ഞാനെന്ന മഹാസത്യം ഭൂമിയിൽ അവതരിച്ച സമയം എനിയ്ക്കറിയില്ല.. എൻ്റെ ഓർമ്മ തെളിഞ്ഞ് വരുന്ന പ്രായത്തിൽ അതായത് പൊടിക്കുഞ്ഞിൽ നിന്ന് ഇത്തിരി മൂപ്പായ കാലത്ത് ഞാൻ മണ്ണാർക്കാടാണ്. അന്ന് അച്ഛന് ജോലി അവിടെയാണ്. അമ്മയും അച്ഛനും ഞാനും( ഞാനല്ല അച്ഛൻ്റെ രാജകുമാരി) മാത്രം…
അങ്ങനെയിരിയ്ക്കെ അച്ഛനെനിയ്ക്ക് സമ്മാനമായൊരു കളിച്ചങ്ങാതിയെ തന്നു. ഒരു കുരങ്ങ്! അച്ഛന് ഏതോ ഫോറസ്റ്റ് ഓഫീസർ കൊടുത്തതാത്രെ! എൻ്റെ സ്വഭാവത്തിനിണങ്ങിയ ( മേയ്ഡ് ഫോർ ഈച്ച് അദർ )ഒന്നിനെ കിട്ടിയ ഞാൻ അമിതമായി ആഹ്ലാദിച്ചു. അന്നും ഇന്നും തലയിൽ അത്യാവശ്യത്തിന് മുടിയുള്ളതിനാൽ അവൻ്റെ ഹോബി എൻ്റെ തല മസ്സാജ് ചെയ്യലും, ഇല്ലാത്ത പൂച്ചികളെ തലയിൽ നിന്ന് വലിയ്ക്കുകയുമായിരുന്നു. തലയനയ്ക്കിയാൽ കുഞ്ഞാണ്, കുട്ടിയാണ് എന്നൊന്നും ഇല്ല. അടിപാർസലായിട്ട് വരും. ഞങ്ങളൊന്നിച്ച് കുളിയ്ക്കാൻ പോകും. കരിങ്കൽ പാറകളിലൂടെ ഒഴുകി വരുന്ന പുഴവെള്ളത്തിലുള്ള നീരാട്ട് ബഹുകേമം.
അച്ഛന് സ്ഥലംമാറ്റം. അച്ഛൻ ഉത്തരേന്ത്യയിലേയ്ക്ക്. ഞാനും അമ്മയും കെട്ടും കെട്ടി തെക്കേ ഇന്ത്യയിലെ കേരളമെന്ന പാവയ്ക്കാനാട്ടിലെ കോഴിക്കോടുള്ള രാമനാട്ടുകരയിലേയ്ക്ക്. അതിനിടയിൽ എനിയ്ക്കൊരു സഹോദരി വന്നു. പ്രായവ്യത്യാസം കുറവുള്ളതിനാൽ അവളെ എനിയ്ക്കോർമ്മ വരുന്നത് കുറച്ച് കഴിഞ്ഞിട്ടാണ്. അഞ്ച് വർഷം കഴിഞ്ഞപ്പോൾ അനിയനും. സന്തോഷത്തിനിടയിലും മണ്ണാർക്കാടുള്ള അയൽ വീട്ടിൽ എൻ്റെ രാമുവിനെ കൊടുത്ത് പോരേണ്ടി വന്ന വിഷമം ചില്ലറയല്ല.. അങ്ങനെ മെല്ലെ മെല്ലെ ഞാൻ വലുതായി. സുന്ദരി മണിയായെന്ന് ചുരുക്കം.
പക്ഷേ, ഒരു കാര്യമുണ്ട്. വലുതായിട്ടും കോളേജിലൊക്കെ പഠിച്ചിട്ടും എൻ്റെ നിറം കറുപ്പാണെന്ന ബോധം എനിയ്ക്കൊട്ടും ഇല്ലായിരുന്നു. ചുരുക്കം പറഞ്ഞാൽ ആരും നിറത്തിൻ്റെ പേരിൽ തരംതാഴ്ത്തിയില്ല, അധിക്ഷേപിച്ചില്ല….. കാരണം ഞാനങ്ങനെയാണ്. എല്ലാവരേയുമങ്ങ് സ്നേഹിച്ച് കൊല്ലും. അതിനുള്ള എട്ടിൻ്റെ പണിയും ഇടയ്ക്കൊക്കെ കിട്ടാറുണ്ട്.
ടീച്ചറാവാൻ യോഗ്യത നേടിയ ഞാൻ അതിനേക്കാൾ മിടുക്കോടെ പാചകവാചക കലകളിൽ മിന്നും താരകമായി( ആരോടും പറയല്ലെ. ഞാനെന്നെ ബൂസ്റ്റ് ചെയ്തതാ! ആരും ഗൗനിച്ചില്ലേലും ഞാനെന്നെ ആരുമറിയാതെ അഭിനന്ദിയ്ക്കും. കൊള്ളാം. നീ മിടുക്കിയാണ് പെണ്ണേന്ന് ).
ഇതിനിടയിൽ ഞാൻ പ്രേമിയ്ക്കാൻ മറന്നു! ഓഫറ് ഉണ്ടായിരുന്നു. ചന്തി നോക്കി അടി കിട്ടുന്നത് പേടിച്ച് (കയ്യിൽ വലിയ വടിയുമായി കണ്ണുരുട്ടുന്ന അമ്മയുടെ രൂപം ഓർത്താൽ മുള്ളും )ഞാൻ താളി തൊട്ട ഗോലി പോലെ തെന്നിമാറി നടന്നു). വയസ്സ് 20 കഴിഞ്ഞപ്പോൾ സുന്ദരനും(നല്ല നാടൻ മഞ്ഞളിൻ്റെ നിറം) വിദ്യാസമ്പന്നനും, സർക്കാർ ഉദ്യോഗസ്ഥനുമായ സുമുഖൻ എന്നെ കല്യാണം കഴിച്ചു. ഇത് തള്ളല്ല! പരമാർത്ഥം.
അണുകുടുംബത്തിൽ നിന്ന് കൂട്ടുകുടുംബത്തിലേയ്ക്ക് പറിച്ച് നട്ടപ്പോൾ അഭിനയകലയിൽ ഓസ്കാർ നേടി! കാരണം വ്യത്യസ്തരായ മനുഷ്യരുടെ മുമ്പിൽ വേഷം കെട്ടാതെ വയ്യ. കെട്ടിയോൻ്റെ ഇഷ്ടാനിഷ്ടങ്ങൾ മാത്രമല്ല, സഹോദരന്മാരുടെയും അവര്ടെ കെട്ട്യോൾമാരുടെയും പെങ്ങളുടേയുമൊക്കെ ആജ്ഞകൾക്ക് മുമ്പിൽ എതിർത്ത് പറയാൻ കഴിയാതെ നട്ടം തിരിഞ്ഞു. പൊതുവെ ശത്രുതയുണ്ടാക്കിയെടുക്കുന്ന കാര്യത്തിൽ അമ്പേ പരാജിതയായിരുന്ന ഞാൻ പലരുടേയും കണ്ണിൽ ആ ജന്മ ശത്രുവായി.
കറുത്തവളായി!
അഹങ്കാരിയായി!
അനുസരണയില്ലാത്തവളായി.
സത്യം പറഞ്ഞാൽ എന്നെയറിയാൻ, എന്നിലെ നന്മറിയറിയാൻ എൻ്റെ കെട്ട്യോനും മക്കളും മാത്രമായി എന്ന് സാരം. അന്നും ഇന്നും ഒരുറുമ്പിനെ പോലും നോവിയ്ക്കാനറിയാത്ത, മറ്റുള്ളവരുടെ സങ്കടങ്ങളിൽ അവരേക്കാൾ സങ്കടക്കാരിയായി, സന്തോഷങ്ങളിൽ അവരേക്കാൾ സന്തോഷിയ്ക്കുന്നവളായിട്ടും മനസ്സിലാക്കാൻ ശ്രമിയ്ക്കാത്തവരുടെ ഇടയിൽ കണ്ണകിയാവണമെന്ന് ഞാൻ ആഗ്രഹിച്ചില്ല! ൻ്റെ, കൃഷ്ണാ, ഗുരുവായൂരപ്പാ എല്ലാവർക്കും നല്ലത് വരുത്തണേ എന്ന പ്രാർത്ഥനാ മന്ത്രം പലപ്പോഴും ഭഗവാൻ കേൾക്കാൻ മടിയ്ക്കുന്നതെന്താണെന്ന് ഞാനാലോചിയ്ക്കും! അതിനും വല്ല കാരണവും ഉണ്ടായിരിയ്ക്കും ല്ലെ?
ഒരു നാണയത്തിൻ്റെ ഇരുവശങ്ങൾ പോലെ സുഖദുഃഖസമ്മിശ്രമായ ജീവിതത്തിൽ ഞാനിന്ന് സാമാന്യം തരക്കേടില്ലാത്ത വീട്ടമ്മയാണ്. കുഞ്ഞെഴുത്തുകാരിയാണ്! എൻ്റെ അടുക്കളയെന്ന പരീക്ഷണശാലയിലെ കണ്ടുപിടുത്തക്കാരിയാണ്! ടൈലറിംഗ് കലയിലെ ചെറിയൊരു ഡിസൈനറാണ്, അത്യാവശ്യത്തിന് കൃഷി ചെയ്യുന്ന കൃഷിക്കാരിയാണ്, അതിലേറെ ഒരു പ്രണയിനിയാണ്… ഇതൊക്കെയാണ് ഞാനെന്ന് പറഞ്ഞാലും വിശ്വസിയ്ക്കാൻ മടിയുള്ളവരുണ്ടായിരിയ്ക്കാം.
