ഈ ഇരുത്തം തുടങ്ങീട്ട് കുറെ നേരമായി. കുഞ്ഞാപ്പുവിന്റെ വാട്സാപ്പ് മെസ്സേജ് കണ്ടത് മുതൽ ചിന്തകൾ കാടു കേറിയത് ആണ്. കടലിന് അഭിമുഖമായി ഇരുന്ന് കടൽ തീരത്തെ കാഴ്ചകൾ കാണാൻ എന്ത് രസമാണ്. കുറെ നേരമായി ഒരു ചെറുപ്പക്കാരൻ കടലയുമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങീട്ട്. നാടോടി പെണ്ണുങ്ങൾ കുറെ ഉണ്ട്. നാളത്തെ കുറിച്ച് അവർക്കൊന്നും ഒരു ചിന്തയുമില്ല. ഇന്ന് എത്ര സുന്ദരമായാണ് അവര് ആഘോഷിക്കുന്നത്. പൂമ്പാറ്റകളെ പോലെ പറക്കുന്ന പട്ടം, ഓടി കളിക്കുന്ന കുട്ടികൾ, പ്രണയ സല്ലാപം പങ്കിടുന്ന കമിതാക്കൾ, ആർത്തു വിളിക്കുന്ന കച്ചവടക്കാർ പലരും ഇന്നത്തേക്ക് വേണ്ടി ജീവിക്കുന്നവർ. ഏറെ അടുത്തിരുന്ന് തോളോട് തൊള് കൈയിലിട്ട് രണ്ട് പേര് ഇരിക്കുന്നു. നോട്ടത്തിൽ രണ്ടും പെൺകുട്ടികൾ ആണെന്ന് തോന്നുന്നു. അവരുടെ ഇരുത്തത്തിൽ എന്തോ പന്തികേട് തോന്നുന്നു. പാവം കുട്ടികൾ ഒന്നും അറിയാതെ ജീവിതം തുടങ്ങുന്നവർ.
ജീവിതത്തിൽ ഞാൻ ഒറ്റക്ക് ആയപ്പോൾ മാത്രമാണ് പലതും തിരിച്ചറിഞ്ഞത്. നമുക്ക് നാം മാത്രമേ കാണു. അതുകൊണ്ട് എപ്പോഴും നമ്മെ സ്നേഹിക്കുക. കാരണം അവനവനെ സ്നേഹിക്കാൻ കഴിയുന്നവർക്കേ മറ്റുള്ളവരെ ആത്മാർഥമായി സ്നേഹിക്കാൻ കഴിയുകയുള്ളൂ. കുഞ്ഞാപ്പു എത്ര സുന്ദരമായാണ് എന്നെ കബളിപ്പിച്ചത്. അവന് അതിന് അവന്റേതായ ന്യായീകരണങ്ങൾ ഉണ്ടായിരുന്നു. ചില ഇഷ്ടങ്ങൾ അങ്ങനെയാണ്. ഇഷ്ടപെടരുത് എന്ന് അറിയാമായിരുന്നിട്ടും മനസ്സ് അതിനായി വാശി പിടിച്ച് ഇഷ്ടം വാങ്ങും. പിന്നീട് നഷ്ടപെടുമ്പോൾ ഒരിക്കലും ഉണങ്ങാത്ത മുറിവായി മാറും. അങ്ങനെ ഒരു മുറിവാണ് കുഞ്ഞാപ്പു.
പുതിയോട്ടിലെ കുട്ടി കാലവും ഓണവും എന്ത് സുന്ദരമായിരുന്നു. എൻ്റെ കുട്ടി കാലത്ത് ഓണം എന്നു പറഞ്ഞാൽ വല്ലാത്ത ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസങ്ങളായിരുന്നു. എന്നു വെച്ചാൽ അത്തം നാളിൽ തുടങ്ങും ഓണത്തിനുള്ള തിടുക്കം.
കുട്ടികൾക്ക് പൂ പറിക്കാനും ഓടാനും മല കേറാനും എന്ത് രസമായിരുന്നു. ഉപ്പില കൊണ്ട് കുമ്പിൾ കുത്തി ചുണ്ട കുന്നിലേക്ക് പാഞ്ഞു പോകും. കുറെ കുട്ടികളും ഉണ്ടാവും. കുമ്പിൾ നിറയെ പൂക്കൾ കിട്ടും.
