അപ്പുവും അമ്മൂമ്മയും കൂടി രാവിലെ തേവരുടെ നടയിൽ തൊഴാൻ പോയതായിരുന്നു. അവൻ്റെ പിറന്നാൾ ദിവസം പതിവുള്ളതാണത്. വൈകിട്ട് സ്ക്കൂൾ വിട്ടു വരുമ്പോഴേക്ക് അമ്മൂമ്മ ഒരു ശർക്കരപ്പായസമുണ്ടാക്കി വെയ്ക്കും. അതാണവൻ്റെ പിറന്നാളാഘോഷം.
ആനാട്ടേ പടി കടന്നതേയുള്ളു ആരോ പുറകിൽ നിന്നു വിളിക്കുന്നു.
“കല്യാണിച്ചേച്ചിയേ ഒന്നു നിന്നേ “
“അമ്മൂമ്മേ ദേ ആരോ വിളിക്കുന്നു”
അവൻ തിരിഞ്ഞു നോക്കിയപ്പോൾ സാരിയുടുത്തൊരു സ്ത്രീയാണ്.
അവരടുത്തെത്തി.
“കല്യാണിച്ചേച്ചി കൊച്ചുമോൻ്റെ കൂടെ അമ്പലത്തിൽപ്പോയിട്ടു വരുവാണോ”
കല്യാണിയമ്മ അവരെ സൂക്ഷിച്ചു നോക്കി.
” ഇതു ഞാനാ സാവിത്രി . എട്ടുപത്തു കൊല്ലം കഴിഞ്ഞപ്പോഴേക്കു മറന്നുപോയി അല്ലേ?”
അമ്മൂമ്മ ചിരിച്ചു.
“നീയങ്ങു ഡൽഹീലല്ലായിരുന്നോ? എന്നു വന്നു?”
“മോനു ജോലി മാറ്റമായി ചേച്ചി . ഒരു മാസമായി വന്നിട്ട്.
സ്കൂളിൽ പോകുമ്പോൾ ആ വീടിൻ്റെ ഗേറ്റിനടുത്തു നിന്ന് അവർ തന്നെ സൂക്ഷിച്ചു നോക്കിയിരുന്നത് അവനോർമ്മ വന്നു.
” ഇത് ലതികേടെ മൂത്തമോനല്ലേ. ഇവൻ ചേച്ചിയുടെ കൂടെയാ അല്ലേ?”
അമ്മൂമ്മ തലയാട്ടി. എന്നിട്ടു പറഞ്ഞു.
“മോൻ വേഗം നടന്നോ അമ്മൂമ്മ ഇപ്പോൾ വരാം “
അവൻ മുന്നോട്ടു നടന്നു.
” ലതിക ഇങ്ങോട്ടു വരാറൊന്നുമില്ലേ? ഇവനെ ദിവാകരൻ ഇവിടെക്കൊണ്ടു വിട്ടതാണോ?”
അമ്മൂമ്മ ഒന്നും പറയുന്നില്ല.
”ശരിക്കും ഇവൻ്റെ അച്ഛനാരാ ചേച്ചീ?”
ആ സ്ത്രീ അടക്കിയ ശബ്ദത്തിൽ ചോദിക്കുന്നത് അവൻ കേട്ടു.
”നിനക്കെന്തെല്ലാം അറിയണം?”
അമ്മൂമ്മയുടെ ശബ്ദമുയർന്നു.
“നിങ്ങളെന്നോടു കെറുവിക്കുന്നതെന്തിനാ? ഇതൊക്കെ നാട്ടിൽ പാട്ടാ. അച്ഛൻ്റെ പേര് അവൻ്റെ നെറ്റിയിലെഴുതി വെച്ചിട്ടുണ്ട്. തെക്കുംമുറിയിലെ ഗോപിയെ അച്ചിൽ വാർത്താലെങ്ങനിരിക്കും അതുപോലെ തന്നെ. അയാളുടെ മറ്റു മക്കൾക്കൊന്നും ഇങ്ങനത്തെ സാദൃശ്യം കിട്ടിയിട്ടില്ല. “
“അറിയാമെങ്കിൽ ചോദിച്ചതെന്തിനാ?”
അമ്മൂമ്മ കയർത്തു.
“മോള് പുളിങ്കൊമ്പത്തു പിടിക്കാൻ നോക്കിയതാവും. ഹും…”
അവർ തിരിഞ്ഞു നടന്നു പോയി.
അമ്മൂമ്മ വേഗം നടന്നുവന്ന് അവൻ്റെ കൈ പിടിച്ചു.
”വേഗം വാ സ്കൂളിൽ പോകണ്ടേ “
അവൻ്റെ നെഞ്ചു വിങ്ങിപ്പൊട്ടി.
