പണ്ട് നാലാം ക്ലാസ്സ് വരെ പഠിച്ച സരസ്വതീ ക്ഷേത്രത്തിന്റെ ചരൽ വിരിച്ചിട്ട, അമ്മ മനസ്സ് പോലെ വിശാലമായ തിരുമുറ്റത്തേക്കുള്ള ഓർമ്മകളുടെ ഓരോ കാൽവയ്പ്പുകളും സമ്മാനിക്കുന്നത് വർണ്ണനക്ക് അതീതമായ തേൻ മധുരമാണ്. കൂടാതെ ചെറു നൊമ്പരങ്ങളും..
ഓരോ കാൽവയ്പ്പിലും ചരൽ അമരുന്ന ശബ്ദം അന്നത്തെ പോലെത്തന്നെ ഇന്നും വ്യക്തമായി കേൾക്കാം, കാരണം ആ ഓർമ്മകൾക്ക് ഇന്നും ബാല്യം, നിറവും മണവും കൂടുന്നതല്ലാതെ കുറയുന്നില്ല എന്നത് തന്നെ. ആ സർക്കാർ സ്ക്കൂളിന്റെ മുറ്റത്തെ തലയുയർത്തിപ്പിടിച്ച് തണൽ വിരിച്ച് നിൽക്കുന്ന നിറയെ കായ്ക്കുന്ന വലിയ തേന്മാവും, ഞാവൽ മരവും, കാര മരവും, കശുമാവും, സപ്പോട്ട മരവും..
കാറ്റിന്റെ കൈകൾ പൊഴിച്ചിട്ട് തരുന്ന അതിലെ മിക്ക പഴങ്ങളും ഞങ്ങൾ കുഞ്ഞുങ്ങൾക്ക് ഉള്ളതായിരുന്നു.മാങ്ങയുടെ തേൻ മധുരവും, ഞാവൽപ്പഴത്തിന്റെ ചവർപ്പ് കലർന്ന മധുരവും, കുഞ്ഞുകുഞ്ഞ് കാരപ്പഴങ്ങളും പഴുത്ത് തുടുത്ത കശുമാങ്ങയും തൊണ്ടയിൽ ബാക്കിയാക്കുന്ന കരകരപ്പും, മൂത്ത് പഴുത്ത സപ്പോട്ടകളുടെ വേറിട്ട മണവും മധുരവും എല്ലാം ഞങ്ങൾക്ക് സ്വന്തം.
കൂടാതെ, കുഞ്ഞ് മുഖം ഉയർത്തിയുയർത്തി ഞാനെന്നും അതിശയത്തോടെ മാത്രം നോക്കിയിട്ടുള്ള പടുകൂറ്റൻ മദിരാശി ഈന്തമരവും കൂട്ടത്തിലുണ്ട്. നൂറിലേറെ പ്രായമുള്ള മുതുമുത്തച്ഛന്റെ കൈത്തണ്ടയിലെ തടിച്ചു പൊന്തിയ ഞരമ്പുകളെ ഓർമ്മിപ്പിക്കുന്ന അതിന്റെ വേരുകളുടെ ഇളുമ്പുകൾ, ഞങ്ങൾ കുഞ്ഞുങ്ങൾക്ക് സൊറ പറഞ്ഞിരിക്കാൻ ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നു.
ആ അപ്പൂപ്പൻമരത്തെ, അമ്പരപ്പോടെ വീക്ഷിക്കുന്ന എന്റെ കുഞ്ഞിക്കണ്ണുകൾ തത്രപ്പെട്ട് അതിന്റെ ശിഖരങ്ങളെ തേടി ഉയരങ്ങളിലേക്ക് പോകവേ, ആകാശമാകുന്ന ക്യാൻവാസിൽ മനോഹരമായി വരച്ച് ചേർത്തിരിക്കുകയാണ് അതിന്റെ വമ്പൻ കൊമ്പുകളും ചില്ലകളും എന്ന് ഞാൻ ചിന്തിക്കും. അവയ്ക്കിടയിലൂടെ അങ്ങിങ്ങ് കാണാറുള്ള ആകാശ നീലിമ ആ ചിത്രത്തിന് കൂടുതൽ ചാരുതയേകി.
