“ഇത് നിങ്ങൾക്ക് ഒരു വെറുമൊരു പുസ്തകമായിരിക്കും. പക്ഷേ എനിക്കിത് എന്റെ ജീവിതമാണ്. എന്റെ കണ്ണുനീരിന്റെ ഉപ്പ് പതിഞ്ഞ മഷിത്തണ്ട് കൊണ്ട് കോറിയിട്ടതാണ് അതിലെ വരികളത്രയും. ”
സ്റ്റേജിലെ മൈക്കിന് മുന്നിൽ നിൽക്കുമ്പോൾ തുളുമ്പി വരുന്ന കണ്ണുകൾ കയ്യിലുള്ള തൂവാല കൊണ്ടൊപ്പി രോഷ്നി പറഞ്ഞു.
സദസ്സിലെ സംസ്കാരിക നായകന്മാർക്കും സിനിമാ-സീരിയൽ അഭിനേതാക്കൾക്കും പൊതുപ്രവർത്തകർക്കും സാധാരണക്കാരായ കാണികൾക്കും അവളുടെ ആ സ്വരത്തിലെ ഇടർച്ചയും പതർച്ചയും മനസ്സിലായില്ലെന്ന് വരാം.
കാരണം ബെന്യാമിൻ പറഞ്ഞ പോലെ “അറിയാത്തതും അനുഭവിക്കാത്തതുമായ കഥകൾ മറ്റു പലർക്കും കെട്ടു കഥകൾ ആകാം. ”
എനിക്ക് രോഷ്നിയെ അറിയാവുന്നത് പോലെ, അവളെ ഞാൻ മനസ്സിലാക്കിയത് പോലെ മറ്റാരും അറിഞ്ഞിട്ടുണ്ടാവില്ല.
ഒരുപക്ഷെ അവളുടെ ജനനത്തോടെ മരിച്ചുപോയ അവളുടെ അമ്മ ഉണ്ടായിരുന്നെങ്കിൽ മനസ്സിലാക്കിയേനെ.
എങ്കിൽ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ നോക്കാൻ എന്ന കാരണം കാട്ടി ഭാര്യ മരിച്ച് പതിനാറ് തികയും മുന്നേ ഇഷ്ടക്കാരിയെ വീട്ടിലേക്ക് കൊണ്ട് വരുമായിരുന്നില്ലല്ലോ അവളുടെ അച്ഛൻ.
രണ്ടാനമ്മയുടെ ക്രൂരതയ്ക്കൊടുവിൽ രോഷ്നിയുടെ എട്ടു വയസ്സുകാരൻ ചേട്ടൻ അതിദാരുണമായി കൊല്ലപ്പെടുമായിരുന്നില്ലല്ലോ.
പണവും മദ്യവും ശരീരവും കൊടുത്ത് ആ രാക്ഷസി കേസിൽ നിന്ന് രക്ഷപെട്ടത് രോഷ്നിയുടെ നാശത്തിലേക്ക് ആകുമായിരുന്നില്ലല്ലോ..
അമ്മ ഇല്ലാതെ പോകുന്നത് എത്ര സങ്കടമാണെന്ന് ഞാൻ അറിഞ്ഞത് അവളിലൂടെ ആണ്.
തൊട്ടപ്പുറത്തെ വീട്ടിൽ ഒരു പയ്യൻ അവന്റെ അച്ഛനോടും അമ്മയോടും ഒപ്പം ഇല്ലായ്മകളിലും മനസ്സറിഞ്ഞു ചിരിച്ചു ജീവിക്കുമ്പോൾ ഇപ്പുറത്തു രണ്ടാനമ്മയുടെ ചൂരൽ പ്രഹരങ്ങളേറ്റ് ചന്തി പൊട്ടി പഴുത്ത രോഷ്നിയുടെ കരച്ചിലുകൾ കൊണ്ട് ആ വീട് നിറയുമായിരുന്നു.
രോഷ്നി അന്നൊക്കെ രാഹുൽ ആയിരുന്നു.
സ്വന്തം അസ്തിത്വം അവൻ അറിഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നില്ല.
അവന്റെ ഏക ആശ്വാസം ഞാൻ ആയിരുന്നു.
അയൽവാസി ആയ എന്നോട് അവന് ഒരുപാട് സ്നേഹമുണ്ടായിരുന്നു.
അത് അവന്റെ അമ്മ കാണാതെ ഞാൻ കൊണ്ട് കൊടുക്കുന്ന ആഹാരസാധനങ്ങളോടുള്ള കൊതി കൊണ്ടൊന്നും അല്ല.
ജനിച്ചതിനു ശേഷം അവനോട് സ്നേഹത്തോടെ പെരുമാറുന്ന ഏക വ്യക്തി ഞാനായത് കൊണ്ട് മാത്രമായിരുന്നു.
