പുൽക്കൂടിനുള്ളിലേക്ക് ഉണ്ണിയേശുവിനെ എടുത്തു വെക്കുമ്പോൾ അലീനയുടെ മനസ്സ് നിറയെ ആ റോസാപ്പൂ കുഞ്ഞിന്റെ മുഖമായിരുന്നു. അവളുടെ ചുണ്ടുപിളർത്തിയുള്ള കരച്ചിൽ നെഞ്ചിൽ വന്നലക്കുന്ന പോലെ. രാത്രികളിൽ ഉറക്കം പോലും നഷ്ടപ്പെടുത്തുന്നു ആ കുഞ്ഞു കരച്ചിൽ.
കർത്താവേ, പുഷ്പിക്കാൻ ആഗ്രഹമില്ലാത്ത ഗർഭപാത്രങ്ങളിലേക്ക് എന്തിനു നീ വസന്തത്തെ പറഞ്ഞയക്കുന്നു.
അർഹതയില്ലാത്തവന് വാരിക്കോരി കൊടുക്കുന്നതാണോ നിന്റെ മഹത്വം.
പിറുപിറുക്കലുകൾക്കൊപ്പം കണ്ണുകളിൽനിന്നടർന്ന തുള്ളികൾ അടുക്കി വെച്ച പച്ചപ്പുൽത്തകിടിയിൽ വീണു ചിതറി.
ദിവസങ്ങൾക്കുമുൻപ് മേമയുടെ മോൾ ഷേർളിയുടെ കുഞ്ഞ് ഹോസ്പിറ്റലിൽ ആണെന്നറിഞ്ഞ് കാണാൻ ചെന്നതായിരുന്നു അലീന.
തൊട്ടടുത്ത ബെഡിൽ കിടന്നു വാവിട്ടു കരയുന്ന കുഞ്ഞിനെ ശ്രദ്ധിച്ചത്, ഇളം പിങ്ക് നിറത്തിൽ റോസാപ്പു പോലിരിക്കുന്ന ആ കുഞ്ഞിനെ എടുത്തു തോളിലിട്ട് കരച്ചിൽ മാറ്റാൻ ശ്രമിക്കുന്നത് കറുത്തിരുണ്ട പ്രായം ചെന്ന ഒരു ബംഗാളി സ്ത്രീ ആയത് കൊണ്ടായിരുന്നു.
ആ കുഞ്ഞിന് എന്തുപറ്റിയതാ?
ആകാംഷ അടക്കാനാകാതെ ഷേർളിയോടന്വേഷിച്ചു.
അയ്യോ, അതിന്റെ കാര്യമൊന്നും പറയേണ്ട ചേച്ചി. ആ കുഞ്ഞിനെ ആരോ പള്ളിമുറ്റത്തു ഉപേക്ഷിച്ചു പോയതാണ്. ഇവിടെ കൊണ്ടു വരുമ്പോൾ പൊള്ളുന്ന പനിയായിരുന്നു. കരച്ചിൽ കേട്ടാൽ സഹിക്കില്ല. പാല് കിട്ടാഞ്ഞിട്ടാകും. അവിടുത്തെ ജോലിക്കാരിയാ അത്. അവരാണെങ്കിൽ ഒരു മൂശേട്ട സ്ത്രീയും.
അലീനക്ക് ഹൃദയം നുറുങ്ങി പൊടിഞ്ഞു പോയി.
ആ പൂമ്പാറ്റക്കുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന് കളഞ്ഞവൾ മനുഷ്യസ്ത്രീ തന്നെയോ എന്നവൾ ആശ്ചര്യം പൂണ്ടു. അത്ര മനോഹരമായിരുന്നു ആ കുഞ്ഞുമുഖം. ഇളം റോസ് നിറമുള്ള ഫ്രില്ല് വെച്ച ഉടുപ്പിൽ, പൂന്തോട്ടത്തിൽ വിരിഞ്ഞു നിൽക്കുന്ന റോസാപ്പൂവുപോലെതന്നെയുണ്ടായിരുന്നു അവൾ.