വലിയ കളിക്കാമണിക്ക്, കൊച്ചുടീച്ചറുടെ നാലാം ക്ലാസ്സിന്റെ മുന്നിലെ ഉയർന്ന രണ്ട് ചവിട്ടുകല്ലുകൾ തൊടാതെ മുറ്റത്തേക്ക് എടുത്ത് ചാടി ഞങ്ങൾ കൂട്ടുകാർ മൂന്നുപേരും ഓടും,
ഷൈനും സന്തോഷും പിന്നെ ഞാനും!
എന്തിനാണെന്നോ?
വിദ്യാലയ മുറ്റത്തെ മരങ്ങളുടെ കാരണവരായ ആ മദിരാശി ഈന്തയുടെ കടയ്ക്കൽ, പ്രകൃതിയുടെ കരവിരുത് അതിന്റെ വേരുകൾ ചേലോടെ മെടഞ്ഞെടുത്ത് പണി തീർത്ത, ഞങ്ങൾ മൂന്ന് പേർക്കും സുഖമായി നിരന്നിരിക്കാവുന്ന ഇരിപ്പിടത്തിൽ മറ്റാരേക്കാളും മുന്നേ ഇടം പിടിക്കാൻ..
മുത്തച്ഛന്റെ മടിത്തട്ടിൽ ഇരുന്ന് കാഴ്ച കാണുന്ന പേരക്കുട്ടികളെന്ന പോലെ ഞങ്ങൾ. അന്ന് ഞങ്ങളുടെ മടിയിലേക്ക് ആ വന്മരം അതിന്റെ കറുത്ത നീളൻ കായ കൊഴിച്ചിട്ടു. ഈന്തക്കായ..
“ഇത് തിന്നാൻ പറ്റും”
സന്തോഷ് അതെടുത്ത് പൊട്ടിച്ച് ചക്കവരട്ടിയുടെ നിറമുള്ള ഒട്ടുന്ന അതിന്റെ കഴമ്പ് എടുത്ത് വായിലിട്ട് ചവയ്ക്കാൻ തുടങ്ങി.
എനിക്കും ഷൈനും അതിശയം..
പല്ലിളിച്ച് കൊണ്ട് ‘അയ്യേ..’ എന്ന അറപ്പിന്റെ എക്സ്പ്രഷൻ ഇട്ട് ഞങ്ങൾ രണ്ടും പരസ്പരം നോക്കി ചിരിച്ചു.
അത് കണ്ട് സന്തോഷ് :
“ചിരിക്കണ്ട്രപ്പാ നിങ്ങള്.. ഞാൻ കാര്യായി പറഞ്ഞതാ..വയറു വിശന്ന് കത്തുമ്പോ ഇതിന് നല്ല സ്വാദാ..”
ഓ… അങ്ങനെ ഒക്കെ ഉണ്ടോ? എനിക്കും ഷൈനും വിശ്വാസമായില്ല.. എന്നാ പിന്നെ നോക്കിയിട്ട് തന്നെ കാര്യം.. ആ ഒട്ടിപിടിക്കുന്ന സാധനം ചൂണ്ടുവിരലിൽ തോണ്ടി എടുത്ത് ഞാനും അവനും നാവിൽ തേച്ചു. തൊട്ട് അടുത്ത നിമിഷം ഞങ്ങൾ രണ്ടും ഇരിക്കുന്നിടത്ത് നിന്നും ചാടി ഇറങ്ങി ഒക്കാനിച്ചു. എത്ര തുപ്പിക്കളഞ്ഞിട്ടും അതിന്റെ ദു:സ്വാദും ദുർഗന്ധവും വായിൽത്തന്നെ തങ്ങി നിന്നു.
