“എന്റെ കുഞ്ഞിന് അവളുടെ അമ്മയെ വേണം, മേഘാ…” കുറ്റബോധത്തിൽ കുനിഞ്ഞ മുഖത്തോടെ അനി പറഞ്ഞു.
“അച്ഛനും അമ്മയും ഒരുമിച്ച് അവളെ വളർത്തണം എന്ന്.. അല്ലേ , അനിയേട്ടാ?”
മേഘയുടെ കണ്ണുകളിലൊളിച്ച വേദനയേയും സങ്കടത്തെയും അറിഞ്ഞെങ്കിലും അയാൾ ഒന്നും മറുപടി പറഞ്ഞില്ല.
കാരണം, അതാണ് സത്യം.
തമ്മിൽ പിരിഞ്ഞ് നിന്ന ഭാര്യയുടെയും ഭർത്താവിന്റെയും ജീവിതം സ്വന്തം കുഞ്ഞിന് വേണ്ടി ഒരുമിക്കേണ്ട സ്ഥിതി വന്നപ്പോൾ ഇത്രയും നാൾ തന്റെ കൂടെ തന്റെ വിഷമങ്ങളിൽ താങ്ങായും തണലായും നിന്ന ഒരുവളോട് മാപ്പ് പറയാനും അയാളുടെ പഴയ ജീവിതത്തിലേക്ക് തിരികെ പോകാനുള്ള അനുവാദം ചോദിക്കാനുമാണ് അയാൾ വന്നത്
അത്ര മാത്രം…
അയാളുടെ മുഖത്തേക്ക് നോക്കുമ്പോൾ മേഘയ്ക്ക് വെറുപ്പോ പിണക്കമോ അല്ല തോന്നുന്നത്.
ഭീതിയാണ്.. ഒരു ശൂന്യതയാണ്!
അനിയുടെ മുഖത്തു വേദനയുടെ നിഴലിലും തെളിയുന്ന പുഞ്ചിരിയില്ല, മറിച്ച് നിസംഗതയാണ്. എല്ലാം വിധിക്ക് വിട്ട് കൊടുത്തവന്റെ നിസഹായതയാണ്.
ആഗ്രഹങ്ങളും മോഹങ്ങളും മണ്ണിലടിഞ്ഞു പോയവന്റെ നോട്ടമാണത്.
മേഘയ്ക്ക് ഉള്ളം നൊന്തു.
” എനിക്ക് നിന്നെ വേണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല മേഘാ.. പക്ഷെ അതിനേക്കാൾ വേദനയാണ് പാറുട്ടിക്ക് ഞങ്ങൾ കൊടുക്കുന്നത്. അവൾക്ക് മുന്നിൽ ഞങ്ങളുടെ ജീവിതത്തിലെ നഷ്ടങ്ങളും പ്രശ്നങ്ങളും ഒന്നും.. ഒരു വിഷയമേയല്ല”
അവളുടെ കണ്ണുകൾ നിറഞ്ഞു.
വിളറി പോയ ചിരിയിൽ സങ്കടമൊളിപ്പിച്ച് അവൾ പറഞ്ഞു
” ഞങ്ങൾ… ?
ഇന്നലെ വരെ നമ്മളായിരുന്നില്ലേ?
ഇന്ന് എത്ര പെട്ടെന്നാണു നിങ്ങൾ രണ്ട് പേരും ഞങ്ങളായി മാറിയത്?
അച്ഛനും അമ്മയും മോളും മാത്രമുള്ള ഒരു സമ്പൂർണ കുടുംബമായി തീർന്നത്?”
അനി പതറി നിന്നു.
ഹൃദയം പൊള്ളിക്കുന്ന ചുടുലാവ ഒലിച്ചു ദേഹമപ്പാടെ ഉരുകിയെരിഞ്ഞിട്ടും അതെല്ലാമൊരു ചെറുപുഞ്ചിരിയിൽ ഒളിപ്പിച്ചു മേഘ അവനോട് പറഞ്ഞു.
