ഒരുവട്ടംകൂടിയെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം….
ഈ ഗാനം കേൾക്കുമ്പോഴൊക്കെയും എന്റെ ഹൃദയം തുടിക്കാറുണ്ട്, ഒരുവട്ടം കൂടിയാ വിദ്യാലയമുറ്റത്തെത്താൻ, എനിക്ക് അത്രമേൽ
പ്രിയപ്പെട്ട, എന്റെ ലില്ലിയാൻ ടീച്ചറിന്റെ ക്ലാസ്സ്‌മുറിയിലേക്ക് ഓടിക്കയറാൻ.
അച്ഛനും അമ്മയും തമ്മിലുള്ള പിണക്കം ഒരു വേർപിരിയലിന്റെ വക്കിലെത്തിനിൽക്കുന്ന നാളുകൾ.
ഭീതിദമായ ഒരു രാത്രിക്ക് ശേഷം നേരം പുലർന്നപ്പോൾ, പുളിച്ചകള്ള് മണക്കുന്ന ഛർദിലിൽ കുഴഞ്ഞ് ബോധംകെട്ടുറങ്ങുന്ന അച്ഛനെയുണർത്താതെ പൂച്ചക്കാൽവെയ്പ്പുകളോടെ വീട് വീട്ടിറങ്ങിയ ഞങ്ങൾ അമ്മവീട്ടിൽ ചെന്നു കയറി.
സാധാരണ അവിടെ ചെന്നാൽ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു അച്ഛൻ വീട്ടിലേക്കു തിരിച്ചു പോകുകയാണ് പതിവ്. ദിവസങ്ങൾ ഏറെ കഴിഞ്ഞിട്ടും അമ്മയയതിന് മിനക്കെടുന്നില്ലയെന്ന് കണ്ടപ്പോൾ തുറന്നു ചോദിച്ചു
“എന്താമ്മേ നമ്മൾ വീട്ടിൽ പോകാത്തത്?
“ഇനി ഇതാണ് നമ്മുടെ വീട്. ഇവിടുന്നിനി എങ്ങോട്ടും പോകുന്നില്ല.
അമ്മയുടെ ശബ്ദത്തിന് പതിവിലും കനമുണ്ടായിരുന്നു
“അപ്പൊ സ്കൂളിൽ പോകാനോ??
“ഇവിടെയുമുണ്ട് സ്കൂൾ. കുറച്ചു ദിവസം കഴിഞ്ഞാ അവിടെക്കൊണ്ടോയി ചേർക്കാം”
അലസമായി പറഞ്ഞുകൊണ്ട് അമ്മ അകത്തേക്ക് കയറിപ്പോയി.
കുറച്ചു ദിവസങ്ങൾക്കു ശേഷം അമ്മയുടെ കയ്യിൽത്തൂങ്ങി ഞാനും വാവയും (എന്റെ അനിയൻ) പുതിയ സ്കൂളിലെ പുതിയ കുട്ടികളായി കയറിച്ചെന്നു.
ഞാനന്ന് നാലിലും വാവ രണ്ടിലും.
പള്ളിവക സ്കൂളായിരുന്നു അത്. പഠിപ്പിക്കുന്നതെല്ലാം കന്യാസ്ത്രീകളായ ടീച്ചർമാരും.
അവരുടെ മഠവും അതിനോട് ചേർന്നുതന്നെയായിരുന്നു.
എന്റെ ക്ലാസ്സിനു രണ്ടു ക്ലാസുകൾക്കപ്പുറമായിരുന്നു വാവയുടെ ക്ലാസ്സ്‌റൂം.
ആദ്യ ദിവസം അവൻ നല്ല കരച്ചിലായിരുന്നു. എനിക്കതു വ്യക്തമായി കേൾക്കാം. ഞാനും അത്കേട്ട് കണ്ണ്നിറച്ചു കൊണ്ടിരുന്നു. അപ്പോഴാണ് ലില്ലിയാൻ ടീച്ചർ ക്ലാസ്സിലേക്ക് കയറി വന്നത്.