അത്തം ഒന്ന് മുതൽ ഓണമാണ്. എന്തൊക്കെയായാലും ഞാൻ മടങ്ങുകയാണ് എന്റെ പഴയ വീട്ടിലേക്ക്. കളിക്കാനായി പഴയ കളിക്കളം അവിടെ കാണുമോ? മനസ്സിൽ എല്ലാം ഉറപ്പിച്ചു കഴിഞ്ഞത് ആണ് എന്നിട്ടും എന്തെ ഒരു ആശങ്ക. കഴിഞ്ഞ കുറെ കാലമായി ഞാൻ വിഷാദത്തിൽ ആയിരുന്നു. ഇപ്പം ഓണം അടുക്കുന്തോറും മനസിലെ ആശകൾ കൂടി വരുകയാണ്.
കാലം കടന്നു പോകുന്നത് എത്ര വേഗത്തിലാണ്. അതെ പോലെ സമയവും. കടല വിൽപ്പനകരന്റെ കടല മുഴുവൻ കഴിഞ്ഞിരിക്കുന്നു. നാടോടി അപ്പയും അവിടെ ഉണ്ടായിരുന്നു. ചെരിപ്പിടാതെ അവര് മണ്ണിലൂടെ നടക്കുന്നത് കാണുമ്പോൾ എന്റെ കാലുകൾ പൊള്ളുന്നു. സൂര്യൻ തലക്ക് മീതെ എത്തീട്ടുണ്ട്. എത്ര കാലമായി ഏകാന്ത വാസം തുടങ്ങീട്ട്, ഇന്നവരെ ആ കടൽ തീരത്ത് പോയിരിക്കാൻ എനിക്ക് തോന്നിയില്ല.
ചുറ്റുമുള്ളതിന് സ്നേഹിക്കാൻ എനിക്ക് അറിയില്ല. സ്നേഹം പിടിച്ചു വാങ്ങുമ്പോഴല്ല അറിഞ്ഞു നൽകുമ്പോഴാണ് മഹത്വമേറുന്നത്.
നമ്മെ സ്നേഹിക്കുന്നവരെ തിരിച്ചറിഞ്ഞു കൂടെ കൂട്ടുക. ആത്മാർത്ഥ സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല. ഈ ആത്മാർത്ഥ സ്നേഹം എവിടെ കിട്ടും? മറ്റെല്ലാം കാര്യസാധ്യത്തിനുള്ള വെറും നേരമ്പോക്കുകൾ മാത്രമാണെന്ന് തിരിച്ചറിയാൻ വൈകി. അതോടെ ജീവിതം തന്നെ കൈവിട്ടുപോയി.
അധിക നേരം ആലോചിച്ചില്ല, തീരുമാനം എടുത്തു. ഈ ഓണത്തിന് ഞാനും ഉണ്ടാകും എന്ന് സുചല ഏട്ടത്തിക്ക് മെസ്സേജ് അയച്ചു. ഈ ഓണം കൂടെ കൂടാൻ അല്ലാഹ് എനിക്ക് ആയുസ് നീട്ടി തരണേ. മുപ്പത് വർഷങ്ങൾക്ക് ഇപ്പുറം നാടിന് വന്ന മാറ്റം, അന്നത്തെ കുട്ടികൾക്ക് കുടുംബമായി, ഇന്ന് അവര് എന്നെ കണ്ടാൽ തിരിച്ചറിയുമോ? ഞാൻ അവരെ തിരിച്ചറിയുമോ? പുതിയൊട്ടിലെ പറമ്പിൽ ഇന്ന് എത്ര വീട് കാണും? നീണ്ട മൈതാനം ആയിരുന്നു. നിറയെ തുമ്പ പൂവ് ആയിരുന്നു. ഉപ്പിലയുടെ ഇല മടക്കി ഈർക്കിൾ കുത്തി കൊട്ടയാക്കി, അതില് നിറയെ തുമ്പ പൂ പറിച്ചതും, ഞാനും നാരായണിയും മത്സരിച്ചതും, മഗ്‌രിബ് ബാങ്ക് കൊടുക്കുമ്പോൾ ഉമ്മന്റെ നബീസു എന്ന നീട്ടി വിളിയും, അത് കേട്ട് വീട്ടിലേക്ക് ഓടുന്നതും, ഓട്ടത്തിൽ കല്യാണിക്ക് എത്ര പൂ കിട്ടി എന്ന് ഒളിഞ്ഞു നോക്കിയതും എന്ത് രസമായിരുന്നു. അപ്പയും കുഞ്ഞാപ്പു ഒരു ഹരമായിരുന്നു. ചിന്തകളുടെ വേഗം കൂടി. രാവും പകലും ഒരു പോലെ കഴിഞ്ഞു പോയ ദിനങ്ങൾ…
നമ്മൾ ചവിട്ടി താഴ്ത്തിയവരും ചവിട്ടി പുറത്താക്കിയവരും തിരിച്ചു വരുന്നൊരു കാലമുണ്ട് എന്ന ഓർമപ്പെടുത്തലാണ് ഓണം. അതെ ഞാനും തിരിച്ച് പോകുകയാണ്. അന്നൊക്കെ രാവിലെ സ്കൂളിലേക്ക് പോകുന്നതിന് മുന്നേ നാരായണിയും ഞാനും പൂ ക്കളം ഇടുമായിരുന്നു. അവളുടെ വീടിന്റെ കോലായിൽ വൃത്തം വരച്ച് പൂക്കളം ഇടുമായിരുന്നു. ഇത് കാണുന്ന ഉമ്മ ഇടയ്ക്കിടെ എന്നെ കാഫിർ എന്ന് വിളിച്ചു കൊണ്ടിരുന്നു. ഇങ്ങനെ ചെയ്‌താൽ ഇയ്യ് കാഫിർ ആയി പോകും ട്ടോ. ഉമ്മാന്റെ താക്കീത്. പക്ഷെ വിലക്കൊന്നും പറഞ്ഞില്ല. നാരായണിയും ഞാനും നല്ല ചങ്ങാത്തം ആയിരുന്നു.
