കെമിസ്ട്രി റിക്കാർഡ് എഴുതിക്കൊണ്ടിരിക്കുകയാണ്. ആരോ പാവാടയിൽ പിടിച്ചു വലിക്കുന്നു. തിരിഞ്ഞു നോക്കിയിട്ട് ആരുമില്ല. പല പ്രാവശ്യമായപ്പോൾ എഴുന്നേറ്റു പതുക്കെ മുറിക്കു പുറത്തേക്കു നടന്നു. ആരെയും കാണുന്നില്ല. വീണ്ടും അകത്തേക്കു കയറിയപ്പോൾ കതകിനു താഴെ രണ്ടു കൊച്ചു കാൽപ്പാദങ്ങൾ.
അമ്പടാ കള്ളാ… ഉണ്ണിക്കുട്ടാ…
അവൻ ഇറങ്ങിയോടി. ഞാൻ പുറകെയും. എത്ര ഓടിയിട്ടും അവനെ പിടിക്കാൻ പറ്റുന്നില്ല. എങ്ങോട്ടോ ഓടിയോടിപ്പോകുകയാണ്. കൈയെത്തുമ്പോഴേക്കും ദൂരെ മറയുന്നു.
” ഉണ്ണിക്കുട്ടാ”…
“അനൂ… “
ആരോ കുലുക്കി വിളിക്കുന്നു. കണ്ണു തുറന്നപ്പോൾ ചേട്ടനാണ്.
“എന്താ അനൂ ? ആകെ വിയർത്തു കുളിച്ചല്ലോ. ഈ വെള്ളം കുടിക്ക്. എന്തെങ്കിലും സ്വപ്നം കണ്ടുകാണും അല്ലേ? അതുമിതുംചിന്തിച്ചു കിടന്നിട്ടാണ്. “
പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല. മനസ്സ് ഒരു പാടു വർഷം പുറകിലേക്കു പോയി.
ഫസ്റ്റ് ഇയർഡിഗ്രിക്കു പഠിക്കുമ്പോഴാണ് തൊട്ടടുത്ത് പുതിയൊരു വീടുയർന്നത്. താമസിയാതെ വീട്ടുകാരെത്തി. രഘുസാറും ഭാര്യയും രണ്ടു മക്കളും. രഘുസാർ അടുത്തുള്ള സ്കൂളിൽ കണക്കു പഠിപ്പിക്കുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവർ വീട്ടിലേക്കു വന്നു. എന്നെ കണ്ടപ്പോൾ കൈ നീട്ടിക്കൊണ്ട് ഉണ്ണിക്കുട്ടൻ അടുത്തേക്കു വന്നു. ഏതോ മുജ്ജന്മ ബന്ധം പോലെ ആ രണ്ടു വയസ്സുകാരൻ എൻ്റെ തോളിൽ ചാഞ്ഞു കിടന്നു.
“അനൂ… അവനിനി വിടില്ല കേട്ടോ. ആരെയെങ്കിലും ഇഷ്ടമായാൽപ്പിന്നെ അവരെ മതി “, ചേച്ചി പറഞ്ഞു.
സുനന്ദച്ചേച്ചിയും രേഖയും ഉണ്ണിക്കുട്ടനും എല്ലാവരോടും വേഗം അടുപ്പത്തിലായി. രണ്ടു വയസ്സുള്ള ഉണ്ണിക്കുട്ടനായിരുന്നു താരം.
“അമ്പാടി ” എന്ന വീട്ടു പേര് അന്വർത്ഥമാക്കുന്ന വിധത്തിൽ അസ്സൽ അമ്പാടിക്കണ്ണനായിരുന്നു ആ കുസൃതിക്കുട്ടൻ.
