സുലോചനേ… നിന്റെ കിടക്കയെടുത്ത് പുറത്തേക്കിട്ടോ… നല്ല വെയിലുണ്ട്.
മിറ്റത്ത് ഉണക്കാൻ ഇട്ടിരുന്ന നെല്ല് ചിക്കി നിവർന്ന് കുഞ്ഞിക്കാവേടത്തി അകത്തേക്ക് നോക്കി വിളിച്ചു പറഞിട്ട് ഉമ്മറത്തിണ്ണയിൽ ഇരുന്ന് മുറുക്കാൻ ചെല്ലം തുറന്നു.
കുഞ്ഞിക്കാവേടത്തിയും മോള് സുലോചനയും ആണ് ആ വീട്ടിൽ താമസം. നാൽപ്പത് കഴിഞ്ഞ സുലോചനയുടെ കല്യാണം തിരണ്ടു കല്യാണം കഴിഞ്ഞതിന്റെ പിറ്റേ കൊല്ലം കഴിഞ്ഞതാണ്. രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ കെട്ട്യോൻ ഇട്ടിട്ട് പോയി. പിന്നെ മൂപ്പരെ പറ്റി ഒരു വിവരവുമില്ല. സുലോചന മച്ചിയാണ്, പെറില്ല്യാ, അതോണ്ടാണ് കെട്ട്യോൻ ഇട്ടേച്ചു പോയതെന്ന് അയലോക്കക്കാർ അടക്കം പറയുന്നുണ്ടെന്ന് കുഞ്ഞിക്കാവേടത്തിക്ക് അറിയാം. രണ്ടാമത് ഒരു കല്യാണം കൂടി കഴിക്കാൻ പറഞ്ഞപ്പോ ഇനിയൊരു പരീക്ഷണത്തിന് കൂടി അവൾക്ക് വെയ്യെന്ന് അവൾ കട്ടായം പറഞ്ഞു. തന്റെ കാലശേഷം അവൾ ഒറ്റക്ക് എങ്ങിനെ ജീവിക്കും എന്നതാണ് ഈ വയസ്സ് കാലത്ത് കുഞ്ഞിക്കാവേടത്തിയുടെ മനഃസമാധാനം ഇല്ലാതാക്കുന്നത്.
സുലോചന തന്റെ വിയർപ്പും കണ്ണീരും കൊണ്ട് പുത്തഞ്ഞ തന്റെ ആശകളുടെയും നെടുവീർപ്പുകളുടെയും ഭാന്ധക്കെട്ടായ കിടക്കയും തലയിണയും വെയിലത്ത് കൊണ്ട് വിരിച്ചു.
ഒരു കള്ളിമുണ്ടും ബ്ലൗസുമാണ് സുലോചനയുടെ വേഷം. ബ്ലൗസ് നരച്ചു പിന്നി തുടങ്ങി.
അമ്മ, വില്ലേജ് ഓഫീസിൽ പോണില്ല്യേ??
ഉവ്വ്, ഇനിപ്പോ അവിടേക്ക് നടന്നെത്തുമ്പോളേക്കും ഉച്ചയാകും. പിന്നെ അവിടത്തെ സാറന്മാര് ഊണ് കഴിച്ചു വരുന്ന വരെ അവിടെ കാത്ത് നിൽക്കണം.
ന്നാ ഉണ്ടിട്ട് പൊക്കൊളു.
എന്തുട്ടാ കൂട്ടാൻ വെച്ചേ?
എന്തുട്ട് വെക്കാൻ? ചമ്മന്തി അരച്ചിട്ടുണ്ട്. പപ്പടം കാച്ചാൻ കുറച്ചു എണ്ണയെ ഉള്ളു.
നീ കഴിച്ചോ, ഞാൻ പോയി വന്നീട്ട് കഴിക്കാം.
മ്മ്…
സുലോചന അകത്തേക്ക് കയറി പോയി. കുഞ്ഞിക്കവേടത്തി സുലോചനയെയും നോക്കി നിന്ന് ഒരു ദീർഘനിശ്വാസമുതിർത്തു.