നിലാവ് പോലുള്ളൊരു ചിരി ആ മുഖത്തുണ്ടായിരുന്നു. അതാ വെളുത്ത വട്ടമുഖത്തിനെ കൂടുതൽ ആകർഷണീയമാക്കി.
വന്നയുടനെ ടീച്ചർ എന്നെ അരികിൽ വിളിച്ചു നിർത്തി ബാക്കിയുള്ള കുട്ടികൾക്ക് പരിചയപ്പെടുത്തി.
അതുവരെ പഠിച്ച സ്കൂളിൽനിന്നു ഏറെ വിഭിന്നമായിരുന്നു പുതിയ സ്കൂളും, അവിടുത്തെ കൂട്ടുകാരും.
അവാച്യമായൊരു ശാന്തതയും, പ്രസന്നതയും നിറഞ്ഞു നിൽക്കുന്നൊരന്തരീക്ഷമാണ് ചുറ്റിലും.
പഴയ സ്കൂളിലെ ടീച്ചേർസ് പക്ഷപാതികളായിരുന്നു. തൊലിവെളുപ്പും, സാമ്പത്തികവുമുള്ള കുട്ടികളെ മാത്രം അവർ ചേർത്തു പിടിച്ചു. പഠിക്കാനും, അതുപോലെതന്നെ നന്നായി പാടാനും കഴിവുണ്ടായിട്ടും തൊലി കറുത്തതിന്റെ പേരിൽ ഒരുപാട് അവഗണനകൾ ആ ചെറിയ പ്രായത്തിൽത്തന്നെ നേരിടേണ്ടി വന്നിട്ടുണ്ട്.
അതിനൊക്കെ ഒരപവാദമായിരുന്നു എന്റെ ലില്ലിയാൻ ടീച്ചർ.അവർ തന്റെ വിദ്യാർത്ഥികളോടെല്ലാം ഒരുപോലെ പെരുമാറി.
ഞങ്ങളുടെ പെട്ടന്നുള്ളയീ പറിച്ചു നടലിന്റെ കാരണം അമ്മ ടീച്ചറിനോട് വിശദമായി പറഞ്ഞിരുന്നു. അതുകൊണ്ട്തന്നെ ഒരു പ്രത്യേകസ്നേഹവും പരിഗണനയും എനിക്കാ ക്ലാസ്സ്‌റൂമിൽ കിട്ടിയിരുന്നു.
അന്ന് സ്കൂളിൽ ഉച്ചഭക്ഷണം ചോറും, പയറുമായിരുന്നു. വളരെ കുറച്ചു കുട്ടികളേ സ്കൂളിൽ നിന്നു ഭക്ഷണം കഴിച്ചിരുന്നുള്ളു. അതുകൊണ്ട് തന്നെ നല്ല വൃത്തിയും സ്വാദുമുണ്ടായിരുന്നു അതിന്.
ആഹാരം തികയാതെ വരുന്ന ദിവസങ്ങളിൽ മഠത്തിൽ നിന്നും ചോറും കറികളും കുട്ടികൾക്ക് കൊണ്ടു കൊടുക്കും. ഞാനും ഒരുപാട് തവണ മഠത്തിലെ ചോറുണ്ടിട്ടുണ്ട്. അതിന്റെ സ്വാദ് ഇന്നും നാവിലെ രുചി മുകുളങ്ങളെ ത്രസിപ്പിക്കുന്നുണ്ട്. കാരണം കൊടിയ ദാരിദ്ര്യവും വിശപ്പും പേറിനടന്ന ഒരുവൾക്ക് തേങ്ങയരച്ച ഒരു കറി പോലും വീശിഷ്ട ഭോജ്യമായിരുന്നു അന്ന്.
ഒരു ദിവസം ഉച്ചക്ക് ചോറുണ്ട് പാത്രം കഴുകിവെച്ച് കളിക്കാനിറങ്ങുമ്പോൾ വാവ ഓടിവന്ന് ഒരു കരച്ചിൽ.