” പാറൂട്ടിക്ക് അവളുടെ അച്ഛനുമമ്മയും വേണം അനിയേട്ടാ. അവളുടെ അച്ഛൻ കൂടെയുണ്ടാവണം എപ്പോഴും.
എനിക്കിത് പറയാൻ അത്ര എളുപ്പമല്ല എങ്കിലും പറഞ്ഞേ പറ്റുള്ളല്ലോ.
എനിക്ക് നിങ്ങളെ മനസിലാകും. ഒരിക്കലും ഞാൻ സ്നേഹിച്ചത് പോലെ, നിങ്ങളെ മനസിലാക്കിയത് പോലെ, ശ്യാമ നിങ്ങളെ സ്നേഹിക്കില്ല.. അത് നിങ്ങൾക്ക് തന്നെ ഉറപ്പായത് കൊണ്ടല്ലേ തമ്മിൽ പിരിയേണ്ടി വന്നത്.”
ഒന്ന് നിശ്വസിച്ചു കൊണ്ട് അവൾ വീണ്ടും തുടർന്നു.
” പക്ഷെ , നിങ്ങൾ രണ്ട് പേരുമായിട്ട് ഈ ഭൂമിയിലേക്ക് കൊണ്ട് വന്നതാണ് പാറൂട്ടിയെ. അവൾക്ക് നിങ്ങളുടെ ഒരുമിച്ചുള്ള സ്നേഹം നിഷേധിക്കാൻ പാടില്ല. അതിന് ഞാൻ ഒരു കാരണമായി തീർന്നാൽ അതിലും വലിയ പാപം വേറെയില്ല.”
അനിയുടെ തല കുനിഞ്ഞു.
” മോളെ.. ഞാൻ…”
അവൾ കൈ എടുത്ത് വിലക്കി.
” ഒന്നും പറയരുത്.. ഇപ്പോ ഉള്ള സംയമനം എനിക്ക് കിട്ടണമെന്നില്ല..”
അവൾ പാർക്കിലെ ബെഞ്ചിൽ നിന്ന് എഴുന്നേറ്റു. രണ്ട് ചുവട് നടന്നിട്ട് തിരിഞ്ഞു നിന്നു.
” പലപ്പോഴായി ഞാൻ നിങ്ങൾക്ക് തന്നിട്ടുള്ള പണത്തിന്റെ കണക്ക് ഇനി വയ്ക്കേണ്ട. അത് കടമായി പോലും കണക്കാക്കുന്നില്ല.
ഒരു ഘട്ടത്തിൽ ജീവിക്കണോ മരിക്കണോ എന്ന പോലും അറിയാത്ത ഒരു അവസ്ഥയിൽ നിന്ന എനിക്ക് നിങ്ങൾ തന്ന സമാധാനവും സന്തോഷവും സ്നേഹവുമൊക്കെ ഉണ്ടല്ലോ..?
അതിന്റെ പ്രതിഫലമായി കരുതിയാൽ മതി.
ഇന്ന് ഞാൻ ജീവിക്കുന്ന ഈ ലൈഫിന്റെ വില ആണെന്ന് കരുതി ഞാനാ കടം എഴുതി തള്ളിയിരിക്കുന്നു. പറ്റുമെങ്കിൽ സന്തോഷത്തോടെ ജീവിക്കാൻ നോക്ക്..”
അവൻ ഒന്നും മിണ്ടിയില്ല.
അവൾ നടന്ന് മറഞ്ഞ് ആൾക്കൂട്ടത്തിൽ ഒരു പൊട്ട് പോലെ അലിയുന്നത് വരെ അവൻ അവളെ നോക്കി ഇരുന്നു.
അത്രയും പ്രിയപ്പെട്ട ഒരു നിധി നഷ്ടപ്പെട്ടവനെ പോലെ.
പോക്കറ്റിൽ കിടന്ന ഫോൺ ശബ്ദിച്ചു.
ശ്യാമയാണ്.
” എവിടാ അനി? വീട്ടിലേക്ക് വരുന്നില്ലേ? മോൾ കാത്തിരിക്കുകയാണ്. അച്ഛനെവിടെ എന്ന് കുറേ നേരമായി ചോദിച്ചുക്കൊണ്ടേയിരിക്കുന്നു.”
