സമയം വൈകുന്നേരം ആകുന്നു. വാച്ചിൽ നോക്കിയിട്ടും, ബസ് ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിട്ടും, യാമിനിക്ക് മനസ്സിനെ നേരെയാക്കാൻ പറ്റിയില്ല. ആകെ ഒരു വേവലാതി രണ്ട് സ്റ്റോപ്പ് കൂടി കഴിഞ്ഞാൽ മഞ്ചാടിക്കുന്ന് തൻ്റെ ജന്മനാട്.. പുറത്തേക്ക് നോക്കി
വൈകുന്നേരങ്ങൾക്ക് ദിവസത്തിൻറെ പ്രസന്നമായ മുഖഭാവമാണ്.
മരണ മുഹൂർത്തം എത്തിയ ഒരു മനുഷ്യന്റെമുഖത്തെപ്രശാന്തത പോലെ…
ബസ്സിൽ ഡ്രൈവറും കണ്ടക്ടറും താനും മാത്രമായി. താടി വെച്ച ആ ഡ്രൈവർ തിരിഞ്ഞ് തന്നോട് ചോദിച്ചു
ഇവിടെ കണ്ടു പരിചയം ഇല്ലല്ലോ?
മഞ്ചാടിക്കുന്നിലേക്ക് ആണോ?
ഇനിയിപ്പോ തിരിച്ച് ടൗണിലേക്ക് ഇന്ന് ബസ്സും ഇല്ല
ആരാ? എവിടേക്കാ? അയാൾ വീണ്ടും ചോദിച്ചു
ചോദ്യം കേട്ടപ്പോൾ കണ്ടക്ടറും അടുത്തേക്ക് വന്നു
മഞ്ചാടിക്കുന്നിലേക്ക്
ഒരു സുഹൃത്തിൻറെ വീട് അവിടെയാണ്
സുഹൃത്തോ അത് ആര്?
ആണോ, പെണ്ണോ? അയാൾ വിടാൻ ഭാവമില്ല
അപ്പോഴേക്കും ബസ് മഞ്ചാടിക്കുന്നിലെത്തി തൻ്റെ തൃപ്പങ്ങോട്ട് അപ്പൻെറ മുൻപിലേക്ക്.
ബസ്സിൽ നിന്ന് ഇറങ്ങി നേരെ അമ്പലത്തിനു മുന്നിലേക്ക് നടന്നു. ചെരുപ്പ് അഴിച്ച്, കൈകൾകൂപ്പി പ്രാർത്ഥിച്ചു കണ്ണടച്ചതും മനസ്സിലേക്ക് ഒത്തിരി മുഖങ്ങൾ കടന്നുവന്നു. മുത്തശ്ശി, അപ്പച്ചി, ഏട്ടൻ, അമ്മ ആമിന ടീച്ചർ, കരീം സാർ, പിന്നെ വ്യക്തമാകാത്ത കുറെ മുഖങ്ങളും
പുറത്ത് ആരോ തട്ടി മോളെ എന്ന് വിളിച്ചപ്പോഴാണ് തിരിഞ്ഞു നോക്കിയത്
രാമേട്ടൻ.
അതെ മോളെ, മോളുടെ രാമേട്ടൻ…
തൃപ്പൻകോട് അപ്പനെയും രാച്ചിയെയും രാമേട്ടനെയും മഞ്ചാടിക്കുന്നിനെയും മറന്നില്ല അല്ലേ…
ഇല്ല രാമേട്ടാ ,എനിക്ക് അതിന് കഴിയില്ല
അല്ല രാമേട്ടൻ മാത്രമേയുള്ളു, രാച്ചി വന്നില്ലേ?
