“ഈ അമ്മയ്ക്ക് ഒരു വക പറഞ്ഞാൽ മനസ്സിലാവില്ല. എന്താ ചെയ്യുന്നതെന്നും പറയുന്നതെന്നും വല്ല ബോധവുമുണ്ടോ? ഓ… കേട്ടും കണ്ടും സഹിച്ചും എനിക്കു മതിയായി. അച്ഛനെ സമ്മതിച്ചു കൊടുക്കണം ”
അനീഷിൻ്റെ ശബ്ദം ഉയർന്നപ്പോൾ അനുഷയും കൂടെക്കൂടി.
“ശരിയാ ചേട്ടാ, വയസ്സായാലെങ്കിലും മനുഷ്യനു വകതിരിവു വേണ്ടേ. എങ്ങനെയെങ്കിലും നമ്മളെ ബുദ്ധിമുട്ടിക്കണമെന്നും കഷ്ടത്തിലാക്കണമെന്നുമുള്ള വിചാരമേ ഈ അമ്മയ്ക്കുള്ളു.”
വിവർണ്ണമായ മുഖത്തോടെ അമ്മ നിശ്ശബ്ദം തിരിഞ്ഞു നടന്നു. ഇത് പതിവുള്ള കാര്യമല്ലല്ലോ എന്ന മട്ടിൽ ചേട്ടനും അനിയത്തിയും പരസ്പരം നോക്കി.
സാധാരണ അമ്മ കുറെ എതിർത്തു സംസാരിച്ച് വലിയ ഒച്ചപ്പാടിലേ കാര്യങ്ങൾ അവസാനിക്കാറുള്ളു.
ഇതിവിടെ പതിവല്ലേ എന്ന മട്ടിൽ രശ്മി ഫോണിലേക്കു മടങ്ങി.
പക്ഷേ മിഥുന് വല്ലായ്മ തോന്നി. ഇവരെന്താ ഇങ്ങനെ? സ്വന്തം അമ്മയോട് ഇങ്ങനെയാണോ സംസാരിക്കേണ്ടത് എന്നെല്ലാം ചിന്തിച്ച് അയാൾ തൻ്റെ ഭാര്യയുടെ അടുത്തേക്കു ചെന്നു.
“അനൂ, നീയെന്തിനാണ് അമ്മയോടിങ്ങനെ മുഷിഞ്ഞു സംസാരിക്കുന്നത്? ഇതത്ര നല്ല സ്വഭാവമല്ല കേട്ടോ”
“ചേട്ടനെന്തറിയാം? യാഥാർത്ഥ്യങ്ങൾ ഞങ്ങൾക്കല്ലേ അറിയൂ”
അനുഷ ഭർത്താവിൻ്റെ ഉപദേശത്തിന് ഒട്ടും വില കല്പിച്ചില്ല.
അടുക്കളയിൽ നിന്ന് അമ്മ എല്ലാം കേൾക്കുന്നുണ്ടായിരുന്നു. എത്ര ആലോചിച്ചിട്ടും താൻ ചെയ്ത തെറ്റെന്തെന്ന് അവർക്കു പിടി കിട്ടിയില്ല.
അമ്മയുടെ ശ്രദ്ധ മക്കൾക്കിഷ്ടപ്പെട്ട കറികളുണ്ടാക്കുന്നതിലേക്കു തിരിഞ്ഞു. സഹായിക്കാൻ വരുന്ന പുഷ്പ ഇന്നു വന്നിട്ടില്ല. അമ്മ ജോലിത്തിരക്കിൽ മുഴുകി.
കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ… അവർ അല്പ സമയം ഭിത്തിയിൽ ചാരിനിന്നു. രാവിലെ ഒന്നും കഴിച്ചില്ലല്ലോ എന്നപ്പോഴാണോർത്തത്. പന്ത്രണ്ടു മണി കഴിഞ്ഞിരിക്കുന്നു. ഊണുമുറിയിലെ മേശപ്പുറത്ത് കാസറോളിൽ ഉണങ്ങിവരണ്ട രണ്ടു ദോശ ബാക്കിയുണ്ട്. വേണ്ട… ഇനിയതു തിന്നാൻ വയ്യ. ഒരുഗ്ലാസ് ചൂടുവെള്ളം കുടിച്ചു. വീണ്ടും പല പല കാര്യങ്ങളിലേക്കിറങ്ങി.
“അമ്മൂമ്മേ.. അമ്മൂമ്മ എന്തെടുക്കുകയാ?”
കൊച്ചുമക്കൾ മൂന്നു പേരും ഓടിയെത്തി അമ്മൂമ്മയുടെ കൈയിൽത്തൂങ്ങി.
“വിശക്കുന്നോ മക്കൾക്ക്?”
“എന്തൊക്കെയാ ഇന്നത്തെ മെനു?”
മൂത്തവൾ ലച്ചുവാണ്. ആറാം ക്ലാസിലേ ആയിട്ടുള്ളെങ്കിലും നല്ല സ്നേഹവും പക്വതയുമുള്ളവൾ.
“എന്തൊക്കെ വേണം?”
“ചിക്കനില്ലേ അമ്മൂമ്മേ ?”
കൊച്ചു കാന്താരി പാറുവാണ്.
“ഇല്ലല്ലോ . ചിക്കൻ ഉണ്ടാക്കാനൊന്നും അമ്മൂമ്മയ്ക്കറിയില്ല. ഫിഷുണ്ട്, പരിപ്പും പപ്പടവുമുണ്ട്. അവിയലും തോരനുമൊന്നും നിങ്ങൾക്കു വേണ്ടല്ലോ. കുറച്ചു കഴിഞ്ഞ് സേമിയപ്പായസവും വെച്ചു തരാം പോരേ?”
“പായസം വേണ്ട ഐ ക്രീം മതി..”
നാലുവയസ്സുകാരൻ കിച്ചു അമ്മൂമ്മയെ കെട്ടിപ്പിടിച്ചു.
“അമ്മൂമ്മ നേരത്തെ ഐസ്ക്രീം വാങ്ങി വെച്ചു കാണും. എനിക്കറിയാം നോക്കട്ടെ “
ലച്ചു ഫ്രിഡ്ജു തുറന്നു നോക്കി.
“പാറൂ ….. കിച്ചൂ….. സ്ട്രോബറി തന്നെ ”
മൂന്നു പേരും അമ്മൂമ്മയ്ക്കു ചുറ്റും തുള്ളിച്ചാടി നടന്നു.
“അമ്മൂമ്മ ബ്രയ്ക്ക്ഫാസ്റ്റു കഴിക്കുന്നതു കണ്ടില്ലല്ലോ. കൃത്യസമയത്തു ഫുഡ് കഴിക്കണമെന്ന് അച്ഛൻ പേഷ്യൻസിനോടെല്ലാം പറയും. ഇല്ലെങ്കിൽ ഹെൽത്തിന് പ്രശ്നം വരും. അമ്മൂമ്മയ്ക്കിതൊന്നും അറിയില്ലേ ?”
ലച്ചു തൻ്റെ അറിവുകൾ വിളമ്പി.
പാവം കുഞ്ഞുങ്ങൾ…… അവരുടെ സ്നേഹത്തിൽ അമ്മ തൻ്റെ വിഷമങ്ങളെല്ലാം മറന്നു.
കാറും കോളും മാറി അമ്മയുടെ മനസ്സു തെളിഞ്ഞു.
നിറഞ്ഞ മനസ്സോടെ അമ്മ കൊച്ചുമക്കളെ ഊട്ടി.
”അമ്മൂമ്മയ്ക്കു ചോറുണ്ണണ്ടേ?”
പാറു ഒരുരുളച്ചോറും ഒരു മീൻ കഷണവും നീട്ടി.
