എന്തോ കരിയുന്ന മണം വന്നത് പോലെ തോന്നിയിട്ടാണ് ഉമ അടുക്കളയിൽ ചെന്നു നോക്കിയത്. ഗ്യാസ് സ്റ്റവിന് മുകളിൽ ഒരു പ്ലാസ്റ്റിക് ബൗൾ ഇരുന്ന് കത്തുന്നു. അമ്മ അടുക്കളയുടെ പിന്നിലെ വരാന്തയിൽ ഇരുന്ന് മാങ്ങ മുറിക്കുന്നുണ്ട്. വേഗം ഓടി ചെന്നു ഗ്യാസ് ഓഫാക്കി. പാത്രം ഒരു വിധത്തിൽ എടുത്തു മുറ്റത്തേയ്ക്ക് ഇട്ടു തീ കെടുത്തി. ഇതെല്ലാം കണ്ട് അമ്മ അന്തം വിട്ടു നിൽക്കുന്നുണ്ടായിരുന്നു.
‘ എന്താ അമ്മേ ഇത്. പ്ലാസ്റ്റിക് പാത്രം അടുപ്പിൽ വെച്ചാൽ തീ പിടിക്കില്ലേ?’, കുറച്ചു ദേഷ്യത്തോടെ ചോദിച്ചു.
മുഖത്തേയ്ക്ക് പകച്ചു നോക്കി കൊണ്ട് അമ്മ പറഞ്ഞു. “അച്ഛൻ വരുമ്പോഴേയ്ക്കും കുളിക്കാൻ വെള്ളം ചൂടാക്കേണ്ടേ. ഇന്നെന്താ അച്ഛൻ ഇങ്ങനെ വൈകുന്നത്?”
ഉമ ഒന്നും പറയാനാകാതെ നിന്നു. അമ്മ പൂർണ്ണമായും മറവിയുടെ പിടിയിൽ അമർന്നിരിക്കുന്നു. ഡോക്ടർ മുന്നറിയിപ്പ് തന്നിട്ടുണ്ടെങ്കിലും യാഥാർഥ്യം ഉൾക്കൊള്ളാൻ മനസ്സു മടിക്കുന്നു. മുപ്പതു വർഷം മുമ്പ് മരിച്ചു പോയ അച്ഛന്റെ കാര്യമാണ് അമ്മ പറയുന്നത്. വർത്തമാനകാലം അമ്മയുടെ ഓർമ്മയിൽ ഇല്ല. വർഷങ്ങൾക്കു മുമ്പത്തെ കാര്യങ്ങൾ ആണ് എപ്പോഴും പറയുന്നത്. ഈ മകളും അവളുടെ കുടുംബവുമൊന്നും അമ്മ ഓർക്കുന്നേയില്ല. കുട്ടികളെ ഇടയ്ക്കിടെ അടുത്ത് വിളിച്ചിരുത്തി സംസാരിക്കും. വേറെ എന്തൊക്കെയോ പേരുകൾ ആണ് അവരെ വിളിക്കുന്നത്. ഒരിക്കൽ അമ്മാവൻ അത് കേട്ടപ്പോഴാണ് പറയുന്നത്, അവരെല്ലാം അമ്മയുടെ കുട്ടിക്കാലത്തെ കൂട്ടുകാരായിരുന്നു എന്ന്. ഓർമ്മകൾ എല്ലാം കെട്ടുപിണഞ്ഞു കിടക്കുകയാണ് അമ്മയുടെ തലച്ചോറിൽ. ചില സമയത്ത് അമ്മ കാര്യഗൗരവമില്ലാത്ത കൗമാരക്കാരിയാകും. ചിലപ്പോൾ മക്കളെയെല്ലാം ഒരുക്കി സ്കൂളിൽ വിട്ട് ജോലിക്ക് പോകാൻ തിരക്കിട്ട് ഓടുന്ന ഉദ്യോഗസ്ഥയായ വീട്ടമ്മ. അങ്ങനെയുള്ള ദിവസം അമ്മ നേരത്തെ എഴുന്നേറ്റു അടുക്കളയിൽ കയറും. പക്ഷേ ഇത് പോലത്തെ എന്തെങ്കിലും ആയിരിക്കും ചെയ്യുന്നത്. അമ്മയോട് അടുക്കളയിൽ കയറേണ്ട എന്ന് പറയാറുണ്ട്. പക്ഷേ അതൊന്നും അമ്മയുടെ ഓർമ്മയിൽ നിൽക്കില്ല.
