ഇതെന്താ ടി. വി യിൽ?
അവൾ ഒന്നു നിന്നു.
ഓ… ചാനൽ ചർച്ചയാണല്ലേ?
“ഞങ്ങളുടെ സമുദായത്തെ കരിതേച്ചു കാണിക്കുന്ന രംഗങ്ങളാണ് അതിൽ നിറയെ “
ങേ… അതേതു രംഗം?
“ചീത്ത സ്വഭാവങ്ങളുള്ള നായകനും വില്ലനും ഞങ്ങളുടെ മതക്കാരുടെ പേരുകളിട്ടത് കളിയാക്കാനല്ലേ?”
ആഹാ… പേരിൽ അങ്ങനെയൊരു കാര്യമുണ്ടോ?
“ഞങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളാണതിൽമുഴുവനും “
ആണോ? അതു ശരി.
” ഇവർക്കൊക്കെ ഇതെന്തിൻ്റെ കേടാണ്? അതൊക്കെ വെറും കഥയല്ലേ? ഇത്ര പറയാനെന്തിരിക്കുന്നു? ഇവരൊക്കെ കഥകളും നോവലുകളും കവിതകളും വായിക്കാത്തതു നന്നായി. അല്ലെങ്കിൽ അതിൻ്റെ പേരിൽ പ്രശ്നങ്ങളുണ്ടാക്കിയേനേ “
ആത്മഗതം കുറച്ചുറക്കെയായിപ്പോയി.
“നിനക്കെന്തറിയാം? ഇതെല്ലാം വളരെയധികം ആലോചിച്ചു ചെയ്യുന്ന കാര്യങ്ങളാണ്. ഇതിൻ്റെ പിന്നിൽ ഒരു പാടു പേരുടെ കൂർമ്മബുദ്ധിയും കറുത്ത കൈകളുമുണ്ട്. അതൊന്നും നിസ്സാരവൽക്കരിക്കാൻ പറ്റില്ല. “
“എനിക്കെന്തറിയാമെന്നോ?”
“നീ ഇങ്ങോട്ടൊന്നും പറയണ്ട. ഞാൻ പറയുന്നതങ്ങു കേട്ടാൽ മതി “
നാവിൻ തുമ്പിൽ വന്ന ചോദ്യം അപ്പാടേ വിഴുങ്ങിക്കളഞ്ഞ് അവൾ തിരിഞ്ഞു നടന്നു.
അതു ശരി. അപ്പോൾ എനിക്കൊന്നും അറിയില്ലേ? അവൾ മനസ്സിൽ ഉരുവിട്ടു.
“നിനക്കൊന്നുമറിയില്ല കാരണം നീ കുട്ടിയാണ് “
ഛേ… കുട്ടിയോ… അത് ലാലേട്ടൻ്റെയൊരു ഡയലോഗു പോലെ തോന്നുന്നില്ലേ?
ചപ്പാത്തി പരത്തുമ്പോഴും മുട്ടക്കറി വെയ്ക്കുമ്പോഴും അവൾ ചിന്തിച്ചത് മറ്റൊന്നുമായിരുന്നില്ല.
ശ്ശോ… ഞാനാരാ? എനിക്കെന്താ പറ്റിയത്?
“നിനക്കൊന്നുമില്ല കുഞ്ഞേ. നിനക്കല്ല പറ്റിയത്. നിൻ്റെ ചുറ്റുമുള്ളവർക്കാണ്. നിനക്കു. ചുറ്റുമുള്ള എല്ലാം …എല്ലാവരും മാറിയിരിക്കുന്നു… നിൻ്റെ ചിന്തകളും മനസ്സുമാണ് ഇന്നും മാറാതെ നിൽക്കുന്നത് ” എന്നു പറഞ്ഞ് ചേർത്തുപിടിക്കാൻ അച്ഛനില്ലല്ലോ.