‘”എടീ പാറൂ, അമ്മൂമ്മ ഫിഷും ചിക്കനും കഴിയ്ക്കില്ല. കഴിയ്ക്കാതെങ്ങനെയാ ഇത്ര ടേസ്റ്റിയായി ഫിഷ് കറി വെയ്ക്കുന്നത്? ഒന്നു പറഞ്ഞേ?”
ലച്ചു നിർബ്ബന്ധം പിടിച്ചു.
“അത് ഫിഷ് കറിയിൽ അമ്മൂമ്മ കുറച്ചു സ്നേഹം വിതറും . അതാണീ ടേസ്റ്റിനു കാരണം “
അമ്മൂമ്മയും ചേച്ചിമാരും ചിരിക്കുന്നതു കണ്ട് കിച്ചുവും ചിരി തുടങ്ങി.
“നീയെന്തിനാടാ കുട്ടാ ചിരിക്കുന്നത്? നിനക്കെന്തു മനസ്സിലായി? ” അമ്മ കിച്ചുവിനെ ഇക്കിളിയിട്ടു.
നാലു പേരും പൊട്ടിച്ചിരിച്ചു.
തങ്ങൾ കഴിക്കുന്നതിനോടൊപ്പം അമ്മയേയും അവർ ഊണു കഴിപ്പിച്ചു.
ഐസ്ക്രീമുമായി കുഞ്ഞുങ്ങൾ പോയപ്പോൾ അമ്മ അച്ഛനെ ഊണുകഴിക്കാൻ വിളിച്ചു.
” ഇന്ന് വിശേഷവിഭവങ്ങളാണല്ലോ. മക്കൾ വന്നതു പ്രമാണിച്ചാവും അല്ലേ?”
അച്ഛൻ്റെ ചോദ്യത്തിന് മറുപടി പറയാതെ അമ്മ ഊണു വിളമ്പി.
അച്ഛൻ ഊണുകഴിക്കുന്നതും നോക്കി ഒന്നും മിണ്ടാതെയിരുന്ന അവരുടെ മനസ്സ് വേറെവിടൊക്കെയോ അലഞ്ഞു നടന്നു.
തിരക്കുപിടിച്ച വർഷങ്ങൾ എത്രയോ കഴിഞ്ഞിരിക്കുന്നു. ഭർത്താവിനും മക്കൾക്കും മാതാപിതാക്കൾക്കും വീട്ടു ജോലികൾക്കും ഓഫീസിനും കൃഷിയ്ക്കും പശുക്കൾക്കുമെല്ലാമായി വീതിച്ചു കൊടുത്ത് അവസാനിച്ച യൗവ്വനം. ഓർമ്മകൾ തന്നെ കളിയാക്കുകയാണോയെന്ന് അമ്മയ്ക്കു തോന്നി.
“നീയെന്താ സ്വപ്നം കണ്ടിരിക്കുന്നത്? ഈ വയസ്സുകാലത്തും നിൻ്റെ സ്വപ്നം കാണൽ അവസാനിച്ചിട്ടില്ലേ?”
അച്ഛൻ്റെ കളിയാക്കൽ പാടേ അവഗണിച്ച് അമ്മ എഴുന്നേറ്റു.
സമയം രണ്ടു കഴിഞ്ഞു. മക്കളും മരുമക്കളും മുകളിലത്തെ മുറിയിൽ കൊണ്ടു പിടിച്ച സംസാരത്തിലാണ്.
എല്ലാം ഊണുമുറിയിലെ മേശയിലുണ്ടെന്നുറപ്പു വരുത്തി അമ്മ വരാന്തയിലേക്കു നടന്നു. പത്രമെടുത്തു നിവർത്തി.
പടികളിറങ്ങുന്ന ഒച്ച ചെവിയിൽ പതിച്ചു. എല്ലാവരും ഊണുകഴിക്കാനെത്തിയിട്ടുണ്ട്. ഊണുമുറിയിലെ ചിരിയും ബഹളങ്ങളും അമ്മയിൽ സന്തോഷമുണർത്തി. ഓരോരുത്തർക്കും ഇഷ്ടപ്പെട്ടതെല്ലാം ഉണ്ടാക്കിയിട്ടുണ്ട്.