അമ്മയെ ജോലിക്കാരിയെ ഏല്പിച്ചാണ് ഓഫീസിൽ പോകുന്നത്.അവിടെയിരുന്നാലും സമാധാനമില്ല. ചിലപ്പോൾ ജോലിക്കാരിയുടെ കണ്ണു വെട്ടിച്ചു അമ്മ വീട്ടിൽ നിന്നും പുറത്തിറങ്ങും. തിരിച്ചു വിളിച്ചാലും വരാൻ കൂട്ടാക്കില്ല. ഓഫീസിൽ പോവുകയാണ് എന്നോ അമ്മയെ കാണാൻ പോവുകയാണ് എന്നോ പറയും. പലപ്പോഴും പരിചയമുള്ള ആരെങ്കിലും കണ്ട് അമ്മയെ നയത്തിൽ പറഞ്ഞു വീട്ടിൽ തിരിച്ചെത്തിച്ചിട്ടുണ്ട്.
ആദ്യം ചെറിയ മറവികളോടെയായിരുന്നു തുടക്കം. പ്രായത്തിന്റെതാണെന്ന് വിചാരിച്ചു. ഒരു ദിവസം സാരിയുടുക്കാൻ കാണിച്ചു തരുമോ എന്ന് പറഞ്ഞു അമ്മ സാരിയും കൊണ്ട് അടുത്ത് വന്നപ്പോഴാണ് ഡോക്ടറെ കാണിച്ചത്. പേടിച്ചത് പോലെ തന്നെ അൽഷിമേഴ്സിന്റെ തുടക്കമാണ്. മരുന്ന് ഒന്നുമില്ല. ഡോക്ടർ ഒരു കാര്യം കൂടി പറഞ്ഞു. രോഗിയെക്കാൾ പരിചരിക്കുന്നവരെയാണ് ഈ രോഗം ബാധിക്കുകയെന്ന്. അതു വളരെ ശരിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അമ്മയുടെ കുട്ടികളേപ്പോലെയുള്ള വാശിയും പ്രവർത്തികളും കാണുമ്പോൾ ചിലപ്പോൾ ദേഷ്യം തോന്നാറുണ്ട്. ജോലിക്കാരികൾ പലരും മാറിമാറി വന്നുകഴിഞ്ഞു. ഇപ്പോൾ വന്നവരുമായി എന്തോ ഭാഗ്യം കൊണ്ട് അമ്മ യോജിച്ചു പോകുന്നുണ്ട്.
ഏട്ടൻ മരിച്ചത് പോലും അമ്മ അറിഞ്ഞിട്ടില്ല. പെട്ടെന്ന് ഒരു അപകടത്തിൽ ആയിരുന്നു ഏട്ടന്റെ മരണം. ആകെയുള്ള കൂടപ്പിറപ്പിന്റെ മരണം തനിക്ക് താങ്ങാൻ വയ്യാത്ത ആഘാതമുണ്ടാക്കി. അപ്പോൾ തോന്നി ഈ മറവി അമ്മയ്ക്ക് അനുഗ്രഹമായെന്ന്. അമ്മയ്ക്ക് ഏട്ടനെ ജീവനായിരുന്നു. ഏട്ടനും അങ്ങനെ തന്നെയായിരുന്നു. ഉമ ഓർത്തു.