സന്തോഷ് എന്തോ സ്വദിഷ്ഠ ഭക്ഷണം കഴിക്കുന്ന പോലെ അത് തിന്നുന്നത് കണ്ടപ്പോൾ ഞങ്ങളത് അവന്റെ കൈയിൽ നിന്നും ബലമായി പിടിച്ച് വാങ്ങി. അവന്റെ വയറുകത്തലിന്റെയും, അസഹനീയമായ വിശപ്പിന്റെ വിളിയുടെയും ആഴം എത്രയെന്ന് പോലും അറിയാത്ത ഞങ്ങൾ അത് ദൂരേക്ക് എറിഞ്ഞു കളഞ്ഞു.
അവിടെ നിന്ന് നോക്കിയാൽ കാണാവുന്ന ഓല മേഞ്ഞ ഉപ്പുമാവ്പുരയിലേക്ക് നോക്കി കൊതിയോടെ സന്തോഷ് പറഞ്ഞു..
“വിശന്നിട്ടു വയ്യ.. എപ്പോഴാവോ ഉപ്പുമാവിനുള്ള ബെല്ലടിക്കണേ.. ”
ഉച്ചക്കേ ഉള്ളൂവെന്ന് അവനറിയാമെങ്കിലും കുറച്ച് കഴിഞ്ഞിട്ടായാലും വിശപ്പകറ്റാൻ കൈയിൽ കിട്ടുമെന്ന് ഉറപ്പുള്ളതിനെ അങ്ങനെ ആശിച്ച് പറയുമ്പോൾ അവന്റെ മനസ്സിന് കിട്ടുന്ന സമാധാനം എത്രമാത്രം വലുതാണെന്നും അന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു.
ശരിയാണ്, നുറുക്കു ഗോതമ്പ് ഡാൽഡയിൽ കിടന്ന് മൊരിയുന്ന മണം മൂക്കിലേക്ക് അടിച്ച് കയറുമ്പോൾ വായിൽ വെള്ളമൂറും..വലിയ ഓട്ടുരുളിയുടെ അടി തട്ടി നീങ്ങുന്ന നീളൻ ഇരുമ്പ് കയിലിന്റെ ‘കറേ.. കറേ..’ ശബ്ദം..ഞങ്ങൾ മൂന്നും ഓല മേൽക്കൂരയിലൂടെ പുക പൊങ്ങുന്ന ആ ഉപ്പുമാവ് പുരയുടെ അടുത്തേക്ക് നടന്നു. തട്ടികക്ക് മുകളിലൂടെ എത്തി വലിഞ്ഞ് നോക്കി.
സ്കൂളിലെ പാവപ്പെട്ട കുട്ടികൾക്കുള്ള സർക്കാർ വക ഉച്ചഭക്ഷണം, ‘വേലു ച്ചേട്ടന്റെ ഉപ്പുമാവ് വേല’ തകൃതിയായി നടക്കുന്നുണ്ട്. വിറകടുപ്പിന്റെ ചൂടിലും പുകയിലും വിയർത്ത് കുളിച്ച്, നെറ്റിയിലെ ചന്ദനക്കുറി കുതിർന്ന് ഒലിച്ചിറങ്ങിയ മുഖവും, തലേക്കെട്ടും, അരയിൽ അലസമായി മടക്കികുത്തിയ കൈലിമുണ്ടും ആയി വേലുച്ചേട്ടൻ എന്ന കർമ്മനിരതൻ..
