“മാഡം, അവസാനമായി ഒന്നു രണ്ടു ചോദ്യങ്ങൾ കൂടി ചോദിച്ചോട്ടെ? ഇന്റർവ്യൂ ചെയ്യാനെത്തിയ പെൺകുട്ടി പ്രസരിപ്പോടെ ചോദിച്ചു.
“മാഡം, നിങ്ങളുടെ പാസ്റ്റ് ഇപ്പോഴും വാർത്തകളിൽ കാണാറില്ലല്ലോ, ആത്മകഥയിൽ എന്തെങ്കിലും ഞങ്ങൾക്ക് പ്രതീക്ഷിക്കാമോ?”
“തീർച്ചയായും, ഇനി കുറച്ചു നാളുകൾ കൂടി കാത്തിരിക്കൂ, ബുക്ക് അടുത്തു തന്നെ പ്രകാശനം ചെയ്യും”. തെളിഞ്ഞ കണ്ണടച്ചില്ലിന്റെ സുതാര്യതയിലൂടെ അവരുടെ വിടർന്ന കണ്ണുകൾ തിളങ്ങി. സാരിയിലും അതിനു ചേർന്ന ആഭരണങ്ങളിലും വിട പറയാൻ മടിക്കുന്ന സൗന്ദര്യം ബാക്കിയാക്കി അവർ ചിരിച്ചു.
“മാഡം, ആത്മകഥയുടെ പേര്? വായനക്കാർ കാത്തിരിക്കുന്നു. ”
” അതും പുസ്തകത്തോടൊപ്പം വായിക്കൂ, കാരണം അതെന്റെ ഹൃദയത്തിന്റെ നീറ്റലാണ്”. വരഞ്ഞും കീറിയും ചോര പൊടിയുന്ന ഓർമ്മകളുടെ തിരയിളക്കത്തിൽ മുഖം വലിഞ്ഞു മുറുകി.
രാത്രിയിലും ഉറങ്ങാത്ത നഗരം. ചേരിപ്രദേശം അടുക്കും തോറും ഇരുട്ടിൽ കൂട്ടിപ്പിണയുന്ന ഇടുങ്ങിയ വഴികൾ, അവയിൽ ദാരിദ്രം കുടിപാർത്തു. മഞ്ഞ വെളിച്ചം ചുരത്തുന്ന വഴിവിളക്കുകൾ മുനിഞ്ഞു കത്തുന്നുണ്ടെങ്കിലും വഴിയുടെ മുക്കിലും മൂലയിലും ഇരുട്ടും നനവും തങ്ങിനിന്നു. ഓരങ്ങളിൽ തെരുവുപ്പട്ടികൾ മയങ്ങി. തെരുവിലെ കാറ്റിൽ ഉയരുന്ന പൊടി, മഞ്ഞവെളിച്ചത്തിന്റെ വഴിത്താരയിൽ നൃത്തം ചെയ്തു.
ചേരിയിലെ അഴുക്കിന്റെ ദുർഗന്ധം രൂക്ഷമായി അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ വസുന്ധര മയക്കത്തിൽ നിന്നും ഉണർന്നു.
“എന്നെ ഇവിടെ വിട്ടോളൂ… പപ്പേട്ടാ, ഉറക്കം കെടുത്തിയതിന് നാളെ ആൾക്കാരുടെ തെറി കേൾക്കേണ്ടല്ലോ, സമയം രണ്ടു മണി കഴിഞ്ഞു.”
“പേടീണ്ടോ, ഈ രാത്രീല് ഒറ്റയ്ക്കു പോകാൻ?”, പപ്പു ചോദിച്ചു.
“എന്തിന്? നഷ്ടപ്പെടാൻ ഉള്ളവർക്കല്ലെ പേടി…”, അവളുടെ ഭംഗിയുള്ള ചുണ്ടുകളുടെ കോണിൽ പരിഹാസം വക്രിച്ചു.
‘ഒരു കൂട്ടിക്കൊടുപ്പുകാരന്റെ ആവലാതി ത്ഫൂ…, അവൾ നിലത്തേക്ക് ആഞ്ഞു തുപ്പി.
അയാൾ തൂങ്ങിയ കുപ്പായക്കീശയിൽ നിന്നും നോട്ടുകൾ വലിച്ചെടുത്ത് അവൾക്കു നൽകി.
“പറഞ്ഞതിലും അമ്പത് രൂപ കൂടുതലുണ്ട്.”, അയാൾ നരച്ച തലയിളക്കി.
