”ഓരോ തവണ ഇവിടെയൊരു പുതിയ അതിഥി എത്തുമ്പോഴും ഞാൻ കരുതും നമ്മളിൽ ഓരോന്നിനെയും എടുത്ത് വെള്ളത്തിലിട്ടോ അവയവങ്ങളോരോന്നും അറുത്തു മുറിച്ചു മാറ്റിയോ നശിപ്പിക്കുമെന്നാണ്. പക്ഷെ, നമ്മുടെ അംഗസംഖ്യ കൂടുന്നതല്ലാതെ ഒരു കുറവും വരുന്നില്ലല്ലോ!”
ഇന്നലെ മക്കളുടെ മുറിയിലേക്ക് ഒരു പുതിയ അലമാര വന്നപ്പോഴായിരുന്നു അവിടെയൊക്കെ ഒന്ന് അടുക്കിപ്പെറുക്കി വെക്കാമെന്ന് ചിന്തിച്ച് പഴയ അലമാരത്തട്ടുകളിൽ കണ്ണുടക്കിയത് . ഇടയ്ക്കെപ്പോഴോ പൊടിതട്ടി നല്ലൊരു തുണി പേഴ്സിനുള്ളിൽ അട്ടിയട്ടിയായി വെച്ച ഇവന്മാരുടെ മേൽ കൈ തട്ടിയത് അറിയാതെയാണ്. എന്താ ഒരു കുശുകുശുപ്പ് എന്നറിയാൻ കാതു കൂർപ്പിച്ച് നോക്കിയപ്പോഴതാ ഇവരുടെ പതം പറച്ചിൽ! ഒരു ഉപയോഗവും ഇല്ലെങ്കിലും ഒന്നിനെയും ഞാൻ വലിച്ചെറിഞ്ഞില്ലായിരുന്നു. നാലഞ്ചെണ്ണം റൂമിന്റെ കോണിൽ കിടക്കുന്ന വലിയ ഇരുമ്പ് പെട്ടിക്കുള്ളിലാണെന്ന കാര്യം ഇന്നലെ ഇവന്മാരുടെ സംസാരം കേട്ടപ്പോഴാണ് ഓർമ്മ വന്നത്. ആദ്യം സംസാരിച്ചു തുടങ്ങിയത് 2012 മോഡൽ ബ്ലാക്ക് ബ്യൂട്ടി സാംസങ്ങ് ആയിരുന്നു. അവനെ പിന്താങ്ങിക്കൊണ്ട് ആ കുഞ്ഞു കുടവയറൻ വെളുത്ത സാംസങ്ങും തൻ്റെ ഭൂതകാലം അയവിറക്കി തുടങ്ങി.
”അന്ന്… 2004 ലെ മാർച്ച് മാസം. ഇന്നലെ എന്നതു പോലെ ആ ദിനം എന്റെ മനസ്സിലുണ്ട്. ഇവിടുത്തെ അമ്മ വിഷ്ണുമോനെ ഗർഭിണിയായിരുന്നപ്പോഴായിരുന്നു ബൈക്കിൽ അച്ഛൻ്റെ നെഞ്ചോട് ചേർന്ന് ടാങ്കിൻ്റെ മുന്നിലായി ഏട്ടൻ കിച്ചൂട്ടനെയും ഇരുത്തി ഞാൻ താമസിച്ചിരുന്ന കടയുടെ മുന്നിൽ വന്നിറങ്ങിയത്. ബൈക്കിൽ നിന്നിറങ്ങിയ അമ്മയുടെ ഒക്കത്തിരുന്ന് കടയിലെത്തിയ അവൻ്റെ കുഞ്ഞിക്കണ്ണുകളിൽ ആശ്ചര്യമായിരുന്നു. എൻ്റെ ഇടതും വലതുമായി ഉണ്ടായിരുന്ന മറ്റ് ചില സുന്ദരി സുന്ദരന്മാരുടെ കവിളുകളിലും അവർ തൊട്ടു തലോടി നോക്കിയെങ്കിലും ഒടുവിൽ നറുക്ക് വീണത് നോക്യ എന്ന ഓമനപ്പേരുള്ള എനിക്കായിരുന്നു. അന്നത്തെ എൻ്റെ വില 5000 രൂപയായിരുന്നു എന്ന് പറഞ്ഞാൽ നിങ്ങളൊക്കെ വിശ്വസിക്കുമോ? എവിടെ! അന്നത്തെ അയ്യായിരത്തിന് ഇന്നത്തെ എൻ്റെ ഏറ്റവും പുതിയ മോഡൽ വാങ്ങിക്കാനുള്ള മൂല്യമുണ്ട്. ചണ്ഡിഗഢിലെ ആർമി ക്വാർട്ടേഴ്സിൽ ആദ്യമായി ഞാൻ എത്തിയ ആ സുദിനം, സന്ധ്യയ്ക്ക് വിളക്ക് വെച്ച് അച്ഛനും അമ്മയും കൂടി ചന്ദനത്തിരി കൊണ്ട് എന്നെ മൂന്നു വട്ടം ഉഴിഞ്ഞിട്ടു . പിന്നെ എൻ്റെ കണ്ണിലും മൂക്കിലും കവിളിലും തൊട്ട് ഇക്കിളിപ്പെടുത്താൻ തുടങ്ങി. അത്രമേൽ പ്രിയമോടെയാണ് എന്നെ എല്ലാവരും തൊട്ടു തലോടിയത്. അതു മാത്രമല്ല രസം, അന്നത്തെ കാലത്ത് ഞാനൊക്കെ ഏലിയനെപ്പോലെ അപൂർവ്വങ്ങളിൽ അപൂർവ്വമല്ലേ? ഞങ്ങൾ താമസിച്ചിരുന്ന ക്വാർട്ടേഴ്സിൻ്റെ അടുത്തുള്ള ആർക്കും മൊബൈൽ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ അവർക്കിടയിൽ തലക്കനമുള്ള ഹീറോയായി; എന്നും തിരക്കുള്ളവനായി മാറി. ആർക്കെങ്കിലും കോൾ വന്നാൽ മുന്നിലെ ബാൽക്കണിയിൽ നിന്ന് അമ്മ വിളിച്ചു പറയും. അന്നത്തെ അമ്മയുടെ ടൂട്ടാപുട്ടാ ഹിന്ദിയെക്കുറിച്ച് ഇന്നാലോചിക്കുമ്പോൾ ചിരി വരും. തൊട്ടപ്പുറത്തെ ഹിമാചൽക്കാരുടെ നാട്ടിൽ നിന്നും കോൾ വരുമ്പോൾ ഓടി കതകിൽ തട്ടി ദീദീ… ദീദീന്ന് നീട്ടി വിളിച്ച് എന്നെ അവരെ ഏൽപ്പിക്കും.
അമ്മയുടെ വയറ്റിൽ കിടന്ന് എന്നെ കൗതുകപൂർവ്വം നോക്കിയിരുന്ന വിഷ്ണുമോൻ വലിയ കുട്ടിയായപ്പോൾ എന്നെയും എന്റെ കൂട്ടരെയും വളരെ ആയാസമായി ഉപയോഗിക്കുന്നത് കാണുമ്പോൾ അമ്മ പറയുന്നത് കേൾക്കാം, “എല്ലാം എന്റെ വയറ്റിൽ കിടന്ന് പഠിച്ചതല്ലേ” എന്ന്. ശരിയാ ഞാൻ ശ്രദ്ധിക്കാറുണ്ട്, അമ്മയുടെ വയറ്റിനുള്ളിൽ അനങ്ങാതെ ചുരുണ്ടു കൂടി എന്റെ കീപാഡിൽ ശബ്ദമുണ്ടാക്കുമ്പോഴൊക്കെ കാതു കൂർപ്പിച്ചു കിടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കോളേജിൽ ടെക്ഫെസ്റ്റിൽ ഈവൻ്റ് കോ-ഓർഡിനേറ്റർ ആയി തിരക്കിട്ട് നടക്കുന്ന വിഷ്ണുമോൻ്റെ കാര്യം ഇന്നലെ ആ ഡെസ്ക്ടോപ് കമ്പ്യൂട്ടറും അവന്റെ പുതിയ ലാപ്ടോപിനോട് പറയുന്നത് കേട്ടിരുന്നു; ഓ! നിനക്ക് അത്ര വലിയ ഗമയൊന്നും വേണ്ടാ. അവൻ അക്ഷരം പഠിക്കുന്നതിന് മുൻപേ എൻ്റെ കീബോർഡിൽ കുഞ്ഞുവിരലുകൾ പതിപ്പിച്ചു കൊണ്ടായിരുന്നു തുടക്കമെന്ന്.