കല്യാണിയമ്മയും ചിന്തിച്ചത് മറ്റൊന്നുമല്ല. പത്തുപന്ത്രണ്ടു വയസ്സായ കുട്ടിയാണ്. കേൾക്കുന്നതൊക്കെ അവനു മനസ്സിലാവില്ലേ. അവർ അപ്പുവിനെ ചേർത്തുപിടിച്ചു.
ആ സ്ത്രീ എന്താ അങ്ങനെപറഞ്ഞത്? ആരാ ഈ ഗോപി? ഞാനെങ്ങനെയാ അയാളേപ്പോലെയിരിക്കുന്നത്? അവൻ്റെ കൊച്ചു തലയിൽ സംശയങ്ങൾ കുഴഞ്ഞു മറിഞ്ഞു.
അച്ഛനേക്കുറിച്ചു ചിന്തിക്കുമ്പോൾ ചുവന്ന കണ്ണുകളും കട്ടി മീശയും രൗദ്രഭാവവുമുള്ള അയാളെയാണ് ഓർമ്മ വരിക. അമ്മയോടും അനിയനോടുമൊപ്പം ആണ്ടിൽ രണ്ടോ മൂന്നോ തവണ അമ്മൂമ്മയെ കാണാൻ വരും. അയാളെ കാണുന്നതേ അവനു പേടിയാണ്.അയാൾ പോകുന്നതുവരെ അവൻ അടുക്കളയിൽ അമ്മൂമ്മയെ ചുറ്റിപ്പറ്റി നിൽക്കും.
ഏതോ ഒരോർമ്മയിൽ അവൻ തൻ്റെ നെഞ്ചു തടവി.
ഒരിക്കൽ അച്ഛനുമമ്മയും അനിയനും കൂടി വന്നത് അവനോർത്തു. അവനോടിച്ചെന്ന് അയാളുടെ കൈയിലിരുന്ന കുഞ്ഞിനെ ഒന്നു തൊട്ടു.
“എൻ്റെ കുഞ്ഞിനെ തൊടാൻ ആരു പറഞ്ഞെടാ”
ആക്രോശിച്ചുകൊണ്ട് അയാളവനെ ആഞ്ഞുതള്ളി. മുറ്റത്തു പോയി നെഞ്ചിടിച്ചു വീണ് ഉച്ചത്തിൽ കരഞ്ഞ അവനെ ഓടി വന്നെടുത്തത് അമ്മൂമ്മയാണ്. അമ്മ ഒന്നും മിണ്ടാതെ അകത്തേക്കു കയറിപ്പോയി..
ഇപ്പോഴും നെഞ്ചുവേദനിക്കുന്നെന്നെങ്ങാനും പറഞ്ഞാൽ അമ്മൂമ്മ “ആ കാലമാടൻ എൻ്റെ കുഞ്ഞിൻ്റെ നെഞ്ചു കലക്കിയല്ലോ” എന്നു പതം പറഞ്ഞു കരയും.
എല്ലാ ഓണത്തിനും അമ്മൂമ്മയ്ക്ക് മുണ്ടും ബ്ലൗസും കൊണ്ടുവരും.
“എനിക്കു മാത്രം ഒന്നും കൊണ്ടുവരാത്തതെന്താ അമ്മൂമ്മേ?”
എന്നവൻ ചോദിക്കുമ്പോൾ തലയിൽ തടവി അമ്മൂമ്മ പറയും
“എൻ്റെ കുഞ്ഞിന് പുതിയ നിക്കറും ഷർട്ടും ഞാൻ വാങ്ങിത്തരുന്നില്ലേ ” എന്ന്.
പിന്നെപ്പിന്നെ അവനൊന്നും ചോദിക്കാറില്ല.
സ്കൂളിലേക്കു നടക്കുമ്പോഴും അപ്പുവിൻ്റെ മനസ്സിൽ ചോദ്യച്ചിഹ്നങ്ങൾ പെരുകി വന്നു.. അവനു തല വേദനിക്കുന്നതു പോലെ തോന്നി.
അടുത്ത വീട്ടിലെ രമണിച്ചേച്ചിയുടെ മോളുടെ കല്യാണത്തിനു ചെന്നപ്പോൾ ആരൊക്കെയോ തന്നെ ചൂണ്ടിക്കാട്ടി ചിരിച്ചതും കുശുകുശുത്തതും അവൻ്റെയോർമ്മയിൽ തികട്ടി വന്നു.
