ക്രിസ്തുമസ്..
ലോകമെങ്ങും വർണ്ണ വെളിച്ചം വാരിപ്പൂശ്ശി നിൽക്കുന്ന ദിനം.
നക്ഷത്രങ്ങൾ കണ്ണ് ചിമ്മുന്ന തെരുവീഥികളിൽ കൂടി പാതിരാകുർബാന കാണാൻ പോകുന്ന വിശ്വാസികൾ.
മരം കോച്ചുന്ന തണുപ്പിൽ സൈലന്റ് നൈറ്റ് ഹോളി നൈറ്റ് മൂളുന്ന ചുണ്ടുകൾ.
ലോകം മുഴുവൻ സന്തോഷിക്കുകയാണെന്ന് തോന്നും.
എന്നാൽ താനിവിടെ ഈ ആശുപത്രിക്കെട്ടിടത്തിന്റെ ഏതോ ഒരു നിലയിൽ ചില്ലുജാലകത്തിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയാണ്.
ശരിയാണ്, ഇവിടെ മരം കോച്ചുന്ന തണുപ്പാണ്.. എ സിയുടെ ആണെന്ന് മാത്രം.
ഇന്ന് ക്രിസ്തുമസ് രാവ്.
ഇന്നലെ വന്നതാണ് ഇവിടെ. അപ്പോൾ തൊട്ട് തുടങ്ങിയ നിൽപ്പും ഇരിപ്പുമാണ്. കണ്ണടയ്ക്കാൻ പറ്റുന്നില്ല. കണ്ണടയ്ക്കുമ്പോൾ പേടിയാവുന്നു, ഇരുട്ട് ജീവിതത്തെ മൊത്തം വിഴുങ്ങുമോ എന്ന പേടി.
തന്റെ ജീവിതത്തിന്റെ വെളിച്ചമാണല്ലോ അകത്ത് കിടക്കുന്നത്.
ജോലി അന്വേഷിച്ച് ഈ മഹാനഗരത്തിലേക്ക് വന്നതും ഒരു ഡിസംബർ മാസത്തിലായിരുന്നു. അമ്മ ജോലിയ്ക്ക് നിന്നിരുന്ന വീട്ടിലെ യജമാനത്തിയ്ക്ക് തോന്നിയ ഒരലിവ്. തന്റെ ഏക ആശ്രയമായിരുന്ന അമ്മ മരിച്ചപ്പോൾ കാണാൻ വന്നതാണ് അവർ. പഴയ ജോലിക്കാരിയുടെ ബി കോം ബിരുദധാരിയായ മകൾ രക്ഷപ്പെട്ടോട്ടെ എന്ന് കരുതി ചെയ്ത ഒരുപകാരം. രണ്ട് മാസത്തേക്കുള്ള വിസയും ടിക്കറ്റും എടുത്ത് തന്നു. അവരുടെ മോളുടെ വീട്ടിലെ സെർവന്റ് റൂമിൽ തല്ക്കാലം താമസിക്കാം. അവിടെ നിൽക്കുന്നിടത്തോളം അവിടത്തെ വീട്ടുജോലികൾ ചെയ്യണം. മൂന്ന് മുറിയും അടുക്കളയും, അതിൽ മൂന്ന് പേർ. അവർക്കുള്ള ഭക്ഷണം ഉണ്ടാക്കലും വൃത്തിയാക്കലും. ചെറിയ പ്രായം തൊട്ട് പണിയെടുത്ത് പഠിച്ച തനിക്ക് അതൊക്കെ നിസ്സാരമായിരുന്നു. ഇന്റർവ്യൂവിനു പോകുമ്പോൾ ഇടാൻ പറ്റിയ നല്ല ഡ്രെസ്സുകൾ ഇല്ലെന്ന് കണ്ട് അവിടത്തെ ചേച്ചിയുടെ പഴയ ഡ്രെസ്സുകൾ തന്നു. ആ ക്രിസ്തുമസ്സിനാണ് ജോലി കിട്ടിയത്. വിസ അടിക്കുമ്പോൾ ജോലി സ്ഥലത്തിനടുത്തുള്ള അക്കോമഡേഷനിലേക്ക് മാറാം. അതുവരെ ചേച്ചിയുടെ വീട്ടിൽ തന്നെ നിന്നു.
