ഇക്കയും മക്കളും ഇറങ്ങിക്കഴിഞ്ഞു പതിവുപോലെ ഫോണിൽ ചികഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് പരിചയമില്ലാത്ത നമ്പറിൽ നിന്നും കാൾ വരുന്നത്. ഫോൺ ചെവിയിൽ വെച്ചപ്പോൾ അപ്പുറത്ത് ഒരു പുരുഷ ശബ്ദം.
” ഹലോ.. എടാ ഇത് ഞാനാ.. ആനന്ദ്..നന്ദു.. ”
ഏത് ആനന്ദ്..!?ഏത് നന്ദു..!!?
ഞാൻ തല പുകക്കാൻ കൊടുത്തിട്ടും നോ രക്ഷ.
അങ്ങിനെയൊരു പേര് ഭൂതത്തിലും വാർത്തമാനത്തിലും എവിടെയും കാണുന്നില്ല.
ഞാൻ ഫോണും പിടിച്ച് ചിന്താമഗ്നയായി ഇരിക്കുമ്പോൾ അടുത്ത ചോദ്യം
” എടാ.. നിനക്കെന്നെ മനസ്സിലായില്ലേ.. ”
ഇത് അതു തന്നെ.. നമ്പർ മാറിയത് തന്നെ. പിന്നെ ഒട്ടും അമാന്തിച്ചില്ല. അറിയാത്ത ഏതു നമ്പരിൽ നിന്ന് കാള് വന്നാലും പറയാറുള്ള സ്ഥിരം ഡയലോഗ് പുത്തെടുത്തു. വേറൊന്നുമല്ലട്ടോ.ഇതെന്നെ..
“സോറി.. റോങ്ങ് നമ്പർ. ”
അതും പറഞ്ഞ് ഫോൺ കട്ടാക്കി ഞാൻ എന്റെ ചികയൽ തുടർന്നു കൊണ്ടേയിരുന്നു. എന്നാൽ, അഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ വീണ്ടും അതേ നമ്പറിൽ അടുത്ത കാൾ. കട്ടാക്കി.. വീണ്ടും അടുത്ത കാൾ.. രണ്ടു മൂന്നു തവണ കട്ടാക്കിയപ്പോൾ പിന്നെ. വന്നില്ല..
ഹല്ല..പിന്നെ.. നമ്മളോടാ കളി..
എന്നാൽ, ആ ആനന്ദൻ എന്നെ വിടാനേ ഭാവമില്ലായിരുന്നു. ഉച്ചയ്ക്ക് ശേഷം വീണ്ടും കാൾ. രണ്ടു മൂന്നു തവണയായപ്പോൾ സഹി കെട്ട് ഫോൺ എടുത്തു. ഉടനെ ഒരു അപേക്ഷാ സ്വരം.
” എടാ.. നീ ഫോൺ കട്ടു ചെയ്യല്ലേ. ഇതു ഞാനാണ് ആനന്ദ്.. നന്ദു. ഹൈസ്കൂളിലുണ്ടായിരുന്ന.. ”
അപ്പോഴാണ് രണ്ടാഴ്ച മുൻപ് ഞാൻ ആഡാക്കപ്പെട്ട ഹൈസ്കൂൾ ഗ്രൂപ്പിനെക്കുറിച്ചോർമ്മ വന്നത്.
‘പടച്ചോനേ..വല്ല വള്ളിക്കെട്ടുമാണോ..!? ‘
ഞാനൊന്നു ആത്മഗതിച്ചു പോയി.
അന്നു വരെ ഒരു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളിലും ചേരാതെ ഒഴിഞ്ഞു നിന്ന എന്നെ, എന്റെ കസിനിൽ നിന്നും എന്റെ നമ്പർ കൈക്കലാക്കിയ ഒരു പഴയ സുഹൃത്തു കാരണമാണ് ഞാൻ അവിടെ എത്തിപ്പെട്ടത്. തുടക്കത്തിൽ ഒന്നു രണ്ടു ദിവസം ഞാൻ അവിടെ ആക്റ്റീവ് ആയിരുന്നു. എന്നാൽ, പിന്നിടത് നിർത്തി. വേറൊന്നും കൊണ്ടല്ല, കെട്ട്യോന്റെയും മക്കളുടെയും കളിയാക്കല് സഹിക്കാഞ്ഞിട്ടാണ്. കാരണം, ആ രണ്ടു ദിവസവും ഗ്രൂപ്പിലെ തമാശകൾ പറഞ്ഞ് കെട്ട്യോന് ഒരു സ്വൈര്യോം കൊടുത്തിരുന്നില്ലേ.. അതാണ്.
