എത്ര ശ്രമിച്ചിട്ടും അമ്മയെ ആശ്വസിപ്പിക്കാൻ അവൾക്ക് വാക്കുകൾ കിട്ടിയില്ല… അല്ലെങ്കിൽ തന്നെ വെറും 20 വയസ്സ് കഴിഞ്ഞ അവൾക്ക് 60 വയസ്സ് കഴിഞ്ഞ അമ്മയെ എങ്ങനെ, എത്രയ്ക്ക് ആശ്വസിപ്പിക്കാൻ പറ്റും? നെഞ്ചില് ഒരു അഗ്നിപർവ്വതം ഇരിക്കുന്ന വേദന സഹിച്ചു പിടിച്ചു കൊണ്ടാണ് അവൾ അമ്മയെ ആശ്വസിപ്പിക്കാൻ
ശ്രമിക്കുന്നത്…
അവൾ അന്നു എറണാകുളതു ഉള്ള ഒരു ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കാലം. ആഴ്ചയുടെ അവസാനം വീട്ടിൽ വന്നപ്പോൾ ആണ് ആ സംഭവം നടക്കുന്നത്.
അവളുടെ പപ്പയ്ക്ക് ഗുരുവായൂർ എറണാകുളം റൂട്ടിൽ ഓടുന്ന ഒരു ബസ് ഉണ്ട്, ഗൾഫിൽ ജോലിയുള്ള അവളുടെ ഒരു ചേട്ടൻ വാങ്ങി പപ്പയെ നോക്കി നടത്താൻ ഏൽപ്പിച്ചതാണ്. പക്ഷേ പ്രായത്തിൻ്റെതായ അസുഖങ്ങളും ഈ മേഖലയിൽ അനുഭവ സമ്പത്തും ഇല്ലാത്ത പപ്പയ്ക്ക് ആ ബസ് ഒരു തീരാനോവായി മാറി. എന്നും ഓരോരോ തകരാറുകൾ, കൂടാതെ ആഴ്ചയിൽ ഒരു ദിവസം എന്ന കണക്കെ ഉണ്ടാകുന്ന, ഹർത്താലുകൾ, പണിമുടക്കുകൾ, എന്ന് വേണ്ട അത് നഷ്ടത്തിലേക്ക് കൂപ്പുകുത്തി കൊണ്ടിരുന്നു. അതോടുകൂടി ജീവിതത്തിൻ്റെ താളവും തെറ്റി തുടങ്ങി. ആധി പിടിച്ച് പപ്പയുടെ ആരോഗ്യവും മോശമാകാൻ തുടങ്ങി. ഇങ്ങോട്ട് ലാഭം ഇല്ലാതെ, അങ്ങോട്ട് പൈസ ഇറക്കി ബസ് ഓടിക്കേണ്ട ഗതികേട്. എങ്ങനെ എങ്കിലും വിൽക്കാൻ കുറെ നാളായി ശ്രമിക്കുന്നു, പക്ഷേ ഒരു പാട് ബാധ്യതകൾ ഉള്ളത് കൊണ്ട് കിട്ടിയ വിലയ്ക്ക് കൊടുക്കാനും പറ്റില്ല..
എന്നും ആ ബസ് ഒരു തവണ പപ്പ സന്ദർശിക്കും.. പലവിധ അസുഖങ്ങൾ ഉണ്ടെങ്കിലും, ഒരു തവണ എങ്കിലും പോയി കാര്യങ്ങള് തിരക്കിയില്ലെങ്കിൽ ജോലിക്കാർ നിരുത്തരവാദികൾ ആകും എന്നാണ് പപ്പയുടെ അഭിപ്രായം. അത് ശരി തന്നെ ആണ്, പലപ്പോഴും കിളി ആയി നിൽക്കുന്നവനും, കണ്ടക്ടർ ആയി നിൽക്കുന്നവനും പണം പറ്റിച്ച അവസരങ്ങൾ ഉണ്ടായിട്ടുണ്ട്..
