ഓണപ്പാട്ടിന്നീണം……
ഓണം എന്നുമെനിക്കീണമാണ്.മനസ്സിനെ സാന്ദ്രമാക്കുന്ന ഈണം.ഓർമ്മയിലെ ആദ്യത്ത ഓണം തന്നെ ഒരു പാട്ടായിട്ടാണ് എന്നിൽ നിറയുന്നത്.
” മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും.. ”
ഒരുമയുടെ പൂക്കാലത്തിന് എന്റെ ശൈശവത്തിൽ പശ്ചാത്തലം ഒരുക്കിയത് ആ വരികളും ഈണവും ആണ്.മാവേലിത്തമ്പുരാൻ പാതാളത്തിലേക്ക് താഴ്ത്തപ്പെട്ടു എന്നാണ് ഐതിഹ്യം എങ്കിലും എന്റെ മനസ്സിൽ കുടയും കുടവയറും ഒക്കെയായി അദ്ദേഹം വാനോളം വളരുകയായിരുന്നു. അയലത്തെ വീട്ടിലെ ഓണത്തപ്പനും പൂക്കളവുമെല്ലാം ചേർന്ന് ആ ഓർമ്മകൾക്ക് ചാരുതയേറി. ഞങ്ങൾ നസ്രാണികൾക്ക് ഓണം അന്ന് ഒരു ഹൈന്ദവ ഉത്സവം ആയിരുന്നു. എങ്കിലും ‘ഓണാവധിക്ക്’ ജാതി തിരിവില്ലാതിരുന്നതിനാൽ ഒരു ഊഞ്ഞാൽ കയറിൽ ഞങ്ങൾ വീട്ടിലും ഓണം ആഘോഷിച്ചു.
വർഷങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ ഉത്സവങ്ങൾക്ക് നിറവുമേറി. ഓണം സാംസ്കാരികത്തനിമയുടെ പ്രതീകമായി ഭൂരിപക്ഷ നസ്രാണികളുടെ ഇടയിലും പ്രതിഷ്ഠ നേടി. പള്ളികളും പള്ളിക്കൂടങ്ങളും ഓണപ്പാട്ടുകൾ ഏറ്റുപാടി. പൂക്കളങ്ങളും പൂവിളികളുമായി ഓണവില്ലിലേറി. മഴവില്ലഴകിൽ ഞങ്ങൾ കൂട്ടുകാർ ചേർന്ന് പാടി..
” ഓണപ്പൂവുകൾ വിരുന്നു വന്നു ഓണത്തുമ്പികൾ പറന്നുവന്നു ഒന്നാനാം കുന്നിന്മേൽ ഓരടിക്കുന്നിൻമേൽ
സ്വർണ്ണത്താലവും മഞ്ഞ ക്കോടിയുമുയർന്നിടുന്നു … ”
സന്തോഷത്തിന്റെ നാളുകളായിരുന്നു അവ.അന്നും പക്ഷേ ഓണക്കോടിക്ക് കസവിന്റെ പൊലിമ വന്നുചേർന്നിരുന്നില്ല.എന്നിട്ടും ഞങ്ങൾ പാടി…
“പൊന്നോണം വന്നുപൂമ്പട്ടുവിരിക്കുമീ
പൊന്നിലഞ്ഞി തണലിൽ
ഒന്നുമറിയാത്ത പിഞ്ചോമനകളായി
വന്നു നിൽക്കുന്നു ഞങ്ങൾ….”
അത്തപ്പൂക്കളവും ഊഞ്ഞാലാട്ടവും തുമ്പി തുള്ളലും തിരുവാതിര കളിയും സെറ്റും മുണ്ടും ഉടുക്കലും ഓണസദ്യയും പായസവും ഒക്കെയായി ആഹ്ലാദരവത്തോടെ ഞങ്ങൾ ഓണത്തെ വരവേറ്റു. നിഷ്കളങ്കതയുടെ നിറവും ഒരുമയുടെ സ്വരവും ആയിരുന്നു അന്ന് ആ ഓണനാളുകൾക്ക്.
