ചെരുപ്പില്ലാതെ മണലിൽ കൂടെ നടക്കുമ്പോൾ കാൽവിരലുകൾക്കിടയിൽ മണൽ കയറി ഇക്കിളി അനുഭവപ്പെടുന്നതിനാൽ ചിരിച്ചുകൊണ്ടായിരുന്നു ജോൺ നടക്കുന്നത്.മേരിക്കുട്ടിചേട്ടത്തി ജോണിന്റെ വല്യമ്മച്ചി തെല്ലുപിന്നാലെ നടന്നു വരുന്നുണ്ടായിരുന്നു. ആ വഴി ഒരു തോടിന്റെ മുന്നിൽ അവസാനിക്കുകയായിരുന്നു. ജോൺ അവിടെ നിന്ന് തോട്ടിലേക്ക് നോക്കി, ഇളം പച്ച നിറമായിരുന്നു വെള്ളത്തിന്.അക്കരക്ക് പോകാൻ ഒരു ഒറ്റത്തടി പാലമായിരുന്നു അവിടെ ഉണ്ടായിരുന്നത്.
“കൊച്ചേ, നിനക്ക് പാലത്തിൽ കൂടെ നടക്കാൻ പറ്റുമോ? നിന്‍റെ അപ്പൻ പറഞ്ഞിരുന്നു പാലത്തിൽ കയറ്റരുതെന്ന്… ഇതിലെ പോയാൽ അപ്പുറത്തെ വിജയന്റെ കടയിൽ നിന്നും നാരങ്ങാ വെള്ളം കുടിക്കാം, പോരാത്തതിന് ഇത്തിരി ദൂരം നടന്നാൽ മതി.”
വല്യമ്മച്ചിയുടെ പ്രലോഭനത്തേക്കാൾ ജോണിനെ ആ സാഹസത്തിന് പ്രേരിപ്പിച്ചത് താൻ ഒരു ഭീരു അല്ല എന്ന് തെളിയിക്കാൻ ആയിരുന്നു; ഒന്നുമില്ലേലും ആദികുർബാന സ്വീകരിച്ച ആളാണല്ലോ, പോരാത്തതിന് കഴുത്തിൽ കൊന്ത ഉണ്ടല്ലോ,
ജോൺ ദീർഘനിശ്വാസത്തോടെ കൈവരിക്കായി വലിച്ചു കെട്ടിയ കമ്പിയിൽ പിടിച്ചു നേരിയ ഭയത്തോടെ പാലത്തിലൂടെ വേച്ചു വേച്ചു ചുവടു വെച്ചു തുടങ്ങി. വലിച്ചു കെട്ടിയ കമ്പി ആടുന്നതിനൊപ്പം ജോണും ആടാൻ തുടങ്ങി, അടുത്ത കാൽ മുന്നോട്ട് എടുത്തു വെച്ചപ്പോൾ അവന്റെ നോട്ടം വെള്ളത്തിലേക്കായി, വെള്ളത്തിന് ഒഴുക്കുള്ളതിനാൽ പാലം എതിർ ദിശയിലേക്ക് നീങ്ങുന്നത് പോലെ തോന്നിയതിനാൽ മുന്നോട്ട് കാലെടുത്തു വെക്കാനുള്ള ശക്തി ചോർന്നു അവിടെ അനങ്ങാതെ നിന്നു.
“കീഴോട്ട് നോക്കി നിൽക്കാതെ മുന്നോട്ട് നോക്കി നടക്കടാ”
അക്കരെ നിൽക്കുന്ന ചേട്ടൻ വിളിച്ചു പറഞ്ഞു. അത് കേട്ടപ്പോൾ ജോൺ മുന്നോട്ട് കാൽ എടുത്തു വെക്കാൻ ശ്രമിച്ചു. താൻ കാലെടുത്തു വെക്കുമ്പോൾ പാലം മാറിപ്പോയാലോ എന്ന ചിന്ത മനസ്സിലേക്ക് ഇരച്ചു കയറി വന്നതോടെ കണ്ണുകളടച്ചു കൈവരിയിൽ മുറുക്കെ പിടിച്ചു പാലത്തിൽ അനങ്ങാതെ നിന്നു, കൊന്തയിൽ തൊടാൻ തോന്നിയെങ്കിലും കൈവരിയിലെ പിടി വിടാനുള്ള ഭയം ആ ആഗ്രഹത്തിൽ നിന്നും പിന്തിരിച്ചു. വല്യമ്മച്ചിയുടെയും അക്കരെ നിൽക്കുന്ന ചേട്ടന്റെയും നിർദ്ദേശങ്ങളെ അനുസരിക്കാതെ ജോൺ അവിടെത്തന്നെ നിന്നു, തന്റെ നിസ്സഹായത ഓർത്തു പൊട്ടിക്കരയാൻ തുടങ്ങി. അക്കരെ നിന്ന ചേട്ടൻ വേഗം ചെന്ന് ജോണിനെ പൊക്കി എടുത്ത് കൊണ്ടു പോയി കരയിൽ നിർത്തി, കരച്ചിലിന്റെ ശക്തി കുറച്ചു കണ്ണ് തുടച്ചു നോക്കുമ്പോൾ താൻ കരയിൽ നിൽക്കുന്നു.. വല്യമ്മച്ചി പാലം കടന്നു വന്നു ആ ചേട്ടൻ കൈവരിയിൽ പിടിക്കാതെ ആയാസമൊന്നുമില്ലാതെ നടന്നു പോകുന്നത് ജോൺ വാ പൊളിച്ചു നോക്കി നിന്നു.
