മഴപെയ്യുന്ന ശബ്ദം കേട്ടുകൊണ്ടാണ് എണീറ്റത്. പതിയെ എണീറ്റിരുന്നു കൊണ്ട് ജനാല തുറന്നു. സൂക്ഷിച്ചു തുറക്കണം അല്ലെങ്കിൽ പൊട്ടിയ ചില്ലുകൾ കയ്യിൽ തറയ്ക്കും. ചോര പൊടിയും. പക്ഷേ നിറമുണ്ടാവില്ല. സൂക്ഷിച്ചു തന്നെ തുറന്നു. പൊട്ടിയ ചില്ലുകൾ എവിടെ. എല്ലായിടത്തും തൊട്ടു നോക്കി. അതെല്ലാം മാറ്റിയോ..? മകനായിരിക്കും. എങ്കിലും കയ്യിൽ നനവുണ്ട്… നിറമില്ലാത്ത…ഓ.. ഇത് വെള്ളമാണ്…മഴയല്ലേ..?
ജനാല മുഴുവനായി തുറന്നു. ഇല്ല… മഴ പെയ്യുന്നില്ല. അപ്പോൾ ശബ്ദം… അത് ഫാൻ കറങ്ങുന്നതിന്റെ ശബ്ദമായിരിക്കണം. അത് മഴയുടെ ശബ്ദമാണെന്ന് മുൻപും ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്.
ഈ മാസം ഏതാണ്…?
മഴക്കാലം കഴിഞ്ഞോ..?
ഇന്ന് എന്തായാലും മുറ്റത്ത് ഇറങ്ങി നടക്കണം. ചെടികൾ എല്ലാം നോക്കണം.
സൂര്യപ്രകാശം മുഖത്തേക്കടിക്കുന്നുണ്ട്. താൻ ഇന്നും എഴുന്നേൽക്കാൻ വൈകി യിരിക്കുന്നു. കുട്ടികളുടെ ശബ്ദം കേൾക്കുന്നുണ്ട്.അവരുടെ കളിചിരികൾ ആണ്.
ഇന്ന് ശനിയാഴ്ചയാണോ…?
അതോ ഞായറാഴ്ചയോ..? ഓർത്തെടുക്കുവാൻ ശ്രമിച്ചു. ശനിയാഴ്ചയല്ലേ..?
ഇന്നലെ കുട്ടികൾക്ക് സ്കൂൾ ഉണ്ടായിരുന്നു. ഇന്നവർക്കു സ്കൂൾ ഇല്ല അതിന്റെയാണ് ഈ ചിരിയും സന്തോഷ വും. പഠിക്കാനും സ്കൂളിൽ പോകാനും രണ്ടുപേർക്കും മടിയാണ് അതുകൊണ്ട് ദിവസവും രാവിലെ മരുമകളുടെയും പേരക്കുട്ടികളുടെയുംവഴക്കും ബഹളവും കേൾക്കാറുണ്ട്.
പെട്ടെന്ന് വാതിൽ തള്ളിതുറന്ന് കുഞ്ഞു മോൾ എത്തി നോക്കി ചിരിച്ചു.
“അമ്മമ്മ ഒങ്ങുവാനോ, എനീച്ചില്ലേ?”
പുറത്തേക്ക് നോക്കിയിരുന്നു… അല്ലെങ്കിൽ അവൾ അകത്തേക്ക് വരും. പിന്നെ ചോദ്യങ്ങൾ തുടങ്ങും. ഇന്ന് അതൊന്നും വയ്യ. സാധാരണ ദിവസം മരുമകൾ ജോലിയെല്ലാം തീർത്തു വെച്ചതിനു ശേഷം മാത്രമേ കുട്ടികളെ ഉറക്കത്തിൽ നിന്നും വിളിക്കാറുള്ളൂ. ഇന്നിപ്പോൾ ക്ലാസ്സ് ഇല്ലാത്തതുകൊണ്ട് രണ്ടുപേരും നേരത്തെ എണീറ്റ് കളിക്കാനും കുറുമ്പ് എടുക്കാനും തുടങ്ങി യിട്ടുണ്ടാകും. എട്ടും മൂന്നും വയസ്സാണ് എന്ന് തോന്നുന്നു രണ്ടുപേർക്കും.