അന്ന്, ഉച്ച നേരത്ത് ഊണ് കഴിഞ്ഞു ടിവി കണ്ട് ഇരിക്കുമ്പോൾ ആണ് പതിവില്ലാതെ അവളുടെ പപ്പയുടെ അനുജൻ കയറി വന്നത്, ഒരു ആവശ്യം വിളിച്ചാൽ പോലും വരാൻ ശ്രമിക്കാത്ത, വലിയ തിരക്കുകൾ പറഞ്ഞു ഒഴിഞ്ഞു മാറുന്ന അങ്കിളിൻ്റെ വരവിൽ എന്തോ പന്തികേട് അവൾക്കും അമ്മയ്ക്കും തോന്നി.. എങ്കിലും സന്തോഷത്തോടെ പുള്ളിയെ വീട്ടിലേക്ക് ക്ഷണിച്ചു.. “ഞാൻ കയറുന്നില്ല, പെട്ടെന്ന് പോകും, ” എന്ന് പറഞ്ഞു പുറത്തു തന്നെ നിന്ന് കൊണ്ട് അങ്കിൾ അവളുടെ പപ്പയെ അന്വേഷിച്ചു..
അങ്കിൾ, “പപ്പ വണ്ടിയിൽ പോയിട്ടു വന്നിട്ടില്ല, ” അവൾ പറഞ്ഞു.
“എന്താ ജോൺ വിശേഷം? നീ എന്താ പതിവില്ലാതെ?” അമ്മ ഇടയിൽ കയറി ചോദിച്ചു..
“ഞാൻ ഒരു ന്യൂസ് കേട്ടു, ഇനി ആളുകൾ വെറുതെ പറഞ്ഞതാണോ എന്ന് അറിയില്ല, സെൻ്റ് ജോസഫ് ബസ് തൃപ്രയാർ അടുത്ത് വച്ചു മറിഞ്ഞു എന്ന്, ഏതായാലും നിങ്ങൾ വിഷമിക്കണ്ട, ആളുകൾക്ക് തെറ്റിയതാകും, ഞാൻ ചെന്ന് നോക്കട്ടെ”, എന്ന് പറഞ്ഞു അങ്കിൾ അപ്പൊൾ തന്നെ തിരിഞ്ഞു നടന്നു.
“എൻ്റെ പുണ്യാളാ ഞാൻ എന്താ ഈ കേട്ടത്?” ഒരു ഭ്രാന്തിയെ പോലെ അമ്മ പുലമ്പാൻ തുടങ്ങി.. പപ്പയ്ക്ക് എന്തെങ്കിലും സംഭവിച്ചോ എന്നതിൽ ഉപരി, വരാൻ പോകുന്ന സാമ്പത്തിക ബാധ്യതയെ കുറിച്ച് അമ്മ ആവലാതി പെട്ടു കരയാൻ തുടങ്ങി.
പെട്ടെന്ന് മനസ്സാനിധ്യം വീണ്ടെടുത്ത് അവൾ അമ്മയെ പിടിച്ചു കസേരയിൽ ഇരുത്തിപറഞ്ഞു.
“അമ്മേ പൈസയെ കുറിച്ച് ഇങ്ങനെ വേവലാതി പെടരുത്, നമ്മുടെ പപ്പ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപെട്ട് വരാൻ നമുക്ക് പ്രാർത്ഥിക്കാം, പൈസ നമുക്ക് എപ്പോൾ വേണമെങ്കിലും ഉണ്ടാക്കാം.. നമ്മുടെ പപ്പ നമുക്ക് നഷ്ടപ്പെട്ടാൽ നമുക്ക് സഹിക്കാൻ പറ്റുമോ?”