ക്ലാസ്സ് കൂടിയിട്ടും സന്തോഷിന്റെ ശ്രദ്ധ, ക്ലാസ്സിന്റെ ജാലകത്തിലൂടെയും വ്യക്തമായി കാണാവുന്ന ഉപ്പുമാവ് പുരയിലേക്ക് തന്നെയായിരുന്നു. വട്ടചോറുംപാത്രത്തിൽ നിറയെ ചോറും കറികളും മെഴുക്കുപുരട്ടിയും ചിലപ്പോഴൊക്കെ ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ചേരുംപടി ചേർത്ത് വട്ടത്തിൽ ഉണ്ടാക്കിയ മുട്ട ഓംലറ്റും ഞങ്ങളെ കാത്ത് ബാഗിനുള്ളിൽ ഇരിക്കുമ്പോൾ, സന്തോഷ് ഉപ്പുമാവിനുള്ള ബെല്ലിന് കാത്ത് കാതോർത്ത് ഇടയ്ക്കിടെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നത് ഏറേനാൾ അവന് മാത്രം അറിയാവുന്ന കാര്യം ആയിരുന്നു.
പക്ഷേ, ഞങ്ങൾക്ക് അത്രയൊന്നും തിരിച്ചറിവിന്റെ പ്രായം ആയിരുന്നില്ലെങ്കിൽ കൂടി, അവൻ ആ ഈന്തക്കായ കടിച്ചിറക്കുന്നത് കണ്ട അന്നുമുതൽക്കാണ് അവന്റെ ഇല്ലായ്മകളിലേക്ക് ഞങ്ങളുടെ ശ്രദ്ധ തിരിയാൻ തുടങ്ങിയത്.
ഞങ്ങളുടെ ആ പ്രിയകൂട്ടുകാരന് മദിരാശിക്കായക്ക് സ്വാദ് തോന്നിയത് കാലിവയറുമായി സ്ക്കൂളിലേക്ക് എത്തുന്ന ദിവസങ്ങളിൽ ആയിരുന്നു എന്ന് അറിഞ്ഞ നാൾ ഞങ്ങളുടെ മനസ്സ് വിങ്ങി.
നാട്ടിലെ അറിയപ്പെടുന്ന ഡോക്ടറുടെ മകനായ ഷൈനും, ആ സ്ക്കൂളിലെ തന്നെ അധ്യാപികയുടെ മകളായ ഞാനും..സന്തോഷ് അവന്റെ വീട്ടിലെ ഇളയകുട്ടിയായിരുന്നു, അവന് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു,കൂലിപ്പണി കൊണ്ട് നിത്യവൃത്തിക്ക് പാടുപെടുന്ന കുടുംബം.മൂത്തത് രണ്ട് പെൺകുട്ടികൾ ആണ്.അവൻ കൈക്കുഞ്ഞായിരുന്നപ്പോൾ അച്ഛൻ മരിച്ചതാണ്.
ഇല്ലായ്മയുടെ നടുവിലും എപ്പോളും അവന്റെ മുഖം പ്രസന്നമായിരുന്നു. രാവിലെ ഒന്നും കഴിക്കാതെ വരേണ്ടിവരുന്ന ദിവസങ്ങളിൽ, ഉപ്പുമാവിന്റെ മണി അടിക്കുമ്പോഴേക്കും അവന്റെ മുഖത്തെ പ്രസരിപ്പ് മുഴുവൻ വിശപ്പ് കാർന്നു തിന്നിരിക്കും. അവന്റെ കൈയിൽ എന്നും ചോറുമ്പാത്രം കാണാറുണ്ട് പക്ഷേ അത് എന്നും എന്തുകൊണ്ട് കാലി ആയിരുന്നു എന്നതിന്റെ കാരണം ആരായാൻ തക്കവണ്ണം ഉള്ള ബുദ്ധി വികാസം ഒന്നും അന്നത്തെ നാലാം ക്ലാസ്സുകാരായ ഞങ്ങൾക്കില്ലായിരുന്നു എന്നത് ഇന്നാണ് ആലോചിക്കുന്നത്.
എന്നും ആ പാത്രവും കൊണ്ടാണ് അവൻ ഉപ്പുമാവിന് ഓടുക. അതിൽ നിറയെ വാങ്ങി ആവശ്യത്തിന് കഴിച്ച്, മിച്ചം വച്ച് വീട്ടിലേക്ക് കൊണ്ട് പോകുമായിരുന്നു അവൻ. പാത്രം കൊണ്ടുവരാത്തവർക്ക് അവിടത്തെ തേക്കിന്റെയും പൊടീനിമരത്തിന്റെയും ഇലകളെ ആശ്രയിക്കാം.
