ജോണിയുടെ കത്തിലെ ഉളളടക്കം ഇങ്ങനെ ആയിരുന്നു,
‘ഈ വരുന്ന തിരുവോണ നാളിൽ നമ്മള്‍ കോളേജില്‍ ഒത്തുചേരുന്നു നീ തീര്‍ച്ചയായും വരണം. ‘
ഞാന്‍ കത്തുമടക്കി ഡയറിയില്‍ വെച്ചു.
എന്തായാലും പോകണം,
കമ്പനിയില്‍ നാളെ തന്നെ, ആഗസ്റ്റ് 16 ആം തിയതി ലീവിനായ് അപേക്ഷികണമെന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി.
ഓ… ഞാന്‍ എന്നെ പരിചയപ്പെടുത്തിയില്ലല്ലോ?
ഞാന്‍ രാജേഷ് ഇവിടെ ഒരു കമ്പനിയില്‍ എകൗണ്ടൻറ്റായി വര്‍ക്ക് ചെയ്യുന്നു.
ഇന്ന്, ആഗസ്റ്റ് 17, ഞാനിപ്പോള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍,
സമയം വൈകുന്നേരം മൂന്നു മണി.
ആറു മണിയോടെ റൂം ബുക്കുചെയ്ത ഗുരുവായൂരിലെ ഹോട്ടലില്‍ എത്തി,
കുളിച്ചു ഫ്രഷായി അമ്പലത്തില്‍ പോയി തൊഴുതു. പിന്നെ അമ്പലനടയില്‍ ഒന്നു കറങ്ങി, ഉത്രാടപാച്ചലിന്റെ തിരക്കിൽ എന്റെ ഓര്‍മ്മകള്‍ പിറകോട്ടുപാഞ്ഞു തുടങ്ങിയപ്പോള്‍ ഞാന്‍ തിരിച്ചു മടങ്ങി.
ഇന്ന്, ആഗസ്റ്റ് 18, നീണ്ട ഒമ്പതുവര്‍ഷങ്ങള്‍ക്കുശേഷം,
എന്റെ ജീവിതത്തിലെ അഞ്ചു വര്‍ഷങ്ങള്‍ ചിലവഴിച്ച കോളേജിന്റെ പടിയില്‍, ഞാന്‍ വീണ്ടും…
സമയം രാവിലെ ഒമ്പതു മണി.
ഓ… ഞാന്‍ എന്റെ കോളേജ് പരിചയപ്പെടുത്തിയില്ലല്ലോ?
ഇത് ഗുരുവായൂരിലെ ശ്രീകൃഷ്ണ കോളേജ്.
ശരിക്കും ഈ കോളേജ് ഗുരുവായൂരില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ അരിയന്നൂര്‍ എന്ന സ്ഥലത്താണെങ്കിലും, കോളേജിന്റെ പേര് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് എന്നാണ്.
കോളേജിന്റെ ഗേറ്റു തുറന്നു കിടന്നിരുന്നു.
എന്നെക്കാള്‍ മുന്‍പേ ആരോ വന്നതുപോലെ;
പക്ഷേ പരിസരത്ത് ആരേയും കാണാനില്ലായിരുന്നു.
പതിനാലു വര്‍ഷങ്ങള്‍ക്കു മുമ്പ് മീശ മുളക്കാത്ത ഒരു പതിനാറുകാരന്‍,
പരിഭ്രമിച്ച്,പേടിച്ച് ക്ലാസുമുറി തേടുന്നു…
ചേട്ടന്മാരെ കാണുമ്പോള്‍ ‘റാഗിങ്ങ്’ ചെയ്യുമോ എന്ന പേടിയോടെ വാതിലിനുപിന്നിലൊളിച്ചുവെങ്കിലും ,
അവരെന്നെ കണ്ടു. അവരെ കൊണ്ടാകുന്നവിധത്തില്‍ ‘റാഗിങ്ങും’ചെയ്തു.
“എടാ… പൊടി” എന്ന വിളികേട്ടു ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി,
പിന്നില്‍ ചിരിച്ചുകൊണ്ട് ഷൈനി നില്‍ക്കുനു.
ജോണിയുടെ കത്തിലെ സര്‍പ്രൈസ് ഗിഫ്റ്റ് ഇതായിരുന്നോ?
“എടാ… നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ” എന്ന ഷൈനിയുടെ ചോദ്യം വീണ്ടുമെന്നെ ഉണര്‍ത്തി.
ഓ.. ഞാന്‍ ഷൈനിയെ പരിചയപ്പെടുത്തിയില്ലല്ലോ?