ക്ലാസിലെത്തിയിട്ടും അപ്പുവിൻ്റെ മനസ്സ് തെളിഞ്ഞില്ല ആറ് ബി യിലെ ക്ലാസ് ലീഡറാണവൻ. ക്ലാസിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയായതുകൊണ്ട് അവനെന്തു മാറ്റമുണ്ടായാലും ടീച്ചർമാരറിയും. ചിന്തകൾ ദൂരേക്കെറിഞ്ഞു കളയാൻ ശ്രമിച്ചു കൊണ്ട് അപ്പു ക്ലാസിൽ ശ്രദ്ധയോടെയിരുന്നു.
വൈകിട്ട് രാജു കളിക്കാൻ വിളിച്ചിട്ട് അവൻ പോയില്ല. പതിയെ വീട്ടിലേക്കു നടന്നു. തെക്കുംമുറിയിൽ എന്ന് മാർബിളിലെഴുതി വെച്ച വീട്ടിലേക്ക് ആകാംക്ഷയോടെ നോക്കി. ഗേറ്റു വലിയൊരു താഴിട്ട് പുറത്തു നിന്നു പൂട്ടിയിരിക്കുന്നു.
അമ്മൂമ്മയുടെ ശർക്കരപ്പായസത്തിന് അന്നു വേണ്ടത്ര മധുരം തോന്നിയില്ല.
രാത്രി കിടക്കാൻ പോകാതെ അവനെന്തോ ചിന്തിച്ചിരുന്നു.
“എന്താ മക്കളേ വിഷമിച്ചിരിക്കുന്നത്?”
അമ്മൂമ്മ അടുത്തു വന്നു. അമ്മൂമ്മയുടെ മടിയിലേക്കു തല ചായ്ച്ചിരുന്ന് പല തവണ ചോദിച്ച ആ ചോദ്യം അവൻ ആവർത്തിച്ചു.
“അച്ഛനുമമ്മയും എന്നെയെന്താ അവരുടെ കൂടെ കൊണ്ടു പോകാത്തത്?”
”അമ്മൂമ്മയ്ക്കാരാകൂട്ടിന് ? എൻ്റെ കുഞ്ഞല്ലേയുള്ളു.”
അവൻ തലയുയർത്തി.
“അല്ല കള്ളം പറയുകയാ. എനിക്കറിയാം എന്നോടമ്മൂമ്മ കള്ളം പറയുകയാ”
അവരൊന്നും മിണ്ടാതെ അവൻ്റെ തലയിൽ തടവിക്കൊണ്ടിരുന്നു. ചൂടു കണ്ണുനീർത്തുള്ളികൾ കൈയിലേക്കിറ്റു വീണപ്പോൾ അവനെഴുന്നേറ്റു.
അമ്മൂമ്മയെ കെട്ടിപ്പിടിച്ചു.
”എനിക്കാരും വേണ്ട. എൻ്റമ്മൂമ്മ മാത്രം മതി “
മാറ്റങ്ങളൊന്നും കൂടാതെ ദിവസങ്ങൾ കടന്നുപോയി. അമ്മൂമ്മ രാധമ്മ സാറിൻ്റെ വീട്ടിൽ പുറം പണികൾ ചെയ്ത് അവനു വേണ്ടതെല്ലാം വാങ്ങിക്കൊടുത്തു.
അപ്പു എട്ടാം ക്ലാസിലായ വർഷം ഓണത്തിന് അമ്മയും അനിയനും മാത്രമേ വന്നുള്ളു.
”നീയെന്താ അവനൊരുടുപ്പെങ്കിലും കൊണ്ടു വരാഞ്ഞത്?”
അമ്മൂമ്മ ചോദിക്കുന്നതവൻ കേട്ടു.
”അയാളെ അമ്മയ്ക്കറിയില്ലേ. എൻ്റെ വിധി ഇങ്ങനെയായിപ്പോയി
അമ്മ വിങ്ങിപ്പൊട്ടിയപ്പോൾ അമ്മൂമ്മ ചീത്ത പറഞ്ഞു.
“എല്ലാം നീ തന്നെ വരുത്തി വെച്ചിട്ട് വിധിയെ പഴിക്കുന്നോ? എൻ്റെ കുഞ്ഞിൻ്റെ കാര്യമോർക്കുമ്പഴാ. അവൻ വളർന്നുവരികല്ലേ”
അപ്പു ഒൻപതിലായി. സ്ക്കൂൾ തുടങ്ങിയ ദിവസമാണ് തെക്കുംമുറിയിലെ ഗേറ്റു തുറന്നു കിടക്കുന്നതവൻ കണ്ടത്. പകുതി ചാരിയ ഗേറ്റിലൂടെ അവൻ അകത്തേക്കു നോക്കി. ആരെയും കാണാനില്ല.
