മെട്രോ ദൂരെ മേൽ പാലത്തിലൂടെ വരുന്നത് നോക്കി തണുത്ത് മരവിച്ച സ്റ്റീൽ ചെയറിലൊന്നിൽ ഞാനിരുന്നു. രണ്ട് സീറ്റിനപ്പുറം ഇരുന്ന ഫിലിപ്പൈനി പെൺകുട്ടി അവളുടെ ബാഗ് എടുത്ത് എഴുന്നേറ്റ് മെട്രോയിൽ കയറാൻ റെഡി ആയി ഡോറിന് അടുത്തേക്ക് നടന്നു. ഞാൻ വരുന്നില്ലേ എന്ന് നോക്കാൻ അവൾ തല തിരിച്ചു നോക്കുമ്പോഴേക്ക് ഞാൻ കണ്ണുകളെ ദൂരെ മേയാൻ വിട്ടു.
ദി ഡോഴ്സ് ക്ലോസിങ് എന്ന സംഗീതാത്മകമായ അനൗൺസ്മെന്റോടെ മെട്രോ വാതിലുകൾ അടഞ്ഞു, മെട്രോ ഒഴുകി നീങ്ങി. ഇനി ഒരു മിനിറ്റ് നേരത്തേക്ക് പ്ലാറ്റഫോം ശൂന്യമായിരിക്കും. വീണ്ടും എവിടെ നിന്നോ എത്തുന്ന ആളുകൾ, നാല് മിനിറ്റിനുള്ളിൽ അടുത്ത മെട്രോ..
ഞാൻ മാത്രം ലക്ഷ്യമൊന്നുമില്ലാതെ ഇവിടെ ഇങ്ങനെ!
ലക്ഷ്യമൊന്നുമില്ലെന്ന് പറഞ്ഞു കൂടാ. മെട്രോ സേവനം കഴിയാറായ ഈ പാതി രാത്രി ആണല്ലോ കുഞ്ഞു സൈഗാൾ എത്താറുള്ളത്..ഏതാണ്ട് ആളൊഴിഞ്ഞ മെട്രോ സ്റ്റേഷനിലെ തണുത്ത് മരവിച്ച നിശബ്ദതയിൽ അവന്റെ കഥ ആദ്യമായി കേട്ട ആ രാത്രി ഓർത്ത് പോയി.
ഞായറിന്റെ ആലസ്യത്തിൽ താനും സുഹൃത്തും ഉറക്കമെണീറ്റത് ഉച്ചയായപ്പോൾ ആയിരുന്നു.എല്ലാ ശനിയും വൈകീട്ട് അവൻ തന്റെ റൂമിലെത്തും. ഞായർ രാത്രി ഏറ്റവും ഒടുവിലത്തെ മെട്രോയിൽ രണ്ട് സ്റ്റേഷൻ അപ്പുറത്തുള്ള സ്വന്തം ഫ്ളാറ്റിലേക്ക് അവൻ പോകുന്നതോടെ അഞ്ച് ദിവസത്തിനപ്പുറത്തെ അടുത്ത ശനിയാഴ്ചക്കുള്ള കാത്തിരിപ്പാണ്. എല്ലാ ഞായറും ഇങ്ങനെയാണ് , ആവോളം ഉറങ്ങി നേരം വൈകി എഴുന്നേറ്റ്, എഴുന്നേൽക്കുമ്പോൾ താഴെ റെസ്റ്റാറ്റാന്റിൽ പോയി മൂക്ക് മുട്ടെ ബിരിയാണിയോ ചോറോ കഴിച്ച് രാത്രി വൈകുവോളം ടി വി കണ്ടിരുന്ന് രാത്രി അവനെ യാത്രയാക്കി തിരിച്ചു പോരും. അങ്ങനെ അവനെ യാത്രയാക്കാൻ വന്നതാണ്, അന്നെന്തോ അവനോടൊത്ത് അവൻറെ സ്റ്റേഷൻ വരെ പോയി അവിടത്തെ മാളിൽ ഒന്ന് കറങ്ങി പോരാമെന്ന് കരുതി. അവസാന മെട്രോക്ക് തിരിച്ചു വന്നിറങ്ങിയപ്പോൾ തന്റെ സ്റ്റേഷൻ വിജനമായിരുന്നു. ഒരു കുട്ടി സ്റ്റേഷന്റെ മറ്റേ അറ്റത്തെ ചില്ലിലൂടെ താഴേക്ക് നോക്കി നിൽക്കുന്നത് കണ്ടു.
‘ഇത്രയും വൈകിയ നേരത്ത് കൊച്ചു കുട്ടി തനിച്ച് ഈ സ്റ്റേഷനിൽ കാഴ്ച കണ്ട് നിൽക്കുന്നോ!’
ആത്മഗതം കുറച്ചുറക്കെ ആയിപ്പോയോ!
കുട്ടി തിരിഞ്ഞു നിന്ന് കൈ കാട്ടി അടുത്തേക്ക് വിളിച്ചു. അവന്റെ അടുത്ത് പോയി വിശേഷങ്ങൾ തിരക്കിയപ്പോഴേക്കും അവൻ സ്വന്തം കഥ പറയാൻ തുടങ്ങി.
