വൈകുന്നേരം അനിത മോളെ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോഴാണ് ലക്ഷ്മി വിളിച്ചത്. “ചേച്ചീ നമ്മുടെ എട്ടാം നമ്പർ വീട്ടിൽ ആരോ വാടകക്കാർ വരുന്നു “
“നിന്നോടാരു പറഞ്ഞു?”
“ചേട്ടനോട് സുധാകരൻ സാർ പറയുന്നതു കേട്ടു. ചേച്ചി രമേശേട്ടൻ വരുമ്പോൾ ഒന്നു ചോദിച്ചു നോക്ക്. ആ വീട് ഇരുട്ടു മൂടിക്കിടക്കുന്നതു കാണുമ്പോൾ ആകെയൊരു പേടിയാണ്. ആരെങ്കിലും വരട്ടെ”
ലക്ഷ്മിയുടെ വീടിൻ്റെ നേരെ എതിർ വശത്താണ് എട്ടാം നമ്പർ. അനീഷിൻ്റെയും സ്മിതയുടെയും വീടാണത്.
പതിനഞ്ചു വീടുകൾ മാത്രമുള്ള ചെറിയൊരു ഹൗസിംഗ് കോളനിയാണ് ശാന്തിനഗർ. മിക്കവരും താമസം തുടങ്ങിയിട്ട്പതിനഞ്ചു വർഷത്തോളമായി. എല്ലാവരും തമ്മിൽ നല്ല അടുപ്പമാണ്.
രണ്ടുവർഷം മുമ്പാണ് അനീഷിന് ദുബായിൽ നല്ലൊരു ഓഫർകിട്ടിയത്. വീടു പൂട്ടിയിട്ട് സ്മിതയും മക്കളുമായി അനീഷ് പോയതോടെ അവർ പതിന്നാലു കുടുംബമായി.
രാത്രി രമേശ് വന്നപ്പോൾ അനിത വിവരങ്ങൾ ചോദിച്ചു.
“ഞാനറിഞ്ഞില്ല. നാളെ തിരക്കാം, ആർക്കും വാടകയ്ക്കു കൊടുക്കുന്നില്ലെന്നല്ലേ അനീഷ് പറഞ്ഞിരുന്നത്?”
“നല്ല വാടക കിട്ടുമ്പോൾ വേണ്ടെന്നു വെയ്ക്കണോ? ഇതുവരെ പുറത്തു നിന്നാരും ഇവിടെ വന്നു താമസിച്ചിട്ടില്ലല്ലോ. നമ്മളോടൊക്കെ ചേരുന്ന ആരെങ്കിലുമായാൽ മതിയായിരുന്നു. ”
അനിത പറഞ്ഞു.
കോളനിയിൽ എല്ലാവരും ഉദ്യോഗസ്ഥരാണ്. എല്ലാവരുടെ ഭാര്യമാർക്കും ജോലിയുണ്ട്. ലക്ഷ്മിയും നിഷയും ഐ. ടി പ്രൊഫഷണലുകളാണ്.. കൂടുതൽ പേരും ബാങ്കിലാണ്. സുധാകരനും ഭാര്യ രമയും കോളേജിൽ പഠിപ്പിക്കുന്നു. സുധാകരനാണ് റെസിഡൻ്റ് അസോസിയേഷൻ്റെ സെക്രട്ടറി. പ്രസിഡൻ്റ് ജോൺ
പി. ഡബ്ലിയു. ഡി എഞ്ചിനീയറും ഭാര്യ ജസി ഡോക്ടറും. രമേശും അനിതയും ബാങ്കിലാണ്. ഒത്തൊരുമയോടെ ഒരു കുടുംബമായാണ് അവരെല്ലാം കഴിയുന്നത്.
പുതുതായി വരുന്നവർ ആരൊക്കെയാണെന്നറിയാൻ അനിതയ്ക്കു ധൃതിയായി.
