എന്നത്തെയും പോലെ ഫസ്റ്റ് പീരീഡ് ക്ലാസുണ്ട്. ഒരുങ്ങി ബാഗുമായി വേഗം സ്ക്കൂളിലേക്കിറങ്ങി. 15 മിനിറ്റു നടന്നാൽ മതി അത്രയും ആശ്വാസം. സ്കൂളിനു മുന്നിലെത്തിയപ്പോൾ കുട്ടികൾ അങ്ങുമിങ്ങും കൂടി നിൽക്കുന്നു. ‘ടീച്ചറേ ഇന്നു വിദ്യാഭ്യാസബന്താണ്” പ്ലസ്ടുവിലെ നഹാസാണ്. ഇന്നവർക്കൊരു ടെസ്റ്റ് പേപ്പർ വെച്ചിരുന്നു. അതിൽ നിന്നു രക്ഷപെട്ടതിൻ്റെ ആശ്വാസം മുഖത്തു കാണാം.
” ആരു പറഞ്ഞു? പത്രത്തിലും ടി.വി.യിലുമൊന്നും കണ്ടില്ലല്ലോ”.
“അതു ടീച്ചറേ രാവിലത്തെ സംഭവമാണ്. നമ്മുടെ സൊസൈറ്റി ബസിൽ കയറിയ കുറെപ്പേരെ കിളി തള്ളിയിറക്കി. ആകെ അടിയായി എല്ലാ പാർട്ടിക്കാരും കൂടിയാണ് “
കുട്ടികളെല്ലാം തിരിച്ചു പോയി. ക്ലാസില്ലെങ്കിലും ഇഷ്ടം പോലെ ജോലിയുണ്ട്. റെക്കോർഡ് ബുക്കുകൾ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ദീപ്തി വന്നു ചോദിച്ചത്,
” ആരാ ടീച്ചറേ പുറത്തു നിൽക്കുന്നത്? കണ്ടു നല്ല പരിചയം. ടീച്ചറുണ്ടോ എന്നു ചോദിച്ചു.”
“ഞാൻ കണ്ടില്ല ദീപ്തീ”
പതുക്കെ സ്റ്റാഫ് റൂമിൻ്റെ വാതിൽക്കൽ വന്ന് പുറത്തേക്കു നോക്കി. വിടർന്ന ചിരിക്കുന്ന കണ്ണുകളുമായി ശ്രുതി നിൽക്കുന്നു. ഒരു ചെറുപ്പക്കാരൻ കൂടെയുണ്ട്. ഭർത്താവായിരിക്കണം അയാളുടെ കൈയിൽ 2 വയസ്സു തോന്നിക്കുന്ന ഒരു സുന്ദരി മോളും.
” ദീപ്തി ടീച്ചറിന് എന്നെ മനസ്സിലായില്ലെന്നു തോന്നുന്നു. രാധികടീച്ചറെന്തായാലും മറക്കില്ലെന്ന് എനിക്കറിയാമായിരുന്നു. ”
തൻ്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ ശ്രുതി, മോളുമായി എനിക്കൊപ്പം അകത്തേക്കു വന്നു. എല്ലാവരോടും അവൾ വിശേഷങ്ങൾ പങ്കുവെച്ചു. പൊളിടെക്നിക്ക് പാസായി. രണ്ടു പേർക്കും കുവൈറ്റിലാണു ജോലി. അച്ഛൻ മരിച്ചു. നാട്ടിൽ വന്നപ്പോൾ എല്ലാവരേയും കാണാൻ ആഗ്രഹിച്ചു വന്നതാണ്.
പോകാൻ നേരം ഫോൺ നമ്പർ ചോദിച്ചപ്പോൾ അവൾ പറഞ്ഞു “വിളിക്കാനൊക്കെ ബുദ്ധിമുട്ടാവും ടീച്ചറേ. ടീച്ചറിൻ്റെ എഫ് ബി ഐഡി തരൂ ഞാൻ കോണ്ടാക്റ്റ് ചെയ്തോളാം.”
ശ്രുതിയേക്കുറിച്ച് എവിടെയൊക്കെ തിരക്കിയിരുന്നു. സ്ക്കൂളിൽ തന്നിരുന്ന അഡ്രസിൽ അയച്ച കത്ത് തിരികെ വന്ന ദിവസം ഒരു പാടു വിഷമിച്ചു. ഹൃദയത്തിൽ നിന്നടർത്തി മാറ്റാൻ പറ്റാത്ത ഒരു മുജ്ജന്മ ബന്ധമായിരുന്നു അവളോടുണ്ടായിരുന്നത്.