ആരെങ്കിലും തന്നെ ഊണുകഴിക്കാൻ വിളിക്കുന്നുണ്ടോയെന്ന് ചെവിയോർത്തു കൊണ്ട് അവർ പത്രവാർത്തകളിലൂടെ കണ്ണുകൾ പായിച്ചു.
അമ്മേ എന്നൊരു വിളിക്കായി കൊതിച്ചിരുന്ന കാതുകൾക്ക് നിരാശ മാത്രം ബാക്കി.
“അനൂ ഈ കറികളൊക്കെ എടുത്തു മാറ്റി മേശ വൃത്തിയാക്കുന്നില്ലേ?”
മിഥുൻ്റെ ശബ്ദം കാതിൽ മുഴങ്ങി.
മറുപടിയൊന്നും കേൾക്കാനില്ല.
ആരൊക്കെയോ വീണ്ടും പടി കയറിപ്പോകുന്നു.
വരാന്തയിലെ കർട്ടനിടയിൽക്കൂടി തലനീട്ടി അനു പറഞ്ഞു.
“പ്ലേറ്റു കഴുകി വെച്ചിട്ടുണ്ട്. ബാക്കിയെല്ലാം മേശപ്പുറത്തു തന്നെയിരിപ്പുണ്ട്. അമ്മയെടുത്തു വെക്കുമല്ലോ “
മറുപടി പ്രതീക്ഷിക്കാതെ അവൾ ചടപടാന്ന് പടികൾ കയറി.
മിഥുൻ്റെ ശബ്ദം ഉയർന്നു കേട്ടപ്പോൾ അമ്മ മുകളിലേക്കു നോക്കി.
“നീയെന്താ അനൂ കാണിച്ചത്? അമ്മയ്ക്കും കുറച്ചു റസ്റ്റു വേണ്ടേ? ഒറ്റയ്ക്കല്ലേ എല്ലാം ചെയ്തത്. ഒരു സഹായവും ചെയ്യാതെ നീയിങ്ങനെ വന്നു സുഖിച്ചിരുന്നാലോ?”
“അമ്മയ്ക്കു വേറെയാരും ഒന്നും ചെയ്യുന്നതിഷ്ടമല്ല. എന്തു ചെയ്താലും കുറ്റം തന്നെ. പാത്രം കഴുകിയാൽ വൃത്തിയായില്ല, ആഹാരമുണ്ടാക്കിയാൽ രുചിയില്ല. എല്ലാത്തിലും കുറ്റം കണ്ടുപിടിക്കലാണു ജോലി. എന്നാൽപ്പിന്നെ തനിയെ ചെയ്യട്ടെ എന്നു ഞങ്ങളും കരുതുന്നു എന്നേയുള്ളു . ഇപ്പോഴും ഒന്നും ആർക്കും വിട്ടുകൊടുക്കില്ല. അനുഭവിക്കട്ടെ”
അനുവിൻ്റെ മറുപടി കൂരമ്പു പോലെ അമ്മയുടെ ചെവിയിലേക്കു പതിച്ചു.
അമ്മ സ്വന്തം മനസ്സിലേക്കൊന്നെത്തി നോക്കി.
അവൾ പറഞ്ഞത് സത്യമല്ലേ. എല്ലാത്തിലും പെർഫെക്‌ഷൻ വേണമെന്ന കടും പിടുത്തമല്ലേ എല്ലാറ്റിനും കാരണം. ആരോഗ്യമുള്ള കാലത്ത് അഹങ്കാരത്തോടെ ഓടി നടന്ന് എല്ലാം പൂർണ്ണതയോടെ ചെയ്യാൻ കഴിഞ്ഞു.