ഇതെന്ത് ചോദ്യം മോളെ. ഇപ്പോ ഇവിടെ രാമേട്ടനെ നോക്കാൻ രാച്ചിയും… രാച്ചിയെ നോക്കാൻ രാമേട്ടനും ഉള്ളൂ
ഞാൻ എവിടെ പോയാലും അതിനെ കൊണ്ടുപോകും, പിന്നെ ചങ്ങലയിൽ ഇടേണ്ട സമയമാണെങ്കിൽ മുറി പൂട്ടിപോകും അല്ലാതെ ഈ വൃദ്ധൻ എന്തു ചെയ്യും…
മോളെ നമുക്ക് വീട്ടിലേക്ക് പോകാം, ഈ കടയിൽ കയറി ഭക്ഷണം വാങ്ങാം, അല്ലെങ്കിൽ ഒന്നും കിട്ടില്ല, ഞങ്ങൾ രണ്ടാളും കടയിലേക്ക് കയറി,
പെട്ടെന്നാണ് ആരോ ഒരു കാറ്റുപോലെ ഓടിവന്ന് കഴുത്തിൽ കയ്യിട്ടു എന്നിട്ട് ഉച്ചത്തിൽ പറഞ്ഞു രാച്ചിന്റെ യാമിനി കൊച്ചു വന്നേ…
ശക്തിയിൽ കൈപിടിച്ചുമാറ്റി പുറകിലേക്ക് തിരിഞ്ഞു നോക്കി
നിക്കറും ഷർട്ടും മൊട്ടത്തലയും പതിവ് ചിരിയും… തന്നെ കണ്ടപ്പോൾ ആമുഖത്ത് എന്ത് സന്തോഷമാണ്..
കണ്ണുകളിൽ വല്ലാത്തൊരു തിളക്കം, ബാഗിൽ നിന്ന് നാരങ്ങാ മിഠായി എടുത്തു കൊടുത്തു
ഒരു കൊച്ചു കുട്ടിയെ പോലെ തുള്ളിച്ചാടിച്ചിരിക്കുന്ന ഒരു 60 കാരൻ… മനസ്സിന്റെ സമനില തെറ്റിയാൽ ഉള്ള അവസ്ഥ… എത്ര വലുതാണ്… ഹൃദയ വേദനയോടെ ഓർത്തു താൻ… …
എനിക്കും രാമേട്ടനും മുൻപിലായി ബാഗും തലയിൽ വച്ച് രാച്ചി വേഗത്തിൽ നടന്നു വലിയ സന്തോഷത്തോടെ…
രണ്ടു മിനിറ്റിനകം വീട്ടിലെത്തി പടിപ്പുരയും കാവും അസ്ഥിത്തറയും എല്ലാം പഴയ പടി. അല്ലറ ചില്ലറ മാറ്റങ്ങൾ ഒഴിച്ചാൽ പുതിയതൊന്നുമില്ല.
വൈകുന്നേരങ്ങളിൽ ഒരു മുങ്ങി കുളി പതിവുണ്ട്. തോർത്തെടുത്ത് ഇറങ്ങിയ തന്നെ രാമേട്ടൻ തടഞ്ഞു
വേണ്ട മോളെ കുളത്തിലേക്ക് ഇപ്പോൾ പോകേണ്ട, ‘ഇഴജന്തുക്കൾ ഒരുപാടുണ്ട് ഇവിടെ കുളിച്ചാൽ മതി കുട്ടി
കുളിച്ച് ഉമ്മറത്തും തുളസിത്തറയിലും അസ്ഥി തറയിലും വിളക്ക് വച്ചു
അസ്ഥിത്തറയിൽ വിളക്ക് വെച്ച്നടന്നപ്പോൾ ഹൃദയം നുറുങ്ങി. മുത്തശ്ശിയെയും അമ്മയെയും ഓർത്ത്…
തൻറെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി
തന്റെ കരച്ചിൽ കണ്ടിട്ട് രാമേട്ടൻ ചോദിച്ചു
എന്താ മോളെ ഇത്…
തന്നെ കെട്ടിപ്പിടിച്ച് രാച്ചിയും കണ്ണുനീർ തുടച്ചു
കരയേണ്ട ട്ടോ ഞാനില്ലേ എൻറെ കുട്ടിക്ക്… ആ കരച്ചിൽ ഇടയിലും താൻ ചിരിച്ച് പോയി… പാവം.. …
മൂന്ന് ദോശയും സാമ്പാറും, പിന്നെ രാമേട്ടന്റെ വക കട്ടൻ ചായയും.. താൻ ഒരെണ്ണം കഴിച്ചപ്പോഴേക്കും രാച്ചി മുഴുവനും കഴിച്ച് തന്റെ പാത്രത്തിലേക്ക് നോക്കിയിരിക്കുന്നു. തന്റെ പാത്രത്തിലെ ദോശക്കു വേണ്ടി കാത്തിരിക്കുന്നു. എടുത്ത് രാച്ചിക്ക് കൊടുത്തു
ആർത്തിയോടെ അത് കഴിക്കുന്നത് നോക്കിയിരുന്നു
മുത്തശ്ശി എന്നും പറയാറുണ്ട് ഭ്രാന്തന്മാർക്ക് വിശപ്പ് കൂടുതലാണെന്ന്… പാവം
പതിവുപോലെ മുറിയിലേക്ക് ഉറങ്ങാൻ പോയി കൂടെ രാച്ചിയും
അല്ല രാച്ചി നീ എവിടെ പോകുന്നു
ആ കുട്ടി ഒന്നു സ്വസ്ഥമായ ഉറങ്ങിക്കോട്ടെ, യാത്രയുടെ ക്ഷീണം ഉണ്ടാകും.
