ഒരാഴ്ച ഒരു ഓഫീസ് ടൂർ ഉണ്ടെന്നു മനു പറഞ്ഞപ്പോൾ ഞാനൊന്നു ടെൻഷനായി. ഇങ്ങിനെ ഇടക്കു ടൂർ ഉണ്ടാവാറുള്ള സമയത്തു ഞാൻ എന്റെ വീട്ടിലോ മനുവിന്റെ വീട്ടിലോ പോയി നിൽക്കാറാണു പതിവ്. ഇപ്പോൾ രണ്ടു ഇടത്തും ആളില്ല. എന്റെ അച്ഛനും അമ്മയും ഏട്ടന്റെ കൂടെ കാനഡയിൽ ആണ്. മനുവിന് അച്ഛനില്ല. അമ്മ മാത്രേ ഉള്ളു. അമ്മ ചേച്ചിയുടെ കൂടെ ദുബായിൽ ആണ്.
പെട്ടെന്ന് ഞാൻ തന്നെയാണ് മനുവിനോട് ശരത്തേട്ടന്റെ വിട്ടിൽ ഒരാഴ്ച പോയി നിന്നാലോ എന്നു ചോദിച്ചത്. എന്റെ വല്ല്യമ്മയുടെ മകനാണ് ശരത്തേട്ടൻ. അവിടെ ഏട്ടനും ചേച്ചിയും മൂന്നാംക്ലാസ്സിൽ പഠിക്കുന്ന മോൾ അന്നപുർണ്ണയും ആണ് ഉള്ളത്. മോൾ ഇടക്ക് എന്നെ അങ്ങോട്ടു ചെല്ലാൻവിളിക്കും. മനുവിനും ആ പ്ലാൻ ഇഷ്ടമായി.
അങ്ങനെ ഏട്ടനെ വിളിച്ചു പറഞ്ഞു അന്നു വൈകുന്നേരം തന്നെ ഞാൻ അങ്ങോട്ടേക്ക് പോയി.
ഞാൻ സ്റ്റേഷനിൽ എത്തുമ്പോൾ തന്നെ അവിടെ എന്നെ കാത്തു ശരത്തേട്ടനും അന്ന മോളും ഉണ്ടായിരുന്നു.
“ചേച്ചി വന്നില്ലേ” ഞാൻ ചോദിച്ചപ്പോൾ “അവൾക്കു അതിനൊന്നും സമയം കാണില്ല. ഞാൻ ഒന്നും ചോദിച്ചുമില്ല. ”
ഏട്ടന്റെ മറുപടി അത്ര ഇന്ററസ്റ്റ് ഇല്ലാത്ത മട്ടിലായിരുന്നു.
കാർ പോർച്ചിൽ എത്തിയപ്പോൾ ചേച്ചി വന്നു വാതിൽ തുറന്നു.
“സ്നേഹാ സുഖമാണോ” എന്നു ചോദിച്ചു കൊണ്ടു എന്റെ കയ്യിൽ പിടിച്ചപ്പോൾ ഏട്ടൻ പറഞ്ഞു.
“നീ ആദ്യം പോയി കഴിക്കാൻ എടുക്കു. അതു കഴിഞ്ഞു മതി കുശലമൊക്കെ.”
ചേച്ചി ഒന്നും മിണ്ടാതെ ഉള്ളിലേക്ക് നടന്നപ്പോൾ അന്നമോൾ ഓടി വന്നു എന്റെ മടിയിൽ കയറിയിരുന്നു. ചേച്ചി വന്നു വിളിച്ചപ്പോൾ എല്ലാവരും ഡൈനിയിങ്ങ് റൂമിലേക്ക് നടന്നു.
പ്ളേറ്റ് മുന്നിലേക്ക് വലിച്ചു കൊണ്ടു മോൾ ചോദിച്ചു, ” അമ്മേ, ഇന്നു കഴിക്കാൻ കൊള്ളാവുന്ന വല്ലതുമാണോ ഉണ്ടാക്കിട്ടുള്ളത്.”
ഞാൻ അതിശയത്തോടെ ഏട്ടനെ നോക്കിയപ്പോൾ ഏട്ടൻ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു.
“അതു ശരിയാ. ചിലപ്പോൾ ഇവൾ ഉണ്ടാക്കുന്നതിന് ഉപ്പും ഉണ്ടാവില്ല, പുളിയും ഉണ്ടാവില്ല. അതാ മോളു പറഞ്ഞത്.”
ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞതു ഞാൻ ശ്രദ്ധിച്ചു. കഴിക്കുന്നതിനിടയിൽ ഫ്രിഡ്ജിൽ നിന്നു വെള്ളമെടുക്കാനും മധുരം കുറവാണെന്നു പറഞ്ഞു നിലത്തേക്ക് മോൾ ഒഴിച്ച കാപ്പി തുടക്കാനും ഏട്ടൻ ചേച്ചിയെ വിളിക്കുന്നുണ്ടായിരുന്നു.