ജോലിയും താമസവും സഹാജോലിക്കാരും ഒക്കെ നല്ലത് തന്നെ ആയിരുന്നു. എന്ത് പ്രശ്നം ഉണ്ടെങ്കിലും വിളിക്കാൻ ചേച്ചിയും പറഞ്ഞിരുന്നു. എങ്കിലും മുറിയിൽ ഒരുമിച്ച് താമസിക്കുന്നവർ നാട്ടിലേക്ക് വിളിച്ച് വിശേഷങ്ങൾ പറയുന്നത് കേൾക്കുമ്പോൾ, നാട്ടിൽ നിന്ന് ആരെങ്കിലും വരുമ്പോൾ വീട്ടിൽ നിന്ന് കൊടുത്തയക്കുന്ന അമ്മരുചികൾ നാവിൽ അലിയുമ്പോൾ കണ്ണ് നിറയും, നെഞ്ചിലൊരു കനം തൂങ്ങും. അന്നത്തെ ഉറക്കത്തിൽ അമ്മ അടുത്ത് വന്നിരിക്കും. ആരുമില്ലാതെ ഒറ്റപ്പെട്ട് പോയ മോളെ തലോടി കണ്ണീർ വാർക്കും. എഴുന്നേൽക്കുമ്പോൾ അമ്മയുടെയാണോ സ്വന്തം ആണോ കണ്ണുനീരിനാൽ തലയിണ നനഞ്ഞു കുതിർന്നിരിയ്ക്കും.
എന്ന് തൊട്ടാണെന്നറിയില്ല രവിയുടെ സാന്നിധ്യം ഒരാശ്വാസമായത്. ഓഫീസിലെ ആദ്യ ദിനം തൊട്ട് കാണുന്ന, ജോലി സംബന്ധമായ ഏത് പ്രശ്നങ്ങൾക്കും അപ്പപ്പോൾ പരിഹാരം കണ്ടെത്തിത്തരുന്ന ചെറുപ്പക്കാരൻ. ഓഫീസിൽ നിന്ന് പോയ നാഷണൽ ഡേ സ്റ്റേക്കേഷനിൽ വെച്ചാണ് കൂടുതൽ അടുത്തറിഞ്ഞത്. അമ്മയും അച്ഛനും മരിച്ചപ്പോൾ കല്യാണം കഴിച്ചയച്ച പെങ്ങന്മാർക്കൊക്കെ രവി ഒരു എ ടി എം ആണ്. അവർക്കെന്തെങ്കിലും ആവശ്യം വന്നാൽ മാത്രം അന്വേഷിച്ചു വരുന്ന വാട്സാപ്പ് മെസ്സേജുകൾ. അത് മനസ്സിലായപ്പോൾ അവരുമായുള്ള ബന്ധം പതുക്കെ അയാൾ തന്നെ അവസാനിപ്പിച്ചു. തന്നെപ്പോലെ തന്നേയുള്ള ഒരവസ്ഥയിലാണ് അയാളും എന്നറിഞ്ഞപ്പോൾ മാനസികമായി ഒരടുപ്പം തോന്നി.
ചേച്ചിയുടെയും ചേച്ചിയുടെ അമ്മയുടെയും സമ്മതമേ തനിക്ക് ചോദിക്കാനുണ്ടായിരുന്നുള്ളു. രവിക്കാണെങ്കിൽ അത്രയും ഇല്ല. നാട്ടിലേക്ക് പോയി കല്യാണം നടത്താനൊന്നും മുതിർന്നില്ല. അമ്പലത്തിൽ പോയി മാലയിട്ടു. എംബസിയിൽ പോയി ഫോർമാലിറ്റീസ് ഒക്കെ പൂർത്തിയാക്കാൻ കമ്പനി പി ആർ ഓ സഹായിച്ചു. ഒരു സ്റ്റുഡിയോ ഫ്ലാറ്റ് എടുത്ത് താമസം മാറി. പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുമ്പോളേക്കും ചേച്ചി മൈഗ്രേറ്റ് ചെയ്ത് കുടുംബമായി കാനഡക്ക് പോയത് വലിയ സങ്കടമായിരുന്നു. തന്റെ സ്വന്തം ചേച്ചിയെപ്പോലെ കണ്ട് പോയിരുന്നു അവരെ.
