തീർത്തും പ്രയാസമേറിയ ഉത്തരം കണ്ടെത്തൽ പ്രക്രിയയിൽ ഉടക്കിനിന്ന ചോദ്യമായിരുന്നു, പ്രിയപ്പെട്ട എഴുത്താൾ.
എഴുത്തിന്റെ ആചാര്യസ്ഥാനത്ത് പ്രതിഷ്ഠിച്ച എം.ടി. വാസുദേവൻ നായരുടെ കൃതികളിലൂടെയാണ് വായനയുടെ ലോകത്ത് പിച്ചവെച്ചു തുടങ്ങിയത്. നിളയുടെ കൂട്ടുകാരന്റെ ജീവിതഗന്ധികളായ എഴുത്ത്, വ്യവസ്ഥാപിത ചട്ടങ്ങൾ പൊളിച്ചെഴുതിയപ്പോൾ മലയാളിയുടെ വായാനാശീലം ആഢ്യത്വം മറന്ന് സാധാരണകാരന്റെ ജീവിതാനുഭവങ്ങളിൽ കുരുങ്ങി കിടന്നു.
മാധവിക്കുട്ടിയുടെ കഥാപാത്രങ്ങൾ, വള്ളുവനാടൻ ശൈലിയിൽ പറഞ്ഞ കഥകളിൽ അവരുടെ പ്രതിഭയുടെ തിളക്കം ഓർമ്മിക്കാതെ പോകാൻ സാധ്യമല്ല.
കുട്ടനാടിന്റെ കഥ പറഞ്ഞ തകഴിയുടെ കയറും എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ‘ കൂടെ അലഞ്ഞയെന്റെ വായനയും മലയാളനാടിന്റെ തീർത്തും വ്യത്യസ്തമായ ഭൂപ്രകൃതിയുടെയും
ദേശഭാഷകളുടെയും സൗന്ദര്യം ഞാൻ ആസ്വദിച്ചു.
ദൈവത്തിന്റെ കയ്യൊപ്പിട്ട എഴുത്തിന്റെ അവകാശിയായ ശ്രീ പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ’, സെന്റ് പീറ്റേഴ്സ്ബർഗിലെ എഴുത്തുകാരൻ ദസ്തേയ്വസ്ക്കി (Dostoyevsky) യുടെയും അന്നയുടെയും കഥ വിശുദ്ധപ്രണയത്തിന്റെ വായനയായിരുന്നു.
പി.കെ ബാലകൃഷ്ണന്റെ മഹാഭാരതം കഥകളുടെ ചുവടുപിടിച്ച് ദ്രൗപദിയുടെ വാശിയും വീറും ഇതിവൃത്തമാക്കി രചിച്ച ‘ഇനി ഞാൻ ഉറങ്ങട്ടെ ‘, എന്ന ഒറ്റ രചന തന്നെ, മനസ്സിൽ എഴുത്തുകാരന് ഒരിക്കലും മറന്നു പോകാത്ത ഒരിടം നൽകി.
‘ആലാഹയുടെ പെൺമക്കൾ ‘, എന്ന രചനയിലൂടെ തൃശ്ശൂരിന്റെ പരിച്ഛേദം വരഞ്ഞിട്ട സാറ ജോസഫ് പ്രിയപ്പെട്ട കഥാകാരിയായി.
ചെറുകഥകളുടെ മാസ്മരികസൗന്ദര്യം വിതറിയ ടി.പത്മനാഭനും മികച്ച വായനാനുഭവം നൽകിയ ലളിതാംബിക അന്തർജ്ജനവും ഇവിടെ എഴുതപ്പെടാതെ പോകരുത്.
ഈ നിര വളരെ നീണ്ടുപോകും, ഒ.വി.വിജയൻ, ഉറൂബ്, ബഷീർ, വിലാസിനി, പുനത്തിൽ കുഞ്ഞബ്ദുള്ള, സേതു, വത്സല എന്നീ എഴുത്തുകാർ നീട്ടിയ വായനാമധുരം ഇന്ന്,
കെ. ആർ മീര, ഇ.സന്തോഷ് കുമാർ, ഷീല ടോമി, ഹരിത സാവിത്രി, സന്ധ്യ മേരി, ബെന്യാമിൻ എന്നിവരിൽ എത്തി നിൽക്കുന്നു.
ഇവരുടെ കൃതികൾ ധാരാളം പേർ വായിച്ചാസ്വദിച്ചു. എന്നെ സ്വാധീനിച്ച എല്ലാ എഴുത്തുകാരെയും ആദരവോടെ ഓർക്കുന്നതിനിടയിലും
ഈയിടെ വായിച്ച പുസ്തകങ്ങളിൽ എനിക്കിഷ്ടപ്പെട്ടത്, ആർ. രാജശ്രീ എഴുതിയ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത ‘ എന്ന നോവലാണ്.

കണ്ണൂർ ജില്ലയിലെ ഒരു കുഗ്രാമത്തിൽ ഒരു അമ്പതു വർഷം മുമ്പ് ജീവിച്ച രണ്ടു സ്ത്രീകളും അവരുമായി ബന്ധപ്പെട്ടു പ്രത്യക്ഷപ്പെടുന്ന സ്ത്രീകളുടെയും പുരഷന്മാരുടെയും സങ്കീർണമായ ജീവിത സന്ധികൾ പ്രതിപാദിക്കുന്ന എഴുത്ത്. വടക്കൻ കേരളത്തിന്റെ തനതായ ഭാഷാശൈലികൾ തീർത്തും പുതിയൊരു അറിവായിരുന്നു. ‘ബ’, എന്നക്ഷരം എവിടേയും കേറി വന്ന് ആധിപത്യം സ്ഥാപിച്ചു നിന്നു. ‘ബ്തുങ്ങ്വ, ബാശി, ബെണ്ണക്കടലാസ്, ബെള്ളം ക്ലാഞ്ചുക ‘, ഉയി, തുക്കിച്ചി, ചൊക്കൻ, കീഞ്ഞ് പാഞ്ഞ്, ചെപ്പിയാട്ടുക തുടങ്ങിയ വാക്കുകൾ രസം പിടിച്ചും അർത്ഥം ഊഹിച്ചെടുത്തും മുന്നോട്ടു കുതിച്ച വായന.
ദേശവും ഭാഷയും ദേശത്തിന്റെ സ്വന്തമാകുന്ന മിത്തുകളും ഭക്ഷണവും ആചാരരീതികളും ദേശത്തിന്റെ
നാഡീഞരമ്പുകളിലൂടെ ഒഴുകി, കഥാപാത്രങ്ങളുടെ വ്യാപാരങ്ങളിൽ ത്രസിക്കുന്നു.
ദേശത്തിന്റെ ഐഡിന്റിറ്റി തന്നെ അതിന്റെ ഭാഷയും ശീലുകളുമാണെന്ന് വിവാഹശേഷം ആണിക്കാരനോടൊപ്പം തെക്കോട്ടു വണ്ടികയറിയ ദാക്ഷായണി ഓർക്കുന്നു. തെക്കന്റെ ‘ഫാര്യ’യാകുവാൻ കഴിയാതെ വടക്കിന്റെ ‘ഓള് ‘ മടങ്ങിയെത്തുന്നു.
‘ദേശം ചിലപ്പോൾ ഭയപ്പെടുത്തുകയോ കൈയ്യൊഴിയുകയോ ചെയ്യും’
കാലവും ദേശവും ഭാഷയും ആലയിലെ പശുക്കളും വീടും മഴയും ചോന്നമ്മക്കോട്ടയും മകനെ അന്വേഷിച്ചെത്തുന്ന, ചേയിക്കുട്ടിയുടെ മരണപ്പെട്ട വല്യേച്ചിയും വരെ നോവലിലെ കഥാപാത്രങ്ങളായി അവരുടെ വേദനയും പരിഭവവും അഭിപ്രായങ്ങളും വിശകലനവും പങ്കുവെയ്ക്കുന്നു. എത്ര സമർത്ഥമായാണ്, സകല ചരാചരങ്ങളെയും കഥയുടെ ഭാഗമാക്കിയത് എന്നാലോചിക്കുമ്പോൾ ഈ കഥാകാരിയോടു കൂടുതലിഷ്ടം തോന്നുന്നു.
അസുഖകരമായ ദാമ്പത്യത്തിൽ നിന്നും വിടുതൽ നേടാൻ ആഗ്രഹിക്കുന്ന സ്ത്രീ, മനശാസ്ത്രജ്ഞന്റെ അടുത്തേക്ക് അയക്കപ്പെടുന്നു. അനുസരണയുള്ള ഭാര്യയേയും പഴയ മകളേയും തിരിച്ചു തരണമെന്ന് പറയുന്ന കുടുംബം. ചെറിയ വാചകത്തിൽ ഒതുങ്ങിയ അടിച്ചമർത്തൽ സ്ത്രീ ചിന്തിക്കേണ്ടവൾ അല്ലെന്നും അനുസരിക്കേണ്ടവൾ മാത്രമെന്നും കാലം, പ്രായം എന്നിവയിലൂടെയുള്ള തിരിച്ചറിവുകൾ തങ്ങളുടെ മകളുടെ ഭാവി ജീവിതത്തിൽ ഇടം പിടിക്കരുതെന്നും ആവശ്യപ്പെടുന്നു .