അതു മാത്രമല്ല, മറ്റൊരു കാരണവും കൂടിയുണ്ട് കേട്ടോ.. അവരുടെ കളിയാക്കലുകൾക്ക് പിന്നിൽ. പറയാം. ആരും ഞെട്ടരുത്.
അതേ..ഈ.. സ്മാർട്ട് ഫോൺ വേണ്ടെന്ന് പറഞ്ഞു വാശി പിടിച്ച ആരെയെങ്കിലും എവിടെയെങ്കിലും വെച്ച് നിങ്ങള് കണ്ട്ക്കാ.!? ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ സൂർത്തുക്കളെ ഞാൻ ഒരാളെ കാണിച്ചു തരാം.
വേറെയാരുമല്ല, ഈ ഞ്യാൻ തന്നെ.! തെറ്റിദ്ധരിക്കരുത്.. ഇപ്പോഴത്തെ ഈ ഞ്യാൻ അല്ല. കൊറോണാ കാലത്തിനുമൊക്കെ മുൻപുള്ള ആ ഞ്യാൻ ആയിരുന്നു അത്.
ഈ സ്മാർട്ട് ഫോൺ എന്തോ കുടുംബം കലക്കിയാണെന്നുള്ള തെറ്റിദ്ധാരണ മാത്രമായിരുന്നു കാരണം. ഉത്തമ കുടുംബിനിയായി സസുഖം വാണിരുന്ന എനിക്കു ആ സാധനം കയ്യിൽ കിട്ടിയാൽ എന്റെ കുടുംബത്തിന്റെ സന്തോഷം നഷ്ടപ്പെടുമെന്ന് വെറുതെയൊരു തോന്നൽ.
കെട്ട്യോന് എന്റെ ഭാര്യ ഒരു പഴഞ്ചൻ ആയിപ്പോവുമോ എന്ന സങ്കടമായിരുന്നുവെങ്കിൽ മക്കളുടെ സങ്കടം, ഫ്രണ്ട്സൊക്കെ അവരുടെ മാതാക്കളുടെ സ്മാർട്ട് ഫോണുകൾ യഥേഷ്ടം ഉപയോഗിക്കുന്ന പോലെ ഉപയോഗിക്കാനാവുന്നില്ലല്ലോ എന്നതായിരുന്നു. അവർ എന്നെയോർത്തു കുണ്ഠിതപ്പെട്ടു കൊണ്ടിരുന്നു.. അവരെന്നോട് താണു കേണു പറഞ്ഞു.. നോ രക്ഷ..
ഞമ്മളാരാ മോള്..!വിട്ടു കൊടുക്കോ..ഹേയ്.. ഇല്ല്യ
പാമ്പൻ പാലത്തിന്റെ ഉറപ്പായിരുന്നു, ഈയുള്ളവളുടെ തീരുമാനത്തിന്..! ഒരു പാമ്പൻ പാലം തന്നെ.
ആ പാമ്പൻ പാലം തകർന്നു വീണത് കെട്ട്യോന് ദുഫായിലേക്കൊന്നു പോവേണ്ടി വന്നതോടെയാണ്. അങ്ങേരെ കാണണമെന്നു തോന്നുമ്പോൾ, അപ്പൊ തന്നെ കാണണമെങ്കിൽ കുടുംബം കലക്കി എന്നു ഞാൻ വിശേഷിപ്പിച്ച ആ സാധനം തന്നെ വേണ്ടേ.. നമ്മുടെ സ്മാർട്ട് ഫോണേ..
കെട്ട്യോൻ നാട്ടിലേക്കു തിരികെ പോന്നെങ്കിലും കൊറോണക്കാലം ആ സാധനത്തിനെ എന്റെ കയ്യിലങ്ങ് സ്ഥിര താമസക്കാരിയാക്കിയിരുന്നു. ഇപ്പോൾ ആ സാധനം എന്റെ സന്തത സഹചാരിയായിയാണ് കേട്ടോ. നിങ്ങളെ എല്ലാരേയും പോലെ തന്നെ
അതു കൊണ്ട് ഞാനെങ്ങാനും ഫോണിൽ തോണ്ടുന്നത് കണ്ടാൽ അപ്പൊ തുടങ്ങും കെട്ട്യോനും കുട്ട്യോളും ഒറ്റക്കെട്ടായി വന്ന് പഴയ കാര്യം പറഞ്ഞ് ഈ പാവം എന്നെ കളിയാക്കിക്കൊല്ലാൻ..! പണ്ടേ എന്നെക്കളിയാക്കാൻ ബാപ്പയും മക്കളും ഒറ്റക്കെട്ടാണ്. അതു കൊണ്ട് അവര് വീട്ടിലുള്ളപ്പോൾ വല്ലാതെ ഞാൻ എന്റെ ഈ സന്തതസഹചാരിയെ ചികയാൻ നിൽക്കാറില്ല. പേടിച്ചിട്ടൊന്നുമല്ലാട്ടോ ..