ഇന്നോ ? ഒന്നു വിശ്രമിക്കാൻ പോലും സമയം കിട്ടാതെ ഇന്നും ഓട്ടപ്പാച്ചിലിലാണ്. ഒന്നിനല്ലെങ്കിൽ മറ്റൊന്നിനായി സമയം കടന്നുപോകുന്നത് അറിയുന്നതേയില്ല.
അമ്മ ബാക്കി വന്ന കറികളെല്ലാം ചെറിയ പാത്രങ്ങളിലാക്കി ഫ്രിഡ്ജിൽ വെച്ചു. മേശ വൃത്തിയായി തുടച്ചു. പാത്രങ്ങളെല്ലാം കഴുകി.
വല്ലാത്ത ക്ഷീണം……
പുഷ്പ വന്നിരുന്നെങ്കിൽ……
ഓരോ ജോലികളും ചെയ്യുമ്പോൾ തൃപ്തിവരാതെ അവളെ ശാസിച്ചിരുന്നത് അവരുടെ ഓർമ്മയിൽ വന്നു.
ഒന്നു കിടക്കണമെന്നു തോന്നി.
അപ്പോഴാണോർത്തത്. കിടന്നാൽ പറ്റില്ല. കുഞ്ഞുങ്ങൾക്ക് ഉണ്ണിയപ്പം ഉണ്ടാക്കിക്കൊടുക്കാമെന്നു പറഞ്ഞിരുന്നു. അമ്പലത്തിൽ കിട്ടുന്ന പോലെ പഞ്ചസാര തൂവിയ ഉണ്ണിയപ്പം തന്നെ വേണമെന്നായിരുന്നു ലച്ചുവിൻ്റെ ആവശ്യം. മാവു കലക്കി വെച്ചത് മാറ്റിവെച്ചു.
അപ്പക്കാര കൈയിലെടുത്തതേയുള്ളു. പാത്രം താഴേക്കു വീണു ഒപ്പം അമ്മയും. ഓട്ടുപാത്രം താഴെ വീണ ശബ്ദം വീടാകെ മുഴങ്ങി. ആരൊക്കെയോ ഓടി വരുന്നു.
”അമ്മേ… അമ്മേ… അച്ഛാ അമ്മയ്ക്കെന്താ പറ്റിയത്?
അമ്മൂമ്മേ ….. അമ്മൂമ്മേ കണ്ണു തുറക്ക് ,ലച്ചുവാണു വിളിക്കുന്നത്……
സുമിത്രേ…… സുമീ….. നീയെന്താ ഒന്നും മിണ്ടാത്തത്?”
അമ്മ ഒന്നുമറിഞ്ഞില്ല. ഒന്നും മിണ്ടിയതുമില്ല.
#എൻ്റെരചന#മാതൃദിനം2025
#കൂട്ടക്ഷരങ്ങൾ


21 Comments
ചില അമ്മമാർ അങ്ങിനെയാണ് ….. മക്കൾക്കു വേണ്ടതെല്ലാം ഞാൻ ചെയ്തെങ്കിലേ ശരിയാവുകയുള്ളൂ എന്നൊരു വിചാരമാണ്….പക്ഷേ പല മക്കളും അമ്മയെ മനസ്സിലാക്കാറില്ല…… നന്നായെഴുതി👍❤️
അതേ. ആരാലും മനസ്സിലാക്കപ്പെടാത്ത എത്രയോ അമ്മമാർ
സ്നേഹം മിനീ❤️
ഇങ്ങനെയുള്ള അമ്മമാർ ഇപ്പോഴും ഉണ്ട്ചി, ല വീടകങ്ങളിൽ… മാറ്റത്തിനൊരുങ്ങാതെ.
നല്ലെഴുത്ത് ♥️♥️
❤️❤️
👍🙏💯👍
❤️🌹
👍👍
❤️❤️
നോവുണർത്തിയ രചന. മക്കൾക്കു വേണ്ടി ജീവിതം മുഴുവനും കൊടുക്കുന്ന അമ്മമാരെ മനസ്സിലാക്കേണ്ടത് മക്കളാണ്.