ഒരു മഴയുടെ ആരംഭമെന്നോണം കേൾക്കുന്ന ഇടിയൊച്ചകൾ തൻ്റെ നെഞ്ചിലാണു പതിക്കുന്നതെന്നവൾക്കു തോന്നി. വെയിൽ മങ്ങി ആകാശം കാറും കോളും കൊണ്ടു നിറഞ്ഞ പോലെ തൻ്റെ മനസ്സും മങ്ങിപ്പോയല്ലോ എന്നവൾ പരിതപിച്ചു.
” മുറ്റമടിക്കുന്ന രാധ ഇന്നു വന്നില്ലേ?”
“വന്നല്ലോ “
“എന്നിട്ടാണോ ഗേറ്റിൻ്റെ വശത്തെല്ലാം ഇല കിടക്കുന്നത്?”
“അതു പിന്നെ വീണതാവും “
“ഇവരോടൊക്കെ നല്ല കട്ടിയായിട്ടു പറയണം. എന്നാലേ എല്ലാം ശരിയായി ചെയ്യൂ. നീ പറയുന്ന പോലെ തേനൊലിപ്പിച്ചു പറഞ്ഞാൽ ഇങ്ങനെയിരിക്കും”
“എനിക്കിങ്ങനെയേ പറയാൻ പറ്റൂ. ” അവൾ മനസ്സിൽ പറഞ്ഞു.
“ആരാ ഗേറ്റു തുറന്നത്?”
”അത് ഏതോ ഒരു സ്ത്രീ “
“ഉം?”
“അവരുടെ മോളുടെ കല്യാണമാണ്. എന്തെങ്കിലും കൊടുക്കണമെന്നു പറഞ്ഞു വന്നതാണ്. ”
“കൊടുത്തു കാണും.
ഇങ്ങനെ വരുന്നവർക്ക് ഒന്നും കൊടുക്കരുതെന്ന്
നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട്. എല്ലാം കള്ളക്കൂട്ടങ്ങളാണ്. ”
അവൾ നിശ്ശബ്ദം എന്തോ ഓർത്തു നിന്നു.
”എൻ്റെ റോസ് ചൂരിദാറെവിടെ? ഇവിടെങ്ങും കാണുന്നില്ലല്ലോ”
”നീ നന്നായിട്ടൊന്നു നോക്ക് “
”നോക്കി. കാണാത്തതു കൊണ്ടല്ലേ ചോദിച്ചത്. “
”അയ്യോ അതു ഞാനങ്ങു മറന്നു പോയി. അനിതയ്ക്കു വീണ്ടും അസുഖമായി മെഡിക്കൽ കോളേജിൽ കൊണ്ടുപോകണമെന്നു പറഞ്ഞ് രാധ വന്നിരുന്നു. ഇട്ടുകൊണ്ടുപോകാനൊന്നുമില്ലെന്നു പറഞ്ഞപ്പോൾ നിൻ്റെയാ ചുരിദാർ കൊടുത്തു “
“എന്നാലും… എനിക്കേറ്റവും പ്രിയപ്പെട്ടതു തന്നെ… ”
” ഉള്ളവൻ ഇല്ലാത്തവനു കൊടുക്കണമെന്നല്ലേ കുട്ടീ. നിനക്കു വേറെയുണ്ടല്ലോ “
”നീയെന്താ സ്വപ്നം കാണുകയാണോ?”
അവൾ ഓർമ്മകളിൽ നിന്നുണർന്നു.
“ആയിരിക്കും…അല്ല…എന്നാലും.. ”
”എന്തെന്നാലും? ഇവരെയൊന്നും പ്രോത്സാഹിപ്പിക്കുകയേ ചെയ്യരുത്. നിനക്കൊന്നുമറിയില്ല. ”
ഞാനിതെത്ര കേട്ടിരിക്കുന്നു എന്ന മട്ടിൽ അവൾ പോയിരുന്നൊരു കഥ വായിച്ചു.