എനിക്കിട്ട് ഓങ്ങാനുള്ള വടി അവരുടെ കയ്യില് വെച്ചു കൊടുത്ത് വെറുതെ അവർക്ക് പണിയുണ്ടാക്കേണ്ടല്ലോ എന്ന എന്റെ നല്ല മനസ്ഥിതി കൊണ്ട് മാത്രമാണേ..
” ഞാനിപ്പോ.. എറണാകുളത്താണ്.. ”
ആ ശബ്ദമാണ് നിങ്ങളോട് കഥ പറയാൻ വന്ന എന്നെ ബോധമണ്ഡലത്തിലേക്ക് കൊണ്ടു വന്നത്.
ആ നന്ദൂട്ടനാണ്..
അവൻ എറണാകുളത്തുള്ളതിനിപ്പോ ഞാനെന്തു വേണം.. ഹല്ല പിന്നെ..!
എനിക്കാകെ ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു. ഒന്നാമത് ആനന്ദ് എന്നൊരാള് എന്റെ ഓർമ്മയിലേ ഇല്ല. പിന്നെ, ഹൈസ്കൂളിൽ പെൺകുട്ടികളും ആൺകുട്ടികളും സെപ്പറേറ്റ് ക്ലാസ്സുകളിലായിരുന്നെന്നു മാത്രമല്ല, രണ്ടു കൂട്ടരും തമ്മിൽ മിണ്ടുന്നുണ്ടോ, നോക്കുന്നുണ്ടോ എന്നൊക്കെ നോക്കാനായി വിശാലക്ഷി ടീച്ചറും, ടീച്ചറുടെ ചൂരലും സദാ സ്കൂളിലും പരിസരത്തും കറങ്ങി നടപ്പുമായിരുന്നു. ടീച്ചർ മുളയിലേ നുള്ളിക്കളഞ്ഞത് വളർന്നു പന്തലിക്കേണ്ട എത്രയെത്ര പ്രണയങ്ങളായിരുന്നെന്നോ..!
കത്തി ജ്വലിക്കാൻ നിന്ന ഉള്ളിലെ അഗ്നിയോട് തല്ക്കാലം ശാന്തത ഉപദേശിച്ചു കൊണ്ട് ഈ ഞാൻ സൗമ്യതയോടെ ആ എറണാകുളം ആനന്ദനോട് ഇങ്ങിനെ മൊഴിഞ്ഞു.
“നിങ്ങൾക്ക് ആളു മാറിയതാണ്.. എനിക്ക് നിങ്ങളെ അറിയില്ല.”
അതും പറഞ്ഞ് ഫോൺ കട്ടു ചെയ്ത ഞാൻ അപ്പോൾ തലയിൽ മിന്നിയ ബൾബിന്റെ വെളിച്ചത്തിൽ ഹൈസ്ക്കൂൾ വാട്സ് അപ്പ് ഗ്രൂപ്പ് അരിച്ചു പെറുക്കിയെങ്കിലും ഈ ആനന്ദന്റെ നമ്പർ അവിടെ എവിടെയും ഇല്ല., അറഞ്ചം പുറഞ്ചം തിരഞ്ഞു. നോ രക്ഷ..!
ഒരെത്തും പിടിയും കിട്ടാത്തതു കൊണ്ട് എന്തെങ്കിലും ആവട്ടേയെന്നു കരുതി ഞാനതങ്ങു വിട്ടു. എന്നാൽ അവന് എന്നെ വിടാൻ ഭാവമേയില്ലായിരുന്നു. വീണ്ടും വന്ന വിളികൾ ഞാൻ നിഷ്കരുണം കട്ടു ചെയ്തു. കെട്ട്യോനോട് പറഞ്ഞാൽ ഹൈസ്ക്കൂൾ ഗ്രൂപ്പിന്റെ പേരും പറഞ്ഞു കളിയാക്കുമെന്നറിയാമായിരുന്നത് കൊണ്ട് തല്ക്കാലം വേണ്ടാന്ന് വെച്ചു.