ഇവള്‍ ഷൈനി, ഞാന്‍ ഫൈനല്‍ ഇയര്‍ പീഡിസിക്കു പടിക്കുമ്പോഴാണു ഷൈനി കോളേജില്‍ എത്തുന്നത്.
പത്തുവരെ പെണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന ഒരു സ്ക്കൂളില്‍ നിന്നാണു അവള്‍ വന്നത്, അതിന്റെ പേടിയും, പരിഭ്രമവും ആ മുഖത്തു കാണാമായിരുന്നു.
പിന്നെ ദിവസവും ഞങ്ങള്‍ കാണുമായിരുന്നു,
പിന്നീടെന്നോ ഞങ്ങള്‍ അടുത്ത കൂട്ടുകാരായ് മാറി.
“എടാ… നീ എന്താ ചിന്തിക്കുന്നത്”എന്ന ഷൈനിയുടെ ചോദ്യം വീണ്ടുമെന്നെ ഉണര്‍ത്തി.
“ഷൈനി നീ ഇവിടെ” ഞാന്‍ ചോദിച്ചു.
“എന്താ എനിക്കിവിടെ വരാന്‍ പാടില്ലേ” ഷൈനിയുടെ മറുപടി ചോദ്യം.
ഇങ്ങിനെയുള്ള മറുപടി ചോദ്യങ്ങളാണു എന്നെ അവളുടെ നല്ല കൂട്ടുകാരനാക്കിയത്.
ഹോട്ടലില്‍ നിന്നിറങ്ങുമ്പോള്‍ റിസെപ്പ്ഷനിസ്റ്റ് തന്നിരുന്ന പനിനീര്‍പൂ ഞാന്‍ അവള്‍ക്കു കൊടുത്തു.
അവളതുവാങ്ങി ആസ്വദിച്ചൊന്നു മണത്തു.
വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയപ്പോള്‍ എന്തോ,
ഞാന്‍ വാക്കുകള്‍ മറന്നുപ്പോവുന്നതുപോലെ… പക്ഷേ ഷൈനി വാചലയായിരുന്നു.
അതില്‍ നിന്നു മോചിതനാവാന്‍ ഞാന്‍ ഒരു സിഗരെറ്റെടുത്തു ചുണ്ടോടു ചേര്‍ത്തപ്പോള്‍, അവള്‍ ദേഷ്യത്തോടെ എന്റെ ചുണ്ടില്‍നിന്നെടുത്തു പൊട്ടിച്ച് ദൂരേക്കുവലിച്ചെറിഞ്ഞു.
ഇടക്കെപ്പോഴോ ഷൈനി ചോദിച്ചു എന്റെ കുടുംബത്തെ കുറിച്ച്.
ഞാന്‍ ഇതുവരെ കല്ല്യാണം കഴിച്ചില്ല എന്ന മറുപടി കേട്ട് അവള്‍ അത്ഭുതത്തോടെ ചോദിച്ചു “എന്താ”
“ഒന്നുമില്ല.. ഇതുവരെ മനസിനൊത്തൊരു പെണ്‍കുട്ടിയെ കണ്ടില്ല” ഞാന്‍ പറഞ്ഞു.
“എന്താ. ഞാന്‍ മതിയാകുമോ” ഷൈനിയുടെ പെട്ടെന്നുളള മറുപടി ചോദ്യം.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ ഷൈനിയോടു പറയാന്‍ കൊതിച്ച വാക്കുകള്‍…
അന്ന് ഞങ്ങളുടെ ഫ്രണ്ട്ഷിപ്പില്ലാതാകുമോ എന്നു ഭയന്ന് ഞാന്‍ മറച്ചുവെച്ച വാക്കുകള്‍.
നീ… ഇതുവരെ… വാക്കുകള്‍ മുഴുവനാക്കാത്ത എന്റെ ചോദ്യം.
അതിനു മറുപടി ഒരു പൊട്ടിച്ചിരിയായിയുന്നു.
അപ്പോള്‍ ഞങ്ങള്‍ പണ്ട്, എന്നും ഇരിക്കാറുണ്ടായിരുന്ന കുടക്കല്ലിന്റെ ചുവട്ടിലായിരുന്നു.
കോളേജിന്റെ മുറ്റത്തപ്പോള്‍ ഒരു വണ്ടിയുടെ ഹോണ്‍ കേട്ടു.
“അവരൊക്കെയെത്തിയെന്നു തോന്നുന്നു” ഞാന്‍ പറഞ്ഞു.
ഞങ്ങള്‍ എഴുന്നേറ്റു. ഞാന്‍ സമയം നോക്കി ‘പതിനൊന്നേമുപ്പത്’.