കെട്ട്യോനോടൊപ്പം രണ്ടു കൊല്ലമേ കഴിഞ്ഞിട്ടുള്ളൂ അവൾ, അവളുടെ മനസ്സിന്റെ വിങ്ങലുകൾ രാത്രികളിൽ തേങ്ങലുകളും നെടുവീർപ്പുകളുമായി താൻ കേൾക്കാറുള്ളതാണ്.
അപ്പോളാണ് ഇല്ലി പടിയുടെ അവിടെ ഒരു കാൽപ്പെരുമാറ്റം കേട്ടത്.
ആളെ നല്ല പരിചയം പക്ഷെ ആളെ അങ്ങട് മനസ്സിലാവുന്നില്ല.
കുഞ്ഞിക്കവേടത്തിക്ക് എന്നെ മനസ്സിലായില്ല്യേ… ഞാനാ പ്രഭാകരൻ.
ഓ… പ്രഭാകരാ… നെന്റെ മുടിയൊക്കെ നരച്ചല്ലോ… കണ്ടിട്ട് മനസ്സിലായില്ല.
പ്രഭാകരൻ പണ്ട് വീടിന്റെ അപ്പുറത്ത് താമസിച്ചിരുന്നതാ. സുലോചനയെക്കാൾ നാല് വയസ്സ് മൂപ്പാണ് പ്രഭാകരന്. അവന് ഒരു ഇരുപത് വയസ്സായപ്പോ അവര് വീടും പറമ്പും വിറ്റ് അവിടന്ന് പോയതാണ്.
എന്താ നീ ഈ വഴിക്ക്?
മോൾടെ കല്യാണം പറയാൻ…
നെന്റെ മോൾടെ കല്ല്യാണം ആയോ…
ആ… ഉവ്വ്…
നീ കയറി ഇരിക്ക്…
പ്രഭാകരൻ ഉമ്മറത്തേക്ക് കയറി ഇരുന്നു.
സുലോചനേ… ഇതാരാ വന്നിരിക്കുന്നത് എന്ന് നോക്ക്യേ.
സുലോചന പുറത്തേക്ക് വന്നു. ഒരു നിമിഷം പ്രഭാകരന്റെ കണ്ണുമായി അവളുടെ കണ്ണുകൾ ഒന്നു കോർത്ത് വലിച്ചു.
ആ പ്രഭാകരേട്ടനോ? സുഖല്ലേ?
ആ… ഇങ്ങനെ പോകുന്നു.
മ്മ്മ്… സുലോചന ഒന്നു മൂളി
സുലോചനയുടെ കെട്ട്യോൻ?
ഒരു വിവരവും ഇല്ല്യാ… കുഞ്ഞിക്കാവേടത്തി മറുപടി പറഞ്ഞു.
മ്മ്…
സുലോചന പുറത്തേക്കിറങ്ങി നെല്ല് ചിക്കി.
പ്രഭാകരന്റെ കണ്ണുകൾ സുലോചനയെ പിന്തുടർന്നു.
കൗമാര യൗവ്വനങ്ങളിൽ തന്റെ സ്വപ്നങ്ങളിലെ രാജകുമാരി. ആരും കാണാതെ അടുക്കളയിലെ ഇരുട്ടിലും, ആളൊഴിഞ്ഞ നേരത്ത് വീടിന് പിറകിലെ ഇടവഴിയിലെ മരങ്ങളുടെ മറവിൽ കൈമാറിയിരുന്ന അധരസ്പർശനങ്ങൾ.
ന്നാ നീ ഊണ് കഴിച്ചിട്ട് പോയാൽ മതി.
കുഞ്ഞിക്കാവേടത്തി പറഞ്ഞു.