എന്നാൽ, പിറ്റേന്നും ഹൈസ്ക്കൂൾ ആനന്ദിന്റെ വിളികൾ എന്നെ തേടി വന്നു. കട്ടു ചെയ്തു മടുത്തപ്പോൾ ഇനി രക്ഷയില്ലെന്നു മനസ്സിലാക്കി കെട്ട്യോനോട് വള്ളി പുള്ളി വിടാതെ എല്ലാമങ്ങു വിസ്‌തരിച്ചു കൊടുത്തു.. ഒരു കളിയാക്കൽ പ്രതീക്ഷിച്ച ഞ്യാൻ അങ്ങേരുടെ കലിപ്പ് മുഖം കണ്ട് ഒന്നു ഞെട്ടി. സത്യം.. പിന്നെ ഒരു ഓർഡർ ആയിരുന്നു.
” ആ നമ്പർ ഇങ്ങെടുക്ക്.. ”
ഞാൻ എന്റെ ഫോണെടുക്കാൻ ഓടുമ്പോഴേക്കും ദേ.. വരണ്. അതെന്നെ.. എറണാകുളം നന്ദൂട്ടന്റെ വിളി.
സുബാഷ്.. എന്താ ടൈമിംഗ്.. പൊളി.
ഇക്കയോട് കാര്യം പറഞ്ഞ് ഫോൺ ഓണാക്കി ആ ചെവിയിലേക്കങ്ങു വെച്ചു കൊടുത്തു. ഇവിടുത്തെ
ഹലോ കേട്ട് ഞെട്ടിയത് കൊണ്ടാണോ എന്നറിയില്ല അപ്പുറത്തു നിന്നു വന്ന ചോദ്യം ഇതായിരുന്നു.
” ഹലോ..ഗോപാലകൃഷ്ണൻ ആണോ..?”
” ഗോപാലകൃഷ്ണൻ അല്ല.. അവന്റെ അച്ഛനാണ്..”
ഇക്കയുടെ ഈ ഒരൊറ്റ മറുപടിയിൽ അപ്പുറം. ഫോൺ ഓഫായി.
എന്നാൽ എന്റെ കെട്ട്യോന്റെ ഈ മറുപടി കേട്ട് എന്റെ സകല നിയന്ത്രണങ്ങളും വിട്ട് ഞാൻ പൊട്ടിച്ചിരിച്ചു പോയി.
പിന്നെ, നമ്പറുകൾ മാറ്റി വിളിച്ചിട്ടും എറണാകുളം ആനന്ദൻ ഓഫിൽ തന്നെ.. അവൻ കൂടും കുടുക്കയും എടുത്ത് എറണാകുളം തന്നെ വിട്ടൂന്ന് തോന്നുന്നു.
ഇത്രയേ പണിയുള്ളു.. അയ്നാണ് നമ്മള് പെണ്ണുങ്ങള്. വെറുതെ ബേജാറാവുന്നത്..
എന്തായാലും, ആ ആനന്ദ് കാരണം എനിക്ക് ഒരു ഉപകാരമുണ്ടായി. കുറച്ചു ദിവസം കെട്ട്യോനെ വിളിച്ചു കളിയാക്കാൻ ഒരുഗ്രൻ പേര് കിട്ടി.
‘ഗോപാലകൃഷ്ണന്റെ അച്ഛൻ..!’
✍️ Sajna VP


4 Comments
അതു നന്നായിട്ടോ ഇങ്ങനെ
ആനന്ദിക്കാൻ വരുന്നവർക്ക് ഇതു തന്നെ മരുന്ന്😀😀
നന്നായിരിക്കുന്നു സജ്ന👌❤️🌹
നന്ദി ചേച്ചി.. ❤️❤️
ആദ്യമായിട്ടാണ് ഈ രീതിയിൽ എഴുതുന്നത്.
അതു നിങ്ങളെല്ലാവരും സ്വീകരിച്ചു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.. സ്നേഹം 🥰🥰
നല്ല രസം🤣
ആനന്ദിന്റെ ആനന്ദം നിർത്തിയല്ലെ, സബാഷ്! 👍
ഹൃദയം നിറഞ്ഞ സന്തോഷവും സ്നേഹവും ജോയ്സ് ❤️❤️🥰