ഭ്രാന്തൻ ജനിക്കുന്നു.
ചൂടുള്ള വെയിൽ നാളങ്ങൾ മുറ്റത്തിന്റെ കിഴക്ക് ഭാഗത്തേക്ക് അരിച്ചു നീങ്ങുന്നു. അവൾ അതിലേക്ക് കണ്ണും നട്ട് അരികു തിണ്ണയിൽ ഇരുന്നു.
മുറ്റത്ത് പറന്നു കിടക്കുന്ന കരിയിലക്കൂട്ടം
ഇളം കാറ്റിൽ ബഹളം കൂട്ടി.
കൊയ്ത്തു കഴിഞ്ഞ നെൽപ്പാടങ്ങളിൽ കുരുവികൾ കലപില കൂട്ടി പറന്നു നടക്കുന്നു. എങ്ങും സന്തോഷത്തിന്റെ അലകൾ ഒഴുകി നടക്കുന്നു.
നേരം പത്തുമണി കഴിഞ്ഞു. വറീത് ചേട്ടന്റെ തോട്ടത്തിൽ കപ്പ ചെത്താൻ വന്ന പെണ്ണുങ്ങൾ അങ്ങിങ്ങായി സൊറ പറഞ്ഞിരിക്കുന്നു.
കുറച്ചപ്പുറത്ത് ഒരു അടുപ്പു കൂട്ടി ഭവാനിയമ്മ കപ്പ വേവിക്കുകയാണ്. നാണി അപ്പുറത്തിരുന്ന് പിടക്കണ മത്തി നേരാക്കുന്നു.
മണി പതിനൊന്നാകുമ്പോഴേയ്ക്കും എല്ലാവരും കപ്പയും മത്തിക്കറിയും കഴിക്കാനായി റെഡി ആയി വന്നിരിക്കും. കൂട്ടത്തിൽ ലെമൺ ടീയും ഉണ്ടാകും.
നേരം പരപരാ വെളുക്കുമ്പോഴേയ്ക്കും വറീത് ചേട്ടനും മറിയാ ചേട്ടത്തിയും തോട്ടത്തിൽ എത്തിയിരിക്കും. തോട്ടത്തിൽ കപ്പ വാങ്ങാൻ വരുന്നവരുടെ തിരക്കായിരിക്കും.
അങ്ങിനെ തോട്ടത്തിൽ കളിയും ചിരിയും നാട്ടുവർത്തമാനങ്ങളും തമാശയുമായി ആളുകൾ ഒത്തു കൂടും. നേരം പോകുന്നത് അറിയില്ല.
തമാശയും കളിയുമായി നേരം പോകുന്നത് അറിയുകയേ ഇല്ല.
നേരം സന്ധ്യയാകാറായി. അനന്ത ചക്രവാളത്തിൽ അന്തിമ സൂര്യന്റെ ചുവപ്പു രാശികൾ പടർന്നു തുടങ്ങി.
നാണിയുടെ മകൻ ഉത്തമൻ ദുരെയുള്ള ആ മനോഹരമായ ആ കുന്നിന്റെ താഴ്വരയിലിരുന്നാണ് പഠിക്കുക. ആ ഏകാന്ത അന്തരീക്ഷം അവന് മനസ്സിന് കുളിർമ്മയേകി.
വീട്ടിൽ പോയാൽ ഒരക്ഷരം ഇരുന്ന് പഠിക്കാൻ പറ്റാത്ത അവസ്ഥയാണ്. കൂലി പണിചെയ്തു കിട്ടുന്ന കാശ് കൊണ്ട് മൂക്കറ്റം കള്ളും കുടിച്ചുവരുന്ന അച്ഛൻ. വീട്ടിൽ വന്നാൽ പിന്നെ അടിയും ബഹളവുമാണ്.
അയാളുടെ തൊഴിയേറ്റ് ആ അമ്മയും മക്കളും പൊറുതി മുട്ടി.
ഉത്തമന്റെ മനസ്സ് അലകടൽ പോലെ ഇളകി മറിയുമ്പോഴും അവന് നിസ്സഹായനായി നോക്കി നിൽക്കാനേ കഴിയുമായിരുന്നുള്ളു.