രവി എല്ലാ വിഷമവും മാറ്റിത്തന്നു. ഇത്രയും കാലം അനുഭവിച്ച ദുഖങ്ങൾക്കെല്ലാമൊടുവിൽ സന്തോഷം മാത്രം നിറഞ്ഞ ദിനങ്ങൾ. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് തടി വെക്കുന്നു എന്ന് പറഞ്ഞ് രവി ജിമ്മിൽ പോയി തുടങ്ങിയത് ആയിടക്കായിരുന്നു. വല്ലാതെ തളർന്നാണ് ജിമ്മിൽ നിന്ന് തിരിച്ചെത്തുക. ബിൽഡിങ്ങിലെ ജിം ആയിരുന്നു ഉപയോഗിച്ചിരുന്നത്. സ്വന്തമായി എന്തൊക്കെയോ വർക്ക് ഔട്ട് ചെയ്യുകയായിരുന്നു ദിവസവും. അശാസ്ത്രീയമായ വർക്ഔട് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന കൂടെ ജോലി ചെയ്യുന്നവരുടെ ഉപദേശമൊന്നും രവി ചെവിക്കൊണ്ടില്ല. അത് കൊണ്ടാണോ എന്നറിയില്ല ഒരു ദിവസം ജിമ്മിൽ വെച്ച് തളർന്നു വീഴുകയായിരുന്നു. ഭാഗ്യത്തിന് വേറെയാരോ അവിടെ വർക്ക് ഔട്ട് ചെയ്യുന്നുണ്ടായിരുന്നു. പോലീസും ആംബുലൻസും ഒക്കെ വന്നിരിക്കുന്നത് കണ്ട് പുറത്തേക്ക് ചെന്നപ്പോളാണ് സ്‌ട്രെച്ചറിൽ രവി!
ഗ്ലാസ്സ് ജനലിലെ ദൃശ്യങ്ങളിൽ നിന്ന് തിരിയുമ്പോഴാണ് കോറിഡോറിൽ നിൽക്കുന്ന അനീഷിനെയും സന്ധ്യയെയും കണ്ടത്. സഹപ്രവർത്തകർ. ഓഫീസിലേക്ക് വിളിക്കാനൊക്കെ മറന്നു പോയിരുന്നു. സന്ധ്യയുടെ തോളിൽ കണ്ണീരോടെ വീഴുമ്പോളാണ് ഐ സി യു ഡോക്ടറുടെ വിളി വന്നത്. രവി കണ്ണ് തുറന്നിരിക്കുന്നു, അപകട നില തരണം ചെയ്തിരിക്കുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മധുരമേറിയ വാർത്ത നൽകിയ ആ ഡോക്ടറുടെ മുൻപിൽ തൊഴുകൈകളോടെ കര കവിഞ്ഞൊഴുകുന്ന കണ്ണുകളോടെ നിൽക്കുമ്പോൾ പുറത്ത് കരോൾ ഗീതങ്ങളുയർന്നു. വിലമതിക്കാനാവാത്ത ഒരു ക്രിസ്തുമസ് സമ്മാനവുമായി വന്ന സാന്റാക്ളോസാണ് തനിക്ക് മുന്നിൽ നിൽക്കുന്നതെന്ന് ഒരു നിമിഷം തോന്നിപ്പോയി. തന്റെ ജീവിതത്തിന്റെ മങ്ങിപ്പോയ വെളിച്ചം തിരികെത്തന്ന സാന്റാ അപ്പൂപ്പൻ..
#christmasspecial
#christmascontest


5 Comments
നല്ല കഥ മഞ്ജൂ♥️🌹👌
ഹൃദയസ്പർശ്ശിയായ കഥ. ഈ സ്ത്രീക്ക് ആ ഭർത്താവിനെ തിരികെ ജീവിതത്തിലേക്കും ആരോഗ്യത്തിലേക്കും കൊണ്ടുവരുന്ന സമ്മാനത്തിനേക്കാൾ വിലപ്പെട്ട മറ്റൊരു സമ്മാനവുമില്ല.
👏👍❤️
താങ്ക്യൂ ❤️
അസ്സലായിട്ട് എഴുതി 👌
താങ്ക്യൂ 💕