അവൻ പറഞ്ഞു. ” വന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ എത്തും.”
” ആ.. വരുമ്പോൾ ഒരു കേക്ക് കൂടി വാങ്ങിയേക്കണേ അനി. അച്ഛനും അമ്മയും ഒരുമിക്കുന്ന ദിവസം കേക്ക് കട്ട് ചെയ്ത് ആഘോഷിക്കാം.മോൾ ഹാപ്പി ആകും..”
” ഉം..”
മൂളിക്കൊണ്ട് അവൻ ഫോൺ കട്ട് ചെയ്തു.
കണ്ണുകളെയും കവിളിനെയും നനച്ചു കൊണ്ട് ചുടുകണ്ണീർ ഇറ്റ് വീണു.
പരിസരം മറന്ന് അവൻ കൈകളിൽ തല താങ്ങി വിതുമ്പിക്കരഞ്ഞു.
🍁🍁🍁🍁
കിടക്കയിലേക്ക് കമിഴ്ന്ന് കിടന്ന് മേഘ പൊട്ടിക്കരഞ്ഞു.
ശബ്ദം പുറത്ത് കേൾക്കാതെയിരിക്കാൻ ബെഡ്ഷീറ്റ് വായിലേക്ക് തിരുകിവച്ച് അവൾ അലറിക്കരഞ്ഞു.
ഹാളിൽ അമ്മയുണ്ട്.
ചെറുപ്പത്തിൽ തന്നെ വിധവയായി പോയ അമ്മ വളരെ കഷ്ടപ്പെട്ടാണ് മേഘയെ വളർത്തി, പഠിപ്പിച്ച് വിവാഹം കഴിപ്പിച്ചയച്ചത്.
ഭർത്യ വീട്ടിൽ അവൾ നേരിട്ട യാതനകളും പീഡനങ്ങളും നേരിട്ട് കണ്ടറിഞ്ഞ ആ സ്ത്രീ നിർബന്ധപൂർവം അവളെ അതിൽ നിന്ന് മോചിപ്പിച്ച് കൊണ്ട് വന്നതാണ്.
ആ അമ്മയുടെ വേദനകൾ അറിയാതെയല്ല..
കണ്മുന്നിൽ സ്നേഹം കണ്ടപ്പോൾ അറിയാതെ അനിയിലേക്ക് ചാഞ്ഞ് പോയതാണ് മനസ്.
തമ്മിൽ പിരിഞ്ഞു നിൽക്കുന്നവരായത് കൊണ്ട് ഒരിക്കലും ഒരു കുടുംബം തകർക്കുകയല്ല എന്ന് ഉത്തമ വിശ്വാസം ഉള്ളത് കൊണ്ടാണ് അവൾ അവനെ അത്രയും വിശ്വസിക്കുകയും സ്നേഹിക്കുകയും തന്നെത്തന്നെ നൽകുകയും ചെയ്തത്.
പക്ഷേ ഇന്ന്..
രക്തബന്ധത്തേക്കാളും ഭാര്യാ – ഭർത്യ ബന്ധത്തെക്കാളും വലുതല്ല ഒരു ഹൃദയബന്ധവും എന്ന് മനസിലായി.
താനായിരുന്നു അധികപ്പറ്റ്.
ഒരു ആശ്വാസമുള്ളത് താൻ കാരണമല്ല അവർ പിരിഞ്ഞു ജീവിച്ചത്., ഇന്ന് ഒരുമിക്കുന്നതിൽ നിന്ന് പിന്തിരിയാനും താനൊരു കാരണമാകുന്നില്ല.
ഇരുട്ട് പടർന്ന് ആ വീട്ടിൽ ലൈറ്റ് തെളിയുന്നത് വരെ മേഘയുടെ കണ്ണുകൾ പെയ്തുകൊണ്ടിരുന്നു.
🍁🍁
കാലം കുറേ കടന്നു പോയി.