പേരമക്കൾ തന്റെ ജീവൻ ആണെങ്കിൽ പോലും ചില സമയത്തെങ്കിലും അവരുടെ കുസൃതികൾ അതിരു കടക്കുകയും മക്കൾക്ക് അവരെ നിയന്ത്രിക്കാൻ കഴിയാതെ വരികയും ചെയുമ്പോൾ താൻ പ്രശ്നമുണ്ടാക്കാറുണ്ട്. വീടിന്റെ ശാന്തത മുഴുവൻ നഷ്ടപ്പെടുന്നതായും തോന്നും ആ സമയങ്ങളിൽ. വല്ലാതെ ദേഷ്യം വരുമ്പോൾ മുറിയിൽ പോയി വാതിൽ അടച്ചിരിക്കും. അങ്ങനെയൊക്കെ ചെയ്യുന്നതിൽ മക്കൾക്ക് നീരസം ഉണ്ടെന്നറിയാം, പക്ഷെ. ഇപ്പോൾ മനസിനെ നിയന്ത്രിക്കാൻ കഴിയാതാകുന്നു. പ്രായം കൂടുന്നതിന്റെയാകാം.
കുടുംബത്തിൽ പേരക്കുട്ടികളെ നോക്കേണ്ട ചുമതല പൊതുവിൽ മുത്തശ്ശനും മുത്തശ്ശിയ്കും തന്നെയാണ് എന്നറിയാം. കുട്ടികളുടെ കുസൃതികൾ ആസ്വദിക്കാൻ സാധാരണ എല്ലാവർക്കും സാധിക്കാറുമുണ്ട് പക്ഷേ എന്തുകൊണ്ടോ തനിക്ക് അതിന് കഴിയുന്നില്ല. അവർ സ്കൂളിൽ പോകുന്ന സമയങ്ങളിൽ വലിയ പ്രശ്നങ്ങളില്ലെങ്കിലും തിരിച്ചെത്തിയാൽ പിന്നെ വൈകുന്നേരത്തെ നാമജപവും വായനയും കുറച്ചുസമയത്തെ ടിവി കാണലും പിന്നെ 10 മണിയോടു കൂടി യുള്ള ഉറക്കവും ഒന്നും ശരിയാവില്ല . ഉറക്കം കുറവാണ്. രാത്രി പെട്ടെന്ന് ഉറങ്ങാറുണ്ടെങ്കിലും കുറച്ചു സമയത്തിനുള്ളിൽ എഴുന്നേൽക്കും. പിന്നെ വെറുതെയിങ്ങനെ.അതുകൊണ്ട് തന്നെ കുട്ടികൾ അകത്തു വരാതിരിക്കാൻ വാതിൽ എപ്പോഴും അടച്ചു തന്നെ വയ്ക്കും. ജനാലകളും അടച്ചു തന്നെയിടും, ആരും വരരുത്. ഒരു ശബ്ദവും കേൾക്കരുത്.
കുഞ്ഞുമോൾ വീണ്ടും അകത്തു വന്നു ചോദിച്ചു
” ചായ വേനോ കാപ്പി വേനോ ”
അവൾക്ക് അപ്പൂപ്പന്റെ മുഖഛായയാണ്. മകനാകട്ടെ തന്റെ പോലെയും. മകൻ പെട്ടെന്ന് മുറിയിലേക്ക് വന്നു, കയ്യിൽ ഒരു കപ്പ് ചായയുണ്ട്, അത് കയ്യിൽ തന്ന് അവൻ തിരിച്ചു പോയി. കുഞ്ഞിനേയും എടുത്തു.