“കാശ് നന്നായി കിട്ടീല്ലേ? ഒരു നൂറു കൂടി ഇങ്ങട് എട്ക്ക്, ഇനി എന്നോട് പറയാതെ ആളൊറപ്പിച്ചാൽ ഒണ്ടല്ലോ.”, അതിസുന്ദരിയായ അവളുടെ വിടർന്ന കണ്ണുകളിൽ ഭീഷണി നിറയുന്നത് കണ്ട് അയാൾ പരുങ്ങി. ചുരുട്ടിയെടുത്ത ഒരു നോട്ടു കൂടി അവളുടെ കൈയിൽ വെച്ചുകൊടുത്തു. കൂട്ടത്തിൽ ഏറ്റവും ഡിമാന്റുള്ള വസുന്ധരയോടു തൽക്കാലം തോൽക്കുന്നതാണ് ബുദ്ധി എന്ന് അയാൾ മനസ്സിലാക്കിയിരുന്നു.
നിരയായി ചേർന്നു നിൽക്കുന്ന ചേരി മുറികൾ. തകരഷീറ്റും ടാർപോളിനും ഓടിന്റെ വിടവുകൾക്കു മുകളിൽ വിരിച്ചിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞ ഓടുകൾക്കിടയിലൂടെ വെളിച്ചം കണ്ണിൽ കുത്തിയപ്പോൾ അവൾ തിരിഞ്ഞു കിടന്നു. പഴയ സാരി വെട്ടിയുണ്ടാക്കിയ കർട്ടൻ കാറ്റിൽ പറന്നു. സജീവമാകുന്ന തെരുവിന്റെ ആരവം വീണ്ടും അവളെയുണർത്തി.
അഴുക്കു പുരണ്ട ഉടുപ്പുകളും എണ്ണമയമില്ലാത്ത ചെമ്പിച്ച മുടിയും കീറിയ പുസ്തകസഞ്ചികളുമായി സ്കൂളിൽ പോകുന്ന കുട്ടികളെ അവൾ ജാലകപഴുതിലൂടെ നോക്കിയിരുന്നു. അലക്കുകാരും കള്ളന്മാരും വേശ്യകളും താമസിക്കുന്ന കോളനിയിലെ മക്കൾ.
കുട്ടികൾ അവളുടെ വീടിനു മുന്നിൽ പതിവു തെറ്റാതെ കാത്തുനിന്നു.
” ദാ… വന്നു”, അഴിഞ്ഞുലഞ്ഞ നീണ്ടമുടി മാടിയൊതുക്കി, കാലുകൾ ഇളകുന്ന പഴയ മേശപ്പുറത്ത് വെച്ചിരിക്കുന്ന ഹാൻഡ് ബാഗുമായി അവൾ കുട്ടികളുടെ അടുത്തെത്തി.
“മിഠായി,മിഠായി…”, അവർ ഒരുമിച്ച് കൈകൾ നീട്ടി, തുള്ളിച്ചാടി.
അവരുടെ കണ്ണുകളിലെ കൗതുകവും പാൽ പുഞ്ചിരിയും വസുന്ധര നോക്കി നിന്നു. അവർക്ക് ബാഗിൽ നിന്നും ചോക്ലേറ്റ് ഓരോന്നായി എടുത്തു കൊടുത്തു. അഴുക്കു കട്ടിപ്പിടിച്ച നഖങ്ങൾക്കിടയിൽ നിന്നും മധുരം നുണയുന്ന കുട്ടികളെ നോക്കി അവൾ പറഞ്ഞു.
“നഖം വെട്ടാത്തവർക്ക് ഇനി മിഠായി തരില്ല. ”
“ശ്ശോ…”, കുട്ടികൾ കൈകൾ തിരിച്ചും മറിച്ചും നോക്കി. നടന്നു നീങ്ങുന്ന കുട്ടികൾ കണ്ണിൽ നിന്നും മറയുന്നവരെ അവൾ അവരെ നോക്കി നിന്നു.
പൈപ്പിനു ചുവട്ടിൽ വെളളം നിറച്ച കുടങ്ങൾ നിരക്കി സ്ത്രീകൾ കലപില കൂട്ടി. പതിവു വഴക്കുകളും ആക്രോശങ്ങളും ശ്രദ്ധിക്കാതെ കടന്നുപോകുന്ന കാൽനടക്കാരും സൈക്കിൾ യാത്രക്കാരും ഒരു പുതിയ പ്രഭാതത്തെ അടയാളപ്പെടുത്തി.
“നാശങ്ങൾ, മിഠായി വേണത്രെ, ഇതിനൊക്കെ അവൾക്കു് കാശുണ്ട്”, തേപ്പടർന്ന ചുവരിൽ ചാരി കമലമ്മ പിറുപിറുത്തു.
“ഉം…?, അവൾ കമലമ്മയ്ക്കു നേരെ നോട്ടമെറിഞ്ഞു. അമ്മയുടെ കൂട്ടുകാരി, തന്നെ നോക്കി സംരക്ഷിച്ചുവെന്ന് ഇടയ്ക്കിടെ അവർ ഓർമ്മിപ്പിക്കും. അവർ അമ്മയുടെ കൂട്ടുകാരിയായിരുന്നോ? അശരണയായ യുവതിയെ അഭയം നൽകുകയെന്ന് വിശ്വസിപ്പിച്ച് അവളെ വേശ്യാവൃത്തിയിലേക്ക് വലിച്ചിഴച്ചവർ.
