ആ നഗരത്തിൽ അവൾ പുതിയതായിരുന്നെങ്കിലും, അവൾക്ക് ആ നഗരം മറ്റൊരു ഒറ്റപ്പെടലിന്റെ ഇടമായിരുന്നു, ജനിച്ചു വളർന്ന ഇടത്തിൽ പോലും ചുറ്റും ആളുകൾ ഉണ്ടായിട്ടും തനിച്ചാവുന്നതിന്റെ അനുഭവം ഇവിടെയും ഒട്ടും വൈകാതെ അവളെ തേടിയെത്തി.
പകലൊക്കെ അടുക്കളയിലെ പാത്രങ്ങളോടും ചുമരിനോടും ജയിക്കേണ്ട പരീക്ഷക്കുള്ള പുസ്തകങ്ങളോടും കാണുന്ന സിനിമയിലെ കഥപാത്രങ്ങളോടും വായിക്കുന്ന നോവലിലെ കാണാത്ത സ്ഥലങ്ങളോടും അവൾ സംസാരിച്ചു കൊണ്ടിരുന്നു, അവർ തിരിച്ചും സംസാരിച്ചു. ഇടക്ക് അടുക്കളപ്പുറത്ത് വിരുന്നു വരാറുള്ള പൂച്ച സാറും അവന്റെ ഭാഷയിൽ അവളോട് എന്തൊക്കെയോ സംസാരിച്ചു. അവൾ തിരിച്ചും സംസാരിച്ചു. വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞു വൈകിയെത്തുന്ന ഭർത്താവിന് പക്ഷെ ഈ സംസാരമോ ശബ്‍ദങ്ങളോ ഒന്നും തന്നെ അത്രക്കങ്ങോട്ട് ഗ്രഹിച്ചില്ല. അയാൾ അതിന്റെ അർത്ഥം തിരഞ്ഞു, പിടികിട്ടിയതെ ഇല്ല. പക്ഷെ ആ ഹതഭാഗ്യൻ ആ ശബ്ദങ്ങൾ ഒരിക്കൽ പോലും മുൻപ് കേട്ടിട്ടുണ്ടായിരുന്നില്ല, മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ടായിരുന്നില്ല. മനസിലാവാത്ത ശബ്ദങ്ങളുടെ അർത്ഥം വെറുതെ തേടി നടന്നിട്ട് എന്ത് കാര്യം? മറ്റുള്ളവർ ആരും കേൾക്കാത്ത അവൾക്ക് മാത്രം കേൾക്കാൻ കഴിയുന്ന ശബ്‍ദങ്ങളായി അവയെല്ലാം നിലകൊണ്ടു.
അവൾക്ക് മാത്രം കേൾക്കാൻ കഴിയുന്ന കേൾക്കാത്ത ശബ്ദങ്ങൾ!
