ഇന്നലെ ആയുർവേദ ആശുപത്രിയിൽ നിന്നു മരുന്നും വാങ്ങിവരുമ്പോഴായിരുന്നു ദേവകിയെ കണ്ടത്. വല്ലാതെ ക്ഷീണിച്ചു പോയിരിക്കുന്നു
അവൾ പണ്ട് അവൾ താമസിച്ചിരുന്നത് ഞങ്ങളുടെ വീടിന്റെ അടുത്തായിരുന്നു. കൃഷണേട്ടൻ മരിച്ചതിന്റെ ശേഷം എന്റെ താമസം ഇളയ മോളുടെ കൂടെയല്ലേ.
അതുകൊണ്ട് അവളുടെ ഒരു വിവരവും പിന്നെ ഞാൻ അറിഞ്ഞിട്ടില്ല. നീനക്കു സുഖമാണോ എന്നു ഞാൻ ചോദിച്ചപ്പോൾ ആ കണ്ണുകളൊക്കെ നിറഞ്ഞിരിക്കുന്നു. ഒട്ടു നാൾ കൂടി എന്നെ കണ്ട സന്തോഷമായിരിക്കും എന്നാണ് ഞാൻ കരുതിയത്. പിന്നെ ബസ് കാത്തു നിൽക്കുന്ന ആ ഷെഡിൽ ഇരുന്നു കൊണ്ട് നിറഞ്ഞ കണ്ണുകളോടെ അവൾ പറഞ്ഞ കാര്യങ്ങൾ എന്റെ കണ്ണുകളും നനയിച്ചു.
അവൾക്കു അഞ്ചു പെണ്മക്കൾക്ക് ശേഷമാണു ഒരു ആൺ തരി പിറന്നത്. അതും എന്തുമാത്രം വഴിപാടുകളാ നടത്തിയത്. ഈശ്വരൻ അതു കേട്ടു. അവളും ഭർത്താവും താഴത്തും തലയിലും വയ്ക്കാതെയാണ് അതിനെ വളർത്തിയത്. കാണാനൊക്കെ ഒരു ഓമനത്വം ഉള്ള ഒരു ചെക്കൻ. അന്നേ കുസൃതി ഒരല്പം കൂടുതലായിരുന്നു. ഇപ്പോ അവൻ കല്യാണമൊക്കെ കഴിച്ചു കുട്ടികളൊക്കെ ആയിട്ടുണ്ടാവും. ഞാൻ അവിടുന്നു പോന്നിട്ടു തന്നെ കൊല്ലം പത്തിരുപതു ആയില്ലേ? അന്നേ അവനൊരു പത്തുവയസ്സൊക്കെ കാണും.
“വീട്ടിൽ ഇപ്പോ നിന്റെ കൂടെ മോനും ഭാര്യയും ഒക്കെ ആയിരിക്കും അല്ലേ? മോനു എന്താ ജോലി?”
ഞാൻ വിശേഷം ചോദിച്ചതും അവൾ പൊട്ടിക്കരഞ്ഞു. പിന്നെ പറഞ്ഞതൊന്നും ഓർക്കാൻ തന്നെ പറ്റില്ല.
മോൻ ഇപ്പോൾ ജയിലിൽ ആണത്രേ.
നാട്ടിലുള്ള എല്ലാ തെമ്മാടിത്തരങ്ങൾക്കും അവൻ മുന്നിൽ ഉണ്ടാവും. കള്ളു കുടിച്ചിട്ട് നടന്ന ഏതൊരു അടിപിടിയിൽ ഒരാൾ മരിച്ചു. അങ്ങിനയാണ് ജയിലിൽ ആയത്. ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല. എന്തു ചോദിക്കാൻ. പേഴ്സിൽ നോക്കിയപ്പോൾ മോളു മരുന്ന് വാങ്ങാൻ തന്ന വകയിൽ ഒരു അഞ്ഞുറു രൂപയുണ്ട്. അതിൽ നിന്നു അൻപതു രൂപ ഓട്ടോക്ക് കൊടുക്കാൻ മാറ്റിവച്ചിട്ടു ബാക്കി അവൾക്കു കൊടുത്തു. വേണ്ട എന്നവൾ കുറെ പറഞ്ഞു. പെൺമക്കളുടെ ഭർത്താക്കന്മാർക്കെല്ലാം വെറുപ്പാണത്രെ. എന്നാലും മക്കൾ വന്നു എന്തെങ്കിലും കൊടുക്കും. അതു കൊണ്ടാണ് വിട്ടുചിലവ്.
