മനുഷ്യൻ ഏകനായി ജനിക്കുന്നു. ഏകനായിത്തന്നെ മരിക്കുകയും ചെയ്യുന്നു. കവിയുടെ വാക്കുകൾ കടമെടുത്താൽ, പാന്ഥർ പെരുവഴിയമ്പലം തന്നിലെന്നപോലെ, നാം കയറിനിൽക്കുന്ന ഇടത്താവളങ്ങൾ മാത്രമാണ് ഈ ലോകബന്ധങ്ങൾ. ഇങ്ങനെയൊക്കെ തത്വചിന്ത പറഞ്ഞാലും ഒരു മനുഷ്യനും ഈ ലോകത്ത് ഒറ്റപ്പെട്ടു ജീവിയ്ക്കാനാവില്ലെന്നതാണ് നിഷേധിക്കാനാവാത്ത സത്യം. ഒറ്റപ്പെടൽ പോലെ നോവ് നൽകുന്ന അനുഭവവും വേറെയില്ല തന്നെ. മനുഷ്യനെപ്പോലെ ജനിച്ചു വീണ നാൾ മുതൽ ഇത്രയേറെ കാലം പരസഹായം വേണ്ട മറ്റൊരു ജീവിയുമില്ലെന്നുള്ളതാണ് സത്യം. പ്രായപൂർത്തയാകുന്നതു വരെയും അതു കഴിഞ്ഞാലും ഒരു കുട്ടി തന്റെ മാതാപിതാക്കളുടെയും മുതിർന്ന വരുടെയും സഹായം പല കാര്യങ്ങളിലും തേടുന്നുണ്ട്. ചുറ്റുമുള്ള പലരെയും നാം ചിലപ്പോൾ നമ്മുടെ അഭയസ്ഥാനമായി കരുതാറുണ്ട്.
എന്റെ കാര്യവും വ്യത്യസ്തമല്ല. എനിക്കു ചുറ്റിലുമുണ്ടായിരുന്നു ജനിച്ചു വീണ നാൾ മുതൽ സ്നേഹത്തിന്റെയും കരുതലിന്റെയും കവചം തീർത്തവർ. അച്ഛനും അമ്മയും വീട്ടുകാരും കൂട്ടുകാരും അധ്യാപകരുമെല്ലാം ചെറുപ്പത്തിൽ എന്റെ ലോകമായി. പേടികളും അരക്ഷിതാവസ്ഥകളുമകറ്റി എന്റെ ലോകത്തെ സുന്ദരമാക്കി മാറ്റിയത് ഇവരെല്ലാം ചേർന്നാണ്. വിദ്യാർത്ഥി ജീവിതത്തിലെ മധുരസ്മരണകളെല്ലാം കൂട്ടുകാർ സമ്മാനിച്ചതാണ്. ഒരു പാട് പേരുമായി സൗഹൃദമുണ്ടായിരുന്നെങ്കിലും ഹൃദയത്തോട് ചേർന്നു നിൽക്കുന്ന സുഹൃത്തുക്കൾ വിരലിലെണ്ണാവുന്നർ മാത്രമായിരുന്നു. താങ്ങായും തണലായും അവർ കൂടെയുണ്ടായിരുന്നതാണ് അന്നത്തെ ഓരോ ദിനവും മനോഹരമാകാൻ കാരണം. കാലം പലയിടങ്ങളിലായി പിരിച്ചെങ്കിലും ഒരു സന്ദേശത്തിന്റെയും ഫോൺ കോളിന്റെയുമപ്പുറം ഇന്നുമവരുടെ സ്നേഹസാന്നിധ്യമുണ്ട്.
വളർന്നു വലുതായപ്പോൾ കൂട്ടായെത്തിയ ജീവിതപങ്കാളിയും കുടുംബവും പിന്നെ എന്റെ മോളുമാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയത് എന്ന് നിസ്സംശയം പറയാം. പെൺകുട്ടികൾ എന്ന് വെച്ചാൽ അമ്മയുടെ കൂട്ടുകാരികൾ തന്നെയാണ്. എന്റെ എല്ലാ അഭിരുചികളും അത് പോലെ പകർന്നു കിട്ടിയിട്ടുള്ള എന്റെ മോൾ തന്നെയാണ് വർഷങ്ങളായി എനിക്ക് ഒഴിച്ചു കൂടാനാവാത്ത കൂട്ട്. പക്വതയെത്തും മുന്നേ അമ്മയായ ഞാനും അവളും ഒരുമിച്ചാണ് വളർന്നു വലുതായത്. സിനിമ കാണാനും കടകളിലും ചുറ്റിയടിക്കാനും നമ്മുടെ അതേ ആവേശമുള്ള ഒരാളെ കൂട്ടിനു കിട്ടുന്നതിൽ പരം സന്തോഷമുള്ള കാര്യമെന്തുണ്ട്. അവൾ കൂടെ ഇല്ലായിരുന്നെങ്കിൽ എന്റെ ജീവിതം തീർച്ചയായും മരുഭൂമി പോലെ വരണ്ടണങ്ങിയേനെ.
തമ്മിൽ മണിക്കൂറുകൾ സംസാരിച്ചു സന്തോഷം കണ്ടെത്തുന്ന അനിയത്തി, കുഞ്ഞുവിശേഷങ്ങൾ പങ്കു വെയ്ക്കുന്ന സഹപ്രവർത്തകർ, ഭാവനാ ലോകത്തേയ്ക്കു കൈപിടിച്ചുയർത്തുന്ന പുസ്തകങ്ങൾ, സ്നേഹം നിറഞ്ഞ കുടുംബം എന്നിങ്ങനെ വേർപ്പിരിയാനാവാത്ത ജന്മാന്തരസ്നേഹബന്ധങ്ങളാണ് ഞാനെന്ന ദുർബലമായ ചെടിയെ ഈ ലോകത്തിൽ വേരുറപ്പിച്ചു നിർത്തിയിരിക്കുന്നത്.
#എന്റെരചന… ഈ കൂട്ട് ഇല്ലായിരുന്നെങ്കിൽ


3 Comments
നന്നായിട്ടുണ്ട്
ഈ കൂട്ടുകളാണ് നമ്മളോരോരുത്തരേയും നിലനിർത്തുന്നത്.❤️❤️
കൂട്ടുകളെ കുറിച്ചുള്ള എഴുത്ത് ഹൃദ്യമായി. 👌
പലരുടെ എഴുത്തുകൾ വായിക്കുകയും പ്രോത്സാഹനം നൽകുന്ന അഭിപ്രായം കുറിക്കുകയും ചെയ്യുന്ന Sreeja നല്ലൊരു കൂട്ടാക്കുന്നതിൽ അൽഭുതമില്ല.
🥰🫂