വിശ്വസിയ്ക്കണ്ടാന്നേ….
ന്നെ ൻ്റെ ഗുരുവായൂരപ്പൻ മാത്രം വിശ്വസിച്ചാൽ മതി. ഞാൻ അങ്ങേരോട് സ്വർഗ്ഗത്തിൽ വേക്കൻസി ഉണ്ടെങ്കിൽ അവിടെ, ഇല്ലെങ്കിൽ നരകത്തിലെ ഏകാന്തമായ എവിടെയെങ്കിലും ഇത്തിരി സ്ഥലം മാറ്റിവയ്ക്കണംന്ന് പറഞ്ഞിട്ടുണ്ട്. അവിടെയെത്തിയാലും എനിയ്ക്കെഴുതണ്ടെ? ഫോൺ അലൗഡ് ആണോന്നാർക്കറിയാം? ന്നാലും പുസ്തകവും പേനയും കിട്ടുമായിരിയ്ക്കും!
ആ, പിന്നേ ഞാനൊരു കാര്യം പറയാൻ മറന്നു. കുറച്ച് കാലം ഹിന്ദി ടീച്ചറായിരുട്ടോ.. വെറും താത്കാലിക നിയമനം. ന്നാലും പഠിച്ച ഹും, ഹൊ, ഹൈ… നന്നായി പ്രയോഗിച്ചു.. അതും ജീവിതത്തിലെ ഒരു ചെറിയ വലിയ സന്തോഷം…. ബാക്കി പിന്നെയെഴുതാം ട്ടോ… അടുപ്പത്ത് വച്ചത് കരിഞ്ഞ പോലൊരു മണം ആത്താ ഹെ എന്നൊരു ചിന്ന സന്ദേഹമിറുക്ക്… ഇപ്പോ ഏകദേശ ധാരണ കിട്ടിക്കാണുമല്ലൊ, ആരും അറിയാത്ത എന്നെ!
എന്നാ ഓക്കെ ബൈ ✍️
മിനിയെഴുത്ത് ( മിനി. കെ. ആർ )
#എന്റെരചന


11 Comments
👌👌
ടീച്ചറേ നിങ്ങള് ഞങ്ങളെ ഏറെ ചിരിപ്പിച്ചു ,ചിന്തിപ്പിച്ചു, നന്ദി 🥰🥰🥰
മനോഹരം. സ്വയമറിയുക, അതുതന്നെയാണ് ഏറ്റവും വലിയകാര്യം..
സ്നേഹം കൂട്ടേ🥰🥰
നന്ദി, സ്നേഹം എഴുത്തിന്.. നന്നായി എഴുതി👌👌
നമ്മെ അറിയാനും നമ്മളിലെ നന്മ അറിയാനും പങ്കാളിയും മക്കളും ഉണ്ടെന്നത് തന്നെ വലിയൊരു ഭാഗ്യമല്ലേ. ആശംസകൾ ❤️💜
നല്ല രചന. നല്ല ഒഴുക്കുള്ള ഭാഷ.👏❤
ഒരുപാട് സന്തോഷം. സ്നേഹം നല്ല വാക്കുകൾക്ക്🌹
നന്ദി, സ്നേഹം എഴുത്തിന്.. ന്നായി എഴുതി👌👌
നമ്മെ അറിയാനും നമ്മളിലെ നന്മ അറിയാനും പങ്കാളിയും മക്കളും ഉണ്ടെന്നത് തന്നെ വലിയൊരു ഭാഗ്യമല്ലേ. ആശംസകൾ ❤️💜
സ്നേഹം സന്തോഷം നല്ല വാക്കുകൾക്ക്🌹🌹
കൊള്ളാം ട്ടോ ജീവിതം അങ്ങനെയാണ് നമ്മുടെ മനസ്സകാണുന്നവർ കുറവായിരിക്കും. സാരമില്ല. എന്തായാലും നമ്മൾ നമ്മളായിട്ടങ്ങു കഴിയുക. കാലം എല്ലാം മനസ്സിലാക്കിക്കൊടുത്തോളും.❤️🌹❤️
തുറവിയുള്ള നിഷ്കളങ്കമായ നല്ലെഴുത്ത് 👌👌👌