കൂട്ടിക്കൊടുപ്പുകാരുടെ വലയത്തിലെ പെൺ കണ്ണികൾ.
വർഷങ്ങൾക്കു മുൻപ്, പ്രണയ കുരുക്കിൽപ്പെട്ട തന്റെ അമ്മ. ആ പതിനേഴുകാരിയെ നാട്ടിൻപ്പുറത്തെ ഒരു റെയിൽവേസ്റ്റേഷനിൽ നിന്നും കാമുകൻ വണ്ടി കയറ്റി വിടുമ്പോൾ അവളിൽ ജീവന്റെ തുടിപ്പുകൾ തുടങ്ങിയിരുന്നു.
“ഇതറിഞ്ഞാൽ എന്റെ വീട്ടുകാർ നിന്നെ കൊന്നു കളയും, എനിക്ക് വേറെ വഴിയില്ല. എവിടെയെങ്കിലും പോയി രക്ഷപ്പെട്ടോ”, നിസ്സഹായനായ ആ കാമുകൻ അവളുടെ കൈകൾ കൂട്ടിപ്പിടിച്ചു തേങ്ങി. പ്രബലരായ തന്റെ ബന്ധുക്കളുടെ നിഴൽ പോലും അവളുടെമേൽ വീഴുന്നത് ആ ചെറുപ്പക്കാരനെ ഭയചകിതനാക്കിയിരുന്നു.
ഒരു ഉത്തരത്തിന് കാത്തുനിൽക്കാതെ, ട്രെയിൻ ചൂളംവിളിച്ചു. നീളൻ പാതകൾ വളരെ ഏറെ ദൂരം അവളെ കാമുകനിൽ നിന്നും അകറ്റിമാറ്റി.
മരണത്തിന്റെ മടിത്തട്ടിൽ അഭയം തേടാൻ തുനിഞ്ഞപ്പോൾ, തന്റെ ഉള്ളിലെ പ്രാണന്റെ കുഞ്ഞനക്കങ്ങൾ, അവളുടെ തീരുമാനം തിരുത്തി.
കാമവെറിയന്മാരുടെ കണ്ണുകളും കൈകളും തനിക്കു നേരെ നീണ്ടപ്പോൾ പ്രാണരക്ഷാർത്ഥം അവൾ ഓടി, ജീവിക്കാൻ പുതിയ ഇടങ്ങൾ തേടി.
അഭയം നൽകിയ കമലയെന്ന സ്ത്രീയെ അവൾക്ക് വിശ്വസിയ്ക്കാതെ നിവൃത്തിയില്ലായിരുന്നു. മഹാനഗരത്തിന്റെ അഴുക്കുച്ചാലുകൾ അവൾക്കു തീർത്തും അപരിചിതമായിരുന്നല്ലോ. പപ്പുവും കമലയും തീർത്ത ചങ്ങല ഈ നഗരത്തിലെ അനേകം വേശ്യകളിൽ ഒരാളായി അവളെ തളച്ചിട്ടു.
വസുന്ധര, അവളുടെ മകൾ. ആ കുഞ്ഞിന്റെ നിഷ്കളങ്കമായ ചിരിയിലും കുസൃതിയിലും വല്ലപ്പോഴും അവളുടെ കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കം കണ്ടു.
പക്ഷെ ഗതികെട്ട ജീവിതത്തിൽ, പലർ ശരീരം പങ്കിട്ടെടുത്തപ്പോൾ, പകർന്നു കിട്ടിയ രോഗങ്ങൾ പഴുപ്പും വേദനയുമായി ശരീരം പടർന്നു. വളർന്നു വരുന്ന മകളെ മാത്രം മുന്നിൽ കണ്ട് കമലമ്മ അവളുടെ അമ്മയെ കൂടെ നിർത്തി.
ഒരു രാത്രി സമാന്തരപ്പാതകളിൽ അവളുടെ ശരീരം വിലങ്ങനെ മുറിച്ച് തീവണ്ടി ചൂളം വിളിച്ചോടി. ഒരു ചാക്കുക്കെട്ടിൽ വാരിക്കെട്ടിയ ശരീര ഭാഗങ്ങളിൽ ചോരയും മണ്ണും പുരണ്ടിരുന്നത് വസുന്ധര എന്ന പെൺകുട്ടി കണ്ടു. ഒരു വേശ്യയുടെ ആത്മഹത്യ യാതൊരു ചലനവുമുണ്ടാക്കാത്ത മഹാനഗരം പതിവുപ്പോലെ തിരക്കു പിടിച്ചോടി.