ഇഷ്ടപ്പെടു👌👏❤
❤️❤️
😥😥. ചുമരുണ്ടെങ്കിലേ ചിത്രം വരക്കാൻ പറ്റു എന്ന് നമ്മൾ പെണ്ണുങ്ങൾ എന്നാ തിരിച്ചറിയുക എന്റെ ഓർമ വെച്ച സമയം മുതലേ രാത്രി തീൻ മേശയിൽ എല്ലാരും ഒന്നിച്ചാണ് ഇരിക്കുക. പകൽ സ്കൂളിലേക്കും മറ്റും പോവാൻ ഉള്ളത് കൊണ്ട് ഓരോരുത്തരും വേഗം തിന്നു പോവും അപ്പോഴും വീട്ടിൽ ബാക്കിയുള്ളവർ ഒന്നിച്ചു കഴിക്കും. രാത്രി കഴിക്കാൻ ഇരിക്കുമ്പോൾ ഉപ്പ വിളിക്കും റാബിയ.. വന്നിരിക്ക്. ഉമ്മ അപ്പോൾ ഫ്ലാസ്കിൽ ചായ എടുക്കുകയാവും രാത്രി എല്ലാരും കട്ടൻ ചായ കുടിക്കും, ചപ്പാത്തി, പത്തിരി, കുഞ്ഞി പത്തിരി, മീൻ പത്തിരി തുടങ്ങിയവയിൽ ഏതെങ്കിലും ഒക്കെയാണ് രാത്രി കഴിക്കാൻ ഉണ്ടാക്കുക, നിറയെ മനുഷ്യരുള്ള വീട് ഒത്തിരി ഉണ്ടാക്കണം, ഉണ്ടാക്കാൻ പെണ്ണുങ്ങൾ തന്നെ വേണം അന്ന് വീട്ടിൽ സ്‌ഥിരമായി ഒരു പെണ്ണ് വരും എന്നാലും നല്ല പണിയുണ്ടാവും ഞാൻ അടക്കമുള്ള സ്ത്രീജനങ്ങൾക്ക്. പക്ഷേ തിന്നാൻ കൊണ്ട് വെച്ചാൽ അവിടെ സോഷ്യലിസമാണ്. എല്ലാവർക്കും എല്ലാം കിട്ടണം, അതിനു ആണെന്നോ പെണ്ണെന്നോ ഇല്ല. ഉമ്മ ഇരുന്നാലേ തുടങ്ങു. ഉമ്മ ഇരുന്നില്ലേൽ ഉമ്മാക്ക് ഉണ്ടോന്നു നോക്കിയേ കഴിക്കു. അത് എത്ര കുറവുള്ള ഐറ്റം ആണേലും. ഉമ്മ സ്നേഹത്തിൽ അടുത്തുള്ളൊരിക്ക് അത് പങ്ക് വെക്കും. പലപ്പോഴും തീൻ മേശ നിറഞ്ഞ ചിരിയുടെയും ഒച്ചപ്പാടിന്റെയും ആയിരിക്കും.
ഇപ്പോൾ എന്റെ കുടുംബവും അങ്ങനെ തന്നെ, ഉണ്ടാക്കിയ പാത്രത്തോടെ കൊണ്ട് വെക്കും എല്ലാരും ഒന്നിച്ചു കഴിക്കും. ചിലപ്പോൾ ഞാൻ വൈകിയാൽ എനിക്കായിരിക്കും പൊരിച്ച മീനായാലും ചിക്കൻ ആയാലും കൂടുതൽ കിട്ടുക, ഉമ്മ തിന്നിട്ടില്ല എന്നത് അവർക്ക് നല്ല ഓർമയാണ് നോക്കിയേ എടുക്കു..