പിറ്റേ ദിവസം രാവിലെയും സ്ഥിതി അതു തന്നെ. കുറ്റപ്പെടുത്തലുകളുടെയും കളിയാക്കലുകളുടെയും നടുവിൽ ആയിരുന്നു ചേച്ചി.
“നിനക്കു വർക്ക് ഫ്രം ഹോം തന്നെയാണോ എപ്പോഴും?” ഓഫീസിലേക്ക് ഇറങ്ങാൻ നേരം ഏട്ടൻ ചോദിച്ചു.
“അതേ ഷിഫ്റ്റ് ആണ് 3 മണിക്കേ തുടങ്ങുള്ളൂ.”
“കണ്ടോ അമ്മേ പഠിച്ചാൽ ഇങ്ങിനെ ജോലി ചെയ്യാം. എന്റെ ഫ്രണ്ട്‌സിന്റെ അമ്മമാരൊക്കെ വർക്ക് ചെയ്യുന്നവരാണ്. സ്കൂളിൽ വന്നു അവരൊക്കെ ടീച്ചേർസിനോട് ഇംഗ്ലീഷിൽ സംസാരിക്കുന്നതു കേൾക്കണം. എന്റെ അമ്മക്ക് സംസാരിക്കാൻ പോയിട്ട് വായിക്കാൻ കുടി അറിയില്ല.”
മോൾ കാറിൽ കയറാൻ നേരം പറഞ്ഞപ്പോൾ ചേച്ചി ഒരു മങ്ങിയ ചിരിയോടെ നിന്നതേ ഉള്ളു.
അവർ പോയിക്കഴിഞ്ഞു ഡോർ അടച്ചു ചേച്ചി റൂമിൽ എത്തിയപ്പോൾ ഞാൻ വാടിയ മുഖത്തോടെ ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു. ചേച്ചി എന്റെ അടുത്ത് വന്നിരുന്നു. എന്റെ കൈയിൽ ആ കൈ വച്ചു കൊണ്ട് പറഞ്ഞു.
“സ്നേഹാ, ബന്ധങ്ങൾ എപ്പോഴും സുഖകരമാണ്. അതിൽ പ്രിയപ്പെട്ടവർ ഇടപെടുന്ന രീതിയാണ് ബന്ധനങ്ങൾ ആക്കുന്നത്. നീ എന്റെ കാര്യം ഓർത്തു സങ്കടപെട്ടു അല്ലേ. പക്ഷേ ആൾക്കാരുടെ മുന്നിൽ വച്ചുള്ള കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും എനിക്കിപ്പോൾ ശീലമായി. എന്നാലും എന്റെ കുഞ്ഞു മാറിപോയതിൽ ആണ് എനിക്കു വിഷമം. ഒന്നിനും കൊള്ളാത്ത ഒരമ്മയാണ് ഇന്ന് ഞാൻ അവൾക്ക്. ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല, ഡ്രൈവിംഗ് അറിയില്ല. എന്തിനു അവളുടെ ഫ്രണ്ട്‌സിന്റെ അമ്മമാരെ പോലെ ഫാഷനിൽ നടക്കാൻ പോലും അറിയില്ല. ഈ വീട്ടിലെ ശമ്പളം വാങ്ങാത്ത ഒരു വേലക്കാരി. ഫസ്റ്റ് സ്റ്റാൻഡേർഡ് വരെ അവളെ പഠിപ്പിച്ചത് ഞാനാണ്. ഞാൻ പറയുന്ന കഥകളും പാടി കൊടുക്കുന്ന പാട്ടുകളും കേട്ടു അവൾ അത്ഭുതത്തിൽ എന്റെ മുഖത്തേക്ക് നോക്കിനിന്നിട്ടുണ്ട്.
പക്ഷേ വിട്ടിൽ ഒരാൾ നിരന്തരം അവഗണന തരുമ്പോൾ അതു അവളിലേക്കും പടർന്നു.
നിനക്കു അറിയോ ശരത്തേട്ടൻ എന്നെ വിവാഹം കഴിക്കുമ്പോൾ ഞാൻ ഡിഗ്രിക്കു ചേർന്നിട്ടെ ഉണ്ടായിരുന്നുള്ളു. ഡിഗ്രി കംപ്ലീറ്റ് ചെയ്തു ബി എഡ് ചെയ്തു ഏതെങ്കിലും ഒരു സ്കൂളിൽ കയറണം എന്നതു എന്റെ വലിയ മോഹമായിരുന്നു.അതൊന്നും വേണ്ട എന്ന് ശരത്തേട്ടന്റെ അമ്മ തന്നെയാണ് പറഞ്ഞത്.