എന്റെ അമ്മയ്ക്ക് അവനോട് വാത്സല്യമുണ്ടായിരുന്നു. അപ്പുറത്തെ കരിങ്കാളിയെ കുറിച്ച് അമ്മ എപ്പോഴും പറഞ്ഞു ദേഷ്യപ്പെടാറുണ്ട്.
തരം കിട്ടുമ്പോൾ അവനെ വിളിച്ച് ഉണ്ണാനും കുടിക്കാനും കൊടുക്കുമായിരുന്നു.
ആഹാരം കിട്ടാതെ ഒട്ടിയ അവന്റെ വയറിൽ തലോടി അമ്മ കരയുമായിരുന്നു.
പക്ഷേ അവൻ എന്നു തന്റെ യാഥാർഥ്യം വെളിവാക്കിയോ അന്ന് മുതൽ അമ്മ അവനിൽ നിന്നകലം പാലിച്ചു.
എന്നെയും അവനിൽ നിന്നകറ്റി.
അതവന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.
പക്ഷേ അമ്മയും അച്ഛനും കാണാതെ ഞാൻ അവനെ കാണുകയും പഴയ സൗഹൃദം അത് പോലെ കാത്ത് സൂക്ഷിക്കുകയും ചെയ്തു.
അവൻ പെണ്ണിനെ പോലെ പൊട്ടു തൊടുകയും കണ്ണെഴുതുകയും വളകൾ ഇടുകയും ചെയ്തപ്പോൾ അത്ഭുതത്തോടെയാണ് ഞാനെല്ലാം നോക്കി കണ്ടത്.
അന്ന് ആണും പെണ്ണും എന്ന രണ്ടു തരമേ ലോകത്തുള്ളു എന്നു വിശ്വസിച്ചിരുന്ന അനേകമനേകം പേരിൽ ഒരാൾ ആയിരുന്നു ഞാനും.
എങ്കിലും അവൻ എന്തോ ഫാൻസിഡ്രെസ്സ് കെട്ടുകയാണെന്ന് കരുതി ഇതൊക്കെ ആസ്വദിച്ചു.
“കിരൺ.. നിനക്കറിയ്യോ എന്താണ് എന്റെ രൂപമെന്ന്”?
” എന്ത് രൂപം?”നീ എന്തുവാ പറയുന്നെ രാഹുലെ… ”
“എനിക്ക് ഒരിക്കലും ആണായി ജീവിക്കാൻ കഴിയില്ല കിരൺ. ഞാൻ ജന്മം കൊണ്ട് ആൺവർഗ്ഗവും മനസ്സും ജീവനും കൊണ്ട് പെണ്ണുമാണ്. എനിക്ക് പെണ്ണുങ്ങളുടെ ഹൃദയമാനുള്ളത് കിരൺ. എനിക്ക് അവരെ പോലെ ചിരിക്കാനും ചിന്തിക്കാനും ഉടുക്കാനും ഒരുങ്ങാനും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആണിഷ്ടം. ”
ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ കേൾക്കുന്നുണ്ടായിരുന്നു.
വളർന്നു വരുംതോറും ഞാനവനിലെ മാറ്റങ്ങൾ അറിഞ്ഞു. വർഷങ്ങൾ ഓരോന്നായി മുന്നോട്ട് പോകുമ്പോൾ അവന്റെ പുറത്തെ അടിയുടെ പാടുകൾ കൂടുകയും അവന്റെ അച്ഛനമ്മമാരുടെയും അവന് ശേഷമുണ്ടായ കുട്ടികളുടെയും പ്രാക്കും കളിയാക്കലും ശാപവാക്കുകൾ കൊണ്ടും അവന്റെ മനസ്സ് മുറിവേൽപ്പിക്കപ്പെടുകയും ചെയ്തു.
അവൻ ഇട്ട ഉടുപ്പും പാവാടയും വലിച്ചു കീറി അവന്റെ നഗ്നത നാട്ടുകാർക്ക് മുമ്പിൽ അവന്റെ അച്ഛൻ പ്രദർശിപ്പിച്ച അന്ന് രാത്രി അവൻ എന്നെ വന്നു കണ്ടു
“കിരൺ. ഞാൻ പോവുകയാണ്”
“എങ്ങോട്ട്.. ?”