രാവിലെ എണീക്കുമ്പോൾ തന്നെ നല്ല മധുരം കൂടിയ ഒരു ചായ തനിക്ക് നിർബന്ധമാണ്. മുൻപെല്ലാം എന്നും രാവിലത്തെ ചായ ഉണ്ടാക്കുന്നത് താൻ തന്നെയാണ്. ഇപ്പോൾ ജോലികൾ ഒന്നും ചെയ്യാൻ പറ്റുന്നില്ല. ചായ അല്ലാതെ രാവിലെ പെട്ടെന്നൊന്നും കഴിക്കാൻ സാധിക്കാറില്ല. അതുകൊണ്ടുതന്നെ രാവിലെ കുറച്ചു സമയം എന്തെങ്കിലും ജോലികളൊക്കെ ചെയ്ത് മരുമകളെ സഹായിച്ചതിനുശേഷം കുളിച്ചിട്ടാണ് ഭക്ഷണം കഴിക്കുക. പിന്നെ മരുന്നു കൂടി കഴിച്ചു കഴിഞ്ഞാൽ ഒന്ന് കിടക്കണം. പകൽ സമയത്ത് കിടക്കാൻ ആഗ്രഹമില്ലെങ്കിലും മരുന്നു കഴിച്ചു കഴിഞ്ഞാൽ അത് അങ്ങനെയാണ് വല്ലാത്തൊരു ക്ഷീണം തോന്നും. കിടന്നാൽ അങ്ങനെ തന്നെ ഉറങ്ങിപ്പോകുകയും ചെയ്യും. പിന്നീട് ഉണരുമ്പോൾ ഉച്ച കഴിയുകയും ചെയ്യും. എങ്കിലും ഉണർന്ന് ഉടൻ തന്നെ ഒരു ചായ കുടിക്കണം എന്ന് നിർബന്ധമാണ്. എങ്കിലേ തനിക്ക് രാത്രി വരെ ഉന്മേഷത്തോടെ ഇരിക്കാൻ ആവുകയുള്ളൂ അല്ലെങ്കിൽ വീണ്ടും ക്ഷീണം തോന്നും. രാത്രി നേരത്തെ ഭക്ഷണം കഴിച്ചു കിടക്കുകയും ചെയ്യും. അമ്മൂമ്മയ്ക്ക് ദിവസവും രണ്ട് ഉറക്കവും രണ്ട് ബെഡ്കോഫീയും ആണെന്ന് കുട്ടികൾ കളിയാക്കി പറയുന്നത് കേട്ടിട്ടുണ്ട്.
ആശുപത്രിയിൽ നിന്നു വന്നതിനു ശേഷം തന്റെ ദിനചര്യകളിലും ഭക്ഷണരീതിയിലും ഒരുപാട് മാറ്റങ്ങൾ വന്നു. തനിക്ക് വയസ്സായി എന്നൊരു തോന്നൽ വന്നു തുടങ്ങിയതു പോലും അതിനുശേഷം ആണെന്ന് തോന്നുന്നു. അസുഖം മാറിയെങ്കിലും തുടർച്ചയായി കുറച്ച് സമയം നിൽക്കാനോ നടക്കാനോ സാധിക്കുന്നില്ല. എന്തായിരുന്നു തന്റെ അസുഖം? മകൻ അതിന്റെ പേര് പറയുന്നത് കേട്ടിരുന്നു. സ്വന്തം കാര്യങ്ങൾ എല്ലാം ചെയ്യുമെങ്കിലും മറ്റുള്ള വീട്ടുകാര്യങ്ങൾ നോക്കുവാൻ തനിക്ക് താല്പര്യമില്ല, ഒരു ഉത്സാഹവും അതിന് തോന്നാറുമില്ല.