ചില പാട്ടുകൾ കേൾക്കുമ്പോൾ, ടിവിയിൽ ചില ദൃശ്യങ്ങൾ തെളിയുമ്പോൾ ഒക്കെ അമ്മയുടെ കണ്ണിൽ ചെറിയ തിളക്കം മിന്നിമറയുന്നത് കാണാറുണ്ട്. ഒരു ഞൊടിയിട മാത്രം. ഓർമ്മകളുടെ കിളിവാതിലുകൾ ചിലപ്പോൾ തുറന്നടയുന്നതാകാം. പക്ഷേ ഈയിടെയായി അതും കുറഞ്ഞുവരുന്നുണ്ട്. പതുക്കെ പതുക്കെ അമ്മ തിരിച്ചു നടക്കുകയാണ്. ഒരു ജന്മത്തിലെ മനുഷ്യന്റെ സമ്പാദ്യമായ ഓർമ്മകളെ പതിയെ കടലെടുക്കുകയാണ്. തീരത്ത് നിന്നു നിസ്സഹായമായി നോക്കിനിൽക്കുകയല്ലാതെ ഒന്നും ചെയ്യാനില്ല.
ചിന്തകളിൽ സ്വയം നഷ്ടപ്പെട്ടിരുന്ന ഉമയെ ഉണർത്തിയത് അമ്മയുടെ അമ്മേ എന്ന നിലവിളിയാണ്. അവൾ ഓടിചെല്ലുമ്പോൾ അമ്മയുടെ കൈയിൽ നിന്നും ചോരയൊലിയ്ക്കുന്നു. മാങ്ങ മുറിക്കുമ്പോൾ കൈ നന്നായി മുറിഞ്ഞിട്ടുണ്ട്. ഉമ അടുത്ത് ചെന്നപ്പോൾ ‘നോക്ക് അമ്മേ, എന്റെ കൈ മുറിഞ്ഞു’ എന്ന് പറഞ്ഞു ഉമയെ കെട്ടിപിടിച്ചു.
ജീവിതത്തിന്റെ ദയനീയ അവസ്ഥകളിൽ മനുഷ്യർ, പ്രത്യേകിച്ചും സ്ത്രീകൾ അവരുടെ അമ്മമാരെ ഓർക്കും എന്ന് കേട്ടിട്ടുള്ളത് എത്ര ശരിയാണ് എന്ന് ഉമ ഓർത്തു. ഇപ്പോൾ താൻ അമ്മയ്ക്ക് മകളല്ല. മറവിയുടെ മടിയിൽ പതുക്കെ ഉറങ്ങാൻ തുടങ്ങുകയാണ് അമ്മ. ഓർമ്മകൾ കടലെടുത്തു തുടങ്ങിയപ്പോൾ അമ്മ ബാല്യത്തിലേയ്ക്ക് മടങ്ങിയിരിക്കുന്നു. അവിടെ താൻ അമ്മയാണ്. ഉമ വാത്സല്യത്തോടെ അമ്മയെ ചേർത്തു പിടിച്ചു കയ്യിലെ മുറിവിൽ വെയ്ക്കാനുള്ള മരുന്ന് തിരഞ്ഞു.
അമ്മ ഓണാക്കി വെച്ചിരുന്ന റേഡിയോയിൽ നിന്ന് നേർത്ത സ്വരത്തിൽ പാട്ടൊഴുകി വരുന്നുണ്ടായിരുന്നു.
“ഇതളൂർന്നു വീണ പനിനീർദളങ്ങൾ
തിരിയെ ചേരും പോലെ”
#എന്റെരചന മറവി


6 Comments
സങ്കടപ്പെടുത്തിലോ 👌👌
ഹൃദയസ്പർശിയായ രചന👍❤️
നോവുകൾ
❤️❤️
നന്നായിരിക്കുന്നു❤️🌷👌
Thanks❤️