“അയ്യേ, നിനക്ക് ഇത്രെയേ ധൈര്യമേയുള്ളൂ? നിന്റെ അപ്പൻ എന്തൊരു ധൈര്യശാലി ആയിരുന്നെന്നോ?”
വല്യമ്മച്ചി അവന്റെ കൈ പിടിച്ചു നടക്കുമ്പോൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
ജോൺ ഇടത് കൈ കൊണ്ട് മുഖം തുടച്ചു ഏങ്ങലടിച്ചു വല്യമ്മച്ചിയുടെ കയ്യിൽ പിടിച്ചു നടന്നു. വിജയന്റെ കടയെത്തിയപ്പോൾ കട അടഞ്ഞു കിടക്കുന്നു.. സത്യത്തിൽ ജോണിന് ഇപ്പോൾ ആണ് സങ്കടം കൂടിയത്, ധൈര്യവും തെളിയിക്കാനായില്ല നാരങ്ങ വെള്ളവും കിട്ടിയില്ല. അടഞ്ഞു കിടക്കുന്ന കടയുടെ വാതിലിലേക്ക് നിറകണ്ണുകളോടു നോക്കി നിന്നു.
“വിജയാ.. വിജയാ..” അവരുടെ വിളിക്ക് മറുപടി ഒന്നും കിട്ടിയില്ല.
“അവിടെ ആരുമില്ല ചേടത്തീ, കുഞ്ഞുമോന്റെ കൊച്ചിന് സൂക്കേടായി ആശുപത്രിയിൽ കൊണ്ട് പോയതാ,” ഓലകൊണ്ട് മറച്ച വേലിക്കരികിൽ നിന്നു ദേവകി പറഞ്ഞു. ജോണിന് ദേവകിയമ്മയെ തറവാട്ടിൽ പുറം പണിക്കൊക്കെ വന്നു കണ്ട പരിചയം ഉണ്ട്.
ജോൺ റോഡിന്റെ എതിർവശത്തു കൂടെ ഒഴുകുന്ന തോടിനരികിലേക്ക് ചെന്നു വെള്ളത്തിൽ നോക്കി നിന്നു.
വെള്ളത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന ചെടിയിൽ നിന്നും വഴുതി വീണ ഉറുമ്പിനെ വെള്ളത്തിനടിയിൽ നിന്നും പൊന്തി വന്ന മീൻ തന്റെ വായിലാക്കി വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു.
“എന്റെ കൊച്ചേ തോട്ടെറെമ്പിൽ നിൽക്കാതെടാ:”
വല്യമ്മച്ചി വിളിക്കുന്നത് കേട്ട് ജോൺ അവരുടെ അരികിലേക്ക് ചെന്നു.
’ഇവിടെ ആരുമില്ലടാ, നമുക്ക് പോകാം’
ആശകളെല്ലാം ഇല്ലാതെയാകുകയും.വെറുതേ കരയേണ്ടിയും വന്നതോർത്തപ്പോൾ അവന് വല്ലാത്ത ജാള്യത തോന്നി. മോട്ടോർ പിടിപ്പിച്ച ഒരു വള്ളം തോട്ടിലൂടെ പോകുന്നത് കണ്ടതോടെ ജോൺ മറ്റു ചിന്തകളെലെല്ലാം വിട്ടു കൗതുകത്തോടു കൂടെ വള്ളത്തിനെ നോക്കി നടന്നു.. തങ്ങളെ മറികടന്ന് വള്ളക്കാരൻ കടന്നു പോയപ്പോൾ, വള്ളം സൃഷ്ടിച്ച ഓളങ്ങൾ തീരങ്ങളിൽ വന്നടിക്കുന്ന ശബ്ദം അവർക്കു കേൾക്കാമായിരുന്നു.
പൂവരശുകൾ നട്ടു ഉണ്ടാക്കിയ ഒരു വേലിക്കരികിൽ അവരുടെ നടത്തം അവസാനിച്ചു.
‘എടാ കൊച്ചു കുഞ്ഞേ, ‘
വിളികേട്ടിട്ട് അകത്ത് നിന്നും ആരും വന്നില്ല, വീടിന്റെ ഒരു വശത്ത് കളിച്ചു കൊണ്ടിരുന്ന രണ്ട് കുട്ടികൾ വേഗം അകത്തേക്ക് ഓടിപ്പോയി. കുറച്ചു കഴിഞ്ഞ് ഷർട്ടൊന്നും ഇടാതെ ഒരാൾ ഇറങ്ങി വന്നു.
‘ചേടത്തി വിളിച്ചത് ഞാൻ കേട്ടില്ല, ചെറുതായി ഒന്ന് മയങ്ങി.’
തോളിൽ കിടക്കുന്ന തോർത്ത് എടുത്തു കുടഞ്ഞ് പറഞ്ഞു.