കുഞ്ഞു സൈഗാൾ ജനിക്കുമ്പോൾ തന്നെ രോഗി ആയിപ്പോയ അമ്മ. അവനെ നോക്കാൻ അവന്റെ അച്ഛൻ ഒരു ആയയെ നിർത്തിയിരുന്നു. അമ്മ കട്ടിലിൽ കിടപ്പായിരുന്നു എന്നും. സ്‌കൂളിൽ പോകാറായപ്പോളെക്കും സൈഗാൾ സ്വയംപര്യാപ്തൻ ആയിക്കഴിഞ്ഞിരുന്നു. കാരണം ആയമ്മക്ക് സൈഗാളിന്റേതിനേക്കാൾ അച്ഛന്റെ കാര്യങ്ങൾ നോക്കാനായിരുന്നു താല്പര്യം. ഒരു ദിവസം അവൻ സ്കൂൾ വിട്ട് വന്നപ്പോൾ കിടക്കയിൽ കണ്ടത് അമ്മയുടെ ചലനമറ്റ ശരീരം ആയിരുന്നു. അവന്റെ കുഞ്ഞു മനസ്സിൽ നിരവധി സംശയങ്ങൾ ഉണ്ടായിരുന്നു. അമ്മയുടെ മരണശേഷമുള്ള ആ വീട്ടിലെ ഓരോ കാഴ്ചകളും ആ സംശയങ്ങൾ ഊട്ടിയുറപ്പിക്കുന്നവ ആയിരുന്നു താനും.
ഒരിക്കൽ ഒരവധി ദിവസം അവൻ കണ്ണ് തുറന്നത് അച്ഛനും ആയമ്മയും തമ്മിലുള്ള വലിയ വഴക്ക് കേട്ടിട്ടാണ്. അവൻ എഴുന്നേറ്റ് അടുക്കളയിൽ ചെന്നപ്പോൾ ആണ് അവർ പെട്ടെന്ന് വഴക്ക് നിർത്തിയത്. ആയമ്മക്ക് കുഞ്ഞു സൈഗാളിനെ അച്ഛന്റെയും അവരുടെയും ഇടയിൽ നിന്ന് ഒഴിവാക്കണമെന്ന് അവന് മനസ്സിലായി. നാട്ടിലെ അമ്മയുടെ തറവാട്ട് വീട്ടിലേക്ക് പോകാമെന്ന് മനസ്സിൽ ഉറപ്പിച്ച അവനെ അച്ഛൻ അന്ന് സ്നേഹത്തോടെ പുറത്ത് കൊണ്ട് പോയി. കുഞ്ഞു സൈഗാൾ ഏറെ സന്തോഷിച്ച ദിവസം. അവനിഷ്ടപ്പെട്ട ഭക്ഷണമൊക്കെ വാങ്ങിക്കൊടുത്ത് ഒരു വലിയ പെട്ടി ഐസ് ക്രീമും ആയി അവർ തിരികെ എത്തുമ്പോൾ സന്തോഷത്തോടെ അവരെ സ്വീകരിക്കാൻ കാത്ത് നിൽക്കുന്ന ആയമ്മയെ കണ്ട് അവൻ അത്ഭുതപ്പെട്ടു.
വയറ് നിറയെ ഐസ് ക്രീം കഴിപ്പിച്ചാണ് ആയമ്മ അവനെ കിടക്കാൻ വിട്ടത്. കിടക്കയിൽ കിടന്നതും ഉറങ്ങിപ്പോയി.പിന്നെ ഒരു യാത്ര ആയിരുന്നു. വെളുത്ത കുപ്പായങ്ങളിട്ട വെളുത്ത പുക നിറഞ്ഞ സന്തോഷം മാത്രമുള്ള ഒരു തുരങ്കത്തിലൂടെ.
അച്ഛൻ തന്റെ ശരീരം ബാത്‌റൂമിൽ ഇട്ട് വെട്ടി നുറുക്കി സ്യൂട്കേസിൽ ആക്കുന്നത് അവനെ ഞെട്ടിച്ചു കളഞ്ഞു. രാത്രി തന്നെ ആയമ്മയും അച്ഛനും ആ സ്യൂട്കേസ് മെട്രോ സ്റ്റേഷനിലെ ഒരു കോണിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു.
അന്ന് മുതൽ ഇന്ന് വരെ കുഞ്ഞു സൈഗാൾ ഈ മെട്രോ സ്റ്റേഷനിൽ രാത്രിയാകുമ്പോൾ എത്തും. എന്നെങ്കിലും തന്നെ കൊത്തി നുറുക്കി പെട്ടിയിലാക്കിയ രണ്ട് പേരെയും കാണണം.
ഇന്നും അവസാന മെട്രോയുടെ സമയത്തിന് മുൻപ് അയാളാ സ്റ്റേഷനിൽ എത്തും. കുഞ്ഞു സൈഗാളിന് കൂട്ടായി കുറെ നേരം അവിടെ ഇരിക്കും. വിങ്ങുന്ന മനസ്സോടെ മടങ്ങും.


3 Comments
കുഞ്ഞു സൈഗാൾ വല്ലാതെ നോവിച്ചു…….. ഹൃദയം തൊടുന്ന എഴുത്ത്❤️
സങ്കടപ്പെടുത്തിയല്ലോ… കുഞ്ഞു സൈഗാൾ😰
നല്ല എഴുത്ത്. ഇപ്പോൾ പലസ്ഥലങ്ങളിലും ഇങ്ങനെയുള്ള കുഞ്ഞ് സൈഗാളുകൾ ജീവിച്ചിരിപ്പുണ്ട് വേദന ഉള്ളിൽ ഒതുക്കി കഴിയുന്ന എത്രയോ കുട്ടികൾ വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു