ഒരു വട്ടം കൂടി, കാലചക്രത്തിന്റെ തേരിൽ ഏറി, ബല്യകാലത്തിലേക്ക് ഒരു എത്തിനോട്ടം. കഴിഞ്ഞു പോയ കാലങ്ങൾ ഇനി ഒരിക്കലും തിരികെ വരില്ല എന്ന യാഥാർഥ്യം അറിയാമെങ്കിലും എല്ലാരും കൊതിച്ചു പോകും. അതുപോലെ ഞാനും പലപ്പോഴും ആഗ്രഹിക്കാറുണ്ട്. അരീക്കോട്, ചാലിയാറിന്റെ തീരത്തുള്ള ഞങ്ങളുടെ ആദ്യത്തെ വീട്ടിൽ ഉള്ള എന്റെ കുട്ടിക്കാലം വളരെ രസകരമായിരുന്നു. അവിടെ നിന്നും ഉള്ള ഓരോ കാൽവെപ്പുകളും എല്ലാം തന്നെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ ആണ്. ഞങ്ങളുടെ സ്കൂളിലേക്ക് പോകുന്ന വഴിയോരങ്ങളിൽ, അരിനെല്ലിക്കയുടെയും ചതുരപ്പുളിയുടെയും മരങ്ങൾ നിറയെ ഉണ്ട്. അവിടത്തെ പ്രദേശവാസികളുടെ വീടിന്റെ മുൻവശത്ത് ആയിരുന്നു ആ മരങ്ങൾ ഉണ്ടായിരുന്നത്. അതിന്റെ ചുവട്ടിൽ കാറ്റ് അടിക്കുമ്പോൾ വീണു കിടക്കുന്ന അരിനെല്ലിക്കയും ചതുരപ്പുളിയും പെറുക്കാൻ വേണ്ടി കൂട്ടുകാരികളുടെ തിക്കും തിരക്കും ആയിരിക്കും.😅 അതിന്റെ ഒരു രുചി ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം 😋 ഊറുന്നു. സ്കൂളിലെ ഗ്രൗണ്ടിൽ നല്ല ഉയരത്തിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ചീനിമരവും വാളൻ പുളിയുടെ മരവും ഉണ്ടായിരുന്നു. അതിലും നിറയെ പഴങ്ങൾ ഉണ്ടാവും, അതിൽ നിന്നും താഴെ പഴങ്ങൾ വീഴുന്നത് നോക്കി കുട്ടികൾ കളിമുറ്റത്ത് വട്ടംചുറ്റി നടക്കും.
ക്ലാസ്സിന്റെ ഇടവേളയിൽ ഞങ്ങൾ കൂട്ടുകാരികൾ എല്ലാവരും കൂടി കൊത്തംകല്ലു കളിയും കയർ ചാട്ടവും ഒക്കെ ആയിട്ട് ആർത്തുല്ലസിക്കും. ശേഷം സ്കൂളിന് മുന്നിൽ ഉള്ള കടയിൽ പോയി തേൻ മിട്ടായിയും നാരങ്ങ മിട്ടായിയും ഗ്യാസ് മിട്ടായിയും മേടിച്ചു ആസ്വദിച്ചു കഴിക്കും. അത് ഓർക്കുമ്പോൾ ഒരു ഹരം തന്നെ ആണ്. അന്നൊക്കെ കയ്യിൽ കിട്ടുന്ന എല്ലാ പൈസകളും(ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും അങ്ങ്ത്തെ ഉമ്മ തരുന്ന pocket money),ചെറിയ നാണയങ്ങളും ഒക്കെ ചെമ്മണ്ണിന്റെ നിറമുള്ള കുറ്റിയിൽ (moneybank) ഇട്ടു വെക്കും. അതു നിറഞ്ഞു കഴിയുമ്പോൾ, അതിൽ നിന്നും എടുത്ത് സഞ്ചയ്കയിൽ കൊണ്ട് നിക്ഷേപിക്കും. അങ്ങനെ കുഞ്ഞുനാളിലെ ചെറിയ സമ്പാദ്യം വളർന്നു വരുന്നതും നോക്കി കണ്ണിൽ എണ്ണ ഒഴിച്ചു കാത്തിരിക്കുന്ന ആ നിമിഷം, നല്ല ആവേശം ആയിരുന്നു.
സ്കൂൾ വിട്ടു വൈകുന്നേരങ്ങളിൽ ഇക്കാക്കമാരുടെ കൂടെ പുഴക്കരയിലേക്ക് അവർ കളിക്കാൻ പോകുമ്പോൾ ചിലപ്പോൾ ഒക്കെ ഞാനും പോകുമായിരുന്നു. അവർ അവിടെ മണൽ തിണ്ണയിൽ കളിക്കുമ്പോൾ, ഞാൻ പുഴയുടെ തീരത്ത് കിണർ ഉണ്ടാക്കി, അതിൽ വെള്ളം നിറയുന്നതും നോക്കി സമയം ചിലവഴിക്കും. ഇക്കാക്കമാരുടെ ഫുട്ബോൾ കളിയും ക്രിക്കറ്റ് കളിയും കഴിഞ്ഞു അവിടെ ഉള്ള ചെറിയ പെട്ടിക്കടയിൽ കയറി, നല്ല കപ്പയും ബീഫ്റോസ്റ്റ്, ബോട്ടി ഒക്കെ ചെറുതായിട്ട് ഒന്ന് തട്ടും. പിന്നീട് വീട്ടിലേക്കു പോകും, അതിന്റെ രുചിയും ഓർമ്മയിൽ തങ്ങി നിൽക്കുന്നു.