” അമ്മമ്മ ഞാ ഇവിരുന്നു കലിച്ചട്ടെ ” ആ കുഞ്ഞിനെ നോക്കിയിരുന്നപ്പോൾ കണ്ണു നിറഞ്ഞു. മകൻ പെട്ടെന്ന് വന്നു കുഞ്ഞിനെ എടുത്തു, അപ്പൊൾത്തന്നെ കുഞ്ഞു തിരിച്ചോടി വന്നു പറഞ്ഞു
“അമ്മമ്മ ഒങ്ങിക്കോ ഞാ കൊച്ചുകയിഞ്ഞു വയാം”.
ഒന്നും പറഞ്ഞില്ല…
തന്റെ ഓമനകളായിരിക്കേണ്ട ആ പേരക്കുട്ടികളുടെ കളിചിരികളും ശബ്ദവും എല്ലാം തന്നെ അലോസരപ്പെടുത്താറുണ്ട് എന്ന് ഓർത്തപ്പോൾ ആത്മനിന്ദ തോന്നി. ഒരേയൊരു മകൻ, തന്നെ നന്നായി പരിപാലിക്കുന്ന മരുമകൾ, അവരുടെ കുഞ്ഞുങ്ങളോട് താൻ…
അവരെ താൻ ശകാരിക്കുന്നതും പിണങ്ങുന്നതും എല്ലാം കുറച്ചു വിഷമത്തോടെയാണ് മകനും മരുമകളും കാണുന്നത്. മാത്രമല്ല ആ കുട്ടികളോട് താൻ ഒട്ടും സ്നേഹ വാത്സല്യങ്ങൾ കാണിക്കാറുമില്ല. തനിക്ക് എന്താണ് സംഭവിച്ചിരിക്കുന്നത്. ഇങ്ങനെയൊക്കെ യാണെങ്കിലും മകളോ മരുമകനോ ഒരു പരാതിയും തന്നെക്കുറിച്ച് പറഞ്ഞു കേട്ടിട്ടില്ല. പാവം അവർ രണ്ടുപേരും കുട്ടികളോടൊപ്പം തന്റെ കാര്യങ്ങൾ കൂടെ നോക്കാൻ കഷ്ടപ്പെടുന്നുണ്ട്. തന്റെ പെൺമക്കൾക്ക് ഇങ്ങോട്ട് വരാൻ അധികം സമയം കിട്ടാറില്ല. അവരുടെ കുട്ടികളെല്ലാം സ്കൂളിൽ പഠിക്കുകയല്ലേ പിന്നെ ജോലിയും.., തിരക്കുണ്ടാകും.
വാതിലിൽ മുട്ടുന്നത് കേട്ടാണ് ചിന്തയിൽ നിന്നുണർന്നത്. മൂത്ത മകളാണ്. അവളുടെ മകനുമുണ്ട്, അവൻ ഒന്ന് ചിരിച്ചു കാണിച്ചു പുറത്തേക്കൊടി. അനിയന്മാരുടെ കൂടെ കളിക്കാൻ.ഇനി അവർ പോകുന്നത് വരെ തനിക് ഉറങ്ങാൻ കഴിയില്ല, അത്രയും ബഹളം ആയിരിക്കും ഇവിടെ. ഇനി വരുമ്പോൾ കുട്ടികളെ കൊണ്ടുവരേണ്ട എന്ന് മകളോട് പറയണം. മുൻപ് പലതവണ ഇതാലോചിച്ചതാണ് പക്ഷേ ഇതുവരെ അത് പറഞ്ഞിട്ടില്ല.
അവൾ പെട്ടെന്ന് പുറത്തു തട്ടി അമ്മയെന്താ ആലോചിക്കുന്നത് എന്ന് ചോദിച്ചു. അവളുടെ മുഖത്തേക്ക് നോക്കി. നെറ്റിയിൽ ചന്ദനക്കുറി ഉണ്ട് അവൾ അമ്പലത്തിൽ പോയി വന്നതായിരിക്കുമോ?
