സന്ധ്യ കഴിഞ്ഞാൽ ആകാശത്തു നോക്കിയിരിക്കുക എന്നതു ഇപ്പോൾ ഒരു ശീലമായിരുന്നു. ആകാശത്തിൽ ആരോ വാരിയെറിഞ്ഞ വെള്ളിക്കമ്മലുകൾ പോലെ പ്രകാശിച്ചു നിൽക്കുന്ന നക്ഷത്രങ്ങൾ. അവയിൽ ഒന്നു എന്നെ നോക്കി കണ്ണു ചിമ്മുന്നുണ്ടോ? വെറുതെ തോന്നുന്നതാവും.
“അമ്മേ, മരിച്ചു പോയ നമ്മുടെ പ്രിയപെട്ടവരാണത്രെ ആകാശത്തു നക്ഷത്രങ്ങളായി മാറുന്നത്. അവർ എന്നും നമുക്ക് കാവലായി നമ്മളെ സംരക്ഷിക്കും. അച്ഛമ്മ പറഞ്ഞു തന്നതാ. ശരിയാണോ?” ഒരു ആറു വയസ്സുകാരിയുടെ സംശയം.
“ഉം”
വെറുതെ മുളിയപ്പോൾ അവൾ ഗൗരവത്തിൽ പറഞ്ഞു. “എന്നാൽ ഞാൻ മരിച്ചു പോയാൽ അമ്മക്ക് കാവലായി അവിടെ ഉണ്ടാവും”.
ആകാശത്തിലേക്കു ചൂണ്ടിയ അവളുടെകുഞ്ഞി കൈ തട്ടി മാറ്റിക്കൊണ്ട് ദേഷ്യപ്പെട്ടു. “എന്താ അമ്മു നീ ഇങ്ങിനെ ചെറിയ വായിൽവലിയ വർത്താനം പറയുന്നത്. എത്ര തവണ പറഞ്ഞിട്ടുണ്ട് ഇങ്ങിനെ ഒന്നും പറയരുത് എന്ന്. അമ്മ ഇനി മിണ്ടില്ല ട്ടോ മോളോട്”
വിവാഹത്തിന് ശേഷം പത്തു വർഷങ്ങൾ കഴിഞ്ഞാണ് ഞങ്ങൾക്ക് അവളെ കിട്ടിയത്. ലീനക്കു ഒരു അമ്മയാവാൻ കഴിയില്ല എന്ന് ബന്ധുക്കളും കൂട്ടുകാരും രഹസ്യമായും പരസ്യമായും പറയാൻ തുടങ്ങിയപ്പോൾ കരയാൻ മാത്രമേ കഴിഞ്ഞുള്ളു. എന്നാലും മരുന്നുകൾ മുടക്കിയില്ല. ഒപ്പം പ്രാർത്ഥനയും.
പത്താം വിവാഹവാർഷികദിനത്തിൽ കേക്ക് കട്ടിങ്ങിന്റെ ഇടയിൽ ആയിരുന്നു തല കറങ്ങി വീണത്. ഹോസ്പിറ്റലിൽ എത്തി കണ്ണുതുറന്നപ്പോൾ ദൈവത്തിന്റെ അനുഗ്രഹം പോലെ കാതിൽ എത്തിയത് ആ ഗുഡ് ന്യൂസ് ആയിരുന്നു.
പിന്നെ എല്ലാരും എന്നെ സ്നേഹിക്കാനും ശുശ്രുഷിക്കാനും ഉള്ള മത്സരമായിരുന്നു. ബിസിനസ്സിന്റെ തിരക്കിൽ ഒന്നിനും നേരം കിട്ടാത്ത ഏട്ടൻ എന്റെ ഇഷ്ടങ്ങൾ ചോദിച്ചുകൊണ്ട് കൂടെ തന്നെ നിന്നു. അങ്ങിനെ മുഴുവൻ സന്തോഷങ്ങളും വാരിതന്നുകൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ലാതെ മോൾ ഞങ്ങളുടെ ജീവിതത്തിലെത്തി. ഗായത്രി എന്ന, അവളുടെ അച്ഛമ്മക്ക് ഇഷ്ടമുള്ള പേരായിരുന്നു അവൾക്കു ഇട്ടത് ഞങ്ങൾക്കു അവൾ അമ്മുവും.
ഏട്ടന്റെ ബിസിനസ് കൂടുതൽഉയരത്തിൽ എത്തിയത് മോളുടെ ഐശ്വര്യം കൊണ്ടാണ് എന്ന് ഞങ്ങൾ വിശ്വസിച്ചു. മോൾ പഠിത്തത്തിൽ മാത്രമല്ല പാട്ടിലും ഡാൻസിലും ഒക്കെ താല്പര്യം കാണിച്ചിരുന്നു. M B Aകഴിഞ്ഞപ്പോൾ അച്ഛന്റെ ബിസിനസ്സിൽ ഇൻവോൾവ്ഡ് ആവാൻ അവൾക്കു ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. ഒരു ഡാൻസ് അക്കാദമി തുടങ്ങാൻ ആയിരുന്നു താല്പര്യം. ആരും നിർബന്ധിച്ചുമില്ല.
ഏട്ടന്റെ ബിസനസ്സ് പാർട്ണർ ആയ ഹരിദാസ് അയാളുടെ മകൻ ശ്രീകാന്തിനു വേണ്ടി അമ്മുവിനെ ചോദിച്ചത്ഏട്ടനും താല്പര്യമായി തോന്നി. കാരണം അവനെ കുട്ടി ആവുമ്പോഴേ അറിയാം. മാത്രമല്ല ഇവരുടെ ബിസനസ്സ് ദുബായിൽ തുടങ്ങിയപ്പോൾ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ശ്രീക്കാണ്.
“നല്ല പയ്യൻ. എല്ലാം നോക്കിയും കണ്ടും ചെയ്തോളും. അതുകൊണ്ടാണ് ദുബായിൽ ഇത്രയും ലാഭം കിട്ടിയത്. ”
ഏട്ടന് അവനെ കുറിച്ചു നല്ല മതിപ്പായിരുന്നു. ഒരിക്കൽ ഹരിദാസും ഭാര്യ ശ്രീദേവിയും വിട്ടിൽ വന്നപ്പോൾ കൂടെ ശ്രീകാന്തും ഉണ്ടായിരുന്നു. നല്ല പെരുമാറ്റം, കാണാനും കൊള്ളാം. എനിക്കും അഭിപ്രായവ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. അമ്മുവിനോട് ചോദിച്ചപ്പോൾ എന്റെ ഡാൻസ് സ്കൂൾ ഒക്കെ സ്റ്റാർട്ട് ചെയ്തിട്ടു പോരെ എന്തിനാ തിരക്ക് കൂട്ടുന്നത് എന്നൊക്കെയാണ് അവള് ചോദിച്ചത്. പക്ഷെ എല്ലാവരുടെയും ഇഷ്ടപ്രകാരം വിവാഹം ഉറപ്പിച്ചു. എൻഗേജ്മെന്റ് ആഘോഷത്തോടെ നടത്തി. ശ്രീകാന്ത് അപ്പോൾ നാട്ടിലെത്തുകയും ചെയ്തു. അതിനുശേഷം കല്യാണത്തിനു ഒരു മാസം ഉണ്ടായിരുന്നു. ശ്രീ ഇടക്കിടക്ക് അമ്മുവിനെ വിളിക്കുകയും പുറത്തേക്കു ഒരുമിച്ചു പോവുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.
വിട്ടിൽ ഒരുക്കങ്ങളും ആളുകളെ വിളിക്കലും ഒക്കെ തകൃതിയായി നടക്കുന്നു. ഒരു ദിവസം പുറത്തേക്കു പോയി വന്ന അമ്മു പറഞ്ഞു.