“ചേട്ടാ സുധാകരൻ സാറിനെ വിളിച്ചൊന്നു ചോദിക്ക് “
” നീയൊന്നടങ്ങ് അനിതേ. നാളെയാവട്ടെ. ആരായാൽ നമുക്കെന്താ? നമ്മുടെ കാര്യം നോക്കിക്കഴിഞ്ഞാൽപ്പോരേ? നാളെ സെക്കൻറ് സാറ്റർഡേയല്ലേ. മീറ്റിംഗുണ്ടല്ലോ. അപ്പോഴറിഞ്ഞാൽ മതി,
നീ കഴിക്കാനെടുക്ക്”
പിറ്റേന്നു വൈകുന്നേരം എല്ലാവരും അസോസിയേഷൻ്റെ മിനിഹാളിൽ ഒത്തുകൂടി. എല്ലാ മാസവും അങ്ങനെയൊരു മീറ്റിംഗുണ്ട്. കുട്ടികൾ പുറത്തെ പാർക്കിൽ കളിക്കും. വലിയവർ വിശേഷങ്ങളൊക്കെ പങ്കുവെച്ച് അത്യാവശ്യകാര്യങ്ങളും ചർച്ച ചെയ്ത് സമയം ചെലവഴിക്കും.
അനീഷിൻ്റെ വീട്ടിൽ പുതിയ താമസക്കാർ വരുന്ന വിവരം സുധാകരൻ സാർ എല്ലാവരേയും അറിയിച്ചു.
“എൻ്റെ ചേട്ടൻ്റെ മോനു വേണ്ടി ചോദിച്ചിട്ട് വാടകയ്ക്കു കൊടുക്കാൻ താല്പര്യമില്ലെന്നാണ് അനീഷ് പറഞ്ഞത് “
സുമേഷ് ചെറിയ പിണക്കത്തിൻ്റെ സ്വരത്തിലാണതു പറഞ്ഞത്.
“കൊടുക്കുന്നില്ലെന്നു തന്നെയാണ് അനീഷ് പറഞ്ഞിരുന്നത്. ഇതിപ്പോൾ വാടക വളരെ കൂടുതൽ കിട്ടും. മുപ്പതു കിട്ടുമെന്നാണ് പറഞ്ഞത്. ഇവിടെ ആരും അത്ര വാടകയൊന്നും തരില്ല. “
“എന്നാലും ഇത്രയും വലിയ തുക വാടക കൊടുത്ത് ആരാവും വരുന്നത്? ബിസിനസുകാരാവും. വലിയ ജാടപ്പാർട്ടികളാകുമോ?”
നിഷ തൻ്റെ സംശയം പങ്കുവെച്ചു.
എന്തായാലും ഒരാഴ്ച കൂടി കാത്തിരുന്നാൽ മതിയല്ലോ എന്ന ചിന്തയിൽ എല്ലാവരും സമാധാനത്തോടെ പിരിഞ്ഞു.
പിറ്റേയാഴ്ച പുതിയ വാടകക്കാരെത്തി. മിഥുനും ശ്രുതിയും അമ്മുവും. മിഥുനും ശ്രുതിയ്ക്കും ഓൺലൈൻ മാർക്കെറ്റിംഗാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന അമ്മുവിനെ കോളനിയിലെ മറ്റു കുട്ടികൾ പഠിക്കുന്ന സ്ക്കൂളിൽ ചേർത്തു.
കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ ആ കുടുംബം എല്ലാവരേയും കൈയിലെടുത്തു.
ഓണക്കാലമായി. എല്ലാ വർഷത്തെയും പോലെ തിരുവാതിരയും പാട്ടും അത്തപ്പൂക്കളവും മാവേലിയും ഓണസദ്യയുമായി അവർ അടിച്ചു പൊളിച്ചു. ശ്രുതിയുടെ നിർബ്ബന്ധത്താൽ സ്ത്രീകളെല്ലാം ചേർന്ന് ഒരു സിനിമാറ്റിക് ഡാൻസും അവതരിപ്പിച്ചു. എല്ലാ പരിപാടികളിലും മിഥുനും ശ്രുതിയുമായിരുന്നു താരങ്ങൾ.
തങ്ങൾക്കു ചേരുന്ന ഒരു കുടുംബത്തേക്കൂടി കിട്ടിയതിൽ എല്ലാവരും വളരെയേറെ സന്തോഷിച്ചു അനീഷ് വിളിച്ചപ്പോൾ എല്ലാവരും അതു പറയുകയും ചെയ്തു.