വേണ്ട രാമേട്ടാ, രാച്ചി എൻറെ കൂടെ തന്നെ വന്നോട്ടെ. പണ്ടും ഞങ്ങൾ ഒരുമിച്ച് ആയിരുന്നില്ലേ
അല്ല മോളെ ഇപ്പോ
അതു കുഴപ്പമില്ല രാമേട്ടാ
ജനലരികിലെ കട്ടിലിൽ രാച്ചിയും, അപ്പുറത്തെ കട്ടിലിൽ താനും കിടന്നു, ഉറക്കത്തിൽ അതെന്തൊക്കെയോ പറഞ്ഞു കരയുന്നുണ്ടായിരുന്നു
ഉറക്കത്തിൽ താൻ ഒരു സ്വപ്നം കണ്ടു അച്ഛൻ രാച്ചിയെ ബെൽറ്റ് കൊണ്ട് അടിക്കുന്നതും അത് തടയാൻ ചെന്ന തന്നെതല്ലുന്നതും തല്ലുകൊണ്ട് രാച്ചി അലറി വിളിക്കുന്നതും എല്ലാം…
ഞെട്ടി എഴുന്നേറ്റു. സമയം അഞ്ചര. പുറത്തിറങ്ങിമുറ്റത്തേക്ക് നടന്നു പാടത്തും, പറമ്പിലും, എത്രയോമരങ്ങൾ എന്തായാലും രാമേട്ടൻ നന്നായി നോക്കുന്നുണ്ട്
ഡോ ഒരു ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്. പിന്നിൽ രാച്ചി, ചെവിയിൽ ചെമ്പരത്തി പൂവ്…
ഇന്നലെ ചെവിയിൽ ഇതുണ്ടായിരുന്നോ ? താൻ ആലോചിച്ചു… …
ഇത് ഭ്രാന്ത് തുടങ്ങുന്നതിൻെറ ലക്ഷണമാണ് പേടിയോടെ ഓർത്തു…
ഈ ഭ്രാന്തൻ ഇന്നു കൊച്ചിന്റെ പിന്നാലെ ആയോ… അടുക്കളക്കാരിയുടെ ശബ്ദമാണ്…
തനിക്ക് ചായ തരാൻ എത്തിയതാണ്ഭ്രാന്തൻ എന്ന് വിളിച്ചു കൊണ്ട് അവർ പോയി തനിക്ക് സഹിക്കാൻ കഴിഞ്ഞില്ല ആ വിളി.
തൻറെ തിരിച്ചുവരവ് തറവാട്ടിലെ എല്ലാവർക്കും ഒരു ഉത്സവം ആയിരുന്നു. ഇളയച്ചന്മാരും അമ്മാവന്മാരും എല്ലാം തന്നെ കാണാൻ എത്തി
താൻ വന്നതിന്റെ മൂന്നാം ദിവസമാണ് വൈദ്യരപ്പൂപ്പൻ തന്നെ കാണാൻ എത്തിയത്
ഇപ്പോഴും പണ്ടത്തെപ്പോലെ വടി ഒക്കെ പിടിച്ച് നാലുപേർക്കൊപ്പം രാജപ്രൗഢിയിലാണ് വീട്ടിലേക്ക് എത്തിയത്
കണ്ടതും താൻ ഓടിച്ചെന്ന് കാൽതൊട്ട് വണങ്ങി, തൻറെ കയ്യിൽ പിടിച്ച്അപ്പൂപ്പൻ പറഞ്ഞു.
തങ്കച്ചി… ഞങ്ങളെ മറന്നോ നീ… ആ സ്ഥാനപ്പേര് വർഷങ്ങൾക്കുശേഷം കാതുകളിൽ കേട്ടപ്പോൾ യാമിനിക് എന്തോ സിരകളിൽ ഒരു പ്രത്യേക ഉന്മേഷം തോന്നി.