“അമ്മാ എനിക്കു ഇപ്പോൾ കല്യാണം വേണ്ടിയിരുന്നില്ല. എന്റെ ഡാൻസ് സ്കൂളിന്റെ കാര്യം ഒക്കെ ഒരു തീരുമാനമായിട്ട് മതിയായിരുന്നു.”
എന്താ പറ്റിയത് എന്ന് ചോദിച്ചിട്ട് അവൾ ആദ്യം മറുപടി ഒന്നും പറഞ്ഞില്ല.
“ശ്രീ അതൊന്നും വേണ്ട ബിസിനസ്സിൽ ഹെല്പ് ചെയ്താൽ മതി എന്ന് പറഞ്ഞു.”
അവൾ ആകെ വിഷമത്തിൽ ആയിരുന്നു. “അതുമാത്രമല്ല അമ്മാ, എന്റെ ഇഷ്ടങ്ങൾക്ക് ഒന്നും ഒരു വിലയും തരാത്തത് പോലെ എനിക്കു പലപ്പോഴും തോന്നുന്നു.”
അതൊന്നും ഉണ്ടാവില്ല ഒക്കെ നിന്റെ തോന്നലാ, എന്ന് ആശ്വസിപ്പിക്കുമ്പോഴും എല്ലാം നല്ലതാവാണേ എന്ന പ്രാർത്ഥന ആയിരുന്നു മനസ്സിൽ.
കല്യാണം ഭംഗിയായിക്കഴിഞ്ഞു.
എല്ലാവരെയും വിട്ടു ദുബായിലേക്ക് പോവാൻ മോൾക്ക് നല്ല വിഷമം ആയിരുന്നു. അപ്പോൾ ഏട്ടൻ തന്നെയാണ് എറണാകുളത്തു ഒരു സൂപ്പർമാർക്കറ്റ് തുടങ്ങി അതിന്റെ കാര്യങ്ങൾ ശ്രീ നോക്കട്ടെ എന്നു പറഞ്ഞതു. എനിക്കും അതു ഒരു നല്ല കാര്യമായി തോന്നി. അമ്മുവിനെ കാണാൻ തോന്നുമ്പോൾ ദുബായ് വരെ പോവണ്ടല്ലോ.
അവർ അവിടെ ഫ്ലാറ്റിൽ താമസം തുടങ്ങി. ആദ്യത്തെ കുറെ മാസങ്ങൾ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ പോയിക്കൊണ്ടിരുന്നു. ഞങ്ങൾ അങ്ങോട്ട് പോയി കാണും എന്നല്ലാതെ അവർ ഇങ്ങോട്ടേക്ക് വരുന്നതു കുറവായിരുന്നു. നീ ഒരാഴ്ച ഇവിടെ വന്നു താമസിക്കു അമ്മു എന്നു ഫോൺ ചെയ്യുമ്പോൾ അവൾ പറയും.
“അതൊന്നും ശ്രീക്കു ഇഷ്ടമല്ല അമ്മേ.”
അതു ഏട്ടനോട് പറഞ്ഞപ്പോൾ ഏട്ടൻ പറഞ്ഞു, “നമ്മുടെ സെലക്ഷൻ തെറ്റിയിട്ടില്ല ലീനാ. എന്തു സ്നേഹയിട്ടാ അവര് കഴിയുന്നത്.”
ആ കരുതലും സ്നേഹവും എനിക്കു ഒരു പാടു സന്തോഷം തന്നു.
ഏട്ടൻ വിട്ടിൽ ഇല്ലാത്ത ഒരു വൈകുന്നേരം അമ്മു എന്നെ ഫോണിൽ വിളിച്ചു കുറെ നേരം സംസാരിച്ചു. വിശേഷങ്ങൾ ഒക്കെ ചോദിക്കുകയും പറയുകയും ചെയ്തു. ശ്രീ നിന്റെ ജീവിതത്തിൽ വന്നതു നിന്റെ ഭാഗ്യം ആണു എന്നു ഞാൻ പറഞ്ഞപ്പോൾ അവൾ അതു കേൾക്കാത്തത് പോലെ എന്നോട് ചോദിച്ചു.
