“ഇലു, ഉമ്മ എവിടെ, ചേച്ചിക്ക് ഒന്ന് കാണിച്ചു തരുമോ?”
അവൻ സ്പീച്ച് തെറാപ്പിസ്റ്റിന്റെ മുഖത്ത് കുറച്ച് സമയം നോക്കിയതല്ലാതെ എന്നെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്തില്ല. എനിക്ക് അതിൽ സങ്കടത്തെക്കാൾ സന്തോഷമാണ് തോന്നിയത്. എന്തെന്നാൽ അവൻ മറ്റുള്ളവരുടെ കണ്ണിലേക്ക് നേർക്കുനേർ നോക്കാറില്ല. കഴിഞ്ഞ ഒൻപത് മാസമായി ഇത് പോലൊരു നിമിഷത്തിനായി കാത്തിരിക്കുവായിരുന്നു ഞാൻ. മനസ് നിറഞ്ഞതിന്റെയാകാം അപ്പോൾ എന്റെ കണ്ണുകൾ ഈറനണിഞ്ഞു. ഞാനവനെ വാരി പുണർന്ന് നെറുകയിൽ ഒരുമ്മ കൊടുത്തു.
“ചേച്ചി അവനോട് ഇത് പോലെ തന്നെ കളിച്ച് ചിരിച്ച് സംസാരിച്ചു കൊണ്ടിരുന്നാൽ മതി. ഇനിയും മാറ്റങ്ങൾ ഉണ്ടാവും.”
തെറാപ്പിസ്റ്റിനോട് യാത്ര പറഞ്ഞ് റൂമിൽ നിന്നും ഇറങ്ങി. ജുനൈദ്ക്കാനോട് ഈ സന്തോഷം പങ്ക് വെക്കാൻ വേണ്ടി അവന്റെ കൈയും പിടിച്ച് ധൃതിയിൽ നടന്നു.”
റോഡിലേക്ക് ഇറങ്ങിയപ്പോൾ അമ്മമാർ ഓരോരുത്തരും തന്റെ മാലാഖ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് വരുന്നത് കാണാം.
ഞാൻ മൈസൂരിൽ വന്നിട്ട് ഒൻപത് മാസമായി. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ സ്ഥാപനമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (Aiish) എന്ന സ്ഥാപനത്തിൽ ആണ് ഇലു മോന് തെറാപ്പി കൊടുക്കുന്നത്.
അവന് രണ്ടര വയസുള്ളപ്പോഴാണ് മൈസൂരിലുള്ള ഈ സെന്ററിനെ കുറിച്ച് അറിയുന്നത്. കേട്ട പാതി ഞങ്ങൾ പുറപ്പെടുകയായിരുന്നു. വാടക വീടെടുത്ത് ഇവിടെ താമസിക്കുന്നു. റൂമിൽ നിന്നും ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഏകദേശം ഇരുപത്തഞ്ചു മിനിട്ട് നടക്കാനുണ്ട്. കൂടെ ഉപ്പയും ഉമ്മയും ഉണ്ടായിരുന്നു. എന്നാൽ അവർ നാട്ടിൽ ആണ്. ആദ്യമായിട്ടാണ് എന്നെ ഒറ്റയ്ക്ക് ആക്കി അവർ പോകുന്നത്. അത്യാവശ്യമായി പോകേണ്ട കാര്യം വന്നത് കൊണ്ട് നിർബന്ധപൂർവം ഞാൻ അവരെ അയച്ചതാണ്. തനിയെ താമസിക്കാൻ പേടി തോന്നിയില്ല. ഒപ്പം ഇലു ഉള്ളതാണ് എന്റെ ആശ്വാസം.
മൈസൂർ ഉള്ള എല്ലാ അമ്മമാരും ഒറ്റയ്ക്ക് ആണ് താമസിക്കുന്നത്. മക്കൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായി ജീവിക്കുന്ന അമ്മമുഖങ്ങൾ. ഒരാൾക്കും തനിയെ ജീവിക്കാൻ പേടിയില്ല.
റൂമിലെത്തിയ ഉടനെ ജുനൈദ്ക്കാക്ക് മിസ് കാൾ അടിച്ചു. എന്തെങ്കിലും അത്യാവശ്യ കാര്യം പറയാനുണ്ടെങ്കിൽ ഞാൻ ഇത് പോലെ ഒരു മിസ്കാൾ ചെയ്യും. ഇവിടെ ഞാൻ തനിച്ച് ആണെന്ന് ഓർത്ത് മൂപ്പർക്ക് പരിഭ്രാന്തി കൂടുതലാണ്.