സത്യം പറഞ്ഞാൽ ആ പൊടീനി ഇലയിലും തേക്കിലയിലും ഉപ്പുമാവ് വാങ്ങി കുട്ടികൾ കഴിക്കുന്ന കാണുമ്പോൾ, എന്റെ മനസ്സിലും അതൊന്നു കഴിക്കണം ഒരു ദിവസം എന്ന് ആശ തോന്നാറുണ്ട്.വെറുതെ കടുക് പൊട്ടിച്ച് ഡാൽഡയിൽ ചിക്കിയെടുത്ത ആ ഉപ്പുമാവിന് എന്താണിത്ര കൊതിപ്പിക്കുന്ന മണം എന്ന് തോന്നാറുമുണ്ട്. മണം ആസ്വദിച്ച് പൊറുതി മുട്ടി ഇരിക്കുമ്പോൾ ഞാൻ ഒരു ദിവസം ഷൈനോട് പറഞ്ഞു..
“ഡാ.. ഒരൂസം മ്മക്കും കഴിച്ചാലോ ഉപ്പുമാവ്..തേക്കിലയിൽ വാങ്ങാം..” അവനത് കേൾക്കാൻ കാത്ത് നിന്നപോലെയാണ് എന്ന് തലകുലുക്കലിന്റെ ശക്തിയിൽ നിന്നും എനിക്ക് മനസ്സിലായി..
“പോവാലോ..ഞാൻ എപ്പളേ റെഡി” രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്ന മട്ടിൽ അവൻ ഭംഗിയിൽ ചിരിച്ചു.
ഞങ്ങളുടെ ഈ ആശ ഞാൻ അന്ന് തന്നേ അമ്മയോട് പറഞ്ഞു. അവിടെ ടീച്ചർ ആയത് കൊണ്ട് അമ്മയുടെ അനുവാദം കിട്ടും എന്ന പ്രതീക്ഷക്ക് മുന്നിൽ അമ്മയുടെ അപ്രതീക്ഷിത മറുപടി:
“നിങ്ങൾ വീട്ടീന്ന് ചോറ് കൊണ്ടുപോകുന്നില്ലേ, അപ്പോൾ ആ ഉപ്പുമാവ് നിങ്ങൾക്കുള്ളതല്ല. നിങ്ങളത് കഴിക്കുമ്പോൾ അതിന് അർഹതയുള്ള വിശക്കുന്ന രണ്ടുപേരുടെ ഭക്ഷണം ആണ് കുറയുന്നത്.. ”
അമ്മയത് പറഞ്ഞപ്പോൾ ഉപ്പുമാവ് പുരയിലേക്ക് ഉറ്റു നോക്കുന്ന കൂട്ടുകാരന്റെ വാടിയ മുഖം എന്റെ മനസ്സിൽ മിന്നി മറഞ്ഞു.
“വേണ്ട.. കഴിക്കണ്ട.. അമ്മ പറഞ്ഞതാണ് ശരി.. നമ്മളായിട്ട് മറ്റൊരു വിശക്കുന്ന വയറിന്റെ അവസരം കളയണ്ട..” എന്ന് തീരുമാനിച്ച് ആ ആഗ്രഹവും കൊതിയും ഞങ്ങൾ രണ്ടും ഉടനേ തന്നെ മായ്ച്ചു കളഞ്ഞു.