”ഞാൻ വന്നത് വിഷ്ണുമോൻ കുഞ്ഞായിരിക്കുമ്പോഴാട്ടോ.” ഓ! അടുത്ത ആൾ തുടങ്ങി; കുറച്ച് മെലിഞ്ഞ മെറൂൺ നിറത്തിലുള്ള രണ്ടാമൻ, അവനും നോക്യ കുടുംബത്തിലുള്ളതായിരുന്നു. “എന്നെ ഇവിടുത്തെ അമ്മയും മക്കളും തറയിലും താഴത്തും വെക്കില്ലായിരുന്നു. അത്ര കാര്യമായിരുന്നു എന്നോട്. ഇവിടുത്തെ അച്ഛൻ കാശ്മീരിൽ പോസ്റ്റിംഗ് ആയിരുന്ന നാളുകൾ… അങ്ങനെയിങ്ങനെയൊന്നും അവിടുന്ന് വിളിക്കാൻ കഴിയില്ലല്ലോ! വിളിച്ചാലും ഒന്നുരണ്ട് കാര്യം പറയുമ്പോഴേക്കും റേഞ്ച് പോകും. ആ വിളിക്കായുള്ള കാത്തിരിപ്പൊന്നും ഇന്നത്തെ ഈ ആൻഡ്രോയ്ഡിനൊന്നും അറിയില്ല. അന്നാണെങ്കിൽ യൂണിറ്റിലൊന്നും ഞങ്ങളെ കയറാനും അനുവദിച്ചിരുന്നില്ല. എങ്കിലും ആരും കാണാതെ ഇരുമ്പ് പെട്ടിയിലോ കിടക്കുന്ന ചാർപായുടെ അടിയിലോ ഒളിപ്പിച്ചു വെക്കുമത്രേ! അങ്ങനെയാ എൻ്റെ കൂട്ടുകാരൻ ഒരുത്തനെ അച്ഛൻ കൊണ്ടുപോയത്. അന്നൊക്കെ കിച്ചൂട്ടനും വിഷ്ണുവും പൊടിക്കുഞ്ഞുങ്ങളല്ലേ. അവരെയും കൊണ്ട് ഒറ്റയ്ക്ക് അമ്മ ചണ്ഡിഗഢിലും. എന്നും എന്തെങ്കിലും സങ്കടവും വേവലാതിയും അമ്മയ്ക്ക് പറയാനുണ്ടാകും. കേൾക്കാനാണെങ്കിൽ അടുത്താരുമില്ല. എന്നിട്ടെന്താ, ഒരു ദിവസം രാവിലെ അമ്മ എന്തോ ആവലാതി അറിയിക്കാൻ വിളിച്ചതായിരുന്നു. അപ്പുറം ആരും അറ്റൻഡ് ചെയ്തതുമില്ല; സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു. അന്ന് അമ്മ അനുഭവിച്ച മനോവ്യഥ. ഏത് നേരവും ഷെല്ലാക്രമണവും സ്ഫോടനങ്ങളും ഉണ്ടാകാറുള്ള ആർ ആറിലായിരുന്നു ഡ്യൂട്ടി. അന്ന് മൊത്തം അവിടുന്ന് ഒരു വിളിയും വന്നില്ല. പിറ്റേന്ന് അച്ഛൻ വിളിച്ചപ്പോഴല്ലേ അറിയുന്നത്; അമ്മ വിളിച്ച സമയത്ത് റിംഗ് ശബ്ദം കേട്ടപ്പോൾ അതുവഴി പോയ സി.ഓ.