“എന്താ പെട്ടെന്ന് ഒരു മിസ്കാൾ? തെറാപ്പി കഴിഞ്ഞെത്തിയോ?”
” ഇന്ന് നമ്മുടെ ഇലു മോൻ തെറാപ്പിസ്റ്റ് പറയുന്നത് ശ്രദ്ധിച്ച് കേട്ട് അവളുടെ കണ്ണിലേക്ക് തന്നെ കുറച്ച് നേരം നോക്കിയിരുന്നു. അവനങ്ങനെ നോക്കുന്നത് കണ്ടപ്പോൾ എന്റെ മനസ് നിറഞ്ഞു. ആദ്യമായിട്ടല്ലേ അവന് അത്രയും നേരം നോക്കുന്നത്.”
” പടച്ചോനെ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറയുന്നു. മക്കളുടെ ഓരോ ചെറിയ മാറ്റങ്ങൾക്ക് വേണ്ടി അന്യ നാട്ടിൽ തനിയെ
ആത്മ വിശ്വാസത്തോടെ ജീവിക്കുന്ന ഓരോ അമ്മമാരെയും ഓർക്കുമ്പോൾ സന്തോഷം തോന്നുന്നു.”
“നാളെ രാവിലെ കുറച്ച് ദൂരെ പോവാനുണ്ട്. അത് കൊണ്ട് രാത്രി നേരത്തെ കിടക്കും. പുതിയ തെറാപ്പി ചെയ്യാനാണ് പോകുന്നത്.
ഹിപ്പോ തെറാപ്പി എന്നാണ് തെറാപ്പിസ്റ്റ് പറഞ്ഞത്. കുതിരയുടെ പുറത്ത് അവനെ ഇരുത്തി പല ആക്ടിവിറ്റീസ് ചെയ്യിക്കും. പിന്നെ അര മണിക്കൂറോളം കുതിര ഇവനെയും കൊണ്ട് സവാരി ചെയ്യും. മൈസൂർ ടൗണിൽ പോയി ബസ് മാറി കയറണം. എന്നിട്ട് കുറച്ച് നടക്കാനുമുണ്ട്. ഒന്ന് പോയി നോക്കട്ടെ. ഇലുന്റെ കൂടെ മനു, അഞ്ജു, റഫിൻ, പിന്നെ ഖൈസ് മോനുമുണ്ട്. ഞങ്ങൾ അമ്മമാരെല്ലാം ഒന്നിച്ചാണ് പോവുന്നത്.”
ദൂരത്തു പോകുന്നത് കൊണ്ട് പുലർച്ചെ എഴുന്നേറ്റ് ഉച്ചക്ക് ഉള്ള ചോറും കറികളുമെല്ലാം ഉണ്ടാക്കി വെച്ചു. തിരിച്ചു വന്നിട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ തെറാപ്പിക്കും കൂടി പോവാനുള്ളതാണ്.
മക്കളെ ഓര്‍ത്തു വേവലാതിപ്പെടാതെ മാതൃത്വത്തിന്റെ ചെറിയ നിമിഷങ്ങളെ പോലും ആഘോഷിക്കാൻ ഞങ്ങളുടെ അമ്മമനസ് തയ്യാറാണ്. മാലാഖമാരുടെ മാറ്റങ്ങളെ പറ്റി പരസ്‌പരം സംസാരിച്ച് ആശ്വാസം കണ്ടെത്തി ഞങ്ങൾ ബസ്‍റ്റോപ്പിലേക്ക് നടന്നു.
അവിടെ എത്തി കുതിരയുടെ കൂടെ അര മണിക്കൂറോളം നടന്നു തളർന്നിട്ടും ഞങ്ങൾ വീണ്ടും മക്കളെ ഒക്കത്തേറ്റി ചിരിച്ചും കളിച്ചും കുന്നിൽ മുകളിൽ നിന്ന് താഴേക്ക് ഇറങ്ങി.
പ്രശസ്തമായ ഒരു പട്ടണമാണ് മൈസൂർ. ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണിവിടം. എന്നാൽ അവിടെ ഇങ്ങനൊരു സ്വർഗ്ഗവുമുണ്ട്. നാടും വീടും ആഘോഷങ്ങളിൽ നിന്നുമെല്ലാം ഉൾവലിഞ്ഞു മാലാഖമാർക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മമാർ.