“കുഞ്ഞിന്തൂ… എനിക്ക് വിശക്കുന്നു… ഇന്ന് ചോറ് കിട്ടിയില്ല.
(അവനെന്നെ വിളിച്ചിരുന്ന ചെല്ലപ്പേരാണ് കുഞ്ഞിന്തു. ഇപ്പൊഴവൻ മൂന്ന് കുട്ടികളുടെ അച്ഛനായി. പഴയ നിഷ്കളങ്ക സ്നേഹം എങ്ങനെയോ വറ്റി മറഞ്ഞു എന്നിട്ടും ആ വിളിക്കു മാത്രം മാറ്റമില്ല.)
അവന്റെ കരച്ചിൽ കണ്ട് എനിക്കും സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. കൂടെ കരയാനല്ലാതെ മറ്റുവഴികളൊന്നും മനസ്സിൽ തെളിഞ്ഞുമില്ല.
കുട്ടികളെല്ലാം ഞങ്ങൾക്ക് ചുറ്റും കൂടി. അവർക്കും അറിയില്ല എന്തുചെയ്യണമെന്ന്.
ചോറ് തീർന്നപ്പോൾ വിളമ്പിക്കൊണ്ടിരുന്ന മറിയച്ചേച്ചി ഇനിയുള്ളവരെല്ലാം മഠത്തിലേക്കു പോരേ എന്ന് പറഞ്ഞിട്ടാണ് പോയത്. ചോറ് കിട്ടാത്ത സങ്കടം കൊണ്ട് ഇവൻ ഓടി ക്ലാസ് റൂമിൽ കയറിയിരുന്നു. അതാണ് മറ്റുള്ള കുട്ടികൾ ഇവനെ കാണാതിരുന്നതും.
കുറെ നേരം കരഞ്ഞപ്പോൾ, വീട്ടിൽപ്പോയി ചോറുണ്ട് വന്നാലോ എന്നൊരു ചിന്ത എന്റെയുള്ളിൽ തെളിഞ്ഞു. പക്ഷേ അവനെയും കൊണ്ട് വീട്ടിൽ പോയാൽ ബെല്ലടിക്കും മുന്നേ ക്ലാസ്സിൽ കേറാൻ പറ്റുമോ എന്നൊരു പേടി മറുവശത്ത്.
വീട്ടിൽ നിന്ന് കുറച്ചു ദൂരമേയുള്ളു വീട്ടിലേക്ക്. പാടം കയറിപ്പോയാൽ ഒറ്റയോട്ടത്തിനു വീട്ടിലെത്താം. പക്ഷേ ആ വഴി പോകാൻ അമ്മ സമ്മതിക്കില്ല.
പാടത്തിനു നടുവിൽക്കൂടി വലിയൊരു തോടുണ്ട്. ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ വരമ്പിൽ നിന്ന് വഴുക്കി വീഴും.
ഞങ്ങളെ ഭയപ്പെടുത്താൻ അമ്മ,ഇടയ്ക്കിടെ പാടത്തിനു നടുവിൽക്കൂടി ഓടിപ്പാഞ്ഞു നടക്കുന്ന പ്രേതങ്ങളുടെ കഥകളും പറയും.
എന്നിട്ടും,റോഡിൽക്കൂടി പോയാൽ കുറച്ചു ചുറ്റി വളയണം എന്നത് കൊണ്ടും, കണ്ണാടിപോലെ തെളിഞ്ഞു കിടക്കുന്ന തോട്ടുവെള്ളത്തിൽ നീന്തിത്തുടിക്കുന്ന പരൽ മീനുകളോടും, വെള്ളത്തിനു മുകളിലിരുന്നു ഒരു പ്രത്യേകരീതിയിൽ വിറക്കുന്ന വെള്ളത്തിലാശാനോടും, വാൽമാക്രികളോടും വിശേഷം പറയാൻ പറ്റില്ല എന്നുള്ള കാരണങ്ങൾ കൊണ്ടും അത് തന്നയായിരുന്നു ഞങ്ങളുടെ സ്ഥിരം വഴി.
