സാറിന്റെ ഈ തണുത്ത ശരീരത്തിൽ ഒട്ടി കിടക്കുമ്പോൾ എനിക്കും വിറയ്ക്കുന്നു. പേടിയാകുന്നു. മുമ്പ് മാവോവാദികളുടെ പോയിന്റ് ബ്ലാങ്ക് ഗൺ പോയിന്റിൽ നിന്നപ്പോളോ പോലീസ്മെഡൽ വാങ്ങാൻ രാഷ്‌ട്രപതി ഭവനിൽ കേറിയപ്പോളോ തോന്നാത്ത ഭയം.
ഞാൻ സത്യനാഥൻ സാറിന്റെ കാക്കിയാണ്. സത്യനാഥൻ, കെ എ പി 1,തൃശൂർ റൂറൽ,അതിരപ്പിള്ളി സ്റ്റേഷനിലെ എസ്ഐയാണ്. അല്ല ഇന്നദ്ദേഹം ഉണ്ടായിരുന്നെങ്കിൽ റിട്ടയർ ആകേണ്ട എസ്ഐ യാണ്. ഞാനടക്കം ആ സ്റ്റേഷനിലെ എല്ലാവരും അദ്ദേഹത്തിന്റെ ആരാധകരാണ്. അദ്ദേഹത്തിന്റെ ധൈര്യവും ജോലിയോടുള്ള ആത്മാർത്ഥയും സത്യസന്ധതയും ഓരോ അന്വേഷണങ്ങളിലെ കൃത്യതയും വേഗതയും എല്ലാം കൊണ്ടും അദ്ദേഹതോടൊപ്പം കൂടിയ കഴിഞ്ഞ മൂന്നു വർഷങ്ങളിൽ എനിക്കും ഒരുപാട് സല്യൂട്ട് കിട്ടിയിട്ടുണ്ട്.
എന്നെ അദ്ദേഹം ആദ്യമായി ധരിച്ചത് രാഷ്ട്രപതിയുടെ മെഡൽ വാങ്ങാൻ പോകുന്ന ദിവസമാണ്. എന്റെ ഔദ്യോഗിക സർവീസിൽ ആദ്യ ദിനം തന്നെ പ്രഥമ പൗരനെ കാണാൻ സാധിച്ചത് എന്റെ സാറിന്റെ യൂണിഫോം ആയത് കൊണ്ടല്ലേ. അന്ന് മുതൽ ഞാൻ അദ്ദേഹത്തെ സാർ എന്ന് മാത്രമേ സംബോധന ചെയ്തിട്ടുള്ളു.
ദൃഢചിത്തനായ സാറിന് പക്ഷെ ഏറ്റവും കൂടുതൽ ദുഃഖം അനുഭവിക്കേണ്ടി വന്നത് സ്വന്തം വീട്ടിൽ നിന്ന് തന്നെയാണ്. വീട്ടിൽ പോകുന്നത് പോലും സാറിന് ഇഷ്ടമല്ലായിരുന്നു എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ഭാര്യയും മകനും അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ ഒറ്റക്കെട്ടാണ്. അദ്ദേഹം അപമാനിതനായി നിൽക്കേണ്ടി വന്നതവരുടെ മുന്നിൽ മാത്രമാണ്. ഒരിക്കൽ അദ്ദേഹം തീൻമുറിയിൽ നിന്ന് എഴുന്നേറ്റ് വന്നു കിടക്കയിൽ കിടന്നു കരയുന്നത് നിസ്സഹായനായി ഹാങ്ങറിൽ കിടന്നു നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. ഒരിക്കലും കുടുംബം നോക്കിയിട്ടില്ലെന്നും മകന്റെ കാര്യങ്ങളിൽ താല്പര്യമില്ലെന്നും പറഞ്ഞുള്ള കുറ്റപ്പെടുത്തലുകൾ അദ്ദേഹം സ്ഥിരം കേട്ടിരുന്നു.