പക്ഷേ അതൊന്നും ഉൾകൊള്ളാൻ അമ്മയ്ക്ക് അപ്പോൾ സാധിക്കുന്നുണ്ടായിരുന്നില്ല, ഒടുവിൽ അമ്മയെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ വന്നപ്പോൾ അവൾ ഒരു കാര്യം ഓർത്തു, ഹോസ്റ്റലിൽ എന്നും അതിരാവിലെ പള്ളിയിൽ പോകുന്ന പതിവ് അവൾക്ക് ഉണ്ട്, കൂടാതെ വൈകിട്ട് ക്ലാസ് കഴിഞ്ഞു വന്നാൽ ഹോസ്റ്റലിനുള്ളിലെ ചാപ്പലിൽ വെറുതെ 10 മിനിറ്റ് ഈശോയുടെ ക്രൂശിത രൂപം നോക്കി മൗനമായും പ്രാർത്ഥിക്കുന്ന ഒരു ശീലം അവൾക്കും കൂട്ടുകാർക്കും ഉണ്ട്, പ്രതിസന്ധികൾ വരുമ്പോൾ ബൈബിളിലെ “സങ്കീർത്തനങ്ങൾ” എന്ന സുവിശേഷം വായിച്ചാൽ മനസ്സിന് ധൈര്യം കിട്ടുമെന്ന് ഹോസ്റ്റൽ വാർഡന്മാരായ സിസ്റ്റർ റിൻസിയും, സിസ്റ്റർ ശുഭയും പറഞ്ഞിട്ടുള്ളത് അവൾ അപ്പോൾ ഓർത്തു. ഇസ്രയേൽ ജനത്തിൻ്റെ ജീവിത സാഹചര്യങ്ങളിൽ നിന്നും ഒരുത്തിരിഞ്ഞ ഈ പ്രാർത്ഥനഗീതം ദാവീദ് രാജാവ് ആണ് രചിച്ചത്. അവൾ ബൈബിൾ എടുത്ത് “സങ്കീർത്തനങൾ”അമ്മയ്ക്ക് വായിച്ചു കൊടുക്കാൻ തുടങ്ങി…
കരച്ചിൽ നിറുത്തി അമ്മ ആശ്വാസത്തോടെ അത് കേട്ടിരുന്നു. 91ആം അധ്യായത്തിലെ, ”ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും, നട്ടുച്ചയ്ക്ക് വരുന്ന വിനാശത്തെയും നീ പേടിക്കേണ്ട, നിൻ്റെ പാർശ്വത്തിൽ ആയിരങ്ങളും, നിൻ്റെ വലതു വശത്ത് പതിനായിരങ്ങളും വീഴും, എന്നാൽ നിനക്ക് ഒരു അനർത്ഥവും വരികയില്ല”എന്ന വാക്യങ്ങൾ അവളിൽ വളരെ അധികം പ്രത്യാശ ഉളവാക്കി. അതുവരെ എണ്ണി പറഞ്ഞു കരഞ്ഞു കൊണ്ടിരുന്ന അമ്മയും ശാന്തമായി..
അപ്പോൾ ആണ് അവൾ ഓർത്തത്, ഈ വിവരം എത്രയും പെട്ടെന്ന് ചേട്ടനെ അറിയിക്കണം, രണ്ടാമത്തെ ചേട്ടൻ മൂന്ന് കിലോമീറ്റർ ദൂരെ താമസിക്കുന്നുണ്ട്, പക്ഷേ ഇതുവരെ ഫോൺ കണക്ഷൻ എത്താത്ത ഒരു കുഗ്രാമം ആണ് അവളുടേത്.. അതുകൊണ്ട്, പോയി തന്നെ പറയണം.
അമ്മയെ ശാന്തം ആക്കിയ ശേഷം അവൾ മൂന്ന് കിലോമീറ്റർ ദൂരെയുള്ള രണ്ടാമത്തെ ചേട്ടൻ്റെ വീട്ടിലേക്കു ഓടി, കാരണം പപ്പയുടെ അവസ്ഥ എന്താണെന്നും, ദുരന്തത്തിൻ്റെ ആഴം എത്രയെന്നും ഒരു പിടിയുമില്ല. അമ്മയുടെ കയ്യിൽ ബൈബിൾ കൊടുത്തു അവൾ വരും വരെ വായിച്ചിരിക്കാൻ നിർദേശിച്ചു അവൾ ഓടി… വഴിയിൽ പലരും അവളെ നോക്കി എന്തൊക്കെയോ ചോദിക്കുന്നുണ്ട്, ഒന്നും കേട്ടതായി ഭാവിച്ചില്ല, മനസ്സ് നിറയെ പപ്പയുടെ മുഖം ആണ്, പപ്പ എങ്ങനെ ഇതെല്ലാം താങ്ങും? ബാധ്യതകൾ ഒരുപാട് ഉണ്ട്, കൂടാതെ തൻ്റെ പഠിത്തം, വിവാഹം ഇതൊക്കെ ഓർത്തു തന്നെ പപ്പയ്ക്ക് വേവലാതി ഉണ്ട്, അതിനിടയിൽ ആണ് ഈ ദുരന്തം..