താൻ അവസാനം അമ്പലത്തിലേക്ക് പോയത് എന്നാണ്?
ഉത്സവം എന്നാണ്?
അവളോട് ചോദിച്ചു.
“ഏതു മാസമാണ് ഉത്സവം?”
“അടുത്തമാസമാണ് അമ്മേ ” മറുപടി.
അപ്പോൾ രണ്ടു മഴക്കാലവും കഴിഞ്ഞിരിക്കുന്നു. ഉത്സവം കഴിയുന്നതോടെ ചൂടു തുടങ്ങും. പക്ഷേ തനിക്ക് ഇപ്പോൾ എപ്പോഴും തണുപ്പാണ് തോന്നുന്നത്. ആശുപത്രിയിൽ വെച്ച് ചിലപ്പോളെല്ലാം ശരീരം ചൂടുകൊണ്ട് ഉരുകിപ്പോകുന്നതു പോലെ തോന്നാറുണ്ടായിരുന്നതോർമ്മ വന്നു. അതോർത്തപ്പോൾ പെട്ടെന്ന് ഞെട്ടി.
“എന്തുപറ്റി അമ്മേ ” മകൾ ചോദിച്ചു.
“ഒന്നുല്ല.. ”
സമാധാനിക്കാൻ ശ്രമിച്ചു. അങ്ങനെ ഇപ്പോൾ ഉണ്ടാകാറില്ലല്ലോ, തണുപ്പ് തന്നെയാണ് എപ്പോഴും.
ഇപ്പോഴും തണുക്കുന്നുണ്ട്. പെട്ടെന്ന് പുതപ്പ് എടുത്തു പുതച്ചു.
“അമ്മയെന്തിനാ പുതപ്പ് ഇടുന്നെ”. മകളാണ്. അവളെ നോക്കി ചിരിച്ചു.
“അത് ചിലപ്പോഴൊക്കെ അങ്ങനെയാണ് ” മകൻ പറയുന്നത് കേട്ടു. മകൾ തന്നെ ഉറ്റുനോക്കുന്നുണ്ട്, ആ നോട്ടം അലോസരപ്പെടുത്തിയപ്പോൾ കിടന്നു. മകൾ ചോദിച്ചു.
“അമ്മ ഉറങ്ങാൻ പോകാണോ?
എന്തെങ്കിലും കഴിക്കണ്ടേ…?”
“അമ്മമ്മ ഒങ്ങല്ലേ, ചോയ് കയ്കന്ദേ.”
കുഞ്ഞിന്റെ ശബ്ദം, കണ്ണടച്ച് തന്നെ കിടന്നു. മകൾ ചിരിച്ചു കൊണ്ടു കുഞ്ഞിനെ എടുത്തു.
“നമുക്ക് അമ്മാമയ്ക്കു ചോറ് കൊടുക്കാം? ”
മകൻ അകത്തേക്ക് വന്നു. കുഞ്ഞിനെ വാങ്ങി.
“അത് അവൾ എടുത്തു കൊടുക്കും, നീയിങ്ങ് വാ…”
മകൻ വിളിക്കുന്നുണ്ട്. അവൾ പോയി, ചെറുപ്പത്തിലും അവർ രണ്ടുപേരും നല്ല കൂട്ടായിരുന്നു. കളിയിലായാലും കാര്യത്തിലായാലും. കുട്ടിക്കാലത്തു പോലും ഒട്ടും കുസൃതിയില്ലാത്ത പാവം കുട്ടികൾ. അച്ഛൻ കൂടെയില്ലാഞ്ഞിട്ടും അവർ തനിക്ക് ഒരു ബുദ്ധിമുട്ടും വരുത്തിയിട്ടില്ല. കണ്ണുനീർ തുടച്ചു കൊണ്ട് ചിരിച്ചു.