കമലമ്മയുടെ ചോദ്യമാണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്.
“വസൂ… നിന്റെ തീരുമാനത്തിൽ മാറ്റമൊന്നുമില്ലേ?, കമലമ്മയുടെ സ്വരം കനത്തു.
“എന്ത്?, കട്ടൻ ചായയുടെ ഗ്ലാസ് ഒരു കൈയിൽ നിന്നും മറ്റേ കൈയിലേക്ക് മാറ്റിപ്പിടിച്ചു അവൾ ചോദിച്ചു.
“ഞാൻ അബോർഷന്റെ കാര്യമാണ് പറഞ്ഞത്, രണ്ടാഴ്ചയായി ഞാൻ നിന്നോട് പറയുന്നതും ഇതല്ലേ?”
” ഓ… ഞാൻ അതങ്ങു മറന്നു.”
“എന്റെ ഗർഭത്തിന്റെ കാര്യത്തിൽ നിങ്ങൾക്കെന്തിനാണ് ഇത്ര വേവലാതി? എനിയ്ക്കൊരു കുഞ്ഞു വേണമെന്ന് തോന്നി, അതിൽ നിങ്ങൾ ഇടപ്പെടേണ്ട”, അവളുടെ സ്വരം കനത്തു.
കമലമ്മ അടുത്തു കിടന്ന ചൂലെടുത്ത് അവളെ അടിയ്ക്കാനോങ്ങി.
വസുന്ധര ചാടിയെഴുന്നേറ്റു, കമലമ്മയെ ഊക്കോടെ തള്ളി. അവർ ചുവരിൽ തട്ടി താഴെയിരുന്നു.
“തല്ലിയും പട്ടിണിക്കിട്ടും കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയും എന്നെ നിങ്ങളുടെ ഇഷ്ടങ്ങൾക്കു് അനുസരിപ്പിച്ച ഒരു കാലമുണ്ടായിരുന്നു. ആ കാലം കഴിഞ്ഞുപ്പോയി, അതോർത്തോ”, വസുന്ധര കോപം കൊണ്ടലറി.
“എനിയ്ക്ക് അങ്ങനെ തന്നെ വേണം, തള്ളയില്ലാത്ത നിന്നെ വളർത്തിയതിന് “, അവർ മാറത്തടിച്ചു ഉറക്കെ കരഞ്ഞു.
“മതി മതി, അധികം അഭിനയിക്കേണ്ട… നിങ്ങൾ എന്തിനാണ് എന്റെ അമ്മയ്ക്ക് സഹായം കൊടുത്തതെന്നും എന്നെ വളർത്തിയതെന്നും എനിയ്ക്കറിയാം. മിണ്ടിപ്പോകരുത്, അവളുടെ വാക്കുകൾ തീ തുപ്പി.
അതു സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റം കേൾവികാരിയിൽ സൃഷ്ടിച്ചു. അതവൾക്ക് ചുറ്റും മൗനത്തിന്റെ വാൽമീകം തീർത്തു. കുറച്ചു നിമിഷങ്ങൾ ആ രണ്ടു സ്ത്രീകൾക്കിടയിലൂടെ മൗനമായി കടന്നുപോയി.
“ആരുടെതാണെന്നു പറഞ്ഞു വളർത്തും ഇതിനെ? തേവിടിച്ചിയുടെ കുരിപ്പെന്നൊ?”
“എന്റെ കുഞ്ഞു്… എന്റേത് മാത്രം”, വസുന്ധര അവരെ രൂക്ഷമായി നോക്കി. തലേ ദിവസം കടുപ്പിച്ചെഴുതിയ കരിമഷി അവളുടെ കണ്ണുകൾക്കു ചുറ്റും പടർന്നിരുന്നു. കൈത്തണ്ട നിറഞ്ഞു കിലുങ്ങിയ കുപ്പിവളകൾ അവളുടെ പ്രതിഷേധമറിയിച്ച് ഉച്ചത്തിൽ കിലുങ്ങി.
വൃത്തിഹീനമായ അടുക്കളയിലെ തുരുമ്പു പിടിച്ച മണ്ണെണ്ണയടുപ്പ് എണ്ണവറ്റി പുക പരത്തി. മണ്ണെണ്ണയുടെ രൂക്ഷഗന്ധം അവൾക്ക് ഓക്കാനം വരുത്തി. ഒറ്റ കതകുള്ള വാതിൽ തള്ളിത്തുറന്ന് അവൾ പുറത്തേയ്ക്കോടി, ഓടയിൽ കുത്തിയൊഴുകുന്ന അഴുക്കിൽ ആ ശർദിലും ഒഴുകി.