സ്ക്കൂളിന്റെ പരിസരത്തുള്ള സ്രാമ്പിക്കൽ കാരണവരുടെ പിറന്നാൾ ആഘോഷം. വലിയ തറവാട്ടുകാർ ആണ് അവർ. എല്ലാം കൊല്ലവും ഈ സ്കൂളിലെ കുട്ടികൾക്ക് വയറു നിറയെ പായസം കൊടുക്കൽ പതിവാണ്. അതും ഇടിച്ചു പിഴിഞ്ഞ പായസം, നല്ല രസികൻ ഉണക്കല്ലരിയിൽ നാളികേരപ്പാലും ശർക്കരയും നെയ്യും ചേരുമ്പോൾ ഉള്ള കൊതിപ്പിക്കുന്ന സമ്മിശ്രഗന്ധമാണ് അന്ന് സ്ക്കൂളിലാകെ. ഒരു പ്രത്യേകരുചി ആണ് ആ പായസത്തിന്! സ്രാമ്പിക്കലെ കാര്യക്കാർ ഉച്ചയോടെ സ്കൂൾ വരാന്തയിൽ കൊണ്ട് വയ്ക്കുന്ന വലിയ വലിയ പായസപാത്രങ്ങൾ ഇന്നുമുണ്ട് ഓർമ്മയിൽ. അന്ന് കുട്ടികൾക്ക് എല്ലാവർക്കും സന്തോഷം. ഷൈനും വളരെ സന്തോഷവാനായിരിക്കും കാരണം അവന്റെ ഇഷ്ടഭക്ഷണമായ ശർക്കര പായസം മൂക്കറ്റം കുടിക്കാനുള്ള അവസരം. എനിക്കും പായസങ്ങളിൽ വച്ച് ഇഷ്ടമുള്ള ഒന്ന് തന്നെ ആണ് ഈ പായസം. അതിനുശേഷം ജീവിതത്തിൽ ഇന്നോളം അത്രക്ക് രുചിയുള്ള ശർക്കര പായസം കഴിച്ചിട്ടില്ല.
അത് കഴിച്ച് കൊണ്ടിരിക്കുമ്പോൾ ഞങ്ങൾ ഇഷ്ടഭക്ഷണങ്ങളെപ്പറ്റിയാണ് അന്ന് സംസാരിച്ചത്.വേറെയും കൂട്ടുകാർ ഉണ്ടായിരുന്നു സ്ക്കൂളിലെ മാവിന്റെ താഴെ വട്ടം കൂടിയിരുന്ന് ആ പായസമധുരം നുണയാൻ..എല്ലാവരും അവരവരുടെ ഇഷ്ടഭക്ഷണങ്ങൾ എടുത്ത് പറഞ്ഞിട്ടും സന്തോഷ് മാത്രം ഒന്നും പറഞ്ഞില്ല എന്ന് കണ്ട് കൂട്ടത്തിൽ ഒരുത്തി എടുത്ത് ചോദിച്ചപ്പോൾ ഉറച്ച സ്വരത്തിൽ അവൻ പറഞ്ഞു,
“വിശക്കുമ്പോൾ കഴിക്കാൻ കിട്ടുന്നതെന്തും എനിക്ക് ഇഷ്ടമാണ്, എന്റെ ഇഷ്ടഭക്ഷണങ്ങളാണ് ”
എന്നിട്ട് ഇടം വലം നോക്കാതെ അവൻ ആ പായസം ശബ്ദത്തോടെ നൊട്ടി നുണഞ്ഞ് കോരിക്കുടിച്ചു.ഞാനും ഷൈനും അവനെത്തന്നെ നോക്കിയിരുന്നു.
അവന്റെ ആ പറച്ചിൽ മുതിർന്ന ആരോ പറയുമ്പോലെ ആയിരുന്നു..
ശരിയാണ്..
വിശക്കുമ്പോൾ കിട്ടുന്ന ഭക്ഷണം ഏതാണോ അതാണല്ലോ ഇഷ്ടഭക്ഷണം.. ഒരു തരംതിരിവിന് സ്ഥാനം ഇല്ലാത്ത, രുചി വിലയിരുത്തലിന് സ്ഥാനമില്ലാത്ത വിശപ്പാണ് അന്ന് ആ മാഞ്ചോട്ടിൽ സംസാരിച്ചത്, അവനെന്ന നാലാം ക്ലാസ്സുകാരൻ അല്ല!