എത്ര ശ്രമിച്ചിട്ടും കരച്ചിലടക്കാത്ത കുഞ്ഞിനെ ആ സ്ത്രീ ദേഷ്യത്തോടെ ബെഡിൽ തന്നെ കൊണ്ടു കിടത്തിയിട്ട് കട്ടിലിന്റെ ഒരു മൂലയിൽ ചെന്നിരുന്നു. മടുത്തു പോയ മുഖഭാവത്തോടെ.
ഞാനൊന്ന് എടുക്കട്ടെ?
അലീന അനുവാദം ചോദിച്ചപ്പോൾ അവർ നിസ്സംഗതയോടെ തലയാട്ടി.
അലീന അവളെ വാരിയെടുത്ത് നെഞ്ചോട് ചേർത്തു. തരിശായി കിടക്കുന്ന തന്റെ ഗർഭപാത്രത്തിൽ ഒരുറവ കിനിയുന്നതുപോലെ തോന്നി അവൾക്കപ്പോൾ. വറ്റിപ്പോയ മാറിടം ചുരത്താൻ വെമ്പുന്ന പോലെ.
കർത്താവേ, ഈ നിധിയെ എനിക്ക് തന്നൂടായിരുന്നോ. പൊന്നുപോലെ നോക്കില്ലായിരുന്നോ ഞാൻ. എത്രയോ വർഷങ്ങളായി ആ കാൽക്കൽ കുമ്പിട്ടു കിടക്കുന്നു ഞാൻ.
അലീന അറിയാതെ ഏങ്ങിപ്പോയി. കണ്ണീരോടെ ആ കുഞ്ഞു മുഖത്ത് ഉമ്മകൾ കൊണ്ടു മൂടി.
ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തോളിൽ തട്ടിയും, താരാട്ടു പാട്ടിന്റെ ഈണങ്ങൾ മൂളിക്കൊടുത്തും ആ കുഞ്ഞിന്റെ കരച്ചിലൊതുക്കി അവൾ.
കുഞ്ഞ് ഉറങ്ങിയിട്ടും അവൾക്കതിനെ ബെഡിൽ കിടത്താൻ തോന്നിയില്ല.
രണ്ടു കയ്യിലും ഓരോ പ്ലാസ്റ്റിക് ക്യാരിബാഗുകളുമായി തല നരച്ച ഒരു കന്യാസ്ത്രീ അകത്തേക്ക് കയറിവന്നത് അപ്പോഴായിരുന്നു. അവർ ചോദ്യഭാവത്തിൽ അലീനയുടെ മുഖത്തേക്കും കുഞ്ഞിന്റെ മുഖത്തേക്കും മാറി മാറി നോക്കി.
ഞാൻ… മോള് കരഞ്ഞപ്പോ… കരച്ചിൽ നിർത്താതെ വന്നപ്പോ… അലീനയുടെ വാക്കുകൾ ഇടറിപ്പോയി. കണ്ണുകൾ രണ്ടും നിറഞ്ഞു തുളുമ്പി.
മോള് ഉറങ്ങിയല്ലോ. അങ്ങോട്ട് കിടത്തിക്കോ.
അവളുടെ ഭാവം കണ്ട്, സ്നേഹം പെയ്യുന്ന മിഴികളോടെ അവർ പുഞ്ചിരി തൂകി.
സിസ്റ്റർ, ഈ മോളെ എനിക്ക് തന്നേക്കാമോ?
പെട്ടന്നുള്ള അവളുടെ ചോദ്യം കേട്ട് അവരൊന്നു പകച്ചു.
ഞങ്ങൾക്കിവളെ പള്ളിമുറ്റത്തു കിടന്നു കിട്ടിയതാണെന്കിലും അങ്ങനെയങ്ങു തന്നുവിടാൻ പറ്റില്ലല്ലോ മോളേ. അതിന് കുറെ ഫോർമാലിറ്റീസ് ഒക്കെയുണ്ട്. ഞങ്ങളുടെ മഠത്തിൽ ഓർഫനേജ് പ്രവർത്തിക്കുന്നില്ല. മുവാറ്റുപുഴയിലാണ് അമ്മത്തൊട്ടിലും, ഓർഫനേജും ഉള്ളത്. ഞങ്ങളുടെ മദർ സുപ്പീരിയർ അവിടെയാണ്. അവരെച്ചെന്നു കണ്ടാൽ നിങ്ങൾക്കിവളെ കിട്ടിയേക്കും എന്നവർ തോളിൽ തട്ടിപ്പറഞ്ഞപ്പോൾ അലീന മെല്ലെ തലയാട്ടി.