കുഞ്ഞാപ്പു അവളുടെ മൂത്ത ഏട്ടൻ ആയിരുന്നു. അപ്പു ആയിരുന്നു ഞാനത് നബീസുന്റെ കുഞ്ഞാപ്പു ആക്കി. എന്നിലെ കുഞ്ഞു പ്രണയം ഓണകാലത്ത് പൂവിടാൻ തുടങ്ങി. കുഞ്ഞാപ്പുവിനെക്കാൾ വലുതായിട്ട് ഈ ദുനിയാവിൽ വേറെ ഒന്നും ഇല്ലാന്ന് ഞാൻ വിശ്വസിച്ച കാലം. ഞങ്ങൾ പറയാൻ പറ്റാത്ത വിധത്തിൽ ഒരുപാട് അടുത്തു. ഒരിക്കലും പറഞ്ഞില്ല. സ്നേഹം ആണ്, പ്രണയം ആണ് എന്നൊന്നും. അന്നൊക്കെ വല്യ പേടി ആയിരുന്നു. എങ്കിലും എനിക്ക് അറിയായിരുന്നു. കുഞ്ഞാപ്പുവിന് എന്നെ ഒരുപാട് ജീവനാണ് എന്ന്. പ്രണയം കണ്ണ് കൊണ്ട് കാണനോ, കാതുകൾ കൊണ്ട് കേൾക്കാനോ കഴിയില്ല. ഹൃദയം കൊണ്ട് അനുഭവിച്ച് അറിയുക തന്നെ വേണം. അവരുടെ ഹൃദയത്തിൽ ഏറ്റ മുറിവിന്റെ ആഴം അന്വേഷിച്ച് ഇറങ്ങുമ്പോയെക്കും അപ്പുറത്ത് തകർന്ന ഹൃദയം മാത്രമേ കാണാൻ കഴിയുള്ളു.
അത്തം ഒന്നിന് ഒരു പൂവ് ആയിരുന്നു. അന്ന് തുമ്പ പൂ മാത്രമിട്ട് ഒരു വട്ടം. അന്ന് വൈകുന്നേരം ഞാനും നാരായണിയും കൂടെ വീണ്ടും പൂ പറിക്കാൻ പോകും. കുന്നും മലയും താണ്ടും. എന്തോ വലിയ കാര്യം കഴിഞ്ഞത് പോലെ ആണ് തിരിച്ചു വരിക. ചിലപ്പോൾ മയങ്ങി മുള്ള്( തൊട്ടാവാടി) കൈയിലും കാലിലും തറിച്ചിട്ടുണ്ടാകും. കുപ്പായത്തിൽ നിറയെ മണ്ണുണ്ടാകും. ചെരിപ്പിടാതെ നാടായ നാട് മുഴുവനും ഓടി നടന്ന കാലം. ആരാന്റെ പൂ പറിച്ചതിന് ബായിക്കേട് കേട്ട കാലം. അങ്ങനെ അത്തം പത്ത് വരെ ഓടടാ ഓട്ടമായിരുന്നു.