ഓർമ്മകൾ 12 വർഷം പിന്നിലേക്കു പോയി. ഫസ്റ്റിയറിനു ക്ലാസ് തുടങ്ങുന്ന ദിവസം. ഫസ്റ്റ് ഗ്രൂപ്പുകാരുടെ ലിസ്റ്റുമായി സജീവ് വന്നു പറഞ്ഞു, “ഇത്തവണ രാധികടീച്ചറിനാണ് ഇവരുടെ ചാർജ് ”
ലിസ്റ്റു നോക്കിയപ്പോൾ 7 പെൺകുട്ടികളും 18 ആൺകുട്ടികളും. ” ഇങ്ങോട്ടു വിളിച്ചാൽ അങ്ങോട്ടു പോകുന്ന ഇനങ്ങളാവും. എന്തായാലും ടീച്ചറിന് രണ്ടു വർഷത്തേക്കു പണിയായി ”
സുഹൃത്തുക്കളുടെ കളിയാക്കൽ അവഗണിച്ച് ക്ലാസിലേക്കു ചെന്നു. വലിയ കുഴപ്പക്കാരൊന്നുമുള്ളതായി തോന്നിയില്ല. പെൺകുട്ടികളുടെയിടയിൽ വെളുത്തു മെലിഞ്ഞ് വിടർന്ന ചിരിക്കുന്ന കണ്ണുകളുമായി ശ്രുതി വേറിട്ടുനിന്നു. പിന്നെയുള്ള ഓരോ ദിവസവും അവൾ എൻ്റെയുള്ളിലേക്കു കയറി വന്നു. എൻ്റെ മുഖത്തേക്കുറ്റു നോക്കി ശ്രദ്ധയോടെ ക്ലാസുകൾ കേട്ടിരുന്ന, സംശയങ്ങൾ ചോദിച്ചിരുന്ന, ഭംഗിയുള്ള അക്ഷരങ്ങളിൽ നോട്ടുകൾ പകർത്തിയിരുന്ന, ടെസ്റ്റു പേപ്പറുകളിലെല്ലാം നല്ല മാർക്കു വാങ്ങിയിരുന്ന എൻ്റെ പ്രിയങ്കരിയായ വിദ്യാർത്ഥിനി.
ഒരു ദിവസം അനീഷ ടീച്ചർ ചോദിച്ചു “ടീച്ചറേ ആ ശ്രുതിയുടെ കഥ ടീച്ചർക്കറിയാമോ?”
“എന്തു കഥ? എനിക്കൊരു കഥയും അറിയണ്ട ” ഞാൻ അനീഷയെ നിരുത്സാഹപ്പെടുത്തി.
സ്ക്കൂൾ യുവജനോത്സവത്തിന് പ്രസംഗത്തിനും പാട്ടിനും ഡാൻസിനുമെല്ലാം ശ്രുതി സമ്മാനങ്ങൾ വാരിക്കൂട്ടി സ്ക്കൂളിലെ താരമായി.
അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം ഉച്ചയ്ക്ക് ആരോ പുതിയൊരു വാർത്തയുമായി വന്നത്.
“നമ്മുടെ ശ്രുതിയുടെ രണ്ടനിയത്തിമാർ ഹൈസ്ക്കൂളിലുണ്ടായിരുന്നു. അവർ ആരുടെ കൂടെയോ ഒളിച്ചോടി. തൃശൂരോ പോട്ട ധ്യാനകേന്ദ്രത്തിനടുത്തോ മറ്റോ വെച്ച് പോലീസ് അവരെ പിടി കൂടി ”
ഒന്നുമറിയാത്തപോലെ ക്ലാസിലിരുന്ന ശ്രുതിയെ അത്ഭുതത്തോടെയാണു ഞങ്ങൾ കണ്ടത്. പിന്നെ പല പല കഥകളുമറിഞ്ഞു. അവളുടെ അമ്മ ഒരു പ്രോസ്റ്റിറ്റ്യൂട്ടാണെന്നും അച്ഛൻ അവളുമായി സഹോദരിയുടെ വീട്ടിലാണ് താമസമെന്നും അപ്പച്ചി പറയുന്ന ജോലികളെല്ലാം ചെയ്ത് ശരിയായ ആഹാരം പോലുമില്ലാതെയാണ് അവൾ സ്ക്കൂളിൽ വരുന്നതെന്നും അവൾക്ക് ഉച്ചയൂണ് ഹൈസ്ക്കൂളിലെ ഒരു ടീച്ചറാണു നൽകുന്നതെന്നും ഒക്കെയുള്ള ഒരു പാടു കാര്യങ്ങൾ. അഭിമാനിയായ ശ്രുതി ഒന്നുമറിയാത്ത പോലെ ക്ലാസിലിരുന്നു. ഞങ്ങളാരും ഒന്നും ചോദിച്ചതുമില്ല.ചീപ്പിലൊതുങ്ങാത്ത അവളുടെ ചുരുണ്ട മുടി കെട്ടിയൊതുക്കിയും മുഖത്തു മേക്കപ്പിട്ടു കൊടുത്തും സാരി മടക്കിത്തുന്നിഡാൻസിനൊരുക്കിയും ഞാനവളുടെ അമ്മയായി. രണ്ടുവർഷങ്ങൾ പെട്ടെന്നു കഴിഞ്ഞു. റിസൽട്ടു വന്നപ്പോൾ നല്ല മാർക്കോടെ അവൾ പാസായി. “ഡിഗ്രിക്കു ചേരണം ടീച്ചറേ ” യാത്ര പറയാൻ നേരം അവൾ പറഞ്ഞു. ഫോൺ നമ്പർ ചോദിച്ചപ്പോൾ വീട്ടിൽ ഫോണൊന്നുമില്ലെന്നു പറഞ്ഞൊഴിഞ്ഞു. 12 വർഷങ്ങൾക്കു ശേഷം സൗഭാഗ്യവതിയായി ശ്രുതി എൻ്റെ മുന്നിൽ വന്നു നിന്നപ്പോൾ ഏറ്റവുമധികം സന്തോഷിച്ചതു ഞാൻ തന്നെയാണ്.