ചെറിയ കൈത്തോട് മുറിച്ചു കടക്കുമ്പോഴുള്ള വെള്ളത്തിന്റെ ഇക്കിളിയിടലും അത്രയേറെ പ്രിയപ്പെട്ട ഒന്നായിരുന്നു.
കൂട്ടത്തിൽ അമ്മാവന്റെ മക്കളും, അയല്പക്കത്തെ ചേച്ചിമാരുമൊക്കെയുള്ളതുകൊണ്ട് ഒറ്റക്കാണല്ലോ എന്ന പേടിയും ഇല്ലായിരുന്നു.
അവനൊരു ഓട്ടത്തിന് വീട്ടിൽ പോയ് വന്നാലോ എന്ന തോന്നലിൽ, മോൻ ഓടിപ്പോയി വീട്ടീന്ന് ചോറുണ്ടിട്ട് വരാമോ എന്ന് ചോദിച്ചു.
അവനത് കേട്ടതും ഓടാൻ റെഡിയായി.
അവൻ ഗേറ്റ് കടന്നപ്പോഴാണ് അമ്മ പറയാറുള്ള പ്രേതകഥകൾ മനസ്സിലോടിയെത്തിയത്.
കണ്ണും തുറുപ്പിച്ച്, നാവും നീട്ടി ഓടിവരുന്ന പ്രേതം അവനെ കഴുത്തു ഞെരിച്ച് തോട്ടിലേക്ക് വലിച്ചെറിയുന്ന ഓർമ്മ വന്നതും വലിയ വായിൽ കരഞ്ഞുകൊണ്ട് ഞാനും അവന്റെ പിന്നാലെ ഇറങ്ങിയോടി.
അപ്പോഴേക്കും ക്ലാസ്സിൽ കയറാനുള്ള ബെല്ലടിച്ചു.
അന്നൊക്കെ ബെല്ലടിച്ചാൽ ഉടനെ ക്ലാസ്സിൽ കയറണം എന്ന നിയമത്തെ അത്രയേറെ പേടിയോടെ അനുസരിച്ചിരുന്ന ഒരു കാലമായിരുന്നതു കൊണ്ട്, ഓട്ടം നിർത്തി റോഡിനു നടുവിൽ നിന്നുപോയി ഞങ്ങൾ.
ഇനി വീട്ടിൽ പോകാൻ പറ്റില്ല എന്ന വിഷമത്തിൽ വാവ വീണ്ടും കരച്ചിൽ തുടങ്ങി.
മഠത്തിൽ നിന്ന് ഊണ് കഴിഞ്ഞു സ്കൂളിലേക്ക് വന്നു കൊണ്ടിരുന്ന ടീച്ചേർസ് ഞങ്ങളെ കണ്ടതും ഓടി വന്നു.
കുട്ടികളുടെ അച്ഛൻ വന്നു വിളിച്ചാൽ യാതൊരു കാരണവശാലും കുട്ടികളേ കൂടെ വിടരുതെന്ന് അമ്മ പ്രത്യേകം പറഞ്ഞിട്ടുള്ളതു കൊണ്ട് എന്റെയും അവന്റെയും ടീച്ചർമാർ ഓടി വന്ന് ഞങ്ങളെ ചുറ്റിപ്പിടിച്ചു.
എന്തുപറ്റി എന്ന ചോദ്യത്തിന് വിങ്ങിക്കരഞ്ഞു കൊണ്ട് ഞാൻ കാര്യം പറഞ്ഞു.
ടീച്ചർ ഉടനെ ഞങ്ങളെയും കൂട്ടി മഠത്തിലേക്ക് പോയ്. അവിടെ കിച്ചണിൽ ചോദിച്ചപ്പോൾ ചോറ് തീർന്നു എന്ന മറുപടിയാണ് കിട്ടിയത്.