‘പടിഞ്ഞാറേ കടവിനോട് ചേർന്ന് നിൽക്കുന്ന തെങ്ങിലെ തേങ്ങയും മടലും തോട്ടിലേക്ക് ആണ് വീഴുന്നത്, വള്ളത്തിൽ പോകുന്ന ആരുടെയെങ്കിലും തലയിൽ വീഴാൻ ഇടയുണ്ട്, നീ ഒന്ന് വന്ന് തേങ്ങ ഇട്ടു തെങ്ങ് ഒന്നു വൃത്തിയാക്കി തരണം.”
“പള്ളിത്തോപ്പിലെ പണി കഴിയാൻ രണ്ട് ദിവസം കൂടെയെടുക്കും, അത് തീർത്തിട്ട് അങ്ങോട്ട് വരാം;”
മടിക്കുത്തിൽ നിന്നും ഒരു മഞ്ഞ പ്ലാസ്റ്റിക് പൊതി എടുത്തു തുറന്നു അതിൽ നിന്നും ഒരു മുറി പുകയില എടുത്തു വായിൽ ഇട്ടു ചവച്ചു കൊണ്ട് പൊതി അടക്കാൻ തുടങ്ങി, ജോൺ എത്തി കുത്തി നോക്കാൻ ശ്രമിച്ചപ്പോൾ വീട്ടിൽ വെള്ളം ചൂടാക്കുന്ന കലത്തിന്റെ നിറമുള്ള ഒരു ചെറിയ ഒരു കുപ്പി കണ്ടു. കൂടാതെ മഞ്ഞനിറമുള്ള അടക്കയും കുറച്ചു വെറ്റിലയും കണ്ടു നോക്കി മനസിലാക്കി വന്നപ്പോൾ കൊച്ചു കുഞ്ഞു പൊതി വീണ്ടും മടക്കി വെച്ചു. അന്തരീക്ഷത്തിൽ പുകയിലയുടെ രൂക്ഷ ഗന്ധം നിറഞ്ഞു.
“എന്താ മേരിക്കുട്ടി ഇവിടെ നിൽക്കുന്നത്?”
നടത്തത്തിന്റെ വേഗത കുറച്ചു തോളിലെ തോർത്തിന്റെ അറ്റം മുണ്ടിന്റെ ഉള്ളിലേക്ക് കുത്തി എളിക്ക് കൈ കുത്തി നിന്നു ശ്വാസം ആഞ്ഞു വലിച്ചു നിവർന്നു നിന്നപ്പോൾ ആണ് വേലിയിൽ പിടിച്ചു എത്തിക്കുത്തി നിൽക്കുന്ന ജോണിനെ കാർത്തിയാനി കാണുന്നത്,
“ഇത് നമ്മുടെ ജോസിന്റെ മകനല്ലേ?” ജോണിനെ നോക്കി കാർത്തിയാനി തുടർന്നു, ‘കൊച്ചു കുറേ വളർന്നല്ലോ, എന്റെ വീട്ടിലും രണ്ടെണ്ണം ഉണ്ട്, കണ്ടാലും മതി ഒന്നും തിന്നാതെ ഉണങ്ങി എല്ലുംതോലും ആയി.’
പരാതി പറഞ്ഞു പുറകിലേക്കു നോക്കുമ്പോൾ മരുമകൾ നടന്നു വരുന്നത് കണ്ട കാർത്തിയാനി വേഗം വീട്ടിലേക്ക് നടന്നു.
അല്പസമയം ആരുമൊന്നും സംസാരിച്ചില്ല.
‘ആ തള്ള എന്താ പറഞ്ഞത്? നാക്ക് കൊണ്ട് കൊത്തി വറത്തു എന്റെ മക്കൾക്ക് എണിറ്റു നിൽക്കാൻ പോലും ശേഷിയില്ലാതായി… എന്റെ പൊന്നു ചേട്ടത്തി, മക്കളെ ഒക്കെ ആ തള്ളയുടെ കണ്ണും വെട്ടത്തു കൊണ്ട് വരണമായിരുന്നുവോ?”
“സാരമില്ല ശോഭേ അവർ അങ്ങിനെ ആണന്നു നമുക്ക് അറിയാമല്ലോ, മേരി ചേട്ടത്തി; വീട്ടിൽ ചെന്നിട്ട് ഒന്ന് ഉഴിഞ്ഞിട്ടാൽ മതി.” വായിലെ മുറുക്കാൻ തുപ്പിക്കളഞ്ഞിട്ട് കൊച്ചു കുഞ്ഞ് പറഞ്ഞു.
മുറക്കാൻ പൊതിയിലെ കാഴ്ച കാണാൻ സാധിക്കാത്തത്തിലുള്ള ദുഃഖത്തിൽ തിരിഞ്ഞു നോക്കുമ്പോൾ എല്ലാവരും ജോണിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
വല്യമ്മച്ചി ഒന്നും പറയാതെ അല്പസമയം അവിടെ തന്നെ നിന്നു.
“എടാ കൊച്ചേ നമുക്കു പോകാം, നേരമിരുട്ടാറായല്ലോ…”
ഒരു നെടുവേർപ്പോടു കൂടെ പറഞ്ഞു മേരി ചേട്ടത്തി തിരിച്ചു നടന്നു പിന്നാലെ ജോണും.
