ഹിമയുടെ കണ്ണുകൾ ശാന്തമായി അടഞ്ഞു കിടന്നു. കൈകൾ കൂപ്പി അവൾ എന്തോ ജപിക്കുന്നത് ആരവ് താല്പര്യമില്ലായ്മയോടെ അവഗണിച്ചു. പക്ഷെ മുന്നിലെ ആ ദൃശ്യം മനോഹരമായിരുന്നു. നിലയ്ക്കാത്ത മണിമുഴക്കങ്ങളും ആരവങ്ങളും ധൂപത്തിന്റെ മണവും വെളിച്ചവും കാറ്റും തണുപ്പും നിറഞ്ഞു നിൽക്കുന്ന ആകാശവും ഗംഗയും, ആ അന്തരീക്ഷം മുഴുവൻ മത്ത് പിടിപ്പിക്കുന്ന എന്തോ ഉള്ളതായി അവനും തോന്നി. ഇങ്ങനെയായിരിക്കും മനുഷ്യർ ഭക്തിയുടെ ഒരു ട്രാൻസിലേക്ക് പോകുന്നത്.
ഹിമയെ നോക്കിയപ്പോൾ അവളുടെ അടഞ്ഞ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
“ഇത്രേം മനോഹരമായ ദൃശ്യങ്ങൾ കണ്ണടച്ച് കണ്ട് കരയാനാണോ നീയിങ്ങോട്ട് വന്നത്?”
പാതി പുച്ഛത്തിൽ അവൻ ചോദിച്ചു. കണ്ണുനീര് തുടയ്ക്കാതെ അവൾ ചിരിച്ചു.
“കണ്ണുകൊണ്ട് കാണുന്നതിനേക്കാൾ അധികം അനുഭവിക്കാൻ സാധിക്കും കണ്ണടയ്ക്കുമ്പോൾ. ചിലതെല്ലാം കാണാനും കേൾക്കാനും തൊടാനും മണക്കാനും ഉള്ളതല്ല. അവയിൽ ഒതുങ്ങി നിൽക്കാതെ മുന്നോട്ട് ചെന്ന് അനുഭവിക്കാൻ ഉള്ളതാണ്.”
“ആണോ. എന്നിട്ട് നീ ഇപ്പൊ ആരെ ആലോചിച്ചിട്ടാണ് കരഞ്ഞത്? ഗൗതമിനെയോ? അതോ അശോകിനെയോ?”
അവൾ അവനെ രൂക്ഷമായി നോക്കി.
“സോറി. ഞാൻ വാക്കു തന്നതായിരുന്നു ഓർമ്മിപ്പിക്കില്ല എന്ന്. എന്റെ തെറ്റ്. എന്നോട് പൊറുക്കു.”
അവൾ കണ്ണുകൾ തുടച്ചു തോണിയിൽ ഇരുന്നു. തിരികെ പോകാം എന്ന് തോണിക്കാരനോട് പറഞ്ഞു..
ആരവ് അവളുടെ കൈയിൽ തൊടാനാഞ്ഞു. അവൾ കൈ ഉയർത്തി അരുതെന്ന് കാണിച്ചു. തോണി തിരികെ അവർ കയറിയ ഘാട്ടിൽ എത്തും വരെ അവർ മിണ്ടിയില്ല. ഹിമ പെട്ടെന്ന് തന്നേ ഇറങ്ങി മുന്നോട്ട് നടക്കാൻ തുടങ്ങി. പുറകേ എത്താൻ ആരവ് ബുദ്ധിമുട്ടി.
ജനിച്ചു വളർന്ന ഇടമാണ് അതെന്ന് തോന്നിപ്പിക്കുന്ന അത്രയും പരിചയത്തോടെ അത്രയും വേഗത്തിൽ ആയിരുന്നു ഹിമ തെരുവുകളിലൂടെ നടന്നു നീങ്ങിയത്. കൂടെ എത്താൻ ഇടയ്ക്കിടെ ആരവിന് ഓടി എത്തേണ്ടി വന്നു.
അവർ താമസിച്ചിരുന്ന വീടിന്റെ മുന്നിൽ എത്തിയിട്ടും, അത് തന്നെയാണ് ഇടം എന്ന് ഒന്ന് ഉറപ്പിക്കേണ്ടി വന്നു ആരവിന്. കാരണം അപ്പോഴേക്ക് ഹിമ ഇടതു വശത്തെ ഇടുങ്ങിയ പടവുകൾ കയറി മുകളിലേക്ക് എത്തിയിരുന്നു.
അവൾക്കു പുറകെ ആരവും മുകളിലേക്ക് എത്തി . ഇടുങ്ങിയ തെരുവിന് നടുവിൽ ഒളിച്ചിരിക്കും പോലെയൊരു പഴയ ഇരുനിലക്കെട്ടിടം. വാസ്തുകലകളുടെ അതിപ്രസരം ആ വീട് പണ്ട് പ്രതാപങ്ങളുടെ ഭാരം പേറിയ ഒന്നായിരുന്നു എന്ന ധാരണ തരുന്നതാണ്. ഹോം സ്റ്റേ എന്നോ ഹെറിറ്റേജ് ഹോട്ടൽ എന്നോ പറയാവുന്ന നിലയിൽ, പരസ്യങ്ങളും റിവ്യൂകളും ഇല്ലാത്ത, അധികമാരുടെയും കണ്ണിൽ പെടാത്ത ഒരിടം. പുതിയ സൗകര്യങ്ങളോടെ പഴയ ജീവിതം ജീവിക്കാവുന്ന ഒരിടം. ഒരിക്കൽ നടത്തിയ ബനാറസ് യാത്രയിൽ വഴിതെറ്റിയ തെരുവുകൾക്കിടയിൽ ഹിമ കണ്ടെത്തിയതാണ് അവിടം. യഥാർത്ഥ ഉടമസ്ഥർ ഏതോ പാശ്ചാത്യ വിദേശ രാജ്യത്തേക്ക് സ്ഥിര താമസം ആക്കിയിട്ട് രണ്ടു തലമുറ കഴിഞ്ഞിരിക്കുന്നു. താഴത്തെ മുറികളിൽ പാശ്ചാത്യ വിദേശീയർ ആണ് താമസിക്കുന്നത് എന്നതാണ് മറ്റൊരു കൗതുകം. വിരുന്നുകാരായി പോലും സ്വന്തം വീട്ടിലേക്ക് തിരിഞ്ഞു നോക്കാൻ ആഗ്രഹിക്കാത്ത ഒരു കൂട്ടരും, നഷ്ടകാലത്തേക്ക് തിരിഞ്ഞു പോകാനും അടുത്തറിയാനും അനുഭവിക്കാനും ആഗ്രഹിക്കുന്ന മറ്റൊരു കൂട്ടരും.
ആ രണ്ടു നില കെട്ടിടത്തിന്റെ മുകളിലെ ടെറസിൽ ഒരു ഒറ്റമുറിയുണ്ട്. താഴത്തെ മുറികളെക്കാൾ വിശാലമായ മുറിയിൽ പലനിറങ്ങളുള്ള കണ്ണാടിചില്ലുകൾ പതിച്ച ജനാലകൾ ഉണ്ട്. തടിച്ചുരുണ്ട ജനലഴികൾ ഉള്ള ജനാലകൾ. മേൽക്കൂരയിൽ നിന്ന് തൂങ്ങി നിൽക്കുന്ന കണ്ണാടി വിളക്കുകൾ. ഒരു കാലത്തു അതൊരു ദർബാർ ആയിരുന്നു എന്നാണ് അറിഞ്ഞത്. ഗംഗയുടെ നേർത്ത തണുത്തകാറ്റിൽ, ആകാശത്തിന്റെ വിശാലതയ്ക്ക് കീഴെ പണ്ടെങ്ങോ പലരും ആടി പാടി ഉല്ലസിച്ചിരുന്ന ഇടം. വിശാലമായ ബാൽക്കണിയിൽ സ്ഥാപിച്ച തൂക്കു കട്ടിലിൽ അവൾ കിടക്കുന്നുണ്ടായിരുന്നു. അവകാശത്തേക്കാൾ ശൂന്യമായ അവളുടെ കണ്ണുകളും രാത്രിയേക്കാൾ നിറം മങ്ങിയ അവളുടെ മുഖവും.