വൈകുന്നേരം തിരികെ വരുമ്പോൾ രണ്ടാൺകുട്ടികൾ അങ്ങോട്ടു കയറിപ്പോയി.
“എടാ അപ്പൂ, ആ വീട്ടിലെ ഗോപി സാറിൻ്റെ മക്കളാണത്. സുമേഷ് എട്ടിലും സുരേഷ് ആറിലുമാണ്. വേറെവിടെയോ ആയിരുന്നു. ഈ വർഷം മുതൽ നമ്മുടെ സ്ക്കൂളിലാണ്. ഗോപിസാർ ടൗണിലെ കോളേജിലെ സാറാണ്. അവരുടെ അമ്മ ബാങ്കു ജോലിക്കാരിയും. ഞങ്ങടമ്മ പറഞ്ഞതാ. അവർക്കു കാറൊക്കെയുണ്ട് “
രാജു പറഞ്ഞത് അവൻ നിശ്ശബ്ദനായി കേട്ടു നിന്നതേയുള്ളു.
ഒരു ദിവസം അപ്പു സ്ക്കൂളിൽ നിന്നു വന്നപ്പോൾ വീട്ടിനകത്ത് എന്തോ ഒച്ചപ്പാടും ബഹളവും കേട്ടു. മുറ്റത്തേക്കു കടക്കുമ്പോഴാണ് അതയാളാണെന്നു മനസ്സിലായത്.
” ഈ പതിനഞ്ചു സെൻ്റും വീടും ലതികയുടെ പേരിലാക്കാമെന്ന് കല്യാണത്തിനു മുൻപേ പറഞ്ഞിരുന്നതല്ലേ? ഇപ്പോൾ വർഷം എത്രയായി?”
അമ്മൂമ്മ എന്തു പറഞ്ഞെന്നവൻ കേട്ടില്ല.
“ആ തന്തയില്ലാത്തവന് ഇതിൽ നിന്നും ഒരു തരി മണ്ണു കൊടുക്കാമെന്നു നിങ്ങൾ വിചാരിക്കണ്ട. എൻ്റെ കൊക്കിൽ ജീവനുണ്ടെങ്കിൽ ഞാനതിനു സമ്മതിക്കില്ല നോക്കിക്കോ”
അയാളുടെ അലർച്ച കേട്ട് റോഡിൽ കൂടി പോയവർ എത്തി നോക്കി.
തേങ്ങിക്കരഞ്ഞു കൊണ്ട് അപ്പു പുറകു വശത്തേക്കോടി. എത്ര കരഞ്ഞിട്ടും അവൻ്റെ മനസ്സു തെളിഞ്ഞില്ല. ‘തന്തയില്ലാത്തവൻ’
എന്ന വിളിയിൽ അവൻ്റെ ഹൃദയം കീറി മുറിഞ്ഞ് ചോരയൊലിച്ചു കൊണ്ടേയിരുന്നു.
എല്ലാവരേയും കൊല്ലാനുള്ള ദേഷ്യമാണവൻ്റെ മനസ്സിലപ്പോൾ തോന്നിയത്. നാട്ടുകാരുടെയും കൂട്ടുകാരുടെയുമെല്ലാം പരിഹാസച്ചിരികൾ അവൻ്റെ ഓർമ്മയിൽ മിന്നി മറഞ്ഞു. എന്തിനാണിങ്ങനെ ജീവിക്കുന്നത്? ആറ്റിൽച്ചാടിച്ചത്താലോ? ആരുമറിയില്ല.
കരകവിഞ്ഞൊഴുകുന്ന ആറ്റിലേക്കു നോക്കുമ്പോൾ പേടിയാവുന്നു, എന്നാലും സാരമില്ല. കണ്ണുമടച്ച് ഒറ്റച്ചാട്ടം. അവൻ പതിയെ അങ്ങോട്ടു നടന്നു.
അപ്പൂ…. മോനേ… അമ്മൂമ്മ ഓടി വന്നവനെ പിടിച്ചു. അവൻ അവരെ കെട്ടിപ്പിടിച്ച് വാവിട്ടു കരഞ്ഞു.
”എനിക്കാരുമില്ല എനിക്കാരുമില്ല ” ഏങ്ങലടികൾക്കിടയിൽ അവൻ്റെ ചുണ്ടുകൾ മന്ത്രിച്ചു കൊണ്ടിരുന്നു.
“ആരുമില്ലാത്തവർക്കു ദൈവമുണ്ട് കുഞ്ഞേ. എൻ്റെ മോനെ ദൈവം കാക്കട്ടെ “
“അപ്പൂ, ദിവാകരൻ്റെ അമ്മ മരിച്ചു. ഞാനൊന്നു പോയിട്ടു വരാം” ഞായറാഴ്ച അവൻ എഴുന്നേറ്റു വന്നപ്പോഴാണ് അമ്മൂമ്മ പറഞ്ഞത്.