‘അനുസരണ എന്ന വാക്ക് വൃത്തികേടാണ്’, എന്നു പറഞ്ഞുവെക്കുന്ന രചയിതാവ്, ഇവിടെ ധൈര്യമായി തന്റെ നയം വ്യക്തമാക്കുന്നു.
സ്ത്രീപക്ഷ എഴുത്തുകൾ ആശ്രയിക്കുന്ന സങ്കേതങ്ങൾക്കപ്പുറത്ത്, സ്വയം പ്രകാശിതരാകുന്ന സ്ത്രീകൾ കല്യാണി, ദാക്ഷായണി, ചേയിക്കുട്ടി, കുഞ്ഞിപ്പെണ്ണ് ഇവരുടെ കഥകളിലൂടെ മനശാസ്ത്രജ്ഞനോട് തന്റെ ഉള്ളിലിരിപ്പ് പറയുന്നിടത്താണ് കഥ ആരംഭിക്കുന്നത്.
‘ബീടിന്റെ മൂലക്കിരിക്കുന്ന പെണ്ണ് ‘, എന്ന വിശേഷണവും അമ്മയുടെ ‘തുള്ളിച്ചി’ വിളിയും പ്രാക്കും അനുഭവിച്ച കല്യാണി കോപ്പുക്കാരന്റെ ‘ഓളാ’യെങ്കിലും നല്ലൊരു ദാമ്പത്യ ജീവിതം വിധിച്ചിട്ടില്ലാത്ത കല്യാണിയിൽ നിന്നും അവളുടെ ‘പുരുവൻ ‘ എന്നെന്നേക്കുമായി ഇറങ്ങിപോകുന്നു. ഭർതൃസഹോദരൻ ലക്ഷ്മണൻ സമ്മാനിച്ച ജീവന്റെ തുടിപ്പിൽ കല്യാണി, പരിഭവിക്കാനും പതം പറയാനും നിൽക്കാതെ രണ്ടു ദേശങ്ങൾക്കും രണ്ടു വീടുകൾക്കും രണ്ടു പുരുഷന്മാർക്കും ഇടയിൽ ജീവിതം വലിച്ചു നീട്ടിയെടുക്കാനുള്ള തന്റേടം കാണിക്കുന്നു. ജീവിതം സാക്ഷിയാക്കി, കല്യാണി ചോദിക്കുന്നു,
‘സ്നേഹിക്ക്വാന്ന് പറഞ്ഞാത്തനെ ബയങ്കര ഉപദ്രവല്ലെണെ?’, അനേകം അർത്ഥതലങ്ങളുള്ള ചോദ്യങ്ങൾ കല്യാണിയെ കൊണ്ട് ചോദിപ്പിക്കുന്ന രചയിതാവ് എന്റെ പ്രിയപ്പെട്ട എഴുത്താൾ ആയി മാറുന്നു.
പാത്രസൃഷ്ടിയിൽ ഏറ്റവും മികച്ചതായിരുന്നു ചേയിക്കുട്ടി. സ്നേഹവും വെറുപ്പും ദുരയും പകയും വിധേയത്വവും നിസ്സഹായതയും തുല്യമാത്രയിൽ അളന്നിട്ട്, ചേയിക്കുട്ടി എന്ന അനിയത്തി,അമ്മ, അമ്മായിയമ്മ, മലയാള നോവലിൽ അധികം കണ്ടിട്ടില്ലാത്ത രീതിയിൽ, സ്ത്രീ എന്ന വലിയ ലോകത്തിന്റെ എല്ലാ അറകളും കഥാകാരി ഒന്നിച്ചു തുറന്നിടുന്നു.
കുരുക്കഴിക്കാനാവാത്ത സമസ്യകളിൽ ഉറക്കം നഷ്ടപ്പെട്ട് പാതിരാവിൽ എരിയുന്ന ബീഡിയുടെ ഒററക്കണ്ണായ് ചേയിക്കുട്ടിയെ കാണുന്ന കല്യാണി.
‘ഒന്നുല്ല, പണ്ടേയ് ള്ള ശീലം. ഒറക്ക് ബന്നില്ല ‘ ചേയിക്കുട്ടി പുരാതനമായ ഒരു ശബ്ദത്തിൽ ചുരുക്കിപ്പറഞ്ഞു.