ഒരു പ്രാവശ്യം എങ്കിലും ഒരുസ്പെഷ്യൽ സ്കൂളിലേക്ക് അല്ലെങ്കിൽ ഒരു തെറാപ്പി സെന്റർ എങ്കിലും പോകാൻ പറ്റുമെങ്കിൽ എല്ലാവരും ഒന്നു പോകണം. അവിടെ കുറെ അമ്മമാരെ കാണാൻ പറ്റും. നടക്കാനാവാത്ത മക്കളെ ഒക്കത്തേറ്റി മകൻ അല്ലെങ്കിൽ മകൾ ഒന്ന് നടന്നു കാണാനായി പ്രതീക്ഷയോടെ ഇരിക്കുന്ന അമ്മ മുഖങ്ങൾ.
“അമ്മേ” എന്ന ഒരു വിളി കേൾക്കാനായി
സ്പീച് തെറാപ്പി സെക്ഷനുകൾക്കായി ഊഴം കാത്തിരിക്കുന്ന “അമ്മമാർ”
ഈ താങ്ങിയെടുത്ത വരുന്നത് എന്റെ അമ്മയാണെന്ന് യാഥാർഥ്യം പോലുമറിയാത്ത മക്കളെ, അതെല്ലാം അറിഞ്ഞിട്ടും റിഹാബ് സെന്ററിൽ വ്യത്യസ്ഥ തെറാപ്പികൾക്കായി സ്ഥിരമായി കൊണ്ടുവരുന്ന
കാരുണ്യത്തിന്റെ അമ്മ മുഖങ്ങൾ.
ഒരിക്കൽ പ്രിയ കൂട്ടുകാരി രേവതി എന്നോട് പറഞ്ഞത് ഓർക്കുന്നു. മാലാഖകുഞ്ഞിന്റെ
അമ്മമാരായ ഞങ്ങളെ വാടാമല്ലികൾ എന്ന് വിശേഷിപ്പിക്കാനാണ് ഇഷ്ടം. ശരിയാണ്, ഒരുപാട് പരിചരണം ഒന്നും കിട്ടിയില്ലെങ്കിലും വാടി കരിഞ്ഞു പോകാതെ അതിജീവിക്കുന്ന നല്ല ഭംഗിയുള്ള വാടാമല്ലികളെ പോലെ തന്നെ മാലാഖ കുഞ്ഞുങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ട് വരാൻ വേണ്ടി വേണ്ടത്ര സഹകരണം ഒന്നും കിട്ടിയില്ലെങ്കിലും
വെല്ലുവിളികളെ സ്വയം പ്രതിരോധിച്ചു പുഞ്ചിരിയോടെ നേരിടുന്നവൾ. അറുത്ത് മാറ്റാൻ വരുന്നവരെ തന്റെ ഇതളുകൾ കൊണ്ട് പ്രതികരിക്കുന്നത് പോലെ തന്റെ കുഞ്ഞിന് വേണ്ടി സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റി മറിക്കാൻ വേണ്ടി പൊരുതുന്നവൾ.
ഷഹലിയ ഇലാൻ ജുനൈദ് ✍️


11 Comments
നന്നായിട്ടുണ്ട്
എന്നും ഹൃദയത്തിൽ സന്തോഷം നിറയട്ടെ…മനസ്സു നിറഞ്ഞു
സ്നേഹം 😍
ഒരുപാട് സ്നേഹം❤️❤️❤️❤️
സ്നേഹം 😍
Really appreciate
Great effort and good write up 🥰🥰🫂🫂
ഷഹലിയ, മകൻ ഭാഗ്യവനാണ്, ഇത്രയും നല്ലൊരു അമ്മയെ കിട്ടിയതിന് ! കുഞ്ഞു കരഞ്ഞു, ഉറങ്ങാൻ പറ്റിയില്ല എന്ന് പറഞ്ഞ് കുഞ്ഞിനോടു ദ്വേഷ്യം കാണിക്കുന്ന യുവതികൾ ഇതു വായിക്കണം.
❤❤❤
Dear❤ @joyce
അമ്മ ❤️❤️
ഈ വാടാ മല്ലിക്ക് എല്ലാ ആശംസകളും. എന്നും വാടാതെ പ്രതീക്ഷ കൈവിടാതെ നിൽക്കാൻ സാധിക്കട്ടെ 🤲🏻.
❤️❤️❤️