ആകാശത്തിലൂടെ കൊക്കുകൾ പറന്നു പോകുന്നത് ജോൺ കൗതുകത്തോടെ നോക്കി നടക്കുമ്പോൾ തന്‍റെ വയറ്റിൽ എന്തോ മൂളുന്ന ശബ്ദം കേട്ടത് ഇന്നാള് കഴിച്ച പേരക്കയുടെ വിത്ത് എങ്ങാനും മുളച്ചു വരുന്നതായിരിക്കുമോ? ജോണിന് ആധി കയറി തുടങ്ങി…. വാ പൊത്തി പിടിച്ചു പതിയെ നടന്നു. വിജയന്റെ കടയുടെ അടുത്തെത്തിയപ്പോൾ ഒരു പെൺകുട്ടി അവിടെയുള്ള ഊഞ്ഞാലിൽ ഇരുന്നു ആടുന്നു… നേരത്തെ കണ്ട അമ്മ കടവിലിരുന്നു പാത്രം കഴുകുന്നതിനിടിയിൽ കണ്ണുകളുയർത്തി വല്യമ്മച്ചിയെ നോക്കുന്നത് കണ്ടു, ആരുമൊന്നും സംസാരിക്കാതെ മുന്നോട്ട് നടന്നു. പാലത്തിന്റെ അടുത്തെത്തിയപ്പോൾ ജോണിനെ ആദ്യം പാലത്തിലേക്ക് കയറ്റി നിർത്തി കയ്യിൽ പിടിച്ചു അവനെ മുന്നോട്ട് നടത്തി പിന്നാലെ മേരിചേട്ടത്തിയും… പാലത്തിന്റെ നടുവിലെത്തിയപ്പോൾ ജോണിന് വയറ് വലുതായി വരുന്നത് പോലെ… ആ അസ്വസ്ഥ ഒക്കെ ജോണിന്റെ പിന്നിലൂടെ വലിയ ശബ്ദത്തിന്റെ രൂപത്തിൽ പോയി!! ശബ്ദം കേട്ട് ജോൺ തിരിഞ്ഞു നോക്കുമ്പോൾ വല്യമ്മച്ചി പെട്ടിച്ചിരിക്കുന്നു…
“”ആഹാ,നിന്റെ വല്യപ്പന്റെ അതേ പോലെ തന്നെയാണല്ലോടാ നിന്റെ പൊറിയും!!!”
അപ്പച്ചനെ പോലെ എന്നു കേട്ടപ്പോൾ ജോണിന് തെല്ല് അഭിമാനം തോന്നി… തലയുയർത്തി മുന്നോട്ട് കാൽ വെച്ചപ്പോൾ വീണ്ടും വയറ് വീർത്തു വരുന്നത് പോലെ…. ഒപ്പം അസഹനീയമായ വേദനയും അനുഭവപ്പെടുന്നുണ്ടായിരുന്നു. അപ്പോളേക്കും അവർ പാലം കടന്നു കഴിഞ്ഞിരുന്നു.
ജോൺ തന്റെ പൂർവ്വികരെ അനുകരിച്ചു ഒന്ന് മെല്ലെ മുക്കി, മുൻപത്തേക്കാൾ വലിയശബ്ദമായിരുന്നു ഒപ്പം നിക്കറിന് ഒരു നേർത്ത ചൂടും അനുഭവപ്പെട്ടതിനാൽ ജോൺ ഒന്നു നിന്നു…. അപ്പോൾ നിക്കറിന് കനം കൂടി വന്നു.കാര്യങ്ങൾ തന്റെ കൈയിൽ നിന്നും വിട്ടു പോയി എന്നു ജോണിന് മനസിലായി.
“എന്റെ കൊച്ചേ അവിടെ നിൽക്കാതെ വേഗം വാടാ, ആടിനെ കൂട്ടിലേക്ക് കേറ്റണം.”
ജോൺ മറുപടി ഒന്നും പറയാതെ അവിടെ നിന്ന് കരയാൻ തുടങ്ങി….
“എന്റെ ദൈവമേ ആ തള്ള നക്കേ കുത്തി വറത്തപ്പോളെ എനിക്ക് തോന്നിയതാ എന്തോ വരാനുണ്ടെന്ന്?”
കരഞ്ഞു നിൽക്കുന്ന ജോണിനെ മുന്നോട്ട് തള്ളി നടത്തി പാലത്തിനോട് ചേർന്നുള്ള കടവിൽ ഇറക്കി നിർത്തി നിക്കറിന്റെ ബട്ടൻസ് അഴിച്ചു,നല്ല കനമുള്ളതിനാൽ നിക്കർ തനിയെ ഊർന്നു കാൽച്ചോട്ടിൽ വീണു…കരഞ്ഞു കൊണ്ട് ജോൺ കാലുയർത്തി,വല്യമ്മച്ചി തന്റെ മുണ്ട് പൊക്കികുത്തി വെള്ളത്തിലേക്കിറങ്ങി ജോണിന്റെ ഉടുപ്പ്ചുരുട്ടി പൊക്കി വെച്ചിട്ട് അരയ്ക്ക് മീതേ വെള്ളത്തിലേക്ക് ഇറക്കി നിർത്തി;
ഏങ്ങലടിച്ചു കൊണ്ട് നിൽക്കുകയായിരുന്ന ജോണിന്റെ ചുറ്റിനും ഒരു പാട് മീനുകൾ നീന്താൻ തുടങ്ങി, അതിൽ ചിലത് അവന്റെ ചന്തിയിൽ കടിക്കുകയും ചെയ്തു…കടി കിട്ടിയതോടെ പേടിച്ചു ചുറ്റിനും നോക്കി അവൻ അമ്മച്ചിയുടെ അടുക്കലേക്ക് നടക്കാൻ തുടങ്ങി,അവനെ അല്പം മാറ്റി നിർത്തി വൃത്തിയാക്കി കരയിലേക്ക് കയറ്റി നിർത്തി.