“ഞാൻ സോറി പറഞ്ഞല്ലോ ഹിമ, എന്നോട് പൊറുക്കു. നീ അതിൽ നിന്ന് പുറത്തു കടന്നിട്ടില്ല എന്നെനിക്ക് അറിയാം. നിന്നെ ട്രിഗർ ചെയ്യാൻ ഉദ്ദേശിച്ചിട്ടല്ല. നീ അതൊന്നും മറ്റാരോടും തുറന്നു പറയില്ല എന്നെനിക്ക് അറിയാം. ഇനി പറയുന്നെങ്കിൽ, നിനക്കതു പറയാൻ സാധിക്കുക എനിക്കായിരിക്കും എന്നും.”
അവൾ പൊടുന്നനെ എഴുന്നേറ്റ് ഇരുന്നു. അവളുടെ മുഖത്തെ ഭാവം മാറി. പുച്ഛം കലർന്ന അഹങ്കാരത്തിന്റെ ഭാവമായി അത് മാറി.
“സ്വയം അത്രയും ഇമ്പോര്ടന്റ്റ് ആണെന്ന് തെറ്റിദ്ധരിക്കണ്ട ആരവ്.”
“ഇല്ല, ധരിക്കുന്നില്ല. നിന്റെ ഒത്തിരി സൗഹൃദങ്ങളിൽ ഒരാൾ. നിന്നിൽ നിന്നും നേടാൻ ആഗ്രഹിക്കാതെ, നിന്റെ കൂടെയുള്ള സമയം മാത്രം മോഹിച്ചു നിന്നോടൊപ്പം നീ ആഗ്രഹിക്കുന്നിടത്തു ഒരു നാൾ ചിലവഴിക്കാൻ, വീട്ടിൽ നുണകൾ വരെ പറഞ്ഞു നിന്റെ കൂടെ വന്ന ഒരു വെറും സുഹൃത്ത്.”
ഹിമയുടെ മുഖം വീണ്ടും മാറി.
“നിനക്ക് കുറ്റബോധം തോന്നുന്നുണ്ടോ? ഇഷയെ ചതിക്കുന്നു എന്ന് തോന്നുന്നുണ്ടോ?”
“ഇല്ല. എന്തിനാണ് അങ്ങനെ തോന്നുന്നത്? ഞാനതിനു അവളെ ചതിക്കുന്നില്ലല്ലോ.”
“ശരിയാണ്. അവളെ ചതിക്കുന്ന ഒന്നും വേണ്ട നമ്മൾ തമ്മിൽ. ഞാനൊരു വിവാഹമോചിതയായ സ്വതന്ത്രയായ സ്ത്രീയാണെങ്കിലും, നീയൊരു വിവാഹിതനായ പാവം കൂട്ടിലിട്ട കിളിയാണെന്ന് ഞാൻ ഓർക്കണമായിരുന്നു.”
“അങ്ങനെ അത്ര പരിതാപകരമായ അവസ്ഥയൊന്നും അല്ല എന്റേത്. ഞാൻ കളവു പറഞ്ഞു നിന്നെ കാണാൻ വന്നതുമല്ല. എനിക്കൊരു കോൺഫറൻസ് ഉണ്ടായിരുന്നു എന്നതും അതിൽ ഞാൻ പങ്കെടുത്തു എന്നതും സത്യമാണല്ലോ. ഒരു ദിവസം കറങ്ങാനായി യാത്ര നീക്കി വെക്കുന്നു. അതും തെറ്റല്ല. അത് നിന്റെ കൂടെ ആണ് എന്ന് ആരും അറിയുന്നില്ല. അത്രയ്ക്കും സ്വാതന്ത്ര്യം സ്വയം എടുത്തൂടെ എനിക്ക്?”