പിന്നീട് ഇടയ്ക്കിടെ മെസഞ്ചറിൽ വന്നു വിശേഷങ്ങൾ തിരക്കിയും അധ്യാപക ദിനത്തിൽ മെസേജുകളയച്ചും അവളെന്നെ ചേർത്തു നിർത്തി. കുവൈറ്റ് മലയാളി അസോസിയേഷൻ്റെ ഡാൻസ് പ്രോഗ്രാമുകളിലും നാടകങ്ങളിലും ശ്രുതി നിറഞ്ഞുനിന്നു. ഇതിനിടയിൽ ഒരു മോളുടെ കൂടി അമ്മയായി.
ഒരു ദിവസം അവളുടെ മെസേജ് വന്നു. “ടീച്ചറേ ഫോൺ നമ്പറും ലൊക്കേഷനും ഒന്നയച്ചു തരണേ. നാട്ടിൽ വരുമ്പോൾ ഞങ്ങൾ ടീച്ചറിൻ്റെ വീട്ടിൽ വരും”
ജൂൺ മാസത്തിലെ ഒരു വൈകുന്നേരം അവർ വന്നു. ശ്രുതിയും ഭർത്താവും മക്കളും കാറിൽ നിന്നറങ്ങി. രണ്ടര വയസ്സുള്ള കുഞ്ഞുമോൾ ഒരു കവറും താങ്ങിപ്പിടിച്ച് എൻ്റെയടുത്തേക്കോടിയെത്തി. “ടീച്ചറമ്മേ… ഇതു നോക്കിയേ ഇതു ടീച്ചറമ്മയ്ക്കാണ് ” കവറിൽ നിന്ന് മനോഹരമായ ഒരു സാരി അവൾ വലിച്ചെടുത്തു ആ സാരിയും ഒപ്പം അവളേയും ഞാൻ വാരിയെടുത്തു. എൻ്റെ കഴുത്തിൽ കെട്ടിപ്പിടിച്ച് കവിളിൽ തൂമഞ്ഞിൻ സ്പർശം പോലെയുള്ള കുഞ്ഞുമ്മകൾ തന്ന് കാതിലവൾ രഹസ്യം പറഞ്ഞു “ഞാൻ ടീച്ചറമ്മയുടെ കൂടെയാ ഇനിതാമസിക്കുന്നത് ”
എനിക്കെന്നെന്നും ഓർമ്മിക്കാനും ഓമനിക്കാനും ഇതിലും വലിയൊരു സമ്മാനം എന്താണിനി വേണ്ടത്? നിറഞ്ഞു തുളുമ്പിയ മനസ്സോടെ ഞാനാ കുഞ്ഞിനെ കെട്ടിപ്പിടിച്ചുമ്മ വെച്ചു.
#എൻ്റെ രചന# സമ്മാനം
7 Comments
നന്നായിട്ടുണ്ട് 🩷
സന്തോഷം❤️
നന്നായി എഴുതി 👍
നന്ദി, സ്നേഹം❤️
, സ്നേഹം ടീച്ചറേ ❤️നല്ല എഴുത്ത്.
ഏകദേശം 32 വർഷങ്ങൾ ക്ക് ശേഷം ഞാൻ എന്റെ ടീച്ചറേ കണ്ടത് ഓർമ വന്നു. എന്റെ പേര് വിളിച്ച് എന്നെ കൂട്ടിപ്പിടിച്ചു നെറ്റിയിൽ തന്ന മുത്തത്തിൽ ഒരമ്മയുടെ സ്നേഹം അനുഭവിച്ചു. 27 വർഷങ്ങൾക് ശേഷം അത്തരം ഒരനുഭവം ആദ്യമായിട്ട്സയിരുന്നു. Thank you ❤️
ടീച്ചർമാർക്ക് തൻ്റെ മക്കളേപ്പോലെയാണെല്ലാവരും. ആൾക്കൂട്ടത്തിൽ വെച്ച് ടീച്ചറേ എന്നൊരു വിളി മതി ഹൃദയം നിറയാൻ❤️❤️❤️❤️
മനോഹരം