പറയാതെ പറഞ്ഞും, ചോദിക്കാതെ അറിഞ്ഞും മനസ്സിലായ കുറെ കാര്യങ്ങൾ..
ഒരു ദിവസം ഷൈനും ഞാനും ഒരു കാര്യം തീരുമാനിച്ചു, ഒരു സൂത്രം കണ്ടുപിടിച്ചു.ഞങ്ങളുടെ ചോറുമ്പാത്രം സന്തോഷിന് കൊടുക്കുക, അവന്റെ ഉപ്പുമാവ് ഞങ്ങൾ കഴിക്കുക, അങ്ങനെ ആവുമ്പോൾ ആരുടേയും അവസരം പോകുകയും ഇല്ല, ഞങ്ങൾക്ക് ഇലയിൽ വിളമ്പിയ ഉപ്പുമാവിന് അവസരം കിട്ടുകയും ചെയ്യും, സന്തോഷിന് വീട്ടിൽ ഉണ്ടാക്കിയ ചോറും കറിയും എന്നും കഴിക്കുകയും ആവാം.
ഒരു ദിവസം എന്റെ ടിഫിൻ ആണെങ്കിൽ അടുത്ത ദിവസം ഷൈനിന്റെ.. കാരണം സന്തോഷിന്റെ ഒഴിവിൽ ഞങ്ങൾ രണ്ടാൾക്ക് ഉപ്പുമാവ് കഴിക്കാൻ ആവില്ലല്ലോ..അങ്ങനെ കഴിച്ചാൽ അമ്മ പറഞ്ഞ പോലെ വിശന്നിരിക്കുന്ന ഒരാളുടെ അവസരം പോകും. അങ്ങനെ ഒന്നരാടം ഞാനും ഷൈനും ഉപ്പുമാവ് കഴിച്ചു. സന്തോഷിന് എന്നും കഴിക്കുന്ന ഉപ്പുമാവിൽ നിന്നും ഒരു മാറ്റവും ആയി..
അവന് കുറച്ച് നാൾ കഴിഞ്ഞപ്പോൾ എന്നും കഴിക്കാനൊരു മടി. ഞങ്ങൾക്ക് ബുദ്ധിമുട്ടാവുന്നുണ്ടോ എന്ന ചിന്ത. ഞങ്ങൾ ആണെങ്കിൽ ഉപ്പുമാവ് ആസ്വദിച്ചു തന്നെയാണ് കഴിക്കുന്നതെന്ന് അവനെ പറഞ്ഞ് മനസ്സിലാക്കാൻ കഷ്ടപ്പെട്ടു.
അമ്മയോട് ഞങ്ങളുടെ ഈ അഡ്ജസ്റ്റ്മെന്റ് പറഞ്ഞപ്പോൾ എതിർപ്പൊന്നും ഇല്ലായിരുന്നു..
അതിന് ശേഷം മിക്കവാറും ദിവസങ്ങളിൽ വാഴയില വാട്ടി പൊതിഞ്ഞ ഒരു പൊതിച്ചോറ് കൂടി എനിക്ക് തന്ന് വിടാൻ തുടങ്ങി. പിന്നെ നമ്മളാൽ ആവുന്ന സഹായങ്ങളും. പൊതിച്ചോറ് കൈയിൽ കരുതുന്ന അന്ന് ഞങ്ങൾ മൂന്നാളും ഒന്നിച്ചിരുന്ന് ഉച്ചഭക്ഷണം കഴിക്കും. അന്ന് ഉപ്പുമാവിന് വിട.
അങ്ങനെ ബാല്യത്തിലെ സുഹൃത്തിന്റെ സങ്കടത്തിന് ഒരു പരിധി വരെ പ്രതിവിധി കണ്ടെത്താൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യമൊന്ന് വേറെ..! കൂടെ ഞങ്ങൾ കൊതിയോടെ കണ്ട ‘തേക്കിലയിലെ ചൂടുള്ള ഉപ്പുമാവ്’ എന്ന ആഗ്രഹം സഫലീകരിക്കപ്പെട്ടു.