സാബ് അവനെയെടുത്ത് ഓഫീസിൽ കൊണ്ടു പോയെന്ന്. പിന്നീട് തിരിച്ചു കൊടുത്തപ്പോൾ പറഞ്ഞത്രേ, ഫാമിലിയോട് ഇങ്ങോട്ട് വിളിക്കേണ്ട എന്ന് പറയണം, സമയം കിട്ടുമ്പോൾ അങ്ങോട്ട് വിളിച്ചാൽ മതിയെന്ന്. അന്നൊക്കെ എന്നെ ഒരു കുഞ്ഞിനെയെന്ന പോലെയായിരുന്നു കൊണ്ടു നടന്നത്, കിച്ചൂട്ടൻ്റെയും വിഷ്ണുൻ്റെയും ഇളയവനായി. അത്രമാത്രം കരുതലായിരുന്നു. കുഞ്ഞൻ ഉറങ്ങാതെ കരഞ്ഞുകിടക്കുന്ന രാത്രിയിൽ അവനെ കളിപ്പിക്കാൻ ബൗൺസ് ബോൾ ഗെയിം കളിക്കും. അങ്ങനെയിരിക്കെ പിന്നീടൊരിക്കൽ അവധി കഴിഞ്ഞ് അച്ഛൻ തിരിച്ചു പോകുമ്പോൾ ജമ്മു ട്രാൻസിറ്റ് ക്യാമ്പിൽ നിന്നും കാണാതെ പോയ ബാഗിൻ്റെ കൂടെ എൻ്റെ കൂട്ടുകാരനെയും നഷ്ടപ്പെട്ടു.”
ശരിയാണ്, അവനോട് ഒരിത്തിരി അടുപ്പം കൂടുതലാണ് എന്ന് അവനും അറിയാം; എത്രയെത്ര ഓർമ്മകളാണ് ഈ കുഞ്ഞു കീപാഡുകൾക്കകത്ത് ഉറങ്ങി കിടക്കുന്നത്. എന്നെപ്പോലെ അവനും എല്ലാം ഓർത്തു വെക്കുന്നുണ്ട്.
”ഇവിടുത്തെ അമ്മ അമ്മയ്ക്കു വേണ്ടി ആദ്യമായി സ്വന്തമാക്കിയത് എന്നെയാണ്.” ആരാണെന്ന് നോക്കാൻ കണ്ണ് മിഴിച്ചു നോക്കിയപ്പോൾ അതാ അടുത്തവൻ! സ്റ്റോറേജ് ഇഷ്യു കാരണം ഞാൻ ഒഴിവാക്കിയ ലാവ, എൻ്റെ ആദ്യത്തെ ആൻഡ്രോയിഡ്. “അമ്മയുടെ സ്കൂളിലെ ടീച്ചർമാർക്കാണ് എന്നോട് കൂടുതലിഷ്ടം. സ്കൂളിൽ എന്തെങ്കിലും പരിപാടിയുള്ള ദിവസങ്ങളിലാകട്ടെ അവരെല്ലാം എന്നെയും അമ്മയെയും ചുറ്റിപ്പറ്റി നടക്കും, എന്തിനാ? അവരുടെയൊക്കെ ഫോട്ടോ പിടിക്കേണ്ടേ, അതിന്. അമ്മയാണെങ്കിൽ ഫോട്ടോ പിടിക്കുക മാത്രമല്ല അത് ഡസ്ക്ടോപ് കമ്പ്യൂട്ടറിൽ കയറ്റി ഫേസ്ബുക്കിലും കയറ്റും.” 2012 മോഡൽ സാംസങ്ങിൻ്റെ പങ്കാളി ലാവയായിരുന്നു അത്. കൊല്ലത്തു നിന്നും സാംസങ്ങിൽ വരുന്ന വിളികൾക്ക് ഉത്തരം നൽകിയത് മഥുരയിൽ നിന്ന് ഈ ലാവയായിരുന്നു. കുറെ നാൾ അവൻ എൻ്റെ കൂടെയുണ്ടായിരുന്നു. പക്ഷെ അവന് ഇടയ്ക്കിടെ പനിച്ചൂട് വരുമായിരുന്നു. പിന്നെ അധികം ഓർമ്മശക്തി ഇല്ലാത്തതിനാൽ സ്റ്റോറേജ് പ്രശ്നവും.