ഇടവേളകളിൽ മഞ്ഞും മഴയും വെയിലും ചൂടും വന്ന് വന്ന് പോയി.
ജീവിതങ്ങൾ പലരുടെയും മാറി.
സ്വയം തിരഞ്ഞെടുത്തതും തിരുത്തിക്കുറിച്ചതുമായ കുറെയേറെ തീരുമാനങ്ങൾ അവരുടെ വിധിയെ മാറ്റി.
ഒരു സന്ധ്യക്ക്..
വീടിന്റെ ഒരു വശത്ത് മൊബൈലിലേക്ക് നോക്കി ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു മേഘ.
പിന്നിൽ ഒരു ആളനക്കം പോലെ തോന്നി അവൾ മുഖമുയർത്തി നോക്കി.
” മേഘാ…
അവൾ സ്തബ്ദയായി.
” നിങ്ങളെന്തിനാ ഇങ്ങോട്ട് വന്നത്?”
അയാൾ ശാന്തനായി പറഞ്ഞു.
” എന്റെ ഏറ്റവും വലിയ നഷ്ടം നീയായിരുന്നു.
അതെന്നും എനിക്ക് അറിയാവുന്നതുമാണ്.
നിന്നെ വിട്ട് പോയപ്പോൾ തന്നെ ഞാൻ മരിച്ചിരുന്നു. പക്ഷെ ജീവനുള്ള ശവമായി ഞാൻ ജീവിക്കുന്നത് ആരെയും പ്രതീക്ഷിച്ചോ നല്ലത് നടക്കാനുള്ള കാത്തിരിപ്പോ അല്ല..
കാരണം എന്റെ ജീവിതം പൂർണമാക്കാൻ നിന്റെ ഓർമകളുണ്ടായിരുന്നു…”
” അനിയേട്ടാ.. നിങ്ങൾ ഇവിടെ വരേണ്ടിയിരുന്നില്ല…നിങ്ങളുടെ സാമീപ്യം പോലും ഞാനിപ്പോൾ ആഗ്രഹിക്കുന്നില്ല..”
മേഘ കണ്ണുകൾ താഴ്ത്തി.
അവൻ അവളുടെ കൈകളിൽ പിടിച്ചു.
” അമ്മ പോയത് ഞാൻ അറിഞ്ഞത് ഇപ്പോഴാണ്. നീ തനിച്ചാണല്ലോ എന്ന ആശങ്ക കൊണ്ട് ഓടി വന്നതാണ്.”
” അതിന് ഞാൻ തനിച്ചല്ലല്ലോ?” മേഘ പുഞ്ചിരിച്ചു.
” അമ്മാ….”
പിന്നിൽ നിന്നൊരു ശബ്ദം.
ഇരുവരും ഒരുപോലെ തിരിഞ്ഞു നോക്കി.
ഒരു പെൺകുഞ്ഞ് ഓടി വന്ന് അവളെ ചുറ്റി പിടിച്ചു.
അനിയെ നോക്കി അവൾ നാണിച്ചു നിന്നു. ആ മുഖത്തേക്ക് നോക്കിയതും അവനിൽ വാത്സല്യം പൊടിഞ്ഞു.
” എന്റെ മകളാണ്.. അവ്നി”
അയാൾ അത്ഭുതത്തോടെ അവളെ നോക്കി
” സംശയിക്കേണ്ട.. ഞാൻ വേറെ വിവാഹം കഴിച്ചിട്ടില്ല. അവ്നിയെ എനിക്ക് തെരുവിൽ നിന്ന് കിട്ടിയതാണ്. എന്റെ കണ്മുന്നിൽ വച്ച് ജീവൻ പൊലിഞ്ഞു പോയ ഒരു നാടോടി സ്ത്രീക്ക് ഞാൻ കൊടുത്ത വാക്കാണ്. പൊന്ന് പോലെ ഇവളെ നോക്കിക്കൊള്ളാമെന്ന്..”
അവൾ ഒന്ന് നിർത്തിയിട്ട് തുടർന്നു.