അത്തം പത്തിന് കെങ്കേമായ ഓണ സദ്യ. അതിരാവിലെ ഓണപൊട്ടൻ വരും. കുറെ കുട്ടികൾ അകം പടിയോടെ കൂടെ ഉണ്ടാകും. ആദ്യമൊക്കെ ഓണപൊട്ടനെ കാണുമ്പോൾ നല്ല പേടി ആയിരുന്നു. പതിയെ അതൊരു രസമായി മാറി. പിന്നെ ക്യാമെറയിൽ ഫോട്ടോ എടുക്കലായി. ഞങ്ങൾ കുട്ടികൾ ഓണ പൊട്ടന്റെ ഒപ്പം പോകും. കുറെ വീടുകളിൽ. ഓണാപൊട്ടനെ കാണാൻ പ്രേത്യക ചന്തമാണ്. ഇങ്ങനെ അണിഞ്ഞൊരിങ്ങിയാൽ എങ്ങനെ ഭക്ഷണം കഴിക്കും എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. വെള്ളം പോലും കുടിക്കാൻ കഴിയില്ലലോ എന്നും ഓർക്കാറുണ്ട്. രാവിലെ ഞാനും നാരായണിയും ഇല വെട്ടി തുടച്ച് സുചല ഏട്ടത്തി ഉണ്ടാക്കുന്ന സദ്യക്ക് വേണ്ടി കാത്തിരിപ്പ് ആണ്. കുറെ കുട്ടികൾ ഒരുമിച്ച് കാവി ഇട്ട നിലത്ത് ഇരുന്ന് ഓണ സദ്യ ഉണ്ണും. പിന്നെ ചെറു പയർ പായസം.
സദ്യ കഴിച്ചു കഴിഞ്ഞാൽ പിന്നെ വലിയ സങ്കടമാണ്. ഓണം കഴിഞ്ഞു പോയല്ലോ!
ഒക്കെ കഴിഞ്ഞു വൈകുനേരം പൂ ഒളിപ്പിക്കാൻ പുഴയിലേക്ക് പോകും. അതൊരു രസമായിരുന്നു. പുഴക്കര നിറയെ ഓണാപൊട്ടൻമാർ. ആർപ്പ് വിളികൾ ഉയരും ഓരോ വീടുകളിൽ നിന്നും കൊണ്ട് വന്ന പൂക്കൾ പുഴയിൽ ഒളിപ്പിക്കും
പൂവ്വേ പൊലികൾ ഉയരും അതോടെ ഓണം അവസാനിച്ചു.
വിഷു വരുന്നത് വരെ ഒരേ കാത്തിരിപ്പ്. പെരുന്നാളൊന്നും ഇതെ പോലെ ആഘോഷിക്കില്ല. അന്നൊരു ഓണ കാലത്ത് ആണ് കുഞ്ഞാപ്പുവിന്റെ കണ്ണിലെ തിളക്കം ഞാൻ കണ്ടത്. ആദ്യമൊക്കെ തോന്നലാണ് കരുതി. പക്ഷെ പിന്നെ പിന്നെ ഓന്റെ കണ്ണിലെ മുഹബ്ബത്ത് നമ്മളെ നെഞ്ചിൽ കേറാൻ തുടങ്ങി. രാത്രി ജനലിലൂടെ അവന്റെ റൂം നോക്കി കിടന്ന കാലം. ലൈറ്റ് മിന്നുന്നതും നോക്കി ഞാൻ ഇരിക്കും. ആ ജാലകത്തിന്റെ അപ്പുറം എന്റെ പ്രിയപെട്ടവൻ. സ്കൂളിൽ ഞാനും നാരായണിയും കുഞ്ഞാപ്പുവും ഒരുമിച്ച് പോയ കാലം. ഏറെ ദൂരം നടന്നു വേണം സ്കൂളിൽ എത്താൻ.
പള്ളി മിനാരത്തിൽ നിന്ന് ബാങ്കൊലി കേട്ടപ്പോൾ ചിന്തകൾ താൽക്കാലത്തേക് മാറ്റി വെച്ചു. ഉപ്പ ബാങ്ക് കേൾക്കുന്നതിന് മുന്നേ പള്ളിയിൽ പോകുമായിരുന്നു. തൊട്ടടുത്ത പള്ളിയിൽ ആയിരുന്നു ഉപ്പ പതിവായി പോകാർ. അവിടുത്തെ കാര്യങ്ങൾ ഉപ്പ ആയിരുന്നു നോക്കിയത്. നാട്ടിലെ പ്രമാണി ആയിരുന്നു. പിന്നെ പണവും. അന്ന് ഞങ്ങളെ വീട്ടിലെ അംഗങ്ങളെ പോലെ തന്നെ ആയിരുന്നു കുഞ്ഞാപ്പുവും നാരായണിയും. കടലിന്റെ അഭിമുഖമായി ഇരിക്കാൻ തുടങ്ങീട്ട് മണികൂർ ഒന്ന് കഴിഞ്ഞു. എനി നിസ്കരിക്കട്ടെ.