കുഞ്ഞു വീണ്ടും വന്നു, തന്റെ കയ്യിൽ തൊട്ടുനോക്കി..
“അമ്മമ്മ കയയുവാനോ ”
അവളെ നോക്കി ചിരിച്ചു…
“ചിയിച്ചുവാനല്ലേ ” അവൾ പോയി.
മറ്റുള്ള കുട്ടികളൊക്കെ മുതിർന്നതു കൊണ്ട് കുഞ്ഞുമോൾക്ക് ഇവിടെ കൂട്ടുകൂടാൻ ആരുമില്ല, അച്ഛനുമമ്മ യ്ക്കും തിരക്കല്ലേ. തന്റെ കുട്ടികാലത്തു പക്ഷെ ഒരുപാട് കൂട്ടുകാരുണ്ടായിരുന്നു, അതിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി ആരായിരുന്നു? അവളുടെ പേര്..?
മെലിഞ്ഞ നീളം കുറഞ്ഞ മുടിയുള്ള…
അവൾ എന്നും പ്രിയപ്പെട്ടവളായിരുന്നു….
അവസാനം കണ്ടപ്പോൾ അവൾ മരിച്ചു കിടക്കുകയായിരുന്നു…
അല്ല… അതവളല്ല… മരിച്ചു കിടന്നത്…
അതേ പേരുള്ള മറ്റൊരുവൾ…ആ മുഖം
അതോർത്തപ്പോൾ പൊട്ടിക്കരഞ്ഞു.
പെട്ടെന്ന് മുഖത്തൊരു കുഞ്ഞി കൈ തൊട്ടു “അമ്മമ്മ ചിയിച്ചുവാല്ലേ? ന്നെ പറ്റിച്ചാൻ.”
“അമ്മയെന്താ ഒന്നും കഴിക്കാത്തത് ” മകനാണ്, തിരിഞ്ഞു നോക്കിയില്ല.
തന്റെ ഇഷ്ടഭക്ഷണം എന്തായിരുന്നു?
മക്കൾക്കു ബിരിയാണി ആയിരുന്നു.
അവരുടെ അച്ഛനും അങ്ങനെതന്നെ ആയിരുന്നല്ലോ.
തനിക്ക് അന്നുമിന്നും അങ്ങനെ ഭക്ഷണക്കാര്യത്തിൽ ഇഷ്ടങ്ങളില്ല. ഇപ്പോൾ ഒരു ഭക്ഷണവും ഇഷ്ടമില്ല. അത് കഴിഞ്ഞാൽ എണ്ണിയാൽ തീരാത്ത പലതരം മരുന്നുകളും. ഗുളികകൾ എണ്ണി നോക്കരുതെന്ന് മകൻ എപ്പോഴും പറയും. എന്നാണ് അതൊന്ന് എണ്ണി തീർക്കാൻ പറ്റുക.
“അമ്മേ ” ഇതുംകൂടി കഴിക്കു. കൈ കൊണ്ടു തടഞ്ഞു. താൻ കുട്ടികൾക്ക് അങ്ങനെ വാരി വായിൽ വച്ചു കൊടുക്കാറില്ലായിരുന്നു. പക്ഷെ ഇപ്പോൾ…. രണ്ടു കയ്യും നോക്കി.. മുറിവൊന്നുമില്ല. ജനൽ കമ്പി പിടിച്ചു വലിച്ചു നോക്കി. കൈകൾക്കു നല്ല ബലമുണ്ട്, ഭക്ഷണം കഴിക്കാനൊക്കെ പറ്റും.
“അമ്മമ്മ എന്താനു ചെയ്യനേ?”
കുഞ്ഞു തന്നെ വീണ്ടും. നേരെ കട്ടിലിലേക്ക് കിടന്നു.