കണ്ണു തുടച്ചു യാത്ര പറഞ്ഞു കൊണ്ടു അപ്പോൾ വന്ന ബസ്സിൽ അവൾ കയറിപ്പോയി.
അവിടെ ഉള്ള ഒരു ഓട്ടോയിൽ കയറുമ്പോൾ ഞാൻ ഓർത്തതു ദേവകി പറഞ്ഞ കാര്യങ്ങൾ തന്നെയായിരുന്നു.
അഞ്ചു പെണ്ണിന്റെ ഇടയിൽ കിട്ടിയ മോനെ ഒരു പാടു കൊഞ്ചിച്ചു. ചെയ്യുന്ന തെറ്റുകൾ പലതും കണ്ടില്ലെന്നു നടിച്ചു. അവന്റെ കുറ്റങ്ങൾ വീട്ടിൽ വന്നു പറയുന്നവരോട് വഴക്കിട്ടു. അതൊക്കെ അവനെ കൂടുതൽ തെറ്റിലേക്ക് എത്താൻ പ്രേരിപ്പിച്ചതേ ഉള്ളു. ഞാൻ ചെയ്യുന്ന തെറ്റുകൾ എല്ലാം മാതാപിതാക്കൾ ശരിയായി കാണും എന്നു മനസ്സിലാക്കിയാൽ പിന്നെ ആരെ പേടിക്കാൻ.
വയസ്സുകാലത്തു തങ്ങളെ സംരക്ഷിക്കും എന്നൊരു പ്രതിക്ഷയാണ് ഓരോ മാതാപിതാക്കളും മക്കളിൽ കാണുന്നത്. അതുകൊണ്ടു തന്നെ സ്വന്തം ആവശ്യങ്ങൾ മാറ്റി വച്ചു മക്കൾക്കായി ജീവിക്കുന്നു. മക്കൾ തെറ്റിൽ നിന്നു തെറ്റിലേക്ക്പോവുമ്പോൾ സ്നേഹത്തിന്റെ വഴിയിൽ അവരെ നേർവഴിയിൽ കൊണ്ടുവരാൻ ആവും എന്നു വെറുതെ അവർ പ്രത്യാശിക്കുന്നു.ഒക്കെ വളർത്തുദോഷം എന്നു സമൂഹം കുറ്റപ്പെടുത്തുമ്പോഴും അതിന്റെ പൊരുൾ അറിയാതെ പകച്ചു നിൽക്കുന്ന പാവം മാതാപിതാക്കൾ.
ഒരു കുഞ്ഞു ജനിക്കുമ്പോൾ തന്നെ എന്തൊക്കെ പ്രതീക്ഷകളായിരിക്കും അച്ഛനമ്മമാരുടെ മനസ്സിൽ. പിന്നെ അവരെ കുറിച്ചു കണ്ട സ്വപ്നങ്ങൾ യഥാർത്ഥമാക്കാൻ നെട്ടോട്ടത്തിൽ ആയിരിക്കും ഓരോ മാതാപിതാക്കളും. സ്വന്തം മക്കൾ ചെയ്യുന്ന ചെറിയ തെറ്റുകൾ കണ്ടില്ലന്നു നടിക്കുന്നത് വലിയ തെറ്റിലേക്ക് എത്താൻ അവർക്കു പ്രേരണ നൽകുന്നു. പണം ആവിശ്യപ്പെടുന്ന കുട്ടികൾക്ക് എന്തിന് എന്നുപോലും ചോദിക്കാതെ നൽകുന്നു. പിന്നെ അത് ലഭിക്കാതെ ആവുമ്പോൾ അതു തന്റെ രക്ഷിതാക്കൾ ആണെന്നുള്ള കാര്യം പോലും മറന്നു നാം ഇന്നു പത്രങ്ങളിൽ വായിക്കുന്ന വാർത്തകൾ പോലെ അവരെ കൊല്ലാൻ വരെ മക്കൾ തയ്യാറാവുന്നു.
കാക്കക്കും തൻ കുഞ്ഞു പൊൻകുഞ്ഞു എന്നുള്ള പഴ മൊഴി പോലെ, മക്കളുടെ തെറ്റുകൾ പലതും സഹിച്ചു അതു സമൂഹത്തിന്റെ മുന്നിൽ എത്തിക്കാതിരിക്കാൻ പാടു പെടുകയാണ് പല രക്ഷിതാക്കളും.
മക്കൾ ആവിശ്യപ്പെടുന്നതെന്തും ഒരു ലോഭവും കാണിക്കാതെ വാങ്ങി കൊടുക്കുന്നവരും എല്ലാറ്റിനും നിയന്ത്രണം വച്ചു മക്കളെ അങ്ങോട്ടും എങ്ങോട്ടും വിടാതെ വളർത്തുന്നവരും ഒരു കാര്യം മനസ്സിലാക്കുന്നില്ല.