വീട്ടിൽ വന്നു കയറിയിട്ടും അലീനയുടെ കണ്ണും മനസ്സും കാർമേഘം പേറി നടന്നു.
ടോണിച്ചൻ വരുമ്പോൾ ആ കുഞ്ഞിനു വേണ്ടി വാശിപിടിക്കണം എന്നവൾ തീരുമാനിച്ചു.
പത്തു വർഷങ്ങൾക്ക് മുന്നേ, ടോണിച്ചന്റെ മണവാട്ടിയായി ഈ വീട്ടിൽ വന്നു കയറുമ്പോൾ, സ്നേഹം കൊണ്ടു പൊതിയുന്ന ഒരു കൂട്ടം മനുഷ്യരെയാണ് അവൾക്ക് വിവാഹസമ്മാനമായി കിട്ടിയത്.
എന്തിനും ഏതിനും കൂടെ നിൽക്കുന്ന ടോണിച്ചനും അപ്പച്ചനും അമ്മച്ചിയും. അലീന കൂടിയെത്തിയപ്പോൾ ആ വീടൊരു സ്വർഗമായി. അന്യമതക്കാരനൊപ്പം ഇറങ്ങിപ്പോയ സ്വന്തം മകൾക്കുപകരം കിട്ടിയ മകളായി അവർക്ക് അലീന.
എല്ലാ സന്തോഷങ്ങളും ഒന്നിച്ചു കൊടുക്കില്ല എന്ന ദൈവവാക്യത്തേ അന്വർഥമാക്കിക്കൊണ്ട് ഒരു കുഞ്ഞു കരച്ചിലിനെ സ്വീകരിക്കാൻ കാത്തിരുന്ന വീടിനെ ഓടിയോടിപ്പോകുന്ന കാലം കണ്ണീരിലാഴ്ത്തിക്കളഞ്ഞു.
നമുക്കൊരു കുഞ്ഞിനെ ദത്തെടുത്താലോ എന്ന അലീനയുടെ ആഗ്രഹത്തെ അപ്പച്ചനും അമ്മച്ചിയും നിഷ്കരുണം തള്ളിക്കളഞ്ഞു.
അവരങ്ങനെയൊക്കെ പറയും. എനിക്കെന്തായാലും ഒരു കുഞ്ഞിനെ വേണം ടോണിച്ചാ. ഇച്ചായൻ ഒന്ന് സമ്മതിക്ക്.
ഒരു രാത്രിയിൽ അലീന അയാളുടെ നെഞ്ചിൽ തലയിട്ടുരുട്ടി.
നോക്കു അലീന, അപ്പച്ചനും അമ്മച്ചിക്കും നീ മരുമകളല്ല. സ്വന്തം മകൾ തന്നെയാണ്. ഞാൻ പറയാതെ തന്നെ നിനക്കതറിയാലോ. നിന്റെ ഇഷ്ടത്തിന് അവർ എതിരു നിൽക്കുന്നുണ്ടെങ്കിൽ അതിനൊരു കാരണമുണ്ടാകും എന്ന് ചിന്തിച്ചുകൂടെ.
ആ കാരണം എനിക്കറിയണം. എന്താ നിങ്ങൾ എന്നിൽ നിന്നു മറയ്ക്കുന്നെ.
അലീന ബെഡിൽ എഴുന്നേറ്റിരുന്ന് ടോണിയെ തുറിച്ചു നോക്കി.
റാണി അപ്പച്ഛന്റേം അമ്മച്ചിയുടേം രക്തത്തിൽ പിറന്ന സഹോദരി അല്ലായിരുന്നു എനിക്ക്.
ടോണി മെല്ലെ പറഞ്ഞു തുടങ്ങി.
പിന്നേ?
ഞാനുണ്ടായപ്പോ ബ്ലീഡിങ് നിൽക്കാതെ വന്നിട്ട് അമ്മച്ചിയുടെ യൂട്രസ് റിമൂവ് ചെയ്യേണ്ടി വന്നു. അമ്മച്ചിക്ക് ഒരു പെൺകുഞ്ഞു കൂടി വേണമെന്ന് വല്യ ആഗ്രഹമുണ്ടായിരുന്നു. സർജറി കഴിഞ്ഞപ്പോ മുതൽ അമ്മച്ചിക്ക് ഭയങ്കര വിഷമമായിരുന്നു.