“അച്ഛനും അമ്മയും കൂടെ ഒന്നു ഇങ്ങോട്ട് നാളെ വരുമോ? എനിക്കു നിങ്ങളെ കാണാൻ തോന്നുന്നു. ശ്രീക്കു ഇവിടെ നല്ല തിരക്കാണ്. അവിടേക്കുള്ള വരവൊന്നും നടക്കില്ല.”
അതു ഞാൻ ഏട്ടനോട് പറഞ്ഞപ്പോൾ, നാളെ എനിക്കു എറണാകുളം വരെ പോവേണ്ട ഒരു ആവിശ്യമുണ്ട്. രാവിലെ തന്നെ ഇറങ്ങാം എന്നു പറഞ്ഞു.
ഞാൻ അതു അപ്പോൾ തന്നെ മോളെ അറിയിക്കുകയും ചെയ്തു.
ഞങ്ങൾ എത്തുമ്പോൾ അവിടെ ശ്രീയും ഉണ്ടായിരുന്നു. സ്നേഹത്തോടെ അവൻ ഞങ്ങളെ സ്വീകരിച്ചു. വിശേഷങ്ങൾ ഒക്കെ പറഞ്ഞു.
അവർ ബിസിനസ് കാര്യങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ ഞാനും അമ്മുവും മുറിയിലേക്ക് വന്നു. കുറെ കാര്യങ്ങൾ വെറുതെ സംസാരിച്ച ശേഷം അവൾ എന്റെ മടിയിൽ തല വച്ചു കിടന്നു. എന്നിട്ട് എന്നോട് പറഞ്ഞു, “എനിക്കു അമ്മയെ കെട്ടിപിടിച്ചു കിടക്കാൻ തോന്നുന്നു.”
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“അമ്മാ ഈ കല്യാണം ഇപ്പോൾ വേണ്ടിയിരുന്നില്ല അല്ലേ, നിങ്ങളുടെ കൂടെ ജീവിച്ചു എനിക്കു കൊതി മാറീട്ടില്ലായിരുന്നു.”
“എന്താ അമ്മു, നീ ഇങ്ങിനെയൊക്കെ പറയുന്നത്” എന്നുള്ള ചോദ്യത്തിനു മറുപടിയായി അവൾ എന്നെ കുറെ കൂടി ചേർത്തു പിടിക്കുകയാണ് ചെയ്തത്.
കുറെ നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു.
“അമ്മാ, പുറത്തു എല്ലാരും കാണുന്നതല്ല ശ്രീയുടെ യഥാർത്ഥ സ്വഭാവം. എന്റെ ഇഷ്ടങ്ങൾക്ക് ഒന്നിനും ഒരു വിലയുമില്ല. എന്റെ ഡ്രസ്സ് പോലും തീരുമാനിക്കുന്നത് ശ്രീയാണ്. ഫ്രണ്ട്‌സ് എന്നെ വിളിക്കാനോ ഞാൻ അങ്ങോട്ടു വിളിക്കാനോ പാടില്ല. വിട്ടിൽ ഒരു പാട്ടു പോലും മുളിക്കൂടാ. പെട്ടെന്ന് ദേഷ്യം വരും. വല്ലാതെ ഉപദ്രവിക്കുകയും ചെയ്യും. അവൾ എഴുന്നേറ്റിരുന്നു ടോപ് ഉയർത്തി പാടുകൾ കാണിച്ചു.
എല്ലാറ്റിനും സംശയമാണ്. റാണി വല്ല്യമ്മയുടെ മോൻ മനു ഏട്ടൻ ഒരു ദിവസം വന്നിരുന്നു. വന്നു പോയപ്പോൾ പണ്ടത്തെ ബന്ധം പുതുക്കാൻ വന്നതല്ലേ എന്നു ചോദിച്ചു വല്ലാതെ ഉപദ്രവിച്ചു.
