നല്ല ഉയരമുള്ള സ്ത്രീയായിരുന്നു ലേഖയുടെ അമ്മ. അതിനൊത്ത തടി. ഇരു നിറം . മുടി അല്പം ഉയർത്തി, എന്നും ഒരേ രീതിയിൽ വട്ടക്കെട്ട് കെട്ടി വെക്കും. എപ്പോഴും പുഞ്ചിരിച്ചു നിൽക്കുമെങ്കിലും അവരൊരിക്കലും ഞങ്ങളോട് മിണ്ടാൻ കൂട്ടാക്കിയിട്ടില്ല.മറ്റേതോ സ്ഥലത്തു നിന്ന് ഭർത്താവും മൂന്നു പെൺമക്കളുമായി ഞങ്ങളുടെ നാട്ടിൽ ആയിടക്ക് താമസത്തിനെത്തിയതാണവർ.
ലേഖയും ചേച്ചി ലതികയും അധികം സംസാരിക്കാത്തവരും പഠിക്കാൻ മിടുക്കികളുമായിരുന്നെങ്കിൽ, ഏറ്റവും ഇളയ രേഖ എന്ന ഏഴാം ക്ലാസ്സുകാരി , ഓമനത്തമുള്ളൊരു കിലുക്കാം പെട്ടിയായിരുന്നു.
ഡിഗ്രി ഒന്നാം വർഷം , എനിക്കൊപ്പം ലേഖയും ഫൈനൽ ഇയർ ക്ലാസ്സിൽ ലതികയുമുണ്ട്. എന്നും ഒരേ സ്റ്റോപ്പിൽ നിന്ന് ഒരേ ബസ്സിൽ കയറി ഞങ്ങളുടെ ഏഴംഗ സംഘം അടിച്ചു പൊളിച്ചു പോയി വന്നു. കോളേജുകളിൽ ഷിഫ്റ്റ് സമ്പ്രദായം വന്നത് അക്കാലത്താണ്. നട്ടുച്ചക്ക് കോളേജ് വിടും. വെന്തു വിയർത്ത് ബസ് സ്റ്റാൻഡിൽ എത്തുമ്പോൾ, മിക്ക ദിവസവും ലേഖയുടെ അമ്മയും മാമനും അവിടെയുണ്ടാകും. ടൗണിൽ അവരുടെ അച്ഛനൊരു ചെറിയ തുണിക്കടയുണ്ട്. അവിടെ സഹായിക്കാൻ പോയിട്ടു വരുന്നതാണെന്ന് ലേഖ പറഞ്ഞറിയാം. മിക്ക ദിവസങ്ങളിലും അവർ ബസിൽ കയറാതെ സ്റ്റാൻ്റിൽ തന്നെ നിൽക്കും. അമ്മ കയറുന്നില്ലേ, എന്ന ചോദ്യത്തിന് വീണ്ടും കടയിൽ പോകാനുണ്ട്. സാധനം വാങ്ങാനിറങ്ങിയതാണ്. എന്നെല്ലാം ലേഖ പറയും
ആറോ ഏഴോ മാസത്തിനകം മുന്നറിയിപ്പില്ലാതെ അവർ ആ നാട്ടിൽ നിന്നു താമസം മാറിപ്പോയി. അതോടെ ഇടക്ക് ലൈബ്രറിയിലോ ക്യൻ്റീനിലോ ലേഖയെ കണ്ടാലായി. പതിയെ ഞങ്ങളുടെ അഞ്ചായി ചുരുങ്ങിയ സംഘത്തിലെ ചർച്ചകളിൽ നിന്നും ഓർമ്മകളിൽ നിന്നുമെല്ലാം ലേഖയും, ചേച്ചിയും ഇറങ്ങിപ്പോയി. രണ്ടാം വർഷ പരീക്ഷ കഴിഞ്ഞ്, ഫൈനൽ ഇയർ ക്ലാസ്സ് തുടങ്ങുന്ന ദിവസം ബസ് സ്റ്റോപ്പിൽ ചെല്ലുമ്പോൾ ഗീത മാത്രമേ എത്തിയിരുന്നുള്ളൂ. കണ്ട പാടേ അവൾ ചോദിച്ചു,
“താനറിഞ്ഞോ നമ്മുടെ പഴയ ലേഖേടെ അനിയത്തി തൂങ്ങി മരിച്ചു ”
വിറച്ചു പോയി. 9 -ാം ക്ലാസിലേക്ക് കടക്കുന്നേയുള്ളൂ ആ കുട്ടി.