ആയിടക്കാണ് അപ്പച്ചന്റെ ഒരു സുഹൃത്ത് കുടുംബമായി ഇവിടെയടുത്തു താമസിക്കാനെത്തുന്നത്. ജോണിച്ചനും ശോശാമ്മച്ചിയും. ഇടുക്കിയിലോ മറ്റോ ആയിരുന്നു അവരുടെ നാട്.
രണ്ടു വീടുകളും ഒറ്റ വീടാകാൻ അധികം താമസമുണ്ടായില്ല. എന്നേക്കാൾ അഞ്ചു വയസ്സിനിളപ്പമായിരുന്നു അവരുടെ റാണിമോൾ. ഞാനും അവളും ഒന്നിച്ചു കളിച്ചു വളർന്നു.
ഒരിക്കൽ അവളെ ഇവിടെയാക്കിയിട്ട് ജോണിച്ചാച്ചനും, ശോശാമ്മച്ചിയും എവിടേക്കോ പോയി. ആ പോക്കിൽ ഒരാക്സിഡന്റിൽ അവർ മരണപ്പെട്ടു.
അങ്ങനെ റാണിമോൾ ഞങ്ങളുടെ സ്വന്തം കുഞ്ഞായി. അപ്പച്ചനും അമ്മച്ചിയും എന്നേക്കാൾ കൂടുതൽ സ്നേഹം കൊടുത്ത് അവളെ വളർത്തി.
ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് അവൾക്കൊരു പയ്യനെ ഇഷ്ടമാണെന്ന് പറയുന്നത്.
അപ്പച്ചൻ അവളുടെ ഒരിഷ്ടത്തിനും എതിരു നിൽക്കില്ലായിരുന്നു. ആ ഒരു ധൈര്യമാണ് അവളെക്കൊണ്ടത് പറയിച്ചതും.
അപ്പച്ചൻ അവനെക്കുറിച്ചന്വേഷിച്ചപ്പോൾ അവൻ കള്ളിനും കഞ്ചാവിനും അടിമയാണെന്നറിഞ്ഞു. ഒരു ചേരി പ്രദേശത്താണ് താമസം. അവൻ നന്നാകുമായിരുന്നെങ്കിൽ അപ്പച്ചൻ അതിനുള്ള സഹായങ്ങളൊക്കെ ചെയ്തു കൊടുത്തേനെ. പക്ഷെ അവൻ ആ കുഴിയിൽത്തന്നെ വീണു കിടക്കാൻ ഇഷ്ടപ്പെടുന്ന ഒരുവനായിരുന്നു.
അപ്പച്ചൻ ഒരുപാട് പറഞ്ഞു നോക്കി. എന്നിട്ടും റാണി ആ ബന്ധത്തിൽ നിന്നു പിന്മാറാൻ തയ്യാറായില്ല. ഒരു ദിവസം ബൈക്കുമായി അവൻ വന്നു വിളിച്ചപ്പോൾ അവളിറങ്ങി പോകുകയും ചെയ്തു.
അപ്പച്ചനും അമ്മച്ചിക്കും അതൊരു ഷോക്കായി. അമ്മച്ചി പെട്ടന്ന് ഒരു രോഗിയെപ്പോലായി.
അവള് അവളുടെ ചോരയുടെ ഗുണം കാണിച്ചു. അതിന് നീയെന്തിനു മരിക്കാൻ നടക്കുന്നു എന്ന് അപ്പച്ചൻ എപ്പോഴും അമ്മച്ചിയെ വഴക്ക് പറയും. എങ്കിലും അപ്പച്ചനും വല്ലാതെ തളർന്നു പോയിരുന്നു.
ഈ വീട്ടിൽ ഇനിയും അതാവർത്തിക്കരുതെന്നു കരുതിയിട്ടാ അവർ നമ്മുടെ ആഗ്രഹത്തിന് എതിരു നിൽക്കുന്നെ.
ടോണി പറഞ്ഞു നിർത്തിയപ്പോൾ അലീന കേട്ടതൊന്നും വിശ്വസിക്കാനാകാതെ തറഞ്ഞിരുന്നു പോയി.