പൂജയുടെ അവധിയ്ക്ക് മൂന്നുദിവസം കൊടൈക്കനാലിനു ടൂർ പോയി. പാട്ടും ഡാൻസും ഒക്കെയായി എല്ലാവരും സന്തോഷത്തിലാറാടി.
ക്രിസ്മസും ന്യൂ ഇയറും എന്നു വേണ്ട എല്ലാ വിശേഷങ്ങളും ആഘോഷിക്കാൻ മുൻനിരയിൽ നിന്നത് മിഥുനും ശ്രുതിയുമായിരുന്നു.
മിഥുൻ അങ്കിളിനെയും ശ്രുതി ആൻ്റിയേയും പോലെ ആയിക്കൂടേ എന്ന് ഏതോ കുട്ടികൾ അച്ഛനമ്മമാരോടു ചോദിക്കുക വരെ ചെയ്തു. മാസങ്ങൾ കഴിഞ്ഞു പോയത് അവരാരും അറിഞ്ഞതേയില്ല.
രാത്രികാലങ്ങളിൽ മിഥുൻ്റെ വീട്ടിലേക്കു പല വാഹനങ്ങളും വരാറുണ്ടെന്ന് ലക്ഷ്മി പറഞ്ഞെങ്കിലും ആരും അതത്ര കാര്യമായെടുത്തില്ല. അതവരുടെ കാര്യം എന്നാണ് എല്ലാവരും ചിന്തിച്ചത്. അത്രമേൽ അവരുടെയെല്ലാം മനസ്സിൽ മിഥുനും കുടുംബവും ഇടം നേടിയിരുന്നു.
ഫെബ്രുവരിയായതോടെ കുട്ടികൾക്കു പരീക്ഷക്കാലമായി. അമ്മമാരെല്ലാം മക്കളെ പഠിപ്പിക്കുന്ന തിരക്കിലായി.
അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം സുധാകരൻസാർ കോളേജിൽ പോകുന്ന വഴി രമേശിനെ കാണാൻ വന്നു.
ഒരു പൊതി രമേശിനെ ഏൽപ്പിച്ച് സാർ പറഞ്ഞു.
“ഈ രൂപ എൻ്റെ അക്കൗണ്ടിൽ ഒന്നടയ്ക്കണേ രമേശ്. “
” ഇതെവിടുന്നാ സാറേ? ശമ്പളമെല്ലാം അക്കൗണ്ടു വഴിയല്ലേ?”
“ഇത് മിഥുൻ ഇന്നലെ വൈകിട്ടുകൊണ്ടുവന്നതാണ്. അയാൾക്ക് ഓൺലൈനിൽ മണിട്രാൻസ്ഫർ ശരിയാവുന്നില്ല. അതുകൊണ്ട് മൂന്നു നാലുപേർക്കുള്ള പേമെൻ്റ് ഞാനയച്ചു കൊടുക്കാമോ എന്നു ചോദിച്ചു “
“എന്നിട്ട് സാറയച്ചു കൊടുത്തോ? മിഥുന് ബാങ്കു വരെ പോയാൽ മതിയായിരുന്നല്ലോ “
“പണം തന്നതു കൊണ്ട് അയച്ചു കൊടുക്കാൻ ഞാനും മടിച്ചില്ല “
“എത്രയാ?”
“അഞ്ചു ലക്ഷം “
രമേശിന് എന്തോ പന്തികേടു തോന്നി.
“എന്നാലും ഇത്രയും തുക ……
അതു വേണ്ടായിരുന്നു സാറേ “
” ഇന്നലെത്തന്നെ ചെയ്യേണ്ടതാണ്. അയാൾക്ക് എന്തോ അത്യാവശ്യകാര്യമുണ്ട്. ബാങ്കിൽ പോകാൻ സമയമില്ലാത്തതുകൊണ്ടാണ് എന്നൊക്കെ പറഞ്ഞപ്പോൾ … “
രമേശ് പണം വാങ്ങി.