അവന് അച്ഛനെ പേടിയാണ്. മറുത്തൊരക്ഷരം പറയാൻ ധൈര്യമില്ല.
ഉത്തമൻ തീരുമാനിച്ചു. എങ്ങിനെയെങ്കിലും ഒരു ജോലി നേടണം. അതിന് ഇവിടെ നിന്ന് രക്ഷപ്പെട്ടേ മതിയാകു. തന്റെ കരങ്ങൾ വേണം തന്റെ എല്ലാമെല്ലാമായ അമ്മയ്ക്കും സഹോദരിക്കും താങ്ങായി.
ഉത്തമൻ ആലോചിച്ചു. രണ്ടു ദിവസം കഴിഞ്ഞാൽ വിഷു ആയി. വീട്ടിൽ ഒരു സാധനം ഇല്ല.
എല്ലാകുട്ടികളും വിഷുക്കൈനീട്ടവും മേടിച്ച് വിഷു സദ്യയും പടക്കം പൊട്ടിക്കലും എല്ലാമായി ആഹ്ലാദ തിമർപ്പോടെ നടക്കുമ്പോൾ താനും അമ്മയും സഹോദരിയും വിശക്കുന്ന വയറുമായ് അയൽപക്കക്കാർ കൊണ്ടുതരുന്ന വിഹിതത്തിനായി കൊതിയോടെ കാത്തിരിക്കും.
എന്തൊരു വിധിയാണ് തങ്ങളുടെ. നിറഞ്ഞു വരുന്ന കണ്ണുകൾ ആരും കാണാതിരിക്കാനായി അവൻ അപ്പുറത്തേയ്ക്ക് നടന്നു.
സൽസ്വഭാവിയും പരോപകാരിയുമായ ഉത്തമനെ എല്ലാവർക്കും ഇഷ്ടമാണ്.
പഠിക്കാൻ അതി മിടുക്കാനാണവൻ. പ്ലസ്ടുവിന് എല്ലാ വിഷയങ്ങളിലും എ പ്ലസ് വാങ്ങി വിജയിച്ച ഒരു കുട്ടിയെ ആ ഗ്രാമത്തിൽ ഉള്ളു. അത് അവനാണ്.
അഭിനന്ദനങ്ങളുടെ പ്രവാഹം തന്നെ അവനെ തേടിയെത്തി. പലരും തുടർപഠനത്തിന്നായി സഹായ ഹസ്തം നീട്ടി.
ഇതിന്നിടയിൽ പല ദുരന്തങ്ങളും ആ വീട്ടിൽ സംഭവിച്ചു. അവന്റെ അച്ഛൻ മദ്യപിച്ച് വഴിയിൽ കണ്ടവരോടെല്ലാം വഴക്ക് കൂടിയും അവരെ മർദ്ദിച്ചും നടന്നു.
ഒരുദിവസം ഇയാളുടെ ഉപദ്രവത്താൽ ഗതികെട്ട ആരെല്ലാമോ ചേർന്ന് അയാളെ തല്ലി കൊന്നു. അങ്ങിനെയെങ്കിലും ആ കുടുംബം ഒന്നു രക്ഷപ്പെടുമല്ലോ.
കാലം കടന്നുപോയി അവന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലവും നാട്ടുകാരുടെ സഹകരണവും കൊണ്ട് ഇന്നവൻ ഒരു കോളേജ് പ്രൊഫസർ ആണ്.
അവന്റെ അമ്മയും കുഞ്ഞനിയത്തി നീനയും അവനോടൊപ്പം സന്തോഷത്തോടും സമാധാനത്തോടും ജീവിക്കുന്നു.
അതേ കോളേജിൽ തന്നെ ലക്ചർ ആയ മോനിഷക്ക് ഉത്തമനെ വലിയ ഇഷ്ടമായിരുന്നു.
ക്രമേണ ആ ഇഷ്ടം ഒരിക്കലും വേർപിരിയാൻ പറ്റാത്ത വിധം വളർന്നു.