“എൻ്റെ മോൻ വരണ്ട. അമ്മൂമ്മ നേരമിരുട്ടുന്നതിനു മുമ്പ് ഇങ്ങു വരാം. നീ രാധമ്മ സാറിൻ്റെ വീട്ടിൽപ്പോയി ഒന്നു പറഞ്ഞേക്കണം. കഞ്ഞിയെടുത്തു കുടിക്കണേ”
അവനൊന്നും കഴിക്കാൻ തോന്നിയില്ല. കതകടച്ചിട്ട് അവൻ രാധമ്മ സാറിൻ്റെ വീട്ടിലേക്കു നടന്നു.
“അപ്പൂ, നീയിങ്ങോട്ടുള്ള വഴിയൊക്കെ മറന്നു പോയി അല്ലേ. ഇങ്ങു വാ കല്യാണിച്ചേച്ചി നിൻ്റെ കാര്യങ്ങളൊക്കെ പറയാറുണ്ട്. “
രാധമ്മ സാർ സ്നേഹം തുളുമ്പുന്ന സ്വരത്തിൽ കാര്യങ്ങളന്വേഷിച്ചു.
”നീ എന്തെങ്കിലും കഴിച്ചോ?”
അവൻ മറുപടി പറഞ്ഞില്ല.
അവർ അകത്തു പോയി ഒരു പാത്രത്തിൽ ഇഡ്ഡലിയും സാമ്പാറുമായി വന്നു.
“ഈ ബഞ്ചിൽ വന്നിരുന്നു കഴിക്കെടാ. “
അവൻ ഇഡ്ഡലി തിന്നുന്നതു നോക്കി അവർ വാതിൽപ്പടിയിലിരുന്നു കഥകൾ പറഞ്ഞു തുടങ്ങി. അവൻ അറിയാനാഗ്രഹിച്ചിരുന്ന കഥകൾ, അവനെ നൊമ്പരപ്പെടുത്തുന്ന വെളിപ്പെടുത്തലുകൾ.
“കല്യാണിച്ചേച്ചി ഇവിടെ നിൽക്കുമ്പോഴല്ലേ ലതികയ്ക്കു വേദന തുടങ്ങിയെന്നു പറഞ്ഞ് ആളു വന്നത്. എട്ടു മാസം ആയതല്ലേയുള്ളു എന്നു പേടിച്ചാണ് ആശുപത്രിയിൽ കൊണ്ടുപോയത്. കുഞ്ഞിനെക്കാണാൻ വന്ന ദിവാകരനോട് ഡോക്ടർ പറഞ്ഞത് പൂർണ്ണവളർച്ചയായ കുഞ്ഞാണെന്നാണ്. അന്നിറങ്ങിപ്പോയതാ അവൻ. പിന്നെ തൊണ്ണൂറു കഴിഞ്ഞപ്പോൾ വന്ന് അവളെ മാത്രം വിളിച്ചോണ്ടുപോയി.
ആ…. അവനെപ്പറഞ്ഞിട്ടെന്താ കാര്യം? അവനും അഭിമാനമില്ലാതിരിക്കുമോ? അവളെപ്പറഞ്ഞു പറ്റിച്ചവൻ മിടുക്കനായി നടക്കുന്നു. തലവിധി അല്ലാതെന്നു പറയാൻ.
അന്നു മുതൽ കല്യാണിച്ചേച്ചിയാ നിന്നെ നോക്കിയത്. ഇവിടെ ഈ തിണ്ണയിൽക്കൊണ്ടുക്കിടത്തും. എൻ്റെ മോൾ രജനിയാണ് നിന്നെ കളിപ്പിക്കുന്നതും ഉറക്കുന്നതുമെല്ലാം ”
വീട്ടിലെത്തിയിട്ടും അവൻ്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ഒരു കത്തിയെടുത്ത് തെക്കും മുറിയിലേക്കു ചെന്നാലോ..
എന്തു ചെയ്യണമെന്നറിയാതെ അവൻ ഉറക്കത്തിൽ പിച്ചും പേയും പറഞ്ഞു. അമ്മൂമ്മ ഒരു ചരടുജപിച്ചതു കൊണ്ടുവന്ന് അവൻ്റെ കൈയിൽ കെട്ടി.
അങ്ങനെയിരിക്കുമ്പോഴാണ് അമ്പലത്തിലെ ചിറപ്പു തുടങ്ങിയത്.