അയ്യോ വേണ്ടാ… ഞാൻ ഇറങ്ങാ…
വലിയ വിഭവങ്ങൾ ഒന്നും ഉണ്ടാവില്ല്യാ ട്ടാ…
അതല്ല… ഇപ്പോ വേണ്ടാ…
നീ ഇരിക്ക് ഞാൻ ആ വില്ലേജ്ഓഫീസിൽ ഒന്നു പോയിട്ട് വരാം… വെയിലാറീട്ട് പോയാ മതി…
ഇല്ല്യാ ഞാൻ ഇറങ്ങാ…
ഇനി രണ്ടരക്കെ വണ്ടിയുള്ളു… അത് കഴിഞ്ഞാൽ പിന്നെ മൂന്നേക്കാലിനാ അടുത്ത വണ്ടി.
സുലോചനയുടെ ശബ്ദത്തിൽ ഇപ്പോൾ പോകണ്ട എന്ന ധ്വനിയുണ്ടോ?
മ്മ്… പ്രഭാകരന് മൂളാതിരിക്കാൻ കഴിഞ്ഞില്ല.
പ്രഭാകരൻ സുലോചനയുടെ മുഖത്തേക്ക് നോക്കി. അവളും പ്രഭാകാരനെ നോക്കി. എന്തൊക്കെയോ അവളുടെ കണ്ണുകളിൽ മിന്നി മറഞ്ഞു.
ഇച്ചിരി വെള്ളം വേണം…
കുറച്ചു വെള്ളം എടുത്ത് കൊടുക്ക് മോളെ…
സുലോചന ഗ്ലാസിൽ വെള്ളം കൊണ്ടു വന്നപ്പോൾ അറിയാതെ അവരുടെ വിരൽ തുമ്പുകൾ സ്പർശിച്ചത് കുഞ്ഞിക്കാവേടത്തി കണ്ടില്ല.
എന്നാൽ ഞാൻ പോയിട്ട് വരാടാ പ്രഭാകരാ… നീ ഇരിക്ക്…
അമ്മേ…
എന്താടി…
അമ്മയും മകളും കൂടി എന്തൊ അടക്കം പറഞ്ഞു.
കുഞ്ഞിക്കാവേടത്തി പുറത്തേക്ക് പോയപ്പോ സുലോചന പ്രഭാകരനെ ഒന്നു നോക്കി അകത്തേക്ക് പോയി.
പ്രഭാകരൻ അവിടെ പറമ്പോക്കെ ഒന്നു ചുറ്റി നടന്ന്, അടുക്കള വശത്ത് എത്തി.
സുലോചനയുടെ ജീവിതം പോലെ ആകെ വരണ്ടു കിടക്കുന്നു. ഒരു ചാറ്റൽ മഴക്കായി പറമ്പും കൊതിക്കുന്ന പോലെ പ്രഭാക്കരന് തോന്നി. പടിക്കൽ നിൽക്കുന്ന ചെമ്പരത്തി ചെടിയിൽ ഒരു പൂ വിടർന്ന് നിൽക്കുന്നു. ഇന്നലെയോ മിനിഞ്ഞാന്നോ ഒന്നും അതിൽ ഒരു പൂ പോലും വിരിഞ്ഞിട്ടില്ല, കാരണം അതിന് താഴെ ഒരു വാടിയ പൂ പോലും വാടി വീണീട്ടില്ല.
ആരെങ്കിലും ഉണ്ടോ പരിസരത്തു എന്ന് നോക്കി, പതുക്കെ അടുക്കള വാതിലിലൂടെ അകത്തേക്ക് കടന്നു.
അടുപ്പിൽ വെച്ചിരുന്ന പാത്രത്തിൽ എന്തൊ തിളയ്ക്കുന്ന ശബ്ദം
സുലോചന അതിൽ എന്തൊ ചേർക്കുന്നു. ഒന്നും മിണ്ടാതെ പ്രഭാകരൻ കുറേ നേരം സുലോചനയെ നോക്കി നിന്നു.
എന്താ ഇണ്ടാക്കണേ?
പ്രഭാകരൻ സുലോചനയുടെ പിന്നിൽ നിന്ന് പാത്രത്തിലേക്ക് എത്തി നോക്കി.