നാട്ടുകാരും വീട്ടുകാരും ഈ ബന്ധത്തെ പുർണ്ണമായും അംഗീകരിച്ചു. അങ്ങിനെ ഇരുകൂട്ടരും ചേർന്ന് വിവാഹ നിശ്ചയവും കഴിഞ്ഞു.
വിവാഹ തലേന്ന് കൂട്ടുകാരുമൊത്ത് ഷോപ്പിംഗിന് പോയി. റസ്റ്റാൻഡിൽ കയറി അവരവർക്ക് ഇഷ്ടമുള്ള വിഭവങ്ങളും കഴിച്ചു കളിയും ചിരിയുമായി പുറത്തിറങ്ങിയപ്പോഴേക്കും നേരം ഇരുട്ടി.
ഓരോരുത്തരും അവനവന്റെ വഴിയിലേക്ക് പിരിഞ്ഞു. എങ്ങും കൂരിരുട്ടും ചീവിടുകളുടെ ശബ്ദവും മാത്രം. അവൾ ഭയവിഹ്വലയായി.
ഇരുട്ടിൽ തപ്പി തടഞ്ഞ് അവൾ മുന്നോട്ടു നടന്നു. പെട്ടെന്ന് അവളുടെ കാലിൽ എന്തോ കടിച്ചു. അമിതമായ വേദന. കണ്ണിൽ ഇരുട്ട് കയറുന്നു.
അവൾ വേഗം ഫോൺ എടുത്ത് ഉത്തമനെ വിളിച്ചു വിവരം പറഞ്ഞു. രണ്ടുമൂന്നു ചുവട് വെച്ചപ്പോഴേയ്ക്കും അവൾ അവിടെ വീണു. ബോധം നഷ്ടപ്പെട്ടു. ദേഹമാകെ നീലനിറം ബാധിച്ചു.
ഉത്തമൻ എത്തിയപ്പോൾ കണ്ടത് നീലനിറം പാഞ്ഞു വെറുങ്ങലിച്ചു കിടക്കുന്ന മോനിഷയുടെ ശരീരമായിരുന്നു.
ഉത്തമൻ ഒരു ഭ്രാന്തനെ പോലെ അലറിവിളിച്ചു. അയാളുടെ സമനില തെറ്റിയിരുന്നു. ഓടിക്കൂടിയ ജനം മൂക്കത്ത് വിരൽ വെച്ചു. ആ ദുഖത്തിൽ എല്ലാവരും പങ്കു ചേർന്നു.
മകളെ കാണാതെ വിഷമിച്ചിരിക്കുന്ന ആ മാതാപിതാക്കൾ ആശങ്കപ്പെട്ടു. അവർ പലവട്ടം അവളുടെ ഫോണിലേയ്ക്ക് വിളിച്ചു. പക്ഷെ എടുക്കുന്നില്ല.
മോനിഷയുടെ ശവശരീരം എല്ലാവരും ചേർന്ന് അവളുടെ വീട്ടിലെത്തിച്ചു. പിന്നെ അവിടെ നടന്നത് ഭയാനകമായൊരു രംഗമായിരുന്നു.
അങ്ങനെ കല്യാണവീട് മരണ വീടായി. ഇരു വീട്ടുകാരുടെയും അവസ്ഥ പറഞ്ഞറിയിക്കാൻ വയ്യ.
ദിവസങ്ങൾ കഴിഞ്ഞുപോയി. ഉത്തമന്റെ വീടിന്റെ അയല്പക്കത്തു താമസിക്കുന്ന കല്ലുവിനെ കണ്ടപ്പോൾ ചായക്കടക്കാരൻ പപ്പു ചോദിച്ചു.
ചേടത്തി ആ ഉത്തമൻ സാറിനെ പറ്റി വല്ല വിവരവും ഉണ്ടോ?..
എന്തു പറയാനാ പപ്പു ആ പെൺകൊച്ചു മരിച്ചപ്പോൾ പോയതാണ് ആ പയ്യൻ. പിന്നെ ആരും അയാളെ കണ്ടിട്ടില്ല. എവിടെയാണ് എന്നൊ എന്താണ് എന്നൊ ആർക്കും അറിയില്ല.