“നീ എന്റെ തുടർച്ചയാണ് കുഞ്ഞേ…” അവൾ പറയാതെ പറഞ്ഞു. ഭൂതകാലത്തിന്റെ കയ്പു് അവളുടെ തൊണ്ടക്കുഴിയിൽ കുത്തിത്തിരിഞ്ഞു.
അവൾ പായയിൽ ചുരുണ്ടു കിടന്നു. കടുത്ത നിറമുള്ള സാരികൾ അയയിൽ കിടന്നാടി. മുടിയിൽ നിന്നും ഊർന്നു വീണ വാടിയ പൂക്കളുടെ മണം അവൾക്ക് അസഹ്യമായി തോന്നി.
“നീ ഒന്നും കഴിക്കുന്നില്ലെ?, കമലമ്മ ചോദിച്ചു.
“എനിയ്ക്കൊന്നും വേണ്ട”, അവൾ കണ്ണടച്ചു കിടന്നു.
“വാ… എന്തെങ്കിലും കഴിയ്ക്ക്”, അവർ അവളെ അനുനയിപ്പിക്കുവാൻ ശ്രമിച്ചു.
“പപ്പുവിനോട് ഞാനെന്തു പറയും, എനിയ്ക്ക് പേടിയാകുന്നു”, കമലമ്മ അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു.
“നിങ്ങളും അയാളും ജീവിക്കുന്നത് എന്റെ ശരീരം വിറ്റു കിട്ടുന്ന പണം കൊണ്ടാണ്. ഞാനെന്തിനു അയാളെ പേടിക്കണം?”, അവളുടെ ഉറച്ച ശബ്ദം കമലമ്മയിൽ പരിഭ്രാന്തി നിറച്ചു.
“നിനയ്ക്കു പപ്പുവിനെ ശരിയ്ക്കറിയില്ല വസൂ…”, അവരുടെ ശബ്ദത്തിൽ വിറയൽ അനുഭവപ്പെട്ടു.
രാത്രിയുടെ നേർത്ത ഇരുൾ മറവിൽ നിന്ന് പപ്പു കയറി വന്നു.
“വസുന്ധര, ഒന്നു വേഗം ഒരുങ്ങി ഇറങ്ങാമോ? ഒരാൾ കാത്തു നിൽക്കുന്നു”, പപ്പു വിളിച്ചു ചോദിച്ചു.
അയാളുടെ വാഹനം പതിവില്ലാത്ത വഴികളിലൂടെ പാഞ്ഞു. റെയിൽ പാളത്തിനടത്തു വണ്ടി നിർത്തി.
“എന്താ ഇവിടെ ?, അവൾ ആശങ്കയോടെ ചുറ്റും നോക്കി.
“എന്താ നിന്റെ ഭാവം? കമല പറഞ്ഞു, അവൾ പറഞ്ഞിട്ട് നീ അനുസരിയ്ക്കുന്നില്ലയെന്ന് “, അയാളുടെ വാക്കുകളിലെ ആജ്ഞാഭാവം വസുന്ധരയെ ചൊടിപ്പിച്ചു.
“എന്റെ കുഞ്ഞിനെ ഞാൻ വളർത്തും, അതിനു നിങ്ങളുടെ സഹായം വേണ്ട, നിങ്ങൾ ഇതു പറയാനാണോ എന്നെ വിളിപ്പിച്ചത്?, കാറ്റിൽ പറന്ന് സാരിത്തലപ്പു അവളുടെ മുഖം പാതി മറച്ചു.
“എന്നെ അനുസരിയ്ക്കുന്നതാണ് നിനക്ക് നല്ലത് “, ഇരുട്ടിൽ അയാളുടെ ചുവന്ന കണ്ണുകൾ കൂടുതൽ ചുവന്നു.
“ഇല്ല… ഒരിയ്ക്കലുമില്ല”, അവൾ അടിവയറ്റിലെ തുടിപ്പിൽ കൈ ചേർത്തു. പപ്പു, അവളെ കയററാതെ വേഗത്തിൽ വണ്ടിയോടിച്ചു പോയി.
രണ്ടുപ്പേർ അവളുടെ അടുത്തേയ്ക്കു നടന്നടുത്തു.
“നിങ്ങളാരാണ്?, അവൾ ചോദിച്ചു. അവർ ഉത്തരം നൽകാതെ ഉറക്കെ പൊട്ടിച്ചിരിച്ചു. അവർ അവളുടെ കൈകൾ പിറകിൽ ചേർത്തുപ്പിടിച്ചു സാരി വലിച്ചഴിച്ചു. കുറച്ചു നേരം അവളുടെ ശരീരത്തിലൂടെ കൈകൾ പരതി നടന്നു. ചാരായത്തിന്റെ വാടയും വിയർപ്പു നാറ്റവും പൊങ്ങി. അവൾ ഓക്കാനിച്ചു.