ഡ്രൈവിംഗ് പഠിക്കാനും ഞാൻ ആഗ്രഹം പറഞ്ഞപ്പോൾ ‘മോന് അറിയാല്ലോ, നീ ഇപ്പോൾ എന്തിനാ പഠിക്കാൻ പോവുന്നത്’ എന്ന് അമ്മ ചോദിച്ചു. അപ്പോഴും ശരത്തേട്ടൻ എനിക്കു വേണ്ടി ഒരു വാക്ക് പോലും പറഞ്ഞില്ല.വീട്ടിൽ വരുന്ന ബന്ധുക്കളുടെയും ഫ്രണ്ട്‌സിന്റെയും മുന്നിൽ എന്നെ വിലകുറച്ചു കാണിച്ചു. മോളുംഅതു കണ്ടും കേട്ടും അങ്ങനെ മാറി.
ഇനി ഈ ബന്ധത്തിന്റെ ബന്ധനം പൊട്ടിക്കാൻ എനിക്കു കഴിയില്ല സ്നേഹാ. കാരണം എന്റെ മോളെ എനിക്കു വേണം. അവൾക്കു എന്നെ വേണ്ടെങ്കിലും. അവൾ എന്നെങ്കിലും അമ്മയെ മനസ്സിലാക്കും. അച്ഛനെ മാറ്റി നിർത്തിയല്ല. അച്ഛനും അമ്മയും ചേർന്നതാണ് കുടുംബം എന്നു അറിഞ്ഞു കൊണ്ടുതന്നെ.
സ്കൂളിൽ ഞാൻ നന്നായി ഡാൻസ് ചെയ്യുമായിരുന്നു. ചിത്രം വരയ്ക്കാനും എനിക്കു താല്പര്യമാണ്. അതൊന്നും ഇതുവരെ പറയാൻ പോലും എനിക്കു ഒരു അവസരം തന്നിട്ടില്ല ശരത്തേട്ടൻ. ഒരിക്കൽ ഒരുപ്ലേ സ്കൂൾ തുടങ്ങാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ എന്നിട്ട് വേണം നാട്ടിൽ ഉള്ള അമ്മമാരൊക്കെ ഇവിടെ വന്നു സമരം ഇരിക്കാൻ എന്നു പറഞ്ഞു പൊട്ടിച്ചിരിച്ചു. അതിനു ഒക്കെ കഴിവ് വേണം എന്നു മോൾ കൂടി പറഞ്ഞപ്പോൾ ഞാൻ ആ ആഗ്രഹം ഉപേക്ഷിച്ചു.
അമ്മയുടെ വില മോൾ മനസ്സിലാക്കാതിരിക്കില്ല അവളൊരു അമ്മയാകുമ്പോൾ എങ്കിലും. അച്ഛൻ ഒരു തെറ്റാണു എന്നും അമ്മയാണ് ശരി എന്നും ഒരിക്കലും ഞാൻ അവൾക്കു പറഞ്ഞു കൊടുക്കില്ല. പറഞ്ഞാൽ മനസ്സിലാവാത്തവൾ, വൃത്തിയായി നടക്കാൻ അറിയാത്തവൾ ആൾക്കാരോട് പെരുമാറാൻ അറിയാത്തവൾ. ഒരു പണിയും ഇല്ലാത്തവൾ ഇങ്ങിനെ കുറെ വിശേഷണങ്ങൾ എനിക്കു ശരത്തേട്ടൻ തന്നിട്ടുണ്ട്.
എന്നെങ്കിലും എന്നെ മനസ്സിലാക്കുന്നതും കാത്തു ഞാൻ ഇവിടെ തന്നെ ഉണ്ടാവും. ഈ ബന്ധങ്ങളുടെ ബന്ധനത്തിൽ.”
ചേച്ചി യുടെ നിറഞ്ഞു ഒഴുകിയ കണ്ണുനീർ ഞാൻ തുടച്ചു. എന്നിട്ടു മനസ്സിൽ പറഞ്ഞു മറ്റൊന്നും ചെയ്യാൻ എനിക്ക് കഴിയില്ലല്ലോ.
#എന്റെരചന – ബന്ധങ്ങൾ ബന്ധനങ്ങൾ


3 Comments
സ്വന്തം അസ്ഥിത്വം പണയം വെച്ചും ബന്ധങ്ങൾ നിലനിർത്തിപ്പോകാൻ വേണ്ടി മാത്രം ബന്ധനങ്ങളിൽ കുടുങ്ങി ജീവിക്കുന്ന പലരും നമുക്ക് ചുറ്റുമുണ്ട്. നാളെയൊരുനാൾ തിരിഞ്ഞു നോക്കുമ്പോഴും നഷ്ടങ്ങൾ അവർക്കു മാത്രമാകും. നന്നായി എഴുതി.
അഭിനന്ദനങ്ങൾ പ്രതീക്ഷിക്കുന്ന മനസ്സിന് അവഗണന എത്ര വേദനയാവും ഉണ്ടാക്കുക ഇങ്ങനെ ഒരു പാടു ബന്ധങ്ങൾ ബന്ധനങ്ങളാവുന്നു.
നല്ല കഥ ജലജ❤️🌹
ഹൃദയസ്പർശിയായ കഥ