നീ വിഷമിക്കണ്ട. ഞാൻ എങ്ങനെയും അവരെ പറഞ്ഞു സമ്മതിപ്പിക്കാം. ആ കുഞ്ഞിനെ നമുക്ക് കിട്ടുമെങ്കിൽ നമുക്കവളെ ഇങ്ങോട്ട് കൊണ്ടു വരാം എന്തായാലും ക്രിസ്മസിന്റെ തിരക്കൊന്നു തീരട്ടെ.
ടോണി അലീനയെ ആശ്വസിപ്പിച്ചു.
ക്രിസ്മസ് കഴിയട്ടെ. നമുക്കവിടം വരെയൊന്നു പോകാമെന്ന് അപ്പച്ചനും കൂടി പറഞ്ഞപ്പോ അലീനയുടെ മനസ്സ്, താരാട്ടുപാട്ടുകളുടെ ഈണം മൂളി ഊയലാടി.
തുള്ളിതുളുമ്പുന്ന മനസ്സുമായാണ് പുൽക്കൂടൊരുക്കാനൊക്കെ അപ്പച്ചനൊപ്പം കൂടിയത്. എങ്കിലും ഇടയ്ക്കിടെ വിധി ഇനിയും തന്നോട് ക്രൂരത കാട്ടുമോ എന്ന് ആകുലമാകുന്നുണ്ട് മനസ്സ്. ദത്തെടുക്കൽ അത്ര എളുപ്പമല്ലെന്ന് അവൾക്കറിയാം.
ഓരോ വർഷവും ക്രിസ്മസിന് പുൽക്കൂടൊരുക്കുമ്പോൾ വെറുതെ കൊതിക്കും, കണ്ണുകളിൽ നിറയെ കൗതുകം നിറച്ച് തനിക്കു ചുറ്റിലും ഓടി നടക്കുന്ന രണ്ടു കുഞ്ഞു കാലടികളെ. ഒക്കെയും സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു. അലീന നെടുവീർപ്പിട്ടു.
മനസ്സ് കൈപ്പിടിയിലൊതുങ്ങുന്നില്ല എന്ന് തോന്നിയപ്പോൾ അകത്തു കയറി ജപമാല കയ്യിലെടുത്ത് നന്മ നിറഞ്ഞ മറിയമേ ചൊല്ലാനിരുന്നു.
ആകുലമാകുന്ന അവളുടെ മനസ്സിന്റെ വേവ് മനസ്സിലാക്കിയിട്ടോ എന്തോ, അമ്മച്ചി അരികിൽ വന്നു ചേർന്നിരുന്നു. എല്ലാം ശരിയാകും മോളേ. കർത്താവ് നിന്നെ കൈവിടില്ലയെന്ന് സാന്ത്വനം പകർന്നു.
ക്രിസ്മസ് രാത്രിയിൽ കരോൾ വന്നു പോയതിന്റെ ശബ്ദഘോഷം അടങ്ങുന്നതിന് മുന്നേ അലീനയുടെ ഫോൺ ബെല്ലടിച്ചു.
അപ്പുറത്ത് ഷേർളിയായിരുന്നു.
ഹോസ്പിറ്റലിൽ നിന്ന് പോന്നതിനു ശേഷം ഒരു നൂറു വട്ടമെങ്കിലും ഷേർളിയെ വിളിച്ച് ആ കുഞ്ഞിന്റെ കാര്യം തിരക്കിയിരുന്നു. ഒടുവിൽ ക്ഷമകെട്ടിട്ടോ എന്തോ ഷേർളി ഫോൺ എടുക്കാതായി.
ഇതിപ്പോ എന്തിനായിരിക്കും എന്ന ആകാംഷയോടെയാണ് കാൾ എടുത്തത്.
ഹായ് അലീന ചേച്ചി… ഹാപ്പി ക്രിസ്മസ്
ഹാപ്പി ക്രിസ്മസ് മോളെ.
അലീനയും ആശംസ മടക്കി.