”ലാവേ നിനക്കറിയില്ലേ? നിന്നെക്കാൾ
മുൻപേ ഈ കുടുംബത്തിലെത്തിയത് ഞാനല്ലേ. അന്നൊക്കെ എന്തൊരു സ്നേഹമായിരുന്നു എന്നോട്. ഞാൻ ഇന്നും ഓർക്കുന്നു ആ സുദിനം, ഇവിടുത്തെ സുബേദർ സാബ് കൊല്ലത്തു നിന്നാണ് എന്നെ സ്വന്തമാക്കിയത്. എന്നെ കയ്യിലെടുത്ത് എൻ്റെ ചെവിയിലൂടെ ആ ചെറിയ കുന്ത്രാണ്ടം അകത്തു പിടിപ്പിച്ച ഉടനെ ഇങ്ങിവിടെ മഥുരയിലുള്ള നിന്നിലേക്കായിരുന്നില്ലേ ആദ്യത്തെ വിളി. എന്തൊരു സന്തോഷമായിരുന്നെന്നോ അവരുടെയൊക്കെ സംസാരത്തിൽ. അന്നത്തെ പതിനാറായിരം രൂപയ്ക്കാണ് എന്നെ സ്വന്തമാക്കിയത്. സ്കൂളിൽ നിന്ന് ഏതോ ടീച്ചർ പറഞ്ഞത്രേ! ഇത്രയും തുകയ്ക്ക് നല്ല ആൻഡ്രോയ്ഡ് ഉണ്ടല്ലോ; പിന്നെന്തിനാ ഇത് വാങ്ങിയതെന്ന്? പക്ഷെ ആൻഡ്രോയ്ഡൊന്നും അത്ര പിടിയില്ലായിരുന്നു അദ്ദേഹത്തിന്, മാത്രമല്ല മൊബൈൽ കടക്കാരൻ എന്റെ കുറെയധികം ഗുണഗണങ്ങൾ എണ്ണിയെണ്ണി പറഞ്ഞപ്പോൾ അധികം ഒന്നും ആലോചിച്ചും ഇല്ലാന്ന്. പിന്നെ എന്റെ ക്യാമറയിൽ പിടിച്ച ഫോട്ടോ ഇമെയിലിലൂടെയാ ഭാര്യക്കും മക്കൾക്കും അയച്ചു കൊടുത്തത്. കാരണം, ആൻഡ്രോയ്ഡ് കുട്ടപ്പൻ അല്ലാത്തതുകൊണ്ട് വാട്സ്ആപ്പും ഇല്ലായിരുന്നല്ലോ. അതിൽ മാത്രം നീ എന്നെക്കാൾ ഇത്തിരി മുന്നിൽ നിന്നു.”
ഹോ! ഇവൻമാരുടെ സംസാരത്തിലൂടെ ഞാനെൻ്റെ ഭൂതകാല സ്മൃതിപഥത്തിൽ ഊളിയിട്ടു പറന്നു. കുറച്ച് നേരം ഞാൻ സ്വയം നഷ്ടപ്പെട്ടവളെ പോലെയായി.
2004 മെയ് മാസം എന്റെ കൂടെ കൂടിയ നോകിയയും 2019 ഏപ്രിൽ മാസം തൊട്ട് എന്റെ ദുഖത്തിലും സന്തോഷത്തിലും കൂടെയുള്ള വിവോY95 വരെ എല്ലാവരും കേൾക്കുന്നുണ്ട് ഇവന്മാരുടെ പതം പറച്ചിൽ.