തുടർന്ന്, കഥാകാരി തന്റെ കണ്ടെത്തൽ എഴുതി ചേർക്കുന്നു.
‘ഓരോരോ പകരംവെക്കലുകൾ! മനുഷ്യർ നിസ്സഹായവും ദരിദ്രവുമായ പകരം വെക്കലുകളുടെ തമ്പുരാക്കന്മാരാണ്. പകരത്തിനു വേണ്ടിയുള്ള അന്വേഷണങ്ങളില്ലാതെ മറ്റെന്താണ് ജീവിതം ? വളരെ നിസ്സാരമായി തോന്നാവുന്ന സംഭവത്തിൽ നിന്നും ജീവിതത്തിന്റെ തത്വശാസ്ത്രം വേർതിരിച്ചെടുക്കുന്ന എഴുത്തിന്റെ മാന്ത്രികത വശ്യമാണ്.
ജീവിതസുഖങ്ങളിൽ, കുഞ്ഞിപ്പെണ്ണും ചിത്രസേനനുമായുള്ള പ്രണയവും ബന്ധവും ആഘോഷമാക്കുന്ന വാക്കുകളിൽ എഴുത്തിന്റെ ലാവണ്യം കാണാൻ കഴിയും
കഥാഗതിയിൽ കഥാകാരിയുടെ സാന്നിദ്ധ്യവും ഇടപെടലുകളും വിധി തീർപ്പുകളും വളരെ മനോഹരമായി സമന്വയിച്ചിരിക്കുന്നു. കഥാപാത്രങ്ങളിൽ നിന്ന് ഇടപെടലുകളിലേക്കുള്ള ദൂരം വളരെ ഹൃസ്വമാണ്. ദാക്ഷായണി പാതി മനസ്സോടെ വീട് വിട്ട് തന്റെ പുരുവനോടൊപ്പം പോകുമ്പോൾ ആലയിലെ പശുക്കൾ പറയുന്നു,
‘ദാക്ഷായണി, ഈ പോക്ക് അത്ര ശരിയല്ല’.
പശുവിനും സ്വന്തം അഭിപ്രായം പറയാനുള്ള സ്പേസ് കൊടുത്തിരിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യം എത്ര വിലപ്പെട്ടതാണ് എന്ന് നർമം വിതറി ദ്യോതിപ്പിക്കുന്നു.
നോവലിന്റെ വേറിട്ടു നിൽക്കുന്ന സവിശേഷത വായനക്കാരെ ആകർഷിക്കുന്ന നർമമാണ്. നർമത്തിൽ ചാലിച്ച വിമർശനം, നമ്മെ ചിരിച്ചും ചിന്തിപ്പിച്ചും മുന്നോട്ടുപോകും. സ്വാതന്ത്ര്യം എന്ന വാക്കിലെ ‘ന്ത ‘ എന്നക്ഷരം ‘ചന്തീന്റെ ന്ത ‘ എന്ന് പറഞ്ഞു കൊടുക്കുന്ന അച്ചൂട്ടി മാഷെ ചീത്തവിളിച്ച് ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോരുന്ന ദാക്ഷായണിയും കൂട്ടുകാരിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടെയിറങ്ങുന്ന കല്യാണിയുമാണ് വളർന്നു തന്റേടികളായ ടൈറ്റിൽ കഥാപാത്രങ്ങൾ.
‘ദേശത്തിന്റെയും പാരമ്പര്യത്തിന്റെയും അവകാശികൾ ‘.
നർമം ഇരുതലവാളായി മൂർച്ചയോടെ സ്ത്രീ സ്വാതന്ത്ര്യത്തിൽ കടന്നു കയറാനാവാത്ത തന്റേടമായി വീശുന്നു.
നിഷ ടാക്കീസിൽ സിനിമകൾ കണ്ടും സ്ക്രീനിലെ ഭർത്താവിന്റെ എച്ചിലിലയിൽ ഉണ്ണുന്ന ഭാര്യയോടു മുഖം വക്രിച്ചും രാഷ്ട്രീയ സമ്മേളനങ്ങളിലെ പ്രസംഗങ്ങൾ കേട്ടും സാംസ്ക്കാരികസാമൂഹ്യജീവിതത്തിൽ ഇടപ്പെടുന്ന സ്ത്രീകൾ, കാലത്തിന് ഒരു മുഴം മുന്നെ സഞ്ചരിക്കുന്നവരാണ്. കൈശുമ്മയും മകൾ ആയിഷയും കല്യാണിയുമായ ഇടപെടലുകൾ അയൽപക്കസൗഹൃദം അനായാസമായി കഥാകാരി അവതരിപ്പിക്കുന്നു.