ബാല്യത്തിൽ നിന്നു കൗമാരത്തിലേക്കു പോവുന്ന പ്രായത്തിൽ ഒരു കുട്ടിക്കു പല തരത്തിലുള്ള മാറ്റങ്ങൾ മനസ്സിനും ശരീരത്തിനും സംഭവിക്കുന്നു.
ആ സമയങ്ങളിൽ സ്നേഹം കൊടുത്തും എന്നാൽ അവർ അറിയാതെ അവരുടെ എല്ലാ കാര്യങ്ങളിലും ഒരു കണ്ണു വച്ചും രക്ഷിതാക്കൾ കൂടെ ഉണ്ടാവേണ്ടത് വലിയൊരു ആവശ്യമാണ്. പരസ്പരം സ്നേഹിച്ചും പരസ്പരം ബഹുമാനിച്ചും കഴിയുന്ന മാതാപിതാക്കളെ കണ്ടു വളർന്ന ഒരു കുട്ടിക്ക് തെറ്റായി കാര്യങ്ങൾ ചെയ്യാൻ ഉള്ള തോന്നൽ ഒരു പരിധി വരെ ഉണ്ടാവുകയില്ല.
അന്യദേശത്തു പോയി കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്നവർ മക്കൾ ആവിശ്യപ്പെടുന്നതു എന്തും നൽകും. തന്റെ മക്കൾ മറ്റുള്ളവരെ പോലെ തന്നെ കഴിയണം. ഒരു കുറവ് ഉണ്ടാവരുത്. എന്നു മാത്രമേ അവർ ആഗ്രഹിക്കുന്നുള്ളു. പക്ഷെ കുട്ടികൾ ഇതു മുതലെടുത്തു മോശമായ ചുറ്റുപാടിൽ എത്തുന്നു. വിട്ടിൽ ഉള്ള അമ്മമാർക്കു അവരുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ ഉള്ള കഴിവും തന്റെടവും കുറവാണെന്നു തോന്നുമ്പോൾ അവർ ചെറിയ ചെറിയ തെറ്റുകൾ ചെയ്തു തുടങ്ങുന്നു.
ഇനി ഇപ്പോൾ ആരെയും പേടിക്കാനില്ല എന്ന വിശ്വാസത്തോടെ അതു വലിയ തെറ്റുകളിൽ ചെന്നെത്തുകയും എന്തും ചെയ്യാം എന്നൊരു ധൈര്യം കൈവരിക്കുകയും ചെയ്യുന്നു. അങ്ങിനെ ആയിരിക്കാം പല ക്രൂര കൃത്യങ്ങളിലും എത്തുന്നത്.
ഒന്നു ആലോചിച്ചാൽ കുട്ടികളെ നേർവഴിയിൽ എത്തിക്കാൻ നമ്മൾ രക്ഷിതാക്കളും മാറേണ്ടതില്ലേ? ഒക്കെ വിധി എന്നോർത്തു വിലപിക്കുന്നവരോട് കൂടുതൽ എന്തു പറയാൻ!
ഓട്ടോ വീട്ടിന്റെ മുന്നിൽ എത്തിയപ്പോൾ ഞാൻ ഇറങ്ങി. അമ്മ ഇന്നു ഒരു പാടു താമസിച്ചല്ലോ എന്നും പറഞ്ഞു ഗേറ്റിൻ അരികിൽ മോൾ നിൽക്കുന്നുണ്ടായിരുന്നു.
#എന്റെരചന – മാറേണ്ടത് കുട്ടികൾ മാത്രമോ


11 Comments
നന്നായി എഴുതി. 👌
സ്നേഹം ❤️❤️
ആറു വയസ്സുള്ള ഒരു കുട്ടിയെ ഒരുത്തൻ വെള്ളത്തിൽ മുക്കി കൊന്ന വാർത്ത വായിച്ച ദിവസമാണ് ഈ ബ്ലോഗും വായിക്കുന്നത്. നമ്മുടെ കുട്ടികൾ. കൈവിട്ടു പോയിക്കഴിഞ്ഞോ?
നന്നായി എഴുതി
സ്നേഹം ❤️❤️
😞😞😞
Thanks❤️
നന്നായി എഴുതി
നന്നായി എഴുതിയിരിക്കുന്നു ജലജ.❤️🌹👌
വ്യത്യാസതമായി എഴുതി.. 👍
Thanks ❤️
Thanks❤️