“അമ്മമ്മ അപ്ളേക്കും ഒങ്ങിയോ “. കണ്ണടച്ചു കിടന്നു. അടുത്ത് വന്നു കണ്ണിൽ തൊട്ട് നോക്കുന്നു
” ഒങ്ങിയോ ” കുഞ്ഞികൈകൾ കവിളിൽ പിടിച്ചപ്പോൾ ചെറിയ നീറ്റൽ…
നഖം വെട്ടിയില്ലേ?
കണ്ണു തുറന്നപ്പോൾ കുട്ടികൾ എല്ലാവരുമുണ്ട് അടുത്ത്. അവരാരും തന്റെയടുത്ത് അങ്ങനെ വരാറില്ല.ഇപ്പോൾ എല്ലാവരുമുണ്ട്. കുഞ്ഞിന്റെ കൈ പിടിച്ചു നോക്കി, നഖം അത്ര വലുതല്ല,
പക്ഷെ നീറുന്നു, കവിളിൽ തൊടുമ്പോൾ.
ആ നഖത്തിലേക്ക് സൂക്ഷിച്ചു നോക്കി
കുഞ്ഞിന്റെ നഖം പെട്ടെന്ന് വലുതായി വരുന്ന പോലെ തോന്നി…
അതെ.., കൂർത്ത മുനകൾ…
മുഖത്തേക്ക് നോക്കിയപ്പോൾ… അന്നത്തെ അതെ മുഖം….
ആ കുഞ്ഞിന്റെ മുഖം…
പെട്ടെന്ന് ആ കുഞ്ഞു മുഖം വീർത്തു വരാൻ തുടങ്ങി…….
പിന്നെ…
കുഞ്ഞി കണ്ണുകൾ പുറത്തേക്ക്….
വേണ്ട… വേണ്ട.. കാണണ്ട… ജീവിച്ചിരുന്നപ്പോഴും മരിച്ചതിനു ശേഷവും വെറുക്കുന്ന മുഖം…. കണ്ണുകൾ ഇറുക്കിയടച്ചു.
ഒന്നും കാണണ്ട….
ഇരുട്ട് വേണം….
നിറഞ്ഞ ഇരുട്ട്…
ഇരുട്ടിൽ ആരും കാണാതെ, ആരും അറിയാതെ വേഗത്തിൽ ഓടി, ഓടിയോടി വീട്ടിലെത്തി…….
വീട്…..
ഒരുമിച്ചുള്ള ജീവിതം തുടങ്ങിയ വീട്….
തന്റെ കുഞ്ഞുങ്ങളുടെ പുഞ്ചിരിയാൽ പ്രകാശിച്ച വീട്….
സുഖദുഃഖങ്ങളിൽ എന്നും ചേർത്തു പിടിച്ചിരുന്ന തങ്ങളെ അവസാന യാത്രയിൽ വിട്ടുകളഞ്ഞത്, പകരം ചേർത്തുപിടിക്കാൻ മറ്റൊരുവൾ ഉണ്ടായിരുന്നു എന്നതിനാലാണ് എന്ന തിരിച്ചറിവിൽ കരയാൻ മറന്ന തന്നോടൊപ്പം മരവിച്ചു പോയ വീട്.
ആ മരവിപ്പിൽ നിൽക്കവേ കണ്ടു.. അന്നാദ്യമായി.. തന്നിൽ വെറുപ്പിന്റെ വിത്ത് പാകികൊണ്ട് ആ കുഞ്ഞു മുഖം… നീട്ടിയ കൈകൾ വെറുപ്പോടെ തട്ടിമാറ്റിയപ്പോൾ ഒരു കുഞ്ഞിക്കരച്ചിലിന്റെ മാറ്റൊലിയിൽ നടുങ്ങിപ്പോയ വീട്….
ഒടുവിൽ ആ കരച്ചിലും നിലച്ചപ്പോൾ അനാഥമായ വീട്….