ചേച്ചി, ഞാൻ വിളിച്ചത് ആ കുഞ്ഞിന്റെ കാര്യം പറയാനായിരുന്നു. അന്ന് ചേച്ചി ഹോസ്പിറ്റലിൽ വെച്ചു കണ്ട സിസ്റ്റർ മമ്മിയുടെ ക്ലാസ്സ്മേറ്റ് ആയിരുന്നു. ചേച്ചിയക്കുറിച്ച് മമ്മി എന്തൊക്കയോ പറഞ്ഞിരുന്നു അവരോട്. അവർക്കാ കുഞ്ഞിനെ ചേച്ചിക്ക് തരുന്നതിൽ വിരോധമൊന്നുമില്ല. കുഞ്ഞിനെ ഇതുവരെ ഓർഫനേജിലേക്ക് മാറ്റിയിട്ടില്ല. അതുകൊണ്ട് വല്യ നൂലാമാലകളൊന്നുമില്ലാതെ കാര്യം നടക്കും. താല്പര്യമുണ്ടെങ്കിൽ ടോണിച്ചായനേം കൂട്ടി അവിടംവരെ ഒന്ന് പോയി വാ.
അലീനക്ക് സന്തോഷംകൊണ്ട് തുള്ളിച്ചാടാൻ തോന്നി.
ഞാൻ പോകാം മോളെ. നാളെത്തന്നെ പോകാം.
അവൾ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തിട്ട് ഫോൺ കട്ടാക്കി.
ക്രൂശിത രൂപത്തിനുമുന്നിൽ മുട്ടുകുത്തി നിന്ന് ആനന്ദക്കണ്ണീരൊ#ഴുക്കുമ്പോൾ ഹൃദയം അതിദ്രുതമിടിക്കുന്നുണ്ടായിരുന്നു.
ദിവസങ്ങൾക്കു ശേഷം മറിയം എന്നു പേരിട്ട, തന്റെ പൂമ്പാറ്റക്കുഞ്ഞിനെ നെഞ്ചോടു ചേർത്തു പിടിച്ച് വീട്ടിനുള്ളിലേക്ക് കയറുമ്പോൾ അവളുടെ മനസ്സ് ഇങ്ങനെ മന്ത്രിച്ചു
കർത്താവേ ഒരിക്കലും മറക്കാനാവാത്ത അങ്ങയുടെ ഈ സ്നേഹ സമ്മാനം ജീവനുള്ള കാലത്തോളം കൈവിടാതെ ഞാൻ കാത്തു സൂക്ഷിച്ചുകൊള്ളാം. എന്റെ പൊന്നു മോളും ദൈവചിന്തയിൽ വളർന്ന് എക്കാലവും ഞങ്ങൾക്ക് താങ്ങും തണലുമാകണമേ
#എന്റെ രചന
#മറക്കാനാവാത്ത സമ്മാനം


8 Comments
കുഞ്ഞുങ്ങളില്ലാത്ത സ്ത്രീയുടെ മനസും കുഞ്ഞിനെ ലഭിക്കുന്നതിലുള്ള ആഹ്ളാദവും മനസ്സിൽ തൊട്ടു.
👍❤️
വളരെ മനോഹരമായി എഴുതി അഭിനന്ദനങ്ങൾ👌👍❤️💯🙏🙏🙏
സ്നേഹം ❤️സന്തോഷം ❤️❤️
ഒറ്റയിരിപ്പിന് വായിച്ചു. സിന്ധൂ.. സ്നേഹസമ്മാനം നല്ലൊരു വായനാനുഭവം സമ്മാനിച്ചു. മനോഹരം ആയിട്ടുണ്ട്. 😍🤝🤝പേരും *അന്വർത്ഥം കനിവിന്റെ സമ്മാനപ്പൊതി*
ഒത്തിരി സന്തോഷം ഡിയർ 😍😍❤️❤️
ദൈവം തന്ന ഏറ്റവും വിലപ്പെട്ടൊരു സമ്മാനം♥️
ഒത്തിരി ഇഷ്ടമായി സിന്ധൂ♥️
മനോഹരമായ എഴുത്ത്👌🌹
ഒറ്റയിരിപ്പിന് വായിച്ചു. സിന്ധൂ.. സ്നേഹസമ്മാനം നല്ലൊരു വായനാനുഭവം സമ്മാനിച്ചു. മനോഹരം ആയിട്ടുണ്ട്. 😍🤝🤝
സ്നേഹം ചേച്ചിക്കുട്ടി ❤️❤️