ശീലങ്ങൾ വീട്ടിൽ നിന്നും ഉണ്ടാവേണ്ടതാണ്, കുറച്ചേ ഉള്ളുവെങ്കിലും അത് പങ്ക് വെക്കാനുള്ളതാണ് എന്നത് ഒരു പഠിപ്പ് തന്നെയാണ്. ഉമ്മ എല്ലാ കാര്യത്തിലും ത്യാഗി ആയിരിക്കണമെന്നാണ് നമ്മുടെ പൊതുബോധം. അത് കൊണ്ട് ഉമ്മ തിന്നില്ലേലും ആർക്കും സങ്കടമില്ല കാരണം ഉമ്മയാണ് ഉമ്മ അങ്ങനെയാണ്. മുമ്പ് സ്വന്തം വയറു മുറുക്കിയെടുത്തു മക്കളെ പോറ്റിയ ഒത്തിരി മാതാപിതാക്കളുണ്ട്. ഇപ്പോൾ അത്തരമൊരു സാഹചര്യമുള്ളവർ കുറവാണ്. എന്നിട്ടും നല്ലതൊക്കെ ഞങ്ങൾക്കും ബാക്കി ഉമ്മാക്കും എന്ന സിസ്റ്റം ആണെങ്കിൽ അത് പൊളിച്ചെഴുതേണ്ടത് വീട്ടകങ്ങളിലെ പെണ്ണുങ്ങൾ തന്നെയാണ്.
അതേ. ഞങ്ങളും അങ്ങനെ തന്നെയാണ്. ഒന്നിച്ചേ കഴിക്കൂ ഇപ്പോൾ രണ്ടു പേരായി ചുരുങ്ങിയെന്നു മാത്രം. ഫോൺ വിളിക്കുമ്പോൾ മക്കൾ മറക്കാതെ ചോദിക്കും എന്തു കഴിച്ചുവെന്ന്. എത്ര ജോലി ചെയ്താലും കുഴപ്പമില്ല. പരിഗണനയാണു വേണ്ടത്.
കഥയിലെ അമ്മയുടെ കൈയിലും തെറ്റുകളുണ്ട്. ഇതു പോലെ എല്ലാം സ്വന്തം കൈ കൊണ്ടു ചെയ്താലേ ശരിയാവൂ എന്നു വിചാരിച്ചിരുന്ന പല അമ്മമാരേയും കണ്ടിട്ടുണ്ട്.
👍👍👍
ഞങ്ങളും അത് പോലെ തന്നെ ആണ്, എല്ലാരും ഉള്ളത് പങ്കുവെച്ചു കഴിക്കും.മക്കൾ സ്കൂളിൽ പോകുന്ന സമയം അവരുടെ കൂടെ ഭക്ഷണം കഴിക്കാൻ പറ്റാറില്ല, എന്നാലും രാത്രി എല്ലാരും ഒരു മിച്ചു വിശേഷങ്ങൾ ഒക്കെ പറഞ്ഞിട് ആണ് കഴിക്കാറ്. 💗🥰
❤️❤️
ഞങ്ങളും അത് പോലെ തന്നെ ആണ്, എല്ലാരും ഉള്ളത് പങ്കുവെച്ചു കഴിക്കും.മക്കൾ സ്കൂളിൽ പോകുന്ന സമയം അവരുടെ കൂടെ ഭക്ഷണം കഴിക്കാൻ പറ്റാറില്ല, എന്നാലും രാത്രി എല്ലാരും ഒരു മിച്ചു വിശേഷങ്ങൾ ഒക്കെ പറഞ്ഞിട് ആണ് കഴിക്കാറ്. 💗🥰
❤️
Thanks dear ❤️
❤️❤️
അമ്മയെ പരിഗണിക്കുന്ന മക്കൾ അമ്മയെ സഹായിക്കും. ഇതൊക്കെ മുതലെടുപ്പ് തന്നെയാണ്. പ്രധാനമായും പണിയാനുള്ള മടി
അതേ
❤️❤️