“എന്തു പറ്റിയതാ ഗീതേ ” എന്ന ചോദ്യത്തിന് നിസ്സാരമായി മറുപടി
” അതിപ്പോ അമ്മ പെഴയാകുമ്പോ, അവളും ആ വഴിക്കല്ലേ പോകൂ. അല്ലേലും ലേഖേം, ലതികേം പോലല്ലവൾ. അമ്മേടെ മോളാ , പെഴ!”
എൻ്റെ സ്തംഭനാവസ്ഥ കണ്ടിട്ട്അവൾക്കതിശയം.
” ഇത്ര നാളായിട്ടും ലേഖേടമ്മയെ പറ്റിയൊന്നും അറിയത്തില്ലേ, ആ സ്ത്രീയും പിമ്പും കൂടി നിത്യേന ബസ്‌സ്റ്റാൻ്റിൽ നിൽക്കുന്ന കണ്ടിട്ടും മനസ്സിലായില്ലേ?”
” മാമൻ…?” എനിക്ക് വിക്കി
” മാമനോ ? അവൻ അവരുടെ ആരുമല്ല ഇങ്ങനെ അവരേം കൊണ്ടു നടക്കുന്നവനാ. നീയെന്താ പൊട്ടിയോ?”
ഗീത പെട്ടന്നു കയറിയങ്ങു ലോക വിവരമുള്ള മിടുക്കിയായി. മറ്റു കൂട്ടുകാരികൾ കൂടി എത്തി ചർച്ച വിപുലമായതോടെ മനസ്സിലായി, ഈ അറിവല്ലൊം വീട്ടുകാർ വഴി കിട്ടിയതാണ്. ബസ്സിറങ്ങുന്നതിന് തൊട്ടടുത്താണ് എൻ്റെ വീട്. ഇവരെല്ലാം കുറച്ചു കൂടി ലേഖ താമസിച്ചിരുന്ന വീടിൻ്റെ അടുത്തുള്ളവരും. നാട്ടുകാർ ഇടപെട്ട് ആ കുടുംബത്തെ അവിടെ നിന്നോടിച്ചതാണെന്നും രേഖയുടെ മരണത്തിനു പിന്നിലും പൊള്ളിക്കുന്ന ഒരു പാട് നോവുകളും ചൂഷണങ്ങളുമുണ്ടെന്നും കേട്ടറിഞ്ഞെൻ്റെ ചങ്കു നീറി. കയ്യും കാലും കെട്ടി കത്തുന്ന പുരയ്ക്കുള്ളിൽ ഇട്ട പോലെയാണല്ലോ ലേഖയും ലതികയും ആ വീട്ടിൽ കഴിയുന്നതോർത്ത് വല്ലാത്ത ആധിയായി. ഒരാഴ്ചക്കു ശേഷം ലേഖയെ കാണാൻ സംഘമായി അവളുടെ ഡിപ്പാർട്ടുമെൻ്റിൽ പോയെങ്കിലും ആള് വന്നു തുടങ്ങിയില്ല എന്നറിഞ്ഞു മടങ്ങി. പതിയെ എല്ലരും തിരക്കുകളിലായി .