“ഞാന്‍ അവരെ പറ്റിക്കാന്‍ ഇവിടെ ഒളിച്ചിരിക്കാം” എന്നു പറഞ്ഞ് ഷൈനി അടുത്ത ഏതോ ഒരു ക്ലാസു മുറിയിലേക്കോടിപോയി.
ഞാന്‍ നടന്നു കോളേജിന്റെ മുറ്റത്തെത്തിയപ്പോള്‍, ജോണിയും റഫീക്കും ജോര്‍ജും പിന്നെ സന്തോഷും വണ്ടിയില്‍ നിന്നിറങ്ങി എന്നെ തേടുകയായിരുന്നു.
ഇവരാണെന്റെ കൂട്ടൂകാര്‍, ഞങ്ങള്‍ അഞ്ചുപേര്‍. ഞങ്ങളുടെ ‘കമ്പനി’യുടെ പേരായിരുന്നു ‘തട്ടുകട ടീം’
ആ പേരിനു പിന്നിലൊരു കഥയുണ്ട്. ഞങ്ങള്‍ കോളേജ് വിട്ട ശേഷമെന്നും വൈകീട്ട് ഗുരുവായൂരിലൊരു തട്ടുകടയില്‍ ഒത്തുചേരുമായിരുന്നു,
ഒരു ദിവസം ഇതു ഷൈനി കണ്ടു. പിറ്റേന്നുമുതല്‍ അവള്‍ ഞങ്ങളെ കാണുമ്പോള്‍ ‘തട്ടുകട ടീം’ എന്നു വിളിക്കാന്‍ തുടങ്ങി. പിന്നെ ആ പേര് കോളേജില്‍ ഫെയിമസായി. എനിക്കു ‘പൊടി’ എന്നുപേരിട്ടതും അവളായിരുന്നു. അതിനു കാരണം ഞാന്‍ ആ ടീമില്‍ ഏറ്റവും ചെറുതായിരുന്നു.
“ഡാ… രാജേഷ് നീ നേരെത്തെയെത്തിയോ?”എന്ന ജോണിയുടെ ശബ്ദം കേട്ട് ഞാന്‍ വീണ്ടും ഞെട്ടി.
“ഞങ്ങള്‍ കരുതി നീ വരില്ലെന്ന്” എന്നു പറഞ്ഞ് റഫീക്ക് അടുത്തെത്തി. പിന്നെ ഓരോരുത്തരും എത്തി.
അപ്പോഴാണു ഞാന്‍ ഷൈനിയെ ഓര്‍ത്തത്, അവള്‍ എന്തേ പുറത്തു വരാത്തത്.
“ജോണി, നീ കത്തിലെഴുതിയിരുന്ന ‘സര്‍പ്രൈസ് ഗിഫ്റ്റ്’ ഇവിടെ നേരെത്തെയെത്തി” ഞാന്‍ അതുപറഞ്ഞതും അവര്‍ നാലുപേരും മുഖത്തോടു മുഖം നോക്കുന്നതു ഞാന്‍ കണ്ടു.
“ഞാന്‍ ഇപ്പോള്‍ വിളിക്കാം”എന്നു പറഞ്ഞ്, ഉറക്കെ ഞാന്‍ വിളിച്ചു “ഷൈനീ… ഇനി ഒളിച്ചു നില്‍ക്കണ്ട, ഇങ്ങോട്ടു വന്നോളൂ” എന്നു ഞാന്‍ വിളിച്ചു പറഞ്ഞതും, വീണ്ടും അവര്‍ അമ്പരന്ന് പരസ്പരം നോക്കുന്നതു കണ്ടു. അപ്പോഴേക്കും ഞാന്‍ അവരെ വിട്ട് ഷൈനിയെ തിരയാന്‍ പോയി.
“ശെ, ഇവള്‍ എവിടെ പോയി” എന്നു പറഞ്ഞു നില്‍ക്കുമ്പോള്‍ സന്തോഷ് വന്നെന്നോടു ചോദിച്ചു, ” ആരെയാ നീ വിളിച്ചത്, അന്ന് നമ്മളോടൊപ്പമുണ്ടായിരുന്ന ഷൈനിയെയാണോ”
“അതെ അവളെ തന്നെ, ഇപ്പോള്‍ ഇവിടെയുണ്ടായിരുന്നതാ… നിങ്ങള്‍ വരുന്നതു കണ്ടപ്പോള്‍, ഇവിടെയെവിടെയോ അവള്‍ ഒളിച്ചു” ഞാന്‍ പറഞ്ഞു.