മെല്ലെ മെല്ലെ ഓണത്തിന്റെ കെട്ടും മട്ടും മാറി. വിദ്യ ആയുധം ആക്കിയ യുവത നാടും വീടും വിട്ട് അന്യദേശങ്ങളിൽ ചേക്കേറി. ഗൾഫിൽ നിന്ന് ഒഴുകുന്ന പണപ്പകിട്ടിൽ കേരളം മിന്നിത്തുടങ്ങി. കുചേലന്റെ പിഞ്ചിയ ചേല, കുബേരന്റെ മുന്തിയ ചേലയ്ക്ക് വഴിമാറി. മാവേലിക്ക് പോലും കുട മാറേണ്ടി വന്നു .’ ശീലക്കുടയുള്ളപ്പോൾ ഓലക്കുട എന്തിന് ‘!!!! ‘പഞ്ഞം മറക്കാൻ ഇടയിൽ ഒരു ആഘോഷം’ എന്നത് മാറി ‘എന്നും കുന്നും പൊന്നോണം ‘എന്ന നിലയിലേക്ക് കാര്യങ്ങൾ വളർന്നു. എരിവയറിന് സദ്യയുമായി എത്തിയിരുന്ന മാവേലി പുത്തൻ സദ്യയുടെ ആഡംബരപ്പെരുമ കണ്ട് അന്തം വിട്ടു. കണ്ണിന് കൗതുകം മാത്രമല്ല അമ്പരപ്പും നിറയ്ക്കുന്ന, പൂക്കളത്തിന്റെ പുതുകാലപ്പൊലിമ… മെലിഞ്ഞുനീണ്ട ഉടലും ഉന്തിയ എല്ലുമുള്ള പുലികൾക്കു പകരം കുടവയറും കുറുകിയ ശരീരവുമായിവന്നു നവകാല പുലികൾ… പിന്നെപ്പിന്നെ കണ്ടാൽ അറിയാത്ത ഏതൊക്കെയോ രൂപങ്ങളും കോലങ്ങളും.. ഓണത്തിന് ഒരു അസുരകാല ടച്ച്… എങ്കിലും ഓണം എന്നും ഓണം തന്നെയായി നിലകൊണ്ടു .. ഒരുമയുടെ ഓണം.. പെരുമയുടെ ഓണം.
പക്ഷേ ഓണത്തിന്റെ അന്തസത്തയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ചില നിലപാടുകൾ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഇപ്പോൾ ഉയർന്നു വരുന്നു എന്നത് സങ്കടകരമായി എനിക്ക് തോന്നുന്നു….
~~~~~~~~~~~~~~~~~
“മനുഷ്യൻ ആത്യന്തികമായി ഒരു ആത്മീയ ജീവിയാണ്; അപ്പോൾ പിന്നെ ഓണം പോലുള്ള ആഘോഷങ്ങൾക്ക് എന്താണ് പ്രസക്തി?”
കഴിഞ്ഞദിവസം ഒരു ഓണ മത്സരത്തിനിടെ ഞാൻ നേരിട്ട ചോദ്യം…. അത് എന്നെ ഏറെ ചിന്തിപ്പിച്ചു.
സ്വർഗ്ഗത്തിൽ നിന്ന് വന്ന് സ്വർഗ്ഗത്തിലേക്ക് തന്നെ തിരിച്ചു പോകുന്ന ഒരു ഹ്രസ്വയാത്രയായാണ് ഒട്ടുമിക്കവരും ജീവിതത്തെ നോക്കിക്കാണുന്നത്. അവിടെ ലൗകിക ആഘോഷങ്ങൾക്ക് എന്തു പ്രസക്തി?!
ഒന്നു പകച്ചു എങ്കിലും, പതിയെ ഞാൻ മറുപടി പറഞ്ഞു: സംസ്കാരവും ആത്മീയതയും തമ്മിലുള്ള ബന്ധമാണ് ഈ ചോദ്യം അഡ്രസ്സ് ചെയ്യുന്നത്. സംസ്കാരം എന്നത് ജനനത്തിൽ തന്നെ നമ്മിൽ വന്നുചേരുന്ന ഭാഷയും ജീവിതരീതിയും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉത്സവങ്ങളും ഒക്കെ ചേർന്ന് ഒരു സാമൂഹ്യജീവിയായി നമ്മെ ഒരുക്കിയെടുക്കുന്ന മൂല്യവത്തായ ഒന്നാണ്. ആത്മീയതയാകട്ടെ, നമ്മിലെ ദൈവാംശത്തെ തിരിച്ചറിഞ്ഞ് ദൈവത്തിലേക്ക് വളരുവാൻ നമ്മെ സഹായിക്കുന്ന നമ്മുടെ തന്നെ ഉള്ളിലെ ഊർജ്ജവും. അതായത്, ഓണം സമൂഹവും ആയുള്ള നമ്മുടെ ഒരുമയാണെങ്കിൽ ആത്മീയത- അത് ദൈവവുമായുള്ള ഒരുമയാണ്!