എല്ലാം കേട്ട് എൻ്റെ കയ്യിലിരുന്ന വിവോY95 ഞാൻ മാത്രം കേൾക്കെ പറഞ്ഞു തുടങ്ങി. “ഇവരോട് ആരോടും ഇല്ലാത്ത സ്നേഹം അമ്മയ്ക്ക് എന്നോടുണ്ടെന്ന് എന്നെക്കാൾ നന്നായി വേറെ ആർക്കറിയാം! അച്ഛനും മക്കളും കൂടി അമ്മയ്ക്ക് വേണ്ടി ദ്യോളിപ്യാവിലെ ഒരു കടയിൽ നിന്നും സെലക്ട് ചെയ്തു തന്ന അമ്മയുടെ ഇഷ്ടനിറമായ നീല വിവോ. നാട്ടിലെത്തി നിറയെ ഫോട്ടോയെടുക്കുമെന്നും പറഞ്ഞ് സന്തോഷത്തിൽ വേനലവധിക്ക് നീലേശ്വരത്ത് വണ്ടിയിറങ്ങിയത്; ഒന്നു രണ്ടാഴ്ച കഴിഞ്ഞ് കുടുംബസുഹൃത്തായ പി.കെ.ടി യെയും ഫാമിലിയെയും കാണാൻ വടകര എത്തിയത്, അവിടെ അടുത്തുള്ള ബീച്ചിൽ എത്തിയതും നീല വിവോയ്ക്ക് പനിച്ചൂട് വന്നതും തുടർന്ന് ഓഫായിപ്പോയത്. അന്ന് അമ്മ ഒത്തിരി സങ്കടപ്പെട്ടില്ലേ. എന്നാൽ മഥുരയിലെ കടയിൽ ബന്ധപ്പെട്ടപ്പോൾ ഒന്നും പേടിക്കാനില്ലെന്നും നാട്ടിലെ വിവോയുടെ ഏത് ഷോപ്പിൽ പോയാലും പുതിയ സെറ്റ് കസ്റ്റമർ കെയർ സർവീസ് മുഖാന്തിരം ലഭിക്കുമെന്ന് പറഞ്ഞത് അതേ പോലെ തന്നെ നടന്നതിൻ പ്രകാരമല്ലേ ഞാൻ അമ്മയുടെ കൂടെ കൂടിയത്. ഈ ആറു വർഷങ്ങളിൽ നമ്മൾ എന്തൊക്കെ തരണം ചെയ്തു. ഏറ്റവും കാഠിന്യമേറിയ കൊറോണയുടെ ആ രണ്ടു വർഷങ്ങൾ; പണ്ടെങ്ങോ മറന്നു വെച്ച എഴുത്തിന് പുനർജന്മം നൽകിയത് എന്നിലൂടെയല്ലേ! ആ രണ്ടു വർഷങ്ങളിൽ അമ്മയുടെ എത്രയെത്ര കുട്ടികളെയാണ് എൻ്റെ ക്യാമറക്കണ്ണുകളിലൂടെ കണ്ടത്, ആ മക്കൾക്കൊക്കെ എത്രയെത്ര കഥകളും കവിതകളുമാണ് എന്നിലൂടെ പഠിപ്പിച്ചു കൊടുത്തത്. അവരുടെ ചിരിയും ചിന്തകളും കുട്ടിക്കുറുമ്പുകളും എല്ലാം നമ്മൾ രണ്ടു പേരും ആസ്വദിച്ചില്ലേ.