അർദ്ധനഗ്നനായി ജാള്യത്തിൽ കടവിലുള്ള അലക്കുകല്ലിൽ ജോൺ നിന്നു.
എന്തെക്കെയോ പിറുപിറുത്തു കൊണ്ട് ജോണിന്റെ നിക്കർ തോട്ടിലിട്ട് ഉലച്ചു കഴുകി നല്ലത് പോലെ പിഴിഞ്ഞു കുടഞ്ഞു.
“തൽക്കാലത്തേക്ക് ഇത് ഇട്ടോ, വീട്ടിൽ ചെന്നിട്ട് മാറ്റാം.”
ജോണിനെ തന്റെ നേരെ തിരിച്ചു നിർത്തി ആ നനഞ്ഞ വസ്ത്രം ധരിപ്പിച്ചു.റോഡിലേക്ക് അവനെ കയറ്റി നിർത്തി, തന്റെ മുണ്ടിന്റെ കോന്തലയിൽ കൈ തുടച്ചു പൊക്കിക്കുത്തിയ മുണ്ട് അഴിച്ചിട്ടു കടവിൽ നിന്നും കയറി ജോണിന്റെ കൈ പിടിച്ചു നടക്കുമ്പോൾ താൻ വലിയൊരു പാതകം ചെയ്തതു പോലെ ആണ് ജോണിന് തോന്നിയത്. അപമാനഭാരത്താൽ ജോണിന് തല പൊക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല ഒപ്പം ജോണിന് കഠിനമായ വയറു വേദന അനുഭവപ്പെടുകയും ചെയ്തതോടെ അവന്‍റെ കണ്ണ് നിറഞ്ഞു.
വീട്ടിലെത്തിയപ്പോൾ വല്യമ്മച്ചി വറ്റൽ മുളകും കടുകും ഉപ്പുകല്ലും എടുത്തു ജോണിനെ മൂന്ന് വട്ടം ഉഴിഞ്ഞു അടുപ്പിലേക്കിട്ടു. പതിഞ്ഞ ശബ്ദത്തിൽ അടുപ്പിൽ നിന്നും കടുകും മറ്റും പൊട്ടിത്തെറിക്കുന്നുണ്ടായിരുന്നു; മുളക് പുകഞ്ഞു കത്തുമ്പോൾ ഉണ്ടാക്കുന്ന പുകക്ക് യാതൊരു വിധ കുത്തലും ഇല്ലെന്നറിഞ്ഞപ്പോൾ ജോണിന് ആശ്ചര്യം തോന്നി…
അടുത്ത കുറച്ച് ദിവസങ്ങൾ ജോൺ വീടിന് വെളിയിൽ ഇറങ്ങുന്നത് കക്കൂസിൽ പോകാൻ മാത്രമായിരുന്നു. ഓരോ തവണ പോയി വരുമ്പോളും മേരി ചേട്ടത്തി കാർത്തിയാനിയുടെ നാക്കിനെ ശപിക്കുന്നുണ്ടായിരുന്നു.
അടുക്കള വശത്തെ പൂവരശിന്റെ ചുവട്ടിൽ നിന്ന് മൂത്രമൊഴിച്ചു കഴിഞ്ഞു കാക്കി നിക്കറിന്റെ ബട്ടൻസ് ഇടാൻ നോക്കുമ്പോൾ ആണ് വയറിളക്കം വരുന്നതിനു മുൻപ് വരെ ഇടാൻ ബുദ്ധിമുട്ടായിരുന്ന നിക്കർ വളരെയധികം അയവുള്ളതായി മാറിയത് എന്നത് തിരിച്ചറിഞ്ഞത്, ഇത് എന്ത് മറിമായം എന്ന് ചിന്തിച്ചു കൊണ്ട് ബട്ടൻസ് ഇടുമ്പോൾ അടുത്ത വീട്ടിലെ ബിന്ദു വേലിക്കിടയിലൂടെ നുഴഞ്ഞു കയറി വന്നത്, പെട്ടെന്ന് പതറിപ്പോയ ജോൺ തിരിഞ്ഞപ്പോൾ വല്യമ്മച്ചി !
അവരെ കണ്ട പരിഭ്രമത്തിൽ കണ്ണുമടച്ചു നിക്കറിന്‍റെ ബട്ടൻസ് പെട്ടെന്ന് ഇടാൻ ശ്രമിച്ചപ്പോൾ ബട്ടൻസ് പൊട്ടിപ്പോയതിനാൽ ആ ശ്രമം ഉപേക്ഷിച്ചു ഉടുപ്പ് താഴ്ത്തിയിട്ടു വേഗത്തിൽ അടുക്കളയിലേക്ക് ഓടിക്കയറി.ശ്വാസം ഉള്ളിലേക്ക് വലിച്ചു പിടിച്ചു നിക്കർ കുത്തിയുടുത്തു,
“എടാ, നീ എന്‍റെ കൂടെ വരുന്നോ?” അടുക്കള വാതുക്കൽ നിന്നും ബിന്ദു വിളിച്ചു ചോദിച്ചു. അകത്തു നിന്നും മറുപടി ഒന്നും വരാത്തതിനാൽ അല്പ സമയം കഴിഞ്ഞു
“അതേ, ഞാൻ ഒന്നും കണ്ടില്ല കേട്ടോ……”ബിന്ദു ചിരിച്ചു കൊണ്ട് പറഞ്ഞു.