ചാരുകസേര നീക്കിയിട്ട്അപ്പൂപ്പൻ വിശേഷങ്ങളുടെ കെട്ടഴിച്ചു. അച്ഛനിൽ നിന്നാണ് തുടങ്ങിയത്…
ഉണ്ടക്കണ്ണുകളും ഒത്ത ശരീരവും ഉള്ള ശേഖരൻ മാഷ്. സ്വന്തം കുടുംബം നോക്കാതെ, വിദ്യാർഥികളെ നോക്കാതെ, പാർട്ടിയും പ്രസ്ഥാനവുമായി നടന്ന തൻ്റെ സ്വന്തം അച്ഛൻ… പകൽ പാർട്ടി ഓഫീസും വൈകുന്നേരങ്ങളിൽ കള്ളു ഷാപ്പിലുമായി ജീവിതം ഹോമിച്ച അധ്യാപകൻ.
വൈകുന്നേരങ്ങളിൽ കുടിച്ച് ലക്കുകേട്ട് വന്ന് മുറിയിൽ അടച്ചിട്ടിരിക്കുന്ന രാച്ചിയെ ഉപദ്രവിക്കും. അച്ഛന്റെ ആക്രോശവും രാച്ചിയുടെ അലറി കരച്ചിലും കേട്ട് എത്ര രാത്രികളിൽ ഉറങ്ങാതെ പേടിച്ച് വിറച്ച് ഇരുന്നിട്ടുണ്ട്. ഒന്ന് ശ്വാസം കഴിക്കാൻ പോലും ആവാതെ. …
പിന്നീട് മുതിർന്നപ്പോൾ ഞങ്ങൾ മൂന്നുപേരും രാച്ചിയുടെ രക്ഷകരായി… കുറച്ചുകൂടി കഴിഞ്ഞപ്പോൾ അമ്മയും മുത്തശ്ശിയും രാമേട്ടനും ഞങ്ങളുടെ കൂടെ കൂടി..
എന്നും രാച്ചിയെ പോലെ തന്നെ അമ്മയെയുംഉപദ്രവിക്കുമായിരുന്നു, അവിടെയും താൻ രക്ഷകയായി, അച്ഛനെ ചോദ്യം ചെയ്യുന്ന ആളുമായി..
എൻറെ അച്ഛനും മറ്റെല്ലാ പുരുഷന്മാരെ പോലെ തന്നെ നാരിവിദോഷിയായിരുന്നു…
പല നൂറ്റാണ്ടുകളായി പുരുഷന്മാരെ പഠിപ്പിച്ചിരിക്കുന്നത് അങ്ങനെയാണ്. അവർ ഉയർന്ന വർഗ്ഗമാണ്, കൂടുതൽ അറിവുള്ളവർ, ബുദ്ധിയുള്ളവർ, ശക്തിയുള്ളവർ
സ്ത്രീകളോ ശക്തി കുറഞ്ഞവർ, ബുദ്ധിയില്ലാത്തവർ, പുരുഷന്മാർക്ക് സ്വന്തം കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ മാത്രം…
അമ്മയുടെ പ്രേമത്തിന്റെ കഥ നാട്ടിൽ കേട്ട് അച്ഛനും അറിവുള്ളതായിരുന്നു. അതുകൊണ്ടുതന്നെ പ്രേമം തനിക്ക് വിലക്കപ്പെട്ട കനിയായിരുന്നു… എല്ലാവരെയും നോക്കാൻ എനിക്കും മോഹം ഉണ്ടായിരുന്നു പക്ഷേ തനിക്ക് അത് നിഷിദ്ധമായിരുന്നു, …
വേറെ എന്തു വേണമെങ്കിലും ചെയ്യാം
പ്രേമിക്കരുത്…
ആരെയെങ്കിലും നോക്കി എന്നോ സംസാരിച്ചെന്നോ അറിഞ്ഞാൽ തീർന്നു കാര്യം രാച്ചിക്കു മുമ്പേ തനിക്ക് കിട്ടും. അവസാനം മുഖത്ത് കൈകൊണ്ട് കുത്തി ഒരു പറച്ചിലും
എങ്ങിനെയാ നന്നാവുന്നേ. തള്ള പിഴച്ചതല്ലേ.