“എങ്ങോട്ടെങ്കിലും. ഇവിടെ നിന്നാൽ എനിക്ക് ജീവിക്കാനാവില്ല. ഇവിടുത്തെ അമ്മയുടെ സഹോദരൻ ഇന്നാള് എന്നെ കേറി പിടിച്ചു. അത് പറഞ്ഞപ്പോൾ ആണും പെണ്ണും കെട്ടവനെ പിടിക്കേണ്ട കാര്യം എന്റെ ആങ്ങളയ്ക്ക് ഇല്ലെന്നും പറഞ്ഞു അവരെന്നെ തല്ലി ചതച്ചു. ഇന്ന് അച്ഛൻ എന്നെ അപമാനിച്ചു. നാളെ ഞാൻ സ്വന്തമെന്നു കരുതുന്ന എന്റെ സഹോദരങ്ങളും എന്നോടിങ്ങനെ പെരുമാറിയാൽ എനിക്ക് സഹിക്കാൻ ആവില്ല.. ഞാൻ എങ്ങനെയും ജീവിക്കും കിരൺ. പക്ഷേ നിന്നെ ഞാൻ എന്നും ഓർക്കും… എന്നും.. ”
എനിക്കപ്പോൾ തോന്നിയത് അവനെ കെട്ടിപ്പിടിക്കാനാണ്.. ഒന്ന് അമ്പരന്നെങ്കിലും അവനും തിരിച്ച് എന്റെ പുറത്ത് കൈകൾ ചേർത്ത് പിടിച്ചു വിതുമ്പി.
നാട് വിട്ടു പോയ അവൻ എപ്പോഴൊക്കെയോ കത്തുകൾ അയച്ചിരുന്നു. അതിലൂടെ അവന്റെ വിശേഷങ്ങൾ അറിഞ്ഞു കൊണ്ടിരുന്നു.
അവനെ ചൂഷണം ചെയ്‌തവർ,ജോലി നൽകാമെന്നു പറഞ്ഞു പറ്റിച്ച് അവൻ ഉണ്ടാക്കിയതെല്ലാം കൊണ്ട് പോയവർ,അവൻ വിശപ്പും ദാഹവും കൊണ്ട് വലഞ്ഞത്, ഭിക്ഷയെടുത്തത്,
ബോധമില്ലാതെ കിടന്ന അവനെ ട്രാൻസ്ജൻഡേഴ്‌സ് കൂട്ടായ്മയുടെ അമ്മയായ’കാദംബരി’ കൊണ്ടുപോയി ഭക്ഷണവും ആശ്രയയവും നൽകിയത്,പഠിച്ച് പട്ടങ്ങൾ നേടിയത്,സർജറികൾ ചെയ്ത് പെണ്ണായ് മാറിയത്, ഗവണ്മെന്റിൽ ജോലി കിട്ടിയതിനൊപ്പം അറിയപ്പെടുന്ന എഴുത്തുകാരി ആയത് അങ്ങനെ പലതും കത്തിലൂടെയും ചിലപ്പോഴൊക്കെ ഞാൻ അവളെ സന്ദർശിക്കുമ്പോഴും അറിഞ്ഞു.
രോഷ്നി എന്ന പേര് പണ്ടെപ്പോഴോ ഞാൻ പറഞ്ഞതാണത്രേ.
അപ്പോഴും എനിക്ക് അവളോട് ഉള്ളത് പഴയ കൂട്ടുകാരനോടുള്ള ഇഷ്ടം മാത്രമല്ല എന്നു പറയാൻ മടിച്ചു.
അന്ന് രാത്രി അവൾ എന്നെ വിട്ട് നാട് വിട്ടു പോയപ്പോഴാണ് രാഹുൽ എന്ന രോഷ്നി എനിക്ക് ആരൊക്കെയോ ആയിരുന്നു എന്നെനിക്ക് മനസ്സിലായത്.
അവളുടെ അച്ഛൻ കുടിച്ചു രോഗം ബാധിച്ചു മരിച്ചതും രണ്ടാനമ്മ വേറെ ആരോടോ ഓടിപോയതും പുതിയ ഭർത്താവും ആയുള്ള വഴക്കിനിടയിൽ കൊല്ലപ്പെട്ടതും അവരുടെ മക്കളൊക്കെ എവിടോ ഓടിപോയതും ഒക്കെ നിസംഗതയോടെ ആണവൾ കേട്ടിരുന്നത്.
ഇന്ന് മികച്ച നോവലിനുള്ള അവാർഡ് “ഇതും കടന്നു പോകും” എന്ന അവളുടെ നോവലിനു കിട്ടിയപ്പോൾ അവളെക്കാൾ അധികം സന്തോഷിക്കുന്ന ഒരുപാട് ആൾക്കാരിൽ ഒരാൾ ആയി ഞാനും.
സദസ്സിൽ ഇരിക്കുന്ന ചിലരെ കാട്ടി അവൾ പറഞ്ഞിരുന്നു അവളെ ദ്രോഹിച്ചവരുടെ കൂട്ടത്തിൽ അവരിൽ പലരും ഉണ്ടായിരുന്നെന്ന്.
അവരൊക്കെ ഇന്ന് അവളുടെ വിജയത്തിൽ കൈ തട്ടുമ്പോൾ അവൾ അഭിമാനം കൊണ്ട് ചിരിച്ചു.