ചെറിയ ചമ്മലോടെ ജോൺ പുറത്തേക്കിറങ്ങി വന്നു. അവർ രണ്ടു പേരും കൂടെ കടയിലേക്ക് നടന്നു. തന്റെ കൈയിൽ പിടിച്ചിരിക്കുന്ന കൈകളിലേക്ക് ജോൺ നോക്കി. ഇരുണ്ട നിറമായിരുന്നെങ്കിലും ചേച്ചിയുടെ കൈത്തണ്ടയിലെ രോമങ്ങൾക്ക് തങ്കനിറമായിരുന്നു.
കുറച്ചു ദിവസങ്ങൾക്ക് താൻ അപമാനിതനായ ആ പാലത്തിന്റെ അരികിലെത്തിയപ്പോൾ ജോൺ തെല്ലൊന്ന് ശങ്കിച്ചു നിന്നു..
“ഇങ്ങോട്ട് വാടാ, ഞാൻ അല്ലേ നിന്റെ കൂടെ ഉള്ളത്, നിനക്ക് ഒരു സൂത്രം വാങ്ങിത്തരാം.”
അറച്ചു നിന്ന ജോണിന്റെ കൈയിൽ പിടിച്ചു കൊണ്ട് ബിന്ദു പാലത്തിൽ കയറി, ഇരുവരും അക്കരെ എത്തിയെങ്കിലും ജോണിന്റെ കൈയിലെ പിടുത്തം വിടാതെ ബിന്ദു അവനോടൊപ്പം നടന്നു
“വിജയേട്ടാ അരക്കിലോ മൈദാ… ”
പാതി കത്തിയ ബീഡി കടിച്ചു പിടിച്ചു വിറയ്ക്കുന്ന കൈകളിൽ ഒരു വക്ക് പൊട്ടിയ പ്ലാസ്റ്റിക് കപ്പിൽ മൈദ കവറിലേക്ക് കുറേശ്ശെ ഇട്ടുകൊണ്ട് ത്രാസിന്റെ നടുവിലേക്ക് നോക്കി നിൽക്കുന്നത് കണ്ടപ്പോൾ, താൻ വായിച്ച ചിത്രകഥയിലെ വാൾ ഊരി നിൽക്കുന്ന രാജാവിനെ ഓർമ്മ വന്നപ്പോൾ ചിരി അടക്കാനാവാതെ കടവരാന്തയിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങി നിന്ന് ജോൺ ചിരിച്ചു.
“ടാ കൊച്ചനേ നീ ഒറ്റയ്ക്ക് ആണോ വന്നത്?”
ശബ്‌ദം കേട്ട് ജോൺ നോക്കുമ്പോൾ കാർത്തിയാനി അടുക്കളയുടെ പുറത്തേക്കുള്ള വാതിലിൽ കൂടി കുനിഞ്ഞു ഇറങ്ങി വരികയായിരുന്നു.
ജോൺ അവർ ഇറങ്ങി വരുന്നത് നോക്കി നിന്നു. എന്തോ ചോദിക്കാൻ അവന്റെ മുഖത്തേക്ക് നോക്കി പടിയിൽ നിന്നും കാലെടുത്തു വരാന്തയിലേക്ക് വെച്ചിടത്തു വെള്ളം വീണു കിടക്കുന്നുണ്ടായിരുന്നതിനാൽ കാർത്തിയാനി വഴുതി വരാന്തയിൽ നിന്നും മുറ്റത്തേക്ക് തെറിച്ചു വീണു. വീഴ്ചയുടെ ശബ്ദത്തേക്കാൾ ഉച്ചത്തിലായിരുന്നു, അവരുടെ നിലവിളി !
അദ്യം ഓടി വന്ന അവരുടെ മരുമകൾ ശോഭ തെല്ലൊന്നു പരിഭ്രമിച്ചെങ്കിലും പിന്നീട് ആ മുഖം ചെറു ചിരി ഒളിപ്പിച്ചു വെക്കാൻ തന്ത്രപ്പെടുകയായിരുന്നു.