“നീ ഒരുപാടു വായിക്കാറില്ലേ? ആ ഗീതയെപ്പോലെ നിനക്കു സ്വന്തമായി കഥകളെഴുതിക്കൂടേ? നമുക്കു ബുക്കായി പബ്ലിഷ് ചെയ്യാം. “
സ്നേഹം തുടിക്കുന്ന മിഴികളോടെ അവൾ അയാളെ നോക്കി. പിന്നെ പതിയെപ്പറഞ്ഞു
“എനിക്ക് ആരെപ്പോലെയും ആവണ്ടാ.
എനിക്കു ഞാനായാൽ മതി. ”
” ഈ ഗ്രീറ്റിംഗ് കാർഡ് കൊള്ളാമല്ലോ. എന്താണമ്മാ എസ്. ഓ. എസ്? “
”അതോ… അത് സേവ് അവർ സോൾ”
“ആത്മാവിനെ രക്ഷിക്കണമെന്നോ? അമ്മ സ്വന്തം ആത്മാവിനെ രക്ഷിക്കുന്നതെങ്ങനെ? ഒന്നു പറഞ്ഞേ”
“അതൊരു രഹസ്യമാണ്. അമ്മയ്ക്കു മാത്രമറിയാവുന്നൊരു രഹസ്യം”
” അമ്മ വെറുതെ പറയല്ലേ.
ഈ അമ്മയ്ക്കൊന്നുമറിയില്ല. “
ഉറങ്ങാൻ കിടക്കുമ്പോൾ അവളുടെ മനസ്സിനെ അലട്ടിയത് ഇതേ ചോദ്യങ്ങളായിരുന്നു.
എനിക്കൊന്നുമറിയില്ലേ?
ഇത്രയും കാലം ഞാനെന്തായിരുന്നു? ആരായിരുന്നു?ഒന്നുമറിയാത്തവളെന്ന പുച്ഛിക്കപ്പെടാൻ മാത്രം എന്തു മാറ്റമാണിവിടെയുണ്ടായത്?
മയക്കം കണ്ണുകളിലേക്കൊഴുകിയെത്തി.
“വീഴാതെ നീയെൻ്റെ കൈയിൽ പിടിച്ചോ”
തലയിലെ തട്ടം ഒരു കൈ കൊണ്ടൊതുക്കി മറ്റേ കൈ തൻ്റെ നേർക്കു നീട്ടി തെങ്ങിൻ തടിപ്പാലം കടത്തുന്ന കളിക്കൂട്ടുകാരി. നെയ്ച്ചോറും പത്തിരിയും ആദ്യമായി കഴിച്ചത് അവളുടെ പുരയിൽ നിന്നാണ്.
പിള്ളേരോണത്തിനു സദ്യ വിളമ്പാൻ അമ്മ ഇലയിടുന്നതിനു മുൻപേ തോമസുകുട്ടിയെ തോൽപ്പിച്ച് ആദ്യമിരിക്കുന്നത് അവളും അനിയനുമാണ്.
ഈസ്റ്ററിന് അപ്പവും സ്റ്റൂവും കഴിക്കാൻ തോമസുകുട്ടിയുടെ വീട്ടിലേക്കോടിയതും ഞങ്ങളൊന്നിച്ചാണ്.
ശർക്കരപ്പായസത്തിൻ്റെ അവസാനത്തെ തരിയും കളയാതെ വിരൽ നുണഞ്ഞ് “ചേച്ചീ ഇനിയും വേണം” എന്നു കൊഞ്ചുന്ന അവളുടെ കുഞ്ഞനിയൻ.
“അയ്യേ … ഇതൊന്നും ഞങ്ങൾ കഴിക്കില്ല. അതു പാപമാണ്. ഞങ്ങൾക്കു സ്വർഗ്ഗത്തിൽ പോകാൻ പറ്റാതാവും. ”
ആരാ അതു പറയുന്നത്?