പിന്നീട് കൊറോണയുടെ രണ്ടാം തരംഗത്തിൽ മരണവിവരം മാത്രം തേടിയെത്തിയിരുന്ന വാട്ട്സ്ആപ്പിനെയും എന്നെത്തന്നെയും അമ്മ വെറുത്തു തുടങ്ങിയ നാളുകൾ. എല്ലാറ്റിൽ നിന്നും മോചനമെന്നോണം വഴിയൊന്നും അറിയാതെ മോംസ്പ്രെസ്സോ എന്ന കുടുംബത്തിലേക്ക് എൻ്റെ കയ്യും പിടിച്ച് അമ്മ നടന്നു കയറിയത്. അവിടെ എന്നിലൂടെ അമ്മ സന്തോഷം കണ്ടെത്തിയത്; ചില്ലറത്തുട്ടുകൾ വീഴുമ്പോഴുള്ള കിലുക്കം പോലെ മോംസിൽ അമ്മയുടെ പ്രൊഫൈലിനു കീഴിൽ സ്വർണ്ണ ബാഡ്ജുകൾ ഒന്നിനുപിറകെ ഒന്നായി താളം പിടിച്ചത്. ഓരോ ഗോൾഡൻ ബാഡ്ജും അമ്മയിൽ എത്ര മാത്രം ചിരിമണികൾ ഉതിർന്നു വീഴ്ത്തി. രാത്രി കിടക്കുന്നതിന് മുൻപും രാവിലെ എണീറ്റതിനു ശേഷവും ഒരു ദിനചര്യപോലെ അമ്മ എന്നെയെടുത്ത് മോംസ് കുടുംബത്തിൽ കയറി നോക്കും. അന്നൊക്കെ ഓൺലൈൻ ക്ലാസായതുകൊണ്ട് അമ്മയ്ക്ക് എന്റെ കൂടെ ഒത്തിരി സമയം ചെലവഴിക്കാൻ സാധിച്ചിരുന്നു. ഈ ആറു വർഷങ്ങൾക്കിടയിൽ ഞാൻ എത്രയോ തവണ അമ്മയെ പേടിപ്പിച്ചു; ഇപ്പോൾ ചത്തു പോകുമെന്ന് ഭയന്നിടത്തു നിന്നും അമ്മയുടെ മനസ്സറിഞ്ഞെന്നോണം പൂർവ്വാധികം ഊർജ്ജസ്വലനായി ഞാൻ മിഴി തുറക്കും. അപ്പോഴൊക്കെ അമ്മ കൂട്ടുകാരികളോടും ഇവിടെ വീട്ടിലും പറയുന്നത് ഞാൻ അഭിമാനത്തോടെ കേൾക്കും; എന്നെ ഇത്രയും മനസ്സിലാക്കിയ വേറൊരു അജീവവസ്തു ഇല്ലെന്ന്. ശരിയാണ്; എല്ലാ അമ്മമാരെയും പോലെ തൻ്റെ ആവശ്യങ്ങളെ പിന്നോട്ട് തള്ളി കിച്ചൂട്ടന് വേണ്ടി റിയൽമി പ്രൊ 5 ഈയിടെയല്ലേ വാങ്ങി നൽകിയത്. പാവം കിച്ചൂട്ടനും ഒരിക്കലും ഒരു നിർബന്ധവും ഇല്ലാത്ത മോനല്ലേ; അതുപിന്നെ അമ്മയുടെ രണ്ടു മക്കളും അങ്ങനെ തന്നെയല്ലേ. കിച്ചൂട്ടൻ്റെ കയ്യിലുണ്ടായിരുന്ന നാംസങിൻ്റെ പുറംചട്ടയും സ്ക്രീനും എല്ലാം നശിച്ചിട്ടു പോലും ഒരു സങ്കടവും പറയാതെ അതും കൊണ്ട് കോളേജിൽ പോയില്ലേ. നിങ്ങൾ രണ്ടു പേരും ഇടക്കിടെ പറയുന്നത് ഞാൻ കേൾക്കാറുണ്ട്; നമ്മുടെ മക്കളെ പോലെ ഇങ്ങനെ അഡ്ജസ്റ്റ് ചെയ്യുന്ന മക്കളെ കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യമെന്ന്. അതുകൊണ്ടു തന്നെയാണ് ഒട്ടും വയ്യാതിരുന്നിട്ടും ഞാൻ അമ്മയുടെ കൂടെ കട്ടയ്ക്ക് നിൽക്കുന്നത്. ങ്ഹാ! എൻ്റെ പിറന്നാളിന് ഞാൻ തന്നെ എനിക്കൊരു