” നാളെ ഞാനിവളുടെ അമ്മയല്ലെന്ന് തിരിച്ചറിഞ്ഞ് അവളെന്നെ ഉപേക്ഷിച്ചു പോയാലും എനിക്ക് കുഴപ്പമില്ല. കൊടുക്കേണ്ട സ്നേഹവും സംരക്ഷണവും ആത്മാർത്ഥതയോടെ കൊടുക്കുക എന്നതാണ് എന്റെ ശീലം. അതിന് കിട്ടുന്ന പ്രതിഫലം എന്തായാലും അതെന്നെ ഇനി ബാധിക്കില്ല..”
അയാൾ കുറ്റബോധത്തോടെ അവളെ നോക്കി.
” നിനക്കൊരു ജീവിതം വേണ്ടേ?”
അവൾ മന്ദഹസിച്ചു.
” ഇപ്പോൾ ഇതാണെന്റെ ജീവിതം. മറ്റൊരാളെ സ്നേഹിക്കാനോ ജീവിതമാക്കാനോ എനിക്കിനി പറ്റില്ല.അതിനുള്ള സ്ഥലം എന്റെ ഹൃദയത്തിൽ ഒഴിഞ്ഞു കിടപ്പില്ല.ഈ ജന്മം ഇനി ഒരു പുരുഷനെ സ്നേഹിക്കാൻ ആവുമെന്ന് എനിക്ക് തോന്നുന്നില്ല.”
അവന്റെ കണ്ണുകൾ നനഞ്ഞു.
പാപം ചെയ്തവനെ പോലെ അവൻ തറഞ്ഞു നിന്നു. തിരുത്താൻ ആവാത്ത ഒന്ന് സംഭവിച്ചു പോയിരിക്കുന്നു.
ഒരിക്കലുമിനി തിരുത്താൻ കഴിയാത്ത ഒന്ന്..
അവൻ മേഘയെ നോക്കി.
” എനിക്ക്.. എനിക്കൊരു ചായ ഇട്ടു തരാമോ മേഘ. കുറച്ചു കാലമായി മനസറിഞ്ഞ് ഒരു ചായ കുടിച്ചിട്ട്..”
അവൾ അവന്റെ മുഖത്തേക്ക് ഒരുമാത്ര നോക്കി നിന്നു.
” വരൂ…” അവൾ അകത്തേക്ക് ക്ഷണിച്ചു.
ചായ ഇട്ടു കുടിക്കുംവരെ അനി അവ്നിക്കൊപ്പം ചിലവഴിച്ചു.
ഓമനത്തമുള്ള ആ മുഖത്ത് തെരുതെരെ മുത്തം വച്ചിട്ട് യാത്ര പറഞ്ഞു തിരിയാൻ തുടങ്ങവേ മേഘ വിളിച്ചു.
” അനിയേട്ടാ… ”
അവൻ തിരിഞ്ഞു നിന്നു.
” ഇന്ന്… ഇന്നൊരു ദിവസം ഇവിടെ നിൽക്കാമോ? ഞങ്ങൾക്കൊപ്പം..”
അവിശ്വസനീയതയോടെ അവൻ മേഘയെ നോക്കി.
” ഇന്നൊരു രാത്രി മാത്രം മതി. അവ്നിക്ക് അച്ഛനെ പോലെ.. ഒന്ന് കൂടെ കിടക്കാൻ..
പിന്നെയൊരിക്കലും നമ്മൾ ഇനി കാണില്ല.
ഉറപ്പ്..”
അവൻ തലയാട്ടി.
നിറയെ നക്ഷത്രങ്ങൾ തെളിഞ്ഞു നിന്ന രാത്രിയുടെ കീഴിൽ ആ കുഞ്ഞ് വീടിനുള്ളിലെ
മുറിയിൽ അനിയുടെ കയ്യിൽ മേഘയും അവർക്കിടയിൽ ഒരു കുഞ്ഞ് പൂമ്പാറ്റയെ പോലെ അവ്നിയും കിടന്നു.
അവന്റെ ചൂട് പറ്റി ആ കുഞ്ഞ് ഇരുവർക്കുമിടയിൽ സുഖമായി ഉറങ്ങി.