” ഇനി നമ്മൾ വിഖ്യാതമായ ഒരു പള്ളിയിലേക്കാണു പോകുന്നത്. ആദ്യമായി കയറുന്നവർ പ്രാർത്ഥിക്കുന്നതെന്തും സാധിക്കുമെന്നാണ് വിശ്വാസം “
ടൂർ ഗൈഡിൻ്റെ വിശദീകരണം അവളുടെ മനസ്സിൽ ഓർമ്മകളുടെ പൂത്തിരി കത്തിച്ചു.
“എവിടെയായാലും എപ്പോഴും മനസ്സിലൊരു പ്രാർത്ഥന വേണം. പ്രാർത്ഥിക്കുന്ന ദൈവത്തിന് ഏതു മുഖം സങ്കല്പിച്ചാലും എല്ലാറ്റിനും എല്ലാവരോടും നന്ദിയുണ്ടാവണം. ”
അച്ഛനാണോ പറഞ്ഞത്? അതോ അമ്മയോ? എവിടുന്നെങ്കിലും വായിച്ചതോ?
ആദ്യം കയറുന്ന പള്ളിയിൽ പ്രാർത്ഥിക്കുന്നതെന്തും സാധിക്കുമെന്ന പ്രൊഫസറുടെ വാക്കു കേട്ട് ആദ്യം ഓടിക്കയറിയതു ഞാനല്ലേ? അവൾ ഓർമ്മകളിലൂടെ ഊളിയിട്ടു.
” കയറാത്തവർക്ക് ഇവിടെ നിൽക്കാമല്ലോ അല്ലേ?”
അതാരാ ഒരശരീരി?
“എനിക്കു കയറണം”
“എന്തിന്?”
“നോക്കിപ്പേടിപ്പിക്കേണ്ട. ഞാൻ കയറും. എന്താ കയറിയാൽ … ” അവൾ വാശിപിടിച്ചു.
“ഹും… കയറിക്കോ. മുട്ടുകുത്തി പ്രാർത്ഥിക്കുകയൊന്നും വേണ്ട”
കയറി. മുട്ടുകുത്തിയാൽ ആരറിയാൻ? പക്ഷേ വേണ്ടെന്നു വെച്ചു. മുഖം മനസ്സിൻ്റെ കണ്ണാടിയായിപ്പോയി. ഇനി കള്ളത്തരം കാണിച്ചു പിടിക്കപ്പെടേണ്ട. കുരിശുവരയിലൊതുക്കി.
ഹോസ്റ്റലിലെ ചാപ്പലിൽ മുട്ടുകുത്തി നിന്ന് ഗൃഹാതുരത്വത്തിൻ്റെ പരിദേവനങ്ങൾ പറഞ്ഞ് കണ്ണീരൊലിപ്പിച്ച ആ പതിനാറുകാരിയേക്കുറിച്ചുള്ള ഓർമ്മകളാൽ അവളുടെ ഉള്ളം വിങ്ങി.
സ്നേഹത്തിൻ്റെ ചങ്ങലപ്പൂട്ടുകളാൽ ബന്ധിക്കപ്പെട്ട കൈകാലുകൾ സ്വതന്ത്രമാക്കാനാവാതെ നിസ്സഹായതയുടെ തുരുത്തിൽ ഒറ്റപ്പെട്ടവളായി നിൽക്കുമ്പോൾ ഒരു കാര്യത്തിൽ മാത്രം അവൾക്കു ശുഭാപ്തിവിശ്വാസമുണ്ടായിരുന്നു. അനന്തവിഹായസ്സിൽ പറന്നു വിഹരിക്കുന്ന തൻ്റെ മനസ്സിനെ ആർക്കും കൂട്ടിലടയ്ക്കാനാവില്ലല്ലോയെന്ന്.
” ഇനി വരുന്നതാണു മക്കളേ യഥാർത്ഥ കലികാലം. കലികാലത്ത് അച്ഛനെന്നോ അമ്മയെന്നോ സഹോദരങ്ങളെന്നോ കൂട്ടുകാരെന്നോ ഒരു പരിഗണനയുമുണ്ടാവില്ല. രക്ത ബന്ധത്തിനും സ്നേഹബന്ധങ്ങൾക്കും സ്ഥാനമില്ല. ഞങ്ങളൊക്കെ നാളെയോ മറ്റന്നാളോ അങ്ങു പോകും. നിങ്ങളാണനുഭവിക്കാൻ പോകുന്നത് “
മുത്തശ്ശിയുടെ മടിയിൽ മുഖം പൂഴ്ത്തിക്കിടക്കുമ്പോൾ കേട്ട വാക്കുകൾ എത്ര ശരിയാണ്.