“ഒരു ശീലാവതി, എന്തു ചെയ്യാനാണ്? നമ്മളെ ഏല്പിച്ച പണി മറ്റൊന്നായിപ്പോയി, അല്ലെങ്കിലോ… നല്ല മുട്ടൻ പീസ്”, അവർ അവളെ ചുഴിഞ്ഞു നോക്കി.
“വെറുതെയല്ല പപ്പു മാമൻ ഇവളെ കൈവിട്ടു കളയാത്തതു്, അവരുടെ കൈകളുടെ കരുത്തിൽ അവൾ പിടഞ്ഞു. അതിൽ ഒരുവൻ കാലുയർത്തി അവളുടെ നാഭിയിൽ തൊഴിച്ചു. വേദനയിൽ പുളഞ്ഞു് അവൾ താഴെ വീണു. അവർ വീണ്ടും വീണ്ടും അവളെ മണ്ണിലിട്ട് ചവിട്ടി. കാഴ്ച മങ്ങിയ അവളുടെ കണ്ണുകളിൽ കൃഷ്ണമണികൾ മലക്കം മറിഞ്ഞു. പ്രജ്ഞയുടെ നൂലിഴകൾ പൊട്ടിതകരാൻ തുടങ്ങിയിരുന്നു.
അവളെ വലിച്ച് മലർത്തിയിട്ടു, കാലുകൾ തട്ടി നീക്കി വിടർത്തി. മണ്ണു നനച്ചിറങ്ങിയ ചോരയുടെ മണം പിടിച്ച് പപ്പുവിന്റെ വേട്ടനായ്ക്കൾ അവളുടെ അടുത്ത് കുന്തിച്ചിരുന്നു.
ഒരാൾ കൈപ്പത്തി അവളുടെ മൂക്കിനടുത്തു വെച്ചു, ശ്വാസം പരിശോധിച്ചു. മൂക്കുത്തിയിൽ പറ്റിപ്പിടിച്ച മണ്ണ് തട്ടിക്കളഞ്ഞു. കണ്ണീരിൽ കലങ്ങിയ കരിമഷി ചാലിട്ടൊഴുകി അവളുടെ മുഖം വികൃതമാക്കിയിരുന്നു. അയാൾ സാരി കൊണ്ടു് അവളുടെ മുഖം തുടച്ചു.
“ചത്തിട്ടില്ല… ബോധം വരുമ്പോൾ എണീറ്റ് പൊയ്ക്കോളും”, അവർ അവളെ മറികടന്നുപോയി.
ആകാശത്തു ചന്ദ്രക്കല തെളിയാൻ തുടങ്ങിയിരുന്നു. കാർമേഘങ്ങൾ പാതി മറച്ചുവെങ്കിലും വെൺനിലാവിന്റെ ഒരു കീറ് അവളുടെ മുഖം ദീപ്തമാക്കി. അലറിക്കരച്ചിലോടെ കടന്നുപോകുന്ന തീവണ്ടി ഇരുമ്പു പാളങ്ങൾ വിറപ്പിച്ചു. ആ പ്രകമ്പനതരംഗങ്ങൾ അവളെയുണർത്തി.
“ഉം…, അവൾ ഞരങ്ങി. നീറുന്ന ചുണ്ടു നനയ്ക്കാൻ പോലും ഈർപ്പമില്ലാതെ നാവും തൊണ്ടയും വരണ്ടു. വേദനയുടെ ഉൾപ്പെരുക്കത്തിൽ കരയാൻ പോലും അവൾ അശക്തയായിരുന്നു.
നിലാവിന്റെ കീറിൽ, അവൾ അമ്പിളിയെ നോക്കി കിടന്നു. പ്രാണന്റെ അംശം തന്നിൽ നിന്നും നുള്ളിക്കളയാൻ ആർക്കും സാധിക്കാത്ത ഒരിടം തേടണം. വേദനിക്കുന്ന ശരീരവും മനസ്സും വലിച്ചുനീക്കി അവൾ നടക്കാൻ ശ്രമിച്ചു.
മുഷിഞ്ഞ തുണിക്കെട്ടു പോലെ അവൾ മുറിയിൽ ചുരുണ്ടു കിടന്നു. കമലയുടെ നോട്ടത്തിൽ നിസ്സഹായതയും ഭയവും കലർന്നിരുന്നു. തളർച്ചയുടെ ശൂന്യതയിൽ നീറ്റൽ മറക്കാൻ അവൾ കൊതിച്ചു.
പിന്നീട് നഷ്ടപ്പെടാൻ ഇല്ലാത്തവളുടെയോ നേടാൻ ഉള്ളവളുടെയോ എന്നറിയാത്ത യാത്രയായിരുന്നു. അയയിൽ തൂങ്ങിയ സാരികൾ വലിച്ചെടുത്ത് ബാഗിൽ നിറച്ചു. തകര വാതിൽ ഒച്ചയിൽ തള്ളിത്തുറന്ന് വലിയ രാജ്യത്തിന്റെ മാറിലേക്ക് കുതിക്കുന്ന തീവണ്ടിയിലൊരു ഇരിപ്പടം തേടി.