പച്ചമാക്രിയെ പിടിച്ചു മലർത്തി കിടത്തിയത് പോലെയാണ് കാർത്തിയാനിയുടെ കിടപ്പ് കണ്ടപ്പോൾ ജോണിന് തോന്നിയത്. തന്റെ ചുണ്ട് കടിച്ചു പിടിച്ചു നിൽക്കുമ്പോൾ മൈദ തൂക്കികൊണ്ടിരുന്ന വിജയൻ ഞെട്ടിയതിന്റെ ഫലമായി ആ കപ്പിൽ അവശേഷിച്ചിരുന്ന മൈദ താഴെ വീണത് നോക്കി അല്പസമയം നോക്കി നിന്നിട്ട് ബിന്ദുവിനെ തളളി മാറ്റി അമ്മയുടെ അടുത്തേക്ക് ഓടിചെന്നു. അമ്മയുടെ കൈയിൽ പിടിച്ചു എണീപ്പിക്കാൻ നോക്കിയപ്പോൾ ആ കൈ തട്ടി മാറ്റി മുരണ്ടു
“നാശം പിടിച്ച നിന്റെ മക്കൾ അവിടെ വെള്ളം ഒഴിച്ചിട്ടല്ലേ ഞാൻ വീണത്? നിന്റെ ശീലാവതി പറഞ്ഞിട്ടായിരിക്കും അവറ്റകൾ അങ്ങിനെ ചെയ്തത്….”
ഒന്നും പറയാതെ അവിടെ നിൽക്കുമ്പോളും വിജയന്റെ മനസ്സിൽ താഴെ വീണ മൈദ ആയിരുന്നു… കാൽക്കിലോ മൈദ പോയിക്കാണും… അയാൾ മനസ്സിൽ കണക്ക് കൂട്ടി…
“എടാ എടാ നന്ദികെട്ടവനേ, നോക്കി നിൽക്കാതെ പിടിച്ചു എണീപ്പിക്കടാ..”
കാർത്തിയാനി അലറുകയായിരുന്നു. വിജയൻ തനിയെ ശ്രമിച്ചപ്പോൾ അവരെ പൊക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അയാൾ ദയനീയമായി ഭാര്യയെ നോക്കി. അല്പസമയത്തിനു ശേഷം അവരുടെ സഹായത്തോടു കൂടി കാർത്തിയാനിയെ എണീപ്പിച്ചു, നിൽക്കാൻ സാധിക്കുന്നില്ല എന്ന് പറയുന്നത് കേട്ടു ബിന്ദു ഒരു കസേര എടുത്തു കൊണ്ടുവന്നു അവർക്ക് സമീപം വെച്ച് കൊടുത്തു. അപ്പോഴും അവരുടെ കരച്ചിൽ ഉച്ചത്തിൽ കേൾക്കാമായിരുന്നു. കരച്ചിൽ കേട്ടു അതിലെ വന്ന രണ്ടു പേർ കൂടി കാർത്തിയാനിയെ കസേരയോടൊപ്പം എടുത്തു കൊണ്ട് കടവിലെ വള്ളത്തിൽ കൊണ്ട് വെച്ചു. വിജയനും മറ്റുള്ളവരും കൂടെ വള്ളത്തിൽ കയറി ഗോപാലൻ വൈദ്യരുടെ വീട്ടിലേക്ക് അതിവേഗം തുഴഞ്ഞു നീങ്ങി.
വിജയൻ അമ്മയേയും കൊണ്ട് പോയതിനാൽ ശോഭ കടയിലെ ഭരണം ഏറ്റെടുത്തു.
സിപ്പപ്പ് മേടിച്ചു തരുമോ എന്ന ജോണിന്റെ ചോദ്യത്തിൽ മനസ്സലിഞ്ഞു ബിന്ദു തിരികെ ചെന്നു സിപ്പപ്പ് മേടിച്ചു കൊണ്ടുവന്നു. പാക്കറ്റിന്റെ സൈഡ് കടിച്ചു പൊട്ടിച്ചപ്പോൾ വായിൽ സേമിയാ പായസത്തിന്‍റെ രുചി ….
കാർത്തിയാനിയുടെ വീടിന്റെ മുന്നിലൂടെ പേടിച്ചു നടന്നിരുന്ന ആളുകൾ ഇപ്പോൾ ധൈര്യപൂർവ്വം നടക്കുവാൻ തുടങ്ങി.
കാർത്തിയാനി വീണിട്ട് ഒരാഴ്ചയോളം കഴിഞ്ഞു. ആളുകൾ അവരുടെ ചർച്ചയിൽ നിന്നും കാർത്തിയാനിയെ മറന്നു.
വെയിലിന്റെ കാഠിന്യം കുറഞ്ഞപ്പോൾ മേരി ചേട്ടത്തി പടിഞ്ഞാറേ കടവിനടുത്തു കെട്ടിയിട്ടുണ്ടായിരുന്ന ആടിനെ അഴിച്ചു കൊണ്ടിരിക്കുമ്പോൾ കാർത്തിയാനി വള്ളത്തിൽ അത് വഴി വരികയായിരുന്നു… മേരി ചേട്ടത്തിയെ കണ്ടപ്പോൾ വള്ളമൊതുക്കാൻ ആവശ്യപ്പെട്ടു.
“എന്തുണ്ട് വാർത്തകൾ? ഈ ആട് പുതിയതാണോ?” ആടിന്റെ അകിടിലേക്ക് സംശയത്തോടു നോക്കി തുടർന്നു:
“മേരിക്കുട്ടി, ഇതിന് കറവ ഉള്ളതല്ലേ?”