മൂന്നു മാസത്തിനു ശേഷം, ആർട്ട്സ് ഫെസ്റ്റിവലിനിടയിൽ ലൈബ്രറിക്കു പുറത്തെ തളത്തിൽ തൂണും ചാരിയിരിക്കുന്നതു ലേഖ തന്നെയാണോ എന്നതിശയിച്ച് ഞാൻ അടുത്തു ചെന്നു. മുട്ടോളം എത്തുന്ന മുടിയെല്ലാം വെട്ടിക്കളഞ്ഞ് ബോയ് കട്ട് അടിച്ചിരിക്കുന്നു. അന്ന് ക്യാമ്പസിൽ തന്നെ ഒന്നോ രണ്ടോ പേരേയുള്ളൂ ആ ഹെയർ സ്റ്റൈലിൽ. വല്ലാതെ ക്ഷീണിച്ചെന്നല്ലാതെ പരിഷ്കാരി ആയിട്ടുമില്ല. എൻ്റെ പരിഭ്രമം കണ്ടവൾ, തനിക്ക് ടൈഫോയിഡായിരുന്നെന്നും മുടി മൊട്ടയടിച്ചിട്ടു വളർന്നു വരുന്ന കോലമാണിതെന്നും പറഞ്ഞു. എന്തു ചോദിക്കണമെന്നറിയാതെ ഉഴലുമ്പോൾ, രേഖയുടെ കാര്യം അറിഞ്ഞില്ലേ ? എന്നവൾ നേരിയ ചിരിയോടെ ചോദിച്ചു. ആ ചിരി കണ്ട് കുഴങ്ങി മെല്ലെ തലയാട്ടുമ്പോൾ, ആത്മനിന്ദയോടവൾ തുടർന്നു
“അപ്പോ ബാക്കിയുമൊക്കെ അറിഞ്ഞു കാണുമല്ലോ!” മിണ്ടാനാവാതെ നിന്നു.
“തനിക്കു മാത്രം അറിയില്ലെന്നു തോന്നിയിരുന്നു. ബാക്കിയുള്ളവരുടെ പുച്ഛവും പേടിയും ഞങ്ങൾ കണ്ടിട്ടുള്ളതല്ലേ! വീടിനോടടുക്കുമ്പോൾ പിന്നെ എന്നോടും ചേച്ചിയോടും മിണ്ടില്ല, ഓടി മുന്നിൽ കയറിപ്പോകും, ഒന്നിച്ചല്ല വന്നതെന്നു കാണിക്കാൻ.”
അല്പ നേരം താഴോട്ടു നോക്കിയിരുന്നിട്ട് തുടർന്നു
“ങാ, അവരേം പറഞ്ഞിട്ട് കാര്യമില്ല. നാട്ടുകാരെ പേടിക്കാതെ പറ്റുമോ.? ”
“എടോ , അമ്മയുണ്ടായാൽ പോര ! അവരമ്മയായിരിക്കണം, വീട് വീടുമായിരിക്കണം.”
ഞങ്ങൾക്കിതൊന്നും ഇല്ലാതെ പോയതിന് മറ്റുള്ളവരെന്തു പിഴച്ചു അല്ലേ ” ഒത്തിരി മുതിർന്ന ആളെപ്പോലെ തോന്നിച്ചു അന്നേരം അവളെ.
“നമുക്കൊന്നു ക്യാൻ്റീനിൽ പോയാലോ?”എന്തു പറയണമെന്നറിയാതെ ഞാൻ ക്ഷണിച്ചു.
“വേണ്ട, ഇനിയെവിടേം പോകണ്ട. എനിക്കും ചേച്ചിക്കും പോകാനിനി ഒരിടമേയുള്ളൂ. കൊച്ചാള് പോയി കാത്തിരിപ്പുണ്ടല്ലോ.”
മിണ്ടാതെ തിരികെ നടന്നപ്പോൾ, പിന്നിൽ നിന്നവൾ,
“എടോ , രസം കേക്കണോ, നല്ല സൗകര്യത്തിലാ ഞങ്ങളെ ഇപ്പോ താമസിപ്പിച്ചിരിക്കുന്നേ, പുറകിലത്തെ വാതില് തൊറന്ന് നേരേ നടന്നാൽ, റെയിൽ പാളമാ ” ഞാൻ മിണ്ടിയില്ല.