ലക്ഷ്യമില്ലാത്ത യാത്രയിൽ, റെയിവെ പ്ലാറ്റുഫോമുകളും ചേരികളും അവൾക്കഭയം നൽകി. അഴുക്കു വിസർജിക്കുന്ന നഗരത്തിന് ശുചീകരണ തൊഴിലാളികളെ വേണമായിരുന്നു. രാത്രിയിൽ, സുഗന്ധദ്രവങ്ങൾ പുകഞ്ഞ വെളിച്ചം നേർത്ത മുറികളിൽ നിന്നും ഓടയിലെ വാടയിലേക്കുള്ള കൂടുമാററത്തിലും അവൾ സങ്കടപ്പെട്ടില്ല, നീറ്റൽ അവളുടെ ചിന്തകളെ മരവിപ്പിച്ചിരുന്നു.
കരിയിലും ചെളിയിലും കുതിർന്ന വസ്ത്രങ്ങൾക്കുള്ളിൽ ആയിരുന്നിട്ടും
ചൂഴുന്ന നോട്ടങ്ങളിൽ പലരും അവളുടെ യൗവനം അളന്നെടുത്തു. അവൾക്കു ഇടയ്ക്കിടെ താവളങ്ങൾ മാറേണ്ടി വന്നു. നഗരത്തിൽ പലയിടത്തും ഹൃദയം പൊള്ളിയടർന്ന പെൺകുട്ടികളുടെയും യുവതികളുടെയും നീറ്റൽ അവളെ പിന്തുടന്നു. അവരവളെ ദീദിയെന്നു വിളിച്ചു. അതിലൊരുവളുടെ നിലവിളിയായിരുന്നു അവളെ സ്ത്രീകൾക്കു വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയുടെ ഓഫീസിൽ എത്തിച്ചത്.
ആക്ടിവിസ്റ്റ് മധുമിത അഗർവാളും ജേർണലിസ്റ്റ് പർവീണ മുഷ്താഖും നഗരങ്ങളിൽ ജീവിക്കുന്ന താഴെത്തട്ടിനെ കുറിച്ച് ആഴത്തിൽ അറിയാൻ വസുന്ധരയുമായി സംസാരിച്ചുക്കൊണ്ടിരുന്നു. ആർജവവും വിവേകവുമുള്ള അവളുമായുള്ള പരിചയം സൗഹൃദമായി വളരാൻ അധിക സമയം വേണ്ടിവന്നില്ല.
“വസുന്ധര, എന്തുകൊണ്ട് നിനക്ക് നിന്റെ അച്ഛനെ തേടി പോയിക്കൂടാ?, അയാളുടെ സ്ഥലം അറിയാമോ?, മധുമിതയാണ് ചോദിച്ചത്.
“അച്ഛൻ?”, ഒരു നിമിഷം അവൾ മൂകയായി.
പിതാവ് ഒരിക്കലും ജീവിതത്തിന്റെ ഭാഗമാകാതിരുന്ന താൻ ഒരിക്കലും അങ്ങനെ ഒരാളെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നവൾ ഓർത്തു.
“എനിക്ക് അമ്മ പറഞ്ഞ കഥകൾ മാത്രമെ അറിയൂ, അല്ലാതെ കൃത്യമായിട്ടൊന്നും…”, അവൾ വാക്കുകൾക്കു പരതി.
“ഞങ്ങൾക്കവിടെ സുഹൃത്തുക്കളുണ്ട്, അന്വേഷിക്കട്ടെ. വിവരം കിട്ടിയാൽ നമ്മുക്കവിടെ പോകണം, വർഷങ്ങൾ കഴിഞ്ഞില്ലെ? എന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചു കൂടെന്നില്ലല്ലോ”, പ്രതീക്ഷയുടെ ചെറിയ തോണി നദിയുടെ ഓളപരപ്പിൽ ഉന്തി നീക്കിയിട്ടാണ് അവർ അവളെ യാത്രയാക്കിയത്.
നാലഞ്ചു മാസങ്ങൾക്കു ശേഷം അവരോടൊപ്പമുള്ള യാത്രയിൽ, വയലുകളുടെ പച്ചപ്പു മുറിച്ച് പാഞ്ഞുപോകുന്ന തീവണ്ടിയിൽ അവൾ പുറത്തേക്ക് നോക്കിയിരുന്നു. വയലിനു നടുവിലെ ചെറിയ ക്ഷേത്രത്തിന്റെ മുന്നിലെ മരം പൂത്തിരുന്നു. കണ്ണഞ്ചിക്കുന്ന ചുവപ്പു പട്ടുത്തുണികൾ, സ്വർണ്ണ കിന്നരികളും തൊങ്ങലുകളുമായി മരച്ചില്ലകളിൽ, ആശകളുടെ കിഴികളായി തൂങ്ങി. ചില്ലകളിൽ തൂക്കിയ ചെറിയ മരത്തൊട്ടിലുകൾ കാറ്റിലാടി.