വാതിലിന് മുകളിൽ നിന്ന് തട്ടം എടുത്ത് ഇട്ടു. ബാത്‌റൂമിലേക് നടന്നു പോയി വുളു ചെയ്ത് മൂന്ന് റകായത്ത് മഗ്‌രിബ് നിസ്കരിച്ചു. ഉമ്മക്കും ഉപ്പക്കും വേണ്ടി ദുആ ചെയ്തു. അവരുടെ കബറിടം വിശാലമാക്കി കൊടുക്കാനും പാപങ്ങൾ പൊറുത്തു കൊടുക്കാനും പറഞ്ഞു. കണ്ണിൽ നിന്ന് ഉറ്റി വീണ കണ്ണ് നീർ തുടക്കാതെ ഏറെ നേരം കരഞ്ഞു. ഞാൻ എന്തൊരു പാപി ആണ്. ഞാൻ ചെയ്ത തെറ്റുകൾ എന്നോട് നിങ്ങൾ പൊറുക്കണേ. ഒന്നൂടെ നിങ്ങൾ വന്നിരുന്നെങ്കിൽ ഇങ്ങളെ ആഗ്രഹങ്ങളൊക്കെ ഞാൻ സാധിച്ചു തന്നേനെ. കരച്ചിൽ നിർത്താൻ ഏറെ നേരം പാട് പെട്ടു. എന്റെ കല്യാണം ഉമ്മാന്റെ ഉപ്പാന്റെ സ്വപ്നം ആയിരുന്നു. ഒന്നും ഇയ്യുള്ളവൾക്ക് നടത്തി കൊടുക്കാൻ കഴിഞ്ഞില്ല. കല്യാണ വേണ്ട പറഞ്ഞു നിന്ന് കൊല്ലം പോയത് അറിഞ്ഞില്ല. മതം ഉമ്മയ്ക്കും അമ്മയ്ക്കും ഇടയിൽ തടസമായി. എത്ര ആത്മാർത്ഥമായി സ്നേഹിച്ചാലും മതം അതൊരു അതിര് കടന്ന തടസ്സം തന്നയാണ്. തിരിച്ചറിയാൻ ഏറെ വൈകി പോയി.
ജോലി കിട്ടി കോഴിക്കോട് സിറ്റിയിൽ വന്നതിൽ പിന്നെ മരണങ്ങൾക്കും വിശേഷങ്ങൾക്കും മാത്രമേ നാട്ടിലേക്ക് പോയിട്ടുള്ളൂ. ഓരോ വരവിനും ഓരോ ചോദ്യങ്ങൾ ആണ്. കല്യാണം ശരിയായില്ലേ എന്ന സ്ഥിരം ചോദ്യം കേട്ട് മടുത്തു. ഉപ്പയുടെയും ഉമ്മയുടെയും മരണശേഷം നാട്ടിലേക്ക് പോവാതായി. എന്നെകുറിച്ച് മാത്രം ചിന്തിച്ച് ജീവിക്കാൻ വലിയ സുഖമൊന്നുമല്ല. ആരും ഇല്ലാതെ ആവുക എന്നത് ഏറെ പ്രയാസമാണ്.
വസ്ത്രം മാറുന്നപോലെ സ്നേഹബന്ധങ്ങൾ മാറ്റരുത് കാരണം നാളെ നിങ്ങളെയും മറ്റുള്ളവർ മാറ്റിയെന്ന് വരാം. ജീവിതം ഒന്നേയുള്ളൂ അത് പരസ്പരം മനസ്സിലാക്കുകയും ആത്മാർത്ഥമായിസ്നേഹിക്കുകയും ചെയ്യുന്നവരോടൊപ്പമായിരിക്കണം ജീവിച്ചു തീർക്കേണ്ടത്. ആരെയും കുറ്റപ്പെടുത്താതെ നന്മയിലൂടെ മാത്രം സഞ്ചരിച്ചു ലക്ഷ്യങ്ങളിലേക്ക് പറന്നടുക്കുക. നാളെ രാവിലെ ഓണം ആഘോഷിക്കാൻ വേണ്ടി ഞാനും പുറപ്പെടും.

6 Comments
Good write up
നല്ല രചന👏❤️
നന്നായെഴുതി👍🌹
സൂപ്പർ
❤️❤️❤️🌹
Thank you my dear