” എന്റെ ജീവിതം ഇപ്പോഴാണ് പൂർണമായത് മേഘാ..” അനി പുഞ്ചിരിച്ചു.
ആ പുഞ്ചിരിയിൽ അവൾക്ക് സങ്കടം വിങ്ങി.
“ചില നേരങ്ങളിൽ മനുഷ്യരെന്ത് മാത്രം ഭാഗ്യം കെട്ടവരും നിസഹായരും ആണല്ലേ അനിയേട്ടാ… ചിലതൊക്കെ സംഭവിക്കാൻ പാടില്ലാത്തത് ആയിരുന്നു.. ചിലരൊക്കെ കണ്ട് മുട്ടാനും…” അവൾ നിശ്വസിച്ചു.
അവൻ തലയുയർത്തി അവളുടെ നെറുകയിൽ ചുംബിച്ചു.
” നീയെനിക്ക് എന്നും പ്രിയപ്പെട്ടവളാണ് മേഘാ..”
അവൻ അവളെയും കുഞ്ഞിനേയും തീവ്രമായി ചേർത്ത് പിടിച്ചു.
സമാധാനമായി ഉറങ്ങുന്ന അനിയുടെ മുഖത്തേക്ക് നോക്കി അവൾ മെല്ലെ പറഞ്ഞു.
“അമ്മയില്ലാത്ത ഈ വീട്ടിൽ ഞങ്ങളുടെ അവസാന രാത്രി ആണ് ഇന്ന്. നാളെ ഞാനും മോളും പരിചയക്കാരാരും ഇല്ലാത്ത, ആരും തേടി വരാത്ത നഗരത്തിലേക്ക് യാത്ര തിരിക്കും.ഇനി നമ്മളൊരിക്കലും കാണില്ല അനിയേട്ടാ. നിങ്ങളെ ഒന്ന് കാണണം എന്നുണ്ടായിരുന്നു. പക്ഷെ അതെങ്ങനെ നിങ്ങളെ ബാധിക്കും എന്നറിയാത്തത് കൊണ്ട് ഒഴിഞ്ഞു മാറി നിന്നതാണ്. നിങ്ങളെ കണ്ടല്ലോ? എന്നെ തേടി വന്നല്ലോ? അത് മതി..
ഈ ഒരു രാത്രി മതി ഇനി അങ്ങോട്ട് എനിക്ക് എന്നും ഓർമയിൽ സൂക്ഷിക്കാൻ..”
അവന്റെ നെറ്റിയിലേക്ക് വീണ് കിടന്ന മുടിയിഴകൾ മാടി ഒതുക്കി അവളാ നെറ്റിയിൽ മൃദുവായി ചുംബിച്ചു.മോളെയും അവനെയും കെട്ടിപ്പിടിച്ച് അവൾ അവരിലേക്ക് ചേർന്ന് കിടന്നു.
കുറേ കാലങ്ങൾക്ക് ശേഷം ആ രാത്രിയിൽ മൂന്ന് പേരും ഒരുപാട് സമാധാനത്തോടെ സന്തോഷത്തോടെ സുഖമായി ഉറങ്ങി!!
🍁🍁🍁


6 Comments
Good writing
ജീവിതം പലപ്പോഴും ഇങ്ങിനെയാണ്…… മോഹിച്ചത് നൽകില്ല ….നന്നായെഴുതി👍❤️
നോവുകൾ
സുമേച്ചീ..❤️😌
എന്നത്തെയും പോലെ തന്നെ മനോഹരം അഞ്ജൂ.
തെറ്റുകൾ ശരികളും ശരികൾ തെറ്റുകളുമാകാൻ അധികം സമയം വേണ്ട
നല്ല കഥ♥️🌹👌
മറ്റുള്ളവരോട് തെറ്റ് ചെയ്യാതിരിക്കാൻ സ്വന്തം ജീവിതത്തോട്, നമ്മോട് തന്നെ ചെയ്യുന്ന തെറ്റുകൾ…..
അഞ്ജു 😍😍😍