ഇവ രണ്ടും എങ്ങനെയാണ് ഒരുമിച്ചു പോവുക??
ഉത്തരം ലളിതമാണ്. മുറ്റത്ത് നിൽക്കുന്ന ഒറ്റ വൃക്ഷത്തെ നോക്കുക.അത്ര ബലവത്തായി കാറ്റിനെയും കോളിനേയും പ്രതിരോധിച്ച് അത് അങ്ങനെ അവിടെ നിൽക്കുന്നുണ്ട് എങ്കിൽ ഒരു കാരണമേയുള്ളൂ- മണ്ണിൽ ആകെ ആഴത്തിൽ പടർന്നു നിൽക്കുന്ന വേരുകൾ. വേരുകൾ എത്രമാത്രം പടർന്ന് ശക്തമാകുന്നുവോ അത്രമാത്രം ബലവത്തായിരിക്കും വൃക്ഷത്തിന്റെ മേൽപ്പോട്ട് ഉള്ള വളർച്ച.
നമ്മുടെ സാമൂഹ്യബന്ധങ്ങളാണ്, സംസ്കാരവുമായുള്ള ഇഴുകിച്ചേരലാണ് ഈ വേരുകൾ. ഓണം പോലുള്ള സാംസ്കാരിക ആഘോഷങ്ങൾ അവയ്ക്ക് വളമാകുന്നു. തൽഫലമായി വളരുന്നത് ദൈവവുമായി ഉള്ള നമ്മുടെ ഒരുമയാണ്. മണ്ണിനു മുകളിൽ ഉള്ള വൃക്ഷത്തിന്റെ ഭാഗം അതിനെയാണ് പ്രതിനിധാനം ചെയ്യുന്നത്.
സഹോദര സ്നേഹം തിരശ്ചീനമായി സമൃദ്ധി നേടുമ്പോൾ ദൈവസ്നേഹം ലംബമായി വളരുന്നു. അതുകൊണ്ടല്ലേ കവി പാടിയത് –
‘അടുത്തുനിൽപോരനുജനെ നോക്കാനക്ഷികളില്ലാത്തോ –
നരൂപനീശ്വരനദൃശ്യനായാലതിലെന്താ ശ്ചര്യം ‘ എന്ന്.
സഹോദരനെ സ്നേഹിക്കാത്തവന് ദൈവത്തെ സ്നേഹിക്കാൻ ആവില്ല തന്നെ.
അതുകൊണ്ട് ജാതിമത വർഗ്ഗ വർണ്ണ വ്യത്യാസം ഇല്ലാതെ നാം ഓണമാഘോഷിക്കുമ്പോൾ അത് നമ്മിലെ ആത്മീയതയെ ഊട്ടിയുറപ്പിക്കുക തന്നെയാണ് ചെയ്യുന്നത്. നന്ദിയും ആനന്ദവും നിറഞ്ഞ ഹൃദയങ്ങളോടെ അറിയാതെ നാം കൈകൾ കൂപ്പുന്നു.
ഇനിയും അടുത്ത കൊല്ലത്തെ ഓണത്തിനായി, ഒരുമയുടെ ഏറ്റവും സമ്പന്നമായ ആഘോഷത്തിനായി ആവേശത്തോടെ നമുക്ക് കാത്തിരിക്കാം. ഓണം പകരുന്ന ഈണങ്ങളുടെ ഊയലേറി അടുത്ത ചിങ്ങത്തിലേക്ക് നമുക്ക് ആടിക്കയറാം.
‘മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ….’


3 Comments
മനോഹരം. ആഴത്തിലുള്ള ചിന്തകൾ..
❤️❤️ ഇഷ്ടായീട്ടോ👍
മനോഹരം. നല്ല രചന.
ഒരുമയാണ് ഓണത്തിന്റെ നന്മ. ആ നന്മയാണ് മനസ്സിലെ പോന്നോണം.
👌👏