ഒരാളോട് “ഇഷ്ടം തോന്നിയതിന്റെ പേരിൽ ജീവിതാവസാനം വരെ അമ്മ പിഴച്ചതായി”
ശരിക്കും അച്ഛനോടുള്ള ഒരു വെല്ലുവിളി കൂടിയാണ് ഈ തനിച്ചുള്ള ജീവിതം.
ആ മനുഷ്യൻറെ ആത്മാവിന് പോലും സമാധാനം കൊടുക്കരുത് ഭൂമിയിൽ ഞങ്ങൾക്ക് സമാധാനം തരാത്തതിന്റെ പേരിൽ… …
മോളെ, രാമേട്ടന്റെ വിളി തൻറെ സംസാരത്തിന് വിരാമം ഇട്ടു
വേണ്ട കുട്ടി. അച്ഛനല്ലേ മറന്നു കൂടെ നിനക്ക്
കുട്ടി ഞാൻ പറയട്ടെ അവസാന കാലത്ത് തിരിച്ചറിവ് ഉണ്ടായി. പാർട്ടിയും പ്രസ്ഥാനവും വിപ്ലവവും രക്തസാക്ഷിത്വവും, ആരോഗ്യമുള്ള കാലത്തെ ഉള്ളൂ എന്ന തിരിച്ചറിവ്
പക്ഷേ അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു, …
രാമേട്ടാ അച്ഛനെ നന്മ മരമാക്കാൻ നോക്കണ്ട
കുട്ടിക്കാലത്ത് ഒരു ചെമ്പനീർപ്പൂ പറിച്ച് സ്കൂൾ മീറ്റിങ്ങിന് കൊണ്ടുപോയി എന്ന കാരണത്താൽ, വീട്ടിൽ നട്ടുവളർത്തിയ എല്ലാ പനിനീർപ്പൂവിന്റെ ചെടികളും പറിച്ചു കളഞ്ഞു
താൻ ഏതെങ്കിലും ആണുങ്ങൾക്ക് പ്രണയത്തിൻറെ പ്രതീകമായ ചെമ്പനീർ പൂവ് സമ്മാനിച്ചാലോ എന്ന് ഭയന്ന്…
അതായിരുന്നു അയാൾ…
താൻ രോഷംകൊണ്ടു
മോളെ അന്ന് അങ്ങനെ ചെയ്തതിന്റെ പേരിൽ പശ്ചാത്താപം തോന്നി നിനക്ക് വേണ്ടിയാണ് ഈ കാണുന്ന പനിനീർ പൂക്കൾ ഒക്കെ വെച്ചുപിടിപ്പിച്ചത്. നിനക്ക് പറിക്കാൻ…
തനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല
രാമേട്ടാ മതി അച്ഛൻെറവീര ചരിത്രം
എൻറെ വലിയേട്ടനെ പാർട്ടിക്ക് വേണ്ടി ആ മനുഷ്യൻ രക്തസാക്ഷിയാക്കി… വൈദ്യശാസ്ത്ര പഠനത്തിനായി മെഡിക്കൽ കോളജിലേക്ക് പോയ ഏട്ടൻ ഒരു രക്തസാക്ഷിയായി തീർന്നു
മാഷ് പാർട്ടിയുടെ കറയറ്റ സഖാവ് ആയിരുന്നു. എന്നിട്ടാണോ മകനെ രക്തസാക്ഷിയാക്കിയത്
എനിക്ക് ഭ്രാന്ത് പിടിക്കും അയാളുടെ ഇതിഹാസങ്ങൾ ഫൂ. താൻ കാർക്കിച്ചു തുപ്പി… മോളെ അരുതേ
രാമേട്ടാ അയാളുടെ വീരകൃത്യങ്ങൾഎനിക്ക് കേൾക്കണ്ട
ഞങ്ങൾ ഓരോരുത്തരായി ഇവിടം വിട്ടു പോയില്ലേ അവസാനം അയാൾ മാത്രമായില്ലേ ഇവിടെ തനിച്ച്…
കുഞ്ഞേട്ടൻ യുഎസിലേക്ക് ജോലിക്കായി പോയപ്പോൾ, തന്നെയും പി എച്ച് ഡിക്കായി ബനാറസ് യൂണിവേഴ്സിറ്റിയിലേക്ക് ചേർത്തു. അങ്ങനെ അയാൾ തനിച്ചായി
കുട്ടി നിർത്തൂ. മതിയാകൂ. പക്ഷേ തനിക്ക് ദേഷ്യം ഇരച്ചു കയറി. രാമേട്ടൻ എന്തിനാണ് അച്ഛനെ ന്യായീകരിക്കുന്നത്
ഭൃത്യസ്നേഹം താൻ പുച്ഛത്തോടെ ഓർത്തു. പിറ്റേന്ന് ഓർമ്മ ദിവസം ആയിരുന്നു അമ്പലത്തിലെ ചടങ്ങുകൾ എല്ലാം കഴിഞ്ഞ് താൻ വീട്ടിൽ തിരിച്ചെത്തി. അന്ന് വൈകുന്നേരം ആണ് തൻറെ ഫോണിലേക്ക് ഫൈസുവിൻ്റെ കോൾ എത്തിയത്. അടുത്തദിവസം അവൻ മഞ്ചാടിക്കുന്നിൽ എത്തും. അവൻ വന്നിട്ട് തിരിച്ചുപോകാവൂ എന്ന നിർദ്ദേശവും.