ജീവിതത്തിൽ ആഹാരകാര്യത്തിൽ ഇഷ്‌ടത്തിനും ഇഷ്ടക്കേടിനും ഒക്കെ സ്ഥാനം ഉണ്ടാവുന്നത് തിരഞ്ഞെടുക്കാൻ മുന്നിൽ ഒരുപാട് വിഭവങ്ങളുടെ നീണ്ട നിര ഉള്ളപ്പോൾ മാത്രമാണ്. വിശപ്പ് എന്നത് വലിയ ദുഃഖമാണെന്നും, വിശന്ന് വലഞ്ഞിരിക്കുമ്പോൾ കിട്ടുന്ന അന്നം അത് എന്ത് തന്നെ ആയാലും അത് തന്നെ ആയിരിക്കും ഏതൊരാളുടെയും ഇഷ്ടഭക്ഷണം എന്നും ഞങ്ങൾക്കുള്ള തിരിച്ചറിവായിരുന്നു ഞങ്ങളുടെ ആ ബാല്യകാലസുഹൃത്ത്.
ഭക്ഷണത്തിന്റെ മൂല്യം അറിയാനും, അത് ഒരു വറ്റ് പോലും പാഴാക്കി കളയാതിരിക്കാനും ഞങ്ങളെ പരുവപ്പെടുത്തിയ അനുഭവം!
ഇത് എഴുതുമ്പോൾ ഇന്നും ഓർമ്മയിൽ ഡാൽഡയിൽ മൊരിയുന്ന ഉപ്പുമാവിന്റെ ഗന്ധവും, സ്രാമ്പിക്കാരുടെ പായസത്തിന്റെ രുചിയും നിറയുന്നു. കൂടെ ബാല്യകാലസുഹൃത്തുക്കളുടെ നിഷ്‌ക്കളങ്ക സ്നേഹത്തിന്റെ മധുരം മനസ്സിൽ കിനിയുന്നു!
തിരികെ വരാത്ത എത്ര നല്ല കാലങ്ങൾ!
മനസ്സ് പാടുന്നു…
“കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ
ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ,
നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ…”
#എന്റെരചന
#ഇഷ്ടഭക്ഷണം
✍🏻(>സുജാത നായർ<)✍🏻


6 Comments
വിശപ്പാണ് ഏറ്റവും നല്ല സൂപ്പ് (appetizer ).
വളരെ touching ആയി എഴുതി. മനസ്സിൽ തട്ടിയ എഴുത്ത്. 👌
അഭിനന്ദനങ്ങൾ👏, ഓരോ വരിയിലും എന്റെ സ്കൂളും ഓർത്തെടുത്തു.🙏
ഏത് ഭക്ഷണത്തിനെയും രുചികരമാക്കുന്ന മാന്ത്രിക കൂട്ടാണ് വിശപ്പ് എന്ന് പറയുന്നത്. നന്നായി എഴുതി സുജാത.
ശരിയാണ് വിശക്കുന്നവനേ ഭക്ഷണത്തിൻ്റെ വിലയറിയൂ എന്തും രുചിയോടെ കഴിയ്ക്കാനും ആവൂ
നന്നായി എഴുതി❤️👌🌷
മനോഹരം 👌
അതേ, വിശപ്പറിഞ്ഞു ഭക്ഷിച്ചാലെ യഥാർത്ഥ രുചിയറിയൂ. നന്നായി എഴുതി..
ഇങ്ങനെ ഒരു കൂട്ടുകാരിക്ക് വേണ്ടി ഞാനും മമ്മി തന്ന് വിട്ട ചോറ് കൊടുക്കാറുണ്ട്. ആ ഉപ്പുമാവിന് എന്താ രുചി. പിന്നീട് ആ മണം എവിടെയും കിട്ടിയിട്ടില്ല. 👍