സ്വപ്നങ്ങൾ കണ്ടു ഞെട്ടിയുണരുന്ന ആ സ്വഭാവം ഇനിയും മാറിയിട്ടില്ല. ഒരോ ദിവസവും സ്വപ്നങ്ങളിലെ മുഖങ്ങൾ മാറി മാറി വരുന്നെന്നു മാത്രം.
മുൾക്കിരീടവുമണിഞ്ഞ് മറ്റുള്ളവരുടെ പാപഭാരത്തിൻ്റെ മരക്കുരിശുമേന്തി വേച്ചുവേച്ചു നീങ്ങുന്ന ദൈവപുത്രൻ്റെ മുഖം ആരുടേതാണ്? ഓരോ സമയത്തും ഓരോ മുഖങ്ങൾ…
വലിപ്പമേറെയില്ലെന്നു തോന്നിപ്പിക്കുന്ന ആ കുരിശ് ഒരടി പോലും നീക്കാനാവാതെ അദ്ദേഹം തളർന്നു വീണു പോവുകയാണല്ലോ. മനുഷ്യൻ്റെ പാപങ്ങളുടെ ഭാരം അത്രയേറെ കൂടിയിരിക്കുന്നു.
ഭടന്മാരുടെ മുഖത്തെ ക്രൗര്യം വർദ്ധിച്ചിരിക്കുന്നു. ചാട്ടവാറടിയേറ്റ് മുന്നോട്ടു നീങ്ങാനാവാതെ ചോരയൊലിക്കുന്ന മുഖങ്ങളുമായി നിസ്സഹായരായി നിൽക്കുന്ന ദൈവപുത്രന്മാരുടെ നിലവിളികൾ കാതിൽ മുഴങ്ങുന്നു.
കാതുകൾ കൊട്ടിയടച്ച്, കണ്ണുകൾ മൂടിക്കെട്ടി, മനസ്സു കൈവിട്ടുപോകാതിരിക്കാൻ അഹോരാത്രം പ്രയത്നിക്കുന്നു… ഞാൻ…
ഞാൻ ഞാനല്ലാതാകുമോ?…
അവൾക്കാകെ അങ്കലാപ്പായി. കണ്ണുതിരുമ്മി അവൾ ചാടിയെഴുന്നേറ്റു.
ഇല്ലില്ല …
ഞാൻ ഞാൻ തന്നെ. എനിക്കു ഞാനല്ലാതാരാകാൻ പറ്റും?
എന്നിലെ എന്നെ ഞാനെന്നും കാത്തു രക്ഷിക്കും.
അവൾ സമാധാനത്തോടെ ഉറങ്ങാൻ കിടന്നു.