” ഇന്ന് ഞങ്ങളുടെ ചിറപ്പാണ്. നിങ്ങൾ രണ്ടു പേരും വരണേ “
സുമേഷ് പറഞ്ഞപ്പോൾ അപ്പുവിൻ്റെ മനസ്സിലൂടെ പല പദ്ധതികളും കടന്നുപോയി.
വൈകുന്നേരം അവൻ അമ്പലത്തിലെത്തി ഗോപി സാറിന്റെയും കുടുംബത്തിന്റെയും അടുത്തു പോയി നിന്നു. ചിറപ്പു നടത്തുന്ന കുടുംബത്തിനാണ് ആദ്യം പ്രസാദം നൽകുന്നത്. ഗോപിസാറും ഭാര്യയും പ്രസാദം വാങ്ങിക്കഴിഞ്ഞപ്പോൾ അപ്പു സുമേഷിനെ തള്ളി മാറ്റി മുന്നിൽക്കയറി. ആരൊക്കെയോ അവനെ പിടിച്ചു മാറ്റി. ആകെ ബഹളമായി. നാട്ടുകാരിൽ ചിലർ അപ്പുവിനു വേണ്ടി വാദിച്ചു. ഒടുവിൽ രാജുവാണ് അവനെ വീട്ടിലെത്തിച്ചത്.
പിറ്റേന്ന് ആരോ പറഞ്ഞ് അമ്മൂമ്മ വിവരമറിഞ്ഞു. അമ്മൂമ്മയുടെ കണ്ണീരിൽ അവൻ്റെ മനസ്സിലെ കനലണഞ്ഞു പോയി.
”ഇനി ഞാനൊന്നിനും പോവില്ല. അമ്മൂമ്മയാണെ സത്യം “
ആർക്കുവേണ്ടിയും കാത്തുനിൽക്കാത്ത കാലം കടന്നു പൊയ്ക്കൊണ്ടേയിരുന്നു. അപ്പു പത്താം ക്ലാസിൽ നിന്നു ജയിച്ചു. സർട്ടിഫിക്കറ്റിലെ അച്ഛൻ്റെയും അമ്മയും പേരുകൾ നോക്കി അവൻ അമ്മൂമ്മയോടു വഴക്കിട്ടു.
“ഇയാളുടെ പേരെന്തിനാ പറഞ്ഞു കൊടുത്തത്? അച്ഛനില്ലെന്നു പറയാഞ്ഞതെന്താ?”
“അച്ഛൻ്റെ സ്ഥാനത്ത് ദിവാകരനല്ലേ മക്കളേ “
“അച്ഛൻ്റെ സ്ഥാനം… ആ സ്ഥാനത്ത് ആരും വേണ്ട ആരും. എനിക്കച്ഛനില്ല”
അവന് ദേഷ്യവും സങ്കടവും സഹിക്കാൻ കഴിഞ്ഞില്ല.
”അമ്മൂമ്മേ ഞാൻ ഐ. ടി. ഐയ്ക്കു ചേരാം. അതു കഴിഞ്ഞാൽ എന്തെങ്കിലും ജോലിക്കു പോകാമല്ലോ”
കല്യാണിയമ്മയുടെ ആരോഗ്യം ക്ഷയിച്ചു വന്നു. ഐ. ടി. ഐ പഠിച്ചിറങ്ങിയ അപ്പു വയറിംഗ് ജോലികൾക്കു പോയിത്തുടങ്ങി.
“അപ്പൂ, ആധാരമെഴുതുന്ന രാജീവനോട് ഒന്നിവിടം വരെ വരാൻ പറയണേ”
രാവിലെ ജോലിക്കിറങ്ങിയ അവനോട് അമ്മൂമ്മ പറഞ്ഞു.
തൻ്റെ വസ്തുവിൽ 5 സെൻ്റും വീടും അപ്പുവിനും 10 സെൻ്റ് മകൾക്കും എഴുതാൻ അവർ ഏർപ്പാടാക്കി.
ഗോപി സാറിൻ്റെ സ്വത്തുക്കളെല്ലാം ഭാര്യയുടെയും മക്കളുടേയും പേരിലാക്കിയെന്നും അപ്പുവിനെപ്പേടിച്ചാണെന്നും രാജീവൻ പറഞ്ഞതിന് അവർ പ്രതികരിച്ചതേയില്ല.