ഇന്ന് അദ്ദേഹത്തിന്റെ ജീവനറ്റ ശരീരത്തിൽ കെട്ടിപിടിച്ചവർ കരയുമ്പോൾ എനിക്ക് നാവുണ്ടായിരുന്നെങ്കിലെന്നു ആഗ്രഹിച്ചു പോകുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഞാനാ വീട്ടിൽ കണ്ട കാര്യങ്ങൾ പറയാൻ കഴിഞ്ഞെങ്കിലെന്ന് ഓർത്തുപോയി. റിട്ടയർ ആകുന്നതിനു മുമ്പ് മകനെ എങ്ങനെയെങ്കിലും സർവീസിൽ കേറ്റണം എന്ന് മാത്രമായിരുന്നു അമ്മയുടെയും മകന്റെയും ലക്ഷ്യം. അതിന് വേണ്ടി അദ്ദേഹത്തെ എന്തെങ്കിലും ചെയ്യാനും അവർ മടിക്കില്ല.
സോമൻ സാർ വന്നപ്പോളവർ മാറ്റി നിർത്തി എന്തൊക്കെയോ പറയുന്നുണ്ടല്ലോ? എന്തായിരിക്കും? അച്ഛൻ സർവിസിൽ ഇരിക്കുമ്പോൾ മരിച്ചാൽ മകന് കിട്ടാൻ പോകുന്ന ഡയിങ് ഹാർനെസിനെ കുറിച്ചാവും. സോമൻ സാറിന്റെ മുഖം കണ്ടാലറിയാം സീരിയസായ എന്തോ കാര്യമാണെന്ന്. കഴിഞ്ഞ ദിവസം സാർ കൊടുത്ത റിട്ടയർമെന്റ് പാർട്ടിയിലും അദ്ദേഹം പറഞ്ഞത് ഈ യൂണിഫോമിൽ ഇരിക്കുമ്പോൾ തന്നെ മരിക്കണമെന്നാണ് ആഗ്രഹം. ഇതഴിച്ചു വെച്ചാൽ പിന്നെ ഞാനില്ലെന്ന്. അതറംപറ്റിയത് പോലെയായി.അദ്ദേഹത്തിന്റെ സാരഥി സിനോജ് ഇടയ്ക്കിടെ വന്നു നോക്കുന്നുണ്ട്. സ്റ്റേഷനിലെ എല്ലാവരും ഷോക്കിലാണ്. അദ്ദേഹത്തിന് ഹാർട്ട് സംബന്ധമായ അസുഖമുണ്ടെന്നത് അവർക്ക് പുതിയ അറിവാണ്. കിടന്നുറങ്ങുമ്പോൾ അറ്റാക്ക് വന്നു മരിച്ചു എന്ന് പറഞ്ഞത് ഞാനും വിശ്വസിച്ചിട്ടില്ല. അദ്ദേഹം എന്നും ഒറ്റക്ക് ഞങ്ങളുടെ മുറിയിലാണ് കിടക്കാറുള്ളത്. കുറച്ചു ദിവസങ്ങളായി അദ്ദേഹം മുകളിൽ ഭാര്യയോടൊപ്പമാണ് കിടക്കുന്നത്. അവരെന്തെങ്കിലും ചെയ്തു കാണുമോ എന്റെ സാറിനെ? എത്ര പ്രമാദമായ കേസുകൾ തെളിയിച്ച മനുഷ്യനാണ്. അദ്ദേഹത്തിന്റെ മരണത്തിലെന്തേ ആർക്കും ദുരൂഹുതയൊന്നും തോന്നാത്തത്? എന്താണൊരു പോസ്റ്റ്‌മോർട്ടത്തെ കുറിച്ചാരും പറയാത്തത്? എനിക്ക് മാത്രെ ഇതൊക്കെ സംശയമുള്ളോ?
സാറേ, സാറിനൊപ്പം ചിതയിൽ കത്തിയമരാൻ എനിക്കഭിമാനമേയുള്ളൂ. നേരും നെറിയുമില്ലാത്തയീ ലോകത്ത് നേരെ നടന്ന സാറിനൊപ്പം ഒടുങ്ങട്ടെ ഞാനും.
എന്ന് പട്ടടയിൽ നിന്നും സത്യനാഥൻ സാറിനെ എന്നും അഭിമാനത്തോടെ പൊതിഞ്ഞ കാക്കി.
#എന്റെരചന എന്തായിരിക്കും ആ മനസ്സിൽ?


3 Comments
വേറിട്ട കഥ 👌👌
പാവം യുണിഫോം …… എന്തെല്ലാം കണ്ടു…… നന്നായെഴുതി👍🌹
ത്രില്ലർ ഫീൽ തരുന്ന രചന. ഒരു യൂണിഫോമിന്റെ POV-ൽ ഇത്രയധികം വികാരപരമായൊരു കഥ !!! Wow!