” ഇത്രയും വലിയ തുക ഒന്നിച്ചു സാറിൻ്റെ അക്കൗണ്ടിലേക്കെങ്ങനെ അടയ്ക്കും? ഇൻകംടാക്സുകാർ ചിലപ്പോൾ നോട്ടുചെയ്യും. ഞാൻ നോക്കട്ടെ “
ഉച്ചയ്ക്ക് സുധാകരൻ സാറിന് രമേശിൻ്റെ ഫോൺ വന്നു. താൻ ബാങ്കിൽ ചെന്നു പൊതി തുറന്നപ്പോഴാണ് അത് കള്ളനോട്ടുകളാണെന്നു മനസ്സിലായതെന്നും തൽക്കാലം ആരോടും പറയേണ്ടെന്നും രമേശ് പറഞ്ഞപ്പോൾ സാറാകെ വിഷമിച്ചു. മിഥുനെ പലതവണ വിളിച്ചു നോക്കി. ഫോൺ സ്വിച്ച്ഡ് ഓഫ്.
ഉച്ചയ്ക്കു ലീവെടുത്ത് സാർ മിഥുൻ്റെ വീട്ടിലെത്തി. ഗേറ്റു പൂട്ടിയിരിക്കുന്നു. സാറിനെ കണ്ട് അടുത്ത വീട്ടിൽ നിന്നും ലക്ഷ്മി ഇറങ്ങിവന്നു.
” ഇന്നലെ വൈകിട്ടുമുതൽ അവിടെ ലൈറ്റൊന്നുമില്ല സാറേ. രാത്രിയിൽ ഇടയ്ക്ക് വെളിച്ചം കണ്ടു. ഒരു വണ്ടിയുടെ ശബ്ദവും കേട്ടിരുന്നു. എവിടെയെങ്കിലും പോയിട്ടു വന്നതാണെന്നു കരുതി. എന്താ സാറേ? ഇന്നു കോളേജിൽ പോയില്ലേ?”
“ഇന്നു പോയില്ല. മിഥുനെ ഒന്നു കാണണമായിരുന്നു. സാരമില്ല. ഞാൻ വിളിച്ചോളാം”
സുധാകരൻ സാർ നേരെ ബാങ്കിൽ ചെന്നു. രമേശിനേയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി കൊടുത്തു. പോലീസ് അന്വേഷണം ആരംഭിച്ചു.
ദിവസങ്ങൾ കഴിഞ്ഞു. എട്ടാം നമ്പർ വീട് അടഞ്ഞു തന്നെ കിടന്നു. എല്ലാവരും ഏറെ നൊമ്പരത്തോടെ അടക്കം പറഞ്ഞു. പണം നഷ്ടപ്പെട്ട സുധാകരൻ സാറൊഴികെ ബാക്കിയെല്ലാവരും സാധാരണ ജീവിതത്തിലേക്കു മടങ്ങി. എങ്കിലും മിഥുനും ശ്രുതിയും മോളും ഇടയ്ക്കിടെ അവരെയെല്ലാം അലോസരപ്പെടുത്തിയിരുന്നു.
ഏതാനും മാസങ്ങൾക്കു ശേഷം സുധാകരൻ സാറിനേയും രമേശിനേയും പോലീസ് വിളിപ്പിച്ചു.
സ്റ്റേഷനിലെത്തിയപ്പോൾ മുന്നിലതാ മിഥുനും ശ്രുതിയും.
സുധാകരൻ സാർ ഒന്നു മുന്നോട്ടാഞ്ഞു.
“എന്താടാ പറ്റിക്കാൻ നടക്കുന്നോ?”
രമേശ് അദ്ദേഹത്തെ പിടിച്ചു മാറ്റി സി. ഐ യുടെ മുറിയിലേക്കു കൊണ്ടുപോയി.
“സാറേ ഇവരുടെ ശരിയായ പേര് ഇതൊന്നുമല്ല. ഓരോ സ്ഥലത്ത് ഓരോ പേരിൽ വാടകയ്ക്കു താമസിച്ച് തട്ടിപ്പു നടത്തുന്ന സംഘത്തിലുള്ളവരാണ്. പലയിടത്തും കള്ളനോട്ടു വിതരണം ചെയ്തു പല തട്ടിപ്പുകൾ നടത്തുകയാണ് ഇവരുടെ പരിപാടി. പല കേസുകളിലും പിടിക്കപ്പെടാതെ താവളങ്ങൾ മാറിക്കൊണ്ടേയിരുന്നു. ”
സി. ഐ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അവർ ശരിക്കും ഞെട്ടിപ്പോയി.