“ചിറ്റേ… ചിറ്റേ എന്നു വിളിച്ച് എപ്പോഴും വീട്ടിൽ വരും. ഞാനവൻ്റെ കളിക്കൂട്ടുകാരിയായി. അവൻ്റെ കുസൃതികളെല്ലാം ആസ്വദിച്ചു. കോളേജു വിട്ടുവരുമ്പോൾ അവനിഷ്ടമുള്ള ബിസ്ക്കറ്റുകൾ വാങ്ങി വന്നു. സുനന്ദച്ചേച്ചി വന്നു് ബലമായി പിടിച്ചെടുത്തു കൊണ്ടുപോകുന്നതുവരെ ഉണ്ണിക്കുട്ടൻ എന്നെ ചുറ്റിപ്പറ്റി നിൽക്കും.
ഡിഗ്രി കഴിഞ്ഞ് പിജിയ്ക്കു ഞാൻ ഹോസ്റ്റലിലായെങ്കിലും അവധിക്കാലങ്ങളിൽ ഉണ്ണിക്കുട്ടനു ചുററുമായിരുന്നു എൻ്റെ ലോകം. കാലം കടന്നുപോയി. ഉണ്ണിക്കുട്ടൻ വളർന്നു. ഞാൻ വിവാഹിതയായി നാടുവിട്ടു. പിന്നെ വല്ലപ്പോഴും നാട്ടിൽ ചെല്ലുമ്പോൾ വിശേഷങ്ങളറിയും. ഉണ്ണിക്കുട്ടൻ പഠനമൊക്കെക്കഴിഞ്ഞ് ജോലിയിലായി.
എത്ര തിരക്കാണെങ്കിലും രാവിലെ പത്രമൊന്നു മറിച്ചു നോക്കും. ചരമ വാർത്തകളിലൂടെ ഒന്നു കണ്ണോടിച്ചപ്പോൾ പെട്ടെന്ന് ഒരു ഫോട്ടോ പരിചയമുള്ളതുപോലെ തോന്നി.. സൂക്ഷിച്ചു നോക്കിയപ്പോൾ : ഉണ്ണികൃഷ്ണൻ 24 വയസ് പെട്ടെന്നുണ്ടായ അസുഖത്താൽ നിര്യാതനായി. ചിരിക്കുന്ന ഒരു ഫോട്ടോയും. എൻ്റെ ഹൃദയം തകർന്നു പോയി. മൊബൈൽ ഒന്നും ഇല്ലാത്ത കാലം. ലാൻ്റ് ഫോൺ രണ്ടു ദിവസമായി തകരാറിലായിരുന്നു. രാവിലെ ശരിയായതേയുള്ളു അച്ഛനെ വിളിച്ചു.
“നിനക്ക് വല്ലാത്ത ഷോക്കായിരിക്കും അതുകൊണ്ട് ഇപ്പോൾ അറിയിക്കേണ്ടെന്നു കരുതി വിളിക്കാഞ്ഞതാണ്. പ്രത്യേകിച്ച് ഒരസുഖവുമില്ലായിരുന്നു. കോച്ചിംഗ് സെൻ്ററിൽ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്നൊരു വല്ലായ്മ തോന്നി. ഹോസ്പിറ്റലിലെത്തുന്നതിനു മുമ്പേ എല്ലാം കഴിഞ്ഞു “
ഞാൻ പോയില്ല. എനിക്കു കാണാൻ ധൈര്യമില്ലായിരുന്നു. സുനന്ദച്ചേച്ചി ആകെ തകർന്നു പോയി. സ്ഥിരമായി ഓരോ അസുഖങ്ങളായി. അകാലത്തിൽ വിട്ടുപോയ പ്രിയമകൻ്റെ ഓർമ്മയിൽ അവർ ഇന്നും ജീവിക്കുന്നു.
കാലത്തിനു മായ്ക്കാൻ കഴിയാത്ത ഒരു നൊമ്പരമായി ഉണ്ണിക്കുട്ടനും അവൻ്റെ കളിചിരികളും ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
#എൻ്റെരചന#കൂട്ടക്ഷരങ്ങൾ


2 Comments
നോവ് വായനക്കാരുടെ മനസ്സിലും എത്തി.
ഇന്നും അതൊരു നോവായിത്തുടരുന്നു