“പിന്നെന്താ. ആവാലോ. പുറത്തു നിന്ന് നോക്കിയാൽ ആണുങ്ങളുടെ ജീവിതം വളരെ സ്വതന്ത്രവും ഈസിയുമാണ്. പക്ഷെ ഞാൻ അടുത്തറിഞ്ഞ ആണുങ്ങളെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു പ്രശ്നത്തിൽ ആണ്. ഒന്നുകിൽ ഭാര്യ, അല്ലെങ്കിൽ മക്കൾ, അല്ലേൽ കുടുംബക്കാർ, ഇനി അതുമല്ലേൽ ജോലി, സാമ്പത്തികം. വിളിച്ചു കൂവി പറയാനും ഇട്ടിട്ടു പോകാനും പറ്റാതെ വണ്ടി വലിക്കുന്ന വണ്ടിക്കാളകൾ ആണ് പലരും. അത്തരക്കാരെ ആരും തിരിച്ചറിയുന്നില്ല. ഒടുക്കത്തെ ഈഗോ കാരണം നിങ്ങൾ തുറന്നു പറയുകയും ഇല്ല.”
“ഇതൊക്കെ പറഞ്ഞാൽ എവിടേലും എത്തുമോ? ജാഡ മാറ്റിവെച്ച് നീ നിന്റെ കാര്യം പറ.”
“എന്ത് പറയാനാ ആരവ്? ഗൗതം ഹാപ്പിയാണ്. അവന്റെ പുതിയ അമ്മായിടെ കൂടെ. ആദ്യമാദ്യമൊക്കെ എനിക്കത് സഹിക്കാൻ പറ്റുന്നില്ലായിരുന്നു. എന്റെ കുഞ്ഞു മറ്റൊരാളെ അമ്മയെന്ന് വിളിക്കുന്നത് പോലും. അപ്പോഴാണ് അവൻ എന്നെ പാടെ മറന്ന് മറ്റൊരു സ്ത്രീയെ അമ്മയെ പോലെ സ്നേഹിക്കുന്നത്. പക്ഷെ അതെല്ലാം മാറ്റി കീർത്തനയെ നേരിട്ട് കണ്ടപ്പോൾ.”
“നിങ്ങൾ കണ്ടിരുന്നോ?”
“ഹാ. ഗൗതമിൻ്റെ പിറന്നാൾ ആയിരുന്നു. ഞാനവിടെ പോയി സമ്മാനങ്ങളും വാങ്ങി. പക്ഷെ സത്യത്തിൽ സമ്മാനം കിട്ടിയത് എനിക്കാണ്. കീർത്തനയെ. പറഞ്ഞു കേൾക്കുകയും സോഷ്യൽ മീഡിയയിലെ ഫോട്ടോയിൽ എപ്പോഴോ കാണുകയും ചെയ്തിരുന്നു. ഞങ്ങളുടെ വിവാഹമോചന കാലം മുഴുവൻ അശോകിനെയും അവളെയും ആലോചിച്ചു ഞാൻ വേദനിച്ചതിനും കരഞ്ഞു കൂട്ടിയതിനും ഒരു കണക്കില്ല. എന്റെ അന്നത്തെ ധാരണ വിവാഹമോചനത്തോടെ ഞാൻ സ്വാതന്ത്രയാവുകയാണ് എന്നായിരുന്നു. പക്ഷെ എനിക്ക് എന്റെ ചിന്തകളിൽ നിന്നും കെട്ടുപാടുകളിൽ നിന്നും ഒരിക്കലും മോചനം ഇല്ല എന്ന് എനിക്ക് മനസ്സിലായി. പക്ഷെ ഒരു തരിമ്പു പോലും എനിക്ക് റിഗ്രെറ്റ് ഇല്ല. അശോക് ഒരു പക്ഷെ കീർത്തനയ്ക്ക് യോജിച്ചവൻ ആയിരുന്നിരിക്കാം. പക്ഷെ എനിക്ക് സാധിക്കില്ലായിരുന്നു. എന്നെ മറന്ന് ജീവിക്കാൻ എനിക്ക് സാധിക്കില്ലായിരുന്നു.