വർഷമൊന്നു കഴിഞ്ഞപ്പോൾ അമ്മൂമ്മ അവനെ വിട്ടുപോയി. അമ്മൂമ്മ മരിച്ചപ്പോൾ വന്നെങ്കിലും ദിവാകരന് പഴയ ശൗര്യമൊന്നുമുണ്ടായില്ല. അപ്പു കർമ്മങ്ങൾ ചെയ്യുന്നതു നോക്കി ക്ഷീണിതനെപ്പോലെയിരുന്നതേയുള്ളു
കുറെ നാളുകൾക്കു ശേഷം ജോലി കഴിഞ്ഞു വന്ന അപ്പുവിനോട് രമണിച്ചേച്ചി പറഞ്ഞു
“അപ്പൂ, രാഘവൻ ചേട്ടൻ ലതികയെ കണ്ടിരുന്നു . ദിവാകരൻ തളർന്നു കിടക്കുകയാണെന്നു പറഞ്ഞു. കട്ടിലിൽത്തന്നെയാ. ചികിത്സയ്ക്ക് അവളുടെ കൈയിൽ പൈസയുണ്ടോ? ആയ കാലത്ത് നിന്നേം അവളേം ഒരുപാടു കഷ്ടപ്പെടുത്തിയതാ എന്നാലും…….”
അങ്ങനെ തന്നെ വേണം. അവൻ മനസ്സിലോർത്തു.
വീണ്ടുമൊരു ദിവസം അവരവനെ തിരക്കി വന്നു.
“അപ്പൂ, ലതിക നിന്നെക്കാണാൻ വന്നിരുന്നു. ഒരു പാടു നേരം കാത്തിരുന്നു. ഇപ്പോൾ പോയതേയുള്ളു. ദിവാകരന് നിന്നെയൊന്നു കാണണമെന്ന്. ”
“എനിക്കാരേയും കാണണ്ട. കാണാൻ അയാളെൻ്റെ ആരാ?”
“അങ്ങനെ പറയാതെടാ. അവൾ നിൻ്റമ്മയല്ലേ? ചെയ്ത തെറ്റിന് ആവോളം അനുഭവിച്ചു. സുഖമില്ലാത്ത അനിയനും അവൾക്കും നീയല്ലാതെ ആരാ ഉള്ളത്. നിൻ്റമ്മൂമ്മ എപ്പോഴും ഇതുതന്നെയാ പറഞ്ഞിരുന്നത്.”
അവൻ മറുപടിയൊന്നും പറഞ്ഞില്ല.
രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവനുറക്കം വന്നില്ല. കണ്ണടച്ചാൽ അമ്മൂമ്മ അടുത്തു നിന്നു പറയുന്നതുപോലെ
“അവൾക്കു നീയേയുള്ളു മക്കളേ. നീ അവിടെപ്പോകണം”
ജീവിതത്തിൽ നമുക്കു സംസാരിക്കാൻ ആരുമില്ല എന്നു തോന്നുമ്പോഴാണ് സ്വന്തം മനസ്സിനോടു തന്നെ സംസാരിച്ചു തുടങ്ങുന്നത്. തനിക്കു വഴി കാണിച്ചു തരാൻ താൻ മാത്രം .
ഒടുവിൽ ഉറച്ചൊരു തീരുമാനത്തോടെയാണവൻ എഴുന്നേറ്റത്. ചെയ്യാൻ കഴിയില്ലെന്നു കരുതുന്ന കാര്യങ്ങൾ ചെയ്യുമ്പോഴാണ് ജീവിതത്തിൽ വഴിത്തിരിവുകൾ സംഭവിക്കുന്നത്.
വീടു പൂട്ടിയിറങ്ങുമ്പോൾ രമണിച്ചേച്ചിയോടു പറഞ്ഞു.
“നല്ല കാര്യമാ അപ്പൂ നീ പോയിട്ടുവാ “
ബസ്സിറങ്ങി. ശരീരം കൊണ്ടു വളർന്നെങ്കിലും അനിയനിപ്പോഴും കൊച്ചുകുട്ടികളേപ്പോലെയാണെന്ന് ഓർത്തപ്പോൾ അടുത്തു കണ്ട ബേക്കറിയിൽ നിന്ന് കുറെ പലഹാരങ്ങൾ വാങ്ങി.
അമ്മൂമ്മ പറഞ്ഞ അടയാളങ്ങൾ മനസ്സിലുണ്ട്. എന്നാലും ഒരാളോടു ചോദിച്ചു
” ഈ ദിവാകരൻ എന്നു പറയുന്ന ആളുടെ വീട് ?”
അയാൾ ചൂണ്ടിക്കാണിച്ച വീട്ടിലേക്കു കടന്നുചെല്ലുമ്പോൾ അനിയൻ മുറ്റത്തു തന്നെയുണ്ട്. ഓടി വന്ന അവൻ്റെ കൈയിലേക്ക് പലഹാരത്തിൻ്റെ കവർ വെച്ചു കൊടുത്തു. തന്നെ നിർന്നിമേഷയായി നോക്കി നിൽക്കുന്ന അമ്മയുടെ അരികിൽക്കൂടി അവൻ അയാളുടെ അടുത്തെത്തി.