അങ്ങിനെ ജീവിതത്തിൽ ആദ്യമായി ഫൈസൽ, യാമിനി തങ്കച്ചിയെ കാണാൻ ശേഖരൻ മാഷുടെ വീട്ടിലെത്തി. രാമേട്ടനും രാച്ചിയും ഫൈസലിനെ സ്വീകരിച്ചു. ഈ ലോകത്ത് ഫൈസലിനോട് തനിക്ക് പ്രണയമായിരുന്നു..
പ്രണയമാണ്…
ഇപ്പോഴും പ്രണയിക്കുന്നു എന്ന് അറിയുന്ന ഒരു വ്യക്തി തൻറെ രാച്ചി മാത്രമായിരുന്നു, ഫൈസൽ വളച്ചു കെട്ടില്ലാതെ കാര്യം പറഞ്ഞു, യാമിനിയെ വിവാഹം കഴിക്കണം.
ഈ മധ്യവയസ്സിൽ എനിക്ക് എന്നെപ്പറ്റി അവജ്ഞ തോന്നി. തല ഇത്രമാത്രം ഉയർത്തി നടക്കുന്ന ഞാൻ എത്രയോ സ്വതന്ത്ര, ആത്മാഭിമാനി, ദൃഢചിത്ത, പ്രബല, ശക്തി ശാലി. അങ്ങനെയൊക്കെയുള്ള ഞാൻ പ്രേമക്കുഴിയിൽ വീണ് വെറും ഇരുകാലി മൃഗം ആയി പോയല്ലോ…
പ്രേമത്തിൽ വീണാൽ എത്ര ബുദ്ധിയുള്ളവരും എവിടെനിന്നോ വരുന്ന കാറ്റിൽ പറന്നു പോകും. ഞാൻ ഇതാ ഒരു പുരുഷൻറെ കൈപ്പടിയിൽ ഒതുങ്ങി പോകുന്നു… ഞാൻ കാമുകന്റെ കണ്ണുകൾകൊണ്ടാണ് എന്നെ നോക്കുന്നത് കാരണം എനിക്ക് സ്വന്തം കണ്ണുകൾ ഇല്ലാതെ ആയിരിക്കുന്നു…
ഫൈസു ഇത് ശരിയാവില്ല എനിക്ക് വിവാഹം കഴിക്കാൻ താല്പര്യം ഇല്ല
അല്ല യാമിനി നീ എന്നെ പ്രണയിക്കുന്നില്ലേ പിന്നെ?