എടുത്തുചാട്ടം ആയിരുന്നു ആ ജീവിതം. വിവാഹത്തിൽ എന്ത് വേണമെന്ന നല്ല ബോധ്യം ഇല്ലായിരുന്നു എനിക്ക്. ആദ്യമാദ്യം ഞാൻ കരുതി എനിക്ക് ചിലതൊക്കെ വേണമെന്ന്. പിന്നെ എനിക്ക് മനസ്സിലായി ഇതൊന്നുമല്ല എനിക്ക് വേണ്ടത് സ്വാതന്ത്ര്യമാണ് എന്ന്. ഇതിനിടെ ഗൗതം വന്നതോടെ എന്റെ താളം തെറ്റി. ഒരു നല്ല അമ്മയല്ല എന്ന അപകർഷതാബോധം എനിക്ക് താങ്ങാൻ പറ്റാതെയായി. ഞാനില്ലെങ്കിലും ഒന്നുമില്ല എന്ന അശോകിനെയും വീട്ടുകാരുടെയും മനോഭാവം എന്നെ ഒത്തിരി തളർത്തി. ജോലിയിൽ തിരികെ പ്രവേശിച്ചതോടെ ആണ് കാര്യങ്ങൾ കൂടുതൽ വഷളായത്.
അന്നൊക്കെ ആരോടേലും ഒന്ന് മനസ്സ് തുറക്കാൻ ഞാൻ എത്ര ആഗ്രഹിച്ചിരുന്നു എന്നറിയുമോ?”
ആരവ് അവളെ ചേർത്ത് പിടിച്ചു.
“ഞാൻ നാട്ടിൽ ഇല്ലായിരുന്ന ആ രണ്ടു കൊല്ലങ്ങൾ. പക്ഷെ നീയും ഒന്നും എന്നെ അറിയിച്ചില്ല. അല്ലേൽ തന്നെ എന്ത് അറിയിക്കാൻ അല്ലെ? നമുക്കിടയിൽ ഒന്നും ബാക്കി ഇല്ലായിരുന്നല്ലോ.”
കണ്ണുനീര് തുടച്ചു കൊണ്ട് പൊട്ടിച്ചിരിച്ച് ഹിമ ചോദിച്ചു, “ഇപ്പോഴോ? ഇപ്പൊ എന്തേലും ഉണ്ടോ?”
“പിന്നെ, ഇപ്പോഴല്ലേ എല്ലാം ഉള്ളത്. ഒരു കാലത്തു നീ ആഗ്രഹിച്ചിരുന്നില്ല, പുലരുവോളം വർത്തമാനം പറഞ്ഞിരിക്കുന്നത്. ഇപ്പൊ കണ്ടില്ലേ അത് നടന്നില്ലേ. ഇനിയും നീ ആഗ്രഹിക്കുന്നതെല്ലാം നടക്കട്ടെ.”
ഹിമ ഒന്ന് ആഴത്തിൽ മൂളി.
“ആദ്യം നമുക്ക് ഭക്ഷണം കഴിക്കാം. എന്നിട്ട് ഈ കഥകളൊക്കെ മാറ്റി വെച്ച് നിന്റെ വല്യച്ഛന്റെ ഗംഗയുടെ കഥ പറയണ്ടേ?”
പറയാം. അതൊരു സുഖമുള്ള കഥയാ.
വല്യച്ഛന്റെ ഡയറി അബദ്ധത്തിൽ കട്ട് വായിച്ച കഥ.