യുദ്ധത്തിൽ തോറ്റ പടയാളിയേപ്പോലെ നിരായുധനായി കിടക്കുന്ന അയാളുടെ കണ്ണിലിപ്പോൾ ക്രൗര്യമില്ല. മുഖത്ത് രൗദ്രഭാവമില്ല. കണ്ണുകളിൽ നിസ്സഹായതയുടെ അലകൾ മാത്രം.
അവൻ അടുത്തിരുന്നു. അല്പം സ്വാധീനമുള്ള ഇടതു കൈ നീട്ടി അയാളവൻ്റെ കൈയിൽ പിടിച്ചു.
അയാളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടക്കുമ്പോൾ അവൻ്റെ മനസ്സിലെ അച്ഛനെക്കുറിച്ചുള്ള സങ്കല്പം മാറിമറിയുകയായിരുന്നു.
#എൻ്റെ രചന#കൂട്ടക്ഷരങ്ങൾ


15 Comments
ഹൃദയസ്പർശിയായ കഥ . നല്ല ആഖ്യാനവും. ഇഷ്ടം
ആ കുഞ്ഞ് അനുഭവിച്ച മാനസിക വിഷമങ്ങൾ ഹൃദയസ്പർശിയായി എഴുതിയിരിക്കുന്നു. ഉള്ളുലയ്ക്കുന്ന കഥ 🥰
പലർക്കും അതൊരു രസമാണു നന്ദ
അനുകമ്പ പാപമാണെന്നു ചിന്തിക്കുന്ന കൂട്ടർ
സ്നേഹം ഡിയർ❤️
വളരെ touching ആയ കഥ. 👌
ചെയ്യാത്ത തെറ്റിന് തല താഴ്ത്തി നടക്കേണ്ടി വരുന്നവന്റെ ദുഃഖം മനസുലച്ചു. പൊറുക്കാൻ തയ്യാറാവുന്ന മനസ് കഥയെ ശുഭമാക്കി. യഥാർത്ഥ ജീവിതത്തിലും പലയിടത്തും കാണാറുണ്ട്, ഇത്തരം കഥാപാത്രങ്ങൾ.😰
അതേ ജോയ്സ്
പരിഹസിക്കപ്പെടുമ്പോൾ മുറിപ്പെടുന്ന മനസ്സ് ആരും കാണില്ല
സ്നേഹം ഡിയർ❤️❤️
പലപ്പോഴും പലരും കുഞ്ഞു മക്കളുടെ മനസ്സിന്റെ വേദനകൾ കാണാതെ പോകുന്നു. അവരുടെ മുൻപിൽ വെച്ച് മാതാപിതാക്കളുടെ തെറ്റുകളെക്കുറിച്ചു വാചാലരാവുന്നവർ ആ മനസ്സുകളുടെ പിടച്ചിലുകൾ കാണാതെ പോകുന്നു.
തെറ്റൊന്നും ചെയ്യാതെ പിതാവിന്റെ സ്നേഹം നിഷേധിക്കപ്പെട്ട അപ്പു ഉള്ളിലൊരു നോവു തീർത്തു.
ഹൃദ്യമായി എഴുതി ചേച്ചി.. 👌👌
സ്നേഹം സജ്ന❤️❤️
👍🏻👍🏻
മാതാപിതാക്കൾ ചെയ്യുന്ന തെറ്റിന്റെ ശിക്ഷകൾ അനുഭവിക്കുന്ന പാവം കുട്ടി.. എങ്കിലും അവസാനം എല്ലാം കലങ്ങിത്തെളിഞ്ഞല്ലോ.. നന്നായി എഴുതി ചേച്ചി 🌹🌹
സ്നേഹം സിന്ധൂ❤️❤️
👍👌🙏💯
Thank u❤️🙏
എന്താ പറയാ..
ഒരു സ്ത്രിയും പുരുഷനും ചെയ്ത തെറ്റിന് തലതാഴ്ത്തി നടക്കുന്ന മക്കൾ, അവരെ അപമാനിക്കാൻ കാത്തിരിക്കുന്ന സമൂഹം.
ഇന്നും അതിനൊന്നും ഒരു കുറവുമില്ല.
സ്നേഹിക്കണ്ട, നിന്ദിക്കാതെ ഇരുന്നൂടെ.
എപ്പോഴത്തെയുംപ്പോലെ മനോഹരമായി എഴുതി സുമ.. 😍
Reply മുകളിലുണ്ട് ട്ടോ❤️❤️
ആരൊക്കെയോ ചെയ്യുന്ന തെറ്റുകൾ കുഞ്ഞുങ്ങളെയാണ് ബാധിക്കുന്നത്