“എന്താ നിനക്കു ഭ്രാന്തുപിടിച്ചോ” എന്നു ചോദിച്ചു കൊണ്ട് ജോണി അവനെ മുറുക്കെ കെട്ടിപിടിച്ചു. “ടാ, നീ വരാന്‍ വേണ്ടി വെറുതെ എഴുതിയതാ… ‘സര്‍പ്രൈസ് ഗിഫ്റ്റ്’ എന്നൊക്കെ” യെന്ന് ജോണിയെന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
“പിന്നെ… ഇവിടെ… ഇപ്പോള്‍… ” എന്നു ഞാന്‍ വിക്കി വിക്കി പറഞ്ഞപ്പോള്‍,
അവര്‍ നാലുപേരും ചേര്‍ന്ന് എന്നെ കെട്ടിപിടിച്ചുകൊണ്ടു പറഞ്ഞു
“ഷൈനി, അവള്‍, മരിച്ചുപോയടാ”
എന്തോ കേള്‍ക്കാന്‍ പാടില്ലാത്തതു കേട്ടപോലെ ഞാന്‍ അവരെ വിട്ട് കുറച്ചു നേരം മുമ്പ് ഷൈനിക്കൊപ്പമിരുന്ന കുടക്കല്ലിനുചുവട്ടില്‍ പോയിരുന്നു.
എന്തോ… മനസ്സാകെ വിങ്ങുന്നു.
“പിന്നെ… കുറച്ചു മുമ്പ്… ഇവിടെ… എന്റെയടുത്ത്… അവള്‍ മരിച്ചെന്നോ?”എന്നു ഞാന്‍ പിറുപിറുത്ത് കൊണ്ടിരുന്നു.
അപ്പോഴേക്കും അവരെല്ലാവരും വന്ന് എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
ഞാന്‍ തെല്ലൊന്നു സമാധാനിച്ചുവെന്നു കണ്ടപ്പോള്‍, അവര്‍ എന്നെയുംകൂട്ടി പെട്ടെന്ന് എവിടേക്കോ യാത്രയായി…
ആ… യാത്ര അവസാനിച്ചത് പാലയൂര്‍ പള്ളി സെമിത്തേരിക്കു മുന്നിലായിരുന്നു. പിന്നീട് അവരെന്നെയും കൂട്ടി ഒരു കല്ലറക്കുമുന്നിലത്തി.
അതില്‍ ഇപ്രകാരം എഴുതിയിരുന്നു!
‘ഷൈനി വര്‍ഗ്ഗീസ്സ്’
‘ഡോട്ടർ ഓഫ് ചുങ്കത്ത് വര്‍ഗ്ഗീസ്സ്’
ജനനം : 26-2-1979.
മരണം : 03-03-2006.
നിറഞ്ഞ കണ്ണുകള്‍ ഞാന്‍ മുറുക്കെയടച്ചു. മുട്ടുകുത്തി ഞാന്‍ അവളുടെ കുഴിമാടത്തിനരികില്‍ ഇരുന്നു.
പിന്നീടെപ്പോഴോ ഞാന്‍ കണ്ണുതുറന്നപ്പോള്‍,
കുറച്ചുമുമ്പ് ഷൈനിക്കു ഞാന്‍ നല്‍കിയ ആ… പനിനീര്‍പൂ കല്ലറക്കുമുകളില്‍ ഞാന്‍ കണ്ടു.
ഞാന്‍ അതെടുത്ത് ആസ്വദിച്ചൊന്നു മണത്തു.
അപ്പോള്‍ ആ പരിസരമാകെ ഷൈനിയുടെ മണം…
പിന്നെ ഞാന്‍ എഴുന്നേറ്റ് ഒരു സിഗരെറ്റെടുത്ത് കത്തിക്കാന്‍ ശ്രമിച്ചു.
അപ്പോള്‍ ഞാന്‍ ഓര്‍ത്തു, കുറച്ചു മുമ്പ് ഷൈനി എന്റെ ചുണ്ടില്‍നിന്നും സിഗരെറ്റെടുത്തൊടിച്ചു കളഞ്ഞത്.
ഉടനെ ഞാന്‍ എന്റെ കയ്യിലുള്ള സിഗരെറ്റെല്ലാം ദൂരേക്കു വലിച്ചെറിഞ്ഞു.
അപ്പോള്‍ ദൂരെ ആകാശനീലിമയില്‍ ഞാന്‍ കേട്ടു ഷൈനിയുടെ ആ പൊട്ടിച്ചിരി…
– ശുഭം –


1 Comment
നല്ല എഴുത്ത്