#എൻ്റെരചന #കൂട്ടക്ഷരങ്ങൾ


12 Comments
സുമയുടെ കഥകളിൽ എനിക്ക് ഏറെ പ്രിയപ്പെട്ട കഥയാണിത്. ഇതിൽ ഒരു സ്ത്രീയെന്ന നിലയിൽ , വ്യക്തിയെന്ന നിലയിൽ, അതിശക്തമായൊരു അടയാളപ്പടുത്തലുണ്ട്. എനിക്കു ഞാനായാൽ മതിയെന്ന മനോഹരമായ പ്രഖ്യാപനമുണ്ട്. കാലികമായ ചുറ്റുപാടുണ്ട്. തൻ്റെ ചുറ്റുപാടുകളോട് സമരസപ്പെട്ടു കൊണ്ടു തന്നെ ഒരു സ്ത്രീക്ക് തൻ്റെ അസ്തിത്വത്തിനായി നിലകൊള്ളാമെന്ന പോസിറ്റിവിറ്റിയുണ്ട്. മനോഹരം സുമക്കുഞ്ഞേ.👌👌👏👏❤️❤️🥰
നന്നായി എഴുതി. നമ്മൾ നമ്മളല്ലാതെ ആവാണ്ട് നോക്കേണ്ടത് നമ്മൾ തന്നെയാണല്ലോ. ഇപ്പോഴത്തെ സാമൂഹിക അവസ്‌ഥ വരച്ചു കാണിച്ചു. പരസ്പരവിശ്വാസവും സഹനുഭൂതിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അഭിനന്ദനങ്ങൾ സുമേച്ചി.. ❤️
Thank you dear ❤️❤️
മനോഹരം. ഇന്നിന്റെ കാഴ്ചകൾ. മനസ്സിന്റെ വ്യാകുലതകൾ. നന്നായി എഴുതി. അഭിനന്ദനങ്ങൾ..
Excellent,
കേരളത്തിന്റെ ഇന്നത്തെ മുഖം മനോഹരമായി എഴുതി
നന്ദി, സ്നേഹം നന്ദ❤️❤️
👍👍
Thank you ❤️❤️
നല്ലെഴുത്ത് 👌👌
സമകാലിക പ്രസക്തിയുള്ള രചന, ഇന്നത്തെ ചാനൽ ചർച്ചകളും അതിലെ ചില വാക്കുകൾ നമ്മുടെ സമൂഹത്തെ എങ്ങനെയൊക്കെ ബാധിക്കാറുണ്ട് എന്നതുമൊക്ക പതിവ് കാഴ്ചകളാണല്ലോ!
ഒരാളുടെ ചിന്താഗതികളിലൂടെ ഒരുപാട് കഥാപാത്രങ്ങളിലേക്ക് കടന്നു ചെല്ലാൻ കഴിയുക എന്നത് എഴുത്തിന്റെ കരുത്താണ്.
”എന്നിലെ എന്നെ ഞാനെന്നും കാത്തു രക്ഷിക്കും.” എന്നത്
ഓരോ വ്യക്തിയുടെയും ഉള്ളിലെ ആത്മാഭിമാനത്തിന്റെ, അല്ലെങ്കിൽ ആത്മവിശ്വാസത്തിന്റെ തുറന്നുകാട്ടലാണ്.
ഒത്തിരി സ്നേഹം എഴുത്തിന് ❤️❤️
നല്ല വാക്കുകൾക്കു നന്ദി സ്നേഹം രതീ❤️
മനസ്സിൽ തോന്നുന്നതു പലതും കുത്തിക്കുറിക്കാൻ നിങ്ങളൊക്കെയാണ് പ്രചോദനം
സന്തോഷം ഡിയർ😃❤️❤️
നല്ല രചന. കാലിക പ്രസക്തിയുള്ള എഴുത്ത്. കേരളത്തിന്റെ മുഖം മാറിയിരിക്കുന്നു. Secular എന്ന വാക്കിന്റെ അർത്ഥം പഠിക്കും മുമ്പ് നമ്മൾ അയൽക്കാരെ ജാതിമത വ്യത്യാസമില്ലാതെ സ്നേഹിക്കാൻ പഠിച്ചിരുന്നു. ഒന്നായി ആഘോഷങ്ങൾ പങ്കിട്ട് എടുത്തിരുന്നു. ആ നല്ല കാലം ഓർമ്മിപ്പിച്ച എഴുത്ത്.👌👏
സത്യം പറഞ്ഞാൽ എനിക്ക് ഇന്നത്തെ പല കാര്യങ്ങളും ഒരു തരത്തിലും accept ചെയ്യാനേ പറ്റുന്നില്ല.
ഇങ്ങനെയൊക്കെ എഴുതാമോ എന്നു സംശയമുണ്ടായിരുന്നു.
സ്നേഹം ജോയ്സ്❤️