കാലങ്ങൾ ശരവേഗത്തിൽ പറന്നകന്നു. അങ്ങനെ പഴയ വീട് വിട്ടു പുതിയ വീട്ടിൽ എത്തിയപ്പോൾ,ഇക്കാക്ക മാരുടെ കൂടെ, സായാഹ്നങ്ങളിൽ, ഞങ്ങളുടെ വളർത്തു നായ പോണി യെയും കൂട്ടി എസ്റ്റേറ്റ് ലെ റബ്ബർ തോട്ടത്തിലൂടെ, തിങ്ങി നിറഞ്ഞ മുളം കാടുകൾക്കും, കറുത്ത കരിമ്പാറ കൂട്ടങ്ങൾക്കും ഇടയിലൂടെ, ഞങ്ങൾ ഒന്ന് കറങ്ങാൻ ഇറങ്ങും. എസ്റ്റേറ്റിന്റെ മുകളിൽ “കോട്ടതടായി” എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ട്. അവിടേക്കും ഞങ്ങൾ സവാരിക്ക് പോകും. അവിടെ നിറയെ കശുമാവിൻ തോട്ടവും കോമാങ്ങയുടെ തോട്ടവും ഉണ്ട്. അവിടെ നിന്നും കശുമാങ്ങയുടെ അണ്ടിപെറുക്കി വലിയ ഇലയിൽ പൊതിഞ്ഞു വീട്ടിലേക്ക് കൊണ്ട് പോകും. ഉമ്മ അതൊക്കെ കനലിൽ ചുട്ടു തരും. അതു കുത്തി പൊട്ടിച്ചു എടുക്കും, വറുത്ത കശുവണ്ടി കഴിക്കാൻ നല്ല രുചി ആണ്. പഴുത്ത കോമാങ്ങയും പച്ച കോമാങ്ങയും ഉപ്പും മുളകും തിരുമ്മിയതും ഒക്കെ കഴിക്കുമായിരുന്നു.
രാത്രി കാലങ്ങളിൽ ഞങ്ങളുടെ വീടിന്റെ ടെറസ്സിന് മുകളിൽ നീല നിലാവുള്ള ആകാശം നോക്കി ഞങ്ങൾ ഇരിക്കാറുണ്ട്.നക്ഷത്രങ്ങളെയും മിന്നി മിന്നി ദൂരത്തേക്ക് അകലുന്ന വിമാനവും അടർന്നു വീഴുന്ന ഉൽക്കകളും കാണുന്നത് പതിവ് കാഴ്ചകൾ ആയിരുന്നു. വീടിന്റെ ചുറ്റുവശവും നിറയെ വലിയ മലകളും കുന്നുകളും ഉണ്ട്. അവയ്ക്ക് മുകളിൽ നിന്നും മഴ കാലത്തു താളത്തിൽ മഴ പെയ്തു വരുന്നതും നോക്കി വരാന്തയിൽ ഞങ്ങൾ ഇരിക്കുമായിരുന്നു. കഴിഞ്ഞു പോയ ആ കാലങ്ങൾ ഒക്കെയും വീണ്ടും ഒരിക്കൽ കൂടി അരികത്തു വന്നിരുന്നു എങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോകുന്നു.
# എന്റെരചന
ഒരു വട്ടം കൂടി 2025
സയറ ഫാത്തിമ കാരുകുന്നത്ത്


8 Comments
ഹൃദ്യം രചന❤️👍
മനോഹരമായി എഴുതി. ഹൃദ്യമായ ഓർമ്മകളുടെ പങ്കുവെക്കലിന് ഒരു സുഖം!
❤👍👏
💗🥰 thank you dear 😘
മനോഹരമായ ഓർമ്മകൾ❤️❤️🌹
Thank you💗🥰
👌👌
എന്റെ പഴയ വീട്ടിലേക്കും, എന്റെ കുട്ടിക്കാലത്തേക്കും ഒരുവട്ടം എന്നെ തിരികെ കൊണ്ടുപോയി ഈ എഴുത്ത്.
മനോഹരമായി എഴുതി. ചില അക്ഷര തെറ്റുകൾ കാണുന്നു. അതു കൂടി ക്ലിയർ ചെയ്താൽ ഒന്നുകൂടി അടിപൊളിയാകും.
Ok dear💗🥰..
Thank you😘