പിന്നെ ഓരോ ക്ലാസ്സ്‌മുറികളിലും കയറിയിറങ്ങി, ഉച്ചഭക്ഷണം കൊണ്ട് വന്നവർ ആരെങ്കിലും അത് കഴിക്കാതെ വെച്ചിട്ടുണ്ടോ എന്നന്വേഷിച്ചു.
ആരുടെ കയ്യിലും ചോറുണ്ടായിരുന്നില്ല.
ഒടുവിൽ ഞങ്ങളുടെ തന്നെ ക്ലാസ്സ് റൂമിൽ വന്നു ചോദിച്ചപ്പോൾ എന്റെ തൊട്ടടുത്തിരുന്നിരുന്ന, എന്റെ പ്രിയ കൂട്ടുകാരി ദീപ വർഗീസ് എണീറ്റ് നിന്ന് എന്റെകയ്യിലുണ്ട് ടീച്ചർ എന്ന് പറഞ്ഞു.
ടീച്ചർ വേഗമത് വാങ്ങി എന്റെ കയ്യിൽത്തന്നു.
കരഞ്ഞുകൊണ്ടുതന്നെ ഞാനതു മുഴുവൻ അവന് വാരിക്കൊടുത്തു.
മീൻ പൊരിച്ചതും മുട്ട വറുത്തതുമെല്ലാമുണ്ടായിരുന്നു ആ ചോറ്റ്പാത്രത്തിൽ..
പിന്നെയുള്ള ദിവസങ്ങളിൽ ചോറ് വിളമ്പി തുടങ്ങുമ്പോൾ ഞാൻ ഓടിച്ചെന്നു അവന്റെ ക്ലാസ്സ്‌വരാന്തയിൽ നിൽക്കും. ടീച്ചറും ഒപ്പം വരും.
ടീച്ചറിന്റെയാ സ്നേഹവും കരുതലും മറ്റാരിൽനിന്നും ഞങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ടായിരുന്നില്ല അതുവരെയും. അതുകൊണ്ടുതന്നെ മരിക്കുവോളം പുഞ്ചിരി തൂകുന്നയാ മുഖം മറക്കുകയുമില്ല.
അച്ഛനും അമ്മയും പിണക്കം മറന്നപ്പോൾ അടുത്ത വർഷം വീണ്ടും ഞങ്ങൾ പഴയ സ്കൂളിലേക്ക് തിരിച്ചു വന്നു.
അന്നുമുതൽ നെഞ്ചിനുള്ളിൽ കൊണ്ടു നടക്കുന്നൊരു മോഹമാണ്, സഹജീവി സ്നേഹമെന്നാൽ എന്തെന്ന് എനിക്കു കാണിച്ചു തന്ന എന്റെ പ്രിയപ്പെട്ട ടീച്ചറിന്റെ ശിഷ്യയായി ഒരുവട്ടംകൂടിയാ വിദ്യാലയമുറ്റത്തെത്താൻ..
#എന്റെ രചന
#ഒരുവട്ടം കൂടി


6 Comments
സിന്ധു ഈ എഴുത്തിൽ ജീവിതത്തിന്റെ നേർക്കാഴ്ചയുണ്ട്. ഒത്തിരി ഇഷ്ടമായി.😍
സിന്ധുന്റെ എഴുത്തുകളിൽ ജീവനുണ്ട് ❤️
സ്നേഹം ലഭിച്ച ഇടങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല. അനിയനോടുള്ള കരുതലും സ്നേഹവും അതുപോലെ ടിച്ചറുടെ സ്നേഹവും കരതലും എല്ലാം ഇഷ്ടമായി. ബാല്യത്തിൽ ഒരുപാട് വിഷമങ്ങൾ സഹിച്ചു അല്ലേ? ഒരു നല്ല ഭാവി ജീവിതം ആശംസിക്കുന്നു.❤️👍
ഒത്തിരി സന്തോഷം വായനക്ക് 🥰🥰
സ്നേഹം ചേച്ചിക്കുട്ടി ❤️❤️
ഹൃദയസ്പർശിയായ ഓർമ്മകൾ
സിന്ധൂ❤️🌹👌