തെല്ലും വിഷമിച്ചില്ല. ആശ്വസിച്ചു.
ആ ജീവിതത്തിനും മരണത്തിനും ഒരവകാശി മാത്രം മതി എന്ന് ശഠിച്ചു. പിന്നെയാ വീട്ടിൽ നിന്നില്ല.
വഞ്ചനയാൽ, കണ്ണീരാൽ, വെറുപ്പിനാൽ, കളങ്കപ്പെട്ട വീട്…
വീടിന്റെ ഉള്ളിലും ഇരുട്ടാണ്…. ഇപ്പോൾ അതാണ് വേണ്ടതും……..
ആരെയും കാണേണ്ട….
“ലൈറ്റിടു ” ആരോ പറയുന്നു.
വേണ്ടാ.. വേണ്ടാ…അലറിക്കരഞ്ഞു…
പെട്ടെന്ന് ലൈറ്റ് തെളിഞ്ഞു. ചെറിയ വെളിച്ചം, ഉമ്മറത്തെ ഫ്രയിമിട്ട് വച്ച ഫോട്ടോയ്ക്ക് മുൻപിലെ ചെറിയ ലൈറ്റാണ്…
ഫോട്ടോയിലെ ആ ചിരി മരിക്കുന്ന വരെ മാഞ്ഞിരുന്നില്ല. ആദ്യ കാഴ്ചയിൽതന്നെ തന്നെയാകർഷിച്ചതും ആ ചിരിയായി രുന്നല്ലോ….
തനിക്കു മാത്രമല്ല ആർക്കും ഇഷ്ടം തോന്നിപോകുമായിരുന്നു…
അങ്ങനെയായിരുന്നോ അവൾക്കും…?
ഫോട്ടോയിൽ ഒന്നുകൂടി നോക്കി
അവൾ…. അവളുടെ കുഞ്ഞ്…
അവരുടെ ഫോട്ടോ എങ്ങനെ ഈ ഫ്രയിമിൽ….?
എല്ലാം തന്റെ കോപാഗ്നിയിൽ ഭസ്മമാക്കിയതാണ് ഒരിക്കൽ….
ഒരോർമ പോലും അവശേഷിക്കുന്നില്ല എന്ന് ആശ്വസിച്ചിട്ട്…..
ഇപ്പോൾ അവരൊന്നിച്ച്…. ഇവിടെ…
ഒരു ഫ്രയിമിൽ അവർ മൂന്നുപേരും…..
“വേണ്ട, അത് ഞാൻ സമ്മതിക്കില്ല”…
അത് എടുത്തു താഴെക്കേറിഞ്ഞു….
വലിയ ശബ്ദം…..
ആരൊക്കെയോ കൈകാലുകൾ ബന്ധിച്ചു,
ആരോ കൂർത്ത സൂചിമുന കുത്തിയിറക്കി…
ഹൃദയത്തിന്റെ ഉള്ളറയിലേക്….
വീണ്ടും തണുപ്പ്…
ശാന്തമായ ഇരുട്ടിൽ…
ഇതാണോ മരണം…
വീണ്ടുമാ കുഞ്ഞിന്റെ കരച്ചിൽ..
“അമ്മമ്മ പിന്നെയും ഒങ്ങുവാനോ?”
#എന്റെരചന അടച്ചിട്ട ജനാലകൾ


9 Comments
വാർദ്ധക്യത്തെ വ്യക്തമായി വിശകലനം ചെയ്തു അഭിനന്ദനങ്ങൾ💕
Thank you seji
നല്ലെഴുത്ത്👌
അഭിനന്ദനങ്ങൾ❤️🌹
Thank you suma
സൂപ്പർ, ഇഷ്ട്ടായി 👌
Thank you sunandha Mahesh
നന്നായെഴുതി 👌
Thank you joyce
നല്ല രചന.👌
ഇഷ്ടപ്പെട്ടു.😍