മുടിയിൽ നിന്നുയർന്ന കാച്ചിയ എണ്ണയുടെ സുഗന്ധം. അന്ന് ഈ അടുക്കളയിൽ വെച്ചായിരുന്നു ഈ ഗന്ധം ഇത്ര അടുത്ത് ആദ്യമായി ആസ്വദിച്ചത്.
കറിയൊന്നും വെച്ചില്ല… ഞങ്ങൾ രണ്ടാളുമല്ലേ ഉള്ളു… ഇന്നിപ്പോ ഉണ്ണാൻ പ്രഭകരേട്ടൻ ഉള്ളത് കൊണ്ട്, കുറച്ചു കാവത്ത് പുഴുക്ക് വെച്ചു.
വേണ്ടായിരുന്നു…
അത് സാരല്യ… മ്മടെ വീട്ടിൽ ഒരു വിരുന്നുകാര് വന്നാൽ നമ്മൾ ആവും വിധം അവർക്ക് എന്തേലും കഴിക്കാൻ കൊടുക്കണ്ടേ.
ആ…
ഇത് ഇപ്പോൾ ആവും… പിന്നെ പപ്പടം കാച്ചാം… എന്നീട്ട് ഉണ്ണാം.
അതൊന്നും വേണ്ട സുലോചനേ…
അടുക്കളയിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോളും, തിളയ്ക്കുന്ന കാവത്തിന്റെ ശബ്ദം പ്രഭാകരന്റെ ചെവിൽ പ്രതിധ്വനിച്ചു.
ഉമ്മറത്ത് ഇരുന്ന് ഒന്നു മയങ്ങിയപ്പോളാണ് സുലോചന വിളിച്ചത്
പ്രഭകരേട്ടാ, കൈ കഴുകിക്കോളൂ ഊണായി…
ഉമ്മറത്ത് ഇലയിട്ടു കാവത്ത് പുഴുക്കും കൂട്ടി പ്രഭാകരൻ ഊണ് കഴിച്ചു.
ഇനി നിന്നാൽ രണ്ടരക്കുള്ള ബസ്സ് കിട്ടില്ല സുലോചനേ… കൈ കഴുകി കുലുക്കഴിഞ്ഞു തെങ്ങിൻ ചുവട്ടിലേക്ക് തുപ്പി, പിന്നെ തിരിച്ചു വീട്ടിൽ കയറാൻ നിൽക്കാതെ പ്രഭാകരൻ യാത്ര പറഞ്ഞിറങ്ങി.
അയാൾ പോകുന്നത് നോക്കി മുറ്റത്തെ ചെമ്പരത്തിയിൽ ഒരു പൂ ചുവന്നു ചുവന്നു നിന്നു.
ബസ് വരാൻ ഇനിയും സമയമുണ്ട്. അമ്പലമുക്ക് ബസ്റ്റോപ്പിലെ ആലത്തറയിൽ ഇരുന്ന്, പോക്കറ്റിൽ നിന്ന് ഒരു ബീഡിയെടുത്ത് കത്തിച്ച് പ്രഭാകരൻ മനസ്സിൽ പറഞ്ഞു
എത്ര ആതിഥ്യ മര്യാദയുള്ളവർ ആണ് ഇവർ… അഥിതി ദേവോ നമഃ എന്ന മഹത് വാക്യം ഇപ്പോളും മനസ്സിൽ സൂക്ഷിക്കുന്നവർ.


3 Comments
സുന്ദരമായ കഥ👍🌹
നല്ല കഥ👌❤️🌹
ഗ്രാമത്തിന്റെ വിശുദ്ധിയും നഷ്ട പ്രണയത്തിന്റെ നോവും പേറുന്ന എഴുത്ത്. സംഭാഷണങ്ങളിലെ ഒതുക്കം കഥയെ ജീവിതത്തോടു കൂടുതൽ അടുപ്പിച്ചു.
👍