കാലുകൾക്ക് തീരെ വേഗത പോരെന്ന് അവൾക്ക് തോന്നി, വഴിയിൽ പല സ്ഥലത്തും അവൾ ഇടറി വീഴാൻ പോയി, അതൊന്നും അവൾ ഗൗനിച്ചില്ല, ഉഷ്ണക്കാറ്റ് ഏറ്റു അവൾ വിയർത്തൊലിച്ചു ചേട്ടൻ്റെ വീട്ടിൽ എത്തി. വിവരം ധരിപ്പിച്ചു, പപ്പയെക്കുറിച്ച് അന്വേഷിക്കാൻ ചേട്ടൻ വേഗം പുറപ്പെട്ടു. അതേ സമയം, ഒട്ടും സമയം കളയാതെ അവൾ വീട്ടിലേക്ക് തിരിച്ചോടി. കാരണം അമ്മയെ കുറിച്ച് അവൾക്ക് നല്ല ആശങ്ക ഉണ്ട്, അമ്മ വല്ല കടുംകൈ ചെയ്യുമോ എന്ന പേടി, അല്ലെങ്കിൽ പേടിച്ചു അമ്മയ്ക്ക് മറ്റെന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം, അതുകൊണ്ട് പോയതിനേക്കാൾ വേഗത്തിൽ അവൾ തിരിച്ചോടി.
വീട്ടിൽ എത്തുമ്പോഴേക്കും അവൾ തളർന്നിരുന്നു. വീട്ടു മുറ്റത്ത് അയൽവാസികളിൽ ചിലർ വിവരം അറിഞ്ഞു എത്തിയിട്ടുണ്ട്, ബസ് അമിതവേഗത്തിൽ ആയിരുന്നു എന്നും, ഒരു വളവ് തിരിഞ്ഞപ്പോൾ കീഴ്മേൽ മറിഞ്ഞതാണ് എന്നും ചിലർ പറയുന്നത് അവൾ കേട്ടു. അവൾ അമ്മയുടെ അടുത്ത് ഇരുന്നു, വീണ്ടും ബൈബിൾ തുറന്നു വായന തുടങ്ങി. ഏകദേശം 6 മണി ആയിട്ടും ഒരു വിവരവും അറിയാൻ കഴിയാതെ ആയപ്പോൾ അവളുടെ ഉള്ള് സങ്കട കടലായി മാറി. ഒരുപാട് പേർക്ക് പരിക്കുകൾ പറ്റിയിട്ടുണ്ട് എന്നും, ആരെങ്കിലും മരിച്ചോ എന്ന് ആർക്കും അറിയില്ല എന്നും മുറ്റത്ത് നിന്നവരിൽ ആരോ പറയുന്നത് അവൾ കേട്ടു. തൻ്റെ പപ്പയുടെ അവസ്ഥ എന്താണെന്ന് അറിയാതെ ഉള്ളു ഉലഞ്ഞു, അവൾ അമ്മയ്ക്ക് അരികെ ഇരുന്നു.
അന്തരീക്ഷം ഇരുട്ടിൻ്റെ കുപ്പായം അണിഞ്ഞു തുടങ്ങി. അയൽവാസികൾ എല്ലാം പതുക്കെ വീടുകളിലേക്കുമടങ്ങി. അവളും അമ്മയും കരഞ്ഞും പ്രാർത്ഥിച്ചും തളർന്നു…പതുക്കെ മയക്കത്തിലേക്ക് വീണു തുടങ്ങി. അവൾ അമ്മയെ ചേർത്ത് പിടിച്ചു ഇരുന്ന ഇരിപ്പിൽ ഉറക്കത്തിലേക്ക് വഴുതി വീണു…
പെട്ടെന്ന് അതാ കോളിംഗ് ബെൽ അടിക്കുന്നു. പേടിയും, വിഭ്രാന്തിയും കൊണ്ട് അവൾ ഞെട്ടി ഉണർന്നു, പരിസര ബോധം വീണ്ടെടുത്തപ്പോഴേക്കും, ചേട്ടൻ്റെ സ്വരം അവൾ കേട്ടു.