അമ്മയുടെ സ്വന്തം ചേച്ചിയല്ലേ റാണിവല്യമ്മ. അവരുടെ മോൻ എന്റെ ഏട്ടൻ അല്ലേ. എനിക്കു മതിയായി അമ്മാ.”
അവൾ പൊട്ടിക്കരഞ്ഞപ്പോൾ എന്റെകണ്ണുകളും നിറഞ്ഞൊഴുകി. എന്തു പറയണം എന്നു അറിയാത്ത അവസ്ഥ. ഞാൻ അച്ഛനോട് ഇന്നു തന്നെ എല്ലാം പറയാം. ശ്രീയുടെ വീട്ടുകാരെയും അറിയിക്കാം. നല്ലൊരു കൗൺസിലിംഗ് സെന്ററിൽ ചെന്നാൽ ഇങ്ങിനെ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റും. ഞങ്ങൾ അവനോടു ഒന്നു സംസാരിക്കട്ടെ. അവൾ പെട്ടെന്ന് എണിറ്റു ഇരുന്നു എന്നിട്ട് പേടിയോടെ പറഞ്ഞു. വേണ്ട അതിന്റെ പേരിലായിരിക്കും അടുത്ത ഉപദ്രവം. ഏട്ടനോട്അപ്പോൾ തന്നെ കാര്യങ്ങൾ പറഞ്ഞു. ഏട്ടനും ആകെ പരിഭ്രമിച്ചിരുന്നു.
“അവന്റെ അച്ഛനും ഞാനും മുപ്പതു കൊല്ലത്തോളമായി ബിസിനസ് പാർട്ടേൺസ് ആണു. ഞാൻ ഇതു എങ്ങനെ പറയും. നമ്മുടെ ഒക്കെ മുന്നിൽ ശ്രീക്കു ഒരു കുറവും ഇല്ല. ഈ ബന്ധം വേണ്ട എന്നു വയ്ക്കുന്നത് നമ്മുടെ ബിസിനസ്സിനെ ആയിരിക്കും കൂടുതൽ ബാധിക്കുക”
എന്തു വേണം എന്നു അറിയാത്ത അവസ്ഥ. അമ്മുവിനെ ഒരുവിധം ആശ്വസിപ്പിച്ചും ഒന്നും അറിയാത്തപോലെ ശ്രീയുടെ മുന്നിൽ അഭിനയിച്ചും ഒക്കെ ഞങ്ങൾ തിരികെയത്തി. രണ്ടാഴ്ച അമ്മു ഒരു പരാതിയും പറഞ്ഞില്ല. വിളിക്കുമ്പോഴും അവൾ ഹാപ്പിയായി തന്നെ ആയിരുന്നു.
അന്ന് ആ ഞായറാഴ്ച പുലർച്ചെ ഒരു മൂന്നു മണി ആയപ്പോഴാണ് ആ കാൾ വന്നത്. അമ്മുവിനു സുഖമില്ല, ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. ഒന്നും മനസ്സിലായില്ല. ഞങ്ങൾ ആകെ തളർന്നുപോയിരുന്നു. ഏട്ടന് ഡ്രൈവ് ചെയ്യാൻ കൂടി പറ്റിയില്ല. ഒരു ഡ്രൈവറെ വച്ചാണ് പോയത്.
അവിടെ ഹോസ്പിറ്റലിൽ അമ്മുവിന്റെ അടുത്ത ഫ്ലാറ്റിലെ ഫാമിലി കൂടെ ഉണ്ടായിരുന്നു. സ്ലീപ്പിംഗ് പിൽസ് കഴിച്ചതാണ് എന്നു അപ്പോൾ അവർപറഞ്ഞു അറിഞ്ഞു. അവർക്കും അതിശയമായിരുന്നു. എന്തൊരു സ്നേഹമായി കഴിയുന്ന വരാണ്. ചുവരിൽ പിടിച്ചു കരയുന്ന ശ്രീയെ നോക്കി അവർ പറഞ്ഞു.