മക്കൾക്കായി എരിയാനും, നനയാനും കഴിയാത്തൊരമ്മയാൽ ജീവിതം കയ്ച്ചു പോയ രണ്ടു പെൺകുട്ടികളുടെ കനൽ കെട്ട കണ്ണു മൂടാൻ എന്നോ, എവിടെ നിന്നോ, പുറപ്പെടുന്ന ഒറ്റക്കണ്ണൻ വണ്ടിയുടെ ചൂളം വിളിയിൽ നിസ്സഹായയായി ഞാൻ മുന്നോട്ടു നടന്നു.


22 Comments
ഇത് കഥയല്ല…… ചില ജീവിതങ്ങളുടെ നേർക്കാഴ്ചയാണ്…. പണ്ട് ഞങ്ങളുടെ വീടിനടുത്തും വഴിപിഴച്ചു ജീവിക്കുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു….. രണ്ടു പെൺമക്കളെയും പിൻഗാമികളാക്കാൻ ശ്രമിച്ചെങ്കിലും ഒരു മകൾ ഒരാൾക്കൊപ്പം ഇറങ്ങിപ്പോയി. അവരുടേത് നല്ല ജീവിതമാണെന്നാണ് കേട്ടിട്ടുള്ളത്. മറ്റേ മകൾ അമ്മയുടെ പാത പിൻതുടർന്നു. ആ അമ്മ മരിച്ചു പോയി. ഇപ്പോൾ അവർ വീടൊക്കെ വിറ്റ് എവിടെയോ പോയി. അമ്മയെക്കൊണ്ട് നശിച്ചുപോയ ആ പാവം പെൺകുഞ്ഞുങ്ങളെ ഹൃദയസ്പർശിയായി അവതരിപ്പിച്ചു.👍❤️
വായിക്കാനും വിശദമായ കമൻ്റിടാനും സമയം കണ്ടെത്തിയതിന് പ്രത്യേക സ്നേഹം മിനി❤️❤️🥰🥰🥰
😥😥
❤️❤️
വളരെ ഹൃദയസ്പർശ്ശിയായ രചന. ഞങ്ങളുടെ ഗ്രാമപ്രദേശത്തും ഇങ്ങനെ നടന്ന സംഭവം അറിയാം. വളരെ നല്ല ഭാഷയിൽ ഒതുക്കി പറഞ്ഞ എഴുത്തിൽ പറഞ്ഞത് നോവുന്ന സത്യമാണ്.
❤️👍
സ്നേഹം ജോയ്സ്. വായനക്കും കമൻ്റിനും❤️❤️🥰
എല്ലാവർക്കും ഉണ്ടാവും പറയാൻ ഓരോ കഥകൾ.
ആ വഴിയിലേക്ക് എത്തപ്പെട്ടത് എങ്ങനെയെന്ന് അമ്മയോട് ചോദിക്കണം. അതൊരു ന്യായീകരണം അല്ല ട്ടോ.
ഒരാളുടെ തെറ്റിനെ ചൂണ്ടി കാട്ടി ഒരു കുടുംബത്തെ മുഴുവൻ വാക്കുകൾക്കൊണ്ട് കൊല്ലുന്ന സമൂഹത്തിന്റെ ആ ദുഷിച്ച പ്രവൃത്തി അജിനാണ് ഒരു കടിഞ്ഞാൺ ഇടേണ്ടത്.
മനോഹരമായ എഴുത്ത് 👍👍👍
തീർച്ചയായും നന്ദാ. ആ കഥയും എഴുതാം. അന്നെനിക്ക് ഇത്രേ അറിയുമായിരുന്നുള്ളൂ..😃❤️❤️ സ്നേഹം . വായനക്കും കമൻ്റിനും
അമ്മയും മക്കളും, അവരുടെ ഓരോ ജീവിതാവസ്ഥകളിൽ ആരെയാ കുറ്റം പറയുക.