നെറികെട്ട രാഷ്ട്രീയത്തിന്റെ ഇരകളാകുന്ന കല്യാണിയും അബുവും. കല്യാണിയുടെ മകൻ ബിജു, നാട്ടുകാരുടെ അപവാദപ്രചരണം വിശ്വസിച്ച്, അമ്മയിൽ നിന്നും അകലുന്നു.
‘ഓൻ ബലുതായി, പറഞ്ഞാൽ കേക്കൂല ‘, എന്ന കല്യാണിയുടെ ഗദ്ഗദത്തിൽ ജീവിതാവസ്ഥകളുടെ കറുപ്പും വെളുപ്പും ലേഖിക കൂട്ടിപിരിച്ചെഴുതി, അനുവാചകനുള്ളിൽ നോവിന്റെ മുള്ളു കോറുന്നു.
കൗൺസിലിംഗ് ഘട്ടത്തിൽ തന്നെ, ഭാര്യയെ അടിമയാക്കുന്ന ദാമ്പത്യത്തിൽ പെൺകുഞ്ഞ് ജനിക്കുമ്പോൾ, അവളോട് കയർക്കുന്ന ഭർത്താവും കുഞ്ഞിന് വേണ്ട സാധനങ്ങൾ വാങ്ങാൻ പോകുന്ന ബിജുവും വിരുദ്ധ പുരുഷഭാവങ്ങളായി അവതരിപ്പിക്കപ്പെടുന്നു.
ബിജുവും സഹപാഠിയും ദേശത്തിന്റെയും ഭാഷയുടെയും സൗഹൃദത്തിന്റെയും സൂക്ഷിപ്പുകാരാവുന്നിടത്ത് കഥ തീരുന്നു.
നാട്ടിൽ തിരിച്ചു വന്നതിന് ന്യായം ബിജു പറയുന്നു. ‘നമ്മളേടെയെങ്കും പോയാലെ നമ്മള നാടിന്റെ വെലയറീലും കേട്ടാ. അതിങ്ങനെ നമ്മ ബേക്ക്ന്ന് മാന്തിക്കോണ്ട്ക്കും, സൊയിരം തരൂല.’
ഒരു ജനസമൂഹം സ്വന്തം ദേശത്തിന്റെ സ്വത്വം കണ്ടെത്തുന്നതെന്ന് അനായാസമായി, ചുരുക്കം വാക്കുകളിൽ ഒതുക്കിയ കഥാകാരി തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
എഴുത്തിൽ ഉടനീളം, മലയാള നോവൽ സാഹിത്യത്തിൽ സുപരിചിതമല്ലാത്ത രീതിയിൽ, ധീരമായ ഒരിടപെടൽ നടത്തിയിരിക്കുന്നു. ആഖ്യാനത്തിന്റെ വ്യത്യസ്ത സന്ദർഭങ്ങളെ വ്യത്യസ്തമായ ഭാഷയും ഭാവുകത്വവും കൊണ്ട് സമ്പന്നമാക്കിയ ആർ.രാജശ്രീയാണ് എന്റെ പ്രിയപ്പെട്ട എഴുത്താൾ.
#എന്റെ പ്രിയപ്പെട്ട എഴുത്താൾ.


13 Comments
എല്ലാം ഒരുമിച്ചു വായിച്ചൊരു feel. Excellent
Thank you, Anu 🙏❤
Thank you 🙏🥰
എല്ലാം ഒരുമിച്ചു വായിച്ചൊരു feel. Excellent and well penned.
Well penned
Well penned, Joyce !
Thanks Deepa 🙏😍
നല്ല രചന 👍
Thank you, Smitha 🙏❤
മനോഹരം ജോയ്സ്❤️👌🌹
പക്ഷേ പുസ്തകം വായിച്ചിട്ടില്ല.
രാജശ്രീയുടെ ‘ഇന്ത്യൻ മണവാട്ടിമാർക്ക് ഒരു കൈപ്പുസ്തകം’ ഗൃഹലക്ഷ്മിയിൽവായിച്ചു കൊണ്ടിരിക്കുന്നു.
Thank you Suma, വായിക്കാൻ ഞാൻ റെക്കമന്റ് ചെയ്യുന്ന പുസ്തകമാണ്.
പുസ്തകത്തെ ഇഴകീറിപ്പഠിച്ചിട്ട് എഴുത്താളെ ഇഷ്ടപ്പെടുക. മനോഹരമായ അനുഭവക്കുറിപ്പ് 👌👌
നന്ദി, സ്നേഹം Silvy.
🙏❤