‘ഒന്നും പറയാൻ പറ്റില്ല. നിങ്ങൾ പ്രാർത്ഥിക്കു..’ ഡോക്ടർമാരുടെ ഉപദേശം.
ശ്രീയുടെ വിട്ടുകാരും അവിടെ എത്തിയിരുന്നു. പിന്നെയും മൂന്ന്നാല് മണിക്കൂർ. ഞങ്ങൾക്കു തപസ്സു ചെയ്തു കിട്ടിയ ആ മുഖം ഡോക്ടർ വെള്ള തുണിയിട്ടു മൂടി.
വർഷങ്ങൾ അഞ്ചു കഴിഞ്ഞു. ഇന്നും ആ വേദനയുടെ ആഴം അതുപോലെ മനസ്സിൽ ഉണ്ട്.
അന്ന് തോന്നാത്തത് ഇന്ന് മനസ്സിലാവുന്നുണ്ട്. ബിസിനസ്സും ബന്ധങ്ങളും നോക്കാതെ ഞങ്ങൾ അവൾക്കു ധൈര്യം പകരണമായിരുന്നു. നിന്റെ കൂടെ ഞങ്ങൾ ഉണ്ട് എന്ന ധൈര്യം. നിന്റെ ജീവിതമല്ല നീയാണ് ഞങ്ങളുടെ അഭിമാനം എന്ന് പറയണമായിരുന്നു. നഷ്ടപ്പെടാൻ ഉള്ളതു നഷ്ടപ്പെട്ടു.അതു ഇനിയെങ്കിലും എല്ലാവർക്കും ഒരു പാഠമാകട്ടെ.
ഞാൻ എഴുന്നേറ്റു അകത്തേക്കു നടക്കുമ്പോഴും എന്റെ കാവൽ മാലാഖ എന്നെ നോക്കി കണ്ണു ചിമ്മുന്നുണ്ടായിരുന്നു.
#എന്റെരചന – നീറ്റൽ
.


14 Comments
മനസ്സ് നീറുന്ന കഥ- ഒരു നീറ്റൽ അനുഭവപ്പെട്ടെങ്കിലും- കഥ ഇഷ്ടമായി
വായനക്കും അഭിപ്രായത്തിനും ഒരു പാടു Thanks❤️
എന്താ പറയാ..
സ്നേഹം ❤️❤️
ഇങ്ങനെ എത്ര പെൺകുട്ടികളെ നമ്മൾ ചുറ്റിലും കാണുന്നു…… ഹൃദയസ്പർശിയായ കഥ🌹👍
ഒരിക്കലും കരിയാത്ത ആഴമേറിയ ആന്തരിക മുറിവിന്റെ നീറ്റൽ. മുറിവേൽപ്പിച്ചത് സ്വന്തം നഖം തന്നെയാണെന്നുള്ള തിരിച്ചറിവ് മുറിവിൽ വീഴുന്ന ഉപ്പുപോലെ യാണ്.പെൺമക്കളെ വിവാഹ ശേഷം നെഞ്ചോട് ചേർക്കാൻ മടിക്കുന്ന മാതാപിതാക്കളെ നന്നായി വിവരിച്ചിരിക്കുന്നു.
നോവുകൾ
ശരിക്കും നീറ്റലായി 🥲🥲
സ്നേഹം ❤️❤️
സ്നേഹം സുമ ❤️❤️❤️
വേണ്ട സമയത്ത് വീട്ടുകാർ ചേർത്തുപിടിക്കാത്തതു കൊണ്ട് നഷ്ടപ്പെട്ടു പോയ എത്രയെത്ര പെൺമക്കളാണ് നമുക്കു ചുറ്റുമുള്ളത് അല്ലേ?
നൊമ്പരപ്പെടുത്തുന്ന കഥ❤️🌹👌
സ്നേഹം സുമ ❤️❤️❤️
കുറ്റബോധം എന്നും ഒരു നീറ്റൽ ആണ് 👌
Thanks ❤️❤️