അവാർഡ് നൈറ്റ് കഴിഞ്ഞുള്ള പാർട്ടിയും കഴിഞ്ഞു വരുമ്പോൾ അവൾ എന്നോട് ചോദിച്ചു.
“കിരൺ.. എന്നോട് നിനക്ക് ഒന്നും പറയാനില്ലേ?”
കാർ ഓടിക്കുകയായിരുന്ന ഞാൻ അവളെ ഒന്നു നോക്കി.
“വണ്ടി നിർത്ത്.. ”
ഞാൻ റോഡരുകിൽ വണ്ടി നിർത്തി. ഏറെക്കുറെ വിജനമായിരുന്നു റോഡ്.
അവൾ പുറത്തിറങ്ങി. ഞാനും.
“എന്താ രോഷ്നി”?
“കിരൺ.. എനിക്ക് ഇനിയും പറയാതെ ഇരിക്കാൻ വയ്യ. നീ എനിക്ക് ആരെല്ലാമോ ആണ്. ഇനിയും അതിൽ കൂടുതൽ എന്തൊക്കെയോ ആണ്. എന്നോട് നിനക്ക് എങ്ങനെ എന്നെനിക്ക് അറിയില്ല. പക്ഷെ ഇനിയും അത് നിന്നോട് പറയാതിരുന്നാൽ അത് നമ്മുടെ ബന്ധത്തിനോട് ചെയ്യുന്ന ചതി ആകും.
ഐ തിങ്ക് ഐ ആം ഇൻ ലവ് വിത്ത് യൂ.. ”
രോഷ്നി മുഖം കുനിച്ചു തന്നെ നിന്നു. വീശിയ കാറ്റിൽ അവളുടെ സാരിയും മുടിയിഴകളും ചലിച്ചു.
ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു മുഖമുയർത്തി. ആ കണ്ണുകൾ നിറഞ്ഞിരുന്നു.
“രോഷ്നി.. ഇത് ഞാൻ എന്നേ നിന്നോട് പറയേണ്ടത് ആയിരുന്നു. അന്നൊന്നും എനിക്ക് ധൈര്യമില്ലായിരുന്നു. നീ എന്നെ എങ്ങനെ ആണ് കാണുന്നതെന്ന് അറിയില്ലാരുന്നു. നീ എന്റെ കളികൂട്ടുകാരൻ ആയിരുന്നു. പക്ഷെ പോകെപോകെ നീ എന്റെ എല്ലാമായി മാറുകയായിരുന്നു. നിന്നെ അറിഞ്ഞപ്പോൾ നിന്റെ സങ്കടങ്ങളുടെ കാവൽക്കാരൻ ആയപ്പോൾ അറിയാതെ നീ എന്റെ നെഞ്ചിൽ കേറിപ്പോയി പെണ്ണെ. ഈ ലോകം എന്തും പറഞ്ഞോട്ടെ. എന്നെ എങ്ങനെ വേണേലും വിധി എഴുതിക്കോട്ടെ. നീ ഇനി എന്റേതാണ്.. നിന്റെ എല്ലാ ദിനങ്ങളും ഇനി എന്നോടൊപ്പമാണ്.. നമുക്കൊരുമിച്ച് ഉറങ്ങുകയും ഉറക്കമുണരുകയും ഒരുമിച്ച് വയസ്സാവുകയും വേണം. ഒടുവിലൊരുനാൾ ഒരുമിച്ച് ഒരു മണ്ണിൽ ചേർന്നു കിടന്നു വിശ്രമിക്കണം. ”
ഒരേങ്ങലോടെ രോഷ്നി എന്റെ മാറിലേക്ക് ചാഞ്ഞു. അവളെ ചേർത്തു പിടിച്ചു മുഖമുയർത്തി കണ്ണീരിൽ കുതിർന്ന മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടുമ്പോൾ
അങ്ങ് മുകളിൽ കരിനീലമായ ആകാശത്ത്
നിറനിലാവ് പരക്കുകയായിരുന്നു..
അങ്ങനെയാണ് ചിലർ… മഞ്ഞ് മൂടി, മണ്ണ് പുതഞ്ഞു വെളിച്ചം കാണാതെ ഇരുട്ടിൽ ബോധമറ്റ് കിടക്കുകയാകും..
സ്നേഹം ചാറുന്ന മഴനൂലുകൽ പതിഞ്ഞാൽ മാത്രം തളിർത്തു, വിടർന്ന് മുളച്ചു പൊന്തുന്ന വിത്തുകൾ പോലെ….
#മണ്ണിനടിയിൽമഴകാത്ത്കിടക്കുന്നβവിത്തുകളെപോലെചിലർ


3 Comments
മനോഹരം❤️👌🌹
👍🙏🔥💯
അസ്സലായി കഥാകൃത്തേ !!!!😍