ശേഖരൻ മാഷേ ധിക്കരിക്കാൻ തനിക്കാവില്ല. കുട്ടിയോട് ആരാ പറഞ്ഞത് മാഷേ ധിക്കരിക്കുന്നു എന്ന്…
കുട്ടി വിശ്വസിക്കുമോ എന്നറിയില്ല മാഷ് വയ്യാതെ ഇരിക്കുമ്പോൾ ഫൈസു എന്നും ഇവിടെ വരുമായിരുന്നു. കുട്ടിക്ക് ഡോക്ടറേറ്റ് കിട്ടിയത് അറിഞ്ഞ ഫൈസു യൂണിവേഴ്സിറ്റിയിൽ വന്നപ്പോൾ കൂടെ മാഷ് ഉണ്ടായിരുന്നു. കുട്ടിയെ ദൂരെ നിന്നും മാഷ് കാണുന്നുണ്ടായിരുന്നു. കുട്ടി മാഷെ തിരിച്ചറിഞ്ഞില്ല
ഇതാ മോളുടെ മുറിയുടെ താക്കോൽ. മാഷ് വയ്യാതെ ആയപ്പോൾ മുതൽ മോളുടെ മുറിയാണ് ഉപയോഗിച്ചിരുന്നത്
താക്കോൽ വാങ്ങി മുറി തുറന്നു. അച്ഛൻറെ മണം അവിടെ തങ്ങിനിൽക്കുന്നു. അച്ഛൻറെ ഷർട്ടുകൾ അലമാരയിൽ അടുത്തടുത്തായി അടക്കിവെച്ചിരിക്കുന്നുകൂടെ തൻറെ കുഞ്ഞടുപ്പുകളും കളിപ്പാട്ടങ്ങളും എല്ലാം തനിക്കായി വാങ്ങിയ പുതു സമ്മാനങ്ങളും
ഒന്നും തോന്നിയില്ല മനസ്സിന് ഒരു ശാന്തത പോലെ. … ആകാശത്ത് മഴപെയ്യാൻ കാർമേഘം ഉരുണ്ടുകൂടുന്നതുപോലെ മനസ്സിലും എന്തോ ഉരുണ്ടുകൂടുന്നു. വല്ലാത്തൊരു ഭാരം കയറി കയറി പാർവതത്തിന് മുകളിൽ എത്തിയിട്ട് കയ്യും കാലും തെറ്റിനിലത്തു വീണ അവസ്ഥ…
രാമേട്ടൻ വീണ്ടും പറഞ്ഞു. മോളെ, മരിക്കുന്ന ദിവസവും വിളിച്ചിരുന്നു സ്പീക്കറിൽ കൂടി മാഷും അത് കേട്ടിരുന്നു. അതിനുശേഷമാ മാഷ് കുളിക്കാൻ ആയി പോയത്. പിന്നെ തിരിച്ചുവന്നില്ല…
ഞെട്ടിപ്പോയി എന്തൊക്കെയായിരിക്കും പറഞ്ഞത്
വേണ്ട ആലോചിക്കേണ്ട. ഞാൻ തോൽക്കില്ല. തോൽക്കാൻ മനസ്സില്ല തിരിച്ചു പോകണം യൂണിവേഴ്സിറ്റിയിലേക്ക്… അച്ഛൻറെ ആദ്യ ഓർമ്മ ദിനത്തിൽ നിൽക്കരുത് അങ്ങിനെ അയാൾ സമാധാനിക്കേണ്ട, മനസ്സിൽ ഉറച്ചു.
എനിക്കൊരു ടാക്സി വേണം നാളെ തിരിച്ചു പോകണം…
മാഷോട് ഒന്ന് ക്ഷമിച്ചു കൂടെ മോളെ? നിനക്കുവേണ്ടി മുറ്റം മുഴുവൻ പനിനീർപ്പൂക്കൾ വച്ചുപിടിപ്പിച്ച അച്ഛനെ…
ഇല്ല രാമേട്ടാ എൻറെ ഓർമ്മയിലെ പനിനീർപ്പൂക്കൾ പിഴുതെടുത്ത.. അച്ഛനെയെ എനിക്ക് ഓർമ്മയുള്ളൂ…
രാവിലെ ടാക്സി വന്നു. താൻ ബാഗും എടുത്ത് മുൻപിലും പിന്നാലെ ഫൈസും രാച്ചിയും രാമേട്ടനും
ഞാൻ കാറിൽ കയറി കാർ മെല്ലെ നീങ്ങിയതും കണ്ണിൽനിന്ന് കണ്ണുനീർ ഒഴുകി. തൃപ്പൻകോടപ്പന്റെ മുൻപിലെത്തി കാർ നിർത്തി താൻ ഇറങ്ങി. ഭഗവാൻറെ മുൻപിലേക്ക് തൊഴുകയും ആയി നിന്നപ്പോൾ അച്ഛൻ മനസ്സിലേക്ക് ഓടിവന്നു
നാലോ അഞ്ചോ വയസ്സു കാണും, അച്ഛനൊപ്പം ആദ്യമായി അവസാനമായും ഉത്സവത്തിന് പോയത്. സ്കൂട്ടറിലാണ് പോയത്. സ്കൂട്ടർ നിർത്തി തന്നെ ഇറക്കി പിന്നാലെ അച്ഛനും.