“സന്താന സൗഭാഗ്യത്തിനുള്ള നേർച്ചയാണത്രെ”, മധുമിതയുടെ ചിരിയിൽ പർവീണയും പങ്കുചേർന്നു.
‘സില്ലി ഫ്ളോക്സ് ‘, മധുമിത പിറുപിറുത്തു.
വസുന്ധര മുഖം കുനിച്ചു, അവൾക്കവരെ മനസ്സിലാക്കാൻ കഴിഞ്ഞില്ല.
പഴയ തറവാടിന്റെ മുററത്താണ് അവരുടെ യാത്രയവസാനിച്ചത്. ഉണക്കയിലകൾ കൊഴിഞ്ഞുവീണ മുറ്റം അവരുടെ പാദപതനത്തിൽ മർമ്മരമുയർത്തി.
വർഷങ്ങളുടെ കാത്തിരിപ്പുമായി കണ്ണുകളിൽ വടുക്കെട്ടിയ വൃദ്ധൻ, തന്റെ മകളെ തിരിച്ചറിഞ്ഞ് മാറോടു ചേർത്തു.
വർഷങ്ങളിലൂടെ വളർന്ന യുവസംരഭക വസുന്ധര, ഇന്ന് നാട്ടിൽ അറിയപ്പെടുന്ന വിജയിച്ച സംരഭകയാണ്. അവരുടെ കച്ചവടസ്ഥാപനങ്ങളിലെ തുണിത്തരങ്ങൾ നാടിന്റെ മനസ്സു കവർന്നെടുത്തിരുന്നു. ബിസിനസ്സ് ആവശ്യത്തിനുള്ള യാത്രകളിൽ കണ്ടുമുട്ടിയ അനേകം മുറിവേറ്റ സ്ത്രീകളെ മാന്യമായ തൊഴിൽ നൽകി, പടർന്നു പന്തലിച്ച വൻമരത്തിന്റെ പച്ചിലച്ചാർത്തിന്റെ തണലിൽ ചേർത്തു നിർത്തി. ഉള്ളിലെ നീറ്റലൊതുക്കിയവർ പൂർവ്വം മറക്കാൻ ശ്രമിച്ചു.
എഴുതി തീർത്ത വരികളിലൂടെ കണ്ണോടിച്ച് വസുന്ധര ശീർഷകം കുറിച്ചു.
‘പാൽമരം’
ദൂരെ ആകാശക്കോണിൽ ഉദിച്ചുയർന്ന നക്ഷത്രക്കുഞ്ഞുങ്ങൾ അവളെ നോക്കി കണ്ണുചിമ്മി. അവൾ അവർക്കായൊരു താരാട്ടു മൂളി.
Ref: നോവൽ ബുധിനി by സാറ ജോസഫ്.
പാൽമരം: ത്സാർഖണ്ഡിലെ സാന്താൾ ആദിവാസി ഗോത്രക്കാർ അമ്മയെ വിശേഷിപ്പിക്കുന്ന പദം.
#നീറ്റൽ


27 Comments
🙏♥️
shreejith, thank u.
🙏
👍
🙏, Dinesh.
🙏👌💯
നോവിക്കുന്ന കഥ.. As usual, ഹൃദയസ്പർശിയായി എഴുതി 👌👌👌
Thank you Silvy 🙏❤
👍Good writing
Thank you, Anju🙏
മനോഹരം. നോവുകൾ. അനുഭവങ്ളുടെ കരുത്ത്. നന്നായി എഴുതി..
Nishiba, Thank you.🙏
Super എഴുത്ത്
shreeja, നന്ദി🙏❤
Love this 👌👌👌
സുനന്ദ, ഒത്തിരി സന്തോഷം, നന്ദി.
നല്ല കഥ,💕💕💕👍
നന്നായിരിക്കുന്നു ജോയ്സ്.
ഇഷ്ടപ്പെട്ടു ട്ടോ🌹❤️❤️❤️🌹
Suma, Thank you. ❤🙏
Seji, thank you.
seji, thank you.🙏❤
ഹൃദയം കൊളുത്തിയ എഴുത്ത്👌👌❤️
Shybi, നന്ദി dear.🙏❤
Very good storynarration.congrats. Joyce.
നല്ലെഴുത്ത്
നല്ല ഭാഷ
നല്ല ഒഴുക്ക് 👌🤝
Jincy, 🙏
Super 👌
Sayara, thank you.