“കറവ എന്നൊന്നും പറയാനില്ല, നല്ലത് പോലെ പിഴിഞ്ഞാൽ ഒരു കാപ്പി വെള്ളത്തിനുള്ള പാല് കിട്ടും…” മേരിക്കുട്ടി അനിഷ്ടത്തോടെ പറഞ്ഞു നിർത്തി,
“അതേ തേങ്ങാ ഉണ്ടാകുമോ കുറച്ചു തരാൻ?”കടവിലേക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങിലേക്ക് നോക്കി തുടർന്നു; “തെങ്ങ് ചതിക്കില്ലന്നാണെങ്കിലും ഒന്നു സൂക്ഷിക്കണം കേട്ടോ….”
“കാർത്തിയാനി, വേഗം ചെല്ല് വൈദ്യർക്ക് തിരക്കായി പോകും….”
ആടിന്റെ കയറിൽ പിടിച്ചു വലിച്ചു കൊണ്ട് മേരിക്കുട്ടി പറഞ്ഞു.
“ഇന്ന് കെട്ടഴിക്കുകയാണ്, അത് കൊണ്ട് വേഗം മടങ്ങി വരാം.” കൈ കൊണ്ട് വള്ളക്കാരനോട് പോകാം എന്ന് ആംഗ്യം കാട്ടികൊണ്ട് കാർത്തിയാനി പറഞ്ഞു. വള്ളം പതിയെ മുന്നോട്ട് നീങ്ങി.
കുറേ നേരമായി പറന്നു കൊണ്ടിരുന്ന ചുവന്ന വാലുള്ള തുമ്പി ഒരു ചെറിയ കമ്പിൽ ഇരുന്നപ്പോൾ ജോൺ ശബ്ദമുണ്ടാക്കാതെ പമ്മി ചെന്നു ശ്വാസം പിടിച്ചു തുമ്പിയുടെ വാലിൽ പിടിക്കാൻ വലതു കൈ പതിയെ നീട്ടിയപ്പോൾ ഒരു സ്ത്രീയുടെ അലർച്ച കേട്ടു ജോൺ ഞെട്ടിയപ്പോൾ കൈ തുമ്പിയുടെ വാലിൽ തട്ടി തുമ്പി അവിടെ നിന്നും പറന്നു പോയി.
ജോൺ നോക്കിയപ്പോൾ വള്ളത്തിൽ കാർത്തിയാനിയെ കാണാനില്ല അവിടെ ഒരു പച്ച മടൽ കിടക്കുന്നു!
വള്ളം അപ്പുറത്തെ കടവിൽ അടുപ്പിച്ചു വള്ളക്കാരൻ വീണ മടൽ എടുത്തു കരയിലേക്കിട്ടപ്പോൾ കാർത്തിയാനി എണീറ്റു വള്ളപ്പടിയിൽ ഇരുന്നു ശ്വാസം ആഞ്ഞു വലിച്ചു തെങ്ങിലേക്ക് നോക്കി, തന്റെ കണ്ണ് ശരിയല്ല എന്ന് നാട്ടുകാർ പറയുന്നതിൽ എന്തോ കാര്യമുണ്ടന്ന് അവർക്ക് തോന്നി… ഒലിച്ചിറങ്ങിയ കണ്ണീർ ആരും കാണാതെ തുടച്ചു നിശബ്ദയായിയുന്നു. വൈദ്യരുടെ അടുത്തേക്ക് തോണിക്കാരൻ ആഞ്ഞ് തുഴഞ്ഞു.
മേരിക്കുട്ടി തന്റെ ആടിന്റെ കഴുത്തിലുള്ള കാശുരൂപം അവിടെ തന്നെ ഉണ്ടോ എന്ന് തപ്പി നോക്കി ഉറപ്പ് വരുത്തി…… ആടിനെ കണ്ണുവെച്ചു കൊല്ലാൻ നോക്കിയതിൽ നിന്നു രക്ഷപ്പെടുത്തിയതിനും അപ്പോൾ തന്നെ പകരം ചോദിച്ചതിനും പുണ്യവാനോട് മനസ്സിൽ നന്ദി പറഞ്ഞു കൊണ്ട് നടന്നു. തുമ്പിയെ പിടിക്കാൻ സാധിക്കാത്തതിനാൽ ദുഃഖിതനായ ജോൺ വല്യമ്മച്ചിയുടെ പിന്നാലെ നടന്നു ….
ജിനു ജെയിംസ്


9 Comments
Nice 😍👍
നാട്ടിൻപുറവും തങ്ങളുടെ വിശ്വാസങ്ങളിൽ മുന്നോട്ടു നീങ്ങുന്ന കുറച്ചു മനുഷ്യരും അവരുടെ മനോഗതവും നന്നായി വിവരിച്ചിരിക്കുന്നു.
👌👏
മനോഹരമായ എഴുത്ത് .❤️👌
നല്ല വിവരണം🌹
സമ്പന്നമായ ബാല്യം! കുഞ്ഞു കാര്യങ്ങൾ ആത്മാർത്ഥമായെഴുതി. സന്തോഷം.
വായനയ്ക്കും അഭിപ്രായത്തിനും ഒത്തിരി സന്തോഷം💖
നന്നായിട്ടുണ്ട്
വായനയ്ക്കും അഭിപ്രായത്തിനും ഒരു പാട് സന്തോഷം ❤️🙏
നല്ല രസകരമായ എഴുത്ത് 👌👌
വായനയ്ക്കും അഭിപ്രായത്തിനും ഒരു പാട് സ്നേഹം 🙏🙏❤️