അപ്പോഴാണ് ഒരു ബലൂൺകാരൻ ഒത്തിരി ബലൂണുകളുമായി തന്റെ മുമ്പിലൂടെ പോയത്. ഒന്നും നോക്കിയില്ല, അയാളുടെ പിന്നാലെ ഓടി. മോളെ… എന്ന് പുറകെ വിളിച്ചു കൊണ്ട് അച്ഛനും…
അയാളുടെ എല്ലാ ബലൂണുകളും താൻ പൊട്ടിച്ചെടുത്തു എന്തു പണിയാണ് ഈ കുട്ടി കാണിച്ചത് എന്ന് ചോദിച്ച ആളോട്, സാരമില്ല അതെല്ലാം മോൾക്ക് കൊടുത്തേക്ക് എന്നു പറഞ്ഞ് അച്ഛൻ പൈസ കൊടുത്തു. എത്ര നിറങ്ങൾ ആയിരുന്നു ആ ബലൂണുകൾക്ക്… മഞ്ഞ, ഓറഞ്ച്, റോസ്, പച്ച, നീല, ചുവപ്പ്, വെള്ള, ആ ബലൂണുകൾ കയ്യിൽ പിടിച്ചാണ് സ്കൂട്ടറിൽ തിരിച്ച് വീട്ടിലേക്ക് എത്തിയത്. ആ അച്ഛനെ എനിക്ക് എപ്പോഴാണ് നഷ്ടപ്പെട്ടത്…
പ്രണയത്തിൻറെ നിറം ചുവപ്പ്, ഭ്രാന്തിന്റെയും ചുമപ്പ്, സമുദ്രത്തിന്റെയും ആകാശത്തിന്റെയും നിറം നീല അങ്ങിനെ എത്ര കണ്ടെത്തലുകൾ! വേണ്ട തിരിച്ചു പോകാം… കാറിൽ കയറി ഡ്രൈവറോട് തിരിച്ചു വീട്ടിലേക്ക് വിടാൻ പറഞ്ഞു
വീട്ടിലെത്തിയപ്പോൾ എല്ലാവരും തന്നെ പ്രതീക്ഷിച്ച് പൂമുഖത്ത് ഉണ്ടായിരുന്നു. തന്നെ കണ്ടതും രാച്ചിയും രാമേട്ടനും ഓടിവന്ന് കെട്ടിപ്പിടിച്ചു. ഫൈസു ദൂരെ മാറിനിന്ന് നോക്കി ചിരിക്കുന്നു. രാമേട്ടൻ തന്നോട് പറയുകയാ അച്ഛൻ പറഞ്ഞിരുന്നത്രേ. താൻ തിരിച്ചു വരുമെന്ന്.. തൻറെ മനസ്സിൽ അപ്പോഴും കൺഫ്യൂഷൻ ആയിരുന്നു
ഓർമ്മകൾക്ക് ഏതു നിറമാണ് എന്ന കാര്യത്തിൽ…


6 Comments
അവൾ തിരിച്ചു വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല…
അവൾ തിരിച്ചു വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല…
ഒരുപാട് ഇഷ്ടമായി
ഒടുവില്‍ കണ്ണ് നിറഞ്ഞു
Thank u 💓
മഴവില്ലിന്റെ നിറമാ…..
നല്ല കഥ ❤️👌🌹
ഓർമ്മകൾക്ക് ഏതു നിറമായാലും എന്തു സുഗന്ധമാണ്
മനസ്സിനെ കീഴടക്കുന്ന ഓർമ്മകൾ, അതിൽ പതിഞ്ഞു കിടക്കുന്ന പ്രണയവും പിതാവിനോടുള്ള അവജ്ഞയോടൊപ്പം അറിയാതെ പോയ കരുതലും മനസ്സിന്റെ താളം തെറ്റിയ അനിയനോടുള്ള സ്റ്റേഹവും നിറങ്ങൾ പകരുമ്പോൾ അനുയോജ്യമായ നിറങ്ങൾ തിരയുന്ന കഥാകാരി. വിവിധ വികാരങ്ങൾ ഭരിക്കുന്ന ജീവിതം അടയാളപ്പെടുത്തിയ എഴുത്ത്.
👏