അന്നു വൈകുന്നേരം അവരെല്ലാം ഒത്തുകൂടി. എല്ലാവരും വിവരങ്ങളറിഞ്ഞതിൻ്റെ ഷോക്കിലായിരുന്നു.
“എന്നാലും എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ല. എത്ര നന്നായിട്ടാണ് അവർ അഭിനയിച്ചത്. “
ജസി താടിക്കു കൈയും കൊടുത്തിരുന്നു.
“എൻ്റെ ജസിച്ചേച്ചീ ആട്ടിൻതോലിട്ട ചെന്നായെന്നു കേട്ടിട്ടില്ലേ?നന്മയുടെയും സ്നേഹത്തിൻ്റെയും മുഖം മൂടിയുമണിഞ്ഞ് മറ്റുള്ളവരെ പറ്റിക്കാനിറങ്ങുന്ന ഇത്തരം വിരുതന്മാരെ എങ്ങനെ തിരിച്ചറിയും? അവരെ ഒന്നു കണ്ടിരുന്നെങ്കിൽ ……. “
ലക്ഷ്മിയ്ക്ക് ദേഷ്യം സഹിക്കാൻ കഴിയുന്നില്ല.
“പിന്നൊരു കാര്യം നമ്മുടെ കുഞ്ഞുങ്ങളോടൊന്നും മോശമായി പെരുമാറിയില്ലല്ലോഅതുതന്നെ ഭാഗ്യം”
” ഇന്നത്തെക്കാലത്ത് മനുഷ്യന് എന്തെല്ലാം പൊയ്മുഖങ്ങളാണ്. ഒരു വലിയ ആപത്തിൽ നിന്നു രക്ഷപ്പെട്ട തോന്നലാണിപ്പോൾ. എന്നാലും അവരിങ്ങനെയാണെന്ന് നമ്മളാരെങ്കിലും കരുതിയോ? ഇനി ഏതു കാര്യത്തിലും കുറച്ചുകൂടി ശ്രദ്ധിക്കണം. ആരെയും കണ്ണടച്ചു വിശ്വസിക്കുകയേ ചെയ്യരുത്. ”
അനിതയുടെ അഭിപ്രായം എല്ലാവരും ശരി വെച്ചു.
#എൻ്റെരചന #കൂട്ടക്ഷരങ്ങൾ


21 Comments
നല്ല കഥ.. നല്ലൊരു മെസ്സേജ് 👍
ആർക്കും ആരേയും വിശ്വസിക്കാൻ കഴിയാത്ത കാലം- നല്ല കഥ- നന്നായിരുന്നു👌 . അഭിനന്ദനങ്ങൾ❤️
❤️❤️❤️
നന്നായി എഴുതി.. ആട്ടിൻ തോല് അണിഞ്ഞ ചെന്നായ്ക്കൾ!
Thank you dear ❤️❤️
സംഭവിക്കാവുന്ന കഥ…… സുന്ദരമായ അവതരണം❤️👍
Thank you mini❤️❤️
Good writing 👍
Thank you Anju ❤️❤️
തട്ടിപ്പുകൾ പലതരം, നന്നായി എഴുതി.
Thank you Joyce ❤️
നല്ലെഴുത്ത് 👌👌
Thank you dear ❤️
അതേ ഓരോ തട്ടിപ്പുകൾ 🤭രസായിട്ട് എഴുതി ❤️❤️
Thank u dear 😘
👌👌👌👌
Thank you dear ❤️❤️❤️
നല്ല കഥ സുമേ. നന്നായെഴുതി
നന്നായി എഴുതി 👌
രസമുണ്ടായിരുന്നു വായിക്കാൻ..നന്നായി എഴുതി 🤝🤝😍👍🏻
Thank you ❤️❤️❤️