“വാതിൽ തുറക്ക്”
അവൾ ഓടിപ്പോയി വാതിൽ തുറന്നു.. താൻ കാണുന്നത് സ്വപ്നമോ, യാഥാർഥ്യമോ, തൻ്റെ പപ്പ മുന്നിൽ, വിഷമിച്ച് തളർന്ന മുഖവുമായി നിൽക്കുന്നു. അവൾ പപ്പയുടെ അടുത്തേക്ക് കുതിച്ചു കൊണ്ട് പപ്പയെ ഗാഢമായി കെട്ടിപിടിച്ചു..
”എൻ്റെ പപ്പാ. ”. എന്നൊരു വിളി ഉള്ളിൽ നിന്നും ഉയർന്നു.. പപ്പയും അവളെ ചേർത്തു പിടിച്ചു. വലുതായതിന് ശേഷം അവൾ പപ്പയെയോ, പപ്പ അവളെയോ അങ്ങനെ ചേർത്ത് പിടിച്ചിട്ടില്ല. അതുവരെ പിടിച്ചു വച്ചിരുന്ന തേങ്ങലുകൾ പൊട്ടിക്കരച്ചിൽ ആയി, ആ കാഴ്ച കണ്ട് അമ്മയും ചേട്ടനും കണ്ണീരു തുടച്ചു.
അന്ന് ബസ് മറിഞ്ഞപ്പോൾ കുറച്ചു പേര് ഗുരുതര പരിക്കുകൾ ആയും, കുറെ പേര് ചെറിയ പരിക്കുകൾ ആയും ആശുപത്രിയിൽ ആയി. പലരുടെയും കൈകാലുകൾ ഒടിഞ്ഞിരുന്നു. വളരെ കുറച്ചു പേര് മാത്രം ഒരു പോറൽ പോലും ഇല്ലാതെ രക്ഷപെട്ടു. അതിൽ തൻ്റെ പപ്പയും ഉണ്ടായതിൽ അവൾക്കും അമ്മയ്ക്കും തികച്ചും അത്ഭുതമായിരുന്നു. അത് പപ്പയുടെ രണ്ടാം ജന്മം തന്നെ ആയിരുന്നു.
അന്ന് അമ്മ അവളെ നോക്കി തൻ്റെ പപ്പയോട് ഒരു കാര്യം പറഞ്ഞു.. ”നമ്മുടെ ഈ മോൾ കാണിച്ച പക്വത എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു. ഇവൾ ഇന്ന് ഇവിടെ ഇല്ലായിരുന്നെങ്കിൽ എൻ്റെ സ്ഥിതി എന്താകും എന്ന് എനിക്ക് അറിയില്ല “ ഇവൾ ആണ് ഇത്രയും നേരം എന്നെ സമാധാനത്തിൽ പിടിച്ചു നിറുത്തിയത്, ഇവൾ നമ്മൾ വിചാരിക്കുന്നതിലും ധൈര്യവതിയും, ദൈവാനുഗ്രഹമുള്ളവളും ആണ്…”
അത് കേട്ടപ്പോൾ അവളുടെ ചുണ്ടിൽ സന്തോഷത്തിൻ്റെ അതിലുപരി, ആത്മവിശ്വാസത്തിൻ്റെ ചെറുപുഞ്ചിരി വിടർന്നു..
ജാനറ്റ് ജെൻസൺ


5 Comments
ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ വിവേകത്തോടെ പെരുമാറാൻ കഴിയുന്ന മക്കൾ ഭാഗ്യം തന്നെയാണ്….. നല്ല കഥ👍❤️
വിവേകമുള്ള മകൾ കുടുംബത്തിനു താങ്ങാണ്. നല്ല രചന.👍
നല്ല കഥ .
പ്രാർത്ഥന എപ്പോഴും മനസ്സിനു ധൈര്യം തരും.🙏
നല്ലെഴുത്ത്.♥️👌🌹
നല്ല കഥ. 👌👌❤️