സമ്മാനം നൽകുന്നുണ്ടെന്ന് അമ്മ ഇടക്കിടെ പറയുന്നത് ഞാൻ കേൾക്കുന്നുണ്ട്. അത് എന്നേക്കാൾ സുമുഖനായ പുതുപുത്തൻ മോഡലായ എൻ്റെ ഏതെങ്കിലും കൂട്ടുകാരനായിരിക്കും എന്നെനിക്ക് ഒരു സംശയവുമില്ല. എങ്കിലും എനിക്കറിയാം; ആരൊക്കെ അമ്മയുടെ കൂടെ വന്നാലും അമ്മ എന്നെ ഒരു നിധിപോലെ കാത്തു സൂക്ഷിക്കുമെന്ന്. ആകെ ഒരൊറ്റ തെറ്റ് മാത്രമേ ഞാൻ ചെയ്തുള്ളൂ; അമ്മയുടെ കുറെയേറെ കവിതകളും കുഞ്ഞുകഥകളും കുറിച്ചിട്ട ആ നോട്ട് പാഡ് ആപ്പ് ഡിലീറ്റ് ആക്കിയപ്പോൾ ഞാൻ മുന്നറിയിപ്പ് നൽകാൻ മറന്നു പോയി. അന്ന് എൻ്റെ ഓർമ്മശക്തി പൂർണ്ണമായും നഷ്ടപ്പെടുമെന്ന അവസ്ഥയിൽ അമ്മയുടെ അത്രയും പ്രധാനപ്പെട്ട ഏതോ ഫയൽ ബാക്കപ്പ് ചെയ്തെടുക്കുന്നതിനിടയിൽ അറിയാതെ വിരൽ പതിഞ്ഞതാണ്. പിന്നീട് അവയെങ്ങനെ വീണ്ടെടുക്കും എന്നറിയാതെ വിഷമിച്ചു നടക്കുന്നത് കണ്ടിട്ട് ഞാൻ ഒരു പാട് സങ്കടപ്പെട്ടു. സാരമില്ല, അമ്മ വീണ്ടും ഒന്നെഴുതി തുടങ്ങിയാൽ മതി. അവയൊക്കെ പുനർജനിക്കും, എൻ്റെ വിരിമാറിൽ തന്നെ. ഇതാ ഇങ്ങനെ ഈ പുതിയ നോട്ട്പാഡിൽ.”
എന്നെ അപ്പാടെ ഒപ്പിയെടുത്തിരിക്കുന്ന ഏറെ പ്രിയപ്പെട്ടവൻ. അവൻ്റെ കണ്ണിലൂടെ ഒരു സെൽഫിയും കൂടിയെടുത്ത് അവനെ ഏൽപ്പിച്ച് ഇനി ബാക്കി പിന്നെ പറയാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ച് അവനെ ചാർജിൽ കയറ്റി.
NB: ഞാൻ ഏറെ പ്രിയപ്പെട്ട വിഷയം. കാരണം എനിക്ക് ചുറ്റുമുള്ള അജീവങ്ങളായ എല്ലാറ്റിനോടും സംസാരിക്കുന്ന സ്വഭാവം കുട്ടിക്കാലം മുതൽ ഉണ്ടായിരുന്നു. കിച്ചൻസിങ്കും പൈപ്പ് വെള്ളവും വരുന്നതിന് മുൻപ് വീട്ടുമുറ്റത്തെ തെങ്ങിൻ തടത്തിലിരുന്ന് പാത്രം കഴുകുമായിരുന്ന ആ പാവാടക്കാരി പെൺകുട്ടി “നിനക്ക് വേദനിക്കുന്നില്ലല്ലോ” എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഓരോ പാത്രത്തിനോടും സംസാരിച്ചു തുടങ്ങിയത്. അത് ഇന്നും തുടരുന്നു. ഒരു തരം വട്ട്: അല്പമെങ്കിലും വട്ടില്ലാതെ ജീവിതത്തിന് എന്തു രസം!
✍️രതി രമേഷ്<!–more–>
#എന്തായിരിക്കും ആ മനസ്സിൽ!


4 Comments
മനോഹരമായ എഴുത്ത്.👍❤
സ്നേഹം dear❤️
ഒത്തിരി നന്ദി, സ്നേഹം ❤️❤️
ഓർമ്മകൾ, വികാരങ്ങൾ എന്നിവയുടെ മനോഹരമായ കലവറ !! എഴുതിയ ശൈലി <3