ആ അമ്മയും പെങ്ങളും ഉറങ്ങിയിട്ട് ദിവസങ്ങളായി. ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞു നിറക്കണ്ണുമായി കാത്തിരിക്കയാണ്.
എല്ലാം നേരെ ആയി എന്ന് വിചാരിച്ചപ്പോഴേക്കും ദൈവം വേറൊരു രീതിയിൽ തളർത്തിയിരിക്കുന്നു.
എല്ലാം മാറ്റി മറക്കാൻ കാലത്തിനു കഴിഞ്ഞു. ഉത്തമന്റെ സഹോദരി നീന ഇന്ന് ഒരു എം ബി ബി എസ്. ഡോക്ടർ ആണ്.
ആ മുഖത്ത് എപ്പോഴും വേദനയുടെ നിഴൽ തളം കെട്ടി നിന്നിരുന്നു. ആ മുഖത്ത് ദുഖത്തിന്റെ ഒരു കടൽ തന്നെ ഇരമ്പുന്നതായി കാണാം.
മോനിഷയുടെ ചേട്ടൻ അഖിലിന് നീനയോട് ഭയങ്കര ആദരവും സ്നേഹവുമാണ്. അതയാൾ ആരേയും അറിയിച്ചിട്ടില്ല. അയാൾ സോഫ്റ്റ്‌വെയർ എഞ്ചിനിയർ ആണ് ആദർശ് എന്നാണ് പേര്.
അവസാനം അയാൾ അത് സ്വന്തം വീട്ടിലും നീനയുടെ അമ്മയോടും പറഞ്ഞു. അവർക്കിരു കൂട്ടർക്കും അതിൽ സന്തോഷമായിരുന്നു.
പക്ഷെ എല്ലാം നടത്തികൊടുക്കേണ്ട ആൾ ഉത്തമൻ എവിടെ? ജീവിച്ചിരിപ്പുണ്ടോ എന്നു കൂടി അറിയില്ല.
നീനക്ക് സന്തോഷിക്കാൻ ആകുന്നില്ല. അവളുടെ മനസ്സിൽ ചേട്ടന്റെയും മോനിഷയുടെയും രുപം മിന്നിമറഞ്ഞു.
അമ്മയുടെ വാർദ്ധക്യം അവളെ തളർത്തി. ഒടുവിൽ എല്ലാവരുടേയും നിർബന്ധ പ്രകാരം അവൾ വിവാഹത്തിന് സമ്മതം മൂളി.
അങ്ങിനെ അധികം ആർഭാടമൊന്നും ഇല്ലാതെ ആ വിവാഹം നടന്നു. ആ വേദിയിൽ താടിയും മുടിയും നീട്ടി വിളറി വെളുത്ത് ഒരാൾ വന്നിരുന്നു. പക്ഷെ അയാൾക്ക് ഒന്നും മനസ്സിലാക്കാനോ തിരിച്ചറിയാനോ കഴിയുമായിരുന്നില്ല. വെറും ഭ്രാന്തൻ.
ആ അമ്മ തന്റെ ഓമന പുത്രനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. നീന ആ കാൽക്കൽ വീണു കരഞ്ഞു. എല്ലാവരുടേയും കരളലിയിക്കുന്ന രംഗം.
പലരും കണ്ണുനീർ തുടച്ചു. പക്ഷെ ഒന്നും അയാൾ അറിഞ്ഞില്ല…
അയാളുടെ ജീവിതത്തിൽ വെറും കൂരിരുട്ട് മാത്രമായി. ഇടക്കിടെ എന്റെ മോനു എന്റെ മോനു എന്ന് പറഞ്ഞു വിങ്ങി കരയും.
ശ്യാമള ഹരിദാസ്.


4 Comments
ഈ സഹകരണത്തിനു സന്തോഷം
നന്ദി
സന്തോഷം
Thank you so much
❤️🌹