എഴുത്ത് നന്നായി താരാ🥰❤️
സ്നേഹം ഷേർലി .❤️❤️🥰
നല്ല എഴുത്ത് ചേച്ചി 👌🙂
സ്നേഹം Sayara❤️❤️❤️🥰
ചേച്ചീ, കഴിഞ്ഞ കഥയിലെ നോവിൽ നിന്നും മോചനം കിട്ടിവന്നപ്പോൾ ദേ വന്നിരിക്കുന്നു അടുത്തതുമായി..
നല്ല രചന എല്ലാം കൊണ്ടും!!!! ഇനിയും നല്ല കഥകൾ ആ മനസ്സിൽ ഉടലെടുക്കട്ടെ 👌👌👌👌❤️❤️❤️❤️❤️
“…………….പുറകിലത്തെ വാതില് തൊറന്ന് നേരേ നടന്നാൽ, റെയിൽ പാളമാ ” എല്ലാവരുടെയും ജീവിതത്തിലെ ആ പിൻ വാതിൽ അടഞ്ഞു തന്നെ കിടക്കട്ടെ🙏🙏🙏🙏
സ്നേഹം ജിനു. വായനക്കും കമൻ്റിനും . പിൻവാതിൽ അടഞ്ഞു തന്നെ കിടക്കട്ടെ കുഞ്ഞേ.!
ചില അമ്മമാർ മക്കളുടെ ജീവിതം കശക്കിയെറിഞ്ഞു കളയും. മറ്റ് ചിലരാകട്ടെ മക്കൾക്ക് വേണ്ടി ഉരുകി തീരും… നന്നായി എഴുതി ചേച്ചി. കണ്ണ് നിറഞ്ഞു
ഇതു പോലെ പല ജീവിതങ്ങളും കണ്ടിട്ടുണ്ട്. പഠിപ്പിച്ച കുട്ടികളുമുണ്ട്. ഇവിടെയൊക്കെ നമ്മൾ നിസ്സഹായരായിപ്പോകും.
നോവിപ്പിക്കുന്ന എഴുത്ത്. നന്നായിരിക്കുന്നു താരച്ചേച്ചി❤️❤️👌🌹
സ്നേഹം സിന്ധു❤️ വായനക്കും കമൻ്റിനും.❤️❤️🥰
ആ അമ്മയെ അങ്ങനെ കുറ്റം പറയാൻ പറ്റുമോ? അവരുടെ സത്യവും കൂടെ അന്വേഷിച്ച കഥയിൽ ചേർക്കാമായിരുന്നു 😥
എനിക്ക് തോന്നുന്നത് ആ രണ്ടു പെണ്കുട്ടികളുടെ ജീവിതം ഒരു ഡിഗ്രിക്കാരിയുടെ കണ്ണിലൂടെ നമ്മെ കാണിച്ചു തന്നത്താനാണ് എന്ന് . ഇനി അമ്മയുടെ കഥ വേറൊരു കഥയിലൂടെ വെളിച്ചം കാണുമായിരിക്കും ……
തീർച്ചയായും. ആ കഥ ഞാൻ യാദൃഛികമായി കുറച്ചു നാൾ മുമ്പ് കണ്ടെത്തി. അന്വേഷിച്ചല്ല കണ്ടെത്തിയത്. അതുകൊണ്ട് തന്നെയാണ് എഴുതാൻ തീരുമാനിച്ചത്.❤️❤️
സ്നേഹം ഷേർലി .❤️❤️🥰
അവരെ ഞാൻ കുറ്റം പറഞ്ഞില്ലല്ലോ. ‘മക്കൾക്കു വേണ്ടി എരിയാനും നനയാനും കഴിയാതെ പോയ അമ്മ’ എന്നാണ് പറഞ്ഞത്. കഴിയാഞ്ഞ കഥ ഇതിനോട് ഒത്തുപോകില്ല. കാരണം ഇത് മക്കളുടെ ആംഗിൾ ആണ്. അവർ അമ്മയുടെ നിസ്സഹായത മനസ്സിലാക്കാറായിട്ടില്ല അന്ന്. ഞാനും😃❤️