലാവർക്കും എന്തുകൊണ്ട് ഒരു സ്ഥലത്ത് ഒരുമിച്ച് താമസിച്ചു കൂടാ”.
അപ്പൂപ്പന്റെ ആശയം കൊള്ളാമല്ലോ.. ഞാനും ചിന്തിച്ചു.
“ശ്ശോ… എന്തൊരു ചൂടാണ്. ഈ രാഘവേട്ടനെന്തിനാ ഇങ്ങനെ തീയ് കൂട്ടണേ. അല്ലെങ്കിലേ തിളച്ചു തിളച്ച് ഞാനൊരു പരുവത്തിലായി “.
” ങ്ഹാ ! എന്റെ സങ്കടം ആരോട് പറയാൻ. എല്ലാവർക്കും രുചികരമായ ചായ മതിയല്ലോ “.
സുകുമാരൻ ചേട്ടൻ മറ്റൊരിടത്തേക്കും പോകില്ല. അതുകൊണ്ട് സുകുമാരൻ ചേട്ടന്റെ വീടിന്റെ താഴത്തെ നിലയിൽ താമസിക്കാമെന്ന തീരുമാനമായി. മകൻ അവധിക്ക് വരുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ, മുകളിലത്തെ നില ഒഴിവാക്കി.
” അച്ഛന്റെ ഏകാന്തത മാറാൻ ഇതൊരു നല്ല കാര്യമാണ് ” എന്നായിരുന്നു മകന്റെ മറുപടി.
അങ്ങനെ ആദ്യം നാലു പേർ ഒരുമിച്ച് താമസിക്കാൻ തുടങ്ങി. ആഹാരം കൃത്യസമയത്ത് രാഘവേട്ടൻ എത്തിച്ചു കൊടുത്തു. അപ്പൂപ്പന്റെ പ്രിയപ്പെട്ട നായ്ക്കുട്ടികളെയും ആ വീട്ടിൽ കൂടുകെട്ടി താമസിപ്പിച്ചത്രേ.
വീടിന്റെ പേര് ” സ്നേഹ സദനം ” എന്നായി. പിന്നീടത് രജിസ്റ്റർ ചെയ്ത വൃദ്ധസദനമായി മാറാൻ അധിക സമയം വേണ്ടി വന്നില്ല. പലരും ഒറ്റപ്പെടൽ മറക്കാൻ സ്വയം അവിടേക്കെത്തി. ആർക്കും അതൊരു വൃദ്ധസദനമായി തോന്നിയില്ല. പല കൂട്ടുകാർ ഒരുമിച്ച് കൂടി സങ്കടങ്ങളും സന്തോഷങ്ങളും പങ്കു വയ്ക്കുന്ന ഇടമായി അവിടം. എല്ലാറ്റിനും മേൽനോട്ടം വഹിച്ചത് സുകുമാരൻ ചേട്ടനും അപ്പൂപ്പനുമായിരുന്നു. അതിൽ ആരുടേയോ ഒഴിഞ്ഞ നിലത്ത് ഒരുമിച്ച് പച്ചക്കറി കൃഷി ചെയ്തു.
ഒത്തൊരുമയോടെ കൃത്യതയോടെ ചെയ്ത കൃഷി നല്ല വിജയമായി. മക്കൾ നാട്ടിലെത്തുമ്പോൾ മാത്രം അവരവരുടെ വീടുകളിൽ പോയി താമസിച്ചു തിരികെ വന്നു. ചിലപ്പോൾ ഒരുമിച്ച് വന്ന് ചായ കുടിക്കുന്ന അവരുടെ മുഖങ്ങളിൽ സമാധാനം തെളിഞ്ഞു നിന്നു. ഇടയ്ക്ക് ചിലവിന്റെ പേരിൽ ചില അലോസരങ്ങൾ ഉണ്ടായെങ്കിലും, സുകുമാരൻ ചേട്ടൻ അത് വിദഗ്ധമായി കൈകാര്യം ചെയ്തു. ആരോരുമില്ലാത്ത പാവപ്പെട്ട ആളുകളും ഒപ്പം ചേർന്നു തുടങ്ങി. അങ്ങനെ ഞങ്ങളുടെ ഈ ചെറിയ നാട്ടുമ്പുറത്ത് പാരസ്പര്യ സ്നേഹത്തിന്റെ ഉദാഹരണമായി ” സ്നേഹസദനം “.
” അപ്പോൾ ശരി വായനക്കാരേ…ദേ രാഘവേട്ടൻ സമോവർ കഴുകാനെന്നു പറഞ്ഞ് തീ കെടുത്തി. ഇനിയിപ്പോൾ ഉരച്ചു കഴുകി ചായക്കറ വൃത്തിയാക്കുന്ന പരിപാടിയാണ്. ഞാനെന്നാൽ, ബാക്കി വിശേഷങ്ങളുമായി പിന്നീട് വരാം “.
സരിത സുനിൽ ✍️